Image courtesy of Bill Kerr via Flickr

വിപണി,മൂലധനം,
മീഡിയ

വിപണിയുടെയും സാങ്കേതിക വിദ്യയുടെയും വളർച്ചയിൽ, മാധ്യമങ്ങൾ മത്സരത്തിന് വിധേയമായപ്പോൾ സംഭവിച്ച മൂല്യച്യുതിക്ക് നൽകേണ്ടി വന്ന വലിയ വിലയാണ് ഈ അടിയറവ്.

മീഡിയ സെൻസർഷിപ്പ് ഒരു യാഥാർഥ്യം തന്നെയാണ്.

പല വാർത്തകളും വാർത്തകളാകുന്നില്ല. എന്നാൽ, അസത്യങ്ങളും അർധസത്യങ്ങളും വാർത്തയായി മാറുമ്പോൾ, അതിലൂടെ യാഥാർഥ്യത്തെ മറയ്ക്കുക മാത്രമല്ല, വാർത്ത കൊണ്ട് ഉണ്ടാവേണ്ട പ്രതിരോധങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കുകയും ചെയ്യുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ.

കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനും എതിരായ, ചങ്കുറപ്പുള്ള നേതാവിന്റെ നയമായാണ് നോട്ടുനിരോധനം എന്ന ദുരന്തത്തെ പല മാധ്യമങ്ങളും ആഘോഷിച്ചത്. മുഴുവൻ പണവും തിരിച്ചുവന്നപ്പോൾ, കള്ളപ്പണവേട്ടയിൽ പൊലിഞ്ഞ അറുനൂറോളം നിരപരാധികളുടെ ജീവന് ആരാണ് ഉത്തരവാദി എന്ന ചോദ്യം പോലും അവർ ചോദിച്ചില്ലെന്നുമാത്രമല്ല, സ്റ്റേറ്റ് നൽകിയ ഉത്തരവുകളെ അതേപടി വിഴുങ്ങുകയും ചെയ്തു. ജനത്തിന്റെ ചോദ്യങ്ങൾ മുന്നോട്ടുവച്ച് രണ്ടാമത്തെ പ്രതിപക്ഷമാവേണ്ടവരായിരുന്നു മാധ്യമങ്ങൾ. നോട്ടു നിരോധനത്തെ, അതിന്റെ പ്രോസസ്സിനെ ചോദ്യം ചെയ്തുവന്ന പരാതിക്ക് സുപ്രീം കോടതി നൽകിയ വിധി, സ്റ്റേറ്റിന് ശരിയെന്ന് തോന്നുന്നത് ചെയ്യാം എന്നാണ് പറഞ്ഞുവച്ചത്. രാജ്യത്തെ നിരപരാധികളെ വേട്ടയാടിയ ഒരു സ്റ്റേറ്റ് നടപടിയെ, സ്റ്റേറ്റിന്റെ ശരിയാണ് കോടതിയുടെ ശരി എന്നു പറഞ്ഞ്നീതിയുക്തമാക്കിയ വിധിയെ അപ്പടി വിഴുങ്ങുകയായിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ. ഇത്തരം പ്രവർത്തനങ്ങളെ ന്യായീകരിക്കാനുള്ള ഏജൻസിയായി മാധ്യമങ്ങൾ മാറുന്നു എന്നത് ഒരു അതോറിറ്റേറിയൻ ഭരണകൂടത്തെക്കാളും ഭയപ്പെടേണ്ട അവസ്ഥയാണ്.

കള്ളപ്പണവേട്ടയിൽ പൊലിഞ്ഞ അറുനൂറോളം നിരപരാധികളുടെ ജീവന് ആരാണ് ഉത്തരവാദി എന്ന ചോദ്യം പോലും അവർ ചോദിച്ചില്ലെന്നുമാത്രമല്ല, സ്റ്റേറ്റ് നൽകിയ ഉത്തരവുകളെ അതേപടി വിഴുങ്ങുകയും ചെയ്തു

