മലയാള നാടകവേദിയിലെ സ്ത്രീശരീരവും സ്വത്വവും

‘‘എന്റെ പ്രധാന ഇടം കേരളം തന്നെയായിരിക്കണം എന്നെനിക്ക് നിർബ്ബന്ധമാണ്. ശക്തമായ ഒരു സ്ത്രീനാടകഗ്രൂപ്പ് കേരളത്തിലുണ്ടാവണം. പക്ഷേ, കേരളത്തിൽ വന്നു നിന്നപ്പോൾ ജീവിക്കാൻ നാടകം എന്നെ ഒട്ടും സഹായിച്ചില്ല. നിലനിൽപ്പ് പ്രശ്നത്തിലാകാൻ തുടങ്ങിയപ്പോഴാണ് വീണ്ടും 'ഫുട്സ്ബാൻ' തിയേറ്ററിലേക്ക് തന്നെ പോയത്." മലയാള നാടക രംഗത്തെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ശ്രീലത എസുമായി സി.എസ്. ചന്ദ്രിക നടത്തിയ അഭിമുഖം.

സി.എസ്. ചന്ദ്രിക: ശ്രീലത നാടകാഭിനയ ജീവിതം തുടങ്ങുന്നത് എങ്ങനെയായിരുന്നു?

ശ്രീലത എസ്:എന്റെ അമ്മ നർത്തകിയാണ്. കുട്ടിയായിരിക്കുമ്പോൾ മുതൽ അഭിനയത്തിലായിരുന്നു എനിക്ക് ശ്രദ്ധ. സിനിമയിലെ ഷീലയും ശാരദയുമായിരുന്നു അന്നത്തെ എന്റെ നടിമാർ. നാടകനടിയായ മണക്കാട് ഉഷ അയൽവാസിയായിരുന്നു. അവർ ഡയലോഗ് പഠിക്കുന്നത് കേൾക്കാൻ അവരുടെ വീട്ടിൽ ചെന്നിരിക്കും. 1968 -ൽ കുടുംബാസൂത്രണത്തെക്കുറിച്ച് പ്രചാരണം നടക്കുന്ന കാലം. അന്ന് നാടകവും പ്രചാരണത്തിനുപയോഗിച്ചിരുന്നു. അന്ന് ഞാൻ നാലു വയസ്സുള്ള കുട്ടിയായിരുന്നു. അവരോടൊപ്പം കേരളം മുഴുവൻ അതു കളിച്ചു. അന്ന് എനിക്ക് മിഠായി വാങ്ങാൻ തന്ന 25 രൂപയാണ് നാടകാഭിനയത്തിനുള്ള എന്റെ ആദ്യത്തെ പ്രതിഫലം.

പിന്നീട് ഗൗരവപൂർവ്വം നാടകാഭിനയ രംഗത്തേക്ക് വരുന്നതിന്റെ പശ്ചാത്തലം എന്താണ്?

അഭിനയം ഒരു ഹരം പോലെ എന്റെ ഉളളിൽ കിടക്കുകയായിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മൂന്നു സിനിമകളിൽ അഭിനയിച്ചു. "പൂജക്കെടുക്കാത്ത പൂക്കൾ', "കലിക', ഭരതന്റെ "ചാട്ട'. ആകാശവാണിയിൽ പോകുമായിരുന്നു. പിന്നീട് നാടകത്തിൽ അഭിനയിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോൾ, 19-ാമത്തെ വയസ്സിൽ ടി.എൻ. ഗോപിനാഥൻനായരുടെ "സായംസന്ധ്യ'യിലാണ്. അതിനു ശേഷം വയലാർ സാറിന്റെ "അഗ്‌നി' എന്ന നാടകത്തിൽ അഭിനയിച്ചു. ശങ്കരപ്പിള്ള സർ നേതൃത്വം കൊടുത്ത "സുവർണ്ണരേഖ' തിയേറ്റേഴ്സിൽ പ്രവർത്തിച്ചു. ഈ സമയത്താണ് "കൾട്ടി'ന്റെ വർക്ക്ഷോപ്പ് തിരുവനന്തപുരത്തു നടക്കുന്നത്. അതിൽ മായാ തോംങ്ബർഗ് ചെയ്ത നാടകം കണ്ടു. സന്ധ്യ രാജേന്ദ്രൻ ഈ നാടകത്തിൽ അഭിനയിച്ചിരുന്നു. എനിക്ക് നാടകം പഠിക്കണമെന്ന് പി. കെ. വേണുക്കുട്ടൻനായരോട് പറഞ്ഞു. വീട്ടിൽ ചെറിയ വിഷമം. പക്ഷേ പട്ടിണിയായാലും നാടകം ചെയ്തുതന്നെ ജീവിക്കണം എന്നായിരുന്നു ആ സമയത്ത് എന്റെ ആഗ്രഹം. അങ്ങനെ 1984 ൽ ഡ്രാമാ സ്‌കൂളിൽ ചേർന്നു.

ശ്രീലത എസ്, Photo: യു.എസ്. രാഖി

ഡ്രാമാസ്‌കൂളിലെ ക്ലാസുകൾ അതുവരെയുണ്ടായിരുന്ന അഭിനയ ചിന്തകളേയും നാടകസങ്കല്പങ്ങളേയും എങ്ങനെയാണ് മാറ്റിയത്?

എനിക്ക് വല്ലാത്ത സങ്കോചമുണ്ടായിരുന്നു. ഒരു പരിധി കഴിഞ്ഞ് എന്റെ കയ്യും കാലും ഒന്നും പൊങ്ങില്ലായിരുന്നു. ശാരീരിക- മാനസിക സങ്കോചങ്ങളെ മറികടക്കാൻ അവിടുത്തെ വ്യായാമമുറകൾ സഹായിച്ചു. ലോകത്തിലെ പല നാടകപ്രവർത്തകരും അവിടെ വന്നിരുന്നു. അലക്നന്ദ വന്നിട്ട് ഷേക്സ്പിയറിന്റെ "കൊറിയോലെനസ്' ചെയ്യുമ്പോൾ അതിൽ ഞാനായിരുന്നു അമ്മ. റൺത്രൂ നടക്കുകയായിരുന്നു. എന്റെ പാവാട അഴിഞ്ഞുതുടങ്ങി. അലക്നന്ദ എന്റെ പാവാട അഴിച്ചു കളഞ്ഞു. ‘ബാഹ്യമായ ഒന്നിലും നമ്മൾ കുടുങ്ങിപ്പോവരുത്. നഗ്‌നമായിട്ടു വേണം നമ്മൾ സ്റ്റേജിൽ നിൽക്കാൻ' എന്നു പറഞ്ഞു. വല്ലാത്ത അനുഭവമായിരുന്നു അത്. പിന്നെ കഥാപാത്രത്തെ മനസ്സിലാക്കാനും മറ്റും തിയറി പഠനവും സഹായിച്ചു.

