സർക്കാർ എന്നാൽ കുറേ കളികളുണ്ടാകുമെന്ന ഗോസിപ്പ് വർത്തമാനത്തിന്റെ അടിമകളാണ് ചില ജേണലിസ്റ്റുകൾ

സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ സംസാരിക്കുന്നു.

ഷഫീക്ക്​ താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആർ.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കുമുള്ള ആവശ്യകത വർധിക്കുകയാണെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളിൽ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?

​പ്രമോദ്​ രാമൻ: മലയാളത്തിലെ മാധ്യമങ്ങളിലെ മുൻനിരയിൽ ഭരണകൂട ഉപാസകർ പ്രത്യക്ഷമായിക്കഴിഞ്ഞു എന്നതൊരു വെറുംപറച്ചിൽ അല്ല. അതിന്റെ തെളിവുകൾ ഇപ്പോൾ ഇടയ്ക്കിടെ കാണാം. വ്യക്തമായ വലതുപക്ഷ അജൻഡയോടുകൂടി തയ്യാറാക്കപ്പെടുന്ന പ്രോഗ്രാമുകൾ ഇപ്പോൾ ചില ചാനലുകളിൽ വന്നുകഴിഞ്ഞു. സംഘപരിവാർ സ്വാധീനം നേരത്തെ തന്നെ യുക്തിബോധത്തിൽ സംഭവിച്ചുകഴിഞ്ഞിരുന്ന ഇടത്തേക്കാണ് നയപരമായ വലതുവത്കരണം കൂടി കടന്നുവരുന്നത്. ഇത് ദീർഘകാല പദ്ധതിയാണ്, സംഘത്തിന്റെ പ്രത്യയശാസ്ത്രപദ്ധതിയാണ്. വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും വാർത്തയുടെ/ചർച്ചയുടെ ദിശ നിശ്ചയിക്കുന്നതിലും ചില ഒഴിവാക്കലുകലാണ് ആദ്യം സംഭവിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശയങ്ങളോ ആവശ്യങ്ങളോ ഒരിക്കലും മുഖ്യചർച്ചയാവാത്തവിധം ചാനലുകളുടെ ദൈനംദിന പ്രവർത്തനം പ്രോഗ്രാം ചെയ്യപ്പെടുകയാണ്.

തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ എന്ന വലിയ സൗജന്യവർത്തമാനം പറഞ്ഞുകൊണ്ട് ഭരണകൂടത്തെ തൊട്ടും തലോടിയും നാൾ കഴിക്കുക എന്നതായിരിക്കും സമീപനം. സംഘപരിവാർ നേതൃത്വം നൽകുന്നത് പ്രത്യയശാസ്ത്രത്താൽ നിയന്ത്രിക്കപ്പെടുന്ന ഗവണ്മെൻറ്​ ആണെന്ന സവിശേഷ കാഴ്ച അവർക്ക് അവസാനിച്ചു. ഇതുവരെ കാണാത്ത ജനാധിപത്യവിരുദ്ധതയും വംശീയ വിദ്വേഷവും നാട്ടിൽ പരക്കുമ്പോൾ അതിനെ ചോദ്യംചെയ്യുക എന്ന പ്രേരണ ഉപേക്ഷിച്ചിരിക്കുന്നു.

മാധ്യമങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രി എന്ന സവിശേഷമായി ഉണ്ടാകേണ്ട സമീപനം നരേന്ദ്രമോദിയോട് കാണിക്കില്ല. അതുകൊണ്ട് അദ്ദേഹം അമ്മയുടെ കാൽകഴുകി പൂജിക്കുമ്പോൾ അതിനേക്കാൾ ഭക്ത്യാദരപൂർവം റിപ്പോർട്ട് ചെയ്യും. വിദ്വേഷപ്രസംഗങ്ങൾ സൃഷ്ടിക്കുന്ന ഭീകരാവസ്ഥ fringe elements ന്റെ മാത്രം പ്രശ്‌നമാണെന്ന യുക്തിയിൽ കുടുങ്ങുകയും ചെയ്യും. പ്രധാനപ്പെട്ട മാധ്യമങ്ങളുടെ ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങളെ ഭരിക്കുന്നത് സംഘപരിവാർ നാട്ടിൽ വ്യാപിപ്പിച്ച് കഴിഞ്ഞ ഭൂരിപക്ഷ വികാരമാണ്.

