കേരളത്തിന്റെ പാരിസ്ഥിതിക ആരോഗ്യ സുസ്ഥിരതയ്ക്ക്, ദൈനംദിനം ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളെയും പരമ്പരാഗത മാലിന്യങ്ങളെയും കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. / Photo: Pixabay

ഗ്രീൻ ട്രൈബ്യൂണൽ മലയാളിയുടെ തലയ്ക്ക് വിലയിട്ട വിവരം അറിയാമോ?

മാലിന്യ സംസ്‌കരണ നിയമം നടത്തിയാൽ 2020 മാർച്ച് 31 മുതൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പിഴ അടക്കണം. അവയ്ക്ക് പണം അടക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ അടക്കണം. അതായത്, ഇന്ന് കേരളത്തിലെ ഓരോ പൗരന്റെയും തലയ്ക്ക് ഗ്രീൻ ട്രൈബ്യൂണൽ മാലിന്യത്തിന്റെ പേരിൽ പ്രതിമാസം വിലയിട്ടിട്ടുണ്ട്

കേരളത്തിലെ 12 ജില്ലകളിലെ പ്രധാന നഗരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരത്തിനെതിരെ, അതുണ്ടാക്കുന്ന സാമൂഹിക- സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ വർഷങ്ങൾക്കുമുമ്പ് ജനം സമരം ചെയ്തിരുന്ന കാര്യം വായനക്കാർ ഓർക്കുന്നുണ്ടാകും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ പ്രശ്‌നങ്ങൾ ഏറെ അനുഭവിച്ച ഒരു വിഭാഗം കേരളത്തിലുണ്ട്. അതുകൊണ്ടാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് കേരളത്തിന് കൂടുതൽ അഭികാമ്യം എന്ന് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സാമൂഹിക പ്രവർത്തകർ വിശ്വസിച്ചത്. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ആദ്യം ചെയ്തത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കേരളത്തിൽ ഒരു നയമായി സ്വീകരിക്കുക എന്നതായിരുന്നു. ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വൃത്തിയായി നടത്താൻ ശ്രമിക്കുന്നുമുണ്ട്. നഗരസഭകളെക്കാൾ ഭംഗിയായി ഗ്രാമ പഞ്ചായത്തുകൾ ഇത്തരം പ്രവൃത്തികൾ വൃത്തിയായി ചെയ്തുവരുന്നു. പക്ഷെ അതിനിടക്കാണ് കേരളം മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ‘വേസ്റ്റ് ടു എനർജി' (WTE) പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നു എന്ന വാർത്ത വരുന്നത്. എന്തുകൊണ്ടാണ് ഈ സർക്കാരിന് പെട്ടെന്നൊരു മലക്കം മറിച്ചിൽ എന്നുചിന്തിച്ച് അതിന്റെ ഉള്ളറകൾ ചികഞ്ഞപ്പോഴാണ് അജൈവ മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടി കേരളത്തിന് കൊടുക്കുന്ന എട്ടിന്റെ പണി ശ്രദ്ധയിൽ പെടുന്നത്.

ഒരു നവീന പദ്ധതിക്ക്​ വളർച്ചയും തളർച്ചയും ഉണ്ടാകും. വർഷങ്ങളെടുക്കുന്ന ഈ പ്രക്രിയ ‘സമയം' എന്ന സൂചിയിൽ കൊരുത്താൽ എങ്ങനെയിരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് കേരളത്തിൽ നാം കാണുന്നത്.

