സുമംഗല

കഥ മുത്തശ്ശി കഥാവശേഷയാവുമ്പോൾ

ശരീരം മനസ്സിനു വഴുതാതെ വന്ന അന്ത്യനാളുകൾക്കൊടുവിൽ പ്രിയപ്പെട്ട കഥാകാരി, കഥകൾ പാതിയിൽ പറഞ്ഞുനിർത്തി മറഞ്ഞിരിക്കുന്നു. ആ കഥാപ്രപഞ്ചത്താൽ വശീകരിക്കപ്പെട്ട എണ്ണമറ്റ കുട്ടികൾ. മുതിർന്നവർക്കും നിശ്ചയമായും ആഴത്തിൽ സങ്കടപ്പെടാനുണ്ടാവും.

സ്‌നേഹത്തിന്റെയും ആർദ്രതയുടെയും കുഞ്ഞുകഥകളിലൂടെ, കാമ്പുള്ള ഒട്ടനേകം കഥാപുസ്തകങ്ങളിലൂടെ മലയാളി കുട്ടികളെ ചേർത്തുപിടിച്ച മലയാളത്തിന്റെ ‘കഥമുത്തശ്ശി' സുമംഗലയെന്ന ലീലാ നമ്പൂതിരിപ്പാട് കഥയുടെയും ജീവിതത്തിന്റെയും അരങ്ങൊഴിഞ്ഞു.

2018 മെയിൽ വടക്കാഞ്ചേരിയിൽ നടന്ന ഒരു ചടങ്ങിൽവെച്ച് ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം താൻ എഴുത്തിൽ നിന്നു വിരമിക്കുകയാണെന്ന് സുമംഗല പ്രഖ്യാപിച്ചിരുന്നു. എങ്കിലും മനസ്സുകൊണ്ട് എണ്ണമറ്റ കഥകൾക്കൊപ്പം തന്നെയായിരുന്നു അവരുടെ ജീവിതം. ശരീരം മനസ്സിനു വഴുതാതെ വന്ന അന്ത്യനാളുകൾക്കൊടുവിൽ പ്രിയപ്പെട്ട കഥാകാരി, കഥകൾ പാതിയിൽ പറഞ്ഞുനിർത്തി മറഞ്ഞിരിക്കുന്നു. ആ കഥാപ്രപഞ്ചത്താൽ വശീകരിക്കപ്പെട്ട എണ്ണമറ്റ കുട്ടികൾ. മുതിർന്നവർക്കും നിശ്ചയമായും ആഴത്തിൽ സങ്കടപ്പെടാനുണ്ടാവും.

കഥ മുത്തശ്ശിയായും കഥയമ്മയായുമൊക്കെ അറിയപ്പെട്ട സുമംഗലയുടെ സർഗ്ഗനിരതമായ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണത്തിനു മാത്രമാണിവിടെ ശ്രമിക്കുന്നത്.

സ്വന്തം പേരിൽ കഥകളെഴുതാൻ അവർക്ക് മടിയായിരുന്നു. താനാണ് ഈ കഥകളൊക്കെ എഴുതുന്നതെന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ പേരുമാറ്റി. സാഗരിക, മാളവിക, സുദക്ഷിണ, പ്രിയംവദ എന്നീ പേരുകളായിരുന്നു മനസ്സിൽ.

‘ദക്ഷിണാപഥത്തിൽ മഹിളാരോധ്യം എന്നൊരു പട്ടണമുണ്ടായിരുന്നു. അവിടെ വർദ്ധമാനൻ എന്ന ധർമിഷ്​ഠനും മഹാധനികനുമായ ഒരു വ്യാപാരി വസിച്ചിരുന്നു. ഒരു ദിവസം രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ അദ്ദേഹം ആലോചിച്ചു: പണംകൊണ്ട്​ സാധിക്കാത്ത കാര്യം ലോകത്തിൽ യാതൊന്നുമില്ല. പണമുള്ളവനേ ബന്ധുക്കളും മിത്രങ്ങളുമുള്ളൂ. പണമുള്ളവനാണ് ലോകമാന്യനും പണ്ഡിതനും. പണമുണ്ടെങ്കിൽ കിഴവനും ചെറുപ്പക്കാരനാണ്; പണമില്ലെങ്കിലും ചെറുപ്പക്കാരനായാലും കിഴവനായിട്ടേ ആളുകൾ കണക്കാക്കൂ. അത്രക്കുണ്ട് പണത്തിന്റെ ശക്തി. അതുകൊണ്ട് ഏതുവിധത്തിലും ഇനിയുമിനിയും പണം സമ്പാദിക്കാനാണ് ഞാൻ ശ്രമിക്കേണ്ടത്.'

വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രത്തിന് മലയാളത്തിലുണ്ടായ ഏറ്റവും പ്രചാരം നേടിയ പുനരാഖ്യാനം സുമംഗലയുടേതാണ്. നിരവധി പതിപ്പുകളിലായി പതിനായിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ആ കൃതിക്ക് കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഇന്നും പ്രചാരമേറെയാണ്. ‘കഥമുത്തശ്ശി'യെന്ന് കുട്ടികൾ ആദരപൂർവ്വം വിളിക്കുന്ന സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് മലയാള ബാലസാഹിത്യരംഗത്തെ തലതൊട്ടമ്മയാണ്.

1934ൽ പാലക്കാട് ജില്ലയിലെ വെള്ളിനേഴിക്കടുത്ത ഒളപ്പമണ്ണ മനയിലാണ് സുമംഗലയുടെ ജനനം. അച്ഛൻ ഋഗ്വേദ വിവർത്തകനും സംസ്കൃത പണ്ഡിതനുമായ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. മാതാവ് നമ്പൂതിരി സമുദായ പരിഷ്‌കർത്താവ് കുറൂർ ഉണ്ണിമ്പൂതിരിപ്പാടിന്റെ മകൾ ഉമ അന്തർജനം. വെള്ളിനേഴിയിൽ സ്‌കൂൾ ഇല്ലാതിരുന്നതിനാൽ ഒറ്റപ്പാലം ഹൈസ്‌കൂളിൽ പഠിച്ചു. 1948ൽ പത്താംക്ലാസ് ജയിച്ചെങ്കിലും കോളേജിൽ ചേരാനുള്ള പ്രായം തികയാത്തതിനാൽ അച്ഛന്റെ കീഴിൽ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പതിനഞ്ചാം വയസ്സിൽ ദേശമംഗലം മനയിലെ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിനെ വിവാഹം കഴിച്ചു. വിവാഹാനന്തരം കോഴിക്കോട്ടും 1973ൽ ഷൊർണ്ണൂരും താമസമാക്കി. കേരള കലാമണ്ഡലത്തിൽ ജോലിക്കു ചേർന്ന് അധികം കഴിയും മുമ്പേ പബ്ലിസിറ്റി ഓഫീസർ (പി.ആർ.ഒ) ആയി.

കഥ കേൾക്കണമെന്ന്​ ശാഠ്യം പിടിച്ച എട്ടുവയസ്സുകാരി മകൾക്കുവേണ്ടിയാണ് ലീല നമ്പൂതിരിപ്പാട് കഥകൾ പറയാൻ തുടങ്ങിയത്. പുരാണകഥകളുടെ ശേഖരം തീർന്നപ്പോൾ ആദ്യ കഥ സ്വന്തമായി ഉണ്ടാക്കിപ്പറഞ്ഞുകൊടുത്തു. വിരുന്നിനെത്തി വീട്ടുകാരിയായി മാറിയ പൂച്ചയുടെ കഥ അങ്ങനെ അവരുടെ ആദ്യകഥയായി. പിന്നെ, അണ്ണാനും കാക്കയും പശുക്കുട്ടിയും നായിക്കുട്ടിയുമൊക്കെ കഥാപാത്രങ്ങളായി ധാരാളം കഥകൾ പിറന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണത്രേ ​ആദ്യകഥയെഴുതിയത്. അതുപക്ഷേ മുതിർന്നവർക്കുള്ള കഥയായിരുന്നു. ആദ്യകാല ബാലകഥകൾ അച്ചടിച്ചുവന്നത് തിരുവനന്തപുരത്തുനിന്നിറങ്ങിയ പൂമ്പാറ്റയിലാണ്. അതിന്റെ പത്രാധിപരായിരുന്നു പി.എ. വാരിയരാണ് ലീല നമ്പൂതിരിപ്പാടിനെക്കൊണ്ട് നിർബന്ധിച്ച് കഥകളെഴുതിച്ചത്. ‘ഈ കഥകൾ സ്വന്തം കുട്ടികൾ മാത്രം കേട്ടാൽപ്പോരാ, മറ്റു കുട്ടികളും വായിക്കണം' എന്ന് വാരിയർ പറഞ്ഞു.

ഡി.സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം പരിഭാഷപ്പെടുത്താൻ സുമംഗലയോട് ആവശ്യപ്പെടുന്നത്. അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. വിഷ്ണുശർമ്മയുടെ പുസ്തകത്തിന്റെ പദാനുപദ വിവർത്തനമായല്ലാതെ പുനരാഖ്യാനമായി അത് ചെയ്തുതീർത്തു.

സ്വന്തം പേരിൽ കഥകളെഴുതാൻ അവർക്ക് മടിയായിരുന്നു. താനാണ് ഈ കഥകളൊക്കെ എഴുതുന്നതെന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ പേരുമാറ്റി. സാഗരിക, മാളവിക, സുദക്ഷിണ, പ്രിയംവദ എന്നീ പേരുകളായിരുന്നു മനസ്സിൽ. കൂട്ടുകാരിയും മലബാർ ക്രിസ്ത്യൻ കോളേജ് അധ്യാപികയുമായിരുന്ന രാധാപത്മനാഭൻ (അവരുടെ ‘ഇച്ചിബോയും കൂട്ടുകാരും' പിൽക്കാലത്ത് സുമംഗല പരിഭാഷപ്പെടുത്തി) ‘സുമഗംല' എന്ന പേര് നിർദ്ദേശിച്ചു. ദേശമംഗലത്തിന്റെ ‘മംഗല'ത്തിനു മുന്നിൽ ‘സു' എന്നു ചേർത്താണ്​ സുമംഗലയായത്​.

മകൾക്ക് പറഞ്ഞുകൊടുത്ത അഞ്ച് കഥകൾ സാഹിത്യപ്രവർത്തക സഹകരണ സംഘം സമാഹരിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. അങ്ങനെയിരിക്കെ ഡി.സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം പരിഭാഷപ്പെടുത്താൻ സുമംഗലയോട് ആവശ്യപ്പെടുന്നത്. അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. വിഷ്ണുശർമ്മയുടെ പുസ്തകത്തിന്റെ പദാനുപദ വിവർത്തനമായല്ലാതെ പുനരാഖ്യാനമായി അത് ചെയ്തുതീർത്തു. ശങ്കരൻകുട്ടിയുടേയും അശോകിന്റേയും ബഹുവർണ ചിത്രങ്ങളോടെ, ഹാർഡ് ബൗണ്ടായി 1977 നവംബർ 14ന് ശിശുദിനത്തിൽ പഞ്ചതന്ത്രം പുറത്തിറങ്ങി. മുപ്പതുരൂപ മുഖവിലയും പതിനെട്ടുരൂപ പ്രീ പബ്ലിക്കേഷൻ വിലയുമാണ് നാനൂറ് പേജുള്ള പുസ്തകത്തിന് നിശ്ചയിച്ചത്. ‘സഞ്ജീവകൻ' മുതൽ ‘ഞണ്ടും സർപ്പവും' വരെയുള്ള അഞ്ചുതന്ത്രങ്ങളിലെ കഥകളും അതിലുൾപ്പെടുത്തി. അതിനുശേഷം എത്രയോ പതിപ്പുകളിലായി പതിനായിരക്കണക്കിനു കോപ്പികൾ പഞ്ചതന്ത്രം വിറ്റഴിഞ്ഞു. സുമംഗലയുടെ ‘മാസ്റ്റർ പീസായി' ഇതിനെ കാണാം.