മാധ്യമങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രി എന്ന സവിശേഷമായി ഉണ്ടാകേണ്ട സമീപനം നരേന്ദ്രമോദിയോട് കാണിക്കില്ല. അതുകൊണ്ട് അദ്ദേഹം അമ്മയുടെ കാൽകഴുകി പൂജിക്കുമ്പോൾ അതിനേക്കാൾ ഭക്ത്യാദരപൂർവം റിപ്പോർട്ട് ചെയ്യും / Photo: narendramodi.in

അതായത്, വംശഹത്യാ പ്രത്യയശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആളുകൾ ഭരണത്തിലുള്ളതിനെ സാമാന്യത്തിൽ കവിഞ്ഞ് ശ്രദ്ധിക്കാൻ തയ്യാറാവണം എന്ന ചിന്ത ഇല്ലാതിരിക്കുക. സംഘപരിവാറിന് മാധ്യമങ്ങളിൽ വേണ്ടത് ഈ സാധാരണത്വമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അസ്വസ്ഥകരമായ എന്തോ ആക്കി മാറ്റും വിധമുള്ള ഭൂരിപക്ഷ സാധാരണത്വം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളിൽ തുല്യപ്രാതിനിധ്യം നേടാൻ ടെലിവിഷൻ ന്യൂസ്‌റൂമുകൾ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?

ഇക്കാര്യത്തിൽ 2014 ഒരു game changer ആയിരുന്നു. അതോടെ, കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ന്യൂസ് റൂം ഡിബേറ്റുകളിൽ അവർക്ക് ഒരു കസേര സ്വന്തമായി. ദേശീയ വിഷയങ്ങളിൽ മറുപടി പറയേണ്ട കക്ഷിയെന്ന പ്രാധാന്യം ഒരു imagined major player ആക്കി അവരെ മാറ്റി. രണ്ടുവർഷം കഴിഞ്ഞുവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം നേടുക മാത്രമല്ല ആകെ വോട്ട് ഷെയർ 15 ശതമാനത്തിലേക്കു വർധിക്കുകയും ചെയ്തു. ഇന്ത്യ മാറുകയാണ് എന്ന പ്രതീതി കേന്ദ്ര ഭരണത്തിൽ ഉണ്ടാക്കുകയും കേരളത്തിൽ ചിലപ്പോൾ അവർ പ്രധാന റോളിലേക്ക് വരും എന്നതരത്തിൽ വിലയിരുത്തലുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെ സംസ്ഥാന വിഷയങ്ങളിലും ഒരു ത്രികക്ഷി അഭിപ്രായ പ്രകടനം സാധാരണയായി. ഇത് സംഘപരിവാറിന് കേരളീയ സ്വീകരണമുറികളിൽ ഞങ്ങളും ഇവിടെയുണ്ട് എന്നുപറയാൻ അവസരമൊരുക്കി. ബി.ജെ.പി സാന്നിധ്യം ആവശ്യമേയില്ലാത്ത വിഷയങ്ങളിൽ പോലും അവരെ കണ്ടുതുടങ്ങി. 2019 വരെയൊക്കെ അതേനില തുടർന്നു. അവർ കേരളത്തിൽ ഒരുനിലയ്ക്കും ഒരു നിർണായകശക്തിയാകില്ലെന്ന് തെളിയിക്കപ്പെട്ട പിന്നീടുള്ള തിരഞ്ഞെടുപ്പുകളോടെ മാധ്യമങ്ങളുടെ സമീപനവും മാറുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം, നേരത്തേ സൂചിപ്പിച്ചപോലെ പ്രത്യക്ഷത്തിൽ അല്ലാതെ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ചിലരെ നിരീക്ഷക ഗണത്തിൽ പെടുത്തി അവതരിപ്പിക്കുന്നു എന്ന കൂടുതൽ വലിയ അപകടം അവിടെയുണ്ട് താനും.

