ഹാഥ്റസിലേക്ക് ബാബറി മസ്ജിദ് വഴി പോകാൻ പറ്റുമോ?

ഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ രാജ്യത്ത് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ നടന്നു. ഒന്ന്, ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും ഒരു സി.ബി.ഐ കോടതി വെറുതെ വിട്ടു. രണ്ട്, ഉത്തർ പ്രദേശിലെ ഹാഥ്റസിൽ വാത്മീകി സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ ഉപരിജാതി താക്കൂർ വിഭാഗത്തിൽ പെട്ടവർ ബലാത്സംഗം ചെയ്തു കൊന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ കേവലമായി താരതമ്യം ചെയ്യുന്നത് തീർച്ചയായും ശരിയല്ല. ബാബറി മസ്ജിദ് തകർത്തത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം ഉണ്ടാക്കിയ, അതിന്റെ സ്വഭാവത്തിൽ തന്നെ അടിസ്ഥാനപരമായ പരിവർത്തനം ഉണ്ടാക്കിയ സംഭവമാണ്. ആ സംഭവം സൃഷ്ടിച്ച തിരമാലകളാണ് ഇന്ന് നരേന്ദ്രമോദിയെ പോലുള്ള ഒരാളെ അധികാരത്തിൽ ദൃഢമായി ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. ആ സംഭവമാണ് ഇന്ത്യയിൽ തീവ്രവലതു രാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. ഒരു പക്ഷെ ഇനിയും പതിറ്റാണ്ടുകളോളം നീളാവുന്ന ആധിപത്യം ഹിന്ദു വലതു പക്ഷത്തിന് ഉണ്ടാക്കിക്കൊടുത്തതിന്റെ ട്രിഗ്ഗർ ബാബറി മസ്ജിദ് തകർത്ത സംഭവം ആണ്.

തകർക്കപ്പെ്ട്ട ബാബറി മസ്ജിദിന് മുന്നിൽ നിന്ന് കർസേവകർ ആഹ്ലാദം പങ്കിടുന്നു

അതേ സമയം വാല്മീകി പെൺകുട്ടിയുടെ ദാരുണ മരണം ഇന്ത്യയിലെ സ്ത്രീകൾ പൊതുവെയും ദളിത് സ്ത്രീകൾ പ്രത്യേകിച്ചും നേരിടുന്ന ദൈനംദിന ക്രൂരസാധ്യതയാണ്. ദളിത് സ്ത്രീകളുടെ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ എത്ര സർവ്വ സാധാരണമാണ് എന്നറിയാൻ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്കുകൾ നോക്കിയാൽ മതി. എന്തുകൊണ്ട് സർവ്വ സാധാരണം എന്ന് ചോദിച്ചാൽ വാല്മീകിപെൺകുട്ടിയുടെ വീട്ടിലേക്ക് വരുന്ന ആളുകളുടെ നേരെ ഇപ്പോഴും ആക്രോശിച്ച്, അക്രമസക്തരായി നിലകൊള്ളുന്ന താക്കൂർ ആണുങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക മനോഭാവങ്ങൾ എന്നാണ് ഉത്തരം.

വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ഈ ലേഖനം പരിശോധിക്കുന്നത്. ബാബറി മസ്ജിദ് തകർത്ത കാര്യത്തിൽ കോടതി വിധി വന്ന ശേഷം എത്ര ദിവസം അത് പൊതു മണ്ഡലത്തിൽ ചർച്ചയായി നിലകൊണ്ടു? ഒന്നോ രണ്ടോ ദിവസം അത് ചർച്ച ചെയ്യപ്പെട്ടു എന്ന് കരുതാം. എന്നാൽ ഹാഥ്റസ് സംഭവം ഒരു ആഴ്ചയിൽ ഏറെയായി നമ്മുടെ സജീവ പരിഗണനയിൽ ഉണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വളരെ സജീവമായി ആ സമരത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. കോൺഗ്രസ് പാർട്ടി വളരെ സജീവമാകുന്നു എന്ന തോന്നൽ ഉയർത്തുന്ന തരത്തിൽ ഈ പ്രശ്നത്തിൽ ഇടപെടുന്നു. ഇടത് പാർട്ടികൾ, സിവിൽ സൊസൈറ്റി മൂവ്‌മെന്റ്സ്, ബുദ്ധിജീവികൾ, ആക്റ്റിവിസ്റ്റുകൾ, മാധ്യമങ്ങൾ , സോഷ്യൽ മീഡിയ എന്നിവരൊക്കെ വളരെ സജീവമായി ഇതിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു.

ഈ സജീവതയെ ബാബറി മസ്ജിദ് തകർത്ത കേസിലെ കോടതി വിധിയോടുള്ള നിശബ്ദമാക്കപ്പെട്ട പ്രതികരണത്തോട് താരതമ്യപ്പെടുത്തി നോക്കുക. ബാബറി മസ്ജിദ് കോടതി വിധിയെപ്പറ്റി രാഹുൽ ഗാന്ധിയുടെ എന്തു പ്രതികരണമാണ് നമ്മൾ കണ്ടത്, കേട്ടത്? കോൺഗ്രസ് പാർട്ടിയുടെ പല പ്രമുഖ നേതാക്കൾക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി ഇങ്ങിനെയൊരു വിധി വന്നത് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു. സോഷ്യൽ മീഡിയ പതിവ് പോലെ ഒരു ദിവസം ആ കോടതി വിധി ചർച്ച ചെയ്തു. യഥാർത്ഥത്തിൽ ബാബറി മസ്ജിദ് തകർച്ചയുമായി ബന്ധപ്പെട്ടു പുറത്തു വന്ന രണ്ട് കോടതി വിധികളും അതെല്ലാം മറന്നേക്കൂ എന്ന് ആളുകളെ സമാധാനിപ്പിക്കുന്ന പോലത്തെ പ്രതീതിയാണ് സൃഷ്ടിച്ചത്. ഒരു ഭാരം ഒഴിഞ്ഞു എന്ന മട്ടിൽ മുഖ്യധാരാ രാഷ്ട്രീയം, മീഡിയ, പൊതു മണ്ഡലം എന്നിവയൊക്കെ രണ്ടു വിധികളോടും ദീർഘ നിശ്വാസം പൊഴിച്ചു.

ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ പ്രിയങ്ക ഗാന്ധി ആശ്വസിപ്പിക്കുന്നു

ഇത് ബോധപൂർവ്വം ആണെന്ന വാദം അല്ല ഈ ലേഖനം മുന്നോട്ട് വെയ്ക്കാൻ ശ്രമിക്കുന്നത്. മറിച്ച്, ദളിത് രാഷ്ട്രീയത്തിനും മുസ്ലിം സ്വത്വരാഷ്ട്രീയത്തിനും രണ്ട് തരം പൊളിറ്റിക്കൽ വെയിറ്റ് ആണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉള്ളത് എന്ന് സൂചിപ്പിക്കാനാണ്. ദളിത് രാഷ്ട്രീയം അതിന്റെ പാർലമെന്ററി നില എന്തായാലും ദേശീയ തലത്തിൽ പ്രസക്തവും സ്വാധീനശക്തിയും ഉള്ളതാണ്. വളരെ സ്വാധീനമുള്ള, കരിസ്മാറ്റിക് ആയ നേതാക്കൾ, ആശയ സംഹിതകൾ, പ്രതിബദ്ധതയുള്ള അണികൾ, അതിജീവന ചരിത്രം എന്നിവ അവർക്കുണ്ട്. യാഥാർഥ്യ ബോധത്തോടെ നോക്കിയാൽ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പിന്തുണ ഇല്ലാതെ തന്നെ നിലനിൽക്കാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ മൂലധനം ദളിത് രാഷ്ട്രീയം ആർജിച്ചെടുത്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മുസ്ലിം സ്വത്വ രാഷ്ട്രീയത്തിന്റെ പിന്തുണ ദളിത് മൂവ്‌മെന്റുകൾക്കു അശേഷം ആവശ്യമില്ല. ഇതൊരു മുസ്ലിം-ദളിത് രാഷ്ട്രീയത്തിന്റെ വിമർശനം എന്ന രൂപത്തിൽ പറയുന്നതല്ല. മറിച്ച് അത്തരമൊരു സ്ഥിരാവസ്ഥ ദളിത് രാഷ്ട്രീയത്തിന് ഉണ്ട് എന്ന് സൂചിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന് മാത്രം.