കേരളത്തിൽ മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന് ഊർജ്ജവും ശ്വാസവായുവും നൽകുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് വ്യക്തമായതാണ്. പ്രതിപക്ഷത്തിന് പിഴച്ചിടത്ത് മാധ്യമങ്ങൾ മറയായും ശക്തിയായും നിന്നു. അതും ഒരുതരത്തിൽ മാധ്യമങ്ങൾ മറന്ന മാധ്യമധർമമായിരുന്നു എന്നത് വേറൊരു കാര്യം. എന്നാൽ ഈയൊരു ദൗത്യം ദേശീയതലത്തിൽ മാധ്യമങ്ങൾക്കില്ല. അതുകൊണ്ടുതന്നെ, ദേശീയതലത്തിലെ പല ജനദ്രോഹനയങ്ങളും പ്രശ്‌നങ്ങളും പൊതുജനം അറിയുന്നുപോലുമില്ല എന്നുമാത്രമല്ല, അറിയുന്നത് കേന്ദ്രഭരണകൂടത്തിന്റെ നിലനില്പിനാവശ്യമായ രീതിയിലുള്ള വളച്ചൊടിച്ച വാർത്തകളുമാണ്. ഇത് ജനാധിപത്യവ്യവസ്ഥയുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

2000-ഓടെ, വിവര സാങ്കേതിക വിപ്ലവത്തിന്റെ ഫലമായി, വിപണി വ്യവസ്ഥയും ആഗോളീകരണ നടപടികളും സമ്പദ്വ്യവസ്ഥയെ മാത്രമല്ല, സമൂഹത്തിലെ ഓരോ ഘടകങ്ങളേയും അടിമുടി വിപണിവത്ക്കരിച്ചപ്പോൾ മാധ്യമങ്ങളും അതിൽ പെട്ടു.

മൂലധനവും സെൻസർഷിപ്പും

ഒരു വാർത്താമാധ്യമം പരസ്യം കൊണ്ടും വരിസംഖ്യ കൊണ്ടും മാത്രം നടത്തിക്കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് ഇന്നുള്ളത്. പുതിയ ടെക്‌നോളജി, ശമ്പളം, മറ്റ് സ്ഥാവര- ജംഗമ ചെലവ് എന്നിവ വിവരണാതീതമാണ്. ഒരു വിപണിവ്യവസ്ഥയിൽ നിമിഷംപ്രതി മത്സരം നേരിടുന്ന ഒരു മാധ്യമത്തിന് പണത്തിനായി നിക്ഷേപകരെ തേടേണ്ടിവരുന്നു. ഓഹരി വിൽപനയിലൂടെ നിക്ഷേപകർ എത്തുമ്പോൾ, അവരുടെ താല്പര്യങ്ങളാണ് മുന്നിൽവരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ മൂലധനം സ്വരൂപിക്കുക എന്നത്കുറച്ചുപേരിലൊതുങ്ങുമ്പോൾ, പണം സമാഹരിക്കുന്നതിന് പരിധികളുണ്ടാവുകയും, അത് പലതരം വ്യവസ്ഥകളിൽ പെടുകയും ചെയ്യും. ഇന്ത്യൻ മാധ്യമമേഖല, കഴിഞ്ഞ കുറച്ചുവർഷങ്ങൾ കൊണ്ട് വിരലിലെണ്ണാവുന്ന കമ്പനികളുടെ കൈയിലെത്തിയത് ഇതുകൊണ്ടാണ്.

പബ്ലിക് പോളിസിയിൽ ധാർമികത മുൻനിർത്തി പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ, തങ്ങളുടെ പബ്ലിക് പോളിസി പ്രവർത്തനങ്ങളുടെ ഫണ്ട് കോർപ്പസ് ഫണ്ടിൽ നിന്നോ ചെറിയ വ്യക്തിസംഭാവനകളിൽ നിന്നോ ആണ് കണ്ടെത്തിയിരുന്നത്. അതിനാൽ പബ്ലിക് പോളിസിയിൽ പണിയെടുക്കുന്നവരുടെ ശമ്പളം പലപ്പോഴും മറ്റുള്ളവരേക്കാൾ കുറവുമായിരുന്നു. പറഞ്ഞുവന്നത്, ശമ്പളവും മറ്റ് അലവൻസുകളും വിപണിയധിഷ്ഠിതവും ആകർഷകവും ആവുമ്പോൾ, അത് മൂലധന ശോഷിപ്പുണ്ടാക്കുകയും, അത് നികത്താൻ, വിപണിയിൽ നിന്ന് പണം കണ്ടെത്തേണ്ടിവരികയും ചെയ്യും. അപ്പോൾ, വിപണി നിയന്ത്രിക്കുന്നവർ ആരാണോ, അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും മാധ്യമങ്ങൾക്ക് അറിയാതെ ഏൽക്കേണ്ടിവരും. അത് സ്വയം ഏല്പിക്കുന്ന സെൻസർഷിപ്പ് ആകുന്നതിൽ അത്ഭുതമില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണ്. ഇന്ന് പല മാധ്യമങ്ങളും തങ്ങളുടെ നിഷ്പക്ഷത, നിക്ഷേപത്തിനൊപ്പം വിപണിയിൽ വില്പന നടത്തിയിരിക്കുകയാണ്.

