ഗ്രാഫിക്​സ്: മുഹമ്മദ് ജദീർ

ഫെഡറലിസം ‘ദേശ-രാഷ്ട്ര'ത്തിൽ നിന്ന്
​‘ജന-രാഷ്ട്ര'ത്തിലേക്ക്

സംസ്ഥാനങ്ങൾക്ക് കൺകറൻറ്​ അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈകടത്തുക മാത്രമല്ല, ബാങ്കുകൾ, സർവകലാശാലകൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലെ അതിക്രമസ്വഭാവമുള്ള കേന്ദ്ര ഇടപെടൽ ‘സ്വാഭാവിക'മായിരിക്കുന്നു.

ന്ത്യയിൽ ഇപ്പോഴുള്ള ഭരണനേതൃത്വവും അത് മുന്നോട്ടുവെക്കുന്ന ദർശനവും നടപ്പാക്കുന്ന നയങ്ങളും ഫെഡറലിസത്തിന്റെ തത്ത്വങ്ങളെയും ആരോഗ്യകരവും ഫലപ്രദമായതുമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെയും പരിപോഷിപ്പിക്കുന്നതാണോ? 2014 ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) അധികാരത്തിൽ വന്നതുമുതൽ രാജ്യത്തു നടക്കുന്ന ചർച്ചകളിൽ ഉയർന്നുവരുന്ന മുഖ്യചോദ്യങ്ങളിലൊന്നാണിത്. പല പണ്ഡിതൻമാരും അടിവരയിടുന്ന ഒരു പരമാർഥം, തുടർച്ചയായി ഇന്ത്യയിൽ വന്ന ഭരണകൂടങ്ങൾക്കുകീഴിൽ അധികാരവിതരണത്തിൽ വളരെയധികം ആനുകൂല്യവും പ്രാമുഖ്യവും ലഭിച്ചത് കേന്ദ്രത്തിനാണെന്നത്രെ. എൻ.ഡി.എ സർക്കാറിന്റെ കാലത്ത് സുദൃഢമായിത്തീർന്ന ഒരു പുതിയ പ്രവണത കൂടി ഇവർ ചൂണ്ടിക്കാണിക്കുന്നു. അതിവിപുലമായിത്തീർന്ന കേന്ദ്രീകരണോന്മുഖതയാണത്.

ബി.ജെ.പി യുടെ നിലവിലുള്ള രാഷ്ട്രീയതന്ത്രം, ഇന്ത്യയുടെ വടക്കു- പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിനുള്ള ജനസ്വാധീനത്തെ സ്ഥായിയായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷമായി കേന്ദ്രത്തിൽ പരിണമിപ്പിക്കുക എന്നതാണ്

ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നശേഷം വിശേഷിച്ച് ന്യൂഡൽഹി ബൃഹത്തായ ധനകാര്യാധികാരം പ്രയോഗിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കൺകറൻറ്​ അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈകടത്തുക മാത്രമല്ല, ബാങ്കുകൾ, സർവകലാശാലകൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലും മണ്ഡലങ്ങളിലും പിടിമുറുക്കിയും അതിക്രമസ്വഭാവമുള്ള ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ‘സ്വാഭാവിക'വും സാധാരണവുമായിരിക്കുന്നു.

ബി.ജെ.പി യുടെ നിലവിലുള്ള രാഷ്ട്രീയതന്ത്രം, ഇന്ത്യയുടെ വടക്കു- പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിനുള്ള ജനസ്വാധീനത്തെ സ്ഥായിയായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷമായി കേന്ദ്രത്തിൽ പരിണമിപ്പിക്കുക എന്നതാണ്. ഈ തന്ത്രത്തിലൂടെ ഇന്ത്യൻ ഭരണകൂടത്തെപ്പറ്റി ആ പാർട്ടി വിഭാവനം ചെയ്യുന്ന നായകത്വ- അധീശത്വ ദർശനം ഇന്ത്യയൊട്ടുക്കും അടിച്ചേൽപ്പിക്കാനുള്ള യത്നം സുഗമമാകുമെന്ന് അവർ കരുതുന്നു. ഇത് ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്ന പദ്ധതിയുമായി പരിപൂർണമായി യോജിച്ചുപോകുന്നതാണ്.

പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന ജി.എസ്.ടി. ലോഞ്ചിംഗ് ചടങ്ങിൽ മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജി സംസാരിക്കുന്നു

ഇന്ത്യയിൽ ഇപ്പോഴുള്ള ഫെഡറൽ സ്വരൂപം ബ്രിട്ടീഷ് കൊളോണിയൽ കാലത്തിന്റെ പിന്തുടർച്ചയാണ്. ഭരണകൂടത്തിന്റെ സുസ്ഥാപിത ഘടനകളുടെ അധീശാധികാരമാണ് അതിന്റെ ആധാരം. 1950കളിലും 1960 കളിലും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്കുവേണ്ടി ഉയർന്നുവന്ന ആവശ്യം രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ദൃഢനിശ്ചയമുള്ള ജനനീക്കത്തിന് അരങ്ങൊരുക്കി. കൊളോണിയലിസത്തിന്റെ ബാക്കിപത്രമായ കൊളോണിയൽ ഘടനകളെയും രൂപങ്ങളെയും ‘ജന-രാഷ്ട്രം' (People Nation) എന്ന രാഷ്ട്രീയാവസ്ഥയ്ക്ക് അനുസൃതമായി പൊരുത്തപ്പെടുത്തി പുനർനിർവചിക്കാനുള്ള ശ്രദ്ധേയ ചുവടുവെയ്പായിരുന്നു അത്.

1956 നു ശേഷം ഇന്ത്യൻ പ്രവിശ്യകളുടെയും മുൻ നാട്ടുരാജ്യങ്ങളുടെയും പ്രദേശപരമായ പുനഃസംഘാടനം ഭാഷാതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും അത് പക്ഷേ, ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ പുനർവ്യാഖ്യാനത്തിലേക്ക് നയിച്ചില്ല. ഇത് രണ്ടുതരത്തിൽ സ്വതന്ത്ര ഇന്ത്യയിൽ പ്രതിഫലിച്ചു. ഒന്ന്, ‘ദേശ- രാഷ്ട്രം' എന്ന അധികാരാനുകൂല്യമുള്ള വ്യവഹാരത്തിന് ‘ജന- രാഷ്​ട്രം' എന്ന വ്യവഹാരത്തിനു മേൽ മേധാവിത്വം ലഭിച്ചു. രണ്ട്, ഫെഡറൽ ഘടനയ്ക്കകത്ത് തന്നെ ശക്തിയാർജ്ജിച്ച കേന്ദ്രീകരണ പ്രവണതയാണ്.

ഫെഡറൽ ബന്ധങ്ങളെപ്പറ്റിയുള്ള കൂടിയാലോചനയുടെ അടിസ്ഥാനം, ജന-രാഷ്ട്രത്തിന്റെ ഓരോ മേഖലാസംവിധാനത്തിനും പൂർവാംഗീകാരത്തോടെയുള്ള തുല്യ രാഷ്ട്രീയ നിയമസാധുത ആവശ്യകോപാധിയാവണം എന്നതാണ്. ഇതിനെ ആപേക്ഷിക സമീപനം എന്നു വിളിക്കാം. ഇതാകണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണസംബന്ധവും സാമ്പത്തികവുമായ ബന്ധങ്ങളുടെയും വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും മുന്നാക്കവും പിന്നാക്കവുമായ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയുമെല്ലാം നിയമപരവും ഭരണഘടനാപരവുമായ തർക്കവിഷയങ്ങളുടെ അടിപ്പടവാകേണ്ടത്. ഈ സമീപനം തന്നെയാവണം നിർബന്ധമായും വിശിഷ്ട പദവിയുള്ള പ്രത്യേക സംസ്ഥാനങ്ങളുടെ കാര്യത്തിലും അനുവർത്തിക്കേണ്ടത്.

ഹിന്ദുത്വ വീക്ഷണം നമ്മുടെ ചരിത്രങ്ങളെ കൈകാര്യം ചെയ്യുന്നത് മറ്റൊരു വിധത്തിലാണ്. രാഷ്ട്രം തന്നെയാണ് ജനതയെന്ന് സ്ഥാപിക്കുന്ന, രണ്ടും രണ്ടല്ലെന്ന് വരുത്തുന്ന ദേശീയവാദ ഭാവനയിൽ അധിഷ്ഠിതമാണത്