സ്‌കൂൾ ഓഫ് ഡ്രാമയിൽ പെൺകുട്ടികൾ ഒന്നോ രണ്ടോ പേരാണ് ഉണ്ടാവുക. പെൺകുട്ടികൾ വലിയ ന്യൂനപക്ഷമാകുന്ന ആ അന്തരീക്ഷം എങ്ങനെയാണ് അനുഭവപ്പെട്ടത്?

ഞാൻ പഠിക്കുന്ന സമയത്ത് നാലു പെൺകുട്ടികളാണുണ്ടായിരുന്നത്. എനിക്ക് ഡയറക്ഷൻ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ സ്ത്രീകൾ ആക്ടിംഗ് എടുക്കാൻ നിർദ്ദേശിക്കപ്പെടും. കാരണം ഞങ്ങൾ ഡയറക്ഷൻ മുഖ്യമായി എടുത്താൽ അഭിനയിക്കാൻ ആളുണ്ടാവില്ല. സ്‌കൂൾ ഓഫ് ഡ്രാമയിൽ പെൺകുട്ടികൾ വരാത്തതാണ് കാരണം.

Photo: യു.എസ്. രാഖി

എന്തുകൊണ്ടാണത്?

നാടകം പെൺകുട്ടികൾക്ക് പറ്റിയതല്ല എന്ന സമൂഹത്തിലെ ധാരണ ഇപ്പോഴും പ്രബലമായതാണ് ഒരു കാരണം. മറ്റൊന്ന്, സ്‌കൂൾ ഓഫ് ഡ്രാമയിലെ അന്തരീക്ഷം വളരെ സ്ത്രീവിരുദ്ധമാണ്. ആൺകുട്ടികൾ മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. അതിനുള്ളിൽ പെൺകുട്ടികൾ വല്ലാത്ത മാനസികപീഡനം നേരിടേണ്ടി വരുന്നുണ്ട്. മാത്രവുമല്ല, സ്‌കൂളിന്റെ ആകെ പ്രക്രിയകളിലും ഘടനയിലും ജെന്റർ സമീപനമില്ല. വ്യായാമമുറകളിൽപ്പോലും ഈ പ്രശ്നമുണ്ട്.

ശ്രീലത വ്യക്തിപരമായി എങ്ങനെയാണ് ഈ പ്രശ്നങ്ങളെ അതിജീവിച്ചത്?

എനിക്ക് വീണുകിട്ടിയ ഫെമിനിസ്റ്റ് എന്ന ലേബൽ വലിയ തുണയായിട്ടുണ്ട്. എന്റെ ഡിസർട്ടേഷന്റെ വിഷയം "ഫെമിനിസ്റ്റ് തിയേറ്ററിന്റെ പ്രസക്തി കേരളത്തിൽ' എന്നതായിരുന്നു. ഈ സമയത്ത് സാറ ടീച്ചറുടെ പുസ്തകങ്ങൾ ഞാൻ വായിക്കാൻ തുടങ്ങി. സാറ ടീച്ചറുടെ തെരുവുനാടക പ്രവർത്തനങ്ങൾ ആ സമയത്ത് തൃശൂരിൽ നടക്കുന്നുണ്ടായിരുന്നു. ഫെമിനിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഒത്തിരി വായിച്ചു. സാറ ടീച്ചറെ ഇന്റർവ്യൂ ചെയ്തു. സ്ത്രീകളുടെ യാഥാർത്ഥ്യവും അതിനെ ചോദ്യം ചെയ്യുമ്പോഴുള്ള പ്രത്യാഘാതങ്ങളും ശരിയായി മനസ്സിലായി. ഡിസർട്ടേഷൻ എനിക്കൊരു വലിയ ഷിഫ്റ്റ് ആയിരുന്നു.

സാറാ ജോസഫ്

സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദമെടുത്ത് പുറത്തുവരുമ്പോഴുള്ള പ്രതീക്ഷകൾ എന്തായിരുന്നു? തുടർന്നുള്ള നാടകജീവിതം എന്തായിരുന്നു?

സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് വീട്ടിലെത്തി. "നിയോഗം', "അഭിനയ' തുടങ്ങിയ അമേച്വർ നാടകസംഘങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. പക്ഷേ നാടകം കൊണ്ട് ജീവിക്കാൻ പറ്റില്ല എന്നു തിരിച്ചറിഞ്ഞു. വീട്ടിൽ ഞാൻ നിൽക്കുമ്പോൾ എന്റെ ആവശ്യങ്ങൾക്ക് കാശില്ല. യാത്രക്ക് പോലും. മാത്രമല്ല, ഞാൻ നാടകത്തിനു പോകുന്നത് അമ്മയ്ക്ക് വേദനയുണ്ടാക്കിയിരുന്നു. "എന്താണീ രാത്രിയില്. വേറെ ജോലിയില്ലേ നിനക്ക്?' എന്ന് ചോദിച്ച് സഹോദരന്റെ നിയന്ത്രണവുമുണ്ടായിരുന്നു. ഞാൻ കുന്തിയായിട്ടും ജൂലിയറ്റായിട്ടുമൊക്കെ അഭിനയിച്ചിട്ടാണ് വരുന്നത്. പക്ഷേ നാട്ടുകാർ മറ്റു വിധത്തിൽ പറഞ്ഞു കൊണ്ടിരുന്നു. ഈ സംസാരങ്ങൾ അമ്മക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അച്ഛനും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നാടകമാണ് എന്റെ എക്സ്പ്രഷൻ എന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തിരുന്നു. വല്ലാത്ത വേദനയായിരുന്നു ഈ ഘട്ടത്തിൽ. എന്നാൽ അഭിനയം സംബന്ധിച്ച കാര്യങ്ങളിൽ ഞാൻ സ്വയം തീരുമാനമെടുക്കുക തന്നെ ചെയ്തു.

Photo: യു.എസ്. രാഖി

നാടകത്തിൽ നിന്ന് വരുമാനമൊന്നുമില്ല എന്നതും വീട്ടിൽ നിന്നുള്ള എതിർപ്പിനെ ശക്തിപ്പെടുത്തുന്ന കാരണമല്ലേ?

ശരിയാണ്. കാശിനു വേണ്ടി ഞാൻ പ്രൊഫഷനൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. "വയലാർ നാടകവേദി'യിൽ നാലുമാസം അഭിനയിച്ചു.

അമേച്വർ/പ്രൊഫഷണൽ നാടകരംഗത്തെ വ്യത്യാസങ്ങളെ എങ്ങനെയാണ് മനസ്സിലാക്കിയത്? പ്രൊഫഷണൽ നാടകരംഗത്ത് സ്ത്രീകളുടെ യഥാർത്ഥ അവസ്ഥ എന്താണ്?

