മുത്തുപിള്ള

മുത്തുപിള്ള-3

പതിമൂന്ന്

ശേഖരിച്ചും കൊന്നും സൂക്ഷിച്ചു വെച്ചും മ്യൂസിയങ്ങൾ സ്ഥാപിച്ചും അറിവുകൾ വിളംബരപ്പെടുത്തുന്ന നിങ്ങളുടെ രീതികൾ മാറുമെന്നു തോന്നുന്നില്ല. ജീവനിൽ ബഹുമാനമുണ്ടാവുക എന്നത് അവനവന്റെ ഉള്ളിൽ നിന്നും ഉണ്ടാകേണ്ട ഒരു തോന്നലാണ്.
""യജമാനനെ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ യുവതിയുടെ ത്യാഗത്തോട് ചേർത്ത് വെക്കേണ്ട മറ്റൊരു ത്യാഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റൊരു മുത്തുപിള്ളയുടെ''
""പറയാം. അതിനു മുമ്പെ ലയാഡിന്റെ ശേഷജീവിതത്തെ പിന്തുടരേണ്ടതുണ്ട്.’’

പത്താം വയസിൽ ലയാഡ് കുടുംബം ഇംഗ്ലണ്ടിൽ തിരിച്ചെത്തി. അധികം താമസിയാതെ മരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലും ലയാർഡിന്റെ പ്രകൃതിയോടുള്ള താത്പര്യം കുറഞ്ഞില്ല. വാട്ടർലൂ യുദ്ധശേഷം ലയാർഡ് കുടുംബത്തിലെത്തപ്പെട്ട ഒരു അടിമ ഉണ്ടായിരുന്നു. പാച്ചോ എന്ന വൃദ്ധനായ ആ അടിമ നല്ല നായാട്ടുകാരനായിരുന്നു. ലയാഡിനെ വെടിവെക്കാൻ പഠിപ്പിച്ചത് പാച്ചോ ആയിരുന്നു. ഒരു ദിവസം ഒരു പുകയൂന്നിപ്പക്ഷിയെ പാച്ചോ വെടി വെച്ചിട്ടു.

ആകാശനീലയോട് കടും നീലചേർന്ന വർണരാജിയായിരുന്നു ആ പക്ഷിക്ക്. പക്ഷികളെ തോലുരിഞ്ഞ് സൂക്ഷിക്കുന്നതിനെക്കുറിച്ച് ഒന്നുമറിയാതെ കുരുമുളകരച്ച് തേച്ച് അതിനെ പ്രിസർവ് ചെയ്യാനുള്ള ഒരു വിഫല ശ്രമം കൂട്ടിക്കാലത്ത് ലയാർഡ് നടത്തിയിരുന്നു. ചീഞ്ഞ നാറ്റത്തിന്റെ ഉറവിടം തേടിപ്പോയ ജോലിക്കാർ കണ്ടത് മേശവലിപ്പിനുള്ളിൽ നിന്നും ഇഴയുന്ന പുഴുക്കളും വിങ്ങി വിടർന്ന പക്ഷി ശരീരവുമാണ്. പിന്നീട് തോപ്‌സൺ എന്ന ടാക്‌സിഡേർമി വിദഗ്ധനിൽ നിന്നാണ് പക്ഷിശരീരം അഴുകാതെ സൂക്ഷിക്കാനുള്ള വിദ്യ ലയാർഡ് വശത്താക്കിയത്. റാംസ്‌ഗേറ്റിലെ മുൻ മേയറായിരുന്നു തോംസൺ.

കേംബ്രിഡ്ജിലെ ജന്തുശാസ്ത്ര പഠനകാലത്താണ് ലയാർഡ് ബാർബറയെ കണ്ടുമുട്ടിയത്. ജോൺ കാത്രോവിന്റെ മകൾ. ലയാർഡിനെപ്പോലെ തന്നെ ശലഭങ്ങളോടും ചിപ്പികളോടും സവിശേഷതാത്പര്യം പുലർത്തിയിരുന്നവൾ. അപൂർവമായ ശലഭത്തെ പ്രണയസമ്മാനമായി നല്കിയായിരുന്നു ലയാർഡ്, ബാർബറ അന്നാ കാത്രോവിന്റെ മനസിലിടം നേടിയത്. 1848 ഒക്ടോബർ 18 ന് ഇരുപത്തി ഒന്നാം വയസിൽ ലയാർഡ് ബാർബറയെ കല്യാണം കഴിച്ചു. ഒരു തൊഴിൽ അത്യാവശ്യമായതിനാൽ സിലോണിൽ ഒരു കാപ്പിത്തോട്ടത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലിക്ക് ചേർന്നു.

വെള്ള വയറൻ കടൽപരുന്ത് / ഫോട്ടോ: ബിജുമോൻ കെ.ഇ

മാറിത്താമസിച്ചിടത്തെല്ലാം രോഗബാധകൾ ലയാർഡിനെ വിടാതെ പിടികൂടി. മുമ്പ് വിദ്യാഭ്യാസ ശേഷം 18 മാസം കാനഡയിലുണ്ടായതാണ്. അവിടത്തെ തണുപ്പ് ആരോഗ്യത്തിന് പിടിക്കാതെ തിരികെ വന്നു. സിലോണിലെത്തിയപ്പോഴും രോഗബാധിതനായി അയാൾ. റോബർട്ട് ടെബ്‌ളിടൺ എന്ന ഭിഷഗ്വരനാണ് ലയാർഡിനെ ചികിത്സിച്ച് ഭേദമാക്കിയത്. ശലഭ ശാസ്ത്രത്തിൽ അഗാധമായ ജ്ഞാനമുണ്ടായിരുന്നു റോബർട്ടിന്. റോബർട്ടിന്റെ സൗഹൃദം നല്ല ഒരു പ്രകൃതി സ്‌നേഹിയായി മാറാൻ ലയാർഡിൽ സ്വാധീനം ചെലുത്തിയിരിക്കണം.