ഇപ്പറഞ്ഞ ആപേക്ഷിക വീക്ഷണം, ഇന്ത്യ എന്ന രാഷ്ട്രത്തെപ്പറ്റിയുള്ള പ്രബലവും ആധിപത്യവുമുള്ള ആശയത്തിന്റെ വിമർശം ഉൾക്കൊള്ളുന്നു. ഇപ്പോൾ സമൂഹത്തിൽ നടുനായകത്വം (hegemony) നേടാൻ മല്ലിടുന്ന രണ്ട് മാനക വീക്ഷണങ്ങളുണ്ട് (Normative views)- ബഹുത്വ വീക്ഷണവും ഹിന്ദുത്വ വീക്ഷണവും. രണ്ടും ശഠിക്കുന്നത് രാഷ്ട്രം ഏകവചനം ആണെന്നാണ്. ബഹുത്വ വീക്ഷണം ആധുനികവും ഉദാരവും ഭരണഘടനാപരവുമായ രാഷ്ട്രമൂല്യങ്ങൾക്ക് പ്രാഥമ്യം കൊടുക്കുന്നു. ഇത് മുഖ്യമായി ആവിഷ്‌കരിക്കപ്പെടുന്നത് ആംഗലേയത്തിലാണ്. ഇത്തരക്കാർ പ്രധാനമായുള്ളത്, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാഗരിക വരേണ്യ വിഭാഗത്തിലാണ്. കോർപ്പറേറ്റ് ബിസിനസ് ഹൗസുകളിലും ബ്യൂറോക്രസിയുടെ കേന്ദ്രഭാഗങ്ങളിലും നാഗരിക തൊഴിൽ മണ്ഡലങ്ങളിലെ ഉന്നതശ്രേണികളിലുമാണ് ഇക്കൂട്ടർ ഏറെയുള്ളത്.

ഹിന്ദുത്വ വീക്ഷണം നമ്മുടെ ചരിത്രങ്ങളെ കൈകാര്യം ചെയ്യുന്നത് മറ്റൊരു വിധത്തിലാണ്. രാഷ്ട്രം തന്നെയാണ് ജനതയെന്ന് സ്ഥാപിക്കുന്ന, രണ്ടും രണ്ടല്ലെന്ന് വരുത്തുന്ന ദേശീയവാദ ഭാവനയിൽ അധിഷ്ഠിതമാണത്. ഈ വീക്ഷണത്തിന്റെ പ്രചാരണം നടക്കുന്നത് ഉത്തരേന്ത്യയിലെയും പശ്ചിമേന്ത്യയിലെയും അച്ചടി സാഹിത്യം മുഖേനയാണ്; അതിൽ സകല രചനകളും ഉൾപ്പെടും. ഈ കാഴ്ചപ്പാടിന് സാമൂഹികമായി സ്വാധീനമുള്ളത് ബ്രാഹ്‌മണ-ക്ഷത്രിയ-ബനിയ ജാതികളുടെ സഖ്യത്തിനകത്താണ്. ഈ ജാതിസഖ്യമാകട്ടെ ഭൂവുടമസ്ഥതയുള്ള കർഷക ജാതിവിഭാഗങ്ങളുമായി ശ്രേണീബദ്ധമായി യോജിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ബാന്ധവം പ്രവർത്തനക്ഷമമാകുന്നത് സങ്കുചിതവും ഭക്തിപരവുമായ മതശാഖാ സമുദായങ്ങൾ മുഖേനയുമാണ്.

സിബിഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി സത്യാഗ്രഹമിരിക്കുന്നു. പൊലീസ് കമ്മീഷണറുടെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച സിബിഐ സംഘത്തെ കൊൽക്കത്ത പോലീസ് തടയുകയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തതിനു ശേഷമായിരുന്നു സത്യാഗ്രഹം.

ഹിന്ദുത്വ വീക്ഷണം വർത്തമാനഘട്ടത്തിൽ മത- ജാതി- ഭാഷാ വിഭജനവും ഭിന്നതയും ഉല്ലംഘിച്ച് രാജ്യത്തെ ഹിന്ദുരാഷ്ട്രത്തിന് അനുരൂപമാക്കുകയാണ് ചെയ്യുന്നത്. ബഹുത്വ വീക്ഷണവും ഹിന്ദുത്വ വീക്ഷണവും പങ്കുവെക്കുന്ന പൊതുധാരണ ഒന്നുതന്നെയാണ്. അതായത്, നിലനിൽക്കുന്ന ദേശ- രാഷ്ട്രത്തിന്റെ ഏകതയ്ക്കും സ്ഥിരതയ്ക്കും മേഖലാതലത്തിലുള്ള സ്വയംഭരണാധികാരത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തേക്കാൾ മുൻഗണന നൽകണമെന്നതാണത്.

