രാഹുൽ ഗാന്ധി

‘മോദിയുമായി സംവാദത്തിന് ഞാൻ 100% തയ്യാർ, എന്നാൽ മോദി വരില്ല’, രാഹുൽ ഗാന്ധി

''ഞാൻ ആരുമായും സംവാദം നടത്താൻ തയാറാണ്, പ്രധാനമന്ത്രിയായി പോലും. എന്നാൽ പ്രധാനമന്ത്രിയെ എനിക്കറിയാം, അദ്ദേഹം ഞാനുമായി സംവാദം നടത്താൻ തയ്യാറാകില്ല'', രാഹുൽഗാന്ധി പറഞ്ഞു.

Election Desk

ലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ പൊതുസംവാദം നടത്താനുള്ള ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചു.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി. ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയൂം രാഹുലിനെയും പരസ്യമായ പൊതുസംവാദത്തിന് ക്ഷണിച്ച് കഴിഞ്ഞ ദിവസം കത്തയച്ചത്.

ഏതു പൊതുപ്രശ്‌നത്തെക്കുറിച്ചും നരേന്ദ്രമോദിയുമായി പരസ്യ സംവാദം നടത്താൻ താൻ നൂറു ശതമാനവും തയാറാണെന്ന് രാഹുൽ അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രി അതിന് സമ്മതിച്ചേക്കില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു: ''ഞാൻ ആരുമായും സംവാദം നടത്താൻ തയാറാണ്, പ്രധാനമന്ത്രിയുമായി പോലും. എന്നാൽ പ്രധാനമന്ത്രിയെ എനിക്കറിയാം, അദ്ദേഹം ഞാനുമായി സംവാദം നടത്താൻ തയ്യാറാകില്ല'', അദ്ദേഹം പറഞ്ഞു.
ലക്‌നോയിൽ സംഘടിപ്പിച്ച ഭരണഘടനാ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞകാലങ്ങളിൽ കോൺഗ്രസിന് തെറ്റുകൾ പറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാർട്ടിക്ക് അതിന്റെ രാഷ്ട്രീയ സമീപനങ്ങളിൽ ഭാവിയിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും- രാഹുൽ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പുകാലത്ത്, പ്രധാന വിഷയങ്ങളിൽ പ്രമുഖ പാർട്ടികൾ തമ്മിലുള്ള ആരോപണങ്ങളും വെല്ലുവിളികളും മാത്രമേ കേട്ടിട്ടുള്ളൂ എന്നും അർത്ഥവത്തായ പ്രതികരണങ്ങളൊന്നും കേൾക്കാത്തതിൽ ആശങ്കയുണ്ടെന്നും അത് പരിഹരിക്കാൻ പ്രധാനമന്ത്രിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിക്കുകയാണെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്: ‘‘സംവരണം, ആർട്ടിക്കിൾ 370, സമ്പത്തിന്റെ പുനർവിതരണം എന്നിവയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചു. ഭരണഘടന വികലമാക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതി, ചൈനയോടുള്ള സർക്കാരിൻ്റെ പ്രതികരണം എന്നിവയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുകയും പൊതുസംവാദത്തിന് അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇരുപക്ഷവും തങ്ങളുടെ മാനിഫെസ്റ്റോകളെക്കുറിച്ചും ഭരണഘടനാപരമായി സംരക്ഷിതമായ സാമൂഹ്യനീതിയെക്കുറിച്ചുള്ള അവരുടെ നിലപാടുകളെക്കുറിച്ചും പരസ്പരം ചോദ്യങ്ങൾ ചോദിച്ചു. പൊതുജനങ്ങൾ എന്ന നിലയിൽ, ഞങ്ങൾ ഇരുവശത്തുനിന്നും ആരോപണങ്ങളും വെല്ലുവിളികളും മാത്രമേ കേട്ടിട്ടുള്ളൂ, അർത്ഥവത്തായ പ്രതികരണങ്ങളൊന്നും കേൾക്കാത്തതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ സംവാദത്തിൻ്റെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി ബോധവാന്മാരാണെന്ന് ഉറപ്പാക്കേണ്ടത് അടിസ്ഥാനപരമായി പ്രധാനമാണ്. അതുവഴി അവർക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് നടത്താനാകും, വോട്ടവകാശം ഫലപ്രദമായി നിർവഹിക്കുന്നതു സംബന്ധിച്ച് ഇത് അതിപ്രധാനവുമാണ്. ഇതിനായി, പക്ഷപാതപരമല്ലാത്തതും മാർക്കറ്റിംഗ് താൽപര്യങ്ങളില്ലാത്തതുമായ വേദിയിൽ ഒരു പൊതുസംവാദത്തിലൂടെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് നേരിട്ട് കേൾക്കുന്നത് പൗരർക്ക് ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ കക്ഷിയുടെയും ചോദ്യങ്ങൾ മാത്രമല്ല, പ്രതികരണങ്ങളും പൊതുജനങ്ങൾ കേൾക്കുകയാണെങ്കിൽ അത് അനുയോജ്യമാണ്. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ വളരെയധികം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഇതുപോലൊരു പൊതുസംവാദം, പൊതുജനങ്ങളെ ബോധവൽക്കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിൻ്റെ യഥാർത്ഥ ചിത്രം ഉയർത്തിക്കാട്ടുന്നതിലും ഒരു വലിയ മാതൃക സൃഷ്ടിക്കും’’- കത്തിൽ മൂന്നുപേരും ചൂണ്ടിക്കാട്ടി.

Read; മോദിയെയും രാഹുലിനെയും ഇലക്ഷൻ സംവാദത്തിന് ക്ഷണിച്ച് മദൻ ബി. ലോകൂർ, അജിത് പി. ഷാ, എൻ. റാം

Comments