ബീൻസ്, ചീര, വെളുത്തുള്ളി മണങ്ങളുള്ള മൂന്നാർ മണ്ണ്

മൂന്നാറിലെ എസ്റ്റേറ്റുകളിലുണ്ടാക്കുന്ന പച്ചക്കറി ഇനങ്ങളായിരുന്നു 2000- വരെ മധുര, തേനി, എറണാകുളം, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാർക്കറ്റുകളിലേക്ക് കൊണ്ടുപോയിരുന്നത്.

മലങ്കാട്- 34

1940-കളിൽ തന്നെ തൊഴിലാളികൾ കൃഷിക്കായി ഭൂമിയൊരുക്കിയെടുക്കാൻ തുടങ്ങി. അവർക്ക് ലഭിച്ച 10, 20 സെന്റുകളിൽ ചാണകമിട്ട് അവർ ഭൂമിയെ പാകപ്പെടുത്തി. പ്രോട്ടീൻ അംശം കൂടുതലുള്ള പച്ചക്കറികളും പയറും കൃഷി ചെയ്തു. വീട്ടാവശ്യങ്ങൾക്കുമാത്രമായിരുന്നു കൃഷി. ബീൻസ് ആണ് ഏറ്റവും കൂടുതൽ വിളയിച്ചെടുത്തത്. അരക്കൊടി ബീൻസ്, മുരിങ്ങ ബീൻസ്, കുത്തു ബീൻസ് എന്നീ ഇനങ്ങൾ. ഇന്ന് വട്ടവട, കോവിലൂർ, ചിട്ടിവര, ചെണ്ടുവര, ഗുണ്ടല എന്നിവിടങ്ങളിൽ ഇത്തരം ബീൻസുകൾ വിളയുന്നു. ബീറ്റ്റൂട്ട് ചീര, തക്കാളിച്ചീര, കരണക്കീര, വാട്ടർ കോസ് കീര (ചില എസ്റ്റേറ്റ് തൊഴിലാളികൾ കാൻഗോസ് കീര എന്നാണ് ഈ ചീരയെ വിളിക്കുന്നത്) എന്നിവ ഞങ്ങളുടെ ഇഷ്ടവിഭവങ്ങളായിരുന്നു.

അന്ന് വെളുത്തുള്ളിയായിരുന്നു പ്രധാന കൃഷി. വട്ടവടയോട് ചേർന്നുകിടക്കുന്ന ചിട്ടിവര, ചെണ്ടുവര, എല്ലപ്പെട്ടി എസ്റ്റേറ്റുകളിലും കാന്തല്ലൂരിൽ ചില ഭാഗത്തും വെളുത്തുള്ളി നന്നായി കൃഷി​ ചെയ്തിരുന്നു. ഇപ്പോഴും അവ അവശേഷിക്കുന്നുണ്ട്. മണ്ണിലെ ജൈവവളം നഷ്ടപ്പെട്ടതോടെ ചില കൃഷികൾ മൂന്നാറിൽ അപ്രത്യക്ഷമായി. പൂർണമായി കീടകളും പുഴുക്കളും തിന്നുതീർത്ത നിലയിലായിരുന്നു അന്ന് വിളകളെല്ലാം. പിന്നീടാണ് രാസവളവും കീടനാശിനികളും എത്തിയത്. ചിറ്റിവര എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിൽ ഗുണ്ടലയാറിന്റെ കൈവഴിപ്പാതകളിൽ ഇന്നും പഴയ കൃഷിപ്പാടങ്ങൾ അവശേഷിക്കുന്നുണ്ട്. ഇപ്പോൾ രാസവളമുപയോഗിച്ചുള്ള കൃഷിയാണ്. ക്യാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, കോളി ഫ്ലവർ, ഉരുളക്കിഴങ്ങ്, ബീൻസ് തുടങ്ങിയവയാണ് മൂന്നാറിന്റെ മണ്ണിന് അനുയോജ്യമായ കൃഷികൾ. മല്ലി, ചല്ലാര തുടങ്ങിയ സുഗന്ധഇലകളുമുണ്ട്. വന്യജീവികളുടെ സഹവാസത്തോടെ ചിറ്റിവരയിൽ കൃഷി പൂർണമായി നശിച്ചു. ചിറ്റിവര, എല്ലപ്പെട്ടി, ഗുണ്ടല ഭാഗങ്ങളിൽ കരിങ്കുരങ്ങും സാധാരണ കുരങ്ങകളും എസ്റ്റേറ്റുകളിലേക്ക് കയറിവന്ന് കൃഷിനാശമുണ്ടാക്കാറുണ്ട്.