ഈ സന്ദർഭത്തിലാണ് ഹിന്ദി ഭാഷയുടെ അനന്യസ്ഥാനം മുന്നിലേക്കുവരുന്നത്. ഹിന്ദി ഭാഷയിലൂടെയാണ് ജനതയുടെ ചരിത്രത്തെ ദേശചരിത്രവുമായി ഏകീഭവിപ്പിക്കാനുള്ള മാർഗം രാഷ്ട്രം തേടുന്നത്. ഇക്കാര്യത്തിൽ ഹിന്ദിയുടെ നില മറ്റുള്ള ഇന്ത്യൻ ഭാഷകൾക്ക് ഒപ്പമല്ല. വളരെ മീതെയാണ്. നാനാതരത്തിലുള്ള സർക്കാർ ഏജൻസികളിലൂടെ ഹിന്ദിക്ക് പ്രചാരവും സ്ഥാനോത്കർഷവും നൽകുന്നുണ്ട്. ഇതിനേക്കാൾ ഹിന്ദിയുടെ പ്രചാരത്തിന് പ്രഭാവമേകുന്നത് ബോളിവുഡ് സിനിമകളും ടെലിവിഷൻ വാർത്തകളും വിനോദ പരിപാടികളും വാണിജ്യ പരസ്യങ്ങളുമാണ്. ഹിന്ദിക്ക് മീഡിയയുമായുള്ള ബന്ധം ആ ഭാഷയുടെ വ്യാപനത്തിനു മാത്രമല്ല പ്രാദേശികഭാഷാവിധാനങ്ങളായ ഗുജറാത്തി, മറാഠി, ബംഗാളി, ഒഡിയ പോലുള്ളവയുടെ സ്വയംഭരണാധികാരത്തെ കീഴ്പ്പെടുത്താൻ സാധിക്കുമെന്ന സൂചനകളും ലഭ്യമാണ്.

അനേകം സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ബി.ജെ.പി ഉണ്ടാക്കിയെടുത്തത് വ്യതിരിക്തമായ ഒരു പാർട്ടി വ്യവസ്ഥയാണ്. ഈ വിരുദ്ധ സ്വഭാവമുള്ള ഘടകങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ അധീശത്വാഭിനിവേശമുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തെ വഴികാട്ടുന്നത് തുടരും

രണ്ട് ദേശീയ പാർട്ടികളും - ഇന്ത്യൻ നാഷണൽ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും - നേതൃത്വപരമായും സംഘടനാപരമായും അത്യന്തം കേന്ദ്രീകരണ പ്രകൃതമുള്ളവയാണ്. ഭരണം കൈയാളുന്ന ബി.ജെ.പി, ഫെഡറൽ തിരഞ്ഞെടുപ്പ് വ്യവസ്ഥയെ കേന്ദ്രീകൃതരൂപത്തിലേക്ക് പരിവർത്തിപ്പിക്കാൻ കഴിവിന്റെ പരമാവധി നോക്കുന്നുണ്ട്. പാർലമെന്ററി തിരഞ്ഞെടുപ്പ് വ്യവസ്ഥയെ മാത്രമല്ല ഫെഡറൽ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും പ്രസിഡൻഷ്യൽ രൂപത്തിലേക്ക് മാറ്റാനാണ് ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം - ‘ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്' - തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിഷ്‌കർഷിക്കുകയും ചെയ്യുന്നു.

ബി.ജെ.പിയുടെ ഈ അധീശത്വ നിർഭരമായ ഉന്നം പ്രത്യക്ഷമാക്കിയ കാര്യപരിപാടികൾ നാം കാണുകയുമുണ്ടായി. ഉത്തർപ്രദേശിലും ബീഹാറിലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയിൽനിന്ന് മുസ്‌ലിംകളെ പാടേ പുറംതള്ളിയത്, ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, പൗരത്വ ഭേദഗതി നിയമം, ഭരണകൂട കാർമികത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാപനം നടത്തിയത്... അങ്ങനെ പലതും.

ഈ അധീശത്വമോഹത്തിനും ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനവത്കരണതന്ത്രത്തിനും മുൻപിലുള്ള മുഖ്യമുടക്കം അടിക്കടി ആവർത്തിക്കുന്ന പ്രാദേശിക അവകാശബോധ്യങ്ങളും മേഖലാപരമായ പരാതികളും അന്യായങ്ങളും ജാതിസംഘർഷവും വിഭാഗീയ അവകാശവാദങ്ങളുമുൾപ്പെടെയുള്ള നിരവധി ഘടകങ്ങളാണ്. ഈ വർണവിചിത്രമായ ഘടകാംശങ്ങളാണ് ‘ജന-രാഷ്ട്രം' എന്ന ആശയത്തെ നിർമിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന നടപടികൾക്കും എതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ നിന്ന്