മാനേജ്‌മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി വാർത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളിൽ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

മാനേജ്‌മെന്റുകളുടെ രാഷ്ട്രീയ താൽപര്യങ്ങൾ ഏതൊരു മാധ്യമത്തിന്റെയും ജീവിതത്തിന്റെ ഭാഗമായിരിക്കും. നല്ലനിലയ്ക്കാണെങ്കിൽ അങ്ങനെ, മറിച്ചാണെങ്കിൽ അങ്ങനെയും. ഉദാഹരണത്തിന് ട്രൂകോപ്പിക്ക് ഒരു രാഷ്ട്രീയ താല്പര്യം ഉണ്ടല്ലോ. നിശ്ചിതമായ രാഷ്ട്രീയമാണല്ലോ അതിനെ നയിക്കുന്നത്. അത് തീർച്ചയായും ഉള്ളടക്കത്തെ നിശ്ചയിക്കും. മീഡിയ വണിന് രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൂടി ഉൾപ്പെട്ട പോളിസിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ പ്രവർത്തനം. ഇതൊന്നും പക്ഷെ അജൻഡകളല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള കൂറ് മാനേജ്‌മെന്റിന്റെ താൽപര്യമായി വരുമ്പോൾ ആണ് വാർത്താപ്രവർത്തനം ഇടുങ്ങിയതാകുന്നത്. കേരളത്തിലെ മാധ്യമങ്ങളിൽ രണ്ടു മൂന്ന് ചാനലുകൾ മാത്രമേ ആ അജൻഡയോടെ പ്രവർത്തിക്കുന്നുള്ളൂ. അവിടെയൊന്നും ഞാൻ ജോലി ചെയ്തിട്ടില്ല.

മീഡിയ വണിന് രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൂടി ഉൾപ്പെട്ട പോളിസിയുടെ അടിസ്ഥാനത്തിൽ ആണ് ഞങ്ങളുടെ പ്രവർത്തനം / Photo: Ashkar Sidheeque

ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമധർമം നിർവഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടതുവിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങൾക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

സംഘടിത ഇടതുപക്ഷം മാധ്യമങ്ങൾക്കെതിരെ നിർമിച്ചെടുത്തിട്ടുള്ള വലിയൊരു മിത്താണിത്. ഇടതുപക്ഷ ആശയങ്ങൾ തന്നെ കൈവിട്ടു നിൽക്കുന്നവരെ വിമർശിക്കുന്നത് എങ്ങനെ ഇടതുവിരുദ്ധമാകും? മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിക്കുകയെന്ന നടപടി ഒരു സർക്കാരിൽ നിന്നുണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്ന, മനുഷ്യാവകാശം സംരക്ഷിക്കണം എന്നുപറയുന്നവരല്ലേ യഥാർഥ ഇടതുപക്ഷം? കേരളത്തിൽ ഏറ്റവുമധികം ഓഡിറ്റ് ചെയ്യപ്പെടുന്ന പാർട്ടി സി.പി.എം തന്നെ. അതിൽ സംശയമൊന്നുമില്ല. അതിൽ അവർ അഭിമാനിക്കുകയല്ലേ വേണ്ടത്? കുറ്റംപറഞ്ഞവർക്ക് വാക്ക് കൊണ്ടല്ല, പ്രവർത്തനം കൊണ്ട് മറുപടി നൽകാൻ കഴിയുന്നവരല്ലേ അവർ? പിന്നെ എന്തിന് മാധ്യമങ്ങളെ എതിരാളികളായി കാണണം?

കേരളത്തിലെ ടെലിവിഷൻ ജേണലിസം ശരിയായ പാതയിൽ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദർഭങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, റിപ്പോർട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

സർക്കാർ അല്ലെങ്കിൽ ഭരണം എന്നുപറഞ്ഞാൽ അതിനകത്ത് കുറെ കളികൾ ഉറപ്പായിട്ടും ഉണ്ടാകും എന്നൊരു യുക്തിരഹിതമായ ഗോസിപ്പ് വർത്തമാനത്തിന്റെ അടിമകളാണ് ചില ജേണലിസ്റ്റുകൾ. അവർക്ക് നേരെ മുന്നിൽ കാണുന്ന ഒന്നിനെക്കാളും ആവശ്യം പിന്നാമ്പുറത്ത് എന്തോ ‘ഉണ്ടാകും' അതിനെയാണ്. എന്നാൽ വാർത്ത വസ്തുതാപരമാണെന്ന് കാണിക്കുകയും വേണം. സ്വപ്ന പറയുന്നതിനുപിന്നിലെ കളികളാണ് മനസ്സിൽ. ഈ അബോധപ്രേരണ ‘സ്വപ്ന സുരേഷ് എപ്പിസോഡി’നെ കാര്യമായി നയിച്ചിട്ടുണ്ട്. സത്യം ഒട്ടും ലളിതമാകാൻ പാടില്ലെന്ന് മാധ്യമങ്ങൾക്ക് നിർബന്ധം ഉള്ളതുപോലെ തോന്നും. സംഘപരിവാർ പിന്തുണയോടെയാണ് സ്വപ്ന പ്രവർത്തിക്കുന്നത് എന്ന് പറയുകയെങ്കിലും ചെയ്യുക എന്നത് പ്രധാനമായ കാര്യമാണ്. അത് പറയുന്നത് പക്ഷെ ഭൂരിപക്ഷ വികാരത്തെ തൃപ്തിപ്പെടുത്തില്ല. പകരം, സ്വപ്ന പറഞ്ഞതിലെ ബിരിയാണി ചെമ്പ് പോലുള്ള ഇ​മേജറികളെ ഉപയോഗിച്ച് കൗതുകം ജനിപ്പിക്കാനാണ്, അവരുടെ ഭാഷ്യത്തെ വൈവിധ്യവത്കരിക്കാനാണ് മുൻനിരയിൽ ശ്രമം.

സംഘപരിവാർ പിന്തുണയോടെയാണ് സ്വപ്ന പ്രവർത്തിക്കുന്നത് എന്ന് പറയുകയെങ്കിലും ചെയ്യുക എന്നത് പ്രധാനമായ കാര്യമാണ്. അത് പറയുന്നത് പക്ഷെ ഭൂരിപക്ഷ വികാരത്തെ തൃപ്തിപ്പെടുത്തില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, സ്വപ്ന സുരേഷിന്റെ വാർത്താസമ്മേളനങ്ങളും അവർ പുറത്തുവിട്ട ഓഡിയോയും കാര്യമായിത്തന്നെ കവർ ചെയ്യേണ്ട വാർത്തയാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം, ചുരുങ്ങിയത് മൂന്ന് പ്രധാന കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസുകളിലെ പ്രതി നൽകിയ 164 മൊഴിയിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രിയുടെ ദൂതനായി ഒരാൾ വന്നുവെന്ന് പ്രതി പറഞ്ഞാൽ അത് വലിയ വാർത്തയാണ്. അതിന് തെളിവായി ഓഡിയോ പുറത്തുവിടുന്നു എന്നുപറഞ്ഞാൽ അത് തൽസമയം നൽകാൻ മാധ്യമങ്ങൾ കാത്തിരിക്കുന്നതിൽ ഒരു തെറ്റുമില്ല. ശ്രദ്ധിക്കേണ്ടത് ആരു പറയുന്നു എന്നതിനൊപ്പം ആരെക്കുറിച്ച് പറയുന്നു എന്നതുകൂടിയാണ്. നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാം.

Comments