Photo: Wikimedia Commons

അധ്യാപകന്റെ സമയം

കടലുകൾക്കപ്പുറത്തു നിന്നും സങ്കടത്തിന്റെ ഒരു കടൽ എന്നിലേക്ക് ഇരച്ചു കയറിയ അനുഭവം. നിറഞ്ഞ കണ്ണുകളോടെയാണ് അന്നു രാത്രി ഞാൻ ഉറങ്ങാൻ കിടന്നത്. പക്ഷേ ആ ഉപ്പ പറഞ്ഞ പോലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയായിരുന്നു അത്- ഒരു അധ്യാപകൻ ജീവിതത്തിലെ വിലപ്പെട്ട നിമിഷം ഓർത്തെടുക്കുന്നു

ധ്യാപകന്റെ ജീവിതത്തിന് വേഗതയേറെയാണ്.
ഇത്ര കാലം എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത് എന്ന് ഒരു നിശ്വാസത്തോടെ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. അധ്യാപകർക്ക് സമയത്തിന്റെ യൂനിറ്റ് 3 മാസം കൂടുമ്പോഴുള്ള "പാദ വർഷങ്ങളാണ് '.

പാദവാർഷിക പരീക്ഷകളുടെ അർദ്ധവിരാമങ്ങളിലൂടെ സമയം കുതിച്ചുപായും. മൂന്നാമത്തെ പാദത്തിൽ വാർഷിക പരീക്ഷയെന്ന ഒരു പൂർണവിരാമവും. എസ്.എസ്.എൽ.സി പരീക്ഷയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇത്രയധികം പ്രാധാന്യം ഈ പരീക്ഷക്ക് എങ്ങനെ കൈവന്നു എന്ന് എപ്പോഴും അത്ഭുതപ്പെടും.
ഞാൻ SSLC പരീക്ഷ എഴുതിയ കാലത്തൊക്കെ പരീക്ഷാഫലം പത്രത്തിലാണ് വരിക. എസ്.എസ്.എൽ.സി ഫലം വന്ന ദിവസത്തെ പത്രത്തിന്റെ വില പിന്നീട് ഒരിക്കലും ഒരു പത്രത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. ഫസ്റ്റ് ക്ലാസ് നമ്പറിന് നക്ഷത്രചിഹ്നവുമുണ്ടാവും. അന്നൊക്കെ ഒരു ക്ലാസിൽ പരീക്ഷ പാസാവുക വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഒരു ഭാഗ്യപരീക്ഷണമായേ രക്ഷിതാക്കളും SSLC പരീക്ഷയെ കണ്ടിരുന്നുള്ളൂ.

ഞാൻ പഠിച്ച സ്‌ക്കൂളിനടുത്തു തന്നെ ഒരു ട്യൂഷൻ സെന്ററിൽ ജോലി ചെയ്തിരുന്നു. അപ്പോഴും പരീക്ഷാ ഫലം പത്രത്തിൽ വരാറുണ്ട്. അക്കാലത്തൊരിക്കൽ ഒരു രക്ഷിതാവ് കൈയിലൊരു പത്രവുമായി വളരെ നിരാശയോടെ ട്യൂഷൻ സെന്ററിൽ കയറിവന്ന് പറഞ്ഞ കാര്യം ഇപ്പോഴും ഓർക്കുന്നു: ""മാഷേ, ഒരൊറ്റ നമ്പറിനാണ് എന്റെ മോൻ തോറ്റു പോയത്.''
ആ കുട്ടിയുടെ തൊട്ടുമുമ്പുള്ള നമ്പർ ജയിച്ച കുട്ടിയുടേതായിരുന്നു.

കാലമേറെ മാറി. ഇപ്പോൾ ഒരു സ്‌ക്കൂളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ തോൽക്കുന്നുള്ളൂ. ഇക്കാലത്ത് പത്താംതരം ക്ലാസ് ടീച്ചറാവുക എന്നത് ചങ്കിടിപ്പുള്ള കാര്യമാണ്. അവരുടെ സമയവേഗമാകട്ടെ മറ്റു അധ്യാപകരുടേതിന്റെ ഇരട്ടിയാണ്. പരീക്ഷാഫലം വരുന്ന ദിവസം ജീവിതത്തിൽ ഏറെ നിർണായകവുമാണ്. തോൽക്കുന്ന ആ കുട്ടി... വല്ലാത്ത ആധിയാണ്. തലേന്നുരാത്രി ഉറക്കമേ ഉണ്ടാവില്ല. ചില മുൻകരുതലുകളൊക്കെ മുമ്പേ സ്വീകരിക്കും. എന്റെ ക്ലാസിലെ അവന്റെ കാര്യം പോക്കാ... എന്നൊക്കെ സ്റ്റാഫ് റൂമിൽ നേരത്തേ പ്രഖ്യാപിക്കും. മുമ്പേ എറിയുന്ന ഒരു കല്ല്. നൂറ് ശതമാനമാണ് എല്ലാ വർഷവും ഞങ്ങളുടെ ലക്ഷ്യം.

ഞാൻ ജോലി ചെയ്യുന്ന സ്‌ക്കൂളിൽ ആൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്. അത്ര എളുപ്പമൊന്നുമല്ല നൂറ് ശതമാനത്തിലെത്താൻ. പരീക്ഷയുടെ മൂന്നു മാസം മുമ്പ് മുതൽ സ്‌ക്കൂൾ 12 മണിക്കൂറിലധികം പ്രവർത്തിക്കും. രാവിലെ എട്ടുമണിക്ക് ആരംഭിച്ചാൽ രാത്രി 8.30 നേ സ്‌ക്കൂൾ അടയ്ക്കൂ. നമ്മുടെ വലിയ സഹായവും പരിഗണനയും ആവശ്യമുള്ള ഒരു വിഭാഗം കുട്ടികൾക്ക് വേണ്ടിയാണിത്. തോറ്റുപോവാൻ വലിയ സാധ്യതയുളള്ള ഈ കൂട്ടരാണ് സ്‌ക്കൂളിലെ താരങ്ങൾ. അവർക്ക് അത്രയധികം പരിഗണനയാണല്ലോ. വൈകുന്നേരം ലഘുഭക്ഷണമൊക്കെയുണ്ടാവും. ഒരു ദിവസം ഭക്ഷണം തയ്യാറാക്കി വെക്കാൻ പറ്റിയില്ല. അന്ന് ബേക്കറിയിൽ നിന്ന് വാങ്ങിയ ഓരോ ചെറിയ കേയ്ക്കാണ് കൊടുത്തത്. മാഷ് അടുത്തുണ്ടെന്ന് ശ്രദ്ധിക്കാതെ ഒരു കുട്ടി മനസ്സു തുറന്നു: "ഓ ഒരു കെയ്ക്കും തന്നിട്ട് നൂറ് ശതമാനം ഉണ്ടാക്കാൻ നടക്കുന്നു.' താൻ സ്‌ക്കൂളിലെ VIP യാണെന് ബോധ്യപ്പെട്ട ഒരു കുട്ടിയുടെ തികച്ചും ആത്മാർത്ഥവും സത്യസന്ധവുമായ പ്രതികരണം.

പരീക്ഷയുടെ മൂന്നു മാസം മുമ്പ് മുതൽ സ്‌ക്കൂൾ 12 മണിക്കൂറിലധികം പ്രവർത്തിക്കും. രാവിലെ എട്ടുമണിക്ക് ആരംഭിച്ചാൽ രാത്രി 8.30 നേ സ്‌ക്കൂൾ അടയ്ക്കൂ.