മലയാളികളുടെ ‘കഥയമ്മൂമ്മ' തന്റെ ആയുസ്സു മുഴുവൻ കുട്ടികളുടെ മാനിസികോല്ലാസത്തിനായി സമർപ്പിച്ചു. എണ്ണം പറഞ്ഞ പുസ്തകങ്ങളിലൂടെ കുട്ടികളുടെ മനം കവരാൻ അവൾക്കായി.ഈ കഥ കേട്ടിട്ടുണ്ടോ?, മിഠായിപ്പൊതി, മഞ്ചാടിക്കുരു, നെയ്പ്പായസം, കേട്ടകഥകളും കേൾക്കാത്ത കഥകളും, നാടോടിചൊൽക്കഥകൾ, കഥ കേട്ടുറങ്ങാം, എട്ടുകുട്ടകം പൊന്ന്, തത്തപറഞ്ഞ കഥകൾ, അത്ഭുതരാമായണം, ഇച്ചിബോയും കൂട്ടുകാരും (പരിഭാഷ), കർണ്ണനു കിട്ടിയ ശാപവും മറ്റുകഥകളും, ശ്രീകൃഷ്ണന്റെ ഓടക്കുഴലും മറ്റുകഥകളും, കഥകഥപ്പൈങ്കിളി, വാല്മീകിരാമായണം, ശ്രീരാമകഥകൾ, ശ്രീമഹാഭാഗവത കഥകൾ, കുട്ടികൾക്ക് കൃഷ്ണകഥകൾ തുടങ്ങിയ ബാലസാഹിത്യകൃതികൾക്കുപുറമേ പച്ചമലയാളം നിഘണ്ടു (രണ്ടുവാല്യം) കേരളകലാമണ്ഡലം ചരിത്രം എന്നിവയും സുമംഗലയുടെ രചനകളാണ്.

വലിയേട്ടത്തി, കുഞ്ഞിനുവേണ്ടി, താലപ്പൊലി, തങ്കക്കിങ്ങിണി എന്നീ കഥകളുടെ സമാഹാരമാണ് "തങ്കക്കിങ്ങിണി'. നെയ്പ്പായസം, പഴയതും പുതിയതും, പ്രതികാരം, പൂമ്പട്ടും കരിങ്കല്ലും, പൂക്കളുടെ മറവിൽ എന്നീ കഥകളാണ് "നെയ്പ്പായസ'ത്തിലുള്ളത്. ‘കഥകഥപ്പൈങ്കിളി'യിൽ അമ്പത് ഹൃദ്യമായ പുരാണകഥകൾ ക്രമീകരിച്ചിരിക്കുന്നു. കേട്ടുരസിക്കാനുള്ള നൂറ്റിയിരുപത്തഞ്ചു മുത്തശ്ശിക്കഥകളാൽ സമ്പന്നമാണ് ‘ ഈ കഥ കേട്ടിട്ടുണ്ടോ?' എന്ന ഗ്രന്ഥം. ഈറ്റമായനും ചകരമായനും, കുഴച്ചുരുട്ടിയാൽ, ഉണ്ടിരിക്കുന്ന നായർ, ഇട്ടിത്തുപ്പനും ഇട്ടിത്തേയിട്ടും തുടങ്ങി നാല്പത്തിരണ്ടു നാടോടിക്കഥകൾ സമാഹരിച്ച ‘നാടോടി ചൊൽക്കഥകളും' , വിരുന്നുകാരൻ മുതൽ കുട്ടിപ്പുര വരെയുള്ള ഇരുപത്തൊമ്പതു നാടോടിക്കഥകളുമുള്ള "മിഠായിപ്പൊതി'യും ആസ്വാദ്യമധുരമായ വായനാനുഭവം പകരുന്ന ബാലസാഹിത്യ രചനകൾ തന്നെ. "മുത്തുസഞ്ചി'യിലാവട്ടെ രസകരങ്ങളായ പതിമൂന്നു കഥകളാണുള്ളത്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗമായിരുന്ന സുമംഗലയുടെ ബാലസാഹിത്യ പുസ്തകങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം, ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മുംബൈ പദ്മബിനാനി ഫൗണ്ടേഷൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ശ്രീപത്മനാഭസ്വാമി സമ്മാനം, സാമൂഹ്യക്ഷേമ വകുപ്പ് അവാർഡ്, ശൂരനാട് കുഞ്ഞൻപിള്ള അവാർഡ്, ഗുരുവായൂർ ദേവസത്തിന്റെ ‘പൂന്താനം' ജ്ഞാനപ്പാന അവാർഡ് എന്നിവ അംഗീകാരങ്ങളിൽ ചിലതാണ്.▮


ഡോ. കെ. ശ്രീകുമാർ

മാധ്യമപ്രവർത്തകൻ, ബാലസാഹിത്യകാരൻ, നാടകചരിത്രകാരൻ. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന്‌ വാല്യങ്ങൾ, ബാലകഥാസാഗരം, ലോക ബാലകഥകൾ,മലയാള സംഗീത നാടക ചരിത്രം, അടുത്ത ബെൽ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments