'സന്യാസി' മുഖ്യമന്ത്രി ആയത് ഒറ്റ ഇലക്ഷൻ കൊണ്ടല്ല

വൈകാരിക വിഷയങ്ങളിൽ അതിരുകടന്ന അക്രമാസക്തിയോടെ കുതിച്ചുചാടുന്ന ആൾക്കൂട്ടത്തിന്റെ സാധ്യതകളെ സാമുദായിക ധ്രുവീകരണങ്ങൾക്കായി വിനിയോഗിക്കുന്നത് വഴി സാധിച്ചെടുക്കുന്ന ഭൂരിപക്ഷ ഏകോപനത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കുക എന്ന സംഘപരിവാർ തന്ത്രം ഏറ്റവും ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്.

2017 ൽ ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നതും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതും ആകസ്മികമായിരുന്നില്ല. അതിനു പിന്നിൽ മുസ്‌ലിം വോട്ടുകൾ വിഭജിച്ചും ദലിത് വോട്ടുകളും ഒ.ബി.സി വോട്ടുകളും കേന്ദ്രീകരിക്കുന്നതിനെ തടഞ്ഞും വളരെ റൂട്ടടായിട്ടുള്ള, കൃത്യമായ പൊളിറ്റിക്കൽ സ്ട്രാറ്റജി ഉണ്ടായിരുന്നു. ഉത്തർപ്രദേശിന്റെ ചരിത്രം എന്നത് കലാപങ്ങളുടെ കൂടി ചരിത്രമാണ്. വളരെക്കാലം ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തനം നടത്തിയിരുന്ന വി.എസ് സനോജ് വിശദീകരിക്കുന്നു.

ത്തരേന്ത്യൻ റിപ്പോർട്ടിങ് എക്‌സ്പീരിയൻസ് എന്നു പറയുമ്പോൾ എനിക്കുതോന്നുന്നത് മീഡിയ ഒരു റിയാലിറ്റി ചെക്കിനേക്കാൾ ഉപരി സർക്കംസ്റ്റാൻസസിന്റെ ഒബ്ജക്ടീവ് അന്വേഷിച്ചു പോകുംപോലെയാണ് പലപ്പോഴും റിപ്പോർട്ടിങ്ങിൽ തോന്നിയിട്ടുള്ളത്. റിപ്പോർട്ടു ചെയ്യാനായി അവിടുത്തെ ഗ്രാമങ്ങളിലും അത്തരം മേഖലകളിലുമൊക്കെ പോകുമ്പോൾ എന്താണ് യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് എന്നതിനെ റിലേറ്റ് ചെയ്യുന്നത് അതിന്റെയൊരു ചരിത്രപരമായ പശ്ചാത്തലം കൂടിയാണ്. ഇപ്പോൾ ദളിത് വോട്ടുബാങ്കുകളെക്കുറിച്ച് പറയുമ്പോൾ എങ്ങനെയാണത് ധ്രുവീകരിക്കപ്പെട്ടത് എന്നതിന്റെ ചരിത്രത്തെക്കൂടി അടിസ്ഥാനമാക്കിയായിരിക്കും ഏതു തരത്തിലായിരിക്കും അത് ക്രൂഷ്യൽ ഫോഴ്‌സായി മാറുന്നത് എന്ന് വിലയിരുത്തുക.

ഒരുപക്ഷേ മുസ്‌ലിം വോട്ടുകൾക്കും ഇത് സംഭവിച്ചിട്ടുണ്ട്. ഈ മുസ്‌ലിം വോട്ടുകളെ എങ്ങനെ വിഘടിപ്പിക്കാമെന്നത്, അല്ലെങ്കിൽ ദളിത് വോട്ടുകളിൽ നിന്ന് എങ്ങനെ തങ്ങൾക്കനുകൂലമായ ഒരു വിഭാഗത്തെ അബ്‌സോർബ് ചെയ്യാമെന്നത് ഇന്ത്യയിൽ ഏറ്റവുമധികം നന്നായി മനസിലാക്കിയിട്ടുള്ളത് ബി.ജെ.പിയും ആർ.എസ്.എസുമായിരിക്കും. ആദിവാസി മേഖലകൾ എടുക്കുകയാണെങ്കിൽ, ആർ.എസ്.എസ് എത്രയോ കാലമായി ആദിവാസി മേഖലകളിൽ വളരെ റൂട്ടടായിട്ടുള്ള ലേണിങ് പ്രോസസും പലതരത്തിലുള്ള എഡ്യുക്കേഷൻ സിസ്റ്റവും കൊണ്ടുനടക്കുന്നുണ്ട്. വനവാസി കല്ല്യാൺ പോലെയൊക്കെയുള്ള പരിപാടികൾ.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 മണ്ഡലങ്ങളിൽ രണ്ട് പട്ടികവർഗമണ്ഡലങ്ങൾ യു.പിയിലുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ജയിച്ചത് ബി.ജെ.പിയാണ്. അതുപോലെ ഓരോ വിഭാഗങ്ങളിലും പ്രത്യേകിച്ച് ആദിവാസികളെ നമ്മളെല്ലാം ഹിന്ദുക്കളാണെന്ന പൊതുബോധത്തിലേക്ക് കൊണ്ടുവരുന്നത് തന്നെ കുറേ വർഷങ്ങളായിട്ടുള്ള ലേണിങ് എക്‌സ്പീരിയൻസ് അവരിലേക്ക് എത്തിച്ചിട്ടാണ്. ഇത് ദളിതരുടെ ഇടയിലും വളരെ സജീവമായി നടത്തി. ഒരു ഉദാഹരണം പറയാം. ബനാറസിൽ കവി രവിദാസ് എന്നു പറയുന്ന ഒരു ദലിത് കവിയുണ്ട്. ഇന്ത്യയിലെ ദളിത് സൂഫി കവിയായിട്ട് അറിയപ്പെടുന്നയാളാണ് കവി രവിദാസ്. രവിദാസിന്റെ ക്ഷേത്രത്തിൽ പോയിട്ട് ആരാധന നടത്തി അവിടുത്തെ ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടാണ് നരേന്ദ്രമോദി ഒരു പ്രധാനപ്പെട്ട കാമ്പെയ്ൻ തുടങ്ങിയത്. ആദ്യമായിട്ടാണ് കവി രവിദാസിന്റെ അമ്പലത്തിൽ ദളിതനല്ലാത്ത പ്രമുഖനായ നേതാവ് വരുന്നത്. മറ്റു പാർട്ടികളിലുള്ള പല നേതാക്കളും മുമ്പ് പോയിട്ടുണ്ടാവാം. കാരണം കാൻഷിറാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോ മറ്റുതരത്തിലുള്ള പൊളിറ്റിക്കൽ കാമ്പെയ്‌നുകളോ ആരംഭിക്കുന്ന സമയത്തും ഇപ്പോൾ മായാവതിയും ഒക്കെ ചെയ്തിരുന്ന ഒരു രീതിയാണ് ഈ രവിദാസിന്റെ ക്ഷേത്രത്തിൽ പൂജയോ ആരാധനയോ നടത്തി അവിടുത്തെ ആളുകളുമായിട്ടൊക്കെ ഇടപെട്ട് കാമ്പെയ്ൻ തുടങ്ങുന്നത്. ഈ രീതിയിൽ 2016-2017 സമയത്ത് നരേന്ദ്രമോദി അവിടെ വരുന്നു. നരേന്ദ്രമോദി അവിടെ വന്നപ്പോഴുള്ള മാറ്റം രവിദാസിന്റെ അമ്പലത്തിൽ വന്ന പ്രധാനമന്ത്രി എന്ന രീതിയിൽ നരേന്ദ്രമോദി അഡ്രസ് ചെയ്യപ്പെടുകയും മായാവതി എല്ലാ രാഷ്ട്രീയ കാമ്പെയ്‌നുകൾക്കും ഒരു പ്രധാന സ്ഥലമായി കണ്ടിരുന്ന ആ ക്ഷേത്രത്തിൽ നിന്ന് ബി.എസ്.പിയുടെ ഒരു പ്രാതിനിധ്യത്തെ മാറ്റാൻ ബി.ജെ.പിക്ക് കഴിയുകയും ചെയ്തു.

ഇത്തരത്തിൽ വളരെ റൂട്ടടായിട്ടുള്ള പൊളിറ്റിക്കൽ സ്ട്രാറ്റജി അമിത് ഷായും നരേന്ദ്രമോദിയും വർക്കു ചെയ്തിട്ടുണ്ട്. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് ഊഹിക്കാവുന്ന ഒരു പ്രധാനപ്പെട്ട കാര്യം മുസ്‌ലിം വോട്ടുകൾ വിഘടിപ്പിക്കപ്പെടുമെന്ന കോൺഫിഡൻസ് ബി.ജെ.പിക്ക് ഉണ്ടായിരുന്നു. ദളിത് വോട്ടുകളും ഒ.ബി.സി വോട്ടുകളും കേന്ദ്രീകരിക്കപ്പെടുന്നതിനെ എങ്ങനെ പൊളിക്കാമെന്നുള്ളതായിരുന്നു അമിത്ഷായുടെ ഒരു സ്ട്രാറ്റജി. അതിലവർ വിജയിച്ചു. അത് വിജയിക്കുന്നത് പെട്ടെന്നൊരു ഗിമ്മിക്ക് കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്നോ നാലോ വർഷം മുമ്പ് ഒ.ബി.സി വിഭാഗത്തിലെ ഒരു സംസ്ഥാന അധ്യക്ഷനെ ബി.ജെ.പി കൊണ്ടുവരുന്നു. കേശവ് പ്രസാദ് മൗര്യ. പൊതുവെ ബ്രാഹ്മിൺ ബനിയ പാർട്ടി എന്നറിയപ്പെടുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു ഒ.ബി.സി വിഭാഗത്തിലുള്ളയാൾ പാർട്ടി അധ്യക്ഷനാവുകയാണ്. അത് ഒ.ബി.സി വിഭാഗത്തിനിടയിൽ ബി.ജെ.പിക്ക് വലിയ സ്വാധീനം നൽകി.

