മലയാളം ന്യൂസ് ചാനലുകൾ എന്നെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമോ

സ്വർണക്കടത്ത് കേസിൽ കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന ചർവിതചർവണം നിർത്തി, അവരുടേതായ രീതിയിൽ അന്വേഷണം നടത്തി ഈ സ്വർണം ആരയച്ചു, അതിനു ആരൊക്കെ സഹായിച്ചു, ഇ സ്വർണം ആർക്കു വേണ്ടിയാണു അയച്ചത് എന്നൊക്കെ ഒരു investigation നടത്തിയാൽ ഈ പറഞ്ഞ പത്രത്തിന്റെയും ചാനലിന്റെയും റേറ്റിങ് പിടിച്ചാൽ കിട്ടാത്ത വിധം ഉയരും. പക്ഷെ എന്തുകൊണ്ട് അങ്ങിനെയൊന്നും കേരളത്തിലെ മാധ്യമങ്ങൾ ചെയ്തു കാണുന്നില്ല. ഒരു കേസിലെ പ്രതികൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി അത് തന്നെ ചർച്ച ചെയ്തുകൊണ്ട് ഇരിക്കുന്നതിൽ ചാനലുകളുടെ രാഷ്ട്രീയം ഒരു കാരണം ആകുന്നുണ്ടാകാം.

മ്മുടെ മലയാള ടി.വി. ചാനൽ ചർച്ചകളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? അത് പറയുന്നതിന് മുൻപ് നമുക്ക് ഒരു ചിന്താ പരീക്ഷണം നടത്തി നോക്കാം.

നിങ്ങൾക്ക് ഒരു കോടതി ഒരാഴ്ചത്തേക്ക് ഏകാന്ത തടവ് വിധിച്ചു എന്ന് കരുതുക. ഏകാന്ത തടവിനായി ജയിലിൽ പോകുന്നതാണ് മുൻപ് നിങ്ങൾക്ക് കൂടെ കുറെ പുസ്തകങ്ങൾ കൊണ്ടുപോകാം. പക്ഷെ നേരത്തെ പാക്ക് ചെയ്തു വച്ച രണ്ടു കെട്ട് പുസ്തകങ്ങളിൽ ഒന്ന് മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ഒരു കെട്ടിൽ ബോബനും മോളിയും മുഴുവൻ ലക്കങ്ങളും ഉണ്ട്, അല്ലെങ്കിൽ ആളുകൾക്ക് എളുപ്പം വായിക്കാവുന്ന എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഴുവൻ പുസ്തകങ്ങൾ, മറ്റൊന്നിൽ ഇന്ത്യൻ തത്വശാസ്ത്രത്തെ കുറിച്ചുള്ള പുസ്തകങ്ങൾ, ചരിത പുസ്തകങ്ങൾ, സീരിയസ് ആയ ശാസ്ത്രപഠനങ്ങൾ എന്നിവയാണ്. ഇതിൽ നിങ്ങൾ ഏതു തിരഞ്ഞെടുക്കും?

ഇതേ ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തിയും ചോദിക്കാം. ഒരു കെട്ടിൽ നിറയെ മലയാളത്തിൽ കോമഡി ചിത്രങ്ങളുടെ സീഡികളും മറ്റൊന്നിൽ സത്യജിത് റേ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി സീരിയസ് ആയി ചലച്ചിത്രങ്ങൾ എടുത്തവരുടെ ചിത്രങ്ങളും ആണെങ്കിൽ ഇതിൽ നിങ്ങൾ ഏതു തിരഞ്ഞെടുക്കും? തത്വശാസ്ത്രം, ശാസ്ത്രം, ചരിത്രം, സിനിമ എന്നിങ്ങനെയുള്ള മേഖലകളിൽ ഉള്ള വിദഗ്ദന്മാർ അല്ലാത്ത സാധാരണക്കാർ ആദ്യത്തെ, എളുപ്പം വായിക്കാവുന്ന പുസ്തകങ്ങളും, കണ്ടുചിരിക്കാവുന്ന സിനിമകളും ഒക്കെയാവും തിരഞ്ഞെടുക്കുക. ഒരു ദിവസത്തിൽ കുറച്ചു മണിക്കൂർ സീരിയസ് ആയ വായനയും സിനിമ കാണലും നടക്കുമെങ്കിലും, ഒരാഴ്ച ഏകാന്ത തടവിൽ കഴിയുന്ന ഒരാൾക്ക് അധികം തലച്ചോർ ഉപയോഗിക്കാതെ വളരെ നേരം രസിച്ചു വായിക്കാവുന്ന പുസ്തകങ്ങളും, കണ്ടു ചിരിക്കാവുന്ന സിനിമകളും ആണ് സമയം കളയാൻ കൂടുതൽ നല്ലതായി കാണപ്പെടുക. ഇതിന്റെ കാരണം തിരക്കി പോയാൽ നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേകതയെ കുറിച്ച് പറയേണ്ടി വരും.

