വിലക്ക് ന്യായീകരിച്ച് കേന്ദ്രം, ഐ.ടി ആക്ട് ലംഘനമെന്ന് The Wire

ഒരു വാർത്തയുടെ പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ, നോട്ടീസ് പോലും നൽകാതെ പോർട്ടൽ മുഴുവൻ ബ്ലോക്ക് ചെയ്ത കേന്ദ്ര സർക്കാർ നടപടി ഐ.ടി ആക്ടിന്റെ ലംഘനമാണെന്ന് സ്വതന്ത്ര മാധ്യമ സ്ഥാപനമായ The Wire. വിഷയത്തിൽ നിയമനടപടിക്ക് പോവാനാണ് സ്ഥാപനത്തിൻെറ തീരുമാനം.

News Desk

ന്ത്യ - പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിലും വലിയ തരത്തിലുള്ള വ്യാജ വാർത്തകൾ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളടക്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഇത്തരം വാർത്താ ചാനലുകളെ പ്രവർത്തിക്കാൻ അനുവദിക്കുകയും ദി വയർ പോലുള്ള സ്വതന്ത്ര വാർത്താ പോർട്ടലുകളെ വിലക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ.ടി ആക്ട് 2000 പ്രകാരമായിരുന്നു ദി വയറിനെതിരായ കേന്ദ്രത്തിന്റെ നടപടി. ഏകദേശം 12 മണിക്കൂറോളം കഴിഞ്ഞാണ് വെബ്‌സൈറ്റ് പൂർണമായും തിരികെ എത്തുന്നത്. അതിന് പിന്നാലെ കേന്ദ്ര വിലക്കിൽ വിശദീകരണവുമായി ദി വയർ തന്നെ രംഗത്തെത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നൽകാതെ പോർട്ടൽ മുഴുവൻ ബ്ലോക്ക് ചെയ്തത് ഐ.ടി ആക്ടിന്റെ ലംഘനമാണെന്ന് അവർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വെബ്‌സൈറ്റിനു സെൻസർഷിപ്പ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ വിശദീകരണം തേടി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ഇലക്ട്രോണിക്ട് ആൻഡ് ഇൻഫർമേഷൻ മന്ത്രാലത്തിനും മെയിൽ അയച്ചതായും അവരിൽ നിന്നും വിശദീകരണം ലഭിച്ചതായും ദി വയർ പ്രസ്താവനയിൽ അറിയിച്ചു. പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ അടിസ്ഥാനത്തിലാണ് വിലക്കേർപ്പെടുത്തിയതെന്നാണ് മെയ് 9-ന് രാത്രിയോടെ ലഭിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറയുന്നത്. പോർട്ടൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും വിലക്കേർപ്പെടുത്താൻ കാരണമായ വാർത്ത പിൻവലിച്ചിട്ടുണ്ട്. https വെബ്‌സൈറ്റുകളിൽ ഒരു പേജിനു മാത്രം വിലക്കേർപ്പെടുത്താൻ സാധിക്കാത്തതു കൊണ്ടാണ് വെബ്‌സൈറ്റ് മുഴുവനായും ബ്ലോക്ക് ചെയ്തതെന്ന് കേന്ദ്രത്തിന്റെ വിശദീകരണത്തിലുണ്ട്. വിലക്കേർപ്പെടുത്താൻ കാരണമായ വാർത്ത പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രസ്തുത വാർത്ത സൈറ്റിൽ നിന്ന് പിൻവലിച്ചു.