യാദവരല്ലാത്തവരെ എങ്ങനെ തങ്ങൾക്കൊപ്പം നിർത്താമെന്നതായിരുന്നു ബി.ജെ.പിയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജി. അത് കൃത്യമായി അവർക്ക് നടപ്പിൽവരുത്താൻ പറ്റി. ജാട്ട്‌വാ ദളിത് വോട്ടുകൾ മായാവതിയുടെ വോട്ടുബാങ്കാണ്. അതിൽ തൊടാതെ നോൺ ജാട്ട്‌വാ വിഭാഗത്തിൽപ്പെട്ട ദളിത് വോട്ടുകൾ എങ്ങനെ അബ്‌സോർബ് ചെയ്യാമെന്നത് വളരെ കൃത്യമായി പ്ലാൻ ചെയ്തു. അതിനിടയിൽ പല ഡ്രാമ നടക്കും. അമിത് ഷാ ദളിത് വിടുകളിൽ പോയി ഭക്ഷണം കഴിക്കുന്നു, യോഗി വീടുകളിൽ പോയി അന്തിയുറങ്ങുന്നു, അത്തരത്തിലുള്ള കാമ്പെയ്‌നുകളൊക്കെ നടന്നിരുന്നു. ഇത് എത്രമാത്രം ഗിമ്മിക്കാണ് തുടങ്ങിയ ആരോപണങ്ങൾ മായാവതിയൊക്കെ ഉന്നയിച്ചിരുന്നു. പക്ഷേ ഇതൊന്നും ജനങ്ങൾ അറിയില്ല. അത്തരത്തിലൊരു ലോകമാണ് യു.പി. യു.പി സത്യത്തിൽ എനിക്കു തോന്നുന്നത് ഇന്ത്യയ്ക്കകത്തു തന്നെയുള്ള വേറൊരു ഇന്ത്യയാണ്. യു.പിയുടെ ചരിത്രം എന്നു പറയുന്നത്, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ ചരിത്രം എന്നു പറയുന്നത് കലാപങ്ങളുടെ കൂടെ ചരിത്രമാണ്.

ഒരു റിപ്പോർട്ടിങ് അനുഭവം ഞാൻ പറയാം. 2013 ൽ മുസഫർ നഗർ കലാപം. ജാട്ടുകളു മുസ്‌ലീങ്ങളും രണ്ട് ചേരിയിൽ നിൽക്കുകയും വലിയ കലാപങ്ങളുണ്ടാവുകയും 60 ഓളം പേർ മരിക്കുകയും 40000-50000 ആളുകൾ കുടിയൊഴിക്കപ്പെടുകയും പലായനം ചെയ്യപ്പെടുകയും വീടുകൾ കത്തിയെരിക്കപ്പെടുകയും ചെയ്ത് കുറേയേറെ വർഷങ്ങൾ കഴിഞ്ഞ്, 2017ലെ തെരഞ്ഞെടപ്പിന് തൊട്ടുമുമ്പ് പടിഞ്ഞാറൻ യു.പിയിൽ ജാട്ടുകൾ ഒരു മഹാപഞ്ചായത്ത് വിളിക്കുന്നു. അവർ പറഞ്ഞ പ്രധാനപ്പെട്ട ഒരു പോയിന്റ് ഈ കലാപത്തിൽ ഞങ്ങൾ പ്രതികളാക്കപ്പെടുകയും, ഞങ്ങളുടെ കൂടെ നിന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടി ഞങ്ങളെ അതിന്റെ ലീഗൽ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തില്ല, അതുകൊണ്ട് ഞങ്ങൾ ഇരകളാക്കപ്പെട്ടു എന്ന വാദമാണ്. പടിഞ്ഞാറൻ യു.പിയിൽ. ഇത് വലിയ കാമ്പെയ്‌നായി മാറിയാൽ പടിഞ്ഞാറൻ യു.പിയിലെ ബി.ജെ.പിയുടെ വോട്ടിനെ അത് ബാധിക്കും. കാരണം ജാട്ട് വോട്ടുകൾ അവിടെ വളരെ നിർണായകമാണ്. ഈ കാമ്പെയ്ൻ വരുന്നതോടുകൂടിയാണ് അവർ അവിടെ പോകുകയും കൂടിയാലോചനകൾ നടത്തുകയുമൊക്കെ ചെയ്തത്. അത് വളരെ സസ്‌കസാകുകയും ചെയ്തു.

പക്ഷേ അതിനുശേഷം ആർ.എൽ.ഡി.യും എസ്.പി ബി.എസ്.പി സഖ്യമൊക്കെയുണ്ടായി. അങ്ങനെയാണ് യു.പിയിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകൾ ബി.ജെ.പി തോൽക്കുന്നത്. ഗോരഖ്പൂർ, ഫൂൽപൂർ, കൈരാന മണ്ഡലങ്ങളിൽ. ഈ പരാജയത്തിൽ നിന്ന് പഠിച്ച പാഠം അവർ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കി.

ജാട്ടുകളുടെ മഹാപഞ്ചായത്തിനു മുമ്പുണ്ടായ കൈതുകകരമായൊരു കാര്യം പൊലീസ് സ്‌റ്റേഷനുകളിലും കോടതി വരാന്തകളിലും ജാട്ടുകളും മുസ്‌ലീങ്ങളും, അതായത് ഇരകളും പ്രതികളും, ഇങ്ങനെ ഇരിക്കും. ഇവർ ഇരുന്നിരുന്ന് ഇവർക്കിടയിൽ ഒരു ബന്ധം രൂപപ്പെടും. ഇവർക്കുതന്നെ മനസിലാവും നമ്മൾ ഒരർത്ഥത്തിൽ ഒരേ സിസ്റ്റത്തിന്റെ ഇരകളാണെന്ന്. രണ്ടുവിഭാഗങ്ങൾക്കിടയിലും ദാരിദ്ര്യമുണ്ട്. ഒരാൾ പ്രതിയാക്കപ്പെട്ട് നിരന്തരം പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി. മറ്റൊരാൾ പരാതിക്കാരനായിട്ട് നിരന്തരം കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങുകയാണ്. ഈ രാഷ്ട്രീയ പാർട്ടികൾ നമ്മളെ ഉപയോഗിക്കുകയാണോ ചെയ്തത് എന്നുള്ള തോന്നലിൽ നിന്ന് അങ്ങനെയൊരു ബന്ധം അവിടെയുണ്ടാവുന്നുണ്ട്. കുറേ അക്രമമൊക്കെ നടത്തിക്കഴിഞ്ഞെങ്കിൽ പോലും പഴയതെല്ലാം ക്ഷമിക്കാമെന്ന് രണ്ട് വിഭാഗത്തിനും തോന്നിയിരുന്ന ഒരു അവസരം വന്നിരുന്നു. ആ സമയത്താണ് ജാട്ടുകൾ മഹാപഞ്ചായത്തു വിളിക്കുന്നതും ബി.ജെ.പിക്കെതിരെ സംസാരിക്കുന്നതും. പിന്നീട് ആ ധാരണകളൊക്കെ തകിടം മറിയുകയും വീണ്ടും ജാട്ടുകളിലെ വലിയ വിഭാഗം ബി.ജെ.പിക്ക് വോട്ടു ചെയ്യുകയും ചെയ്തു.

ഞാൻ പറഞ്ഞുവന്നത് മുസഫർ നഗർ കലാപത്തിനുശേഷം ആളുകൾക്കിടയിൽ ഇങ്ങനെയുള്ള പല സംഗതികളും നടക്കും. അല്ലാതെ സൗത്ത് ഇന്ത്യ, അല്ലെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ അത്ര സൂക്ഷ്മാർത്ഥത്തിലല്ല യു.പിയെ വിലയിരുത്തിയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം നോർത്ത് ഇന്ത്യയെക്കുറിച്ച് നമ്മൾ തന്നെ ഒരു അപരത്വം ഉണ്ടാക്കിവെച്ചിട്ടുണ്ട്. നോർത്ത് ഇന്ത്യ ഇങ്ങനെയാണ്, ഇത്തരത്തിലുള്ള ജാതി എലമെന്റുകളുണ്ട്.