അന്ന് വെളുത്തുള്ളിയായിരുന്നു പ്രധാന കൃഷി. വട്ടവടയോട് ചേർന്നുകിടക്കുന്ന ചിട്ടിവര, ചെണ്ടുവര, എല്ലപ്പെട്ടി എസ്റ്റേറ്റുകളിലും കാന്തല്ലൂരിൽ ചില ഭാഗത്തും വെളുത്തുള്ളി നന്നായി കൃഷി​ ചെയ്തിരുന്നു. / Photo: Vignesh A

മൂന്നാറിലെ മേൽപ്പറഞ്ഞ എസ്റ്റേറ്റുകളിലുണ്ടാക്കുന്ന പച്ചക്കറി ഇനങ്ങളായിരുന്നു 2000- വരെ മധുര, തേനി, എറണാകുളം, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാർക്കറ്റുകളിലേക്ക് കൊണ്ടുപോയിരുന്നത്. മൂന്നാറിന്റെ കാരറ്റും ബീറ്റ്റൂട്ടും ബീൻസും നുക്കലും ചല്ലാറയും ലീക്സും മറ്റും വലിയ ടെംപോകളിൽ തിരുവനന്തപുരം മുതൽ ആലുവ വരെയുള്ള മാർക്കറ്റുകളിലേക്ക് കൊണ്ടുപോകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. തമിഴ്നാട്ടിൽ വ്യാപകമായി ഉപയോഗിക്കുന്ന വെജിറ്റേറിയൻ പ്രേമികളുടെ ഇഷ്ട പച്ചക്കറിയായ ചൗ ചൗ എല്ലാ എസ്റ്റേറ്റുകളിലും കൃഷി ചെയ്തിരുന്നു. ഞങ്ങൾ സ്വച്ചക്ക എന്നാണ് ഈ പച്ചക്കറിയെ വിളിക്കുന്നത്. സ്വച്ച കിഴങ്ങും തൊഴിലാളികളുടെ പ്രിയ ഭക്ഷണമായിരുന്നു. ഞങ്ങടെ മുത്തശ്ശി ഈ കിഴങ്ങ് പുഴുങ്ങി ഉണക്കമീൻ കറിയും വച്ച് ഞങ്ങൾക്ക് തരും. ബീഫും ചിക്കനും പയറുകൾ ഇട്ട് കറി വക്കുന്ന പാരമ്പര്യം മൂന്നാറുകാർക്കുണ്ട്. കാന്തലൂർ, മൂന്നാർ എന്നിവിടങ്ങിൽ കഴിയുന്ന തൊഴിലാളികളുടെ പ്രിയ ഭക്ഷണമാണ് ബീൻസ് പയർ വർഗ്ഗങ്ങൾ. ആദ്യ കാലങ്ങളിൽ ഗോതമ്പു കഞ്ഞിയും റാഗി കുറുക്കിയതും റാഗി പുട്ടും കൊഴുക്കട്ടയും മാത്രം കഴിച്ചിരുന്ന ഞങ്ങൾ പിന്നീട് പയർ വർഗ്ഗങ്ങൾ കഴിക്കാൻ തുടങ്ങി, അതും ഏറ്റവും രുചികരമായ പയർ വർഗ്ഗങ്ങൾ തന്നെ. പരിപ്പ്, കീര, ചെറുകീര തുടങ്ങിയവയും ഞങ്ങളുടെ പ്രിയ ഭക്ഷണമാണ്. ഫാഷൻ ഫ്രൂട്ട് വിദേശികൾക്ക് പ്രിയപ്പെട്ട പഴമാണ്. ഞങ്ങൾ ആദ്യം അതിനെ കാട്ടുകത്തിരിക്ക എന്നാണ് വിളിച്ചിരുന്നത്. ഈ കായ പഴുക്കുന്നതിനു മുമ്പ് കറിയുണ്ടാക്കും. അമ്മയുടെ അമ്മ അമരാവതി 2000- ലാണ് മരിച്ചത്. അതുവരെ ഇത്തരം നാടൻ ഭക്ഷണങ്ങളാണ് അവർ കഴിച്ചിരുന്നത്.
സസ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള മേഖല കൂടിയാണ് മൂന്നാർ.