രാത്രികാല ക്ലാസിൽ ഉൾപ്പെട്ട ആരെങ്കിലും സ്‌ക്കൂളിൽ വന്നില്ലെങ്കിൽ, പിറ്റേന്ന് വരുമ്പോൾ രക്ഷിതാവിനേയും കൂട്ടിയേവരാവൂ എന്നാണ് ചട്ടം. ഇക്കാര്യം ഓർമിപ്പിച്ച് അന്നുവരാത്ത കുട്ടികളുടെ വീട്ടിൽ വിളിക്കാറുണ്ട്. അത്തരം ഒരു സന്ദർഭത്തിൽ രാത്രി വൈകി രക്ഷിതാവിന്റെ മറുപടി ഫോൺ വന്നു: "നിങ്ങൾക്ക് 100% ചുട്ടു തിന്നാൻ ഞാനവിടെ വരണമല്ലേ. മനസ്സില്ല വരാൻ... '; കൂടെ പറഞ്ഞത് ഇവിടെ പറയുന്നില്ല. പിറ്റേന്ന് പുലർച്ചേ കോളിംഗ്‌ബെൽ കേട്ടാണ് ഉണർന്നത്. ഇന്നലെ രാത്രി ഫോണിലൂടെ എന്നെ ഉപദേശിച്ചയാളാണ്. രാത്രി നടന്ന കാര്യം ഭാര്യ പുലർച്ചേ ഓർമിപ്പിച്ചപ്പോൾ ക്ഷമ ചോദിക്കാൻ വന്നതാണ്. പരീക്ഷ തുടങ്ങുന്നതിന്റെ അടുത്ത ദിവസങ്ങൾ അധ്യാപകർക്ക് അത്ര നല്ല സമയമല്ല.

ഗ്രിൽസിൽ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചപ്പോൾ വാതിൽ തുറന്ന് പുറത്തുവന്നത് മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും പ്രായമുള്ള ഒരു ഉമ്മൂമ്മയുമായിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ച മുഖം മാത്രം അക്കൂട്ടത്തിൽ കണ്ടില്ല.

ഗൃഹസന്ദർശനം പരീക്ഷാകാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. കുട്ടികൾ പുലർച്ചേ എഴുന്നേറ്റ് പഠിക്കുന്നുണ്ടോ എന്നുനോക്കണം. പ്രത്യേകിച്ച് പരീക്ഷാകാലത്തെ താരങ്ങൾ. അന്ന് വളരെ നേരത്തേ പുറപ്പെട്ടു. അഞ്ചു പേരുണ്ടായിരുന്നു സംഘത്തിൽ. ഒമ്പതുമണിക്ക് സ്‌ക്കൂളിലെത്തേണ്ടതുകൊണ്ട് സമയത്തിന്റെ വില നന്നായറിയാം. റെയിൽ കടന്ന് അപ്പുറം പോവണം. റെയിലിന്റെ ഇപ്പുറത്തുവരെ മാത്രമേ സ്‌ക്കൂട്ടർ ഉപകരിക്കൂ. കുറച്ചധികം നടക്കേണ്ടതുണ്ട്. ചെറിയ ഇടവഴിയിലൂടെയാണ് യാത്ര.

ഇന്നത്തെ പ്രധാന ലക്ഷ്യം പഠനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടിയുടെ വീടാണ്. നൂറ് ശതമാനമെന്ന സ്വപ്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. ഒടുവിൽ എത്തിച്ചേർന്നത് ഒരു ചെറിയ ഒറ്റനിലയിലുള്ള വീടിനു മുമ്പിൽ. വരാന്ത ഗ്രിൽ ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്. ആ കുട്ടിയെ എല്ലാവർക്കും നന്നായറിയാം. ക്ലാസിലും രാത്രി കാല ക്ലാസിലുമൊക്കെ വളരെ നിശബ്ദനാണ്. പരീക്ഷയിൽ ജയിക്കുമെന്ന വലിയ പ്രതീക്ഷയൊന്നും വെച്ചു പുലർത്തുന്നില്ല എന്ന് തോന്നിക്കുന്ന കണ്ണുകൾ. തീരെ മെലിഞ്ഞ പ്രകൃതം. വീട്ടുമുറ്റത്തെത്തിയപ്പോൾ ആരും ഉണർന്നിട്ടില്ല എന്നു തോന്നി. എഴുമണിയോടടുക്കുന്ന സമയം. ഗ്രിൽസിൽ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചപ്പോൾ വാതിൽ തുറന്ന് പുറത്തുവന്നത് മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും പ്രായമുള്ള ഒരു ഉമ്മൂമ്മയുമായിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ച മുഖം മാത്രം അക്കൂട്ടത്തിൽ കണ്ടില്ല. വലിയ സ്വീകരണമായിരുന്നു. ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ. സ്‌നേഹപൂർവം വരാന്തയിലേക്ക് ക്ഷണിച്ചിരുത്തിയതിനു പുറമേ ഉമ്മൂമ്മ ചായയെടുക്കാൻ അവിടെയുളള സത്രീകളോട് ആവശ്യപ്പെട്ടു. വേണ്ട എന്നു പറഞ്ഞെങ്കിലും അവരതത്ര കാര്യമാക്കിയില്ല.