നോർത്ത് ഇന്ത്യയിൽ എങ്ങനെയാണ് ഈ ജാതി എലമെന്റുകൾ വർക്കാവുന്നത് എന്നുകൂടി നമ്മൾ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ദേശാഭിമാന വിഷയങ്ങളുടെ ഒരു വിളവെടുപ്പിന്റെ ഭാഗമായിട്ടാണ് ഇവിടെ ഇപ്പോൾ ഒരു രാഷ്ട്രീയപ്പാർട്ടി അധികാരത്തിൽ നിൽക്കുന്നത്. യു.പിയിലെ കാസ്ഗഞ്ചിൽ ഉണ്ടായിട്ടുള്ള വർഗീയകലാപം ഞാൻ റിപ്പോർട്ടു ചെയ്തിരുന്നു. ഇവിടെ റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് വി.എച്ച്.പിയുടെയും ബജ്രംഗദളിന്റെയും പ്രവർത്തകർ വരികയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ കലാപം ഉണ്ടാവുന്നത് ഒരു മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു കോളനിയിലാണ്. അവിടേക്ക് ഒരുവിഭാഗം യുവാക്കൾ ബൈക്കിൽ വരികയും അവിടെയുള്ള മുസ്‌ലിം വീടുകളിൽ കലാപാഹ്വാനം പോലെ അവരെ പ്രകോപിക്കുകയും ചെയ്ത സംഭവത്തിൽ നിന്നാണ് ആ കലാപമുണ്ടാവുന്നത്. ആ കലാപത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. അയാൾ ഹിന്ദു വിഭാഗത്തിൽപ്പെട്ടയാളായിരുന്നു. സ്വാഭാവികമായിട്ടും മുസ്‌ലീങ്ങൾ നടത്തിയ കൊല എന്ന രീതിയിൽ വലിയ വർഗീയകലാപമായിട്ട് അത് മാറി. പക്ഷേ ഏറ്റവും കൗതുകകരമായിട്ടുള്ള, അല്ലെങ്കിൽ വേദനിപ്പിക്കുന്ന ഒരു കാര്യം അവിടുത്തെ മുസ്‌ലീങ്ങൾ ചോദിച്ച ഒരു സംഗതിയുണ്ട്, നിങ്ങൾ എന്തിനാണ് ഞങ്ങളുടെ വീടിന്റെ മുറ്റത്തും ഞങ്ങളുടെ വാതിലിന്റെ മുന്നിലും വന്ന് ഞങ്ങളോട് ഭാരതത്തെക്കുറിച്ചുള്ള മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെടുന്നത്? നിങ്ങളെന്തിനാണ് പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യം ഞങ്ങളുടെ വീടിനു മുന്നിൽ വന്ന് വിളിക്കുന്നത്? ഞങ്ങൾ ആരെങ്കിലും പാക്കിസ്ഥാൻ അനുകൂലികളോ അല്ലെങ്കിൽ ഞങ്ങൾ അവരെ അനുകൂലിച്ച് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ? ഇല്ല.

ഏറ്റവും വിചിത്രമായ അല്ലെങ്കിൽ ദു:ഖകരമായ കാര്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷം നടത്തിയിരുന്ന കോളനിയാണത്. അവർക്ക് ഇടയിലേക്ക് ഇതേ ദേശാഭിമാനം പറഞ്ഞിട്ട് ഒരു വിഭാഗം വന്നിട്ടാണ് ഒരു കലാപമുണ്ടാവുന്നത്. അവർ റോഡ് ബ്ലോക്ക് ചെയ്ത് ഒരു കസേരയിട്ടു എന്നു പറഞ്ഞിട്ടായിരുന്നു ബഹളം. പക്ഷേ, സത്യത്തിൽ അതൊരു മതചടങ്ങ് പോലുമല്ല.

ഇനി അതല്ലെങ്കിൽ സഹാരൺപൂർ കലാപമെടുക്കാം. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന ചന്ദ്രശേഖർ ആസാദ് ഉൾപ്പെടുന്ന ഭീം ആർമിയൊക്കെ വളരെ ശക്തിപ്പെട്ടിട്ടുള്ള പടിഞ്ഞാറൻ യു.പിയിലെ മീററ്റ് മേഖലയിലുള്ള സഹാരൺപൂരിൽ കലാപമുണ്ടായ സമയത്ത് അവിടുന്ന് റിപ്പോർട്ടുകളൊക്കെ എഴുതിയിരുന്നു. ബി.ജെ.പി അല്ലെങ്കിൽ ഇവിടുത്തെ ഹിന്ദുത്വ ഫോഴ്‌സ് എങ്ങനെയാണ് കലാപത്തിലേക്ക് എത്തിക്കുന്നത് എന്നത് ചരിത്രം പഠിക്കുന്നയാൾ എന്ന നിലയിൽ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം അല്ലെങ്കിൽ നമ്മൾ കേട്ട, അല്ലെങ്കിൽ മേൽപറഞ്ഞ നോർത്ത് ഇന്ത്യൻ അപരത്വം മാത്രം വെച്ച് നമ്മൾ ഇപ്പറഞ്ഞ പൊളിറ്റിക്‌സിനെ വിലയിരുത്തും. അതിനകത്ത് ഒരു പ്രശ്‌നമുണ്ടെന്നാണ് എനിക്കു തോന്നിയത്, പല റിപ്പോർട്ടർമാരും സൂക്ഷ്മാർത്ഥത്തിൽ അത് വിലയിരുത്തി കാണാറില്ല.

സഹാരൺപൂരിലെ കലാപമുണ്ടാവുന്നത് അംബേദ്കർ ജയന്തി ആഘോഷം നടക്കുന്നതിന് ഇടൽ ചില യുവാക്കളുമായി കോളനി പരിസരത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ദളിതരും മുസ്‌ലീങ്ങളും തമ്മിലുണ്ടായ ചെറിയ സംഘർഷമാണ്. അതവിടെ തീർന്നു. ആ സംഘർഷത്തിൽ ദളിതരുടെ കൂടെ ബി.ജെ.പി നിന്നു. അന്ന് ചന്ദ്രശേഖർ ആസാദിനെപ്പോലുള്ള, അവിടത്തെ ദളിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമുണ്ട്. ചന്ദ്രഭാനുപ്രസാദ് എന്നു പറയുന്ന എഴുത്തുകാരനുണ്ട്. എസ്.ആർ ധാരാപുരി എന്നു പറയുന്ന പഴയ ഐ.പി.എസുകാരനായ അംബേദ്കറൈറ്റുണ്ട്. ഇതിന്റെയൊരു ട്രാപ്പിനെക്കുറിച്ച് ഇവരൊക്കെ വളരെ ബോധവാന്മാരാണ്. അതായത്, അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട് ദളിതരും മുസ്‌ലീങ്ങളും തമ്മിൽ ചെറിയ സംഘർഷമുണ്ടായപ്പോൾ ദളിതരുടെ കൂടെ ബി.ജെ.പി നിന്നു.

ഇതുകഴിഞ്ഞ് സബീർപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ കലാപമുണ്ടാവുകയാണ്. ഠാക്കൂർ വിഭാഗത്തിന്റെ ആത്മീയ നേതാക്കന്മാരുടെ അല്ലെങ്കിൽ അവരുടെ രാജാക്കന്മാരുടെ വീരേതിഹാസം പറയുന്ന ചടങ്ങുകൾ അവിടെ പതിവാണ്. ക്ഷത്രിയ വീര്യം കാണിക്കുന്ന പരിപാടികളും റാലികളും നോർത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ യു.പിയിൽ സ്ഥിരം കാണുന്നതാണ്. മുസ്ലീങ്ങളും ദളിതരും ഒരുമിച്ചും ഠാക്കൂർ വിഭാഗവും തമ്മിൽ ഒരു സംഘർഷമുണ്ടാകുന്ന സമയത്ത് ബി.ജെ.പി കൃത്യമായിട്ട് ക്ഷത്രിയരുടെ കൂടെ നിന്നു. അന്ന് ദളിത് സംഘടകളിലെ പലരും ചോദിച്ചു, ഇപ്പോൾ നിങ്ങൾക്ക് ബി.ജെ.പിയെ മനസിലാവുന്നുണ്ടോ എന്ന്. ദളിതരുടെ കൂടെയല്ല ബി.ജെ.പി, അവർ അപ്പുറത്ത് മുസ്‌ലീങ്ങൾ ആയതുകൊണ്ട് മാത്രമാണ് സഹാരൺപൂരിൽ ചെറിയ സംഘർഷമുണ്ടായപ്പോൾ അവരുടെ കൂടെ നിന്നത്. ഇപ്പോൾ ഠാക്കൂർ വിഭാഗം ഒരു ഭാഗത്ത് വന്നതോടുകൂടി അവർ ഠാക്കൂർ വിഭാഗത്തിന്റെ ആളുകളായി മാറി.

പൊലീസ് സ്‌റ്റേഷനുകളിൽ ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല എന്ന പരാതി ദളിതർ ഉന്നയിക്കുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി സഹരൺപൂരിലെ മറ്റുപല സംഭവങ്ങളും മാറി. ഒറ്റരാത്രികൊണ്ട് നൂറോളം ദളിത് കുടിലുകൾ കത്തിക്കുന്ന സംഭവമുണ്ടായി. പലരും കൊല്ലപ്പെട്ടു. നിരവധി പേർക്കെതിരെ കേസുകൾ വന്നു. ചന്ദ്രശേഖർ ആസാദിനു പതിനഞ്ച് മാസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. മീററ്റിലുള്ള ഭീം ആർമിയുടെ ഒന്ന് രണ്ട് നേതാക്കൾ കൊല്ലപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത്തരത്തിൽ ദളിതരെ ഒരു പ്രത്യേക രീതിയിൽ ഹിന്ദുത്വത്തിന്റെ ഭാഗമാണ് എന്നുവരുത്തി അവരെ കൂടെ നിർത്തുകയും അതിനു വഴങ്ങാത്തവരെ മൊത്തത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യാജമായ വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വരുത്തി തീർക്കുകയോ ചെയ്യുന്ന ഒരു അജണ്ട കൃത്യമായിട്ട് നടപ്പിലാക്കപ്പെടുന്നുണ്ട് എന്നാണ് ഞാൻ പറയുന്നത്.

എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ആളുകളെ എന്റർടൈൻ ചെയ്യിക്കുന്ന, അതായത്, ഒരു ബോജ്പൂരി സിനിമയുടേത് പോലുള്ള പരിപാടിയാണ് ഈ അമിത് ഷായുടെ പൊളിറ്റിക്കൽ അജണ്ട എന്നു പറയുന്നത്. ആളുകൾക്ക് എന്താണ് വേണ്ടത് അത് കൃത്യമായി കൊടുക്കാൻ അറിയാം, എന്നാൽ അതിനകത്ത് ഡപ്‌തൊന്നും ഉണ്ടാവില്ല. എ.പി.ജെ അബ്ദുൽകലാമിനെ പിന്തുണക്കുന്ന ബി.ജെ.പി, രാംനാഥ് കോവിന്ദ് എന്നു പറയുന്ന ദളിതനെ രാഷ്ട്രപതിയാക്കുന്ന ബി.ജെ.പി; അങ്ങനെയാണ് ആളുകളുടെ കണ്ണിൽ. അവർക്കൊരു മുസ്‌ലിം വിരുദ്ധതയുണ്ടോ? അങ്ങനെയാണെങ്കിൽ എന്തിനാണ് കലാമിനെ പിന്തുണയ്ക്കുന്നത്? എന്നാണ് ആളുകളുടെ ഇടയിൽ.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാവുന്ന സമയത്ത് ആ ഗ്രാമത്തിൽ റിപ്പോർട്ടു ചെയ്യാൻ പോയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗ്രാമത്തിലെ ഒരു വൈദ്യനായിരുന്നു. അലക്ക് തൊഴിലാളികളുടെയൊക്കെ കോലി സമാജ് എന്നു പറയുന്ന സംഘടനയുണ്ട്. അതിന്റെ നേതാവും ഒക്കെയായിരുന്നു രാംനാഥ് കോവിന്ദ് പണ്ട്. വലിയ തരത്തിലുള്ള വർഗീയ പ്രശ്‌നങ്ങൾ അനുഭവിച്ചുവളർന്ന വീടല്ല സത്യത്തിൽ അത്. രാം നാഥ് കോവിന്ദിന്റെ സഹോദരൻ പ്യാരേലാലുമായി ഞാൻ സംസാരിച്ചിരുന്നു. ജാതീയമായിട്ടുള്ള വലിയ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ച കുടുംബമൊന്നുമല്ല, പക്ഷേ രാം നാഥ് കോവിന്ദിലൂടെ ഒരു ദളിത് പ്രാതിനിധ്യം കൃത്യമായി പ്ലെയ്‌സ് ചെയ്യാൻ ബി.ജെ.പിക്ക് പറ്റിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. സൂക്ഷ്മാർത്ഥത്തിൽ വിലയിരുത്തിയാൽ നമുക്ക് ഇതിനു പിന്നിലെ കൂടുതൽ കാര്യങ്ങൾ ബോധ്യമാകും. 2016ൽ യു.പിയിലെ സന്യാസി വിഭാഗങ്ങളുടെവലിയൊരു യോഗം ഗോരഖ്പൂരിൽ നടന്നിരുന്നു. ഈ മീറ്റിങ്ങിൽ ഒരു പ്രമേയം പാസാക്കി. യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്യണമെന്നായിരുന്നു ആ പ്രമേയം. ഞാൻ പ്രതിനിധീകരിക്കുന്ന പത്രംപോലും ആ വാർത്ത പ്രധാന്യത്തോടുകൂടി കൊടുത്തില്ല.

യോഗിയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള കൃത്യമായ അജണ്ട പ്ലാൻ ചെയ്യണമെന്നുള്ളത് അവിടുത്തെ സന്യാസിവിഭാഗങ്ങളുടെ വലിയ ആഗ്രമായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു സന്യാസി പറയുന്നുണ്ട്, യോഗി മുഖ്യമന്ത്രിയായി വരണം, ഒന്ന് യോഗി ചെറുപ്പക്കാരനാണ്. രണ്ടാമത് രാമജന്മഭൂമി പ്രശ്‌നം അവതരിപ്പിക്കാനും ക്ഷേത്രം പണിയാനും യോഗി വന്നാൽ മാത്രമേ നടക്കൂ. അതുകൊണ്ട് ഞങ്ങൾ സന്യാസി വിഭാഗങ്ങൾ ഏകകണ്ഠമായിട്ട് പ്രമേയം പാസാക്കുകയാണ് എന്ന് പറയുകയും അവര് പ്രമേയം പാസാക്കുകയും ചെയ്തു. ആ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഒരുതരത്തിലുള്ള മാറ്റവും പിന്നീട് ഉണ്ടായിട്ടില്ല എന്നുള്ളതാണ് 2017ലെ യു.പി തെരഞ്ഞെടുപ്പു ഫലത്തിൽ നിന്ന് മനസിലാവുന്നത്. കാരണം യോഗി വളരെ കൃത്യമായി മുഖ്യമന്ത്രിയാവുന്നു. എല്ലാ മാധ്യമങ്ങളും ഇത് വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് പറയുമ്പോഴും, ആർ.എസ്.എസ് ചിന്തിച്ചിരിക്കുക, ഇതിലവർക്ക് യാതൊരു അത്ഭുതവുമില്ല. അവരുടെ കൃത്യമായ അജണ്ട അവര് വർക്കൗട്ട് ചെയ്തിരിക്കുന്നുവെന്നാണ്.

കല്ല്യാൺ സിങ്ങിന്റെ കാലത്ത്, ബാബറി മസ്ജിദിന്റെ കാലയളവിൽ അവർ നടത്തിയ രാഷ്ട്രീയ സ്ട്രാറ്റജി, സോഷ്യൽ എഞ്ചിനീയറിങ് എന്നൊക്കെ മാധ്യമങ്ങൾ വിലയിരുത്തുന്ന, അതേ സോഷ്യൽ എഞ്ചിനിയറിങ് തന്നെയാണ് ഇപ്പോഴും അമിത് ഷാ നടപ്പിലാക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഹിന്ദുവോട്ടുകളുടെ ഏകീകരണം കൃത്യമായി നിലനിർത്തുക, ദളിത്, ആദിവാസി വോട്ടുകൾ ഉൾപ്പെടെയുള്ളവ ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായിട്ട് കൊണ്ടുവരിക, പ്രത്യേകിച്ച് മായാവതിയെ പിന്തുണയ്ക്കുന്ന ജാട്ട്‌വാസിന്റെ വോട്ടുകൾ ഒഴികെയുള്ള, മുലായാം സിങ്ങിന്റെ യാദവ വോട്ടുകൾ ഒഴികെയുള്ള വോട്ടുകൾ, ഒ.ബി.സി വിഭാഗത്തിൽ നിന്നും നേടിയെടുക്കുക. സ്വാഭാവികമായിട്ടും മുസ്‌ലിം വോട്ടുകൾ വിഭജിക്കപ്പെടും എന്നവർക്ക് അറിയാം. ബാക്കി പ്ലസാണ് ക്ഷത്രിയ, ബ്രാഹ്മിൺ വോട്ടുകൾ. അവിടെ വലിയ പ്രശ്‌നവുമില്ല. ഇത് കൃത്യമായിട്ട് നടപ്പിൽ വരുത്തുന്നതിൽ ബി.ജെ.പി കുറേകാലങ്ങളായിട്ട് വിജയിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പൊളിറ്റിക്കൽ സ്ട്രാറ്റജിയാണ് അവർ നടപ്പിലാക്കുന്നത്.

ഓരോ ദളിത് വിഭാഗങ്ങളേയും അവരുടേതാണ് നമ്മളുടെ പാർട്ടി എന്നു പറഞ്ഞ് ബോധ്യപ്പെടുത്താൻ, അവരുടെ അറിവുകളിലോ അറിവില്ലായ്മകളിലോ ഒരു രാഷ്ട്രീയ സന്ദേശം മറ്റുതരത്തിൽ കൊണ്ടുപോകാൻ, കൃത്യമായൊരു പ്ലാൻ അവർക്കുണ്ടാവുന്നു എന്നതാണ്.

ഇനി ഇതിന്റെയൊരു മറുവശം ഉണ്ട്. യു.പിയിലെ ഹിന്ദുത്വ ഫോഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാൽ കാണാം, വാരണാസി, ഗോരഖ്പൂർ, അലഹബാദ്, ലഖ്‌നൗ ഉൾപ്പെട്ട മേഖല അല്ലെങ്കിൽ പടിഞ്ഞാറൻ യു.പിയിലെ ആഗ്ര മഥുര മേഖലകൾ, ബുന്ദേൽഖണ്ഡിന്റെ ചില മേഖലകൾ ഇതാണ് അവരുടെ പ്രധാനപ്പെട്ട സ്വാധീന മേഖലകൾ. അതേസമയം പൂർവ്വാഞ്ചലിന്റെ ചില ഭാഗവും ബുന്ദേൽഖണ്ഡിന്റെ ഒരു ഭാഗമായാലും മധ്യ യു.പിയിലെ ചില പ്രദേശങ്ങളായാലും പടിഞ്ഞാറൻ യു.പിയിലെ മീററ്റ് ഉൾപ്പെടെയുള്ള മറ്റ് മേഖലകളായാലും ബി.എസ്.പിയ്ക്കും എസ്.പിയ്ക്കും വലിയ സ്വാധീനമുള്ള മേഖലകളാണ്.

നേരത്തെ പറഞ്ഞ ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളെല്ലാം ഒരു കാലത്ത് കോൺഗ്രസിന് സ്വാധീനമുള്ള ഇടങ്ങളായിരുന്നു. ഫൂൽപ്പൂരൊക്കെ നെഹ്‌റുവിന്റെ മണ്ഡലങ്ങളായിരുന്നു. അതുപോലുള്ള പ്രമുഖരായ നേതാക്കന്മാരുടെ ലോകം, അല്ലെങ്കിൽ അവരുടേതായ സാമ്രാജ്യം ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. വാരണാസിയുടെ കാര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും കോൺഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്ന മേഖലയാണ്. പിന്നീട് അവിടേക്ക് വരുന്നത് ഹിന്ദുമഹാസഭയാണ്. അതായത് കോൺഗ്രസിൽ നിന്ന് ഹിന്ദുമഹാസഭയിലേക്കാണ് ആ സമൂഹം വരുന്നത്.