പ്രഭാഹരൻ കെ. മൂന്നാറിന്റെ അച്ഛൻ കൃഷ്ണൻ

കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്ക് മൂന്നാറിൽനിന്ന് പച്ചക്കറി കൊണ്ടുപോകുന്ന മുതലാളിമാരുടെ ഏജന്റായി എന്റെ അച്ഛൻ പ്രവർത്തിച്ചിട്ടുണ്ട്. തുച്ഛമായ പ്രതിഫലമാണ് ഇതിന് ലഭിച്ചിരുന്നത്. 2012 വരെ അച്ഛൻ ഇത്തരം കൃഷി ചെയ്തിരുന്നു. ഇപ്പോൾ മൂന്നാറിലെ പല പ്രദേശങ്ങളിലും കൃഷി അന്യംനിന്നുകഴിഞ്ഞു. പഴത്തോട്ടം കോവിലൂർ കാന്തല്ലൂർ തുടങ്ങിയ മേഖലകളിൽ മൂന്നാറിന്റെ തനതായ കൃഷി ഇന്നും തുടരുന്നു. പക്ഷേ നല്ല വിളവും ലാഭവും ഇല്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഒന്നര നൂറ്റാണ്ടിലേറെയായി തമിഴ്നാട്ടിൽനിന്ന് വ്യത്യസ്തമായ ഒരു ഭൂമിയിലെത്തി ജീവിതം നയിക്കുന്ന തൊഴിലാളികൾ തനതായ കൃഷിരീതിയും സംസ്കാരവുമാണ് ഇവിടെ രൂപപ്പെടുത്തിയെടുത്തത്.

ബ്രിട്ടീഷ് കൊളോണിയൽ കാലം മുതൽ ഇന്നുവരെ തേയിലക്കാടുകളുടെ നടത്തിപ്പുചുമതല മാനേജർമാർക്കാണ്. മാനേജരാണ് എസ്റ്റേറ്റ് നടത്തിപ്പുകാരൻ. തൊഴിലാളികൾക്ക് എന്തു സംഭവിച്ചാലും തേയിലക്കാടിന് എന്തുസംഭവിച്ചാലും ഉത്തരവാദി മാനേജറാണ്.

മുതലാളി- തൊഴിലാളി ഭേദമില്ലാതെ എല്ലാവരും കൃഷിയെ സ്നേഹിച്ചു. മുത്തശ്ശൻ പറയും, സായിപ്പന്മാരുടെ ബംഗ്ലാവുകളിൽ കൃഷി ചെയ്യാൻ മാത്രം ഒന്നുരണ്ട് തൊഴിലാളികൾ സ്ഥിരമായി ഉണ്ടായിരുന്നു എന്ന്. തോട്ടക്കാരൻ എന്നാണ് അവരെ വിളിക്കുക. കമ്പനിയിലെ മറ്റ് ഓഫീസർമാരുടെ വീടുകളിലും തോട്ടക്കാരുണ്ടായിരുന്നു. കണക്കപ്പിള്ള എന്നറിയപ്പെടുന്ന ഫീൽഡ് ഓഫീസറുടെ വീട്ടിലും റൈറ്ററുടെ വീട്ടിലും മറ്റ് അധികാരികളുടെ വീട്ടിലും മാനേജർമാരുടെ ബംഗ്ലാവുകളിലും ഇത്തരം പണിക്കാർ ഇപ്പോഴുമുണ്ട്. താരതമ്യേന 2004- നു ശേഷം ഇത്തരത്തിലുള്ള തൊഴിലാളികൾ മാനേജരുടെ ബംഗ്ലാവിൽ മാത്രമാണ് ഉള്ളത് .അതിനുമുമ്പ് ഡോക്ടർ ,ഫീൽഡ് ഓഫീസർ ,റൈറ്റർ ഓഫീസ് ക്ലർക്ക് തുടങ്ങിയവരുടെ വീടുകളിൽ സ്ഥിരമായി ഇത്തരത്തിലുള്ള തൊഴിലാളികൾ ഉണ്ടായിരുന്നു. അവർ തോട്ടകൃഷി മറ്റും പൂന്തോട്ടം വളർത്തിയെടുത്തൽ പൂക്കളെ സംരക്ഷിക്കുന്നത് തുടങ്ങിയ ജോലികളാണ് ചെയ്തിരുന്നത്.

ചിറ്റിവര എസ്റ്റേറ്റിൽ മാനേജർമാരായിരുന്ന സോമയ്യ, അരുൺ ഗണപതി, താരാപൂർ, കരിയപ്പ തുടങ്ങിയ മാനേജർമാരുടെ ബംഗ്ലാവുകളിൽ കൃഷി ചെയ്യുന്ന തൊഴിലാളികളെ ചെറുപ്പത്തിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. 1950- ൽ തുടങ്ങിയ ഈ സംവിധാനം ഇപ്പോഴും മൂന്നാർ എസ്റ്റേറ്റുകളിൽ കാണാം. തോട്ടവും വീടും നോക്കാൻ ഒരു തൊഴിലാളി നിർബന്ധമായി വേണം. മറ്റു കാര്യങ്ങൾ ചെയ്യാൻ ബട്ലർമാരും. തികച്ചും യൂറോപ്യൻ സിസ്റ്റം. ഭക്ഷണസാധനങ്ങൾ വാങ്ങുക, ഭക്ഷണം വെക്കുക, കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങളാണ് ബട്ലർമാർ ചെയ്യുന്നത്. മാനേജർ എന്നാൽ എല്ലാകാലത്തും എസ്റ്റേറ്റ് തൊഴിലാളികളുടെ പേടിസ്വപ്നമാണ്.

ബോഡിനായ്ക്കന്നൂരിൽനിന്ന് കഴുതകളിലും കുതിരകളിലും എത്തിക്കുന്ന ഭക്ഷ്യ സാധനങ്ങളും മറ്റും റോപ്പ് വേയിലൂടെയാണ് ടോപ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ഗുണ്ടലയിലേക്കും മാട്ടുപ്പെട്ടിയിലേക്കും പിന്നീട് മൂന്നാർ ടൗണിലേക്കും എത്തിച്ചിരുന്നത്.

ബ്രിട്ടീഷ് കൊളോണിയൽ കാലം മുതൽ ഇന്നുവരെ തേയിലക്കാടുകളുടെ നടത്തിപ്പുചുമതല മാനേജർമാർക്കാണ്. മാനേജരാണ് എസ്റ്റേറ്റ് നടത്തിപ്പുകാരൻ. തൊഴിലാളികൾക്ക് എന്തു സംഭവിച്ചാലും തേയിലക്കാടിന് എന്തുസംഭവിച്ചാലും ഉത്തരവാദി മാനേജറാണ്. സ്കോട്ടിഷ് സായിപ്പന്മാരുടെ ബിസിനസ് മാഗ്നെറ്റുകൾ അവരെ ഗ്രാൻഡ്മാസ്റ്റർ എന്നാണ് വിളിച്ചിരുന്നത്. ഗ്രാൻഡ് മാസ്റ്റർ എന്നാൽ ലാഭമുണ്ടാക്കുന്ന ബിസിനസുകാരൻ എന്നാണർത്ഥം. ആദ്യ കാലത്ത് സായിപ്പന്മാർ യൂറോപ്യർ അല്ലാതെ മറ്റാരെയും ഗ്രാൻഡ്മാസ്റ്റർ ആക്കിയിട്ടില്ല. ഇന്ത്യയിൽ നിന്ന് ആകെ ഗ്രാൻഡ് മാസ്റ്ററായി അവർ അംഗീകരിച്ചത് എൻ.എച്ച്. ധാർ എന്ന മാനേജരെയാണ്. മൂന്നാറിലെ ആദ്യകാല ‘അന്നദാതാവായിരുന്ന’ അഴകണ്ണൻ ചെട്ടിയാരും സായിപ്പന്മാരുടെ ഗ്രാൻഡ്മാസ്റ്ററായിരുന്നു. അഴകണ്ണൻ ചെട്ടിയാർ സ്കോട്ടിഷ് സായിപ്പിന്റെ അനിയത്തിയെയാണ് കല്യാണം കഴിച്ചത്. അതുകൊണ്ടാണ് അയാളെ ഗ്രാൻഡ്മാസ്റ്ററായി അവർ അംഗീകരിച്ചത്. അഴകണ്ണൻ ചെട്ടിയാരും കുടുംബവും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ മൂന്നാറിലെ കച്ചവടത്തിൽ അവർക്ക് ഇത്ര പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. മൂന്നാറിനെ വലിയ ടൗണായി രൂപപ്പെടുത്തിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നത് സുപ്പൻ ചെട്ടിയാരും അഴകണ്ണൻ ചെട്ടിയാരുമാണ്.