എഡ്വേർഡ് ബ്ലൈത്ത്

അക്കാലത്താണ് പ്രശസ്ത ജീവശാസ്ത്രജ്ഞനായ എഡ്വേർഡ് ബ്ലൈത്ത് സിലോണിലെ പക്ഷികളുടെ സ്‌പെസിമനുകൾ ശേഖരിച്ചയക്കുക എന്ന ഒരു വലിയ ചുമതല ലയാർഡിനെ ഏല്പിക്കുന്നത്. സിലോണിൽ ഉണ്ടെന്നു കരുതിയിരുന്ന 182 പക്ഷികളുടെ ഒരു ലിസ്റ്റ് ബ്ലൈത്ത് അയച്ചു കൊടുത്തിരുന്നു. എന്നാൽ 318 ജാതിപക്ഷികളുടെ സ്‌പെസിമൻ ലയാർഡ് ശേഖരിച്ചയച്ചുകൊടുത്തു. ആ ശേഖരണത്തിലൊന്നായിരുന്നു എന്റെ പൂർവപിതാമഹിയുടേത്.''"മഹത്തായ ശരീരദാനം കൊണ്ട് സർവാശ്ലേഷിയായിത്തീർന്ന* ആ പക്ഷിപൂർവിക. താങ്കൾ സൂചിപ്പിച്ച രണ്ടാമത്തെ ത്യാഗജീവിതം. അല്ലേ!'
"അതെ. പക്ഷികളുടെ മൃതശരീരങ്ങൾ നിറഞ്ഞ ലയാർഡിന്റെ ഗവേഷണ മുറി അടുക്കും ചിട്ടയും വരുത്താനും നിരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കാനും ചിത്രം വരക്കാനും പ്രിയതമ ബാർബറ കൂടെയുണ്ടായിരുന്നത് വലിയ സഹായമായി. പക്ഷികളെ മാത്രമല്ല കൗതുകകരമായ ചെടികളെയും അവർ ശേഖരിച്ച് ചിത്രം വരച്ചു സൂക്ഷിച്ചു. ഒരിക്കൽ പാത്രച്ചെടിയിനത്തിൽ പെട്ട അപൂർവമായ ഒരു ഇരപിടിയൻ സസ്യത്തെ കഷ്ടപ്പെട്ട് കണ്ടെത്തി ശേഖരിച്ച വിജയാരവത്തോടെ ബാർബറയും ലയാർഡും വരികയായിരുന്നു. വഴിയിൽ തദ്ദേശീയനായ ഒരു പരിചയക്കാരനെ കണ്ടുമുട്ടി. ഇത് പിച്ചർ പ്ലാന്റ് എന്ന അപൂർവ സസ്യമാണെന്നും ഏറെ അലഞ്ഞാണ് ഈ ചെടി തങ്ങൾ ശേഖരിച്ചത് എന്നും അഭിമാനപൂർവം ലയാർഡ് പറഞ്ഞു. അപ്പോൾ നാട്ടുകാരൻ പ്രതികരിച്ചു: ​""താങ്കളുടെ ബംഗ്ലാവിന്റെ പിറകിലെ ചതുപ്പിൽ നോക്കിയിരുന്നോ? ഈ മാതിരി ചെടികൾ എത്ര വേണമെങ്കിലും അവിടെയുണ്ടല്ലോ. ''
വിശാലമായ വനത്തിലെ തീവ്രസഞ്ചാരത്തേക്കാൾ പരിചിത മേഖലയിലെ സൂക്ഷ്മനിരീക്ഷണമാണ് ഒരു പ്രകൃതിശാസ്ത്രജ്ഞന് അവശ്യം വേണ്ടതെന്ന് ബോധ്യപ്പെട്ട സന്ദർഭമായിരുന്നു അത്.

ഏറ്റവും വെറുക്കപ്പെടേണ്ട ഒരു കൊലപാതകിയുടെ പേര് തന്നെ വർഗീകരണത്തിന്റെ ചിട്ടപ്പെടുത്തലിൽ വംശനാമമായി ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വന്നത് അങ്ങനെയാണ്. ... മുത്തുപിള്ള പറഞ്ഞു നിർത്തി

തന്റെ വീട്ടുപരിസരത്തെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇത് ലയാർഡിന് പ്രേരണയായിരിക്കണം. ചുറ്റികയും ആണിയും കത്തിയും ലൊട്ട്‌ലൊടുക്കു സാമാനങ്ങളും സഞ്ചിയിലാക്കി പക്ഷി വേട്ടയ്ക്കിറങ്ങിയ സായിപ്പിനെപ്പറ്റി "ഞങ്ങളുടെ മജിസ്‌ട്രേറ്റ് ഒരു കൊല്ല പ്പണിക്കാരനാണ് ' എന്ന് ആളുകൾ അടക്കം പറഞ്ഞിരുന്നു.
ശ്രീലങ്കയുടെ വടക്കൻ തീരത്തെ പെഡ്രോ മുനമ്പിലെ ഭവന പരിസരത്തുനിന്നും പുതിയയിനം ടിട്ബാബ്ലറുകളെയും തത്തകളെയുമൊക്കെ ലയാർഡ് ശേഖരിച്ചു. ചില ചെമ്പൻ പാറ്റ പിടിയന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതെല്ലാം നിരീക്ഷിച്ചു കൊണ്ട് വീട്ടുപറമ്പിലെ മരക്കൊമ്പിൽ മറഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തിൽ കരഞ്ഞുകൊണ്ട് എന്റെയാ മഹദ്പൂർവ്വിക നാൾ കഴിച്ചിരിക്കണം. ചിലപ്പോഴൊക്കെ ലയാർഡിന്റെ കൺ മുമ്പിൽ അവൾ പെട്ടിട്ടുണ്ടെങ്കിലും ചെമ്പൻപാറ്റ പിടിയനെന്നു കരുതി അവഗണിക്കപ്പെടുകയാണുണ്ടായത്.
ലയാർഡ്‌സായിപ്പിന്റെ കുശിനിപ്പണിക്കാരനായി ഒരു സിംഹളനുണ്ടായിരുന്നു. മുത്തുവെന്നായിരുന്നു പേര്. പാചകത്തിൽ മാത്രമല്ല നായാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു മുത്തുവിന്.

വെള്ള വയറൻ കടൽപരുന്ത് / ഫോട്ടോ: ബിജുമോൻ കെ.ഇ

ഇലച്ചാർത്തിൽ മറഞ്ഞിരുന്ന് അധിക ദൂരത്തല്ലാതെ പറന്നു പോകുന്ന നങ്ങീച്ചകളെ പറന്ന് ചെന്നകത്താക്കി വീണ്ടും പഴയ കൊമ്പിൽ നിശബ്ദനായി ധ്യാനിച്ചിരിക്കുന്ന പക്ഷിയെ മുത്തുവിന്റെ നായാട്ടുകണ്ണ് പിടിച്ചെടുത്തു. വെടിയുണ്ടയേക്കാൾ ഏറെയൊന്നും വലുപ്പം ഇല്ലാതിരുന്ന പക്ഷിയെ ഒറ്റ ചില്ലുവെടിയിൽ അയാൾ വീഴ്ത്തി തന്റെ യജമാനന് കാഴ്ചവെച്ചു. തനിക്ക് പരിചയമുള്ള ചെമ്പൻ മക്ഷീകാരികളിൽ നിന്ന് വ്യത്യാസമുണ്ട് ആ പക്ഷിക്ക് എന്നും പുതിയൊരു പക്ഷിയിനമാണ് കയ്യിലെത്തിയത് എന്നും മനസിലാക്കിയ ലയാർഡ് സന്തോഷം കൊണ്ട് സ്വയം മറന്ന് വേലക്കാരനെ ആലിംഗനം ചെയ്യുക കൂടിയുണ്ടായി. വിവരണം തയ്യാറാക്കി പേരു നൽകിയപ്പോൾ പക്ഷിയുടെ സംജ്ഞാനാമമായി ആ വൃദ്ധ പരിചാരകന്റ പേര് നല്കാനും ലയാർഡിനു മടിയേതുമില്ലായിരുന്നു. ക്ഷമാപൂർവ്വം തന്റെ ഒപ്പം നിൽക്കുകയും നായാട്ട് വൈഭവം കൊണ്ട് തനിക്ക് തുണയാകുകയും ചെയ്ത മുത്തു വെന്ന വേലക്കാരന്റെ പേര് അയാൾ അനശ്വരമാക്കി. ഏറ്റവും വെറുക്കപ്പെടേണ്ട ഒരു കൊലപാതകിയുടെ പേര് തന്നെ വർഗീകരണത്തിന്റെ ചിട്ടപ്പെടുത്തലിൽ വംശനാമമായി ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വന്നത് അങ്ങനെയാണ്. ... മുത്തുപിള്ള പറഞ്ഞു നിർത്തി. അല്പ നിമിഷം വിളറിയ മുഖഭാവത്തോടെ ചുറ്റും നോക്കി. വീണ്ടും തുടർന്നു.

ഭാരത കഥയിലെ സ്വർണക്കീരിയെപ്പോലെ മുത്തുപ്പിള്ളയുടെ പാതിയർത്ഥം വെളിപ്പെട്ടിരിക്കുന്നു. ഇനി പിള്ളയെന്ന പേരിന്റെ കഥ കൂടി അറിഞ്ഞാൽ മതി. പിള്ളയെ അന്വേഷിച്ച് ഇനി എങ്ങാട്ടാണ് പോകേണ്ടത്. സിലോണിലോ തമിഴ് നാട്ടിലോ അതോ കേരളത്തിൽ തന്നെയോ?