എങ്ങനെയാണ് ഈ പറയുന്ന സോഷ്യൽ എഞ്ചിനിയറിങ് നടന്നത്, അവിടുത്തെ ആളുകളെ ഹിന്ദുത്വയിലേക്ക് എത്തിക്കാൻ എങ്ങനെ സാധിച്ചു, കോൺഗ്രസിന് അതിൽ വലിയ ഉത്തരവാദിത്തമുണ്ട്. ഇപ്പോഴുള്ള മോദി വിരുദ്ധ രാഷ്ട്രീയം പറയുന്ന കോൺഗ്രസിൽ നിന്ന് ഒരു ഘട്ടത്തിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ കോൺഗ്രസ് നടത്തിയ പുറകോട്ടു പോകലുകൾ, അവർ കാണിച്ചിട്ടുളള മൃദു ഹിന്ദുത്വ സമീപനം എത്രമാത്രം അപകടകരമായ രീതിയിലുള്ള ഒരു ഹിന്ദുത്വ പോളറൈസേഷൻ ഉണ്ടാക്കിയെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് യു.പി. അമേഠിയിൽ ഇടപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തോൽക്കുന്നതിൽ നമ്മൾ അത്ഭുതപ്പെടുമ്പോൾ അവിടുത്തെ ആളുകൾക്ക് യാതൊരു അത്ഭുതവുമില്ല. ആളുകളെ പലതരം കമ്പാർട്ട്‌മെന്റുകളാക്കുന്നതിൽ ഇപ്പോഴത്തെ അധികാര സ്ഥാനത്തിരിക്കുന്നവർ വിജയിച്ചിട്ടുണ്ട്.

അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പിനും മറ്റും പലതവണ പോയിട്ടുള്ളപ്പോൾ കണ്ടിട്ടുള്ള കാര്യം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ധാരാളമായിട്ടുണ്ട്. പ്രധാനമായിട്ട് ആകെയുള്ളത് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. ആളുകൾക്ക് ഇത് മാത്രം പോര എന്ന കൗണ്ടർ ആർഗ്യുമെന്റ് ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജിയായിട്ട് ബി.ജെ.പി മുന്നോട്ടുവെക്കുകയാണ്. സത്യത്തിൽ അവരെന്താണ് ചെയ്തത് എന്നതിനേക്കാൾ പ്രസക്തി എന്ത് ഇത്രയും നാൾ ചെയ്തില്ല എന്നതിനുണ്ട് എന്നുള്ളതിനുണ്ട് എന്നതുകൊണ്ട് തന്നെ ആളുകൾ ഒരു റീതിങ്കിംങ് നടത്തുകയാണ്.

കോൺഗ്രസ് ഭരണകൂടത്തിന് എതിരായിട്ടുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമ്പോഴും അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മതലത്തിൽ നോക്കിയാൽ കൺസ്ട്രക്ടീവായിട്ട് അവർ വലിയ പ്രതിഷേധമോ കൗണ്ടർ പൊളിറ്റിക്കൽ സ്ട്രാറ്റജിയോ വർക്കൗട്ട് ചെയ്യുന്നില്ല എന്ന് കാണാൻ പറ്റും. ബീഹാറിൽ കനയ്യകുമാർ മത്സരിക്കുന്ന സമയത്ത് കോൺഗ്രസിന് അദ്ദേഹത്തെ ഒരു കോമൺ സ്ഥാനാർത്ഥിയാക്കാൻ കഴിഞ്ഞിട്ടില്ല. മറ്റൊന്ന് യു.പിയിൽ കോൺഗ്രസ് കൂടി മഹാഘട്ട് ബന്ധനിന്റെ ഭാഗമാകുമായിരുന്നില്ലെങ്കിൽ പല മണ്ഡലങ്ങളിലും വോട്ട് വിഭജിച്ചുപോകുന്നത് തടയാമായിരുന്നു. അതിന് കോൺഗ്രസ് ശ്രമിച്ചില്ല.

ഛത്തീസ്ഗഢ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായിട്ടുള്ള വിജയം കോൺഗ്രസിൽ വലിയ ആത്മവിശ്വാസമുണ്ടാക്കി. അതുപോലെ യു.പിയിൽ വലിയ വോട്ടു ഷെയർ ഉണ്ടാക്കാൻ കഴിയുമെന്ന് ധരിച്ച് വലിയ പൊളിറ്റിക്കൽ ബ്ലണ്ടറിലേക്ക് പോകുകയാണ് ചെയ്ത്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപകടകരമായ ഇക്വേഷനായി വർക്ക് ചെയ്തു.

ഞാൻ പറഞ്ഞുവന്നത് 70 കൾക്കുശേഷമോ 60കൾക്കു ശേഷമോ വളരെ പതിയെ തുടങ്ങിയിട്ടുള്ള ഒരു സോഷ്യൽ ചെയ്ഞ്ച് അല്ലെങ്കിൽ സോഷ്യൽ ക്ലാസിന്റെ പലതരത്തിലുള്ള മാറ്റം യു.പിയിൽ നടക്കുന്നുണ്ട്. അത് ജാതീയമായിട്ട് മാത്രമല്ല. ക്ലാസ് സ്ട്രക്ചറും കാസ്റ്റ് സ്ട്രക്ചറും ഒരേ ശ്രേണിയിലാണ് യു.പിയിലെന്ന് നമുക്ക് കാണാൻ കഴിയും. അതായത് അപ്പർകാസ്റ്റ് തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ അപ്പർ ക്ലാസ്. പൈസയില്ലാത്ത ആളുകൾ ദളിതർ തന്നെയാണ്, അല്ലെങ്കിൽ ന്യൂനപക്ഷമായിരിക്കും.

സമ്പാൽ എന്നുപറഞ്ഞിട്ടുള്ള ഒരു ഗ്രാമമുണ്ട് യു.പിയിൽ. അവിടെയൊരു സ്റ്റോറി റിപ്പോർട്ടു ചെയ്യാൻ പോയിരുന്നു. 2017ലെയോ 2018ലെയോ കാര്യമാണ് പറയുന്നത്. അവിടെ മുടിവെട്ടു കടകളിൽ ദളിതന് കയറാനുള്ള തീരുമാനം ഉണ്ടാവുകയാണ്. എന്താണ് സംഗതി എന്നന്വേഷിച്ചപ്പോഴാണ് മനസിലായത്, അവിടെ മുടിവെട്ടു കടകളിൽ ദളിതന് മുടിവെട്ടിക്കൊടുക്കില്ല. അവിടെ മുസ്‌ലീങ്ങളാണ് മുടിവെട്ടുക. അവർ ദളിതരുടെ മുടിവെട്ടാൻ സമ്മതിച്ചു. ആ മുസ്‌ലീങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ നേരിടുകയാണ്. ഠാക്കൂർ, അല്ലെങ്കിൽ ബ്രാഹ്മൺ വിഭാഗങ്ങൾ വലിയ എതിർപ്പുണ്ടാക്കുകയാണ്. അവർ മുടിവെട്ടുകടകളിൽ പ്രശ്‌നങ്ങളുണ്ടാക്കുകയും പ്രതിഷേധിക്കുകയും അവരെ അക്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. അങ്ങനെ അവിടുത്തെ പൊലീസിൽ പരാതി നൽകുകയും പഞ്ചായത്ത് നാട്ടുകൂട്ടം കൂടുകയും മജിസ്‌ട്രേറ്റ് പോലുള്ള ഉദ്യോഗസ്ഥന്മാർ വരികയും ഇതൊരു വലിയ ചർച്ചയാവുകയും ചെയ്ത അവസരത്തിലാണ് മുസ്‌ലീങ്ങൾ ദളിതരുടെ മുടിവെട്ടുന്നതിന് ഞങ്ങൾ എതിരല്ല എന്നെങ്കിലും ക്ഷത്രിയരും ബ്രാഹ്മണരും പറയാൻ തയ്യാറായത്. പക്ഷേ ഇനി മുതൽ അവരുടെ കടയിൽ പോയി ഞങ്ങൾ ക്ഷൗരം ചെയ്യില്ല, ഞങ്ങളുടെ സിസ്റ്റം അനുസരിച്ച് ദളിതരുമായി അങ്ങനെ ഇടപെടുന്നത് ക്ഷത്രിയ വിശ്വാസങ്ങൾക്ക് എതിരാണ്, എന്ന് അവർ തുറന്നു പറയുകയാണ്. അത്രമേൽ വേരൂന്നിയ ഒരു പ്രത്യേക തരം ജാതിവത്കരണമോ വിഭജനമോ നടന്നിട്ടുണ്ട് ആ സമൂഹത്തിൽ.

ഇതിലേക്കാണ്, ദളിതരെല്ലാം ഹിന്ദുക്കളാണ്, നമ്മളെല്ലാം ഒരുമിച്ചു നിൽക്കേണ്ടവരാണ് എന്ന മറ്റൊരു പൊളിറ്റിക്കൽ കാമ്പെയ്ൻ ബി.ജെ.പിയോ അമിത് ഷായോ മോദിയോ യോഗിയോ ഒക്കെ മുന്നോട്ടുവെക്കുന്നത്. യോഗി എപ്പോഴും പ്രസംഗിക്കുന്ന ഒരു കാര്യം ജാതീയത ഇല്ലാതാക്കുമെന്നാണ്. അദ്ദേഹം ഇത് പറയുന്നത് യാദവരെ ഉദ്ദേശിച്ചാണ്. മറ്റൊന്ന് ജാട്ടവാസിനെ ഉദ്ദേശിച്ചാണ്. അതായത് മായാവതി ദളിതരെ കൂടെ നിർത്തി രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നുവെന്നു, മുലായാം സിങ്ങും അഖിലേഷ് യാദവും യാദവരെ വെച്ച് രാഷ്ട്രീയം കളിക്കുന്നു എന്നിങ്ങനെയുള്ള യോഗിയുടെ വിമർശനങ്ങളാണ് അദ്ദേഹം പറയുന്ന ജാതി രാഷ്ട്രീയം. അതേസമയം 2018ലും ദളിതർക്ക് ക്ഷൗരം ചെയ്യാൻ പൊതുസംവിധാനങ്ങളിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുണ്ട് എന്നതിനെക്കുറിച്ച് പറയുന്നില്ല.