അജൈവ മാലിന്യവും സംസ്‌കരണവും

കേരളത്തിൽ ചരിത്രപരമായി ജൈവ മാലിന്യ സംസ്‌കരണത്തിനാണ് ശ്രദ്ധ ലഭിച്ചിരുന്നത്. മാലിന്യ പറമ്പുകൾ, കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകൾ, ആലപ്പുഴ മോഡൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഒക്കെ ജൈവ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ കൊടുത്തവയായിരുന്നു. മുനിസിപ്പൽ മാലിന്യത്തിൽ ജൈവ മാലിന്യത്തെക്കാൾ അളവ് കുറവായിരുന്നതുകൊണ്ടാണ് കാലാകാലങ്ങളിൽ അജൈവ മാലിന്യത്തിന് അധികം ശ്രദ്ധ കിട്ടാതെ പോയത്. പക്ഷെ നഞ്ചെന്തിനാ നാനാഴി? ജൈവ മാലിന്യത്തോടൊപ്പം കൂടിക്കുഴഞ്ഞ അജൈവ മാലിന്യങ്ങൾ മാലിന്യ പറമ്പുകളിൽ കുമിഞ്ഞുകൂടി, കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകളുടെ പ്രവർത്തനം നിലപ്പിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിൽ മനുഷ്യരുടെ ശീലം മാറ്റിയെടുക്കാൻ ശ്രമിച്ചതുകൊണ്ട് ജൈവ-അജൈവ മാലിന്യം വേർതിരിക്കണം എന്ന ആശയം ശക്തമായി തന്നെ മുന്നോട്ടുവെക്കാൻ കഴിയുകയും അതിൽ ഒരളവുവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സാമൂഹ്യ കമ്പോസ്റ്റ് യൂണിറ്റുകൾ വഴി അജൈവ മാലിന്യം ശേഖരിച്ച് റീസൈക്ലിങ് ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ ശ്രമിച്ചെങ്കിലും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിജയിപ്പിച്ച ആലപ്പുഴയിൽ പോലും അജൈവ മാലിന്യം കായലുകളിലേയ്ക്കോ കത്തിയ പുകച്ചുരുളുകളായി അന്തരീക്ഷത്തിലേത്തിലേയ്‌ക്കോ കൂടിച്ചേരുകയാണുണ്ടായത്.

ജൈവ-അജൈവ മാലിന്യം വേർതിരിക്കണം എന്ന ആശയം ശക്തമായി മുന്നോട്ടുവെക്കാൻ കഴിയുകയും അതിൽ ഒരളവുവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. / Photo: Haritha Keralam Mission, facebook

ഒരു നവീന പദ്ധതിയും ഒരിക്കലും എല്ലാം തികഞ്ഞതായിരിക്കില്ല. അതിന് വളർച്ചയുടെ പല പടവുകൾ കയറാനും തളർച്ചയുടെ പടവുകൾ ഇറങ്ങാനും ഉണ്ടാകും. വർഷങ്ങളെടുക്കുന്ന ഈ പ്രക്രിയ ‘സമയം' എന്ന സൂചിയിൽ കൊരുത്താൽ എങ്ങനെയിരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് കേരളത്തിൽ നാം കാണുന്നത്. കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും അതിന്റേതായ വളർച്ച- തളർച്ചകളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഇന്ത്യയിലെ മറ്റു മഹാ നഗരങ്ങളിലുള്ളതുപോലെ സുശക്തമായ ഒരു പുനഃചംക്രമണ ശൃംഖല (recycling network) കേരളത്തിൽ ഇല്ലായിരുന്നു. അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ പുനഃചംക്രമണത്തിനായി ഇന്ന് കേരളത്തിൽ നിക്ഷേപം നടക്കുന്നുണ്ട്. കുടുംബശ്രീ മിഷന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഹരിതകർമ സേന വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിച്ച് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ എത്തിക്കുന്നുണ്ട്. ക്ലീൻ കേരളം കമ്പനി പോലുള്ള ഏജൻസികൾ അവരുടേതായ രീതിയിൽ അജൈവ മാലിന്യം കൈകാര്യം ചെയ്യാൻ ശ്രമം നടത്തുന്നുണ്ട്. പക്ഷെ ഇവയൊക്കെ പരിമിതമായാണ് ഇന്നും പ്രവർത്തിക്കുന്നത്. അതിനാൽ കേരളത്തിൽ അജൈവ മാലിന്യത്തിന്റെ അളവിന് പ്രത്യേക ഇടിവ് സംഭവിച്ചിട്ടുള്ളതായി തോന്നുന്നില്ല.

രണ്ടു തരം മാലിന്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സംവിധാനം ഉണ്ടാക്കണം. അതിനാദ്യം ചെയ്യേണ്ടത് സംസ്ഥാന മാലിന്യ സംസ്‌കരണ നയം രൂപീകരിക്കുകയാണ്. കോടതി വിരട്ടിയപ്പോൾ സർക്കാർ നയം രൂപീകരിച്ചിട്ടുണ്ട്.

