ഗവർണർമാർക്ക്​ എത്രത്തോളം ഇടപെടാം

കേന്ദ്രസർക്കാർ പലപ്പോഴും അവരുടെ താൽപര്യ സംരക്ഷണത്തിനുള്ള ഒരു ‘കാര്യസ്ഥൻ’ എന്ന നിലയ്​ക്കാണ്​ ഗവർണർമാരെ കാണുന്നത്. 1952 മുതലുള്ള ഇന്ത്യയുടെ ചരിത്രത്തിൽ ഗവർണർമാരുടെ അമിതരാഷ്ട്രീയ വിധേയത്വത്തിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇ.എം.എസ്. മന്ത്രിസഭയുടെ പതനം മുതൽ ഇപ്പോൾ, കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സംസ്​ഥാന നിയമസഭ ചേരുന്നതിന്​അനുമതി നിഷേധിച്ചതിൽ വരെ ഗവർണർമാരുടെ ഇത്തരം സമീപനങ്ങൾ ദൃശ്യമാണ്​.

1858 ലെ "ദി ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്' പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി, ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുന്ന സാഹചര്യത്തിൽ പ്രൊവിൻഷ്യൽ ഭരണം സുഗമമാക്കുന്നതിനാണ് ആദ്യമായി ഗവർണർപദവി ആരംഭിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ ഏജന്റായി പ്രവർത്തിക്കുക എന്നതായിരുന്നു ഗവർണറുടെ ഉത്തരവാദിത്തം.

ഇ.എം.എസ്.

1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടെ ഗവർണറുടെ ചുമതലകളിൽ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. പ്രൊവിൻസുകളിൽ സമാധാനം സൃഷ്ടിക്കുന്നതിന് പരിശ്രമിക്കുക, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ പ്രത്യേക അവകാശങ്ങൾകൂടി ഗവർണറുടെ അധികാരപരിധിയിൽ വന്നുചേർന്നു. 1937 മുതൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഗവൺമെന്റുകളെ ബുദ്ധിമുട്ടിലാക്കുമെന്ന് കോൺഗ്രസ് ആക്ഷേപമുന്നയിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടെ, നിലവിലെ ഗവർണർപദവിയിൽ സമഗ്രപരിഷ്‌കരണം ആവശ്യമായി വന്നു.

ഭരണഘടനാനിർമാണസഭയിലെ പ്രധാനപ്പെട്ട ചർച്ചകളിൽ ഒന്നായിരുന്നു ഗവർണർപദവി. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രഭരണത്തിന് "പ്രസിഡന്റ്'പദവി എന്നപോലെ പ്രൊവിൻസുകളുടെ ഭരണത്തിന് "ഗവർണർ' എന്നായിരുന്നു പ്രധാന ചർച്ച. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുപോലെതന്നെ സംസ്ഥാനതലത്തിൽ ഇലക്ടറൽ കോളേജുണ്ടാക്കി ഗവർണറെ തെരഞ്ഞെടുക്കണം എന്നായിരുന്നു നിർദേശം. ഭരണഘടനയിൽ പ്രസിഡന്റിനു നൽകുന്ന സ്ഥാനം പോലെതന്നെ ഗവർണർക്കും സ്ഥാനം വേണമെന്ന ചർച്ച ഉയർന്നുവന്നു. എന്നാൽ പൊതുചർച്ചയിലൂടെ ചില സമവായം ഉരുത്തിരിഞ്ഞുവരികയായിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ഭരണഘടനാമൂല്യങ്ങളിൽ ഉറച്ചുനിന്ന് കേന്ദ്രസർക്കാരിന്റെയും പ്രസിഡന്റിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുക, കേന്ദ്ര- സംസ്ഥാനബന്ധം രാഷ്ട്രീയത്തിനതീതമായി ശക്തിപ്പെടുത്തുക തുടങ്ങിയവയായിരിക്കണം ഗവർണറുടെ ഉത്തരവാദിത്തങ്ങളെന്ന് അംഗീകരിക്കപ്പെട്ടു. കേന്ദ്രഗവണ്മെന്റിനോടും സംസ്ഥാനഗവണ്മെന്റിനോടും പ്രത്യേക ചായ്​വ്​ കാണിക്കാത്ത, എന്നാൽ ഭരണഘടനാമൂല്യങ്ങളോടും ലക്ഷ്യങ്ങളോടും നീതി പുലർത്തുന്നവരായിരിക്കണം ഗവർണർമാർ എന്നുള്ള പൊതുതത്വമനുസരിച്ച് ഗവർണർമാരെ തെരഞ്ഞെടുക്കണമെന്നും കേന്ദ്രസർക്കാരിന്റെ അനുമതിയോടെ സംസ്ഥാന സർക്കാരുമായി ആലോചിച്ച് പ്രസിഡന്റിന് ഗവർണറെ തീരുമാനിക്കാമെന്നുമുള്ള നിർദേശം അംഗീകരിക്കപ്പെട്ടു.

