കരുവന്നൂർ രീതി മാറണം, സഹകരണ സംഘങ്ങൾ നിലനിൽക്കണം

കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ഒരു സംവിധാനത്തിന് ഉണ്ടാകേണ്ട ഭരണപാടവം സഹകരണ സംഘങ്ങളുടെ ഡയറക്ടർബോർഡുകൾക്കുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയപാർട്ടിയിലെ അംഗത്വവും വിധേയത്വവും മാത്രം കണക്കിലെടുത്ത് ഡയറക്ടർബോർഡിനെ തെരഞ്ഞെടുത്താൽ അവർക്ക് മികച്ച ഭരണാധികാരികളാകാൻ കഴിയില്ല- സമീപകാല അഴിമതികളുടെ വെളിച്ചത്തിൽ കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച ്​ ഒരാലോചന

കേരളത്തിൽ 1600ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളുണ്ട് എന്നാണ് കണക്ക്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ഹൃദയസമാന റോളാണ് Primary Agricultural Credit Society (PACS)കൾ എന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ളത്. സാധാരണ ബാങ്കുകളെപ്പോലെ ധാരാളം സാമ്പത്തിക ഇടപാടുകൾ ഇത്തരം സഹകരണ സംഘങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവയെ ബാങ്കുകളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന് ഈ അടുത്തകാലത്ത് സുപ്രീം കോടതി വിധിക്കുകയുണ്ടായി. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ല സഹകരണബാങ്കുകൾ പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് ബാങ്കുകളുടേതായ നിയന്ത്രണസംവിധാനങ്ങളൊന്നും പ്രാഥമിക സഹകരണസംഘങ്ങൾക്ക് ബാധകമല്ല.

ജനങ്ങളുടെ ബാങ്ക്​

1956-ലെ സഹകരണ നിയമപ്രകാരമാണ് കേരളത്തിൽ സഹകരണ സംഘങ്ങൾ രൂപപ്പെടുന്നത്. അതിനുമുമ്പുള്ള ബ്രിട്ടീഷ് ഇന്ത്യയുടെ 1904-ലെയും 1912-ലെയും സഹകരണ നിയമപ്രകാരം തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലുമൊക്കെ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. കേരളത്തിൽ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നത് യഥാർഥത്തിൽ 1969-ൽ സമഗ്രമായ ഏകീകൃത സഹകരണ നിയമം പാസാകുന്നതോടെയാണ്. ഈ നിയമത്തിന്റെ കീഴിൽ 15,000 ത്തിലധികം സൊസൈറ്റികൾ പ്രവർത്തിക്കുന്നുണ്ട്. തീർത്തും ഒരു സംസ്ഥാനവിഷയമെന്ന നിലയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പൂർണ്ണമായ നേതൃത്വം വഹിക്കുന്നത് കേരള സർക്കാരിന്റെ കീഴിലുള്ള സഹകരണ വകുപ്പാണ്. അഞ്ചു കോടി മുതൽ അഞ്ഞൂറു കോടി വരെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ കേരളത്തിലുണ്ട്.

വലിയ തോതിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവരെയാണ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന ബോധ്യം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകണം.