ബ്രഹ്‌മപുരം പോലെ സംസ്ഥാനത്തെ പ്രധാന മാലിന്യ ഡിപ്പോകളിൽ ഇന്നും അജൈവ മാലിന്യം കുമിഞ്ഞു കൂടിക്കിടക്കുകയും അവയുടെ അളവ് കൂടി വരികയും ചെയ്യുന്നു. അതിൽ 2018 ലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ മാലിന്യങ്ങളും ഉൾപ്പെടും. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് കേരളത്തിൽ രണ്ടു തരം മാലിന്യങ്ങളുണ്ട്. ദിനംപ്രതി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യവും, പാരമ്പര്യ മാലിന്യവും (ലെഗസി വേസ്റ്റ് അഥവാ കേരളത്തിലെ ജനങ്ങൾ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്ത മാലിന്യം). കേരളത്തിന്റെ പാരിസ്ഥിതിക ആരോഗ്യ സുസ്ഥിരതയ്ക്ക് ഈ രണ്ടു തരം മാലിന്യങ്ങളെയും കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.
മാലിന്യസംസ്‌കരണ നിയമം- 2016 പ്രകാരം സംസ്ഥാന സർക്കാരുകൾ മുകളിൽ പറഞ്ഞ രണ്ടു തരം മാലിന്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സംവിധാനം ഉണ്ടാക്കണം. അതിനാദ്യം ചെയ്യേണ്ടത് സംസ്ഥാന മാലിന്യ സംസ്‌കരണ നയം രൂപീകരിക്കുകയാണ്. കോടതി ഒന്ന് വിരട്ടിയപ്പോൾ നമ്മുടെ സർക്കാർ നയം രൂപീകരിച്ചിട്ടുണ്ട്.

അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയ ശേഷമുള്ള ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് എറണാകുളം ജില്ലാ കലക്ടർ സന്ദർശിച്ചപ്പോൾ

പക്ഷെ, നിലവിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പാരമ്പര്യ മാലിന്യം കൈകാര്യം ചെയ്യാനുള്ള കോപ്പില്ല. എന്നാൽ പിന്നെയിരിക്കട്ടെ കേരളത്തിന് കുറച്ച് ‘വേസ്റ്റ് ടു എനർജി' (WTE) പ്ലാൻറ്​ എന്നായി ഗവണ്മെൻറ്​. ഇതിനിടക്കാണ് ബ്രഹ്‌മപുരം ഡിപ്പോയിലെ മാലിന്യത്തിന് തീ പിടിക്കുന്നത്. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) ആവശ്യപ്പെട്ടതനുസരിച്ചു അത് പഠിച്ച കമീഷൻ, കേരളത്തിന്റെ മാലിന്യ സംസ്‌കരണം പരിതാപകരമാണെന്നും മാലിന്യ സംസ്‌കരണ നിയമം- 2016 വൃത്തിയായി നടപ്പിലാക്കുന്നില്ല എന്നും റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. ഗ്രീൻ ട്രൈബ്യൂണൽ കേരളത്തോട് കാര്യം ചോദിച്ചപ്പോൾ, സർക്കാർ പറഞ്ഞു; ഞങ്ങൾ വേസ്റ്റ് ടു എനർജി പ്ലാൻറ്​ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന്. ഇവരിതെന്ത് ഒഴിവുകഴിവാണ് പറയുന്നതെന്ന് ചോദിച്ച് ഗ്രീൻ ട്രൈബ്യൂണൽ ഒരു ഉത്തരവിറക്കി. കേരളത്തിന്റെ നടുമ്പുറത്തിന് ഉലക്ക കൊണ്ട് ഒരു വീക്ക് കിട്ടിയതുപോലെയായിപ്പോയി ആ ഉത്തരവ്.

ഗ്രീൻ ട്രൈബ്യൂണൽ വിധി ഇതാണ്: കേരളം മാലിന്യ സംസ്‌കരണ നിയമത്തിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യത്തിൽ തുടർച്ചയായ നിയമലംഘനം നടത്തിയാൽ 2020 മാർച്ച് 31 മുതൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പിഴ അടക്കണം. പിഴ എത്രയെന്നല്ലേ? 10 ലക്ഷം ജനസംഖ്യയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പത്തു ലക്ഷം രൂപയും, അഞ്ചു ലക്ഷം ജനസംഖ്യയുള്ള സ്ഥാപനങ്ങൾ അഞ്ചു ലക്ഷവും, ബാക്കി ഒരു ലക്ഷം രൂപയും പ്രതിമാസം. മാത്രമല്ല, ഈ തുക പ്രതിദിന മാലിന്യസംസ്‌കരണത്തിനും, പാരമ്പര്യ മാലിന്യത്തിനും വേറെ വേറെയാണ്. അഥവാ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഈ പണം അടക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ അടക്കണം. അതായത്, ഇന്ന് കേരളത്തിലെ ഓരോ പൗരന്റെയും തലക്ക് ഗ്രീൻ ട്രൈബ്യൂണൽ മാലിന്യത്തിന്റെ പേരിൽ Environment Protection Act- 1986 പ്രകാരം പ്രതിമാസം വിലയിട്ടിട്ടുണ്ടെന്ന്!

