ഹിന്ദുത്വ വർഗ്ഗീയതയാണ് ഒരു തെരഞ്ഞെടുപ്പ് കക്ഷി എന്ന നിലയിൽ തങ്ങളുടെ അവസാനത്തെ രാഷ്ട്രീയ- അഭയം എന്ന് നിശ്ചയിച്ച സി.പി.എം നേതൃത്വത്തിന്റെയും അണികളുടെയും അവരുടെ ബുദ്ധിജീവികളുടെയും ഏതൊരു തരം വാദങ്ങളും ജാതി / സമുദായ ക്രമീകരണങ്ങളും കേരളത്തിലെ ജനാധിപത്യ ജീവിതത്തെയോ മതസഹവർത്തിത്വ ജീവിതത്തെയോ സഹായിക്കാനല്ല എന്ന് ആർക്കുമറിയാം. മറിച്ച്, ‘പാർട്ടി’യുടെ അനവധി ‘അടവുനയങ്ങളിൽ’ ഏറ്റവും (പഴയതും) പുതിയതുമാണ് എന്നും ആർക്കും മനസിലാകും. ഇന്ത്യയുടെ പൊതുരാഷ്ട്രീയ മണ്ഡലത്തിൽ ഇന്ന് ആ പാർട്ടി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ ദാരിദ്ര്യവും പ്രതിസന്ധിയും ‘പിണറായി വിജയൻ’ എന്ന ‘ക്യാപ്റ്റൻസി’യിലൂടെ കേരളത്തിലെങ്കിലും അധികാരം ഉറപ്പിക്കുന്നതിലൂടെ തെല്ലെങ്കിലും പരിഹരിക്കാൻ കഴിയുമെന്നും അത് ആഗ്രഹിക്കുന്നു. പിണറായി വിജയന്റെ ‘ക്യാപ്റ്റൻസി’ എന്നാൽ പാർട്ടിക്കും സമൂഹത്തിനും മേലുള്ള ഒരു ഭരണാധികാരിയുടെ പാട്രിയാർക്കൽ മേൽക്കൈയ്യാണ്: ഇതും നമുക്ക് ഇന്നത്തെ ഇന്ത്യയിൽ അപരിചിതമാകാൻ വഴിയില്ല. എങ്കിൽ, 'പാർട്ടി'യുടെ ഈ ആഗ്രഹ പൂർത്തീകരണത്തെയാണ് ഒരു ദേശീയ സമൂഹം എന്ന നിലയിലും സമകാല ഇന്ത്യയിലെ ഒരു ഫെഡറൽ /ഡെമോക്രാറ്റിക് യൂണിറ്റ് എന്ന നിലയിലും കേരളം, അഥവാ ജനാധിപത്യവാദികളായ മലയാളികൾ മുഴുവനും, പ്രതിരോധിക്കേണ്ടത്. വിശേഷിച്ചും, ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ. അതുകൊണ്ടു തന്നെ നമ്മൾ ചർച്ച ചെയ്യുന്നത് എൽ.ഡി.എഫിന്റെ തുടർ ഭരണത്തിന്റെ പ്രശ്നമേ അല്ല. മറ്റൊന്നാണ്.
വാസ്തവത്തിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം, ഒരേസമയം, ബി.ജെ. പി യുടെ ‘സർക്കാർ ഹിന്ദുത്വ’യേയും സി.പി.എമ്മിന്റെ ‘സർക്കാർ ഹിന്ദുത്വ’യേയുമാണ് നേരിടുന്നത്. അതായത്, കേരളത്തിൽ ഹിന്ദുത്വയുടെ സംഘാടനം രണ്ടുതരം സ്വേച്ഛാധിപത്യത്തിന്റെ ആശയശാസ്ത്രങ്ങളുടെ സങ്കലന ത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ഇഷ്ടവിഷയമായ മൃദു ഹിന്ദുത്വയുടെ ചർച്ചകളിൽ ഇത് ഒതുങ്ങുന്നില്ല എന്നർത്ഥം.

ഇങ്ങനെ പറയുമ്പോൾ, കേൾക്കാൻ പോകുന്ന ഒരു പ്രതിവാദം 'പാർട്ടി'യുടെ മുഖ്യമന്ത്രി കാൻഡിഡേറ്റ് ന്റെ ‘പിന്നാക്ക ജാതി’യുടെ പ്രാതിനിധ്യമാകും, വെള്ളാപ്പള്ളി നടേശനൊക്കെ പ്രചരിപ്പിക്കുന്ന പോലെ. കമ്മ്യൂണിസ്റ്റ് നാമധാരിയാവുന്നതോടെ ഒരാൾ ജാതിക്കും മതത്തിനും അതീതനാണ് എന്ന വ്യാജ രാഷ്ട്രീയവും ഇതോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ, ഹിംസാത്മകമായ നിശ്ശബ്ദതയോടെയും സ്വന്തം ക്രമീകരണങ്ങളിലൂടെയും കേരളം ഇന്നും നിലനിർത്തുന്ന ജാതിവ്യവസ്ഥയിൽ ഈ പിന്നാക്ക ജാതിവാദവും വെല്ലുവിളിക്കപ്പെടുന്നു. രാഷ്ട്രീയമായിത്തന്നെ! അതിനു പറ്റിയ ഒരുദാഹരണം നോക്കാം:
പിന്നാക്ക ജാതിപദവിയെ സാംസ്കാരികമായ സവർണ ബോധ്യങ്ങളിലേക്കും ചിഹ്നങ്ങളിലേക്കും പരിണമിപ്പിച്ചുകൊണ്ട് രാഷ്ട്രീയ അംഗീകാരം നേടുന്നത് ‘ഭരണാധികാര ഹിന്ദുത്വ’യുടെ ഇന്നത്തെ ഒരു രീതിയാണ്. തന്റെ പിന്നാക്കപദവി ഒരു പിന്നാക്ക ജാതിയിലുള്ള ഭരണാധികാരിയെ രാഷ്ട്രീയമായി ദുർബലനാക്കുന്നു - ‘ഹിന്ദുത്വ രാഷ്ട്രീയ’ത്തിന്റെ ഈ വിധിയ്ക്ക് മുമ്പിൽ മുമ്പെങ്ങുമില്ലാത്ത വിധം ഇന്ത്യയിലെ ജാതിശ്രേണി ഇന്ന് വന്നുപെട്ടിരിക്കുന്നു. അഥവാ, സ്വാതന്ത്ര്യ സമരകാലത്തെ ചേരിയിലല്ല ഇന്ന് ഇന്ത്യയിൽ ജാതി പദവികൾ അവയുടെ ഊഴങ്ങൾ കണ്ടെത്തുന്നത്. അല്ലെങ്കിൽ അവിടെ മാത്രമല്ല. അധികാരത്തിന്റെ ഏറ്റവും നന്നായി പ്രകടിപ്പിക്കുന്ന വേദികളിലാണ്. നരേന്ദ്ര മോദി ബ്രാഹ്‌മണന്റെ റോളിലേക്ക് പോകുന്നതും പിണറായി വിജയൻ പാർട്ടി മുൻകൈ എടുക്കുന്ന തിരുവാതിര കളിയുടെ രാജാ പ്രേക്ഷകനാവുന്നതും ഇതേ ഹിന്ദുത്വ രാഷ്ട്രീയം നമ്മുടെ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച ‘പദവിയെ സംബന്ധിച്ച സംശയ’ത്തിന്റെ മിന്നുന്ന ഉദാഹരണങ്ങളാണ്. അതായത്, നായർ മൂല്യങ്ങളിലേക്ക് ഉയർത്തപ്പെടുന്ന പിണറായി വിജയൻ ഇന്ന് എൻ എസ് എസിന് ‘ഓക്കെ’ ആവുന്നത് ഇതേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്, ശബരിമല വിഷയം കൊണ്ട് മാത്രമല്ല.

ജാതിസംവരണവും ഗോത്രജനതയുടെ അധികാര പങ്കാളിത്തവും ഇതുവരെ കേരളം ഗുണാത്മകമായി ചർച്ച ചെയ്യാതിരുന്നത് കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങൾ കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് അതിന് ആർ.എസ്. എസിന്റെ ആഖ്യാനങ്ങളുടെ കൂടി ശിരസ്സ് ഉണ്ട്: ഏകാധിപത്യങ്ങളുടെ വ്യത്യസ്ത രുചികളോടെ. ഇത് നമ്മെ സംബന്ധിച്ച് പഴയതും പുതിയതുമായ സ്ഥിതി വിശേഷവുമാണ്. നമ്മൾ ചർച്ച ചെയ്യേണ്ടതും ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതും ഇതുതന്നെയാണ്.
READ ALSO: ആഗോള അയ്യപ്പ സംഗമം
പിണറായി സർക്കാരിന്റെ
കുംഭമേള