യോഗി മുഖ്യനായശേഷം ഗോരഖ്പൂരിനടുത്തുള്ള ഖുശീനഗറിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണ്. പോളിയോ വാക്‌സിൻ വിതരണ ചടങ്ങാണ്. ദളിതർ കൂടുതൽ താമസിക്കുന്ന ഒരു മേഖലയിലാണ് നടക്കുന്നത്. തലേദിവസം അവിടുത്തെ ജില്ലാ ഓഫീസർമാരും പൊലീസും വന്ന് സുരക്ഷാ പരിശോധന നടത്തുകയും ചെയ്തപ്പോൾ എല്ലാ വീടുകളിലും ഷാമ്പൂവും സോപ്പും കൊടുത്തു. ഇത് നടന്ന സംഗതിയാണ്. വലിയ റിപ്പോർട്ടുകളൊക്കെ വന്നു. അതായത് മുഖ്യമന്ത്രി നാളെ വരുന്നുണ്ട്, നിങ്ങൾ നന്നായി കുളിച്ചു വൃത്തിയായി വേണം അവിടെ വരാൻ എന്ന്.

കാരണം പോളിയോ വാക്‌സിൻ കൊടുക്കുന്നുണ്ട്, കുട്ടികളെ മടിയിലിരുത്തിയിട്ടാണ് ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ട് കൃത്യമായൊരു വംശീയ വിവേചനം അവതരിപ്പിച്ച് അവർ അവിടെയാ പരിപാടി നടത്തി. അവിടെ ആ റെഡ് കാർപ്പറ്റ് വിരിച്ച ഇടത്തേക്ക് യോഗി വന്നു. ഇവരെ കുളിപ്പിച്ച് അവിടെ ഇരുത്തി ഈ ചടങ്ങ് നടത്തി പോകുകയാണ്. ഇത് വലിയ വിവാദമായിക്കഴിഞ്ഞപ്പോൾ ബി.ജെ.പി പറഞ്ഞു, ഈ പ്രവൃത്തി ഞങ്ങളുടെ അറിവോട് കൂടിയല്ല. ഉദ്യോഗസ്ഥന്മാർ ചെയ്തതാണ് അക്കാര്യത്തിൽ ഞങ്ങൾ വിശദീകരണം ചോദിക്കും എന്നൊക്കെ പറഞ്ഞു. അത് എവിടെയും എത്തില്ല എന്ന് നമുക്കറിയാം.

ഇതാണ് അവിടുത്തെ സോഷ്യൽ സ്ട്രക്ചർ. ഇവിടേക്കാണ് നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി മുന്നോട്ടുവെക്കുന്നത്. സാമൂഹികമായി ഒരുതരത്തിലും അവരെ ശാക്തീകരിക്കാനുള്ള ലേണിങ് പ്രോസസ് മറ്റു വിഭാഗങ്ങൾ, കോൺഗ്രസ് അടക്കമുള്ളവർ നടത്താത്തതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. മായാവതിയുൾപ്പെടെയുള്ള ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുവർ പോലും നമ്മൾ പറയുംപോലെയുള്ള ഒരു കീഴാള രാഷ്ട്രീയം പറയുന്നുണ്ടോയെന്ന സംശയമുണ്ട്. അവർ ഒരു സോഷ്യൽ മൂവ്‌മെന്റ് എന്ന രീതിയിലേക്ക് ഒരു പൊളിറ്റിക്കൽ ക്ലാസ് ആക്കി മാറ്റുന്നതിലേക്ക് ദളിതരെ ശാക്തീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ചന്ദ്രശേഖർ ആസാദ് 15മാസത്തോളം ജയിലിൽ കിടന്നപ്പോഴും അയാൾ അതിനുശേഷം ജയിലിൽ ആയപ്പോഴും മായാവതി പ്രത്യേകിച്ചൊരു പ്രസ്താവനയും നടത്തിയില്ല. കാരണം ചന്ദ്രശേഖർ ആസാദ് ഭീം ആർമിയുണ്ടാക്കുന്നത് മായാവതിക്ക് ദോഷം ചെയ്യുമെന്നാണ് അവർ കരുതുന്നത്. പടിഞ്ഞാറൻ യു.പിയിലും സഹരൺപൂരിലും ഭീം ആർമി ശക്തമാണ്. പടിഞ്ഞാറൻ യു.പിയിൽ മാത്രം അൻപതിനായിരത്തോളം ആക്ടീവ് വർക്കേഴ്‌സുള്ള ഒരു ഗ്രൂപ്പാണ് ഭീം ആർമി.

എഴുപതുകൾക്കുശേഷം ഉണ്ടായിട്ടുള്ള സെൽഫ് റൈറ്റ് മൂവ്‌മെന്റുകൾ, അംബേദ്കറൈറ്റ് മൂവ്‌മെന്റുകൾ ലെഫ്റ്റിനോട് അസോസിയേറ്റ് ചെയ്യണോ അല്ലെങ്കിൽ ഇൻഡിപ്പെന്റന്റ് ആയിട്ട് ബാർഗൈനിങ് ചെയ്യാവുന്ന ഫോഴ്‌സായി നിലനിൽക്കണമോ എന്ന കാര്യത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾ ആ കാലത്ത് ഉണ്ടായിട്ടുണ്ട്. കൂടുതലായിട്ട് ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഗമായി അല്ലെങ്കിൽ അതുമാത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയധാരയുടെ കൂടെനിൽക്കുകയെന്ന രാഷ്ട്രീയ ലൈനിലേക്ക് അവർ പോയിട്ടുണ്ട്. പിന്നീട് കാൻഷിറാമിന്റെ മൂവ്‌മെന്റ് വരികയും ബി.എസ്.പി വളരെ ശക്തിപ്പെടുകയും ചെയ്തതിന്റെ ഭാഗമായിട്ട് അവരൊരു രാഷ്ട്രീയ ശക്തിയായി മാറുകയായിരുന്നു. പക്ഷേ അതിനപ്പുറം എന്താണെന്നുള്ളതാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് മുന്നോട്ടുവെയ്ക്കുമ്പോൾ ഉയർത്തേണ്ട ഒരു ചോദ്യം. അതിനപ്പുറം ഒന്നുമില്ല. കാരണം ബി.എസ്.പിയിൽ നിന്ന് എങ്ങോട്ടാണെന്ന് ചോദിച്ചാൽ ബി.എസ്.പിയിൽ നിന്ന് ബി.ജെ.പിയിലേക്ക്. ഇതാണ് ഏറ്റവും വലിയ അപകടവും.

സ്വത്വ രാഷ്ട്രീയത്തിന്റെ അപകടമായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്, കേരളത്തിൽ നമുക്ക് നോക്കിയാൽ അറിയാം, സ്വത്വരാഷ്ട്രീയം പറയുന്നവർ കേരളത്തിലടക്കം നമ്മൾ നോക്കിയാൽ ഒന്നുകിൽ എൻ.ഡി.എഫിലേക്ക് അല്ലെങ്കിൽ ബി.ജെ.പിയിലേക്കാണ് അവസാനം പോകുക. അവരുടെ പ്രധാനപ്പെട്ട രാഷ്ട്രീയം ആന്റി മെയിൻസ്ട്രീം ലെഫ്റ്റാണ്. ഇത് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ അതേസമയം, ജിഗ്നേഷി മെവാനിയെപ്പോലുള്ള ആളുകൾ ലെഫ്റ്റുമായിട്ടെല്ലാം ചേർന്നു നിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കാലത്തും അത്തരം വാദങ്ങളുണ്ടായിരുന്നു. അന്ന് അന്നത്തെ സോഷ്യലിസ്റ്റ് ബ്ലോക്കുകൾ നോർത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് യു.പിയിൽ വളരെ ശക്തമായിരുന്നു. ലോഹ്യഗ്രൂപ്പുകളുടെയൊക്കെ വലിയ സ്വാധീന മേഖലയായിരുന്ന സ്ഥലമാണ് യു.പി. അന്ന് യഥാർത്ഥത്തിൽ ഇന്ത്യയിലെ സോഷ്യലിസ്റ്റ്, ഇടതുപക്ഷ ബ്ലോക്കുകളുമായിട്ട് കൂടുതൽ രാഷ്ട്രീയമായിട്ടോ സാമൂഹികമായിട്ടോ ഒരു അസോസിയേഷൻ സംഭവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ദിശ മാറിപ്പോകുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത് പറയാൻ കാരണം നേരത്തെ പറഞ്ഞതുപോലെ വാരണാസിയിലെ മേഖലകൾ എടുക്കാം. വാരണാസിയിലെ നെയ്ത്തു തൊഴിലാളി മേഖലകളിൽ അല്ലെങ്കിൽ കാൺപൂരിലെ തുകൽ ഇന്റസ്ട്രിയുടെ മേഖലകൾ ബുന്ദേൽഖണ്ഡിലെ പരമ്പരാഗത വ്യവസായങ്ങളുടെ മേഖലകൾ, ഗോരഖ്പൂരിലെ ദളിത് മുസ്‌ലിം ബ്ലോക്കുകൾ ഇവരെ പ്രത്യേകം പ്രത്യേകം കമ്പാർട്ടുമെന്റുകളായി മാറ്റുന്നതിൽ രാഷ്ട്രീയമായി ഇത്തരത്തിലുള്ള സംഘർഷങ്ങളും സ്ഥാപിത താൽപര്യങ്ങളും ഇടുങ്ങിയ രാഷ്ട്രീയ അജണ്ടകളും ഒരുപരിധിവരെ കാരണമായിട്ടുണ്ട്.