"നീണ്ട വർഷങ്ങൾ തന്നോടൊപ്പുണ്ടായിരുന്ന തന്റെ ജീവിതപങ്കാളിയും ഗവേഷണപങ്കാളിയുമായ ബാർബറ അന്ന കാത്രോവിന്റെ പേര് മൂന്നരപതിറ്റാണ്ടു നീണ്ട വൈവാഹിക ജീവിതകാലത്തിനിടയിൽ ലയാർഡ് ഏതെങ്കിലുമൊരു പക്ഷിക്കോ ശലഭത്തിനോ ചാർത്തിക്കൊടുത്തിട്ടില്ല., 1886 ൽ അവർ മരിക്കും വരേക്കും. പക്ഷെ ലയാർഡിൽ നിന്നും അയച്ചു കിട്ടിയ ഒരു എമറാൾഡ് വർണത്തത്തയ്ക്ക് ബ്ലൈത്ത് "സിറ്റാക്കുല കത്രോപിയ 'എന്ന് പേരിട്ട് ബാർബറ കത്രോപിയെ ആദരിച്ചിട്ടുണ്ട്. എങ്കിലും ലയാർഡിന്റെ പാറ്റ പിടിയൻ എന്നറിയപ്പെടുന്ന ഞങ്ങളെപ്പോലെ ലയാർഡിന്റെ തത്ത എന്നാണ് ഇന്ന് ആ പക്ഷി വർഗവും അറിയപ്പെടുന്നത് എന്നത് മറ്റൊരു തമാശ.

ഭാരത കഥയിലെ സ്വർണക്കീരിയെപ്പോലെ മുത്തുപ്പിള്ളയുടെ പാതിയർത്ഥം വെളിപ്പെട്ടിരിക്കുന്നു. ഇനി പിള്ളയെന്ന പേരിന്റെ കഥ കൂടി അറിഞ്ഞാൽ മതി. ലയാർഡെന്ന മഹാനായ ഒരു പ്രകൃതി ചരിത്രകാരനെയും പക്ഷിശാസ്ത്രകാരനെയും പരിചയപ്പെടുത്തിയതിൽ താങ്കളോട് വലിയ നന്ദിയുണ്ട്. പിള്ളയെ അന്വേഷിച്ച് ഇനി എങ്ങാട്ടാണ് പോകേണ്ടത്. സിലോണിലോ തമിഴ് നാട്ടിലോ അതോ കേരളത്തിൽ തന്നെയോ?

"നിങ്ങൾ ഗവേഷകരുടെ പ്രധാന തകരാറ് ഒരു വിഷയം പഠിക്കുമ്പോൾ അതു സംബന്ധിച്ച് അതുവരെ എഴുതപ്പെട്ട ഇതര പഠനങ്ങൾ കാണാൻ ശ്രമിക്കാതെ പുതുതായി വലിയൊരു കാര്യം കണ്ടെത്തിയെന്ന് കരുതുകയും വലിയ വാർത്തകളാക്കി ആഘോഷിക്കുകയും ചെയ്യുമെന്നതാണ്. ഇനി പഠനത്തിന് ഏറ്റവും ഉപജീവിച്ച ഒരു ഗ്രന്ഥമോ ലേഖനമോ ഉണ്ടെങ്കിൽ അത് കണ്ടതിന്റെ ഒരു സൂചനയും ഗവേഷണലേഖനത്തിലുണ്ടാവില്ല .''

പക്ഷികളുടെ ലോകത്തിലെ ഒരു ഗവേഷണ മാർഗദർശിയാണ് മുത്തുപിള്ളയെന്ന് തോന്നും അവളുടെ പ്രതികരണം കേട്ടാൽ. അക്കാദമിക് സത്യസന്ധതയെക്കുറിച്ച് വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിമർശനമാണ് മുത്തുപിള്ള ഉയർത്തിയിരിക്കുന്നത്. മുമ്പേ നടന്നവരുടെ കാൽപ്പാടുകൾ മായ്‌ക്കേണ്ടത് അതിൽ കരുത്തോടെ ചവിട്ടി നിന്നുകൊണ്ടാണ്.

മുത്തുപിള്ള ഏതെങ്കിലും യൂനിവേഴ്‌സിറ്റിയിലെ മാർഗദർശിയായിരുന്നെങ്കിൽ ഞാൻ അവരുടെ ഗവേഷണ വിദ്യാർത്ഥിയായി ചേർന്നേനേ. അത്രയ്ക്ക് കൃത്യമാണ് രീതിശാസ്ത്രസംബന്ധമായി അവരുടെ കാഴ്ചപ്പാട്.

""രണ്ടും മൂന്നും നൂറ്റാണ്ടു മുമ്പെ യൂറോപ്യന്മാർ നടത്തിയ ലയാർഡിന്റെയും ഡാർവിന്റെയും വാൻ റീഡിന്റെയുമൊക്ക പ്രാകൃതിക ചരിത്രാന്വേഷണ വഴികൾ അറിയുമ്പോഴാണ് നമ്മുടെ സർവകലാശാലകളിൽ ഇന്ന് നടക്കുന്ന പല ഗവേഷണങ്ങളുടെയും അന്ത:സാരശൂന്യത ബോധ്യപ്പെടുന്നത്.'' മുത്തുപിള്ളയോട് ഞാൻ യോജിച്ചു.

""വിദേശികളുടെ സംഭാവനകൾ മാത്രമല്ല, വാനശാസ്ത്രത്തിലും ആയുർവേദത്തിലും കൂപശാസ്ത്രത്തിലുമെല്ലാം രണ്ട് സഹസ്രാബ്ദങ്ങൾ മുമ്പ് ഈ നാട്ടിൽ തന്നെ ഉരുവപ്പെട്ട ജ്ഞാനാന്വേഷണ മാർഗങ്ങൾ നിങ്ങൾ മറന്നു''
അതേ.. അറിവിന്റെ ചക്രവാളം വികസിപ്പിക്കാനായി പൂർവികർ നടത്തിയ കഷ്ട വഴികളിലൂടെയുള്ള ധ്യാനാത്മകവും ഏകാന്തവും ആയ എല്ലാ സഞ്ചാരങ്ങളെയും മുന്നിൽ കണ്ടു കൊണ്ടു തന്നെയാണ് ഇന്നിനെക്കുറിച്ച് ഞാൻ നിരാശപ്പെട്ടത്. സുശ്രുതനും ഭരദ്വാജനും വരാഹമിഹിരനുമെല്ലാം എന്റെ ഓർമയിൽ തീർച്ചയായും കടന്നു വരുന്നുണ്ട്.