153 മുതൽ 164 വരെയുള്ള ഭരണഘടനാ അനുച്ഛേദങ്ങൾ ഗവർണറുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അനുച്ഛേദം 153 പ്രസിഡന്റ് ഗവർണറെ നിയമിക്കുന്നതുസംബന്ധിച്ചാണ് പറയുന്നത്. ഒരേ സമയം രണ്ട് സ്റ്റേറ്റുകളിൽ വരെ ഗവർണറായിരിക്കാൻ ഒരാൾക്ക് കഴിയും. 35 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനേയും ഗവർണറാക്കാൻ കഴിയും. അനുച്ഛേദം 156 പ്രകാരം 5 വർഷമാണ് ഗവർണറുടെ നിയമനകാലാവധിയെങ്കിലും പ്രസിഡന്റിന് എപ്പോൾ വേണമെങ്കിലും ഗവർണറെ മാറ്റാം. കേന്ദ്രസർക്കാരും പ്രസിഡന്റും സംസ്ഥാനമുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവർണറെ തീരുമാനിക്കേണ്ടത് എന്നുള്ള കീഴ്​വഴക്കമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. മണിബിൽ ഒഴികെയുള്ള മറ്റ് ബില്ലുകൾ നിയമസഭ പാസ്സാക്കി നിയമമാക്കണമെങ്കിൽ ഗവർണറുടെ അംഗീകാരം ലഭിച്ചിരിക്കണം. അംഗീകാരം നൽകാതെ തിരിച്ചയച്ചാൽ വീണ്ടും അംഗീകാരത്തിനായി നിയമസഭക്ക് അയയ്ക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ഗവർണർ അംഗീകാരം നൽകുകയാണ് പതിവ്.

അനുച്ഛേദം 200, 201 എന്നിവ സംസ്ഥാന ഗവണ്മെന്റ് പാസ്സാക്കുന്ന ബില്ലുകൾ നിയമമാക്കുന്നത് സംബന്ധിച്ച് ഗവർണറുടെ അധികാരങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളത്. ഭരണഘടനാപരമായി ഗവർണർക്ക് ഒരു സംരക്ഷകന്റെ റോളാണ് ഉള്ളത്. സംസ്ഥാന നിയമങ്ങൾ ഭരണഘടനാപരമല്ലേ, കേന്ദ്രസർക്കാരുണ്ടാക്കുന്ന നിയമങ്ങൾക്ക് അനുസൃതമല്ലേ സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഗവർണർ പരിശോധിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന തർക്കങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കാതെ വെള്ളമൊഴിച്ച് അണയ്ക്കുന്ന നല്ലൊരു കാരണവർ റോളാണ് എന്നുവേണമെങ്കിൽ പറയാം. അത്തരമൊരു റോളിലാണോ ഗവർണർമാർ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടതുതന്നെയാണ്.

എസ്.ആർ.ബൊമ്മെ v/s യൂണിയൻ ഓഫ് ഇന്ത്യ(എ.1994 എസ് സി 1918) കേസ്സിൽ കർണാടക ഗവർണറായിരുന്ന പി.വെങ്കിട സുബ്ബയ്യയെ നിശിതഭാഷയിലാണ് ജസ്റ്റിസ് കുൽദിപ്സിങ്ങും ജസ്റ്റിസ് സാവന്തും വിമർശിച്ചത്. നിയമസഭാംഗങ്ങൾ ആയ 19 പേർ ഒപ്പിട്ട കത്തിന്റെ വാസ്തവികത (genuinity) ഉറപ്പുവരുത്താതെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കാണിച്ച വ്യഗ്രത ഭരണഘടനയുടെ മൂല്യത്തെ തകർക്കുന്നതാണെന്നാണ് അവർ സൂചിപ്പിച്ചത്. 19 പേരിൽ 7 പേർ പിന്നീട് തങ്ങൾ ഒപ്പിട്ടിട്ടില്ലായെന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ ആയിരുന്നു പ്രസ്തുത വിമർശനം. സമാനമായ ഗവർണർ ഇടപെടലുകൾ മേഘാലയയിലും നാഗാലാൻഡിലും ഉണ്ടായത് കോടതികൾതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിയമസഭയിൽ നയപ്രഖ്യാപനം നടത്തുന്ന ഗവർണർ. പ്രസ്തുത പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തെ വിമർശിക്കുന്ന ഭാഗങ്ങൾ വായിക്കില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു. എന്നാൽ പ്രസംഗം മാറ്റില്ലെന്ന സർക്കാർ നിലപാടിനു മുമ്പിൽ അദ്ദേഹം നിലപാട്​ മാറ്റുകയായിരുന്നു