ബുന്ദേൽഖണ്ഡ് മേഖല ഇപ്പോൾ ചെറുകിട വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി. ഒന്നാമത് അതൊരു വരൾച്ചാ ബാധിത മേഖലയാണ്. പക്ഷേ പ്രധാനപ്പെട്ട ബി.എസ്.പി വോട്ടുബാങ്കായിരുന്നു അത്. ഇന്നിപ്പോൾ ആ വോട്ടുബാങ്കിൽ നിന്നുള്ള വോട്ടുകൾ ബി.ജെ.പി അബ്‌സോർബ് ചെയ്തു.

പടിഞ്ഞാറൻ യു.പിയുടെ കാര്യമെടുത്താൽ മുസ്‌ലിം വിഭാഗത്തെ എങ്ങനെയാണ് ടാക്കിൾ ചെയ്യേണ്ടത് എന്ന ധാരണ കൃത്യമായി ബി.ജെ.പിക്കുണ്ടായിരുന്നു. ഒരു ഉദാഹരണം പറഞ്ഞാൽ, ഉത്തരേന്ത്യൻ സവർണ ഹിന്ദു പൊതുബോധം എന്നത് മുസ്‌ലിം വിരുദ്ധതയാണ്. നോട്ടുനിരോധനത്തിനുശേഷം അവിടുത്തെ പല ഗ്രാമങ്ങളിലും ചെന്നപ്പോൾ അവർ പറഞ്ഞിട്ടുള്ള ഒരു കാര്യം, അല്ലെങ്കിൽ ഒരു ഉത്തരേന്ത്യൻ പൊതുബോധമുണ്ട് അവരെല്ലാവരും പറയുന്നത് നോട്ടുനിരോധനം മോദിജി ചെയ്തത് നല്ലകാര്യമാണ്. കാരണം പാക്കിസ്ഥാനിൽ നിന്നുള്ള കള്ളനോട്ടുകൾ, അവിടെ നിന്നുള്ള പണമിടപാട്, കുഴൽപ്പണം ഇതില്ലാതെയാവുമല്ലോ എന്നതാണ്. ഞാൻ പറയുന്നത് യു.പിയിലെ ഒരു സാധാരണ മനുഷ്യന്റെ അറിവില്ലായ്മയെക്കുറിച്ചാണ്. മുസ്‌ലീങ്ങളാണ് യു.പിയിലേക്ക് കള്ളനോട്ടുകൾ കൊണ്ടുവരുന്നതെന്നും കള്ളനോട്ടില്ലാതാക്കാൻ വേണ്ടി മോദിജി ചെയ്ത കാര്യമാണിതെന്നുമാണ് അവർ വിശ്വസിക്കുന്നത്. വസ്തുതകൾക്ക് അവിടെ വലിയ പ്രധാന്യമൊന്നുമില്ല.

യു.പിയിലെ ഓരോ ചെറിയ ഗ്രാമ മേഖലകളിലും വലിയ സ്‌ക്രീനുകളുള്ള വാനുകൾ കൊണ്ടുവന്നിട്ട് ബി.ജെ.പി മോദിയുടെ പ്രസംഗ ഭാഗങ്ങൾ ഇങ്ങനെ കാണിക്കും. അതിൽ നോട്ടുനിരോധനത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ, അല്ലെങ്കിൽ മൻകി ബാത്തിലെ ചില ഭാഗങ്ങൾ എന്നിവ കേൾപ്പിക്കും. വൈകുന്നേരം കവലകളിലെല്ലാം ഇത് കാണും. അതായത്, വളരെ റൂട്ടടായിട്ടുള്ള പൊളിറ്റിക്കൽ കാമ്പെയ്‌നുകൾ ഓരോ മേഖലകളിലും ബി.ജെ.പി വളരെ ശക്തമായി നടത്തിയിരുന്നു.

നെയ്ത്തു തൊഴിലാളികളുടെ മേഖലകളിലേക്ക് നോക്കുകയാണെങ്കിൽ അവരുടെ തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിട്ടു. വാരാണസിയിലെ പ്രധാനപ്പെട്ട നെയ്ത്തു തൊഴിലാളികളുടെ കേന്ദ്രമാണ് മദൻപുര. ഒരുപാട് ഹവേലികളുള്ള മേഖലയാണിത്. അവിടെപ്പോയപ്പോൾ അവർ പറഞ്ഞത് നാലായിരം രൂപയ്‌ക്കൊക്കെ വിറ്റ ബനാറസ് സാരികൾ പകുതിവിലയ്ക്ക് വിൽക്കേണ്ടി വന്ന അവസ്ഥ അവിടെയുണ്ടായിരുന്നുവെന്നാണ്. ഒരുപാട് യൂണിറ്റുകൾ പൂട്ടിപ്പോയി. നോട്ടുനിരോധത്തിനുശേഷം രണ്ടുമാസത്തോളം അവിടെ പണി വളരെ കുറവായിരുന്നു.

ഇപ്പോഴും എനിക്കു തോന്നുന്നത് നെയ്ത്തു തൊഴിലാളി മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടെന്നാണ്. ഈ മേഖല പഴയ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ഒരു മേഖലയായിരുന്നു. അവിടെ അത്തരത്തിലുള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലോ അതിലൊരു തുടർച്ചയുണ്ടാക്കുന്നതിലോ ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും പരാജയപ്പെട്ടു. ഇത്തരത്തിലുള്ള ഭരണരീതിയ്‌ക്കെതിരായ വലിയ പൊളിറ്റിക്കൽ കാമ്പെയ്ൻ കൊണ്ടുവരുന്നതിൽ ഇപ്പോഴും കോൺഗ്രസോ ഇടതുപക്ഷ പാർട്ടികളോ പരാജയപ്പെടുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയുമാണ്. കാരണം യു.പിയിൽ ഓരോ വിഭാഗങ്ങൾക്കുമുണ്ടായിട്ടുള്ള സോഷ്യൽ ഇൻസെക്യൂരിറ്റിയെ മതപരമായ ഏകീകരണത്തിലേക്ക് എത്തിക്കുന്നതിൽ ബി.ജെ.പി വിജയിച്ചുവെന്നുള്ളതാണ്. ഓരോ പ്രദേശത്തിനും സ്‌പെസിഫിക്കായിട്ടുള്ള സ്ട്രാറ്റജി വർക്കൗട്ട് ചെയ്തുവെന്നുള്ളതാണ് അവരുടെയൊരു പ്രത്യേകത. അതുകൊണ്ടാണ് രവിദാസ് ജന്മദിനത്തിന് അവിചാരിതമായിട്ട് എത്രയോ വർഷത്തിനുശേഷം ഒരു പ്രധാനപ്പെട്ട ബി.ജെ.പി നേതാവ് അവിടെപ്പോയി ദളിതരുടെ കൂടെ ഭക്ഷണം കഴിച്ചുവെന്നുമുള്ളത് വലിയ പൊളിറ്റിക്കൽ കാമ്പെയ്‌നായിട്ട് മാറുകയും ചെയ്യുന്നത്. ഇതിന്റെ പരിഹാസ്യതയെക്കുറിച്ച് നമ്മൾ സംസാരിക്കുമെങ്കിലും യു.പിയിലെ സാധാരണ ജനതയെ സംബന്ധിച്ച് ഇത് വളരെ വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷാ അവരുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കുകയാണ്. അവരുടെ പ്രകടന പത്രികയിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം എല്ലാ കശാപ്പുശാലകളും ഞങ്ങൾ അടച്ചുപൂട്ടുമെന്നുള്ളതാണ്. കശാപ്പുശാലകൾ അടച്ചുപൂട്ടുമ്പോൾ ഇതെങ്ങനെയാണ് അവിടുത്തെ തൊഴിൽ മേഖലയെ ബാധിക്കുകയെന്നത് അന്വേഷിച്ച് ഞാൻ കാൺപൂർ മേഖലയിൽ പോയിരുന്നു. കാൺപൂർ എന്നു പറയുന്നത് തുകൽ വ്യവസായത്തിന്റെ മേഖലയാണ്. യു.പിയിൽ 40ഓളം വൻകിട മാംസ കയറ്റുമതി സംസ്‌കരണ യൂണിറ്റുകളുണ്ട്. 16000 കോടിയുടേയോ മറ്റോ മീറ്റ് എക്‌സ്‌പോർട്ടുള്ള സംസ്ഥാനമാണ് യു.പി. അതിലെ വൻകിട ഫാക്ടറികൾ പലതും കാൺപൂരിലാണ്. ബാക്കി മീററ്റിലും ബാരാബങ്കിയിലും ലഖ്‌നൗവിലുമൊക്കെയാണ്.

കാൺപൂരിലെ വൻകിട മീറ്റ് എക്‌സ്‌പോർട്ടിങ് യൂണിറ്റുകൾക്ക് ഒന്നും സംഭവിച്ചില്ല. തുകൽ ഇന്റസ്ട്രി വലിയൊരു പ്രതിസന്ധിയിലേക്ക് പോകുകയും ചെറിയ കശാപ്പുശാലകൾ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. നോട്ടുനിരോധനം പോലെ മുസ്‌ലിം സമ്പദ് വ്യവസ്ഥയെ തകർക്കുക എന്നുള്ള ഒരു പരിപാടിയാണ് അവർ ചെയ്യുന്നത് എന്ന് ജനം വിശ്വസിക്കുന്നിടത്തേക്ക് അവർ മറ്റൊരു അജണ്ട കൊണ്ടുവെക്കുകയാണ് കശാപ്പുശാലകൾ പൂട്ടുന്നതിലൂടെ. കശാപ്പുശാലകൾ പൂട്ടുന്നതോടെ അത് വളരെ വ്യക്തമാണ്. ഇതിന്റെ എല്ലാതരത്തിലുമുള്ള ഉടമസ്ഥത പ്രധാനമായിട്ടും മുസ്‌ലീങ്ങൾക്കാണ്. 85% ഉടമസ്ഥരെല്ലാം മുസ്‌ലിം വിഭാഗത്തിൽപ്പെട്ടയാൾക്കാരാണ്.