മാധ്യമങ്ങളുടെ വിപണിവൽക്കരണം

മിക്ക ദേശീയ പ്രാധാന്യമുള്ള മാധ്യമങ്ങളും ദേശീയ പ്രസ്ഥാനമായി ഉയർന്നുവന്നതാണ്. പിരിച്ചെടുത്ത ചെറിയ തുകകളായിരുന്നു അവരുടെ മൂലധനം. അതിന് ഈടായി നൽകിയത്, പത്രപ്രവർത്തകരുടെ വിശ്വാസ്യതയും സൽപ്പേരും ആത്മാർഥതയുമായിരുന്നു. അവർ പൊതുപ്രവർത്തകർ കൂടിയായിരുന്നു, പ്രൊഫഷണൽസ് അല്ലായിരുന്നു. പത്രപ്രവർത്തനം പൊതുപ്രവർത്തനത്തിൽനിന്ന് വിപണിയിൽ വില്പനയ്ക്കുള്ള പ്രൊഫഷണൽ സേവനമായപ്പോൾ ഉണ്ടാവുന്ന സ്വാഭാവിക മാറ്റം മാത്രമാണിത്.

ധീരരായി, ആർക്കും വശപ്പെടാതെ, പൊതുതാൽപര്യം മാത്രം മുൻനിറുത്തി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ നിലനിൽപ്പ് സമൂഹത്തിന്റെ, ദേശത്തിന്റെ, അതിലും മുകളിൽ ജനാധിപത്യത്തിന്റെ ആവശ്യമാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന അവകാശങ്ങളും ധർമങ്ങളും പരിപാലിക്കാൻ സ്വയം തയാറായ പൊതുപ്രവർത്തകരായിട്ടാണ് അവരെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളും ഉൾക്കൊണ്ടത്. 2000-ഓടെ, വിവര സാങ്കേതിക വിപ്ലവത്തിന്റെ ഫലമായി, വിപണി വ്യവസ്ഥയും ആഗോളീകരണ നടപടികളും സമ്പദ്വ്യവസ്ഥയെ മാത്രമല്ല, സമൂഹത്തിലെ ഓരോ ഘടകങ്ങളേയും അടിമുടി വിപണിവത്ക്കരിച്ചപ്പോൾ മാധ്യമങ്ങളും അതിൽ പെട്ടു. വിപണിയുടെയും സാങ്കേതിക വിദ്യയുടെയും വളർച്ചയിൽ, മാധ്യമങ്ങൾ മത്സരത്തിന് വിധേയമായപ്പോൾ സംഭവിച്ച മൂല്യച്യുതിക്ക് നൽകേണ്ടി വന്ന വലിയ വിലയാണ് ഈ അടിയറവ്.

എൻ.ഡി.ടി.വിയിലെ രവീഷ് കുമാർ സ്‌ക്രീൻ ശൂന്യമാക്കി പ്രതിരോധിച്ചപ്പോൾ അതിനെ പിന്തുണച്ച എത്ര ഇന്ത്യൻ മാധ്യമങ്ങളുണ്ടായിരുന്നു. ബി.ബി.സി വിഷയത്തിൽ പക്ഷം പിടിക്കാതിരിക്കുന്നതാണ് നൈതികതയും ധാർമികതയും കച്ചവടച്ചരക്കാക്കിയ മുഖ്യധാരാ മാധ്യമങ്ങൾക്ക് നല്ലതെന്ന് അവർക്കറിയാം

പത്രത്തിലെ ഒരു വാർത്ത വീണ്ടും തേടിപ്പോകാൻ എളുപ്പമാണ്. എന്നാൽ ടെലിവിഷൻ വാർത്ത അത്ര എളുപ്പം തേടിപ്പോകാൻ പറ്റില്ല. ഡിജിറ്റൽ മാധ്യമങ്ങൾക്ക് വായനക്കാരെ/ കേൾവിക്കാരെ/ കാഴ്ചക്കാരെ കിട്ടണമെങ്കിൽ സെൻസേഷണലിസം വേണം. ഏറ്റവും കുറഞ്ഞ വാക്കുകളിലും ആകർഷക തലക്കെട്ടുകളിലുമാണ് അത് വായനക്കാരെ തേടുന്നത്. ഇവരോടുകൂടിയാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്. ഇതിനിടയിൽ, പുലർത്തേണ്ട അടിസ്ഥാന ധാർമികത ഇല്ലാതായി. ധാർമികതയും നൈതികതയും വിറ്റുകഴിഞ്ഞാൽ പിന്നെ അവിടെയുള്ളത് കുനിയാൻ പറഞ്ഞാൽ കിടന്നുരുളാൻ തയാറായവരായിരിക്കും. ധാർമിക മൂല്യങ്ങളിൽ അധികം വെള്ളം ചേർക്കാനാകാത്തവർ സ്വന്തം സ്ഥാപനങ്ങളിൽ അധികപ്പറ്റായി, പിന്നെ പുറത്തുപോയി സ്വതന്ത്ര മാധ്യമപ്രവർത്തകരായി തുടരും. പലരും സ്റ്റേറ്റിന്റെ ഇടപെടലുകളാൽ കേസുകളും ചതിക്കുഴികളുമായി വലയും. ദി വയർ, കാരവൻ എന്നിവ ഉത്തമ ഉദാഹരണങ്ങൾ.

ധാർമിക മൂല്യങ്ങളിൽ അധികം വെള്ളം ചേർക്കാൻ പറ്റാത്തവർ ആദ്യം സ്വന്തം സ്ഥാപനങ്ങളിൽ അധികപ്പറ്റായി, പിന്നെ പുറത്തേക്ക് പോയി സ്വതന്ത്ര മാധ്യമപ്രവർത്തനവുമായി നടക്കുന്നു.

പണത്തേക്കാളും ശക്തി നൈതികതയ്ക്കും ധാർമ്മികതക്കുമാണ്. ഇത് രണ്ടും ഇല്ലാതായതുകൊണ്ടാണ് 1975- ൽ നിന്ന് 2023- ലേക്ക് വരുമ്പോൾ മാധ്യമങ്ങൾ യാതൊരു സങ്കോചവുമില്ലാതെ സെൻസർഷിപ്പ് ഉൾക്കൊള്ളുന്നതും, സ്റ്റേറ്റിന്റെ പിണിയാളുകളായി പ്രവർത്തിക്കുന്നതും. ഭരണഘടനാമൂല്യങ്ങൾ എന്നത് ധാർമ്മികതയിലും നൈതികതയിലും ഊന്നി ഒരു ദേശത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള വഴികളാണ്. അതിനനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ ഏജൻസിക്കും നൽകുന്ന സംരക്ഷണവും കൂടി ഉൾപ്പെടുന്നതാണത്. ഈ രണ്ട് അടിസ്ഥാന പ്രവർത്തന മൂല്യങ്ങളും ഇല്ലാതായാൽ അത് ഭരണഘടനയുടെ നടത്തിപ്പിനെ തന്നെയാണ് ബാധിക്കുക. ഇന്നത്തെ ഇന്ത്യൻ സാമൂഹിക- രാഷ്ട്രീയ ചരിത്രം അതാണ് ഭാവിതലമുറകളോട് പറയാൻ പോകുന്നത്.

ബി.ബി.സിയുടെ പ്രശ്‌നം പൊതുസമൂഹത്തിൽ എത്ര പേർക്കറിയാം?. വളരെ കുറച്ച് മാധ്യമങ്ങളേ അതിനെകുറിച്ച് ചർച്ച ചെയ്തിട്ടുള്ളൂ. മറ്റുള്ളവർ അതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഒരു വിദേശശക്തിയുടെ ഇടപെടലായിട്ടാണ് റിപ്പോർട്ട്ചെയ്തത്.

ഒരു സമൂഹത്തിൽ പ്രതിരോധങ്ങളുയർത്തിയിരുന്നത് എക്കാലവും ചെറിയ ഗ്രൂപ്പുകളായിരുന്നു. അവർ അധ്യാപകരും വിദ്യാർഥികളും മാധ്യമപ്രവർത്തകരുമൊക്കെയായിരുന്നു. ഒപ്പം, ഇടതുപക്ഷ- സോഷ്യലിസ്റ്റ് ആശയങ്ങളിൽ താൽപര്യവും വിശ്വാസവുമുള്ള ഗ്രൂപ്പുകളും. വിപണിയും വിഭജന രാഷ്ട്രീയവും ഈ ഗ്രൂപ്പുകളുടെ ശക്തിയും ഊർജ്ജവും ഇല്ലാതാക്കിയിട്ടുണ്ട്. സത്യത്തിൽ ഈ നിശ്ശബ്ദത വളരെ പതുക്കെ സംഭവിച്ച ഒരു സോഷ്യൽ എഞ്ചിനീയറിംഗിന്റെ പരിണിത ഫലമാണ്. 2016- ലെ ജെ.എൻ.യു പ്രതിരോധങ്ങളിൽ പ്രതിപക്ഷവും പ്രതിരോധ ഗ്രൂപ്പുകളും സജീവമായിരുന്നു. 2020- ലെ ജെ.എൻ.യു ആക്രമണ സമയത്ത്, ഈ പ്രതിരോധം ദുർബലമായി. ജെ.എൻ.യുവിനോട് അടുപ്പമുള്ള കുറച്ചുപേരുടെ കാര്യം മാത്രമായി അത് മാറി. അതുപോലെയായിരുന്നു ജാമിയ മില്ലിയയിലെ പ്രതിരോധങ്ങളും. അതും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമായി ഒരു പരിധിവരെ മാറി. ഇങ്ങനെ, പ്രതിരോധങ്ങളുയർത്തിയവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെട്ടപ്പോൾ പൊതുധാരാ മാധ്യമങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചു, നിലനിൽപിനായി സ്റ്റേറ്റിന്റെ പിണിയാളുകളായി. എൻ.ഡി.ടി.വിയിലെ രവീഷ് കുമാർ സ്‌ക്രീൻ ശൂന്യമാക്കി പ്രതിരോധിച്ചപ്പോൾ അതിനെ പിന്തുണച്ച എത്ര ഇന്ത്യൻ മാധ്യമങ്ങളുണ്ടായിരുന്നു. ബി.ബി.സി വിഷയത്തിൽ പക്ഷം പിടിക്കാതിരിക്കുന്നതാണ് നൈതികതയും ധാർമികതയും കച്ചവടച്ചരക്കാക്കിയ മുഖ്യധാരാ മാധ്യമങ്ങൾക്ക് നല്ലതെന്ന് അവർക്കറിയാം. ബി.ബി.സിയുടെ പ്രശ്‌നം പൊതുസമൂഹത്തിൽ എത്ര പേർക്കറിയാം?. വളരെ കുറച്ച് മാധ്യമങ്ങളേ അതിനെകുറിച്ച് ചർച്ച ചെയ്തിട്ടുള്ളൂ. മറ്റുള്ളവർ അതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഒരു വിദേശശക്തിയുടെ ഇടപെടലായിട്ടാണ് റിപ്പോർട്ട്ചെയ്തത്. പ്രതിപക്ഷപാർട്ടികളിൽ ചെറിയ ശതമാനം മാത്രമേ ഇതിനെതിരെ ശബ്ദമുയർത്തിയിട്ടുള്ളൂ. ചുരുക്കത്തിൽ മുഖ്യധാരാ മാധ്യമങ്ങളെ പിന്തുടരുന്നവർക്ക് ബി.ബി.സിയുടേത് ഒരു ദേശദ്രോഹ പ്രവൃത്തി മാത്രമാണ്. ദേശം ഒരു വ്യക്തിയിലേക്കും ഒരു ഐഡിയോളജിയിലേക്കും മാത്രമായി ഒതുങ്ങുമ്പോൾ സംഭവിക്കുന്ന കാര്യമാണിത്. രാജ്യത്തിനകത്തെ മാധ്യമങ്ങളെ സ്റ്റേറ്റ് വരുതിയിലാക്കിയാലും ആരും ഒന്നും പറയാത്ത അവസ്ഥ വന്നുചേർന്നിരിക്കുന്നു. കാരണം, ശബ്ദമുയർത്തുന്നവർ നിശ്ശബ്ദരാക്കപ്പെടും. സ്റ്റേറ്റിന്റെ ഇടപെടലിനെ പ്രതിരോധിക്കുന്നവരുടെ തന്നെ ധാർമികത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്.

2020- ലെ ജെ.എൻ.യു ആക്രമണത്തിൽ പരിക്കുപറ്റിയ ഐഷേ ഘോഷും ആക്രമണകാരികളും

ഉദാഹരണത്തിന്, ഏഷ്യാനെറ്റ് ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡ്. ഈ പ്രശ്‌നത്തിൽ ഏഷ്യനെറ്റിന്റെ ധാർമികതയില്ലായ്മയും ക്രിമിനൽ ഫാക്ടറും വളരെ വ്യക്തമാണ്. മാധ്യമങ്ങൾക്ക് പക്ഷം പിടിക്കാം, പക്ഷെ കള്ളത്തരത്തിലൂടെ കാര്യങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ മാധ്യമ കൂട്ടായ്മയിൽനിന്ന് പ്രതിരോധം ഉണ്ടായിട്ടില്ലെങ്കിൽ, അതിനെ പത്രസ്വാതന്ത്ര്യം എന്ന ഒറ്റ ഘടകത്തിലൂന്നി എതിർത്താൽ, അത് ഇത്തരം മാധ്യമ പ്രവർത്തനങ്ങൾക്കുനേരെയുള്ള എന്ത് പ്രതിരോധമാണ് മുന്നോട്ടുവയ്ക്കുന്നത്?

ഡിജിറ്റൽ മീഡിയയും ക്രോണി കാപ്പിറ്റലിസവും

സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ലെങ്കിൽ പല അർധസത്യങ്ങളും അസത്യങ്ങളും വാർത്തകളായി തന്നെ പൊതുജനത്തിന് കാണേണ്ടിവന്നേനേ. സ്റ്റേറ്റും നൈതികത നഷ്ടപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളും യാഥാർഥ്യത്തെ മറയ്ക്കുമ്പോൾ, ജനത്തിന് സത്യത്തിനോടടുത്ത വർത്തമാനങ്ങൾ കിട്ടിയത് ഈ ആൾട്ടർനേറ്റീവ് മാധ്യമങ്ങൾ വഴിയാണ്. സോഷ്യൽ മീഡിയയിലെ ഫാക്ട് ചെക്ക് സംവിധാനത്തെ പി.ഐ.ബിയെ ഏൽപ്പിച്ചാലും മുഖ്യധാരാ മാധ്യമങ്ങൾ നടത്തിയ രീതിയിലുള്ള കീഴടങ്ങൽ സാധ്യമല്ല. ഒന്ന് പോയാൽ വേറൊന്ന് എന്ന രീതിയിൽ അത് വന്നുകൊണ്ടിരിക്കും. ഡിജിറ്റൽ ലോകത്ത് നിരോധനം ഏർപ്പെടുത്തുന്നതിന് പരിധിയുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ- റഷ്യൻ പ്രശ്‌നത്തിൽ ഏർപ്പെടുത്തിയ നിരോധനം ഡിജിറ്റൽ ലോകം നല്ല പോലെ പൊളിച്ചിട്ടുണ്ട്. സ്റ്റേറ്റ് എത്രമാത്രം ശക്തി ഉപയോഗിക്കുമോ, അതിനനുസരിച്ച് പതുക്കെ പ്രതിരോധങ്ങളുയരും. അതാണ് ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

ഡിജിറ്റൽ ലോകത്തേക്കുള്ള നിർബാധ ഇടപെടലുകൾ ആഡംബരമല്ല, അത്യാവശ്യമായിരിക്കുന്നു. കശ്മീരിനെ മാസങ്ങളോളം ഡിജിറ്റൽ ലോകത്തുനിന്ന് മാറ്റിനിർത്തുന്നതുപോലെയാകില്ല, മറ്റ് പ്രദേശങ്ങളിൽ.