ഒരു പഠനത്തിന് വേണ്ടതെല്ലാം ആവേദകരിൽ നിന്നും ശേഖരിക്കുകയെന്നത് സാധ്യമല്ല. അത് ശരിയായ രീതിയുമല്ല. പൂർവ രേഖകളുടെ ജ്ഞാനഭാരത്തിന് മേൽ അടയിരുന്ന് കൂടിയാണ് ഒരു ഗവേഷകൻ പുതിയ കണ്ടെത്തൽ വിരിയിച്ചെടുക്കേണ്ടത്. ഇതുവരെ നമ്മുടെ സംവാദത്തിലൂടെ ലഭിച്ചിരിക്കുന്ന ആദാന പ്രദാനങ്ങളിലൂടെ മുത്തുവിന്റെ സ്വത്വം വെളിവായിരിക്കുന്നു. "പിള്ള , എന്ന ഉത്തര പദത്തിന്റെ വേര് തേടിപ്പോയി മനുഷ്യരെ പരസ്പരം വിഭജിക്കാനുണ്ടാക്കിയ ജാതിക്കെണിയിൽ കുരുങ്ങിപ്പോകണമെന്ന് എനിക്കാഗ്രഹമില്ല. തിരുവനന്തപുരം മ്യൂസിയത്തിലെ ക്യൂറേറ്ററായ ഗോമതീ നായകം പിള്ള സ്വന്തം ജാതിപ്പേര് ചേർത്താണോ ഞങ്ങളെ മലയാളത്തിൽ ആദ്യമായി മുത്തുപിള്ളയെന്ന് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയുമില്ല.

ഇങ്ങോട്ടുള്ള എന്റെ യാത്രാവഴിയിൽ ഒരു പുഴയരികിലെ പൂട്ടിയിട്ട ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആരവമൊഴിഞ്ഞ മുറ്റത്ത് കുറേ കുഞ്ഞുങ്ങൾ വട്ടം കൂടിയിരിക്കുന്നുണ്ടായിരുന്നു. ആകെ നരച്ച ഒരാൾ കുട്ടികൾക്ക് മധ്യേ ഇരുന്ന് ഒരു പാട്ട് പാടിക്കൊടുക്കുന്നു. പണ്ടേ അടുത്തൂൺ പറ്റി പിരിഞ്ഞ ഒരു മാഷായിരിക്കണമയാൾ. കുട്ടികൾക്കൊപ്പം പഠിപ്പിച്ച് മോഹം തീരാത്ത ഒരാൾ. അയാൾ പാടുന്ന പാട്ടിന്റെ വരികൾ ഇങ്ങനെയായിരുന്നു...തഞ്ചാവൂരിക്ക് പോണേ മാമ... അങ്കെ കുടുമ്മി വെച്ചത് വാങ്കി വായോ കുടുമ്മി വെച്ചത് എന്നാ പിള്ളേ കുടുമ്മി വെച്ചത് എന്നാ പൊണ്ണേ

ഡിസംബറിലെ തണുപ്പിൽ എണീക്കാൻ മടിക്കുന്ന കുഞ്ഞുങ്ങളെ പ്രഭാത നടത്തത്തിന് ഒരുക്കാൻ പ്രകൃതി പഠന സഹവാസ ക്യാമ്പുകളിൽ ജനാർദ്ദനൻ മാഷ് പാടാറുള്ള പാട്ടാണല്ലോ അത് എന്ന് ഞാനോർത്തു. മാഷ് ഈ ലോകം വിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. റിട്ടയർ ചെയ്ത ശേഷവും താൻ മൂന്ന് പതിറ്റാണ്ടിലേറെ ജോലി ചെയ്ത സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കാനെത്തുമായിരുന്നു മാഷ്.

ജനാർദ്ദനൻ മാഷ് ഒരു വനസഹവാസത്തിൽ ഇ. ഉണ്ണിക്കൃഷ്ണൻ, ബാബു കമ്പ്രത്ത്, മധുരാജ് തുടങ്ങിയവർക്കൊപ്പം, 32 വർഷം മുമ്പത്തെ ചിത്രം

പക്ഷിപ്പാത്രങ്ങളിൽ വെള്ളം നിറക്കുകയും പത്തു നാല്പതു കൊല്ലം മുമ്പെ മാഷ് സ്‌കൂളിൽ തുടക്കം കുറിച്ച വില്പനക്കാരനില്ലാത്ത കടയിലെ കാലിയായ നെല്ലിക്കാ പാത്രത്തിൽ പുതുനെല്ലിക്ക നിറച്ചുവെക്കുകയും കുട്ടികൾക്ക് ഊഞ്ഞാലകെട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു മാഷ്. മുത്തുപിള്ള കണ്ട വിഭ്രമ യാഥാർത്ഥ്യത്തെ യുക്തിചിന്തകൊണ്ടളക്കാൻ എനിക്ക് തോന്നിയില്ല.

"ആ കുട്ടിപ്പാട്ടിലെ പിള്ളയാവാനാണ് എനിക്ക് താത്പര്യം. മണ്ണിൽ ചവിട്ടി നിന്നും ആകാശത്തേക്ക് കയ്യുയർത്തിയും ആ കുട്ടികൾ പാടുന്ന പാട്ടിലെ രൂഢീരൂപമായ പിള്ള. രോഗത്തെയും കാലത്തെയും ഭയക്കാതെ, അടഞ്ഞ വിദ്യാലയ മുറ്റത്തെ ആഘോഷമാക്കാൻ ഒത്തു പാടുന്ന ആടി വിളയാട്ടു പിള്ളമാർ ...
അതുകൊണ്ട് മുത്തുപിള്ള എന്നത് ഒരു കുട്ടിപേരായി മാത്രം കരുതാനാണ് എനിക്കിഷ്ടം.

എന്റെ ജൈവഘടികാരത്തിലെ ഉൾവിളികൾ പ്രകാരം എനിക്ക് ഇവിടം വിട്ട് അല്പം കൂടി കിഴക്ക് ഒരു കുന്നിൻ ചെരുവിലേക്ക് പോകേണ്ടതുണ്ട്. പതിനാല് ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും വരും. അതുവരെ ഒറ്റയ്ക്ക് നിങ്ങളുടെ തേടലുകൾ നടക്കട്ടെ.

"മുത്തുപിള്ള: അറിവും അനുഭവവും മൂത്തുതഴച്ച് കുഞ്ഞായി തീർന്ന ജ്ഞാനിയായ ഒരു പക്ഷിയുടെ പേര്:'
ഞാൻ മനസ്സിൽ പറഞ്ഞു.
"ഏന്റെ നാമധേയത്തെ പിള്ളാഭിധേയമാക്കിയ ഗോമതി നായകം പിള്ളയെക്കുറിച്ച് കൂടുതൽ അന്വേഷിക്കൂ. എഴുതപ്പെട്ട പക്ഷിസാഹിത്യങ്ങളും പ്രകൃതിചരിത്രക്കുറിപ്പുകളും ഉപാദാനമാക്കിക്കൊണ്ട് ഗവേഷണം തുടരുക. നിങ്ങൾ തന്നെ മുമ്പ് വായിക്കാതെ കെട്ടിവെച്ച "മലബാർ ട്രോഗ'ണിൽ എന്റെ നാമകരണത്തെ സംബന്ധിച്ച് ഒരു കുറിപ്പ് ഉണ്ട്. അതിൽ നിന്നും തുടങ്ങിക്കോളൂ...
എന്റെ ജൈവഘടികാരത്തിലെ ഉൾവിളികൾ പ്രകാരം എനിക്ക് ഇവിടം വിട്ട് അല്പം കൂടി കിഴക്ക് ഒരു കുന്നിൻ ചെരുവിലേക്ക് പോകേണ്ടതുണ്ട്. പതിനാല് ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും വരും. അതുവരെ ഒറ്റയ്ക്ക് നിങ്ങളുടെ തേടലുകൾ നടക്കട്ടെ.

എന്റെ ജൈവഘടികാരത്തിന്റെ ഉൾവിളികൾ പ്രകാരം ഇവിടംവിട്ട് അല്പംകൂടി കിഴക്ക് ഒരു കുന്നിൻ ചെരുവിലേക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് ആ കുഞ്ഞുപക്ഷി നിന്ന നിലയിൽ നിന്ന് ഉയർന്നുപൊങ്ങി

യാത്രയ്ക്കായി ഒന്നും കൂടെ കൊണ്ടു പോകാനില്ലാത്ത നിതാന്ത സഞ്ചാരിയായ ആ കുഞ്ഞു പക്ഷി നിന്ന നിലയിൽ ഉയർന്നു പൊങ്ങി. പിന്നെ കരിങ്ങാലിയിലകൾക്കിടയിലൂടെ നൂണ് നെൽവയലിന്റെ മുകളിലെ തുറന്ന ആകാശത്ത് ഒരു പൊട്ടായി അപ്രത്യക്ഷമായി.

*വി.ആർ.സുധീഷിന്റെ വംശാനന്തരതലമുറ എന്ന കഥയിലെ പ്രയോഗം.

പതിനാല്

വാരികകളും മാസികകളുമൊക്കെ എത്ര അടുക്കി വെച്ചാലും ഒന്നു രണ്ടു ദിവസം കൊണ്ട് എല്ലാം ചിതറിത്തെറിപ്പിച്ചു കളയാനുള്ള അപാരമായ ശേഷി എനിക്കുണ്ട്. അതു കൊണ്ടു തന്നെ മലബാർ ട്രോഗണിൽ എൻ.ജി പിള്ളയെ കുറിച്ചുള്ള ലേഖനം കണ്ടെത്തൽ വലിയ പ്രയാസമായിരിക്കും. ഭാഗ്യത്തിന് നാലഞ്ചു പഴയ ലക്കങ്ങൾ മറിച്ചു നോക്കിയപ്പോഴേക്കും ലേഖനം കണ്ണിൽ തടഞ്ഞു. "എൻ.ജി.പിള്ള: കേരളത്തിലെ വിസ്മൃതനായ പക്ഷിശാസ്ത്രജ്ഞൻ ' എന്ന പേരിലുള്ള ആ ലേഖനം എഴുതിയതാകട്ടെ സി.ശശികുമാർ ആയിരുന്നു. ഞാൻ മുമ്പ് വരയിൽ കാവിൽ പക്ഷിയെ നോക്കിയിരുന്ന ഒരു പക്ഷികാരനെപ്പറ്റി പറഞ്ഞിരുന്നുവല്ലോ. എന്റെ പക്ഷി ഗുരുവായി. അദ്ദേഹമാണ് ഇദ്ദേഹം. ഇത്രയൊക്കെയായിട്ടും അദ്ദേഹത്തെ വിളിച്ച് മുത്തുപിള്ളയെക്കുറിച്ച് ചോദിച്ചില്ലല്ലോ എന്നതിൽ എനിക്ക് കുണ്ഠിതം തോന്നി. അന്ന് രാത്രി തന്നെ ശശിയേട്ടനെ വിളിച്ച് മുത്തുപിള്ളയുടെ വിശേഷങ്ങളറിയിക്കുകയും ഗോമതിനായകം പിള്ളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരായുകയും ചെയ്യണമെന്ന് തീർച്ചപ്പെടുത്തി. എൻ.ജി. പിള്ള എന്ന ഗോമതിനായകം പിള്ള ഓർമിക്കപ്പെടുന്നത് സാലിം അലിയുടെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക് നൽകിയ സഹായങ്ങളുടെ പേരിലാണ്. തിരുവിതാംകൂറിലെ പക്ഷികളെക്കുറിച്ച് പഠിക്കുമ്പോൾ നേരിടാനിടയുള്ള ഭാഷാപ്രശ്‌നം പരിഹരിക്കാനായി ഒരു സഹായിയെ വിട്ടുതരാൻ ഗവ: സെക്രട്ടറിക്ക് സാലിം അലി എഴുതുന്നുണ്ട്. ഇതു പ്രകാരം 1932ഡിസംബർ 6 ന് തിരുവനന്തപുരം മ്യൂസിയത്തിന്റെ സൂപ്രണ്ട് ജി.എൻ തമ്പി സാലിം അലിയെ സഹായിക്കാനായി മൂസിയം ക്യൂറേറ്ററായ ഗോമതി നായകത്തിന്റെ സേവനം വിട്ടു കൊടുത്തു. 1933 ജനുവരിയിൽ പിള്ള സാലിം അലിയുടെ സഹായിയായി കൂടി. മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ ഉത്സാഹിയായ ഈ ചെറുപ്പക്കാരന്റെ സേവനം അലിക്കും അലിയുമൊത്തു നേടുന്ന പ്രായോഗികപാഠം മ്യൂസിയത്തിനു തന്നെയും വലിയ പ്രയോജനമാകുമെന്ന് മ്യൂസിയം സൂപ്രണ്ട് സാലിം അലിക്ക് പിള്ളയെ പരിചയപ്പെടുത്തി എഴുതിയ കത്തിൽ പറയുന്നുണ്ടത്രേ. ട്രാവൻകൂറിലെ സർവേ കഴിഞ്ഞ ശേഷം അഫ്ഗാനിസ്ഥാനിൽ കേണൽ മൈനർട്ഷാഗണുമൊത്ത് നടത്തിയ വിപുലമായ ഒരു പക്ഷി സർവേയിലും പിള്ളയുടെ സേവനം സാലിം അലി തേടിയിട്ടുണ്ട്. "അയ്യോ പാവം ' എന്നു തോന്നിക്കുന്ന അതി വിനയശീലം മൂലം സർവേ ടീമിലെ ചിലരിൽ നിന്നൊക്കെ പിള്ളയ്ക്ക് അപമാനം ഏൽ‌ക്കേണ്ടി വന്നതായി ഒരു കുരുവിയുടെ പതനം എന്ന ആത്മകഥയിൽ സാലിം അലി സൂചിപ്പിക്കുന്നുമുണ്ട്.

സാലിം അലി

സമകാലികനായ പക്ഷി വർഗീകരണ വിദഗ്ധൻ ഹ്യൂ വിസ്ലറുമായുള്ള എഴുത്തുകുത്തുകളിൽ സാലിം അലി ഗോമതിനായകത്തിന്റെ സഹായത്തെപ്പറ്റി പറയുന്നു. ട്രാവൻകൂർ-കൊച്ചിൻ സർവേ കഴിഞ്ഞ ശേഷവും തിരുവനന്തപുരത്തെയും പരിസരത്തെയും പക്ഷികളെ ശേഖരിക്കാൻ വിഷ്‌ലറുടെ ഉപദേശപ്രകാരം സാലിം അലി പിള്ളയെ ചുമതലപ്പെടുത്തിയിരുന്നു. അതു പ്രകാരം മുക്കുന്നിമലയിലും അരുവിക്കരയിലും കോവളത്തുമൊക്കെ ചുറ്റിക്കറങ്ങി പിള്ള പക്ഷികളെ ശേഖരിക്കുകയും തൊലിയുരിഞ്ഞ് സൂക്ഷിക്കുകയും ചെയ്തിരുന്നത്രേ. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന പക്ഷി പിടുത്തം ഉച്ചവരെ നീണ്ടിരുന്നു. രാത്രി 8 മണി വരെ പക്ഷികളെ വൃത്തിയാക്കി സൂക്ഷിക്കുകയും ശേഷം മൂന്നു നാല് മണിക്കൂർ അവയ്ക്ക് പേരെഴുതിവെക്കാൻ ചെലവിടുകയും ചെയ്ത പത്തും പതിനഞ്ചും മണിക്കൂർ വിയർത്ത് പണിയെടുക്കുന്ന, അത്യുത്സാഹിയായ ഒരു പ്രകൃതി ശാസ്ത്രജ്ഞനായിരുന്നു എൻ.ജി.പിള്ളയെന്ന് സാലിം അലിയുമായി അദ്ദേഹം നടത്തിയ കത്തിടപാടുകളിൽ നിന്നും മനസ്സിലാക്കാം. 1968 വരെ ഇരുപതിലേറെ പ്രകൃതി ശാസ്ത്രക്കുറിപ്പുകൾ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ബുള്ളറ്റിനിൽ എൻ.ജി.പിള്ള എഴുതിയിട്ടുണ്ട്.

സാലിംഅലിയും ഗോമതിനായകവും വെടിവെച്ചിട്ട് തോലുരിഞ്ഞ് ഉണക്കി സൂക്ഷിച്ച പക്ഷികൾ ഇപ്പോഴെവിടെയാണ്? അക്കൂട്ടത്തിലുമുണ്ടാകില്ലേ ഒന്നോ രണ്ടോ മുത്തുപിള്ളമാർ?

പക്ഷികളെക്കുറിച്ച് മാത്രമല്ല ഈ ലേഖനങ്ങൾ. ഉറുമ്പിനെയും ആനയെയും തിമിംഗലത്തെയും കുറിച്ചു കൂടി വ്യാപരിക്കുന്നു ഈ കുറിപ്പുകൾ. തിരുവിതാംകൂറിലെയും കൊച്ചിയിലെയും പക്ഷികൾ എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിക്കുകയും കേരളപ്പിറവിക്കു ശേഷം "ബേഡ്‌സ് ഓഫ് കേരള 'എന്ന പേരിൽ പരിഷ്‌ക്കരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്ത
സാലിം അലിയുടെ പുസ്തകമാണ് കേരളത്തിന്റെ തദ്ദേശീയ പക്ഷി നിരീക്ഷണത്തിന് അടിത്തറ പാകിയത്. ഏറെക്കുറെ ഇതിൽ എല്ലാ പക്ഷികൾക്കും മലയാള നാമങ്ങൾ ചേർത്തിട്ടുണ്ട്. പലതും ഗോമതി നായകം ഉണ്ടാക്കിയെടുത്തതാകണം.

ലയാർഡിന്റെ പാറ്റപിടിയന് ലയാർഡ് ഇട്ടു കൊടുത്ത പേരിലെ മുത്തുവിനൊപ്പം ഒരു പിള്ള കൂടി ചേർത്ത് മുത്തുപിള്ളയാക്കിയത് തിരുവനന്തപുരം സർക്കാർ മ്യൂസിയത്തിലെ ക്യൂറേറ്റരും സാലിം അലിയുടെ സഹയാത്രികനുമായിരുന്ന എൻ.ഗോമതി നായകം പിള്ള എന്ന എൻ.ജി.പിള്ളയാണ് എന്ന് സംശയലേശമന്യേ ബോധ്യപ്പെട്ട ആശ്വാസത്തോടെ ഉറങ്ങാൻ കിടന്നപ്പോൾ രാത്രി 12 മണി കഴിഞ്ഞു.
ഗോമതി നായകം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഈ സമയത്തും കംപ്യൂട്ടറിനു മുന്നിലിരുന്ന് തിരുവനന്തപുരം പുഞ്ചക്കരിയിൽ നിന്നും ഏറ്റവും ഒടുവിൽ കണ്ടെത്തിയ വില്ലോ വാബ്‌ളറെന്ന അതിദീർഘസഞ്ചാരിയായ ചെറു പക്ഷിയുടെ ദേശാടനവിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാകും !

സാലിംഅലിയും ഗോമതിനായകവും വെടിവെച്ചിട്ട് തോലുരിഞ്ഞ് ഉണക്കി സൂക്ഷിച്ച പക്ഷികൾ ഇപ്പോഴെവിടെയാണ്? അക്കൂട്ടത്തിലുമുണ്ടാകില്ലേ ഒന്നോ രണ്ടോ മുത്തുപിള്ളമാർ?

സുധീർ

കേരളത്തിലെ പക്ഷിജ്ഞാനശാസ്ത്രം വളർത്താനായി ശരീരദാനം ചെയ്ത ത്യാഗികൾ. മുത്തുപിള്ളയുടെ പ്രിസർവ് ചെയ്ത ശരീരത്തിന്റെ സ്ഥിതിയെക്കുറിച്ചറിയാനുള്ള ആകാംക്ഷ മൂലം ഇതിനിടയിൽ തിരുവനന്തപുരം മ്യൂസിയത്തിലേക്ക് തന്നെ ഫോൺ ചെയ്ത് ചോദിച്ച കാര്യം ഇടയ്ക്ക് പറയാൻ വിട്ടു പോയി. തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് അനിൽ കാസർഗോഡ് സ്വദേശിയാണെന്നും നീലേശ്വരം തൈക്കടപ്പുറം നൈതൽ ആമ സംരക്ഷണ കൂട്ടായ്മ പ്രവർത്തകനും പരിസ്ഥിതി ആക്ടിവിസ്റ്റുമായ സുധീർ കുമാറിന്റെ മരുമകനാണെന്നും ഒരിക്കൽ സന്ദർഭവശാൽ സുധീറിൽ നിന്നു തന്നെ അറിഞ്ഞിരുന്നു. ശശികുമാറിന്റെ ലേഖനത്തെക്കുറിച്ച് മുത്തുപിള്ള പറഞ്ഞപ്പോൾ ഇക്കാര്യം ഓർമ വന്നു. സുധീറിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് അനിലിനെ വിളിച്ചു. മ്യൂസിയം ഡയറക്ടർ അബു ശിവദാസ് നാച്ചുറൽ ഹിസ്റ്ററിയിൽ അഗാധമായ ധാരണയും താത്പര്യവുമുള്ളയാളാണെന്നും തീർച്ചയായും മുത്തുപിള്ളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പറഞ്ഞ് അനിൽ അദ്ദേഹത്തിന്റെ നമ്പർ കൈമാറി.

മുത്തുപിള്ളയെക്കുറിച്ചറിയാൻ ബന്ധപ്പെടേണ്ട ശരിയായ ആളെക്കുറിച്ച് മ്യൂസിയം ഡയറക്ടർ തന്നെ നല്കിയ സൂചനയും മുത്തുപിള്ള പരിശോധിക്കാൻ പറഞ്ഞ ലേഖനത്തിന്റെ കർത്താവും സംശയനിവാരണത്തിനായി ഞാൻ സാധാരണ വിളിക്കാറുള്ള ആളും എല്ലാം ഒരാളായിത്തീർന്നു എന്നത് നല്ല ഒരു സൂചനയായി തോന്നി.

കേരളത്തിലെപരിസ്ഥിതി പ്രവർത്തനങ്ങളെയും പ്രകൃതി ശാസ്ത്രരംഗത്തെ പുതിയ ചലനങ്ങളെയും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് മ്യൂസിയം ഡയറക്ടർ എന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. മ്യൂസിയത്തിലെ പക്ഷി ശരീരങ്ങളെയെല്ലാം അടുത്ത കാലത്ത് വൃത്തിയാക്കിയെടുത്ത് വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും കണ്ണൂരിലെ സി. ശശികുമാറാണ് ഇതിന് നേതൃത്വം നല്കിയതെന്നും അദ്ദേഹം പറഞ്ഞു. മുത്തുപിള്ളയെക്കുറിച്ചറിയാൻ ബന്ധപ്പെടേണ്ട ശരിയായ ആളെക്കുറിച്ച് മ്യൂസിയം ഡയറക്ടർ തന്നെ നല്കിയ സൂചനയും മുത്തുപിള്ള പരിശോധിക്കാൻ പറഞ്ഞ ലേഖനത്തിന്റെ കർത്താവും സംശയനിവാരണത്തിനായി ഞാൻ സാധാരണ വിളിക്കാറുള്ള ആളും എല്ലാം ഒരാളായിത്തീർന്നു എന്നത് നല്ല ഒരു സൂചനയായി തോന്നി.

സി. ശശികുമാർ / ഫോട്ടോ: പ്രസൂൺ കിരൺ

എൻ.ജി പിള്ളയെ കുറിച്ചുള്ള നല്ല ഒരു ചിത്രം മലബാർ ട്രോഗണിലെ കുറിപ്പിൽ നിന്ന് ലഭിച്ച ശേഷമാണ് ശശികുമാറിനെ വിളിച്ചത്. പല കാരണങ്ങൾ കൊണ്ട് നേരിൽ കണ്ട് ആറേഴു കൊല്ലമായി. ആള് ചെന്നെയിലോ കണ്ണൂരോ ഉണ്ടാവുകയെന്ന സംശയത്തിലായിരുന്നു. ആളെ ഫോണിൽ കിട്ടി. ആറു മാസമായി കണ്ണൂരിലെ വീട്ടിൽ തന്നെയുണ്ട്. വളരെ കൗതുകകരമായ ചില അനുഭവങ്ങളാണ് ശശിയേട്ടന് പറയാനുണ്ടായിരുന്നത്.

"1933 ലാണല്ലോ സാലിം അലി ട്രാവൻകൂർ ബേർഡ് സർവേ തുടങ്ങിയത്. അതിന്റെ 75 വർഷം പ്രമാണിച്ച് 2009ൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാലിം അലി സർവേ നടത്തിയ അതേ വഴിയിൽ കൂടി വീണ്ടുമൊരു അന്വേഷണം നടത്താൻ പരിപാടിയിട്ടു. മുഖ്യവനപാലകൻ മനോഹരൻ സാറിന്റെ താത്പര്യത്തിൽ. എനിക്കായിരുന്നു അതിന്റെ നേതൃത്വം. ഒരു ജാതിയുടെ തന്നെ ആണും പെണ്ണും കുട്ടികളും ഉൾപ്പെടെ പല പ്രകാരത്തിലുള്ള സ്‌പെസിമൻ ശേഖരിക്കലാണ് സാലിം അലിയുടെ സർവേ രീതി. ഇന്ന് ക്യാമറ കൊണ്ട് ചെയ്യുന്നത് അന്ന് തോക്കു കൊണ്ടായിരുന്നു ചെയ്തിരുന്നത്. വെടിവെച്ചിട്ട പക്ഷിയെ തോലുരിഞ്ഞ് വൃത്തിയാക്കി ടാക്‌സിഡേർമി രൂപങ്ങൾ ഉണ്ടാക്കി ബ്രിട്ടീഷ് മ്യുസിയത്തിലും ബി.എൻ.എച്ച്.എസിലും തിരുവനന്തപുരം മ്യൂസിയത്തിലും ഓരോ സ്‌പെസിമൻ സൂക്ഷിച്ചു വെക്കലായിരുന്നു അന്നത്തെ സമ്പ്രദായം. തിരുവനന്തപുരം മ്യൂസിയത്തിൽ സാലിം അലിക്കു മുമ്പ് തന്നെ പക്ഷി നിരീക്ഷകരായ പല സായ്പന്മാരും സംഭാവന ചെയ്ത സ്‌പെസിമനുകൾ ഉണ്ടായിരുന്നു. സാലിം അലി സ്റ്റഫ് ചെയ്ത് നല്കിയ

പക്ഷികളെക്കുറിച്ചന്വേഷിച്ചുവെങ്കിലും അങ്ങനെയൊന്ന് മ്യൂസിയത്തിൽ കാണാനില്ലായിരുന്നു. എന്നാൽ മ്യൂസിയത്തിന്റെ ഒരു ചായ്പിൽ ആളുകൾ ഭക്ഷണം കഴിക്കുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട പഴയ ഫർണീച്ചറുകൾക്കിടയിൽ കിടന്ന ഒരലമാര യാദൃച്ഛികമായി തുറന്നു നോക്കിയപ്പോൾ പഴയ ഒരു പാട് സ്‌പെസിമനുകൾ അതിൽ കണ്ടു. പൊടിയും മാറാലയുമൊക്കെ സൂക്ഷിച്ച് വൃത്തിയാക്കി ഞങ്ങൾ ടാഗുകളെല്ലാം പുതുക്കിയെഴുതി ക്രമീകരിച്ചു. ആർസനിക് സോപ്പ് കൊണ്ട് കഴുകിയായിരുന്നു നൂറ്റാണ്ടു മുമ്പ് പക്ഷികളെ അഴുകാതെ നിർത്തിയിരുന്നത്. പാഷാണം എന്നറിയപ്പെട്ട ഈ മാരകവിഷമേല്ക്കാതിരിക്കാൻ വളരെ കരുതലോടെയാണ് ഞങ്ങൾ പക്ഷികളെ കൈകാര്യം ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഫെർഗൂസൺ, വില്യം ഡേവിസൺ തുടങ്ങിയ യൂറോപ്യൻ പക്ഷി നിരീക്ഷകർ സംഭാവന ചെയ്ത പക്ഷികളടക്കം അവിടെ ഉണ്ടായിരുന്ന 680 ഓളം പക്ഷി രൂപങ്ങളുടെ ഒരു വിവരശേഖരം ഉണ്ടാക്കുകയും വിവരങ്ങളെല്ലാം കമ്പ്യൂട്ടറിലാക്കി സൂക്ഷിക്കുകയും ചെയ്തു.1933-34 കാലഘട്ടത്തിൽ ഗോമതിനായകം പിള്ള തിരുവനന്തപുരത്തു നിന്നും ശേഖരിച്ച സ്‌പെസിമനുകൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. പലതും ശേഖരിച്ച സ്ഥലം ആയി കാണിച്ചിരുന്നത് തോട്ടം എന്നാണ്. തോട്ടം എന്ന് സൂചിപ്പിച്ചത് മ്യൂസിയം പരിസരത്തേ തന്നെയാണെന്നും തിരുവനന്തപുരം സൂ ആന്റ് പബ്ലിക് ഗാർഡൻ എന്നായിരുന്നു അന്ന് സ്ഥാപനം അറിയപ്പെട്ടിരുന്നതെന്നും ഞങ്ങൾ മനസിലാക്കി.

അക്കൂട്ടത്തിൽ മുത്തുപിള്ളയുടെ നൂറ്റാണ്ടു പിന്നിട്ട രൂപമുണ്ടായിരുന്നോ എന്ന് ഞാൻ ചോദിച്ചു. അങ്ങേത്തലയ്ക്കൽ കുറച്ചിട ശബ്ദം നിലച്ചു. കംപ്യൂട്ടർ കീബോർഡിൽ വിരലമരുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. കംപ്യൂട്ടറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച ശേഷമാകണം ശശിയേട്ടൻ പറഞ്ഞു, 16.9.1885 ന് ശേഖരിച്ചതും ശേഖരിച്ചയാളുടെ വിവരങ്ങളില്ലാത്തതുമായ ഒരു സ്‌പെസിമൻ, ശേഖരിച്ച സ്ഥലം ഏതെന്നു കൂടി അറിയാത്ത മറ്റൊരു സ്‌പെസിമൻ - ഇത്രയുമാണ് ആ ശേഖരത്തിൽ കണ്ടത്. സാലിം അലിയുടെ ശേഖരണവിവരം അക്കൂട്ടത്തിലില്ലായിരുന്നു.

ഒരു മാസത്തിലേറെക്കാലം മ്യൂസിയത്തിൽ ചെലവഴിച്ച് പക്ഷിവിവരങ്ങൾ ഡിജിറ്റലൈസ് ചെയ്‌തെങ്കിലും സാലിം അലിയുടെ ശേഖരം കണ്ടെത്താനാവാത്തതിൽ ഞങ്ങൾക്ക് കനത്ത നിരാശ ഉണ്ടായിരുന്നു.
നാട്ടിലേക്ക് തിരിച്ചു വന്ന് ഒന്നു രണ്ടു മാസം കഴിഞ്ഞ് മ്യൂസിയം ഡയറക്ടറുടെ പ്രതീക്ഷിക്കാത്ത ഒരു ഫോൺ കോൾ സാലിം അലിയുടെ പക്ഷി ശേഖരം കണ്ടെത്തിയത്രേ.

ഒരു ജീവജാതിയെ തിരിച്ചറിയാൻ ജീനുകളെ പ്രയോജനപ്പെടുത്തുന്ന നവീന സാങ്കേതികതയുടെ കാലമാണിത്. ഈ പുരാതന ജീവാംശത്തിൽ നിന്നും ഒരു കിളിത്തൂവൽ മതി ആ പക്ഷിയുടെ വംശജാതകം മനസിലാക്കാൻ.

മ്യൂസിയത്തിലെ സ്ത്രീതൊഴിലാളികൾ വസ്ത്രം മാറാനുപയോഗിച്ചിരുന്ന മുറിയിലെ ഉപേക്ഷിക്കപ്പെട്ട ഫർണീച്ചറുകൾക്ക് പിറകിൽ ഏതോ കാലത്ത് ആരോ മാറ്റി വെച്ച് അവഗണനയിലേക്ക് തള്ളിയ ഒരലമാരയിൽ കേടുപാടുകളില്ലാതെ.
ഉടൻ തിരുവനന്തപുരത്തെത്തി. സാലിം അലിയുടെ ശേഖരത്തെക്കൂടി വൃത്തിയാക്കിയെടുത്ത് രേഖപ്പെടുത്തിവെച്ചു. 25.1.1933 ന് ഇടുക്കി ശാന്തംപാറയിൽ നിന്ന് സലിം അലി ശേഖരിച്ച രണ്ട് മുത്തുപിള്ള പെൺകിളികൾ കൂടി ഉണ്ടായിരുന്നു ഇക്കൂട്ടത്തിൽ.

സാലിം അലിയുടെ ശേഖരത്തിലെ മുത്തുപിള്ള

""അപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ നാല് മൃതരൂപങ്ങൾ മുത്തുപിള്ളയുടെതായുണ്ട് അല്ലേ..
ഇപ്പോഴത്തെക്കാലത്ത് പക്ഷികളെ വെടിവെച്ചു കൊല്ലുന്ന ഏർപ്പാടില്ലല്ലോ. നൂറ്റാണ്ടു പിന്നിട്ട പുരാവസ്തുക്കൾ എന്നതിലുപരി തിരുവനന്തപുരത്തെ ഈ പുരാതന ശേഖരത്തിന്റെ ഇക്കാലത്തെ പ്രാധാന്യം എന്താണ്?''

ഒരു ജീവജാതിയെ തിരിച്ചറിയാൻ ജീനുകളെ പ്രയോജനപ്പെടുത്തുന്ന നവീന സാങ്കേതികതയുടെ കാലമാണിത്. ഈ പുരാതന ജീവാംശത്തിൽ നിന്നും ഒരു കിളിത്തൂവൽ മതി ആ പക്ഷിയുടെ വംശജാതകം മനസിലാക്കാൻ. പുതുതായി കണ്ടെത്തുന്ന ഒരു പക്ഷിയിനത്തെ സാലിം അലി ശേഖരിച്ച സമാനതയുള്ള ഇനവുമായി ജനിതക ഘടകങ്ങൾ മുൻനിർത്തി താരതമ്യപ്പെടുത്തുക എന്നത് വലിയ സാധ്യതകൾ തുറന്നിടുന്നുണ്ട്.

""മാനവകുലത്തിന്റെ ജ്ഞാനസാഗരത്തിലേക്ക് മഹത്തായ അറിവുപകരാൻ വേണ്ടി ആയിരക്കണക്കിന് പക്ഷികൾ നടത്തിയ ബലിദാനത്തിന് അർത്ഥമുണ്ടാകാനെങ്കിലും ഇവയൊക്കെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലേ.'' ഞാൻ ചോദിച്ചു.
അതെ .. തീർച്ചയായും. ഇതിലൊക്കെ താത്പര്യമുള്ള മേധാവികളും ഭരണാധികാരികളും ഉണ്ടെങ്കിൽ ഒക്കെ സംരക്ഷിക്കപ്പെടും. അല്ലാതാകുമ്പോൾ ആ ചില്ലലമാരകൾ വീണ്ടും പഴയ മരാമത്ത് സാധനക്കൾക്കൊപ്പം തള്ളപ്പെടും... അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശ എന്നെ വന്നു തൊട്ടു.

മുത്തുപിള്ള പോയിട്ട് രണ്ടാഴ്ചയായി.
ഇതുവരെ തിരിച്ചു വന്നിട്ടില്ല.
ഏതെങ്കിലും ആപത്ത് പിണഞ്ഞു കാണുമോ?
ഏറെ സാധ്യതയുണ്ടെങ്കിലും അത്തരമൊരു അശുഭവിശ്വാസത്തിൽ നിന്നും ഞാനെന്നെ പ്രയാസപ്പെട്ട് വലിച്ചു കയറ്റി. ദേശാടനപ്പറവകൾ ജന്മദേശത്തേക്ക് തിരിച്ചു പോകാറായിട്ടില്ല.

ചിലപ്പോൾ തിരിച്ചു പറക്കാനുള്ള കൊഴുപ്പുകൂടിയ ഭക്ഷ്യപ്രാണികളെ തേടി കേരളത്തിന്റെ കിഴക്കനതിർത്തിയും പിന്നിട്ട് ബ്രഹ്മഗിരിയിലെ ഏതെങ്കിലും കാപ്പിത്തോട്ടത്തിലോ ഏലക്കാടിന്റെ തുറവുകളിലോ പറന്നു നടക്കുന്നുണ്ടാകാം. അല്ലെങ്കിൽ വരയിൽ കാവിലെ കൂട്ടുകാരനെ കാണാൻ പോയിരിക്കും. ഇല കൊഴിഞ്ഞു തുടങ്ങിയ കിളിതീനി മരക്കൊമ്പിന്റെ നഗ്‌നതയിൽ പ്രണയ ശീലങ്ങളുടെ പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിച്ച് അവർ വസന്തം ചെറിമരങ്ങളോട് ചെയ്തതിനെക്കുറിച്ചുള്ള പ്രണയഗീതങ്ങൾ പാടുകയായിരിക്കും .
നോക്കുകുത്തികളുടെ കോമാളി വേഷങ്ങൾ കൂസാതെ, നീർച്ചാലും മഹാനദിയും
ചെളിവരമ്പും മലമതിലും ഞാറ്റടികളും മഹാകാശങ്ങളും കടന്നു പറന്ന് അതിർത്തികളലിയിക്കുന്ന, ഒരേ വെൺ തൂവലുകളുള്ള പറവകളുടെ രാജ്യം എത്ര വിശാലമാണ് എന്ന അത്ഭുകരമായ തിരിച്ചറിവിനു മുന്നിൽ ഞാൻ വിനീതനും വിനയവാനുമായി ▮

(അവസാനിച്ചു)


ഇ. ഉണ്ണിക്കൃഷ്ണൻ

അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ, കേരളത്തിലെ നാട്ടുവൈദ്യം എന്നിവ കൃതികൾ

Comments