തുകൽ വ്യവസായം വലിയൊരു പ്രോസസാണ്. ഗ്രാമത്തിൽ നിന്നും ചത്തപശുവിനെ, വയസായ അല്ലെങ്കിൽ അസുഖം ബാധിച്ച കന്നുകാലികളെയൊക്കെ എടുത്തുകൊണ്ടുവന്ന് തുകലെടുക്കുന്നു. അത് ഉപയോഗിച്ച് പലതരം ഉല്പന്നങ്ങൾ ഉണ്ടാക്കുന്നു. മീനുകൾക്ക് കൊടുക്കുന്ന ആഹാരവും എല്ലിൻപൊടിയുമുൾപ്പെടെ. ഗ്രാമത്തിൽ ദളിത് വിഭാഗത്തിന്റെ കൂട്ടായ്മകളുണ്ട്. അവരാണ് തുകൽ എടുക്കുന്നത്. അവിടെ നിന്നാണ് ഇതിന്റെ പ്രോസസ് തുടങ്ങുന്നത്. കശാപ്പ് നിരോധിച്ചതോടെ തുകൽ ഇന്റസ്ട്രി വലിയ പ്രതിസന്ധി നേരിട്ടു. മുസ്‌ലീങ്ങളെ പൊളിക്കുകയെന്നുള്ള അജണ്ട കൃത്യമായി നടപ്പാക്കപ്പെട്ടു.

പക്ഷേ, ഇതിന്റെ ഏറ്റവും വലിയ അപകടം നേരിട്ടത് കാൺപൂരിലെ തുകൽ ഇന്റസ്ട്രിയിലെ തൊഴിലാളികളാണ്. അവരിൽ 90% ദളിതരാണ്. അതായത് ഇതൊരു മുസ്‌ലിം വിഷയമല്ല, മുസ്‌ലീങ്ങൾ ഉൾപ്പെടുന്ന എല്ലാതരം മനുഷ്യരുടെയും വിഷയമാണ് എന്ന രീതിയിലാണ് അതിന്റെ എക്‌ണോമിക്കൽ ഇംപാക്ട് വരുന്നത്. പക്ഷേ അത് വിലയിരുത്തപ്പെടുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.

കശാപ്പുശാലകൾ അടച്ചുപൂട്ടപ്പെട്ടശേഷം 20 ഓളം പ്രധാനപ്പെട്ട തുകൽ ഇന്റസ്ട്രി യൂണിറ്റുകൾ ബീഹാറിലേക്കോ ബംഗ്ലാളിലേക്കോ മാറേണ്ടി വന്നു. മുസ്‌ലിം എക്കണോമിയെ ഫോക്കസ് ചെയ്യുകയെന്ന് ബി.ജെ.പി പറയുമ്പോഴും ആളുകൾ അങ്ങനെ വിശ്വസിക്കുകയും ചെയ്യുമ്പോഴും ദളിതരെക്കൂടിയാണ് ഇത് ബാധിക്കുന്നത്. ഈ ദളിതന്, ഇത് നിങ്ങളെ ബാധിക്കുന്ന ഒരു വിഷയമാണ്, ഇത് നിങ്ങളുടെ ജീവിതത്തെക്കൂടി നശിപ്പിക്കുന്നതാണ് എന്നുളള ഒരു രാഷ്ട്രീയ ബോധവ്കരണം നടത്തുന്നതിൽ കോൺഗ്രസും എസ്.പിയും ബി.എസ്.പിയും പരാജയപ്പെടുകയാണ്. കാൺപൂരിലെ സ്‌പെസിഫിക്കായ ഈ സംഭവം പോലും ഇപ്പോഴും മായാവതിക്കൊരു രാഷ്ട്രീയ കാമ്പെയ്ൻ ആയിട്ടില്ല.

ഇതുമാത്രമല്ല, ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റായാലും ഉന പ്രക്ഷോഭമായാലും അതൊന്നും വലിയ കാമ്പെയ്ൻ ആയിട്ട് യു.പിയിൽ മായാവതിയോ മറ്റ് നേതാക്കളോ കൊണ്ടുവന്നില്ല. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജിഗ്നേഷ് മെവാനി ലക്‌നൗവിൽ വന്നപ്പോൾ വലിയ ജനാവലി ആ പരിപാടിയിലുണ്ടായി. പക്ഷേ ബി.എസ്.പി ഒരു വലിയ പരിപാടി നടത്തിയില്ല. ഇപ്പോൾ പടിഞ്ഞാറൻ യു.പിയിൽ ചന്ദ്രശേഖർ ആസാദ് ഒരു കൾട്ടായി മാറിക്കൊണ്ടിരിക്കുമ്പോഴും അവർ അവരുടെ രാഷ്ട്രീയ നിലനിൽപ്പിന് അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. അത്തരത്തിൽ വലിയ എതിർസ്വരങ്ങളില്ലാത്ത, പൊതുസ്വീകാര്യതയുള്ള ഏകാധിപത്യ സമീപനമാണ് ഇപ്പോഴത്തെ ഭരണത്തിൽ സംഭവിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.

യു.പിയിലെ സോഷ്യൽ ക്ലാസിനെ എടുക്കുമ്പോൾ ഏറ്റവും കൂടുതൽ അൺ-ഓതറൈസ്ഡ് ആയിട്ടുള്ള തോക്ക് കൈവശമുള്ള ജില്ലകൾ പലതും യു.പിയിലാണ്. എനിക്കു തോന്നുന്നു പടിഞ്ഞാറൻ യു.പിയിലെ ഷാംലി എന്നു പറയുന്ന ജില്ലയാണ് ഏറ്റവും കൂടുതൽ തോക്ക് ലൈസൻസില്ലതെ കൈവശം വെയ്ക്കുന്ന, വിൽക്കുന്ന ജില്ല.

ഒരു വശത്ത് വലിയ തരത്തിലുള്ള ആന്റി സോഷ്യൽ എലമെന്റ്‌സിനെ വളർത്തിക്കൊണ്ടുവരുന്നതിൽ ഇത്തരം രാഷ്ട്രീയ പാർട്ടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരം ഗ്രൂപ്പുകളുടെ വളർച്ചയിൽ ചില പ്രത്യേക കമ്മ്യൂണിറ്റികളുടെ പ്രാതിനിധ്യം വളരെക്കൂടുതലുമാണ്. ആ പ്രാതിനിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോൾ ഭരിക്കുന്ന വിഭാഗങ്ങൾക്ക് ഇത്തരം ആന്റി സോഷ്യൽ എലമെന്റുകൾ കൂടുതലാണ് എന്നുള്ള വാദം മുന്നോട്ടുവെക്കാൻ പറ്റുന്നത്.

ഉദാഹരണത്തിന്, യു.പിയിൽ എൻകൗണ്ടറുകളും ഫെയ്ക്ക് എൻകൗണ്ടറുകളും നടക്കുന്നുണ്ട്. ഇതിൽ പലതും ഫെയ്ക്ക് എൻകൗണ്ടറുകളാണ് എന്നത് പിന്നീട് നമുക്ക് ബോധ്യപ്പെടും. പക്ഷേ അത് എൻകൗണ്ടറുകൾ തന്നെയാണെന്ന് തെളിയിക്കാൻ സർക്കാറിന് മെഷിനറിയുണ്ട്. അതുകൊണ്ടുതന്നെ വളരെ ഈസിയാണ്. പലപ്പോഴും യാഥാർത്ഥ്യത്തിലേക്ക് പോകുന്നതിനു പകരം പൊതുവായ രീതിയിലേക്ക് പോകുന്ന മാധ്യമ റിപ്പോർട്ടിങ് രീതി നിലനിൽക്കുന്നത് കൊണ്ടുതന്നെ ഇതിന്റെ യഥാർത്ഥത്തിലുള്ള വസ്തുതയൊന്നും പലപ്പോഴും പുറത്തേക്ക് വരില്ല. ഉദാഹരണത്തിന് ഈ പറഞ്ഞ ഫെയ്ക്ക് എൻകൗണ്ടറുകൾ മൂന്ന് മാസത്തിനുള്ളിൽ, നാൽപതോളം പേർ കൊല്ലപ്പെടുന്നു, അല്ലെങ്കിൽ ആറുമാസത്തിനിടെ നാനൂറോളം എൻകൗണ്ടറുകൾ നടക്കുന്നു. നടക്കുന്ന ഏറ്റുമുട്ടലുകൾ പരിശോധിക്കുക, അതിൽ കൊല്ലപ്പെടുന്നവരുടെ അഡ്രസ് പരിശോധിച്ചാൽ വളരെ രസകരമായ അനുബന്ധങ്ങൾ കാണാൻ പറ്റും. ഏത് വിഭാഗത്തിൽ നിന്നുള്ള ആളുകളാണ് കൂടുതൽ, ഏതൊക്കെ മേഖലകളെ പ്രതിനിധീകരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ.

യു.പിയിൽ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പുറത്തുളള, പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക് സത്യത്തിൽ വലിയ ധാരണയൊന്നുമില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ഉദാഹരണത്തിന് പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.പിയിൽ എന്ത് നടന്നുവെന്നുള്ളതിനെക്കുറിച്ച് വലിയ ധാരണയൊന്നും ആളുകൾക്കുണ്ടായിരുന്നില്ല. കാരണം ലക്‌നൗവിൽ അഞ്ചോ ആറോ ദിവസം ഇന്റർനെറ്റ് പോലുമുണ്ടായിരുന്നില്ല. അവിടെ നടന്നിട്ടുള്ള സംഭവങ്ങളെന്താണെന്നുള്ളത് ഇൻഡപ്ത് റിപ്പോർട്ടിങ് വളരെ കുറച്ചുപേർ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സാമൂഹ്യ സാഹചര്യം യു.പിയിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് യു.പി മറ്റൊരു ഇന്ത്യയാണെന്ന് പറയുന്നത്.

Comments