വേട്ടയാടിയും കായ്കനികൾ പെറുക്കിയും നടന്നിരുന്ന കാലത്ത് മനുഷ്യന് എന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. ഒരു നല്ല കോള് കിട്ടിക്കഴിഞ്ഞു ഒരു പക്ഷെ കുറെ നാളത്തേക്ക് പട്ടിണി ആയിരിക്കും. അതുകൊണ്ട് ഏറ്റവും കൂടുതൽ ഊർജം ഉപയോഗിക്കുന്ന അവയവമായ നമ്മുടെ തലച്ചോർ ചില എളുപ്പവഴികൾ ചെയ്തു വച്ചിട്ടുണ്ട്. പലപ്പോഴും തലച്ചോറിലെ അധികം ഊർജ്ജമോ ചിന്തയോ വേണ്ടാതെ പെട്ടെന്ന് തീരുമാനം എടുക്കാവുന്ന ഒരു സർക്യൂട്ട് ആണ് നമ്മുടെ തലച്ചോർ മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് (മുൻപ് ഈ ചോദ്യം കേൾക്കാത്ത) പല വായനക്കാരും, "ഒരു ബാറ്റിനും ബോളിനും കൂടി നൂറ്റിപ്പത്ത് രൂപയുണ്ട്, ബാറ്റിനു ബോളിനേക്കാൾ നൂറു രൂപ കൂടുതലാണെങ്കിൽ ബാറ്റിനു എത്ര രൂപ ബോളിനു എത്ര രൂപ എന്ന ചോദ്യത്തിന് ഒരു വിചാരവും കൂടാതെ നമ്മുടെ തലച്ചോറിലേക്ക് നൂറും പത്തും എന്ന ഉത്തരം കടന്നു വരുന്നത്. ഈ ഉത്തരം തെറ്റാണ് കണ്ടുപിടിക്കാനും അതിന്റെ ശരിയുത്തരം കണ്ടുപിടിക്കാനും, തലച്ചോറിലെ കൂടുതൽ ഊർജം വേണ്ടിവരുന്ന രണ്ടാമത്തെ സർക്യൂട് നമ്മൾ ഉപയോഗിക്കേണ്ടി വരും.