ഉമ്മൂമ്മ തന്നെയാണ് സംസാരിച്ചത്; ""അവൻ പഠിക്കാൻ മോശാ. എത്ര പറഞ്ഞാലും പുസ്തകം തുറക്കൂല്ല. സ്‌ക്കൂളിൽ രാത്രിയൊക്കെ ഇരിക്കാൻ തുടങ്ങിയപ്പോൾ മാറ്റമുണ്ട്. ഇപ്പോൾ പുസ്തകമൊക്കെ വായിക്കുന്നുണ്ട്''; വലിയ സന്തോഷത്തോടെ അവർ പറഞ്ഞുകൊണ്ടേയിരുന്നു.

"എന്നിട്ട് അവനെവിടെ? ' ഇടക്കുകയറി ഒരാൾ ചോദിച്ചു. "അവനുറങ്ങുകയാ ... ' ഇതുകേട്ട് ഞങ്ങൾക്കുണ്ടായ അമ്പരപ്പിന് ഉടൻ മറുപടി വന്നു: ദിവസവും പുലർച്ചേ 4 മണിക്ക് അവന്റെ ഉപ്പ, എന്റെ മോൻ ഗൾഫിൽ നിന്ന് ഫോൺ വിളിച്ച് അവനെ ഉണർത്തും. അവൻ പഠിക്കാനിരിക്കും. കുറേ സമയം പഠിച്ചു കഴിഞ്ഞാൽ അവൻ ഉറങ്ങും. അവനിപ്പോൾ ഉറങ്ങുകയാണ്. ചായയുമായി വന്ന ഉമ്മയ്ക്കും നല്ല സന്തോഷം. മോനിപ്പോൾ നന്നായി പഠിക്കുന്നുണ്ടെന്നാണ് അവരും പറഞ്ഞത്. അവനെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് ഞങ്ങൾ പറഞ്ഞത്. സ്‌ക്കൂളിൽ അധ്യാപകർ കുട്ടികൾക്ക് വേണ്ടി ചെയ്യുന്ന കഷ്ടപ്പാടുകൾക്കൊക്കെ ഏറെ നന്ദി പറഞ്ഞാണ് അവർ ഞങ്ങളെ യാത്രയാക്കിയത്.
ആ വർഷത്തെ റിസൽട്ട് വന്നു. നൂറുശതമാനം വിജയം. ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌ക്കൂളാണ് ഞങ്ങളുടേത്. സർക്കാർ വിദ്യാലയങ്ങളിൽ 100 % വിജയം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ബോയ്‌സ് സ്‌ക്കൂൾ! സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ട ദിനം. രാത്രി വൈകുവോളം ധാരാളം ഫോൺ വിളികൾ. ജയിക്കില്ല എന്ന് ഉറപ്പിച്ചവരുടെ രക്ഷിതാക്കൾ സന്തോഷം പങ്കുവെക്കുകയായിരുന്നു. പിന്നെ സുഹൃത്തുക്കൾ.

രാത്രി 11.30 കഴിഞ്ഞപ്പോൾ ഒരു ഫോൺ. ആ വിളി ഗൾഫിൽ നിന്നായിരുന്നു. എന്നും പുലർച്ചേ നാലുമണിക്ക് വിളിച്ച് മകനെ പഠിക്കാനിരുത്തുന്ന ആ ഉപ്പ. സ്വയം പരിചയപ്പെടുത്തിയതിനുശേഷം അദ്ദേഹം സംസാരിച്ചത് തൊണ്ട ഇടറിക്കൊണ്ടായിരുന്നു.