പ്രൊഫഷനൽ നാടകത്തിൽ ഡയലോഗ് കാണാതെ പഠിച്ച് മ്യൂസിക്കിന് അനുസരിച്ച് വെറുതെ പറഞ്ഞാൽ മതി. ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയിക്കേണ്ടതില്ല. ഈ രംഗത്ത് സ്ത്രീകളുടെ അവസ്ഥ വളരെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. നടികളോടുള്ള സമീപനം വളരെ വൃത്തികെട്ട രീതിയിലാണ്. കന്നാലിപ്പറ്റങ്ങളെ മേച്ചുകൊണ്ടുപോകുന്നതു പോലെ ഏതെങ്കിലും വീട്ടിൽ കൊണ്ടുവന്നിടും. വണ്ടിയിൽ നിന്ന് "പെണ്ണുങ്ങളൊക്കെ ഇറങ്ങ്' എന്നാണ് പറയുക. കൊണ്ടാക്കിയ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ അവകാശമില്ല. നാട്ടുകാർ എന്തെങ്കിലും പറയുമോ എന്ന പേടിയാണ്. "എടാ നല്ല ചരക്കാണല്ലോ' എന്ന കമന്റുകൾ കേൾക്കും. നമുക്ക് പ്രതികരിക്കാൻ പറ്റില്ല. കേൾക്കണമെന്നാണ് വിധി. സ്റ്റേജിൽ നിൽക്കുമ്പോൾ പലതരം അശ്ലീല കമന്റുകൾ കേൾക്കാം. ഡ്രസിംഗ് റൂമാണെങ്കിൽ ഓലകൊണ്ടോ തുണികൊണ്ടോ മറച്ചതായിരിക്കും. വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടാണ്. ഓല പൊളിച്ച് നോക്കുന്ന കണ്ണുകൾ ഓലയുടെ ഇടയിലൂടെ കാണാമായിരുന്നു. ഒരിക്കൽ ഒരു നടി മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. അപ്പോൾ രണ്ടുപേർ സ്ത്രീകൾ ഡ്രസ്സ് മാറുന്നതു നോക്കി നിൽക്കുകയായിരുന്നു മൂത്രമൊഴിച്ച് എഴുന്നേൽക്കുമ്പോൾ ഇവരുടെ മാറിൽ കയറിപ്പിടിച്ചു. സ്റ്റേജിൽ അഭിനയിക്കുമ്പോൾ ഇവർ ഈ നടിയെ നോക്കി സ്റ്റേജിനു മുന്നിൽ നിന്ന് ചിരിക്കുകയായിരുന്നു. നമ്മുടെ അടുത്തേക്ക് ആരെങ്കിലും കയറി വന്നാൽ "ഇറങ്ങെടാ വെളിയിൽ' എന്നു പറയാൻ സ്വാതന്ത്ര്യമില്ല. നമ്മളെ അല്പം പോലും ബഹുമാനിക്കാത്ത ആളുകൾക്കു മുമ്പിൽ അഭിനയിക്കാൻ പറ്റാത്ത അവസ്ഥയായി എനിക്ക്. ഞാൻ വരുമാനത്തിനു വേണ്ടി മാത്രം, സാമ്പത്തികബുദ്ധിമുട്ടുകൊണ്ടു മാത്രം പോയതാണ്. പലരും ആദ്യം നാടകത്തിൽ വരുന്നത് പണത്തിനു വേണ്ടിയാണെങ്കിലും പാടാനും അഭിനയിക്കാനുമുള്ള ആഗ്രഹം അവരെ നാടകത്തിൽ പിടിച്ചു നിർത്തുന്നതാണ്.

നാടകം അഭിനയിച്ചാൽ വരുമാനമില്ലാത്ത സ്ഥിതിയല്ലേ ഇപ്പോഴും? പലരും ഉപജീവനത്തിനു വേണ്ടി നാടകമുപേക്ഷിച്ച് ടെലിവിഷൻ സീരിയലിലേക്ക് പോവുകയാണ്.

ഞാനും ഇത്തരം ഘട്ടത്തിൽ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങി. വരുമാനമുണ്ടായി. അത് സന്തോഷമുണ്ടാക്കിയിട്ടുണ്ട്. ടി.വിയിൽ അഭിനയിച്ചുതുടങ്ങിയപ്പോൾ കുറച്ചൊക്കെ ആളുകളുടെ മനോഭാവം മാറാൻ തുടങ്ങി. കുറച്ചു പേരുടെയെങ്കിലും നല്ല പ്രതികരണം കിട്ടാൻ തുടങ്ങി. പക്ഷേ നാടകത്തിന്റേയും സീരിയലിന്റേയും വ്യത്യാസം എനിക്ക് ബോധ്യപ്പെട്ടു. മടുക്കാൻ തുടങ്ങി. തൃപ്തിയില്ലായ്മയിൽ മനം മടുത്തു തുടങ്ങിയിരുന്നു.

ഈ സമയത്തും അമേച്വർ നാടകപ്രവർത്തനം ഉണ്ടായിരുന്നില്ലേ?

രഘൂത്തമൻ നേതൃത്വം കൊടുക്കുന്ന "അഭിനയ'യിൽ ഞാൻ തുടക്കം മുതൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തെ യോഗം മുതൽ ഞാൻ ഉണ്ട്. അഭിനയക്ക് ഷെഡ് പണിയുമ്പോൾ ഇഷ്ടിക എടുത്തുകൊടുക്കുന്ന പണി വരെ ചെയ്തിട്ടുണ്ട്. ടി.വിയിലെ അഭിനയത്തിൽ നിന്ന് വരുമാനമുണ്ടായിരുന്നതുകൊണ്ട് കയ്യിൽ നിന്ന് പണം മുടക്കിയിട്ടാണ് ഈ നാടകപ്രവർത്തനം.

അമേച്വർ നാടകസംഘങ്ങളിലും സ്ത്രീകൾക്ക് വളരെ കുറഞ്ഞ ഇടം തന്നെയല്ലേ കേരളത്തിലുള്ളത്?