അനേകം സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ബി.ജെ.പി ഉണ്ടാക്കിയെടുത്തത് വ്യതിരിക്തമായ ഒരു പാർട്ടി വ്യവസ്ഥയാണ്. ഈ വിരുദ്ധ സ്വഭാവമുള്ള ഘടകങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ അധീശത്വാഭിനിവേശമുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തെ വഴികാട്ടുന്നത് തുടരും. പ്രതിപക്ഷശക്തികൾ കൂടെക്കൂടെ ജനകീയ സമരങ്ങളെ പിന്തുണച്ച് അവയുടെ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഏകീകൃത പ്രകൃതമില്ല. പ്രതിപക്ഷശക്തികളുടെ ഈ അസംഘടിതസ്ഥിതി അധീശത്വവാഞ്ഛയുള്ള ഹിന്ദുത്വപദ്ധതിയെ വെല്ലുവിളിക്കാൻ പര്യാപ്തമല്ല.
ദേശ-രാഷ്ട്രവും ജന-രാഷ്ട്രവും തമ്മിലുള്ള ഒരു വ്യത്യസ്ത ബന്ധം നാം വിഭാവനം ചെയ്യേണ്ടതുണ്ട്. ഇത് പക്ഷേ, ഹിന്ദുരാഷ്ട്രവീക്ഷണത്തിന്റെ ഏകാത്മകദർശനത്തോടോ ബഹുത്വവീക്ഷണം ഉദ്ഘോഷിക്കുന്ന, പല അനുബന്ധശാഖകൾ കൂടിച്ചേർന്ന നാഗരിക ഐക്യം എന്ന ആശയത്തോടോ സമർപ്പണം ചെയ്യുന്നതാകരുത്. ഈ വ്യത്യസ്ത വിഭാവനം ഊന്നൽ കൊടുക്കുന്നത് സമൂഹത്തിലെ അനേകം വ്യതിരിക്ത സാംസ്‌കാരിക രൂപവത്കരണങ്ങളെ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിലെ തുല്യഘടകങ്ങളായി പരിഗണിക്കുന്നതായിരിക്കണം എന്നതിലാണ്. ഇത് പക്ഷേ, ഭരണഘടനയുടെ സമൂലമായ പുനഃസംഘാടനത്തിന് വാദിക്കുന്നില്ല. അതിനേക്കാൾ, കൂടുതൽ സമുചിതവും നീതിനിഷ്ഠവുമായ ഒരു ഫെഡറൽ സമ്പ്രദായം പ്രാബല്യത്തിൽ വരുത്താനുള്ള അശ്രാന്തപരിശ്രമമാണ് വേണ്ടത്. 1950 കളിലും 1960 കളിലും ഭാഷാസംസ്ഥാനങ്ങൾക്കുവേണ്ടി ഏകോപിത ജനമുന്നേറ്റം ഉണ്ടായപ്പോൾ സഫലമാക്കപ്പെട്ട ഒരു പരിതോവസ്ഥ സൃഷ്ടിക്കുക എന്നർഥം.▮

വിവർത്തനം: ലിഷ കെ.കെ.

(എം.ജി സർവകലാശാലയിലെ ‘ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്​സ്​റ്റൻഷൻ' സംഘടിപ്പിച്ച സ്‌കോളർസ് ഓഫ് എമിനെൻസ് വെബ് ലക്‌ചേഴ്‌സിൽ പാർത്ഥാ ചാറ്റർജി നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. ഈ പ്രഭാഷണ സംഗ്രഹം കൗണ്ടർകറൻറ്​സിൽ (ഏപ്രിൽ 24, 2021) എഴുതിയത് ഡോ. കെ.എം. സീതി . കടപ്പാട് : കൗണ്ടർ കറൻറ്​സ്​.)


പാർത്ഥാ ചാറ്റർജി

കീഴാളചരിത്ര പഠനങ്ങളുടെ സ്ഥാപകരിൽ ഒരാൾ. കൊളംബിയ സർവകലാശാലയിൽ നരവംശ വിജ്ഞാനീയത്തിന്റെയും ദക്ഷിണേഷ്യൻ പഠനങ്ങളുടെയും പ്രൊഫസർ. കൊൽക്കത്തയിലെ സെൻറർ ​ഫോർ സ്​റ്റഡീസ്​ ഇൻ സോഷ്യൽ സയൻസസ്​ ഡയറക്​ടറായിരുന്നു. Nationalist Thought and the Colonial World, The Nation and its Fragments: Colonial and Postcolonial Histories, A Possible India, The Politics of the Governed: Popular Politics in Most of the World, The Black Hole of Empire: History of a Global Practice of Power തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.**

ലിഷ കെ.കെ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ചരിത്രവിഭാഗം അധ്യാപിക

Comments