ഒരു പ്രാഥമിക സഹകരണ സംഘം രൂപീകരിച്ചു കഴിഞ്ഞാൽ അതിന്റെ നിയമാവലിയിൽ പറയുന്നതു പ്രകാരം അംഗങ്ങളിൽ നിന്നു തന്നെ നിക്ഷേപം സ്വീകരിച്ച് അംഗങ്ങൾക്കു തന്നെ വിതരണം ചെയ്യുന്ന ഏർപ്പാടാണ് നിലവിലുള്ളത്. പ്രാദേശികമായി ജനങ്ങളെ പരസ്പരം സഹായിക്കുന്നതിനുള്ള സംവിധാനമാണ് സഹകരണ സംഘങ്ങൾ. അതുകൊണ്ടു തന്നെ സഹകാരികൾ എന്നാണ് അംഗങ്ങളെ വിളിക്കുന്നത്. ഏതെങ്കിലുമൊരു സഹകരണ സംഘവുമായി ബന്ധമില്ലാത്ത ജനങ്ങൾ കേരളത്തിൽ വിരളമായിരിക്കും. കേരളത്തിലെ സഹകാരികളുടെ എണ്ണം മൂന്നു കോടിയിലധികം വരും എന്നാണ് ഏകദേശ കണക്ക്. കേരളത്തിലെ സൂക്ഷ്മതല സമ്പദ് വ്യവസ്ഥയിൽ ചെറുതല്ലാത്ത പങ്കാണ് പ്രാഥമിക സഹകരണ സംഘങ്ങൾ നിർവ്വഹിച്ചു പോരുന്നത്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച്​ സഹകരണ സംഘങ്ങൾ അവരുടെ ബാങ്ക് തന്നെയാണ്. സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളിൽ 80 ശതമാനവും പ്രാദേശികമായി കണ്ടെത്തുന്നതു തന്നെയാണ്. ബാങ്കുകളുടെ നൂലാമാലകളില്ലാത്തതും, ഇൻകം ടാക്സ് നിയമത്തിന്റെ പരിധിയിൽ വരാത്തതും, നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗങ്ങൾ തങ്ങൾക്ക് അറിയുന്നവരും പ്രിയപ്പെട്ടവരും ആണെന്ന ഘടകങ്ങൾ കൂടി പരിഗണിച്ചാണ് ചെറുകിട നിക്ഷേപകർ സഹകരണ സംഘത്തിൽ പണം നിക്ഷേപിക്കുന്നത്. ബാങ്കുകളെക്കാൾ കൂടുതൽ പലിശ സഹകരണ സംഘങ്ങൾ നൽകുന്നു എന്നതും അനുകൂല ഘടകമാണ്. 90കൾക്കു ശേഷം നാട്ടിലുണ്ടായ സാമ്പത്തിക വളർച്ച, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് വളർച്ചയും ഗൾഫ് പണവും സഹകരണ മേഖലയുടെ വികാസത്തിന് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

നിക്ഷേപങ്ങൾക്കുള്ള അനുകൂല ഘടകങ്ങൾ പോലെ തന്നെയാണ് വായ്പാ വിതരണത്തിന്റെ കാര്യവും. നാട്ടിൻപുറത്തെ ചെറുകിട വായ്പാ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് പ്രധാനമായും പ്രാഥമിക സഹകരണ സംഘങ്ങളാണ്. രണ്ട് സഹകാരികൾ ജാമ്യം നിന്നാൽ മറ്റൊരു ഈടുമില്ലാതെ 5000 മുതൽ 25000 രൂപവരെ വായ്പ നൽകുന്ന സഹകരണ സംഘങ്ങളുണ്ട്. കൂലിപ്പണിക്കാർക്കും ചെറുകിട കർഷകർക്കും അവരുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നതിന് വലിയ ഒരു കൈത്താങ്ങായിരുന്നത് ഇത്തരത്തിലുള്ള വായ്പകളാണ്. ഹുണ്ടികക്കാരുടെ പലിശ ചൂഷണങ്ങളിൽനിന്ന് ഒരളവു വരെ സാധാരണക്കാരെ രക്ഷിച്ച് നിർത്തിക്കൊണ്ടിരിക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങൾ തന്നെയാണ്.

സാമ്പത്തിക ഇടപാടുകൾ മാത്രമല്ല പ്രാഥമിക സഹകരണ സംഘങ്ങൾ ചെയ്യുന്നത്. കർഷകരെ സഹായിക്കുന്നതിനും അവരെ മറ്റ് ചൂഷണങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനും വളം, കാലിത്തീറ്റ, കാർഷിക ഉൽപന്നങ്ങളുടെ വിപണനം തുടങ്ങി പുതിയ കാലത്ത് സൂപ്പർമാർക്കറ്റ്, ആശുപത്രി, മെഡിക്കൽ ഷോപ്പ് തുടങ്ങി വിവിധ വാണിജ്യ ഇടപാടുകൾ വരെ സഹകരണ സംഘങ്ങൾ ചെയ്തുവരുന്നു. മാത്രമല്ല, സാമൂഹിക- സാംസ്‌കാരിക രംഗത്തെ വലിയ ഒരു സാന്നിധ്യം തന്നെയാണ് സംഘങ്ങൾ. എല്ലാ സഹകരണ സംഘങ്ങൾക്കും പൊതുനന്മ ഫണ്ടുണ്ട്. അക്ഷരാർഥത്തിൽ പൊതുനന്മയ്ക്ക് വേണ്ടി തന്നെയാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. നിർധനർക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ മുതൽ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വരെ പ്രാദേശിക സഹകരണ സംഘങ്ങൾ അകമഴിഞ്ഞ സംഭാവനകളാണ് നൽകി വരുന്നത്.

കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിനുകീഴിൽ പത്തു വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം. (2018) / Photo : kuttilanjiscb.com

സഹകരണ സംഘങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ജനങ്ങൾ പൂർണ്ണ വിശ്വസ്തതയോടെയും പൂർണ മനസ്സാലെയുമാണ് അംഗീകരിച്ചു പോന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് ഉപോൽബലകമായിട്ടുള്ളത്.
തങ്ങൾ ഈ സംഘത്തിന്റെ അംഗമാണെന്നും തങ്ങളുടേതാണ് ഈ സംഘമെന്നുമുള്ള ബോധം. രണ്ട്, ഇതിന്റെ നടത്തിപ്പുകാർ തങ്ങൾക്ക് വേണ്ടപ്പെട്ടവരാണെന്നും തങ്ങൾക്ക് അനുകൂലമായാണ് പ്രവർത്തിക്കുക എന്ന വിശ്വാസം. ഒരു ഗവണ്മെന്റ് സ്ഥാപനത്തിനുള്ള വിശ്വാസ്യത പലപ്പോഴും നേടിയെടുക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിയുന്നുണ്ട്. വിവിധ തരത്തിലുള്ള സർക്കാർ നിയന്ത്രണങ്ങൾക്കും ഓഡിറ്റ് സംവിധാനങ്ങൾക്കുമപ്പുറം ഈ വിശ്വാസ്യതയാണ് സഹകരണസംഘങ്ങളുടെ പിൻബലം. കരുവന്നൂർ സഹകരണ സംഘത്തിലും അതുപോലെ ഈ അടുത്തകാലത്ത് പല സഹകരണ സംഘങ്ങളിലും ഉണ്ടായ കുംഭകോണങ്ങൾ ഈ വിശ്വാസ്യതക്കേറ്റ കടുത്ത പ്രഹരമാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വികസന ചരിത്രത്തിൽ സഹകരണ സംഘങ്ങൾക്കും വലിയ പങ്കുണ്ട്. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടത്.

മാർക്​സിസ്​റ്റ്​ പാർട്ടി നിയന്ത്രണം

ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെയാണ് ഓരോ സംഘത്തിന്റെയും ഡയറക്ടർബോർഡ് അംഗങ്ങളെ (ഭരണാധികാരികളെ) തെരഞ്ഞെടുക്കുന്നതെങ്കിലും രാഷ്ട്രീയകക്ഷികൾ അവരുടെ നോമിനികളെയാണ് മത്സരിപ്പിച്ച് ജയിപ്പിക്കുക. സംഘങ്ങളെ എല്ലാക്കാലത്തും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിനായി അംഗത്വം നൽകുന്നതിൽ സംഘത്തിലെ ഭരണകക്ഷിക്കാർ അതീവ ശ്രദ്ധാലുക്കളായിരിക്കും. രാഷ്ട്രീയകക്ഷികൾക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങളും, പടലപിണക്കങ്ങളും, പിളർപ്പുകളും ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ സഹകരണ സംഘത്തിന്റെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുള്ളൂ. കേരളത്തിലെ ഭൂരിപക്ഷം സംഘങ്ങളും മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാണെന്ന് പറയാം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വികസന ചരിത്രത്തിൽ സഹകരണ സംഘങ്ങൾക്കും വലിയ പങ്കുണ്ട്. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടത്. ബഹുജനബന്ധങ്ങൾ സ്ഥാപിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും കേരളത്തിൽ അധികാരത്തിലെത്തുന്നതിനും സഹകരണ സംഘങ്ങൾ വലിയ അളവിൽ മാർക്സിസ്റ്റ് പാർട്ടിയെ സഹായിച്ചിട്ടുണ്ട്. കേഡർ പാർട്ടി എന്ന നിലയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തമായ നിയന്ത്രണത്തിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതും. അതുകൊണ്ടുതന്നെ സഹകരണസംഘങ്ങളുടെ ഭരണരംഗത്തെ പാളിച്ചകൾ പാർട്ടിയുടെ പാളിച്ചയായിട്ടാണ് കരുതിവരുന്നത്. അത്തരത്തിൽ പാർട്ടി പാളിച്ചയായി വിലയിരുത്തുന്നതുമൂലം അല്ലറ ചില്ലറ പാളിച്ചകളെ മറച്ചുപിടിക്കാൻ പാർട്ടി ശ്രമിക്കാറുണ്ട് എന്നതും സത്യമാണ്.