കേരളത്തിൽ ഈ അടുത്തകാലത്ത് ഉയർന്നുവന്ന ചർച്ചകൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ബന്ധിപ്പിച്ച് ചർച്ചചെയ്യേണ്ടതാണ്. നേരത്തെ, പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉയർത്തിയ പ്രതിഷേധ സ്വരങ്ങളെ വിമർശനപരമായിത്തന്നെ പരിശോധിക്കണം. അദ്ദേഹത്തോട് ചോദിക്കാനുള്ളത്, ആരുടെതാണ് ഭരണഘടന എന്നതാണ്. ഭരണഘടന ഇന്ത്യയിലെ ജനങ്ങളുടെതാണ്. ‘ഞങ്ങൾ ജനങ്ങൾ’ എന്നാണ് ഭരണഘടനയുടെ ആദ്യവാചകം ആരംഭിക്കുന്നത്. ‘ഞങ്ങൾ’ ഇന്ത്യൻ പാർലമെന്റിലെ ഭൂരിപക്ഷാംഗങ്ങൾ എന്നല്ല. പാർലമെന്റും മറ്റ് സംവിധാനങ്ങളും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ഉപാധികൾ മാത്രമാണ്, അതിലെ ഒരു കണ്ണി മാത്രമാണ് കേരളത്തിലെ ഗവർണറും. പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചെങ്കിലും പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ തെരുവുകളിലും സംസ്ഥാന നിയമസഭകളിലും വ്യാപക പ്രതിഷേധം നടന്നിരുന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമമെന്നാണ് ഭൂരിപക്ഷം ജനങ്ങളും പറയുന്നത്. ഈ സാഹചര്യത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കുന്നത്. ഇക്കാര്യം പ്രസിഡന്റിന്റെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരിക എന്നതുമാത്രമാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം, കേന്ദ്ര നിയമങ്ങളെ സംസ്​ഥാന നിയമസഭ എതിർക്കുന്നത്​ഭരണഘടനാവിരുദ്ധമാണെന്ന സന്ദേശമാണ്​ ഗവർണർ നൽകിയത്​. ഇത് അംബേദ്കറും നെഹ്റുവും അല്ലാഡി കൃഷ്ണസ്വാമിയെപ്പോലുള്ളവരും സ്വപ്നംകണ്ട ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.

ഗവർണർമാർ അതിരുകടന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഗവർണർമാരുടെ അധികാരപരിധി ക്രമപ്പെടുത്തുന്നതിനായി 1988-ൽ ജസ്റ്റിസ് സർക്കാരിയ അധ്യക്ഷനായ സർക്കാരിയ കമീഷൻ വരുന്നത്. കമീഷൻ നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും അതൊന്നും നടപ്പിലാക്കാൻ കേന്ദ്രം ഭരിച്ചവർ തയ്യാറായില്ല. കമീഷന്റെ പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു:

ഗവർണർമാർ രാഷ്ട്രീയപ്രവർത്തകരാകരുത്. അവർ സമൂഹത്തിൽ അറിയപ്പെടുന്നവരും മാന്യതയുള്ളവരുമായിരിക്കണം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരായിരിക്കണം ഗവർണർമാരായി വരേണ്ടത്. സംസ്ഥാനരാഷ്ട്രീയവുമായി ബന്ധപ്പെട്ടവരാകരുത്. അടുത്ത കാലങ്ങളിലൊന്നും രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരിക്കരുത്. (നമ്മുടെ സംസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയകക്ഷിയുടെ പ്രസിഡന്റുമാർ ഗവർണർമാരായിപ്പോയത് ഈ സാഹചര്യത്തിൽ ഓർക്കുന്നത് നന്നായിരിക്കും.) കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരെ ഗവർണർമാരാക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവർണറെ തീരുമാനിക്കാൻ. വൈസ് പ്രസിഡന്റും ലോകസഭാസ്പീക്കറുമായി ചർച്ചചെയ്തുവേണം തീരുമാനം കൈക്കൊള്ളാൻ. അഞ്ചുവർഷത്തിനിടയ്ക്ക് ഗവർണറെ മാറ്റുന്ന സാഹചര്യം കഴിയുന്നത്ര ഒഴിവാക്കണം. ഗവർണറായി പിരിഞ്ഞതിനുശേഷം രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങരുത്.

ഇങ്ങനെ നിരവധി നിർദേശങ്ങളാണ് സർക്കാരിയ കമീഷൻ മുന്നോട്ടുവച്ചത്. പക്ഷേ വർഷം 30 കഴിഞ്ഞിട്ടും ഗവർണർമാർക്കെതിരെ നിരവധി പരാതികളുണ്ടായിട്ടും നമ്മുടെ പാർലിമെന്റിന് ഗവർണർമാരെ ഭരണഘടനയുടെ അന്തസ്സത്ത ബോധ്യപ്പെടുത്താൻ കഴിയുന്നത്ര വിധത്തിലുള്ള ഭരണഘടനാഭേദഗതി കൊണ്ടുവരാനായിട്ടില്ല എന്നതാണ് സത്യം. ജനാധിപത്യവ്യവസ്ഥയിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സജ്ജനങ്ങളെയാണ് ഗവർണർമാരാക്കേണ്ടത്. എന്നാലേ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയുള്ളൂ.


Comments