ഒരു ഭരണകൂടം അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയും, നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർക്ക് നേരെയാണ് സാധാരണ ഗതിയിൽ ചോദ്യങ്ങൾ ഉയരുക? മാധ്യമങ്ങൾ ആരുടെ കഴിവുകേടിനെയാവും തുറന്നുകാട്ടാൻ ശ്രമിക്കുക? ഇതിന്റെ ഉത്തരമെന്തുമാവട്ട, തങ്ങളുടെ കഴിവുകേടുകൾക്ക് പകരമായി നിസ്സഹായരായ, വർഷങ്ങളായി ഇവിടെ ജീവിക്കുന്ന, മനുഷ്യരെ നാടുകടത്തി 'ശക്തി' തെളിയിക്കുന്ന ഭരണകൂടത്തിന്റെ ആത്മവിശ്വാസക്കുറവ് എത്ര ഭീതിദമായ അളവിലായിരിക്കും?
നദീജല കരാർ മരവിപ്പിച്ചും ഡാമുകൾ തുറന്നുവിട്ടും ‘ശത്രുരാജ്യ’ത്തെ പാഠം പഠിപ്പിക്കാനൊരുങ്ങുന്ന ഭരണകൂടവും അതിനോട് ആർത്തട്ടഹസിച്ച് കൂടെ കൂടുന്ന പൊതുസമൂഹവും ഏതുവിധത്തിലുള്ള നീതി ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങളിൽ പ്രതിഫലിക്കുക, നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ നമ്മുടെ രാജ്യം എത്തിപ്പെട്ടിട്ടുള്ള പരിതാപകരമായ അവസ്ഥയാവും.
കശ്മീരിലെ ഭീകരാക്രമണത്തോടുളള ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പ്രതികരണങ്ങൾ ഈ അവസ്ഥയുടെ ദൃഷ്ടാന്തങ്ങളാണ്. റഫേലും മിറാഷും ഉപയോഗിച്ച് വെടിക്കെട്ട് നടത്തുമെന്നുപറഞ്ഞ് അട്ടഹസിക്കുന്നവരെ വാഴ്ത്തിപ്പാടാൻ ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് വാഴ്ത്തുപാട്ടുകള്‍ പാടുന്നവർ മൽസരിക്കുന്ന കാഴ്ചയും കണ്ടുകൊണ്ടേയിരിക്കുന്നു.
ചോദ്യങ്ങളും സംശയങ്ങളും ഭരണകൂടം ആഗ്രഹിക്കുമ്പോൾ മാത്രം നടത്തേണ്ട ഒന്നാണെന്ന ബോധമാണ് 75 വർഷത്തെ ജനാധിപത്യക്രമം നമുക്ക് തന്നെതെന്ന് തോന്നും, ഈ പ്രതികരണങ്ങൾ കണ്ടാൽ. അത് കശ്മീരിൽ മാത്രമല്ല, മാവോയിസ്റ്റുകളെ ഇല്ലാതാക്കുന്നതിന്റെ പേരിൽ ഓപ്പറേഷൻ കാഗറിന്റെ ഭാഗമായി നടത്തുന്ന തുടരൻ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സ്വാഭാവികവൽക്കരിക്കപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു പൊതുമനോഭാവം. വ്യാപകമായി നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ആവേശം കൊള്ളുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതായി അറിയില്ല. ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരായ മനുഷ്യാവാകാശ സങ്കൽപങ്ങളും അവിടെ ബാധകമല്ല. ഭരണകൂടം ശത്രുവായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, പിന്നെ ആ വ്യാഖ്യാനം ഏറ്റുപിടിക്കുകയെന്നതിനെയാണ് നാം നിയമ വാഴ്ചയുള്ള ജനാധിപത്യ സമൂഹം എന്ന് മനസ്സിലാക്കുന്നത്.

