മാധ്യമപ്രവർത്തകരുടെ വീട്ടിലെ പൊലീസ് റെയ്ഡിനെതിരെ പത്രപ്രവർത്തക യൂണിയൻ

‘‘മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പില്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണ്’’

Statement

പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിച്ചു.

മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണെന്നും പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തതായും കേരളത്തിൽ കേട്ടുകേഴ്വി ഇല്ലാത്ത നടപടിയാണിതെന്നും കെ.യു. ഡബ്ല്യു.ജെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

‘‘മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണ്’’- യൂണിയൻ പ്രസിഡന്റ് എം. വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു. ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നുകൂടി പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു.


Read also: നികത്തപ്പെടരുത്, ‘മറുനാടൻ മലയാളി’യുടെ വിടവ്

Comments