ഇവിടെയുള്ള ഇടത്തുപോലും സ്ത്രീകൾക്ക് തുടർന്നു നിൽക്കാൻ ബുദ്ധിമുട്ടുണ്ട്. അത് മറ്റൊരു തരത്തിലാണ് ഞാൻ നേരിട്ടത്. ഞാൻ "അഭിനയ' വിടുന്നത് അത്തരമൊരു സംഭവവുമായി ബന്ധപ്പെട്ടാണ്. അഭിനയയിലെ അജയൻ എഴുതി സംവിധാനം ചെയ്യുന്ന "ഒരു പൈങ്കിളിക്കഥ' സംഗീത നാടക അക്കാദമിയുടെ മത്സരത്തിനു വേണ്ടി "അഭിനയ' ചെയ്യുകയാണ് (ഈ നാടകം അക്കൊല്ലത്തെ ഏറ്റവും നല്ല നാടകത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടുകയുണ്ടായി). അതിൽ രാജ്ഞിയായിട്ടായിരുന്നു എന്റെ കഥാപാത്രം. അതിലെ ഡയലോഗുകൾ പറയാൻ എത്ര ശ്രമിച്ചിട്ടും എന്റെ നാവു വഴങ്ങുന്നില്ല. ""രാജാവേ, ഞാനങ്ങയുടെ കാലു കഴുകി...'' എന്നു തുടങ്ങി സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളാണ്. എനിക്കു നാടകം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ""അങ്ങനെയാണെങ്കിൽ ടി.വി സീരിയൽ ചെയ്യുന്നതോ'' എന്നവർ തിരിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് ഞാനിങ്ങനെ പറയുന്നതെന്ന് അവർക്ക് മനസ്സിലാവുകയോ ബോധ്യപ്പെടുകയോ ചെയ്തോ എന്നറിഞ്ഞുകൂടാ. എന്തായാലും അവർ സമ്മതിച്ചു. "അഭിനയ'യിൽ പിന്നീട് ഞാൻ നാടകം ചെയ്തിട്ടില്ല. ഞാൻ നാടകം ചെയ്യുന്നത് പൂർണ്ണമായ ഇൻവോൾവ്മെന്റോടു കൂടിയാണ്. ഇവിടെ ഒരുവിധം എല്ലാ ഗ്രൂപ്പിന്റെ കൂടെയും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഇവരിൽ ജെന്റർ ഇഷ്യൂസ് തിരിച്ചറിയുന്നവർ ഇല്ല.

Photo: യു.എസ്. രാഖി

കൂത്താട്ടുകുളത്ത് വെച്ച് കേരളത്തിലാദ്യമായി നടന്ന സ്ത്രീനാടകക്യാമ്പ്, നാടകവേദിയിൽ സ്ത്രീകളുടെ ഭാഗത്തു നിന്നുളള സവിശേഷമായ ഇടപെടലും പരീക്ഷണങ്ങളും നടത്താൻ ശ്രീലതയെ എത്രമാത്രം സഹായിച്ചിട്ടുണ്ട്?

കൂത്താട്ടുകുളത്തെ സ്ത്രീനാടകക്യാമ്പിൽ പങ്കെടുത്തപ്പോൾ എന്റെ ഡിസർട്ടേഷൻ കുറേക്കൂടി പ്രായോഗികതലത്തിലേക്ക് വരുന്നു എന്നു തോന്നി. ആ ക്യാമ്പ് ഒരു വഴിത്തിരിവായിരുന്നു. ആ ക്യാമ്പിൽ സജിതയും സുധിയും ഉണ്ടായിരുന്നു. സജിതയെ അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. പിന്നീട്, ക്യാമ്പ് കഴിഞ്ഞതിനുശേഷം "നമുക്കൊരു നാടകം ചെയ്യാം' എന്ന തീരുമാനത്തിൽ ഞങ്ങളെത്തുന്നു.

ആദ്യമായി സ്ത്രീകൾ മാത്രമായി നാടകം ചെയ്യാൻ തീരുമാനിക്കുമ്പോൾ എന്തായിരുന്നു പ്രതീക്ഷകൾ?

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹമായിരുന്നു. പക്ഷേ ചെയ്യാൻ പറ്റിയ ഒരു സ്‌ക്രിപ്റ്റുമില്ലായിരുന്നു. ഒടുവിൽ ജി. ശങ്കരപ്പിള്ളയുടെ "ഏതോ ചിറകടിയൊച്ചകൾ', "പോറ്റമ്മ' എന്നീ രണ്ട് നാടകങ്ങളുമെടുത്തു. സ്‌ക്രിപ്റ്റ് വലിയ പ്രശ്നമായിരുന്നു. ഒരേ സമയം സ്വാതന്ത്ര്യബോധവും അതേസമയം പുരുഷന്റെ മൂല്യബോധവും അതിലുണ്ട്. ഞങ്ങൾ ഒന്നിച്ചിരുന്ന് അതിൽ നിന്ന് പുതിയൊരു രംഗപാഠം തീർത്തു. പിന്നെ ഞങ്ങൾക്കുണ്ടായിരുന്നത് സ്വതന്ത്രമായ ശരീരവും ശബ്ദവുമായിരുന്നു. ഞങ്ങൾ ഓരോ കാര്യവും ചർച്ച ചെയ്തുകൊണ്ടിരുന്നു. ആദ്യമായിരുന്നു അത്തരമൊരനുഭവം. സ്നേഹത്തെപ്പറ്റിയായലും മറ്റെന്തു വിഷയമായാലും തുറന്ന ചർച്ചയും പരീക്ഷണവും ആവേശവുമായിരുന്നു. പാർവ്വതിയും (ആർ. പാർവ്വതീദേവി) ഞങ്ങളെ സഹായിച്ചിരുന്നു.

"ഏതോ ചിറകടിയൊച്ചകൾ' എന്ന നിങ്ങളുടെ നാടകത്തിലാണ് മലയാളനാടകവേദിയിൽ ആദ്യമായി സ്ത്രീകളുടേതായ ഒരു ശരീരഭാഷ കണ്ടെത്താനുള്ള ഗൗരവപൂർണമായ ശ്രമം നടന്നിട്ടുള്ളത്. അത്തരം പരീക്ഷണം നടത്തുമ്പോഴുണ്ടായ അനുഭവങ്ങൾ എത്രമാത്രം സംഘർഷാത്മകമായിരുന്നു?

‘ഏതോ ചിറകടിയൊച്ചകൾ’ ഞാൻ മുമ്പു ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ഒരു ക്യാമ്പിൽ. അന്ന് വത്സൻ എന്ന സംവിധായകനാണ് സംവിധാനം ചെയ്തത്. ഇവിടെ ഞങ്ങൾ റിഹേഴ്സൽ ചെയ്തു തുടങ്ങിയപ്പോൾ എന്തു ചെയ്താലും പഴയതു തന്നെ വരുന്നു. ശരീരം കണ്ടീഷൻഡ് ആയിപ്പോയി. നാടകത്തിൽ കുന്തിയും സൂര്യനും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ സീൻ ഉണ്ട്. കണ്ണൂരിലെ ക്യാമ്പിൽ അന്ന് ആ സീൻ ചെയ്യുമ്പോൾ എനിക്ക് അറപ്പ് തോന്നിയിരുന്നു. ഒരു വടിയിൽ സൂര്യന്റെ മാസ്‌ക് വെച്ചിട്ട്... സംവിധായകൻ പറഞ്ഞതു പോലെയൊക്കെ എനിക്ക് അഭിനയിക്കേണ്ടി വന്നു. സ്ത്രീയുടെ പ്രണയത്തെക്കുറിച്ചും സെക്സിനെക്കുറിച്ചും ഒരു പുരുഷന്റെ കാഴ്ചപ്പാടിലായിരുന്നു അത്. ഇവിടെ ഈ സീൻ വന്നപ്പോൾ ഞാൻ വല്ലാതെ അതേക്കുറിച്ച് ആലോചിച്ചു. പിന്നീട് ഞങ്ങൾ ചർച്ച ചെയ്തു. എപ്പോഴും ചർച്ച തന്നെ. ഞങ്ങളുടെ സുഹൃത്തുക്കളായ പുരുഷൻമാരൊക്കെ വിചാരിച്ചു ഞങ്ങൾ ഒന്നും ചെയ്യില്ല എന്ന്. പുരുഷൻമാരെ ആരേയും അകത്ത് കയറ്റിയില്ല. സ്വന്തം പ്രണയം എല്ലാവരും പങ്കിട്ടു. ഞങ്ങൾ വ്യക്തിപരമായ എല്ലാം പങ്കിട്ടു. അതൊക്കെ ഇംപ്രൊവൈസ് ചെയ്ത് നോക്കും. ജീവിതത്തിലെ ഓരോരോ സംഭവങ്ങളുമെടുത്ത് ഇംപ്രൊവൈസ് ചെയ്തു നോക്കും. ഒടുവിൽ ലവ് മെയ്ക്കിംഗ് മാത്രമെടുത്ത് ഇംപ്രൊവൈസ് ചെയ്തു തുടങ്ങി. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ഈ രംഗം ചെയ്യാനായിരുന്നു. പലപ്പോഴും പഴയ അഭിനയരീതികൾ അറിയാതെ കടന്നുവരുമായിരുന്നു. ഒടുവിൽ ശരീരഭാഷ എന്തായിരിക്കണം എന്ന ചർച്ചയിൽ എല്ലാം തല തിരിച്ചിടണം എന്നു തോന്നി. വ്യായാമങ്ങളുടെ ചില പരീക്ഷണങ്ങൾ വെറുതെ ചെയ്തു നോക്കി. നാടകത്തിൽ കുന്തിക്ക് ചെറിയ പ്രായമാണ്. കാലു കറക്കുന്ന ഒരു വ്യായാമം ചെയ്തു നോക്കി. നാടകത്തിൽ ഞങ്ങൾക്ക് ആവശ്യമായ ഒരു ശരീരഭാഷ കണ്ടെത്താൻ ശ്രമം നടത്തുകയായിരുന്നു. നാടകം ചെയ്യുമ്പോൾ വല്ലാത്ത വാശിയായിരുന്നു.

സജിത മഠത്തിൽ, സുധി, ശ്രീലത എസ്.

തീർച്ചയായും മലയാളനാടകവേദിയിൽ പുതിയൊരനുഭവമായിരുന്നു "ഏതോ ചിറകടിയൊച്ചകൾ'. നിങ്ങൾ മൂന്നു പേരും ചേർന്ന് "അഭിനേത്രി' എന്ന സ്ത്രീനാടകസംഘം രൂപീകരിക്കുമ്പോൾ എന്തായിരുന്നു സ്ത്രീനാടകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?

ഞങ്ങൾ മൂന്നു പേരും നാടകം പഠിച്ചവരാണ്. നാടകം ഗൗരവമായി ചെയ്യണം എന്ന് അറിഞ്ഞുകൊണ്ടുള്ള ശ്രമമായതുകൊണ്ട് പ്രചാരണാംശം ഇതിൽ ഉണ്ടായിരുന്നില്ല. ഇതുതന്നെയായിരുന്നു സ്ത്രീനാടകവേദിയെക്കുറിച്ചുള്ള ഞങ്ങളുടെ പ്രധാന കാഴ്ചപ്പാട്. പ്രൊഫഷനലുകളുടെ സാങ്കേതികസഹായം ഈ നാടകത്തിനു വേണ്ടി ഞങ്ങൾ സ്വീകരിക്കുകയും ചെയ്തു. പിന്നൊന്ന് സ്ത്രീയുടെ ശരീരഭാഷ കണ്ടെത്തുക എന്നതായിരുന്നു. "അഭിനേത്രി'യുടെ "ഏതോ ചിറകടിയൊച്ചകൾ' അവതരിപ്പിക്കുന്നതു വരെ സ്ത്രീയുടെ ശരീരം മുഴുവനായും കറങ്ങുന്ന അനുഭവം അതുവരെ മലയാളനാടകവേദി കണ്ടിട്ടില്ല. അങ്ങനെ ഒരു കട്ടയെങ്കിലും ഇളക്കണമെന്നുണ്ടായിരുന്നു. അത് ഞങ്ങൾക്ക് കഴിഞ്ഞു. സ്ത്രീയുടെ സാന്നിധ്യം ആ നാടകത്തിലുണ്ടായിരുന്നു. മലയാളനാടകവേദിയിൽ ആ കാഴ്ച ഒരു പുതുമയായിരുന്നു. മലയാളനാടകവേദിയിൽ സ്ത്രീകളുടെ യഥാർത്ഥ സാന്നിധ്യം ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ഈ നാടകത്തോടുള്ള മലയാള നാടകലോകത്തിന്റെ പ്രതികരണം എന്തായിരുന്നു?

""അടുത്ത കാലത്തൊന്നും ഇത്ര നല്ല നാടകം കണ്ടിട്ടില്ല. ഇരുന്നു കാണണം എന്ന ചിന്തയുണ്ടായത് ഈ നാടകം കണ്ടപ്പോഴാണ് '' എന്നാണ് നാടകം കണ്ട അയ്യപ്പപണിക്കർ സാറും കാവാലവുമൊക്കെ പ്രതികരിച്ചത്. പക്ഷേ കേരളത്തിലെ ഫെമിനിസ്റ്റുകളാണ് ഈ നാടകത്തെ കൂടുതൽ സന്തോഷത്തോടെ സ്വീകരിച്ചത്. നാലു ജില്ലകളിൽ നാലു സ്റ്റേജുകളിൽ നാടകം അവതരിപ്പിച്ചു. എല്ലാ സ്ഥലങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. അന്ന്, തൊണ്ണൂറുകളുടെ ആദ്യത്തിൽ ഫെമിനിസ്റ്റ് മൂവ്മെന്റ് സജീവമായിരുന്നു.

സ്ത്രീനാടകസംഘത്തിൽ പുരുഷൻമാരുടെ റോൾ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

"അഭിനേത്രി'യിൽ സ്ത്രീകൾ തന്നെയാണ് എല്ലാം സംഘടിപ്പിച്ചത്. സ്ത്രീകൾ തന്നെ അഭിനയിക്കുന്നു. ലൈറ്റിംഗ്, സെറ്റ് തുടങ്ങി നാടകത്തിനുള്ള സാങ്കേതിക കാര്യങ്ങൾ മാത്രം പുരുഷൻമാരായിരുന്നു ചെയ്തത്. മറ്റുള്ള നാടകങ്ങളിൽ അഭിനയിക്കുമ്പോൾ പുരുഷൻമാർ ഞങ്ങളെ കൊണ്ടുപോകുന്നു. ഇതിൽ ഞങ്ങൾ പുരുഷൻമാരെ നയിക്കുകയായിരുന്നു. തമാശക്കായിരുന്നു. അപ്പോഴെങ്കിലും അവർക്ക് അതിന്റെ വൃത്തികേട് മനസ്സിലാകട്ടെ എന്നു വിചാരിച്ചു. ഈ നാടകത്തിൽ എഴുത്ത്, സംഘാടനം, അഭിനയം എന്നിവയിൽ മൂന്നുപേർക്കും തുടക്കം മുതൽ ഒടുക്കം വരെ ഇൻവോൾവ്മെൻറ്​ തുല്യമായിരുന്നു. രണ്ടുപേരാണ് അഭിനയിച്ചത്. മൂന്നുപേരും കൂടിയാണ് സംവിധാനം ചെയ്തത്. എങ്കിലും ഞാനും സജിതയും അഭിനയിക്കുന്നതുകൊണ്ട് സംവിധായികയായി സുധിയുടെ പേര് മാത്രം വെച്ചു.

അഭിനേത്രി പിന്നീടിതു വരെ നാടകമൊന്നും ചെയ്തില്ലല്ലോ?

"ഏതോ ചിറകടിയൊച്ചകൾ' കഴിഞ്ഞ് കുറേ നാളുകൾക്കുശേഷം "അഭിനേത്രി'യുടേതായി നമ്മളൊക്കെക്കൂടി ഒരു തെരുവുനാടകം ചെയ്തു. ആ സമയത്താണ് ചന്ദ്രിക തിരുവനന്തപുരത്തെത്തുന്നതും "അഭിനേത്രി'യോടൊപ്പം പ്രവർത്തിക്കുന്നതും. ആ തെരുവുനാടകം രൂപപ്പെടുത്തിയ അനുഭവവും വല്ലാത്തതായിരുന്നു. ഇഷ്യു ബേസ്ഡ് തീം നാടകമാക്കുകയായിരുന്നു. സൂര്യനെല്ലി കേസിലെ കുറ്റവാളികൾക്കെതിരായി രൂപപ്പെട്ട സ്ത്രീകളുടെ ശക്തമായ സമരങ്ങളോടൊപ്പം നമ്മളും നാടകത്തിലൂടെ നമ്മുടെ രാഷ്ട്രീയപ്രകാശനം നടത്തുകയായിരുന്നു. നാല്പതും അമ്പതും പേർ ക്രൂരമായി റേപ്പ്​ ചെയ്ത ഒരു കൊച്ചുപെൺകുട്ടിയെ അവതരിപ്പിക്കാൻ നമ്മളെത്ര ബുദ്ധിമുട്ടി! എത്രമാത്രം വേദന അനുഭവിച്ചു!

1996ലായിരുന്നു അത് ചെയ്തത്. "ഞങ്ങളുടെ ശരീരം ഞങ്ങളുടേത്' എന്നാണ് നമ്മൾ ആ നാടകത്തിന് പേരിട്ടത്. അതിലും സ്ത്രീയുടെ ശരീരഭാഷയ്ക്കു വേണ്ടിയുള്ള അന്വേഷണമുണ്ടായിരുന്നു. നാടകം എന്ന മാധ്യമത്തിന്റെ കരുത്തു ചോർന്നു പോകാതെ പ്രചരണാംശം പരമാവധി കുറക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ അഭിനേത്രിക്ക് പിന്നീട് വലിയ നാടകങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ...

ഒന്നാമത്തെ കാര്യം, എന്റെ വ്യക്തിപരമായ നിലനില്പ് പ്രശ്നത്തിലായി എന്നതാണ്. സ്ഥിരം വരുമാനത്തിന് ഒരു ജോലി വേണം. നാടകം കളിക്കാൻ എന്റെ കയ്യിൽ നിന്ന് കാശ് പോവുകയല്ലാതെ വരുമാനമില്ല. വരുമാനമുണ്ടെങ്കിലേ ഒരു സ്ത്രീക്ക് വീട്ടിൽ കുറച്ചെങ്കിലും സ്ഥാനം കിട്ടൂ. അതുകൊണ്ട് ഞാൻ നിർമ്മിതികേന്ദ്രയിൽ ജോലിക്ക് ചേർന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, ഇവിടെയിരുന്നാൽ നാടകം നടക്കില്ലെന്ന്. ജോലി രാജിവെച്ചു. അതു കഴിഞ്ഞപ്പോൾ ജീവിതം ഒരു വലിയ ചോദ്യമായി. ആ സമയത്തായിരുന്നു ഫ്രാൻസിൽ നിന്ന് "ഫുട്സ്ബാൻ' തിയേറ്റർ കേരളത്തിൽ വരുന്നത്. അവരുടെ വർക്ക്ഷോപ്പിൽ പോയി. സെലക്ഷൻ കിട്ടി. പക്ഷേ, എനിക്കു ചുറ്റുമുള്ള സദാചാരവ്യവസ്ഥ വല്ലാതെ വേദനിപ്പിച്ചു. ജീവിതത്തിലൂടെ അത്ര എളുപ്പത്തിലല്ല കടന്നുവന്നത്. "കല്യാണം കഴിച്ചിട്ട് എന്തു വേണമെങ്കിലും ചെയ്തോ' എന്ന നിലപാടായിരുന്നു വീട്ടുകാരുടേത്. എനിക്കപ്പോൾ 29 വയസ്സാണ്. ഈ ഘട്ടത്തിലാണ് അലക്സുമായുള്ള വിവാഹം നടക്കുന്നത്. അലക്സും ഡ്രാമാ സ്‌കൂളിൽ പഠിച്ച ആളായിരുന്നതുകൊണ്ട് വിവാഹം എന്നത് എനിക്ക് വലിയ സ്വാതന്ത്ര്യമായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ പുതിയ നാടകം ചെയ്യുന്നതിനായി ഫുട്സ്ബാൻ നാടകകമ്പനിയോടൊപ്പം ഞാൻ ഫ്രാൻസിലേക്ക് പോയി.

കേരളത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ, നടി എന്ന നിലയിൽ ഫ്രാൻസ് എന്തെല്ലാം അനുഭവങ്ങൾ തന്നു?

സ്‌കൂളിൽ ഗ്രീക്കുനാടകങ്ങൾ പഠിക്കുമ്പോഴും ഫ്രഞ്ച് നാടകങ്ങൾ പഠിക്കുമ്പോഴും എന്നെങ്കിലും ഇതൊക്കെ കാണാൻ പറ്റുമോ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. അവിടെ ഞാൻ മനുഷ്‌കിന്റേയും പീറ്റർബ്രൂക്കിന്റെയും നാടകങ്ങൾ കണ്ടു. യൂറോപ്യൻ നാടകവേദി നേരിട്ട് കാണാൻ പറ്റിയത് എനിക്ക് വലിയ എക്‌സൈറ്റ്മെൻറായിരുന്നു. ഇവിടെയാണെങ്കിൽ നാടകം കളിച്ചുകഴിഞ്ഞാൽ കിട്ടിയതും കൊണ്ട് നുള്ളിപ്പെറുക്കി നേരെ വീട്ടിൽ പോകും, നാടകം കഴിഞ്ഞാൽ ആരുമൊന്നും പറയാറില്ല. ഇവിടെ നടി രണ്ടാംകിടയാണ്. ബഹുമാനം കിട്ടാറില്ല. അവിടെ നമ്മളെ വല്ലാതെ അഭിനന്ദിക്കും. അഭിനന്ദനം കൊണ്ട് നമ്മുടെ ശരീരം മുഴുവൻ പിടിച്ച് കുലുക്കും. അവിടെ കലാകാരികളോട് ബഹുമാനമുണ്ട്. നാടകം കാണാൻ അമ്പതു പേരുണ്ടങ്കിൽ നാല്പത്തൊമ്പതു പേരും പോകില്ല. ഒരു നാടകത്തെപ്പറ്റി വെളുപ്പാൻ കാലത്ത് ആറ് മണി വരെ സംസാരിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അവിടെ ഒരു നടി എന്ന നിലയിൽ എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു. വേറൊരു ജീവിതം തന്നെയായിരുന്നു അത്. ഇവിടെ പൊതുസ്ഥലത്ത് എന്റെ ശരീരം വല്ലാതെ ചുരുങ്ങിപ്പോകുമായിരുന്നു. ആ കാലം എനിക്ക് വലിയ സന്തോഷം തന്നു. ഫുട്സ്ബാൻ ഒരു ഇന്റർനാഷണൽ ഗ്രൂപ്പ് ആയിരുന്നു. ട്രാവലിംഗ് തിയേറ്റർ. ധാരാളം രാജ്യങ്ങളിൽ സഞ്ചരിച്ചുകൊണ്ട് ഞങ്ങളുടെ നാടകം, "ഒഡിസിയൂസ്' കളിച്ചു.

Photo: യു.എസ്. രാഖി

വികസിച്ച തരത്തിലുള്ള യഥാർഥ പ്രൊഫഷണൽ നാടകവേദിയിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്ന ഉയർന്ന പ്രതിഫലവും നമ്മുടെ പദവിയേയും ആത്മവിശ്വാസത്തേയും വളർത്തിയെടുക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നില്ലേ?

ശരിയാണ്. നാടകത്തിൽ നിന്ന് വലിയ പ്രതിഫലം വാങ്ങിയത് എനിക്ക് വലിയ അഭിമാനമുണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം വാങ്ങി. നാടകം കൊണ്ട് വീടു വാങ്ങിക്കുകയും ചെയ്തു. ഇന്ന് എന്നെക്കുറിച്ച് പറയുമ്പോൾ അമ്മക്ക് അഭിമാനവും സന്തോഷവുമുണ്ട്.

അപ്പോഴും "അഭിനേത്രി'യുടെ ഭാവിപ്രവർത്തനങ്ങളക്കുറിച്ച് സങ്കല്പങ്ങളുണ്ടായിരുന്നോ?

തീർച്ചയായും. ഫ്രാൻസിൽ വെച്ച് മനുഷ്‌കിനെ കാണാൻ ശ്രമിച്ചതും ഹെലൻ സിസുവിനെ കണ്ടതും എന്റെ ഉള്ളിലെ ഫെമിനിസ്റ്റും സ്വതന്ത്രനടിയുമായിരുന്നു. അവർ പറഞ്ഞത് "ഏഷ്യയിലേക്കാണ് ഞങ്ങളിപ്പോൾ നോക്കുന്നത്. യൂറോപ്പിൽ എല്ലാം നശിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ തലമുറക്ക് ഡേറ്റിംഗിലാണ് ശ്രദ്ധ' എന്നാണ്. സമ്പന്നരായ സ്ത്രീകൾ എന്ന നിലയിൽ കുറേ കാര്യങ്ങളിൽ അവർ സമത്വം നേടിയെടുത്തിട്ടുണ്ട്. ആവശ്യമില്ലാത്ത മൂല്യങ്ങൾ കുറേയൊക്കെ അവർ ഉപേക്ഷിച്ചു കളയുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ലീവിന് കേരളത്തിൽ വരുമ്പോൾ "അഭിനേത്രി'യുടേതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കഠിനമാകും. അങ്ങനെയാണ് നമ്മളൊരുമിച്ച് സംഘടിപ്പിച്ച 1996 ലെ പത്തു ദിസത്തെ നാടകക്യാമ്പ്, കെ. സരസ്വതി അമ്മയെക്കുറിച്ചുള്ള പ്ലേറീഡിംഗ് എന്നിവയൊക്കെ നടന്നത്. പക്ഷേ ഇതുവരേയും ഒരു വലിയ നാടകം ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന വിഷമം മനസ്സിലുണ്ട്. ഇതിനിടയിൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഫുട്സ്ബാനിലെ ജോലിയും എനിക്കു മടുത്തു തുടങ്ങി. ആ നാടകഗ്രൂപ്പിലെ ഡയറക്ഷൻ രീതി വ്യത്യസ്തമായിരുന്നു. ആർക്കും എന്ത് പരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും അവിടെ ഇടമുണ്ടായിരുന്നു. എന്നിട്ടും ഞാൻ ഫുട്സ്ബാൻ വിട്ടു. ലോകത്തിൽ പലതും നടക്കുന്നുണ്ട്. ഇതൊന്നുമറിയാതെ നാടകം കളിച്ചു നടക്കുന്നതിലായിരുന്നു മടുപ്പ്. ഇതിനിടയിൽ എനിക്കൊരു മകനും ജനിച്ചിരുന്നു. ഈ 42-ാം വയസ്സിലും എന്റെ സങ്കല്പം ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കരുത് എന്നാണ്. പക്ഷേ എന്റെ പ്രധാന ഇടം കേരളം തന്നെയായിരിക്കണം എന്നെനിക്ക് നിർബ്ബന്ധമാണ്. ശക്തമായ ഒരു സ്ത്രീനാടകഗ്രൂപ്പ് കേരളത്തിലുണ്ടാവണം. പക്ഷേ, കേരളത്തിൽ വന്നു നിന്നപ്പോൾ ജീവിക്കാൻ നാടകം എന്നെ ഒട്ടും സഹായിച്ചില്ല. നിലനിൽപ്പ് പ്രശ്നത്തിലാകാൻ തുടങ്ങിയപ്പോഴാണ് വീണ്ടും "ഫുട്സ്ബാൻ' തിയേറ്ററിലേക്ക് തന്നെ പോയത്. അപ്രതീക്ഷിതമായുണ്ടായ അലക്സിന്റെ മരണം എന്നെ പാടേ തകർത്തുകളയാതിരുന്നത് ഫ്രാൻസിൽ എനിക്കൊരു നാടകജീവിതം ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ്. പിന്നീട് ഞാൻ ഫുട്സ്ബാനിലെ കോൺട്രാക്ട് തീർത്ത് ഇവിടെ വന്നത് നാടകത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യണമെന്ന ആഗ്രഹത്തോടുകൂടിയാണ്. അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുകയും ചെയ്തു. പക്ഷേ അവിടുത്തെ അന്തരീക്ഷവും ക്ലാസ്സുകളും എനിക്ക് മടുപ്പും അസംതൃപ്തിയും മാത്രമാണ് തന്നത്. ഞാൻ തുടങ്ങിയപ്പോഴേക്കും മതിയാക്കിപ്പോന്നു. ഇപ്പോഴും എന്റെ ഇടം എവിടെയാണെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ഞാൻ അമേരിക്കയ്ക്ക് പോവുന്നു. എം.എ. ചെയ്യാൻ. മലയാളത്തിൽ ഒരു നാടക നടിക്കും അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