ചായപ്പൊടി മാത്രം ഉൽപ്പാദിപ്പിക്കുന്ന തനി ദ്വീപിനെ പോലെ ഒറ്റപ്പെട്ട ഒരിടമായാണ് മൂന്നാറിനെ പുറംലോകം കണ്ടിരുന്നത്.

ബോഡിനായ്ക്കന്നൂരിൽനിന്ന് കഴുതകളിലും കുതിരകളിലും എത്തിക്കുന്ന ഭക്ഷ്യ സാധനങ്ങളും മറ്റും റോപ്പ് വേയിലൂടെയാണ് ടോപ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ഗുണ്ടലയിലേക്കും മാട്ടുപ്പെട്ടിയിലേക്കും പിന്നീട് മൂന്നാർ ടൗണിലേക്കും എത്തിച്ചിരുന്നത്. 1981 ൽ ബോഡിമെട്ടു ഭാഗത്തുനിന്ന് മൂന്നാറിലേക്ക് ബസ് ട്രാൻസ്പോർട്ട് സർവീസ് വരുന്ന കാലം വരെ അഴകണ്ണൻ ചെട്ടിയാരും അവരുടെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമാണ് മൂന്നാറിലെ ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങളും വസ്ത്രവും വീട്ടുസാധനങ്ങളുമെല്ലാം എത്തിച്ചുകൊടുത്തത്. അവിടെ നിന്നാണ് മൂന്നാറിൽ ചെറിയ കച്ചവടക്കാരുണ്ടായത്. പിന്നീട് പെരുമ്പാവൂരിൽ നിന്നെത്തിയ മുതലാളിമാരും മരക്കായരും ചേർന്നാണ് ഹൈറേഞ്ചിനെ ഒരു ജനവാസ മേഖലയായി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. അതിനുമുമ്പ് ചായപ്പൊടി മാത്രം ഉൽപ്പാദിപ്പിക്കുന്ന തനി ദ്വീപിനെ പോലെ ഒറ്റപ്പെട്ട ഒരിടമായാണ് മൂന്നാറിനെ പുറംലോകം കണ്ടിരുന്നത്.

1924-ൽ റെയിൽവേ സംവിധാനം തകർന്നതോടെ മൂന്നാറിന്റെ മുഖച്ഛായയും ലോക വിപണിയിൽ മങ്ങിത്തുടങ്ങി. പക്ഷേ സായിപ്പന്മാർ അടുത്ത 10 വർഷം കൊണ്ട് തൊഴിലാളികളെ പിഴിഞ്ഞ് ആ സർവസംവിധാനങ്ങളും തിരിച്ചുപിടിച്ചു.

1924-ൽ റെയിൽവേ സംവിധാനം തകർന്നതോടെ മൂന്നാറിന്റെ മുഖച്ഛായയും ലോക വിപണിയിൽ മങ്ങിത്തുടങ്ങി. പക്ഷേ സായിപ്പന്മാർ അടുത്ത 10 വർഷം കൊണ്ട് തൊഴിലാളികളെ പിഴിഞ്ഞ് ആ സർവസംവിധാനങ്ങളും തിരിച്ചുപിടിച്ചു. എന്നാലും മുന്നാറിനെ ലോകോത്തര ബിസിനസ് സ്പോട്ട് ആക്കാൻ 20 കൊല്ലങ്ങൾ സായിപ്പന്മാർക്ക് വിയർപ്പൊഴുക്കേണ്ടി വന്നു എന്ന് പണ്ടത്തെ തൊഴിലാളികൾ പറയാറുണ്ട്. ഇംഗ്ലണ്ടിലെ പ്രമുഖ പത്രങ്ങളിലെല്ലാം ഒരു കാലത്ത് മൂന്നാറിനെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുനിന്നിരുന്നു. എന്തു വില കൊടുത്തും ആ പേര് നിലനിർത്താൻ സായിപ്പന്മാർ കിണഞ്ഞുശ്രമിച്ചു.