ദേശീയതയുമായി ബന്ധപ്പെട്ട് നിർമ്മിച്ചെടുക്കുന്ന അതിവൈകാരികത നിറഞ്ഞ സന്ദർഭങ്ങളിൽ പലപ്പോഴും കടന്നുവരുന്നത് ഒ.വി. വിജയന്റെ എഴുത്തുകളാണ്. ധർമ്മപുരാണത്തിന്റെ ഒരു ഭാഗത്ത് ജരൽക്കാരു എന്ന 10 വയസ്സുകാരനെ രാജ്യദ്രോഹം ആരോപിച്ച് നടത്തിക്കൊണ്ടുപോകുമ്പോൾ സിദ്ധാർത്ഥൻ അടുത്തു കണ്ട ഗുരുനാഥനോട് ചോദിക്കുന്നു, 'ഇവൻ ചെയ്ത കുറ്റമെന്താണ്?’.
ഗുരുനാഥൻ പറഞ്ഞു ,'രാജ്യദ്രോഹമാണ് ഇവിടെ വിഷയം. മനസ്സിലാക്കാൻ പ്രയാസമുള്ള വിഷയമാണ്. സത്യം പറഞ്ഞാൽ സാധാരണ പൗരന്മാർ അറിയാൻ ശ്രമിക്കുന്നത് തന്നെ ധിക്കാരമാണ്…'
പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം, ഇവിടെ വർഷങ്ങളായി കഴിയുന്ന ഹംസയോടും മറ്റും ഇന്ത്യ വിടാൻ പറഞ്ഞപ്പോൾ സ്വാഭാവികമായി ചോദിക്കാവുന്ന ചോദ്യമാണ് പണ്ട് ഒ.വി. വിജയൻ ചോദിച്ചത്: 'ഇവൻ ചെയ്ത കുറ്റമെന്താണ്'? എന്നാൽ ആ ചോദ്യം കേരളത്തിൽ പോലും ഉച്ചത്തിൽ ഉയരാൻ സാധ്യതയില്ല. രാജ്യാതിർത്തികൾക്കുള്ളിൽ നിർമ്മിച്ചെടുക്കുന്ന ദേശീയത എന്ന വൈകാരികതയെ അതിജീവിക്കും വിധം മാനവികതയും അപരസ്‌നേഹവും ഉണ്ടാവാൻ പാടില്ലെന്ന തിരിച്ചറിവിനെയാണ് പൗരത്വബോധവും പാട്രിയോട്ടിസവുമായി നമ്മൾ മനസ്സിലാക്കുന്നത്.
എങ്ങനെയാണ് പഹൽഗാം സംഭവം ഉണ്ടായത്? അതിന്റെ പ്രാഥമിക ഉത്തരവാദികൾ ആരാണ്? സുരക്ഷാ മുന്നറിയിപ്പുണ്ടായിട്ടു പോലും നടപടിയെടുക്കാൻ കഴിയാതെപോയ സർക്കാർ. ഏത് സർക്കാർ? കശ്മീരിന്റെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അവിടുത്തെ സർക്കാരിനെ ഭാഗമാക്കേണ്ട എന്ന് തീരുമാനിച്ച നരേന്ദ്രമോദിയുടെ സർക്കാർ. ഈ മാസം കശ്മീരിൽ ചേർന്ന ഉന്നതതല സുരക്ഷാ സമിതിയുടെ യോഗത്തിൽ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വിളിക്കാതിരുന്നത് വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള ശേഷി തങ്ങൾക്ക് മാത്രമാണെന്ന മോദി ഭരണകൂടത്തിന്റെ നിലപാട് കാരണമായിരിക്കണമല്ലോ? പക്ഷെ തങ്ങൾ ഈ സാഹചര്യത്തിൽ രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കില്ലെന്നാണ് പ്രതിപക്ഷം പോലും പറയുന്നത്. രാജ്യസുരക്ഷയും ജനങ്ങളുടെ സുരക്ഷയും ഒരു രാഷ്ട്രീയ വിഷയമല്ലെന്നു പറയുന്ന പ്രതിപക്ഷമാണ് നമ്മുടെ ജനാധിപത്യ ക്രമത്തിന്റെ ഐശ്വര്യം വൈരുദ്ധ്യം.