Photo: യു.എസ്. രാഖി

"അഭിനേത്രി'യുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

"അഭിനേത്രി' ഇന്നില്ല. സജിത ഡൽഹിക്കു പോവുകയും സ്വന്തമായ നാടകപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സുധി "നിരീക്ഷ' എന്ന പേരിലൊരു ഗ്രൂപ്പുണ്ടാക്കി അതിന്റെ ചില പ്രവർത്തനങ്ങൾ നടത്തുന്നു. ഇടക്കാലത്ത് ഒപ്പമുണ്ടായിരുന്ന ചന്ദ്രികയും പാർവ്വതിയും നിങ്ങളുടേതായ പ്രവർത്തനമേഖലകളിലുമാണ്.

ശ്രീലതയുണ്ടെങ്കിലേ "അഭിനേത്രി'ക്ക് ജീവനുള്ളു എന്നതുകൊണ്ടാണത്. എന്നാലും ചോദിക്കട്ടെ, "അഭിനേത്രി' നിർജ്ജീവമാകുന്നതു കണ്ടപ്പോൾ "അഭിനേത്രി'യുടെ നാടകപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ആൾ എന്ന നിലയിൽ എന്തു തോന്നി?

"അഭിനേത്രി' രൂപപ്പെടുമ്പോൾ മുഖ്യധാരയിലെ നാടകവേദിയോടു മത്സരിച്ചുകൊണ്ട് വളരാൻ പറ്റും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. "അഭിനേത്രി'ക്ക് പൊളിറ്റിക്കൽ ആവാനും അതേസമയം മുഖ്യധാരയിലേക്ക് എത്താനും കഴിയണമെന്ന് ഞാൻ ആഗ്രഹിച്ചു. വ്യത്യസ്തമായ ഒരു രംഗഭാഷ ഉണ്ടാക്കണം എന്നായിരുന്നു ലക്ഷ്യം. അത് അത്ര എളുപ്പമല്ല. ലാഘവത്തോടുകൂടി സമീപിക്കാനും പറ്റില്ല. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് അത് വളരെ ബുദ്ധിമുട്ടാണ്. പണമില്ല, അടിസ്ഥാന സൗകര്യങ്ങളില്ല. ഗ്രോട്ടോവ്സ്‌കിയൊക്കെ വർഷങ്ങളുടെ നീണ്ട പരീക്ഷണം കൊണ്ടാണ് പുതിയതൊന്ന് കണ്ടെത്തിയത്. മറ്റൊരു പ്രധാനകാര്യം, നാടകത്തിന്റെ പ്രായോഗികത അറിയാത്തവരും അതേസമയം ഐഡിയോളജി ഉള്ളവരുമടങ്ങുന്ന ഗ്രൂപ്പിൽ പരീക്ഷണങ്ങൾ നടത്താൻ ബുദ്ധിമുട്ടാണ്. ആശയവിനിമയത്തിൽ നേരിടുന്ന തടസ്സങ്ങളാണ് ഈ പ്രശ്നത്തിലുള്ളത്. എന്തായാലും "അഭിനേത്രി'യെ ഞാൻ ഉപേക്ഷിച്ചിട്ടില്ല. ഞാൻ നാട്ടിൽ തിരിച്ചു വരികയും അനുകൂലസാഹചര്യമുണ്ടാവുകയും ചെയ്താൽ "അഭിനേത്രി'യുടെ പ്രവർത്തനങ്ങൾ വീണ്ടുമുണ്ടാകും. അഭിനയിക്കാതെ എനിക്കു ജീവിതമില്ല. മരിക്കുന്നതുവരെ ഞാൻ അഭിനയിച്ചേ പറ്റൂ. നാടകത്തിൽ നിന്നുള്ള ആ സന്തോഷമില്ലാതെ ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്.

(കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഉടനെ പ്രസിദ്ധീകരിക്കുന്ന സി. എസ്. ചന്ദ്രികയുടെ "സ്ത്രീനാടകം: മലയാള നാടകവേദിയിലെ സ്ത്രീപ്രതിനിധാനങ്ങൾ' എന്ന ഗവേഷണ പുസ്തകത്തിൽ നിന്ന്. ഡോക്ടറൽ റിസർച്ചിന്റെ ഭാഗമായി ഈ അഭിമുഖം നടത്തിയത് 10 ഏപ്രിൽ 2006 ലാണ്.)


സി.എസ്. ചന്ദ്രിക

കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവർത്തക. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ കമ്യൂണിറ്റി അഗ്രോ ഡൈവേർസിറ്റി കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റ്. പിറ, എന്റെ പച്ചക്കരിമ്പേ ക്ലെപ്റ്റോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കമ്പാർട്ട്മെന്റ്, റോസ, പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ, ആർത്തവമുള്ള സ്ത്രീകൾ, മലയാള ഫെമിനിസം, കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ : സ്ത്രീമുന്നേറ്റങ്ങൾ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ എന്നിവ പ്രധാന കൃതികൾ.

Comments