കഴിഞ്ഞ രണ്ട് ദേശീയ തിരഞ്ഞെടുപ്പുകൾ വ്യക്തമായി സൂചിപ്പിക്കുന്ന ഒരു കാര്യം ബിജെപി യ്ക്ക് അധികാരത്തിൽ വരാൻ മുസ്ലിം പിന്തുണ ആവശ്യമില്ല എന്നതാണ്. വളരെ മോശമായ ഭരണം കാഴ്ച വെച്ചിട്ടും നരേന്ദ്രമോദി അധികാരത്തിൽ തിരിച്ചു വന്നു. യു പിയിൽ ഉൾപ്പടെ. ഇനി വരുന്ന തെരെഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കാൻ ആണ് സാധ്യത. എന്താണത് സൂചിപ്പിക്കുന്നത് ? ബിജെപി മുന്നോട്ട് വെക്കുന്ന ഹിന്ദു ഐഡന്റിറ്റി പൊളിറ്റിക്സ് , ആ വിധത്തിലുള്ള ഒരു വോട്ട് ബാങ്ക് ഇവിടെ സൃഷ്ടിച്ചു കഴിഞ്ഞു എന്നാണതിന്റെ അർത്ഥം. ഐഡന്റിറ്റി അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവർ അവരുടെ നേതാവിന്റെ ഭരണപരമായ പെർഫോമൻസ് നോക്കി വോട്ട് ചെയ്യുന്നവരല്ല. മോഡിയുടെ ഹിന്ദു ലീഡർ എന്ന പദവിയാണ് അവരുടെ പിൻതുണയുടെ അടിസ്ഥാനം.

ബാബറി മസ്ജിദ് വിധിയെ പൊതിഞ്ഞു നിൽക്കുന്ന മൗനം ആ അർത്ഥത്തിൽ മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പ്രതിസന്ധിയെ സൂചിപ്പിക്കുന്നുണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ചടുത്തോളം ദളിത് രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിലൂടെ മറികടക്കാൻ കഴിയുന്ന ഒന്നല്ല അത്. ഈ രണ്ട് രാഷ്ട്രീയങ്ങൾക്കും വ്യത്യസ്തമായ ഊന്നലുകൾ ആണുള്ളത് എന്നതു തന്നെ കാരണം. ഭരണഘടനാ ദേശീയതയിൽ ഊന്നുന്ന, അതിന്റെ ആധുനികത സങ്കല്പനങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയമാണ് ദളിതുകൾ മുന്നോട്ട് വെക്കുന്നത്. മുസ്ലിം സ്വത്വ രാഷ്ട്രീയം ഇക്കാര്യത്തിൽ തീർപ്പു കണ്ടെത്തിയിട്ടുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. എന്നുമാത്രമല്ല, മുസ്ലിം പിന്തുണ ദളിത് രാഷ്ട്രീയത്തിന്റെ ഇക്കാലത്തെ നിലനിൽപ്പിന് ഒരു ബാധ്യതയായി മാറിയേക്കും എന്നു നിരീക്ഷിക്കുന്നവരും ഉണ്ട്. കൂട്ട മത പരിവർത്തനത്തിന് ഇസ്ലാമും ബുദ്ധ മതവും ആയിരുന്നു ദളിതുകളുടെ മുന്നിലുണ്ടായിരുന്ന ഓപ്ഷൻ. അതിൽ ഇന്ത്യനായ ബുദ്ധമതത്തെ തിരഞ്ഞെടുക്കുക വഴി അംബേദ്ക്കർ തന്നെ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകിയിട്ടുണ്ട്. ശ്രീലങ്കയിലെ ബുദ്ധമതത്തിന്റ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ സഹായം വാഗ്ദാനം ചെയ്ത സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിൽ ഉള്ളത്.

ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കത്തിക്കുന്നു

പുറകോട്ടു നോക്കുമ്പോൾ ഇന്നത്തെ ഹിന്ദുമതത്തിന്റെ അധികാര ഘടനയെ ബുദ്ധമതത്തിലേക്കുള്ള പരിവർത്തനം ഒട്ടും പ്രകോപിപ്പിക്കുന്നില്ല. അതേ സമയം ചരിത്രപരമായി മതം മാറ്റത്തിന് വേണ്ടി ദലിതുകൾ വലിയ തോതിൽ തിരഞ്ഞെടുത്ത ഇസ്ലാമിനെ ആയിരുന്നു അംബേദ്കർ തിരഞ്ഞെടുത്തതെങ്കിൽ അതൊരു സ്ഥായിയായ പ്രകോപനമായി തുടരുമായിരുന്നു. മുസ്ലീം സ്വത്വ രാഷ്ട്രീയത്തിന്റെ നിരാകരണമോ നവമുസ്ലീം രാഷ്ട്രീയ കർതൃത്വങ്ങൾ അവഗണിക്കപ്പെടണം എന്നോ വാദിക്കൽ അല്ല ഈ വാദത്തിന്റെ ലക്ഷ്യം. മറിച്ച് ആ രാഷ്ട്രീയം മുഖ്യ സഖ്യ കക്ഷിയായി കാണുന്ന ദളിത് രാഷ്ട്രീയം ഒരു പക്ഷെ അവർ കരുതുന്നത് പോലുള്ള സ്വാഭാവിക സഖ്യകക്ഷി ആകണമെന്നില്ല എന്ന് തോന്നുന്നു എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ബാബറി മസ്ജിദ് വിധിയിൽ നിന്ന് ഒളിച്ചോടാൻ, രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യയിലെ പ്രതിപക്ഷം ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ പീഡനത്തെയാണ് മറയാക്കിയത് എന്നതിൽ ദളിത്-മുസ്ലിം രാഷ്ട്രീയത്തിന്റെ വരാനിരിക്കുന്ന ഭാവിയെ കുറിച്ചുള്ള ചില സൂചനകൾ ഉണ്ട്.

ഇന്ത്യയിലെ മുഖ്യധാരാ സംഘടനകളുടെ പിന്തുണ ഇല്ലാതെയും ദൃശ്യത കൈവരിക്കാൻ ശേഷിയുള്ള അതിക്രമമാണ് ഹാഥ്റസിൽ നടന്നത്. രോഹിത് വെമുല സമരത്തിൽ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെ ക്രിയാത്മകമായ ദൂരത്ത് നിർത്താൻ അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ എടുത്ത തീരുമാനത്തിൽ ദളിത് രാഷ്ട്രീയത്തിന്റെ ആത്മവിശ്വാസമുണ്ട്. ഹാഥ്റസിലെ പെൺകുട്ടിക്ക് ഇന്ത്യൻ മുഖ്യധാരയുടെ പിന്തുണ ആവശ്യമില്ല. ഇന്ത്യൻ പ്രതിപക്ഷത്തിന് പക്ഷെ പിടിച്ചു നിൽക്കാൻ ഹാഥ്റസിലേക്കു പോയേ പറ്റൂ. അയോധ്യയിലെ ഭൂമി പൂജക്ക് ക്ഷണിക്കാത്തതിൽ ആയിരുന്നു പ്രിയങ്കയുടെ പരാതി. എന്നാൽ ഹാഥ്റസിലേക്ക് പ്രിയങ്കയെ ആരും ക്ഷണിക്കണ്ട. എന്നാൽ അതല്ല ബാബറി മസ്ജിദിന്റെയും മുസ്ലീം രാഷ്ട്രീയത്തിന്റെയും സ്ഥിതി. മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ബാബറി ഉൾപ്പടെയുള്ള മുസ്ലീം രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. എന്നിട്ടും ബാബറി മസ്ജിദ് വിധിയെക്കുറിച്ച് വിശദമായൊന്നു പ്രതികരിക്കാൻ പോലും മാധ്യമങ്ങൾ അടക്കമുള്ള ഇന്ത്യൻ പ്രതിപക്ഷം ശ്രമിച്ചില്ല. യു. പി യിൽ തന്നെയാണ് അയോധ്യയും. എന്നിട്ടും അയോധ്യവഴി ഹാഥ്റസിലേക്കു പോകാൻ കഴിയുന്നില്ല എന്നതാണ് ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ദൗർബല്യം. അയോധ്യയെ ഉപേക്ഷിച്ച ആ പ്രതിപക്ഷമാണ് നരേന്ദ്ര മോഡി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ കരുത്ത്. അതുകൊണ്ട് ഇപ്പോഴും തുടരുന്ന ഹാഥ്റസിലേക്കുള്ള യാത്ര ഇന്ത്യൻ ജനാധിപത്യത്തിന്റെ സാധ്യതയോ തിരിച്ചുവരവോ ആയിട്ടല്ല നാം കാണേണ്ടത്. തിരിച്ചുപോക്കായാണ്. അങ്ങിനെ കണ്ട ശേഷം രൂപപ്പെടുന്ന രാഷ്ട്രീയത്തിലാണ് ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷ.

Comments