ഇനി ഇതേ ചോദ്യം നമ്മുടെ ടി.വി. ചാനലിലെ ചർച്ചകളെ കുറിച്ചുള്ള ചോദ്യത്തിലേക്ക് മാറ്റാം. സ്വർണക്കടത്തിനെ കുറിച്ച് ഉള്ള, സ്വർണം എവിടെ നിന്ന് ആരയച്ചു, ആര് വഴി ആർക്ക് കിട്ടി ഇതുവഴി രാജ്യത്തിന് ഉണ്ടായ നികുതി നഷ്ടം എത്ര, ഇനി എന്ത് ശിക്ഷ , പോളിസി മാറ്റം ഉണ്ടായാൽ ഇത് ഭാവിയിൽ ആളുകൾ ചെയ്യാതെ ഇരിക്കും, വിദേശ രാജ്യത്തെ ഒരു നയതന്ത്ര പ്രതിനിധി ഈ കേസിൽ ഉൾപെട്ടിരിക്കുന്നത് നമ്മൾ എങ്ങിനെ കൈകാര്യം ചെയ്യും എന്നതൊക്കെ ആഴത്തിൽ ഈ വിഭാഗങ്ങളിലെ വിദഗ്ദന്മാർ ചർച്ച ചെയ്യുന്ന, ആളുകൾക്ക് ചർച്ച ചെയ്യാൻ സമയം കൊടുക്കുന്ന ശാന്തനായ ഒരു അവതാരകൻ ചർച്ച നയിക്കുന്ന ഒരു ചാനലും, സ്വപ്‌ന സ്വർണ കള്ളക്കടത്തിന്റെ കുറിച്ച് എന്ത് പറഞ്ഞു, അതിനെതിരെ സരിത എന്ത് പറഞ്ഞു എന്ന് പലപ്പോഴും രാഷ്ട്രീയ ബയാസോടെ സ്ഥിരമായി ടിവിയിൽ വരുന്ന നിരീക്ഷകർ ചർച്ച ചെയ്യുന്ന, വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ അല്ലാതെ അലറിവിളിക്കുന്ന ഒരു അവതാരകൻ ഉള്ള ഒരു ചാനലും ഉണ്ടെങ്കിൽ നിങ്ങൾ ഇതിൽ ഏതു ചാനൽ ചർച്ച കാണും. നമുക്ക് ആദ്യത്തെ ചാനൽ എന്നാണ് ഉത്തരം പറയാൻ തോന്നുന്നത് എങ്കിൽ പോലും പലരും തിരഞ്ഞെടുക്കുക രണ്ടാമത്തെ ചാനൽ ആയിരിക്കും. കാരണം ആശയങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മുടെ തലച്ചോർ കൂടുതൽ ഊർജം ഉപയോഗിക്കേണ്ടി വരും, അതേസമയം വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ നമ്മുടെ തലച്ചോറിന് അധികം ഊർജം ഉപയോഗിക്കേണ്ടി വരില്ല. ഞാൻ എഴുതുന്നതിൽ തന്നെ സ്വാനുഭവം വലിയ ശാസ്ത്രീയ കാര്യങ്ങൾ വിശദീകരിക്കാതെ എഴുതുന്ന പോസ്റ്റുകൾക്ക് ലൈക്ക് കൂടുകയും ആഴത്തിൽ ചില കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്ന പോസ്റ്റുകൾക്ക് ലൈക്ക് കുറയാനും കാരണം ഇത് തന്നെയാണ്. കൃഷി തുടങ്ങി സുഭിക്ഷമായി ഭക്ഷണം കിട്ടാൻ തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല, നമ്മുടെ തലച്ചോർ ഇപ്പോഴും പഴയ രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഇത്രയും പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരെ കുറിച്ചുമുള്ള പല പരാതികളുടെ അടിസ്ഥാനം വിശദീകരിക്കാൻ വേണ്ടിയാണ്. ചില രാഷ്ട്രീയ മത സംഘടനകളുടെ ചാനലുകൾ ഒഴിച്ച് ഇന്ത്യയിലെ ഇന്നത്തെ ടി.വി. ചാനലുകളും പത്രങ്ങളും ആളുകൾ കാണുകയും വായിക്കുകയും അതുവഴി പരസ്യ വരുമാനം ലഭിക്കുകയും ചെയ്തു നടത്തിക്കൊണ്ടു പോകുന്ന മുതലാളിത്ത സ്ഥാപനങ്ങളാണ്. ആളുകൾ കാണാൻ വേണ്ടിയുള്ള ചേരുവകളാണ് ഈ ചാനലുകളും പത്രങ്ങളും വിളമ്പുന്നത്. മലയാള സാഹിത്യരംഗത്തെ പ്രതിഭാശാലികൾ എഴുതുന്ന ഭാഷാപോഷിണി എന്നൊരു മാസിക ഉണ്ടായിരുന്നു. അതെ കമ്പനി മലയാള മനോരമ എന്ന പൈങ്കിളി ആഴ്ചപ്പതിപ്പും ഇറക്കിയിരുന്നു. ഭാഷാപോഷിണിയുടെ ആയിരം മടങ്ങായിരുന്നു പൈങ്കിളി വാരികയുടെ പ്രചാരം. ഇതേ സംഭവം തന്നെയാണ്. ടിവി ചാനലുകളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഭൂരിപക്ഷം ആളുകൾക്ക് വേണ്ടതാണ് നമ്മുടെ ചാനലുകൾ തരുന്നത്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനൊരു മാറ്റമുണ്ടാകണമെങ്കിൽ നമുക്ക് നമ്മൾ എന്തിനാണ് ടിവി ചർച്ചകൾ കാണുന്നത്, നമ്മുടെ ഇത്രയും സമയം നമ്മൾ ടിവി കാണാൻ ചിലവഴിക്കുമ്പോൾ അതിനു നമുക്ക് എന്താണ് തിരികെ കിട്ടുന്നത് എന്നൊക്കെ നമ്മൾ ആലോചിച്ച മാത്രം ടി.വി. കാണാൻ തുടങ്ങണം. നമ്മുടെ ടി.വി കാണൽ സംസ്‌കാരം നമ്മൾ തന്നെ മാറ്റണം. ആഴത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ടിവി ചാനലുകൾക്ക് കൂടുതൽ ടി.ആർ.പി റേറ്റിംഗ് കൂടിയാൽ നമ്മുടെ ടി.വി. ചർച്ച സംസ്‌കാരം തനിയെ മാറും.