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപ തോത് വർദ്ധിപ്പിക്കുന്നതിനായി 40-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങ്​ (2020 ) / Photo : Kadakampally Surendran

പ്രാഥമിക സംഘങ്ങളുടെ എല്ലാ തീരുമാനങ്ങൾക്കും ഉത്തരവാദികൾ ഡയറക്ടർ ബോർഡാണ്. സഹകരണ നിയമത്തിനനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് ഡയറക്ടർ ബോർഡിന്റെ ഉത്തരവാദിത്തം. 10-15 പേരടങ്ങുന്ന ഡയറക്ടർ ബോർഡ് മാസത്തിൽ ഒന്നോ രണ്ടോ തവണ യോഗം ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നത്. പുതിയ അംഗങ്ങളെ ചേർക്കൽ, ലോൺ പാസാക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങൽ, അധിക നിക്ഷേപങ്ങളുടെ പുനർനിക്ഷേപങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പൂർണമായും ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമാണ്.

കഴിഞ്ഞ 20-30 വർഷത്തിനിടയിൽ സഹകരണ സംഘങ്ങളുടെ പ്രവർത്തന രംഗത്ത് അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. നിക്ഷേപത്തിന്റെ കാര്യത്തിലായാലും, വായ്പ നൽകുന്ന കാര്യത്തിലായാലും, മറ്റ് പ്രവർത്തന കാര്യത്തിലായാലും കുതിച്ചുചാട്ടം തന്നെയുണ്ടായി, ഓഫീസ് സംവിധാനത്തിന്റെ കെട്ടുംമട്ടും മാറി, പല സംഘങ്ങളുടെയും ഓഫീസുകൾ കാഴ്ചയിൽ കോർപറേറ്റ് ഓഫീസുകളെ വെല്ലുന്നതാണ്. എന്നാൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നത് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പും ഡയറക്ടർ ബോർഡുമാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ഒരു സംവിധാനത്തിന് ഉണ്ടാകേണ്ട ഭരണപാടവം നിലവിലെ ഡയറക്ടർ ബോർഡുകൾക്കുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയ പാർട്ടിയിലെ അംഗത്വവും വിധേയത്വവും മാത്രം കണക്കിലെടുത്ത് ഡയറക്ടർ ബോർഡിനെ തെരഞ്ഞെടുത്താൽ അവർക്ക് മികച്ച ഭരണാധികാരികളാകാൻ കഴിയില്ല. കേവലം ഒരു പദവി എന്നതിലുപരി ഭരണം കൈയാളേണ്ടവരെയാണ് തെരഞ്ഞെടുക്കുന്നത് എന്ന കാര്യം രാഷ്ട്രീയ കക്ഷികൾക്ക് ഓർമയുണ്ടാകണം. അങ്ങനെ ഉണ്ടാകാത്തതുമൂലം പല സംഘങ്ങളുടെയും ഭരണം കേവലം സെക്രട്ടറിയിലേക്കോ, പ്രസിഡന്റിലേക്കോ, ചുരുക്കം ചിലരിലേക്കോ മാത്രമായി ഒതുങ്ങുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം ഡയറക്ടർ ബോർഡംഗങ്ങളും കാഴ്ചക്കാർ മാത്രമായിത്തീരുന്ന സാഹചര്യം. ഇതാണ് സഹകരണ അഴിമതിയുടെ മുഖ്യകാരണങ്ങളിലൊന്ന്.

