സർക്കാറേ,
നയത്തിന് വിരുദ്ധമായി
ഒരു സ്കൂൾ, മാനേജർ പൂട്ടുകയാണ്...
സർക്കാറേ, നയത്തിന് വിരുദ്ധമായി ഒരു സ്കൂൾ, മാനേജർ പൂട്ടുകയാണ്...
നാട്ടുകാരും, സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനത്തെ റിയൽ എസ്റ്റേറ്റ്താല്പര്യങ്ങളുടെ ഭാഗമാക്കി വിറ്റ് കാശാക്കാന്‍ മാനേജര്‍മാര്‍ക്ക് 5000 രൂപ ചെലവ് ചെയ്ത് റിട്ട് ഫയല്‍ ചെയ്താല്‍ കേരളത്തില്‍ കഴിയും. ഇനി ഒരൊറ്റ പൊതുവിദ്യാലയവും അടച്ചുപൂട്ടില്ലെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി, ഇതാ ഒരു പൊതുവിദ്യാലയം പൂട്ടാൻ സർക്കാർ തന്നെ അനുമതി നൽകിയിരിക്കുന്നു.
3 Mar 2023, 11:51 AM
തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെട്ട കയ്പമംഗലം ക്ഷേമോദയം എൽ.പി സ്കൂള്‍ മാര്‍ച്ച് 31ന് അടച്ചുപൂട്ടണമെന്ന് കേരള പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ട വിവരം നാട്ടുകാര്‍ അറിയുന്നത് ഫെബ്രുവരി 11-നാണ്. ഫെബ്രുവരി 9-ലെ ഈ ഉത്തരവ് പ്രകാരം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ റിട്ട് അപ്പീല്‍ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെങ്കില്‍ കൂടി മറ്റു വഴികളില്ലാത്തതിനാല്‍ 72 കുട്ടികള്‍ പഠിക്കുന്ന, പിന്നാക്ക തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍, കുട്ടികള്‍ക്ക് മറ്റ് സ്കൂളുകളില്‍ പഠിക്കാൻ സൗകര്യമൊരുക്കി അടച്ചുപൂട്ടാനുള്ള അനുമതി സര്‍ക്കാര്‍ മാനേജര്‍ക്ക് നല്‍കിയിരിക്കുകയാണ്.
72 കുട്ടികള്‍ എൽ.പി ക്ലാസിലും 28 കുട്ടികള്‍ നഴ്‌സറി ക്ലാസിലും പഠിച്ചുകൊണ്ടിരിക്കുന്നു. രക്ഷിതാക്കള്‍ ഇനി 2 കിലോമീറ്റര്‍ അപ്പുറമുള്ള മറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റി ചേര്‍ത്ത് പഠിപ്പിക്കേണ്ടിവരും. വളരെ പിന്നാക്കം നില്‍ക്കുന്ന പ്രദേശമായതിനാല്‍ ഇത് കുട്ടികളുടെ ഭാവിപഠനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട് ഇതറിഞ്ഞയുടൻ പൂര്‍വിദ്യാര്‍ഥികളും സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് സ്കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.
1928 ലാണ് സ്കൂള്‍ സ്ഥാപിച്ചത്. ‘വെസ്റ്റ് ഹിന്ദു എലമെന്ററി സ്കൂള്‍' എന്നായിരുന്നു ആദ്യ പേര്. പിന്നീട് 1952 ലാണ് ക്ഷേമോദയം എല്‍.പി.സ്കൂള്‍ ആകുന്നത്. 1958 ലെ വിദ്യാഭ്യാസനിയമം വരുന്നതിനുമുന്‍പ്, മാനേജര്‍ സ്വാധികാരം ഉപയോഗപ്പെടുത്തി ഹെഡ്മാസ്റ്ററെ പിരിച്ചുവിട്ട ചരിത്രവും സ്കൂളിനുണ്ട്. അതിന്റെ ഭാഗമായി സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും, ഹെഡ്മാസ്റ്ററും മദിരാശിയില്‍ കേസ് നടത്തി സ്കൂളിന്റെ അംഗീകാരം തിരിച്ചുപിടിച്ചു. ഇത് രണ്ടാംതവണയാണ് സ്കൂള്‍ ഇത്തരമൊരു പ്രതിസന്ധിയിലെത്തിച്ചേരുന്നത്. ഈ രണ്ട് തവണയും സ്കൂളില്‍ ധാരാളം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെത്തന്നെയാണ് മാനേജരുടെ അമിതാധികാരപ്രയോഗത്തിലൂടെ സ്കൂള്‍ പൂട്ടേണ്ടിവരുന്നത്.