മേല്പറഞ്ഞത് നടത്താൻ ബുദ്ധിമുട്ടാണ് എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ, മലയാള സിനിമയുടെ കാര്യം നോക്കിയാൽ മതി. അന്താരാഷ്ട്ര സിനിമകൾ കണ്ടുള്ള പരിചയം കൊണ്ട് കേരളത്തിൽ നിർമിക്കുന്ന സിനിമകളിൽ ബോളിവുഡ് സിനിമകളെ പോലെ നമ്മുടെ യുക്തിയെ വെല്ലുവിളിക്കുന്ന സിനിമകൾ ഉണ്ടെങ്കിൽ നമ്മൾ അത് തിരസ്‌കരിച്ച തുടങ്ങി. മറിച്ച് കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി നല്ല സിനിമകൾ നമ്മൾ വിജയിപ്പിക്കാൻ തുടങ്ങിയപ്പോൾ മലയാള സിനിമയുടെ ക്വാളിറ്റി തന്നെ വളരെയധികം മാറിപ്പോയി. മാറ്റം പതുക്കെയാണെകിൽ പോലും സംഭവ്യമാണ്.

കേരളത്തിലെ ടി.വി. ചാനൽ ചർച്ചകൾ പലപ്പോഴും ഒരു ഡ്രാമ ആണ്. സരിത, വീണ വിജയൻ, സ്വപ്നം തുടങ്ങിയ വ്യക്തികളെ കുറിച്ചുളള ചർച്ചകൾ, അല്ലെങ്കിൽ ചില സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഒക്കെയാണ് ഇതിൽ നടക്കുന്നത്. ചർച്ചകളിൽ ഒരു നായകനോ നായികയോ ഉണ്ടാകും, ഒരു വില്ലനോ വില്ലത്തിയോ ഉണ്ടാകും, ഒരു സംഭവം ഉണ്ടാകും ( സ്വർണ കടത്ത് ഉദാഹരണം നോക്കുക). ഒരേ ഒരു പ്രശ്‌നം മാത്രമേ ഉള്ളൂ, ISRO ചാരക്കേസ് നടക്കുന്ന സമയത്ത് മലയാള മനോരമയും കേരള കൗമുദിയും ഉൾപ്പെടെ അനേകം പത്രങ്ങൾ കേരളത്തിൽ അതിനെ പറ്റി, ഇപ്പോൾ സ്വർണക്കടത്ത് കേസിനെ പറ്റി നടത്തുന്ന പോലെ ഘോര ഘോരം വാർത്തകൾ ഇറക്കിയിരുന്നു. അതെല്ലാം വെറും ഗ്യാസ് ആയിരുന്നു എന്ന് നമുക്ക് ഇപ്പോൾ അറിയാം. ഇപ്പോൾ ടിവിയിൽ നടക്കുന്ന ചർച്ചകളുടെ എല്ലാം ആയുസ് ഒരു മാസം പോലുമില്ല എന്നതാണ് യാഥാർഥ്യം.

പക്ഷെ മാധ്യമങ്ങൾക്ക് അന്വേഷണാത്മക പത്രപ്രവർത്തനം എന്നൊരു കാര്യം ചെയ്യാൻ കഴിയും. ലോകത്തിന്റെ ഗതി തന്നെ മാറ്റിയ കുറെ വാർത്തകൾ അന്വേഷണാത്മക പത്രപ്രവർത്തകർ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ പ്രസിഡന്റിന്റെ രാജിയിൽ വരെ കലാശിച്ച വാഷിംഗ്ടൺ പോസ്റ്റിന്റെ വാട്ടർ ഗേറ്റ് ഇൻവെസ്റ്റിഗേഷൻ , ബോസ്റ്റൺ ഗ്ലോബ് നടത്തിയ കത്തോലിക്കാ സഭയിലെ പുരോഹിതർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തേക്ക് കൊണ്ടുവന്ന വാർത്ത തുടങ്ങി അനേകം ഉദാഹരണങ്ങൾ ഉണ്ട്. ഈ സ്വർണക്കടത്ത് കേസിൽ കേരളത്തിലെ ഒരു ടിവി ചാനൽ അല്ലെങ്കിൽ പത്രം ഇതിനെകുറിച്ച് നടത്തുന്ന ചർവിതചർവണം നിർത്തി, അവരുടേതായ രീതിയിൽ അന്വേഷണം നടത്തി ഈ സ്വർണം ആരയച്ചു, അതിനു ആരൊക്കെ സഹായിച്ചു, ഇ സ്വർണം ആർക്കു വേണ്ടിയാണു അയച്ചത് എന്നൊക്കെ ഒരു investigation നടത്തിയാൽ ഈ പറഞ്ഞ പത്രത്തിന്റെയും ചാനലിന്റെയും റേറ്റിങ് പിടിച്ചാൽ കിട്ടാത്ത വിധം ഉയരും. പക്ഷെ എന്തുകൊണ്ട് അങ്ങിനെയൊന്നും കേരളത്തിലെ മാധ്യമങ്ങൾ ചെയ്തു കാണുന്നില്ല. ഒരു കേസിലെ പ്രതികൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി അത് തന്നെ ചർച്ച ചെയ്തുകൊണ്ട് ഇരിക്കുന്നതിൽ ഒരു പക്ഷെ ഈ ചാനലുകളുടെ രാഷ്ട്രീയം ഒരു കാരണം ആകുന്നുണ്ടാകാം.