കരുവന്നൂർ സഹകരണ ബാങ്ക്

കരുവന്നൂർ സഹകരണ സംഘത്തിന്റെ കാര്യംതന്നെ എടുക്കാം. 300 കോടിയുടെ അഴിമതി എന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടറിയും അയാളുടെ കൂട്ടാളികളും ചേർന്ന് കമ്പ്യൂട്ടർ സോഫ്റ്റ് വെയറിലും മറ്റും ആരുമറിയാതെ മാറ്റങ്ങൾ വരുത്തി കോടികൾ തിരിമറി നടത്തി എന്നാണ് കേസ്. 10-12 വർഷങ്ങളായി ചെയ്തുവന്നിരുന്ന ക്രമക്കേടുകളാണ് ഇപ്പോൾ പൊങ്ങിവന്നത്. ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും യഥാർഥത്തിൽ നടന്ന അഴിമതിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സഹകരണ വകുപ്പുതന്നെ ഉണ്ടാക്കി നൽകുന്ന വർഷാന്ത കണക്കുകളും, അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും വേണ്ടവണ്ണം പരിശോധിക്കാനോ മനസ്സിലാക്കാനോ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് കഴിഞ്ഞില്ല. ഇത് അഴിമതി തുടരാൻ സെക്രട്ടറിക്കും കൂട്ടർക്കും സഹായകമായി. ശക്തമായ ഒരു ഭരണസമിതി ഉണ്ടായിരുന്നെങ്കിൽ അഴിമതി നടക്കില്ല എന്ന് നിസ്സംശയം പറയാം. സൊസൈറ്റിയുടെ പ്രവർത്തന വൈപുല്യത്തിന് അനുസരിച്ച് കഴിവുറ്റ ഭരണസമിതിയെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അഴിമതി നടക്കും എന്നതാണ് കരുവന്നൂർ സൊസൈറ്റി നൽകുന്ന പാഠം.

വായ്പയെടുക്കാനുള്ള സംവിധാനങ്ങൾ നിലച്ചുപോയാൽ വട്ടിപ്പണക്കാരുടെ ചൂഷണത്തിന് വിധേയമാകുക ആ പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവരായിരിക്കും. സ്വയംസഹായ സംഘങ്ങളുടെ നിക്ഷേപവും സഹകരണ സംഘങ്ങളിലാണ് കിടക്കുന്നത്.

സൊസൈറ്റികൾ തകർന്നാൽ

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഹൃദയമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടുതന്നെ ഹൃദയത്തിന് വരുന്ന തകരാറുകൾ മനുഷ്യജീവിതത്തെ ബാധിക്കുന്നതുപോലെ അതത് പ്രദേശങ്ങളിലെ സഹകരണ സംഘങ്ങൾക്ക് വരുന്ന ആഘാതങ്ങൾ അവിടെ ജീവിക്കുന്ന മനുഷ്യജീവിതങ്ങളെ മുഴുവൻ ബാധിക്കും. ചെറുകിട നിക്ഷേപകരായിരിക്കും ഭൂരിപക്ഷം പേരും. അവരുടെ സ്വപ്നങ്ങളും വരുമാന മാർഗങ്ങളുമാണ് ഇല്ലാതാവുന്നത്. ഇത് അവരുടെ സാമ്പത്തിക തകർച്ചയ്ക്ക് മാത്രമല്ല കാരണമാകുന്നത്, അതുവഴി ഉണ്ടാകുന്ന മാനസികാഘാതങ്ങൾ വിവരണാതീതമായിരിക്കും. മൂന്നോ നാലോ പേർ കൂടിച്ചേർന്ന് ചെയ്ത സാമ്പത്തിക കുറ്റങ്ങൾ ആണ് ഇത്തരത്തിൽ വലിയ പ്രാദേശിക ദുരന്തമായി മാറുന്നത്. അതുപോലെ വായ്പയെടുക്കാനുള്ള സംവിധാനങ്ങൾ നിലച്ചുപോയാൽ വട്ടിപ്പണക്കാരുടെ ചൂഷണത്തിന് വിധേയമാകുക ആ പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവരായിരിക്കും. സ്വയംസഹായ സംഘങ്ങളുടെ നിക്ഷേപവും സഹകരണ സംഘങ്ങളിലാണ് കിടക്കുന്നത്.