കോവിഡും സർക്കാരിന്റെ ഡിജിറ്റൽ ഇക്കണോമിയും ഒക്കെ കൊണ്ട് ജനം ഡിജിറ്റൽ സൗകര്യങ്ങളിലും ഡിജിറ്റൽ വിനോദങ്ങളിലുമൊക്കെ മുഴുകി കഴിഞ്ഞു. ഇതിലൂടെ അവരുടെ ലോകം രാജ്യാതിർത്തിക്കൾക്കും അപ്പുറം എത്തിക്കഴിഞ്ഞു. അതുപോലെ അവശ്യ സേവനം മുതൽ കച്ചവടത്തിനുവരെ ഇന്ന് ഡിജിറ്റൽ സേവനം വേണം. ചുരുക്കത്തിൽ ഡിജിറ്റൽ ലോകത്തേക്കുള്ള നിർബാധ ഇടപെടലുകൾ ആഡംബരമല്ല, അത്യാവശ്യമായിരിക്കുന്നു. കശ്മീരിനെ മാസങ്ങളോളം ഡിജിറ്റൽ ലോകത്തുനിന്ന് മാറ്റിനിർത്തുന്നതുപോലെയാകില്ല, മറ്റ് പ്രദേശങ്ങളിൽ.

ക്രോണി കാപ്പിറ്റലിസം ഒരു രാജ്യത്തെ രണ്ട് കമ്പനികളിലേക്ക് ചുരുക്കുമ്പോൾ പുതിയ നിക്ഷേപകർ വളരെ സൂക്ഷിച്ചാണ് വരുന്നത്.

ഇതിലും അപ്പുറം, ക്രോണി കാപ്പിറ്റലിസം ഒരു രാജ്യത്തെ രണ്ട് കമ്പനികളിലേക്ക് ചുരുക്കുമ്പോൾ പുതിയ നിക്ഷേപകർ വളരെ സൂക്ഷിച്ചാണ് വരുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളിലെ മൂലധന നിക്ഷേപം നോക്കിയാൽ മതി. പ്രധാനമായും നിക്ഷേപം വന്നിരിക്കുന്നത് നികുതി വെട്ടിപ്പുനടത്തി പണം സൂക്ഷിക്കാവുന്ന രാജ്യങ്ങളിൽ നിന്നാണ്. അല്ലാതെ കാര്യമായ നിക്ഷേപം എങ്ങുനിന്നും ഇല്ല. ഇത് കാണിക്കുന്നത്, പല പ്രധാന നിക്ഷേപകരും ഇന്ത്യയെ സുരക്ഷിത നിക്ഷേപത്തിനുള്ള സ്ഥലമായി കാണുന്നില്ല എന്നാണ്. മാധ്യമ സ്വാതന്ത്ര്യവും നിക്ഷേപത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഇന്ത്യ പല ആഫ്രിക്കൻ രാജ്യങ്ങളുടെയും അവസ്ഥയിലേക്ക് മാറുന്നു എന്ന വാദം ഈ അടിസ്ഥാനത്തിലാണ് കാണേണ്ടത്. ഇന്ത്യയെന്ന വലിയ വിപണിയെ അങ്ങനെ അത്ര എളുപ്പം ഇല്ലാതാക്കാൻ ആഗോള കച്ചവടക്കാർ തയ്യാറാവില്ല. തങ്ങളുടെ ലാഭം കുറയുമ്പോൾ അത് തിരിച്ചുപിടിക്കാൻ കോർപ്പറേറ്റ് ഇന്ത്യയും കോർപ്പറേറ്റ് ലോകവും ശ്രമിക്കും. ഒരുപക്ഷെ ശ്വാസം മുട്ടി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലായിരിക്കും തിരിച്ചുവരവ് സാധ്യമാവുക.

ഡിജിറ്റൽ ലോകത്തിന്റെ സാധ്യത അപാരവും അനന്തവും ശീഘ്രവുമായതിനാൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾക്ക് തുടക്കമിടാം. ▮

Comments