എന്തായാലും ഇതാദ്യമല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. പുൽവാമയിൽ സൈനികർ കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്ന കാര്യം പിന്നീട് പുറത്തുവന്ന കാര്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതെക്കുറിച്ചൊന്നും സംസാരിക്കേണ്ടെന്ന് തന്നോട് പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പറഞ്ഞുവെന്ന് പിന്നീട് വെളിപ്പെടുത്തിയത് അന്നത്തെ ഗവർണറായിരുന്ന സത്യപാൽ മാലിക്കാണ്. പക്ഷെ അതെന്തുകൊണ്ടെന്ന് അങ്ങനെ കാര്യമായി ആരും മോദിയോടും അമിത്ഷായോടും ചോദിക്കാൻ മിനക്കെട്ടില്ല.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പണ്ടു മുതൽക്കുതന്നെ ജനാധിപത്യത്തിന്റെ പരിഗണനകൾക്ക് പുറത്തുള്ളതാണ്. അവിടെ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങൾ ആരും ചോദിക്കരുത്. അത് ഉത്തരവാദപ്പെട്ട പൗരരുടെ കടമയായി നമ്മൾ പഠിച്ചെടുത്തിട്ടുണ്ട്. എന്തായാലും പഹൽഗാം സംഭവത്തിനുശേഷം സൗദി സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി തൊട്ടടുത്ത ദിവസം ബിഹാറിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു. പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് വേണ്ടി തങ്ങൾക്ക് വോട്ടു ചെയ്യുമെന്നായിരുന്നു 2019-ൽ മോദി ആവശ്യപ്പെട്ടതെങ്കിൽ, ഇത്തവണ ‘ശത്രുക്കൾക്ക് സങ്കൽപ്പിക്കാൻ പറ്റാത്ത തിരിച്ചടിയുണ്ടാകു’മെന്നാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞത്. പിന്നീട് നടന്ന സർവകക്ഷിയോഗത്തിലും നരേന്ദ്ര മോദിയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു.
പഹൽഗാമിൽ ആക്രമണം നടന്നു കഴിഞ്ഞ ഉടൻ കേരളത്തിലടക്കം സംഘപരിവാർ ഉണ്ടാക്കിയെടുത്ത പ്രചാരണം ഭീകരതയ്ക്ക് മതമുണ്ടെന്നായിരുന്നു. ആ മതം ഇസ്ലാമാണെന്ന് അവർ തൊട്ടുകാണിച്ചു. ഇതൊരു സുവർണാവസരമാക്കി മാറ്റാനുള്ള അവരുടെ ആഗ്രഹം ചീറ്റിപ്പോയത്, ഭീകരാക്രമണത്തിൽ കൊലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിയുടെ പ്രസ്താവനയിലുടെയാണ്. ദുരന്ത സമയത്ത് തന്റെ കൂടെ നിന്ന മുസ്ലീം സഹോദരങ്ങളെകുറിച്ചും അവരെ ‘അല്ലാഹു രക്ഷിക്കട്ടെ’ എന്നുമാണ് അവർ പറഞ്ഞത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മകൾ മുസ്ലീങ്ങളെ സഹോദരങ്ങളായി കാണുകയും അത് പറയുകയും ചെയ്യുകയെന്നത് ഇപ്പോഴത്തെ കാലത്ത് ഒരു അസ്വാഭാവികതയാണ്. സംഘ്പരിവാരിന് മാത്രമായിരുന്നില്ല, ലിബറൽ ദേശീയവാദികളും ആ പ്രതികരണത്തിൽ അസ്വസ്ഥരാകുകയോ, അത്ഭുതപ്പെടുകയോ ചെയ്തു. സംഘപരിവാരങ്ങളുടെ വിദ്വേഷ പ്രചാരണത്തിന്റെ കാറ്റ് പോയത് ഈ പ്രസ്താവനയിലൂടെയായിരുന്നു, അല്ലാതെ വിദ്വേഷ പ്രചാരണത്തിനെതിരെ സർക്കാരോ, രാഷ്ട്രീയ പാർട്ടികളൊ എന്തെങ്കിലും ചെയ്തതുകൊണ്ടായിരുന്നില്ല.

ഇനിയും ഉണ്ട് ഭരണകൂട ആഖ്യാനങ്ങളോട് ഒരു ജനത പൊരുത്തപ്പെട്ടതിന്റെ കഥകൾ. കശ്മീരിലെ ഭീകരാക്രമണം നടക്കുന്നതിന് കുറച്ച് ആഴ്ചകൾക്ക് മുമ്പ് സുപ്രീം കോടതി ഒരു ഇടപെടൽ നടത്തിയിരുന്നു. കുറ്റാരോപിതർ എന്ന് പറയുന്നവരുടെ വീടുകൾ പൊളിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു പരമോന്നത കോടതിയുടെ ഇടപെടൽ. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മൗലികാവകാശത്തിൽ പെട്ടതാണ് താമസിക്കാനുള്ള അവകാശം എന്നാണ് കോടതി പറഞ്ഞത്. വീട് പൊളിച്ച അധികാരികൾ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമായാണ് കണക്കാക്കുന്നത്.