ആറ് അധ്യാപകരാണ് ഇപ്പോള്‍ സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരധ്യാപികയൊഴിച്ച് ബാക്കിയുള്ളവരെല്ലാം 10 വര്‍ഷത്തിലധികം സര്‍വീസുള്ളവരാണ്. കോഴ വാങ്ങി അധ്യാപകനിയമനം നടത്തി അതിന്റെ ഭാരം മുഴുവന്‍ സര്‍ക്കാരും ജനങ്ങളും വഹിക്കുകയെന്ന മാനേജരുടെ അതിബുദ്ധിയുടെ പ്രതിഫലനമാണ് ക്ഷേമോദയം സ്കൂളില്‍ നടന്നത്. 95 വര്‍ഷക്കാലത്തെ ചരിത്രമുണ്ട് ഈ സ്കൂളിന്. നാട്ടുകാരും, സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനത്തെ റിയൽ എസ്റ്റേറ്റ് താല്‍പര്യങ്ങളുടെ ഭാഗമാക്കി വിറ്റ് കാശാക്കാന്‍ മാനേജര്‍മാര്‍ക്ക് 5000 രൂപ ചെലവ് ചെയ്ത് റിട്ട് ഫയല്‍ ചെയ്താല്‍ കേരളത്തില്‍ കഴിയുമെന്നാണ് ഈ വിധിയും ഉത്തരവും തെളിയിച്ചിരിക്കുന്നത്. ഇനി ഒരൊറ്റ പൊതുവിദ്യാലയവും അടച്ചുപൂട്ടില്ലെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണിത്.
2015 ലാണ് മാനേജർ (അമ്പതിലധികം വര്‍ഷമായി തലമുറയായി കൈക്കലാക്കി കിട്ടിയതാണ് സ്കൂള്‍) സ്കൂള്‍ ഒഴിഞ്ഞ് കിട്ടുന്നതിന് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്. കോഴിക്കോട് മലാപ്പറമ്പ് എ.യു.പി.എസ് സ്കൂളും, പാലയാട് എ.യു.പി.എസ് സ്കൂളും, സ്കൂള്‍ ഒഴിഞ്ഞുകിട്ടുന്നതിനുള്ള അനുകൂലവിധി സമ്പാദിച്ച സാഹചര്യത്തിലാണ് ഈ വിധിന്യായം ഉപയോഗപ്പെടുത്തി റിട്ട് ഫയല്‍ ചെയ്തത്. മേല്പറഞ്ഞ രണ്ട് സ്കൂളുകളും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
1958 ലെ കേരള വിദ്യാഭ്യാസനിയമത്തിലെ 7(6) വകുപ്പ് പ്രകാരം മെയ് 31 അവസാനിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് നോട്ടീസ് നല്‍കി. സ്കൂള്‍ പൂട്ടാമെന്ന മാനേജരുടെ അധികാരം ശരിവെച്ചുകൊണ്ടാണ് സിംഗിള്‍ബെഞ്ചും ഡിവിഷന്‍ബെഞ്ചും ഉത്തരവിറക്കിയത്.
2009 ലെ വിദ്യാഭ്യാസ അവകാശനിയമത്തില്‍ അയല്‍പക്ക സ്കൂളുകള്‍ സ്ഥാപിച്ച് കുട്ടികള്‍ക്ക് പഠിക്കാൻ അവസരമൊരുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാദിത്തത്തെ ഉയര്‍ത്തിക്കാട്ടി ഗവൺമെൻറ് വക്കീല്‍ ഹൈക്കോടതിയില്‍ വാദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അയല്‍പക്ക സ്കൂളുകള്‍ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുമാണെന്നും മാത്രമല്ല, 1958 ലെ നിയമമാണ് അടിസ്ഥാനനിയമമെന്നും പിന്നീട് 2009 ലെ കേന്ദ്രനിയമം സബ്‌സിഡിയറി നിയമമാണെന്നും, അടിസ്ഥാന നിയമമാണ് ബാധകമെന്നുമുള്ള മാനേജരുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. 2019 നവംബര്‍ ആറിന് പുറപ്പെടുവിച്ച സിംഗിള്‍ബെഞ്ച് വിധി സ്കൂള്‍ പൂട്ടുന്നതിന് നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് നിർദേശം നല്‍കുന്നതും, ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് സ്കൂള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നതുമായിരുന്നു.
കോഴിക്കോട്ടെ സ്കൂളിന്റെ കാര്യത്തിലുള്ള മുന്നനുഭവം ഉണ്ടായിരുന്നിട്ടും, തോല്‍ക്കുമെന്നുറപ്പായിട്ടും, കെ.ഇ.ആര്‍. പരിഷ്‌കരണത്തിന് നടപടികള്‍ കൈക്കൊള്ളാതെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ പോയി. പ്രതീക്ഷിച്ച വിധിതന്നെ ഡിവിഷന്‍ബെഞ്ചില്‍നിന്നുമുണ്ടായി. 2021 ആഗസ്റ്റ് 10ന്, 2021 ഡിസംബര്‍ 31 നകം കുട്ടികളെ മാറ്റിച്ചേര്‍ത്ത് സ്കൂള്‍ മാനേജര്‍ക്ക് കൈമാറാന്‍ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടുകൊണ്ടുള്ള ഡിവിഷന്‍ബെഞ്ച് ഉത്തരവ് വന്നു. പിന്നീട് മാനേജര്‍ കോടതിയലക്ഷ്യം ഫയല്‍ചെയ്ത സാഹചര്യത്തിലാണ് പൂട്ടല്‍ ഉത്തരവ് സര്‍ക്കാര്‍ ഇട്ടിരിക്കുന്നത്.
നിലവിലെ കെ.ഇ.ആര്‍. പ്രകാരം മാനേജര്‍ക്ക് കേവലം ഒരുവര്‍ഷത്തെ നോട്ടീസ് നല്‍കിയാല്‍ സ്കൂള്‍ പൂട്ടാന്‍ കഴിയുമെന്ന് 2014ല്‍ തന്നെ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് അന്ന് രണ്ട് എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നീട് ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കഴിയുംവിധം നിയമം നിര്‍മിക്കാതെ കാലവിളംബം ഉണ്ടാക്കിയതിന് സര്‍ക്കാരല്ലാതെ പിന്നാരാണ് കുറ്റക്കാര്‍? പൊതുവിദ്യാലയങ്ങള്‍ പൂട്ടില്ലെന്ന സര്‍ക്കാര്‍ വാക്ക് പാഴ്വാക്കായിത്തീര്‍ന്നിരിക്കുകയാണ്.
കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് ദീർഘചരിത്രമുണ്ടെന്ന് നമുക്കറിയാം. ഇംഗ്ലീഷുകാരോടും ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും, പാതിരിമാരോടും, സാമൂഹ്യപരിഷ്‌കര്‍ത്താക്കളോടും ഇതിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാനേജര്‍മാരുടെ മാത്രം താല്‍പര്യങ്ങളുടെ ഭാഗമായി രൂപപ്പെട്ടുവന്നതല്ല. വലിയതോതിലുള്ള സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി വികസിച്ചുവന്നതാണ്. 90 കള്‍ക്കുശേഷമുണ്ടായിവന്ന അമിത സ്വകാര്യ താല്‍പര്യങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തനി കച്ചവടച്ചരക്കാക്കി മാറ്റിയത്. 1958 ലെ വിദ്യാഭ്യാസ നിയമമാണ് വിദ്യാഭ്യാസത്തെ സാമൂഹ്യവല്‍കരിച്ചതും സാര്‍വത്രിക വിദ്യാഭ്യാസം സാധ്യമാക്കിയതും. നിയമത്തിലെ ചെറിയ പാളിച്ചകളെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെ നിരാകരിക്കാനുള്ള സ്വകാര്യ താല്‍പര്യങ്ങളുടെ ശ്രമം ഈ വിധിയിലൂടെ വിജയം കണ്ടിരിക്കുകയാണ്. ഇത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ആര്‍ക്കാണ് കഴിയുക?
ഏഴു വര്‍ഷമായി മാനേജര്‍ സ്കൂള്‍ പൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും നൂറോളം കുട്ടികള്‍ ഇപ്പോഴും അവിടെ പഠിക്കുന്നു എന്നത് ഈ സ്കൂള്‍ ആ പ്രദേശത്തിന് ആവശ്യമാണ് എന്നതുകൊണ്ടാണ്. അതുകൊണ്ട് സ്കൂള്‍ നിലനിന്നേ തീരൂ. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുകതന്നെ വേണം. അടിയന്തിരമായി കെ.ഇ.ആര്‍. പരിഷ്‌കരിച്ചില്ല എങ്കില്‍ ഈ നീരൊഴുക്ക് മലവെള്ളപ്പാച്ചിലാകും.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
അജിത്ത് ഇ. എ.
Mar 11, 2023
6 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 04, 2023
3 Minutes Read