1950- നു ശേഷം തൊഴിലാളികളുമായുള്ള സായിപ്പന്മാരുടെ സഹവാസം കൂടി. രണ്ടാം തലമുറക്ക് ഭാഗികമായി വിദ്യാഭ്യാസം നൽകിയ അവർ, മൂന്നാം തലമുറയെയും പരിഗണിച്ചു. ഇതിനുപുറകിൽ ഒരു നിക്ഷിപ്ത താൽപര്യം കൂടിയുണ്ടായിരുന്നു. വിദ്യാഭ്യാസത്തിനായി പുതിയ തലമുറകൾ പുറത്തേക്കുപോയാൽ എസ്റ്റേറ്റിലെ പണിക്ക് ആളെ കിട്ടില്ല എന്നവർക്ക് അറിയാമായിരുന്നു.

ഭാസ്‌കർ, ഇളയരാജ, ഗംഗൈ അരമൻ.

1969- വരെ മൂന്നാറിലെ ഭരണസംവിധാനങ്ങൾ, പ്രത്യേകിച്ച്, ആഭ്യന്തര വകുപ്പ് സായിപ്പന്മാർക്കൊപ്പമായിരുന്നു എന്ന് പഴയകാല രാഷ്ട്രീയക്കാരും തൊഴിലാളികളും പറയാറുണ്ട്. 1956- ൽ നടന്ന ദേവികുളം ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി 1958- ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ആ കാലം മൂന്നാർ മണിക്ക് ഇന്നും ഓർമയുണ്ട്. ഇളയരാജയുടെ ചേട്ടൻ പാവലർ ഭാസ്കരനും അനിയന്മാരും തമിഴ്നാട്ടിലെ പണ്ണപുരം എന്ന സ്ഥലത്തുനിന്ന് പാട്ടുപാടി എസ്റ്റേറ്റുകളിലെത്തി. കുരങ്ങണി പാത വഴി ചിറ്റിവര, ചെണ്ടുവര, ഗുണ്ടല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലെത്തി അവർ തകരത്തിൽ കൊട്ടിയും വായ്ത്താരിയിട്ടും പാട്ട് പാടുകയായിരുന്നു എന്ന് മുത്തശ്ശനും വലിയച്ഛനും പറയാറുണ്ട്. ഇളയരാജ അന്ന് രാസപ്പൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇളയരാജയുടെ നാടൻ പാട്ടുകളും മൂന്നാറിലെ തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു എന്ന് പണ്ടത്തെ തൊഴിലാളികൾ പറയും. ഇളയരാജയും മൂന്നാറും തമ്മിലുള്ള അടുപ്പം തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. പൂപ്പാറ മുതൽ ചിറ്റിവര വരെ ഇളയരാജയുടെ പാട്ടുകൾക്ക് ഇന്നും ഏറെ ആരാധകരുണ്ട്. ഇളയരാജയുടെ ശബ്ദം മൂന്നാറിന്റെ ചെവികളിലെ നിലയ്ക്കാത്ത നാദമാണ് . ആ ബന്ധം 60 വർഷങ്ങളിലേറെയായി തുടരുന്നു.

നിരവധി പാട്ടുകാർ തേനി, ബോഡി തുടങ്ങിയ തമിഴക ജില്ലകളിൽ നിന്ന് മൂന്നാറിലെത്തിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം തുടങ്ങിയതോടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ തുടങ്ങിയ നാടകങ്ങളും എത്തി. ടൻപാട്ടുസംഘങ്ങളായിരുന്നു മൂന്നാർ തൊഴിലാളികളുടെ ഏക ആശ്വാസം.

(തുടരും)

Comments