ഇനി നമുക്ക് കശ്മീരിലേക്ക് വരാം.
കശ്മീരിലും ചില വീടുകൾ തകർത്തു. മുന്നറിയിപ്പുകൾ നൽകാതെ. ഭീകരാക്രണത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരുടെ മാതാപിതാക്കളും ബന്ധുക്കളും താമസിച്ച വിടുകളാണ് സൈന്യം തകർത്തത്. ബന്ധുക്കൾ വീടുകളിൽ ഇല്ലെന്ന് ഉറപ്പുവരുത്തിയും പരിസരത്തെ മറ്റ് കെട്ടിടങ്ങൾക്ക് നാശമുണ്ടാക്കാത്ത രീതിയിലും വളരെ അവധാനതയോടെയാണ് പൊളിക്കലുകൾ നടത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ആവേശത്തോടെ റിപ്പോർട്ട് ചെയ്തത്. മറ്റ് മാധ്യമങ്ങളും ഏറെക്കുറെ ഇതേ ആവേശത്തോടെ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ദി വയറിൽ വന്ന ഒരു വാർത്ത ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
ഭീകരനെന്ന് സംശയിക്കുന്ന ആശിഫ് ശെയ്ക്കിന്റെ സഹോദരി യാസീമ പറയുന്നത്, ഭരണകൂടം പൊളിച്ചു കളഞ്ഞ വീട് വെച്ചത് തങ്ങളുടെ പിതാവിന്റെ പിതാവാണെന്നാണ്. തന്റെ സഹോദരൻ ഭീകരാക്രമണത്തിൽ പങ്കാളിയാണെന്ന് തെളിഞ്ഞാൽ പോലും മാതാപിതാക്കളുടെ പാർപ്പിടം തകർത്തതെന്തിനെന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. അങ്ങനെ ചെയ്യരുതെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിനകം ഭീകരരുടെത് എന്ന് പറഞ്ഞ് ഏഴ് വീടുകൾ സൈന്യം തകർത്തു കഴിഞ്ഞതായാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്തത്. എന്നാൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, വീടുകൾ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തതോടെ സമീപ പ്രദേശങ്ങളിലെ വീടുകളിലും വിള്ളലുകളുണ്ടായെന്നും ജനങ്ങൾ പ്രതിഷേധിച്ചെന്നുമാണ് ദി ഹിന്ദുവിലെ റിപ്പോർട്ട് പറയുന്നത്. കശ്മീരിലാകുമ്പോൾ ഇത്തരം ഭരണകൂട അമിതാധികാര പ്രയോഗങ്ങളിൽ അസ്വാഭാവികത കാണാതിരിക്കാനുള്ള 'ദേശീയ വകതിരിവ്' നമുക്ക് കൈവന്നിട്ടുണ്ട് കശ്മീരിൽനിന്നാകുമ്പോൾ യാസീമ ചോദിച്ചതുപോലുള്ള ചോദ്യങ്ങൾ പ്രസക്തമല്ല.

നിയമവാഴ്ചയുള്ള ഒരു സമൂഹം നിയമത്തിന്റെ സ്വാഭാവിക ക്രമങ്ങളിലൂടെ സഞ്ചരിക്കുമെന്നാണ് നമ്മൾ കരുതുക. എന്നാൽ ചില സന്ദർഭങ്ങളിൽ അങ്ങനെയല്ലാതെ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ കൂടെയാണ് നാം. അതിൽ ഒരു കൺസെൻസസ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കിടയിലും ഉണ്ട്. ചില കാര്യങ്ങൾ പൗരർ അറിയേണ്ടതില്ല.