Read More: വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു, മാധ്യമ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമെന്ന് The Wire

മെയ് 9-ന് തിങ്കളാഴ്ച രാത്രി 10.40 ഓടെ വാർത്ത പിൻവലിക്കുകയും ദി വയർ ഫൗണ്ടിങ് എഡിറ്റർ സിദ്ധാർഥ് വരദരാജൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് വീണ്ടും കത്തയക്കുകയും ചെയ്തു. ഐ.ടി ആക്ട് പ്രകാരം പിൻവലിക്കാൻ കാരണമായ വാർത്തയെക്കുറിച്ച് ആദ്യം നോട്ടീസ് നൽകുകയും തുടർന്ന് ഇന്റർ ഡിപാർട്‌മെന്റൽ കമ്മിറ്റി മുമ്പാകെ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ശേഷം മറുപടി തൃപ്തികരമല്ലെങ്കിൽ മാത്രം വെബ്‌സൈറ്റ് ബ്ലോക് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് പോവുകയുമാണ് വേണ്ടിയിരുന്നതെന്ന് സിദ്ധാർഥ് വരദരാജൻ കത്തിൽ പറയുന്നു. ബ്ലോക് ചെയ്ത വിഷയത്തിൽ ദി വയർ ആദ്യം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നിട്ടും ഏഴ് മണിക്കൂറോളം കഴിഞ്ഞാണ് കേന്ദ്രത്തിന്റെ വിശദീകരണം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മെയ് 8 നാണ് കേന്ദ്രം പ്രശ്‌നമായി കാണുന്ന വാർത്ത ദി വയറിൽ വന്നത്. അതിനും 12 മണിക്കൂർ മുമ്പ് CNN അടക്കമുള്ള വാർത്താ പോർട്ടലുകളിൽ പ്രസ്തുത വാർത്തയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിരുന്നു. ഇന്ത്യയാകെ ഈ വിവരങ്ങൾ ലഭ്യമായിട്ടും എന്ത് കൊണ്ടാണ് തങ്ങൾ നൽകിയ വാർത്ത മാത്രം ഡിലീറ്റ് ചെയ്യണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. വാർത്ത പ്രസിദ്ധീകരിച്ച് 24 മണിക്കൂർ കഴിഞ്ഞ് യാതൊരു അറിയിപ്പും നൽകാതെയുള്ള നടപടി എന്തു കൊണ്ടാണെന്നും മനസിലാകുന്നില്ല. പോർട്ടൽ പുനരാരംഭിക്കുക എന്നതാണ് പ്രധാന ആവശ്യം. കേന്ദ്രസർക്കാരിൻെറ ആവശ്യം ന്യായമല്ലെന്ന് ബോധ്യമുണ്ടെങ്കിലും നിലവിൽ വാർത്ത പിൻവലിക്കുകയാണ്. അങ്ങനെ ചെയ്താൽ മാത്രമേ സൈറ്റ് അൺബ്ലോക്ക് ചെയ്യുകയുള്ളൂവെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാലാണിത്. വിഷയത്തിൽ ഐ.ടി ആക്ടിൻെറ ലംഘനം ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ദി വയർ അറിയിച്ചു. സിദ്ധാർഥ് വരദരാജന്റെ ഇമെയിൽ സന്ദേശത്തിന് പിന്നാലെ വെബ്‌സൈറ്റ് അൺബ്ലോക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ റഫാൽ യുദ്ധവിമാനം തകർത്തുവെന്ന പാകിസ്ഥാൻ അവകാശവാദത്തെ കുറിച്ച് CNN റിപ്പോർട്ട് ചെയ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന വാർത്തയാണ് കേന്ദ്ര സർക്കാരിൻെറ വിലക്കിന് കാരണമായത്. സി.എൻ.എൻ പോർട്ടലും പ്രസ്തതു വിവരങ്ങളടങ്ങിയ വാർത്തയും ഇപ്പോഴും ഇന്ത്യ മുഴുവൻ ലഭിക്കുന്നുണ്ടെന്നതും വിരോധാഭാസമാണ്. ദി വയറിനെതിരായ കേന്ദ്ര വിലക്കിൽ പ്രതിഷേധിച്ച് നിരവധി വ്യക്തികളും സംഘടനകളുമെല്ലാം രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Comments