നയപരമായ ഒരു തീരുമാനം എടുക്കേണ്ട സർക്കാരിൽ തന്നെ രണ്ടു സമാന്തര ചിന്തകളും രീതികളും അഭികാമ്യമാണോ?

ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഉന്നത നേതൃത്വം രണ്ടു തട്ടിൽ നിൽക്കുന്നത്. വേസ്റ്റ് ടു എനർജി പ്ലാൻറ്​ വേണമെന്ന് ഒരു കൂട്ടരും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം മതി എന്ന് മറ്റൊരു കൂട്ടരും. രണ്ടു സമീപനങ്ങളുടെ ശക്തിയെക്കുറിച്ചും പരിമിതികളെ കുറിച്ചും ഗൗരവമായി ചിന്തിക്കാനും വേണമെങ്കിൽ കേരളത്തിന് പുതിയ ഒരു രീതി തന്നെ ഉരുത്തിരിയിച്ചെടുക്കാനുമുള്ള കഴിവുണ്ട്. പക്ഷെ, രണ്ടു പാളയങ്ങളിലും താൻ പിടിച്ച മുയലിന് മൂന്നു കൊമ്പാണ്. അതിൽ അത്ഭുതമില്ല. കാരണം, ലോക തലത്തിൽ തന്നെ വിദഗ്ധർക്കിടയിലും മാലിന്യവുമായി ബന്ധപ്പെട്ട ആക്ടിവിസ്റ്റുകളുടെയിടയിലും ഈ ഒരു തിരിവുണ്ട്. പക്ഷെ നമ്മുടെ ചോദ്യം അതല്ല. നയപരമായ ഒരു തീരുമാനം എടുക്കേണ്ട സർക്കാരിൽ തന്നെ രണ്ടു സമാന്തര ചിന്തകളും രീതികളും അഭികാമ്യമാണോ?. ഒരുദാഹരണം പറയാം. നേരത്തെ പറഞ്ഞു; കേരളത്തിൽ പുനഃചംക്രമണത്തിന് നിക്ഷേപം നടത്തുന്നുണ്ട് എന്ന്. അതുപോലെ ഹരിത കർമ സേന ചെറിയ തോതിൽ അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് സംരംഭകത്വം വളർത്താൻ ശ്രമം നടത്തുന്നുണ്ട്.

ഒരു വേസ്റ്റ് ടു എനർജി പ്ലാന്റ് വന്നാൽ ജീവിത മാർഗം നഷ്ടപ്പെടുന്നത് സ്ത്രീകൾക്കും ചെറുകിട റീസൈക്കിൾ പ്രവർത്തനം നടത്തുന്നവർക്കുമായിരിക്കും

ഇത് കുടുംബശ്രീയുടെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. ഒരു വേസ്റ്റ് ടു എനർജി പ്ലാന്റ് വന്നാൽ ഇതിനൊന്നും പ്രസക്തി ഇല്ല. കാരണം പ്രതിദിനം ആവശ്യത്തിനുള്ള മാലിന്യം കത്തിക്കാൻ പ്ലാന്റിൽ എത്തേണ്ടതുണ്ട്. അതുകൊണ്ട് ജീവിത മാർഗം നഷ്ടപ്പെടുന്നത് സ്ത്രീകൾക്കും ചെറുകിട റീസൈക്കിളേഴ്സിനുമായിരിക്കും. ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞാൽ സർക്കാർ ആരുടെ കൂടെ നിൽക്കും?

വേസ്റ്റ് ടു എനർജി പ്ലാന്റുകൾ വന്നാൽ മുഴുവൻ മാലിന്യവും കത്തിക്കാനാണ് ശ്രമിക്കുക. അതുമൂലം വിഷ വാതകങ്ങളുണ്ടാകും, ‘ഫ്‌ളൈ ആഷ്' ഡിസ്‌പോസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ നേരിടും, മാലിന്യ സംസ്‌കരണം ജീവിത മാർഗമായി സ്വീകരിച്ചവരുടെ ഉപജീവന മാർഗം ഇല്ലാതാകും. ഇന്ത്യയിൽ പകുതിയിലേറെ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ പ്രവർത്തനക്ഷമമല്ലാതായിരിക്കുന്നു എന്ന ഉത്ക്കണ്ഠയും എനിക്കുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ പോരായ്മ, അത് ജനങ്ങളുടെ കാര്യക്ഷമതയെ ആശ്രയിക്കുന്നു എന്നതും (ജനത്തിന് മടി പിടിച്ചാൽ തീർന്നു കാര്യം), അജൈവ മാലിന്യ സംസ്‌കരണം പൂർണമായി നടത്താൻ കഴിയില്ല എന്നതും (പുനഃചംക്രമണനത്തിന് പരിമിതികളുണ്ട്), പാരമ്പര്യ മാലിന്യം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നതുമാണ്.

ഗ്രീൻ ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് രണ്ടു പാളയത്തിൽ നിൽക്കുന്ന സർക്കാരിലെ ഉന്നത നേതൃത്വം ഒരുമിച്ചിരുന്ന് കാര്യക്ഷമമായ തീരുമാനം കേരളത്തിനുവേണ്ടി സ്വീകരിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.

ഈ രണ്ടു സമീപനത്തിന്റെയും പരിമിതികളെ വിലയിരുത്തി, ഗ്രീൻ ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങളും പരിഗണിച്ച് രണ്ടു പാളയത്തിൽ നിൽക്കുന്ന സർക്കാരിലെ ഉന്നത നേതൃത്വം ഒരുമിച്ചിരുന്ന് കാര്യക്ഷമമായ തീരുമാനം കേരളത്തിനുവേണ്ടി സ്വീകരിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. ലോകത്തെ പല വികസിത രാജ്യങ്ങളും മാലിന്യവുമായി ബന്ധപ്പെട്ട് പ്രതിസന്ധികളിൽ കൂടി കടന്നുപോയിട്ടുണ്ട്. അക്കാലയളവിൽ അവരെല്ലാം ചെയ്ത ഒരു കാര്യമുണ്ട്; സാനിറ്ററി എഞ്ചിനീയറിംഗ് / പരിസ്ഥിതി എഞ്ചിനീയറിംഗ് പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സാഹചര്യത്തിനനുസൃതമായ നല്ലൊരു മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയെടുക്കാൻ ഗവേഷണത്തിലും നിർമാണത്തിലും (R&D) ഇൻവെസ്റ്റ് ചെയ്യുകയും ചെയ്യുക എന്നത്. കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ- സാമൂഹിക സാഹചര്യം വിലയിരുത്തി അത്തരം നിക്ഷേപം നടത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.

അവസാനമായി കേരളത്തിലെ ജനങ്ങളോട്: ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം ഉത്പാദിപ്പിച്ച്, ഹരിത കർമ സേനയ്ക്ക് മാലിന്യം ശേഖരിക്കുന്നതിന് മാസത്തിൽ ഒരമ്പത് രൂപ കൊടുക്കാൻ മടിച്ച്, കണ്ണിൽ കണ്ടിടത്തു മുഴുവൻ അത് വലിച്ചെറിഞ്ഞ്, സർക്കാരിനെ ചീത്ത വിളിച്ചു നടക്കുന്ന നമ്മളും ഓർക്കുന്നത് നല്ലതാണ്; നമ്മളുടെ ഓരോരുത്തരുടെയും തലയ്ക്ക് പ്രതിമാസം ഗ്രീൻ ട്രൈബ്യൂണൽ വിലയിട്ടിട്ടുണ്ടെന്ന്. നമ്മുടെ ഉത്തരവാദിത്വം മറക്കാതിരിക്കുക. സമൂഹത്തിനു വേണ്ടി കാര്യക്ഷമമായി ഉത്തരവാദിത്വം നിറവേറ്റാൻ സർക്കാരിനെ സഹായിക്കുക! ▮


ഡോ.​ പ്രതിഭ ഗണേശൻ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ വിസിറ്റിംഗ് ഫാക്കൽറ്റി. സാനിറ്റേഷൻ/സോളിഡ് വേസ്റ്റ് മാനേജ്മൻറ്​ മേഖലകളിൽ സ്പെഷലൈസ് ചെയ്യുന്നു.

Comments