2019- നു ശേഷം കശ്മീർ സാധാരണ നിലയിലാണെന്ന ഭരണകൂടഭാഷ്യമാണ് നമ്മൾ കേട്ടുകൊണ്ടിരുന്നത്. പലപ്പോഴായി ആവർത്തിക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും കാശ്മീരിനെ സംബന്ധിച്ച് അസ്വാഭാവികമല്ലെന്ന് ബോധ്യപെടുന്നതിന് നമുക്ക് വിഷമമുണ്ടായിരുന്നില്ല. പൗരാവകാശങ്ങൾ പലതായി കവർന്നെടുക്കപ്പെടുകയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിച്ചതിനും ശേഷം ഒരു പ്രദേശം സാധാരണ നിലയിലാണ് - നോർമൽ- ആണെന്ന് പറയുന്ന ഭരണകൂട യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട് അക്കാദമിക്കും എഴുത്തുകാരിയുമായ പ്രൊഫ. രാധാകുമാർ ഒരു അഭിമുഖത്തിൽ. യുപിഎ കാലത്ത് കശ്മീർ പ്രശ്‌നപരിഹാരത്തിന് വിവിധ സംഘടനകളുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗം കൂടിയാണ് രാധാകുമാർ.
ലോകത്തെ ഏറ്റവും സൈനിക സാന്ദ്രതയുള്ള പ്രദേശമാണ് കശ്മീർ. എന്തുകൊണ്ട് ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ സൈനിക സാന്നിധ്യമുള്ള ഒരു പ്രദേശം ഉണ്ടാവുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഭരണകൂടം സൃഷ്ടിച്ചെടുത്ത ദേശീയതാ ബോധത്തിന് നിരക്കുന്നതല്ല. അത്തരം ചോദ്യങ്ങൾ സാധ്യമാകുമായിരുന്നെങ്കിൽ കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ നടത്താനുളള സത്യസന്ധത കാണിക്കുമായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും. ഹരിസിങ്ങിൽ തുടങ്ങി, ഡൽഹി കരാറും 1987- ലെ തെരഞ്ഞെടുപ്പ് അട്ടിമറിയും ജെകെഎൽഎഫിന്റെ രൂപപരിണാമങ്ങളുമെല്ലാം പരിശോധിക്കപ്പെട്ടേനെ. എന്നാൽ ചരിത്രം എന്നത് തന്നെ പലപ്പോഴും ബാധ്യതയായി കരുതുന്ന ഒരു രാഷ്ട്രിയ ക്രമത്തിലേക്ക് സ്വാംശീകരിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യമായി ലോകത്തെ ജനാധിപത്യം മാറികൊണ്ടിരിക്കുന്നുവെന്നു കൂടിയാണ് നാം തിരിച്ചറിയേണ്ടത്. നെല്ലി കൂട്ടക്കൊലയും, 2002-ലെ ഗുജറാത്ത് വംശഹത്യയും അങ്ങനെ ഓർത്തെടുത്താൽ 'ദേശീയതയ്ക്ക്' ദോഷമാകുന്ന എത്രയെത്ര സംഭവങ്ങളുടെ പിന്നാമ്പുറത്തിരുന്നാണ് രാജ്യം വികസിതരാജ്യമായി പരിണമിച്ചുകൊണ്ടിരിക്കുന്നത്.

അരുന്ധതി റോയിയുടെ 'മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സി'ൽ ഒരു കഥാപാത്രം ഇങ്ങനെ പറയുന്നു: 'In Kashmir when we wake up and say Good Morning what we really mean is Good Mourning..
കശ്മീരിൽ ദുഃഖം പ്രകടിപ്പിക്കുന്നത് പോലും വിധേയത്വ പരീക്ഷണത്തിന് ശേഷമായിരിക്കണം എന്ന തലക്കെട്ടിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മിർസ വാഹിദ് ഫ്രണ്ട്‌ലൈനിൽ എഴുതിയ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്:
‘‘I grieve for all those killed in the highlands of Baisaran; I can feel the deep sorrow of their kin. I know how heavy the clear air in Pahalgam must be-I lived there as a child once; it is a life-affirming idyll like no other-and I will always remember the corpses on the green meadow. The question is, do you remember any of the 75,000 dead Kashmiris about whom, we are told, we must remain silent and never sing of them again?’’
നിയന്ത്രിതമായ, തെരഞ്ഞെടുക്കപ്പെട്ട ഓർമ്മകളാണ് ഭരണകൂടത്തിന് ഇഷ്ടം.