ഓർക്കുക പത്രപ്രവർത്തകരുടെ ആദ്യ ഉത്തരവാദിത്വം രാജ്യത്തെ പൗരന്മാരോടാണ്. കിട്ടുന്ന വാർത്തകൾ സ്വതന്ത്രമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക എന്നതാണ് പത്രപ്രവർത്തകരുടെ രണ്ടാമത്തെ കടമ. സ്വർണക്കടത്തിൽ കേരളത്തിലെ പത്രപ്രവർത്തകർ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തിയ എന്തെങ്കിലും കാര്യം ഞാൻ ഇതുവരെ കണ്ടിട്ടില്ല. മോദിയുടെ കാര്യത്തിലായാലും പിണറായി വിജയന്റെ കാര്യത്തിലായാലും, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിലായാലും അധികാരത്തിന്റെ സ്വതന്ത്രമായ ഒരു നിരീക്ഷകർ ആയി മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. വാർത്തകളുടെ കാര്യത്തിൽ പൊതുജനത്തിൽ നിന്നുള്ള വിമർശനങ്ങൾക്ക് മാധ്യമങ്ങൾ ചെവി കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എല്ലാ വാർത്തകളും ആഴത്തിൽ പരിശോദിക്കുന്ന ഇക്കാലത്ത്. വാർത്തകളുടെ മേൽ പൗരന്മാർക്കും അവകാശങ്ങളും കടമകളും ഉണ്ട്. ഇപ്പറഞ്ഞ എത്ര കാര്യങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകിച്ച് ടി.വി. ചാനലുകൾ പിന്തുടരുന്നുണ്ട് എന്നത് മാധ്യമപ്രവർത്തകർ ആലോചിക്കേണ്ട വിഷയമാണ്.

കേരളത്തിലെ മാധ്യമപ്രവർത്തകരോട് എനിക്കുള്ള ഒരേ ഒരു അപേക്ഷ ഇതാണ്. Great minds discuss ideas; average minds discuss events; small minds discuss people.എന്നൊരു പ്രശസ്തമായ ചൊല്ലുണ്ട്. നിങ്ങൾ ദിവസത്തിന്റെ ഭൂരിഭാഗവും സംഭവങ്ങളെ കുറിച്ചും ആളുകളെ കുറിച്ചും ചർച്ച ചെയ്‌തോളൂ, പക്ഷെ ദിവസത്തിലെ കുറച്ചു സമയം എങ്കിലും ആശയങ്ങളെ ചർച്ച ചെയ്യാൻ കൂടി മാറ്റിവെയ്ക്കാൻ ശ്രമിക്കുക. കാരണം കേരളത്തിന്റെ ഭാവിയെ കുറിച്ച്, അടുത്ത ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് ശേഷം നമ്മുടെ സംസ്ഥാനം എങ്ങിനെ ആയിരിക്കണം എന്നതിനെ കുറിച്ചെല്ലാം കുറെ കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാനുണ്ട്. അതിൽ ഭക്ഷണം, ഊർജം, ജോലി, ഗതാഗതം, സാമൂഹിക ഘടന, സാമൂഹിക തുല്യത തുടങ്ങി അനേകം കാര്യങ്ങളുണ്ട്.
മാധ്യമങ്ങളെ കുറ്റം പറയുന്നതിനോടൊപ്പം തന്നെ മേല്പറഞ്ഞ പോലെ നമ്മൾ കാഴ്ചക്കാർക്കും നമ്മുടെ ടിവി കാഴ്ച സംസ്‌കാരം കൂടുതൽ ഗൗരവമായ ചർച്ചകൾക്കായി മാറ്റി വയ്ക്കാൻ ശ്രമിക്കാം.

Comments