""തിരക്കാക്കെ കഴിയട്ടെ എന്നു കരുതിയാണ് ഇത്ര വൈകി വിളിക്കുന്നത്. ഞാൻ ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തിയ ആളാണ്. എന്നെ പഠിപ്പിക്കാനൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലെ സ്ഥിതി തീരെ മോശമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു ഹോട്ടലിൽ പ്ലേറ്റ് കഴുകാൻ പോയി. കുറേക്കാലം അവിടെ ജോലി ചെയ്തു. അവിടെ നിന്നുള്ള ഒരു പരിചയത്തിലാണ് ഞാൻ ഗൾഫിലെത്തിയത്. ഇവിടേയും പണി അതൊക്കെ തന്നെ. ഏഴാം ക്ലാസുകാരന് വേറെന്ത് പണി കിട്ടാൻ. ഇന്നും ഏറെ കഷ്ടപ്പാട് തന്നെയാണ്. എന്തു കഷ്ടപ്പാടായാലും വേണ്ടില്ല, എന്റെ മോന് എന്റെ ഗതി വരരുത് എന്ന് മാത്രമാണ് ചിന്ത. മോൻ പഠിപ്പിലത്ര പോരാ എന്നറിയാം.

നിറഞ്ഞ കണ്ണുകളോടെയാണ് അന്നു രാത്രി ഞാൻ ഉറങ്ങാൻ കിടന്നത്.
​പക്ഷേ ആ ഉപ്പ പറഞ്ഞ പോലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയായിരുന്നു അത്.

പത്താം ക്ലാസ് പാസായില്ലെങ്കിൽ ഗൾഫിൽ പോലും പോവാൻ പറ്റില്ലല്ലോ. എന്റെ മോൻ പത്താം ക്ലാസ് ജയിക്കില്ല എന്നാണ് ഞാൻ കരുതിയത്. എന്നെപ്പോലെ എന്റെ മോനും കഷ്ടപ്പെട്ടു പോവുമല്ലോ എന്നോർത്ത് എന്നും സങ്കടമാണ്. രണ്ടു വർഷം കൂടുമ്പോഴാണ് നാട്ടിൽ പോവുന്നത്. കഴിഞ്ഞ വർഷം പോയതാണ്. എന്നാൽ ഈ പരീക്ഷ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള ആഴ്ച രണ്ടു ദിവസത്തേക്ക് ഞാൻ നാട്ടിൽ വന്നിരുന്നു. എന്റെ മുതലാളിയോട് ഏറെ അപേക്ഷിച്ചിട്ടാണ് സമ്മതിച്ചത്. എനിക്കെന്റെ മോനെ കാണണമായിരുന്നു. എന്റെ സങ്കടങ്ങൾ നേരിട്ട് അവനോട് പറയണമായിരുന്നു. എന്റെ ഗതി എന്റെ മോനുമുണ്ടാവരുത്. മാഷും ആ സ്‌ക്കൂളിലെ മറ്റുള്ളവരും എനിക്ക് ചെയ്തുതന്നതിന് ഒന്നും തിരിച്ചു തരാനില്ല. ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്.''
ഒരു കരച്ചിലിലാണ് അദ്ദേഹം അവസാനിപ്പിച്ചത്.

കടലുകൾക്കപ്പുറത്തു നിന്നും സങ്കടത്തിന്റെ ഒരു കടൽ എന്നിലേക്ക് ഇരച്ചു കയറിയ അനുഭവം. നിറഞ്ഞ കണ്ണുകളോടെയാണ് അന്നു രാത്രി ഞാൻ ഉറങ്ങാൻ കിടന്നത്.
​പക്ഷേ ആ ഉപ്പ പറഞ്ഞ പോലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയായിരുന്നു അത്. അധ്യാപകന്റെ സമയത്തിന് ഇത്ര വലിയ വിലയുണ്ടെന്ന് അനുഭവപ്പെട്ട ദിവസം. ▮

(അധ്യാപകർക്ക് തങ്ങളുടെ ഹൃദയസ്പർശിയായ സ്‌കൂൾ അനുഭവം എഴുതാം; ഇ- മെയിൽ: [email protected])


പ്രഭാകരൻ വി. പി.

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ പ്രധാനാധ്യാപകൻ. 1993ൽ എച്ച്.എസ്.എസ് ആയി ജോലിയിൽ പ്രവേശിച്ചു.

Comments