ഒരു സൊസൈറ്റിയുടെ തകർച്ച അവിടെ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് അനുഭവം. മറ്റു സൊസൈറ്റികളെയൊക്കെ അത് ബാധിക്കും. ആളുകളുടെ വിശ്വാസ്യതയ്ക്ക് പോറലേറ്റാൽ മറ്റു സൊസൈറ്റികളുടെ നിക്ഷേപവും പിൻവലിക്കപ്പെടും. ഇത് സഹകരണ പ്രസ്ഥാനത്തെയും അടിസ്ഥാനപരമായി ജനങ്ങളെയും ബാധിക്കും. അവിടെ തൊഴിലെടുക്കുന്നവരെയും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ മേഖലകളെയും ബാധിക്കും. അതുകൊണ്ട് ഓരോ സൊസൈറ്റിയെയും സംരക്ഷിച്ച് നിർത്തുക എന്നത് സഹകാരികളുടെ മാത്രം ഉത്തരവാദിത്തമല്ല. ഇതിനൊക്കെ നേതൃത്വം നൽകുന്ന രാഷ്ട്രീയകക്ഷികളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

വേണ്ടത് ജാഗ്രതയും ഉത്തരവാദിത്തവും

താരതമ്യേന ശക്തമായ സഹകരണനിയമമുള്ള സംസ്ഥാനമാണ് നമ്മുടേത്. നിയമങ്ങൾ കർശനമായി നടപ്പാക്കുക എന്നതുതന്നെയാണ് പ്രധാനം. പലപ്പോഴും രാഷ്ട്രീയ ഇടപെടലുകൾ നിയമം നടപ്പാക്കുന്നതിനെ ബാധിക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള പരിശോധനയിലും, ഓഡിറ്റിലും കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ധാരാളം വീഴ്ചകൾ കണ്ടെത്താൻ കഴിയും. സൊസൈറ്റിയുടെ ദൈനംദിന നടത്തിപ്പിനെയും, വിശ്വാസ്യതയെയും ബാധിക്കുന്നതിനാൽ പെട്ടെന്നുള്ള നടപടികൾ ഉണ്ടാകാറില്ല. ഇത് അഴിമതിക്കാർക്ക് വളമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഴിമതി കണ്ടുപിടിക്കപ്പെട്ടാൽ പെട്ടെന്നുതന്നെ നടപടിയുണ്ടാകണം. സഹകരണ സംഘത്തിന്റെ ഭരണസമിതിയെ പ്രാപ്തിയുള്ളവരാക്കി മാറ്റുന്നതിന് ഗവണ്മെൻറ്​ തലത്തിൽതന്നെ പരിപാടികൾ ഉണ്ടാകണം. അവർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകാൻ സഹകരണ വകുപ്പിന് കഴിയണം.

അംഗങ്ങൾ ഭരണസമിതിയിലെ ചർച്ചയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഗൗരവമായി ഇടപെടുകയും തീരുമാനങ്ങളിൽ പങ്കാളികളാവുകയും വേണം.

വലിയ തോതിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവരെയാണ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന ബോധ്യം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകണം. കാര്യശേഷിയും സത്യസന്ധതയും തെളിയിച്ചവരെയാകണം തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടത്. അംഗങ്ങൾ ഭരണസമിതിയിലെ ചർച്ചയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഗൗരവമായി ഇടപെടുകയും തീരുമാനങ്ങളിൽ പങ്കാളികളാവുകയും വേണം.

വായ്പ നൽകുന്നതിൽ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ലംഘിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും ഭരണസമിതിക്കാവുക. നിയമലംഘനം നടന്നാൽ ഭരണസമിതി അംഗങ്ങൾ ക്രിമിനൽ സിവിൽ നിയമനടപടികൾക്ക് വിധേയമാകുംവിധം സഹകരണ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരിക തുടങ്ങിയ പരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചിക്കണം.
കേരളസമൂഹത്തിന്റെ സാമ്പത്തിക ചലനാന്മകതയിൽ പ്രത്യേകിച്ച് ദുർബലവിഭാഗങ്ങൾക്ക് എല്ലാ കാലത്തും കൈത്താങ്ങാകുന്ന സഹകരണ പ്രസ്ഥാനത്തെ ശക്തമാക്കിത്തന്നെ നിലനിർത്തുക എന്നത് കേരളത്തിലെ എല്ലാ മനുഷ്യസ്നേഹികളുടെയും ഉത്തരവാദിത്തമാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന സമിതി അംഗം. ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments