സ്മിത, മരിക്കാത്ത നായിക

ശിവാജിഗണേശൻ സെറ്റിൽ കടന്നുവന്നപ്പോൾ, എല്ലാവരും എഴുന്നേറ്റുനിന്നു, സ്മിത മാത്രം എഴുന്നേറ്റില്ല. മാത്രമല്ല കാലിന്മേൽ കാൽകയറ്റി വെച്ചിരിക്കുന്നത് മാറ്റാൻ കൂടി തയ്യാറായില്ല. എന്തുകൊണ്ട് എഴുന്നേറ്റില്ല, കാൽകയറ്റി ഇരുന്നു എന്നെല്ലാമുള്ള ചോദ്യത്തിന് അവർ പറഞ്ഞ മറുപടി, "ഞാൻ എന്റെ കാലിന്മേലാണ് കയറ്റി വച്ചത്, അല്ലാതെ ശിവാജിഗണേശന്റെ കാലിന്മേൽ അല്ലല്ലോ" എന്നായിരുന്നു. സിൽക്ക് സ്മിത മരിച്ചിട്ട് ഇന്ന് 27 വർഷം പൂർത്തിയാകുന്നു.

രിച്ച് 27 വർഷം കഴിഞ്ഞിട്ടും, പ്രേക്ഷകമനസ്സിൽ കെടാത്ത കനൽത്തരി പോലെ ജീവിക്കുകയാണ് സ്മിത. അഭിനയ പ്രാധാന്യമുള്ള റോളുകൾ വിരലിലെണ്ണാവുന്നതേ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും തെന്നിന്ത്യൻ സിനിമാലോകത്തിലെ പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു സ്മിത. ഇന്ത്യയുടെ മെർലിൻ മൻഡ്രോ എന്നുകൂടി സ്മിതയെ സിനിമലോകം വിശേഷിപ്പിച്ചിരുന്നു. സ്വപ്നം മയങ്ങുന്ന ആ കണ്ണുകൾ എന്നന്നേയ്ക്കുമായി അടഞ്ഞു പോയിട്ട് 27 വർഷങ്ങൾ.

ഏറെ ദരിദ്രമായ കുടുംബത്തിൽ ജനിച്ച് നാലാംക്ലാസോടെ പഠിപ്പ് നിർത്തിയ, 14ാം വയസ്സിൽ ഒട്ടും താല്പര്യമില്ലാതെ നിർബന്ധിത വിവാഹജീവിതത്തിലകപ്പെട്ട, ഭർത്താവിനാലും അയാളുടെ വീട്ടുകാരാലും ക്രൂരപീഡനങ്ങളനുഭവിക്കേണ്ടിവന്ന ജയലക്ഷ്മി എങ്ങനെ സെൻഷ്വൽ ഐക്കൺ ‘സിൽക്ക് സ്മിത’യായി മാറി?.

അബ്യൂസീവായ വിവാഹജീവിതത്തിൽ നിന്ന്, അവരെയെല്ലാം കുടഞ്ഞെറിഞ്ഞ് ബന്ധുവായ ഒരു സ്ത്രീയോടൊപ്പം മദ്രാസിലേക്ക് വണ്ടി കയറിയ വിജയലക്ഷ്മിക്ക് അഭിനയമോഹമുണ്ടായിരുന്നെങ്കിലും, അതത്ര എളുപ്പം സാധിക്കാവുന്നൊരു സ്വപ്നമായിരുന്നില്ല. ബന്ധുവിനോടൊപ്പം ടച്ചപ്പ് ആർട്ടിസ്റ്റായി സിനിമാലോകത്തേക്ക് സ്മിത കടന്നുവന്നു. അവരുടെ സൗന്ദര്യം കണ്ടുകൊണ്ടാവാം ഒന്നുരണ്ട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിടാൻ അവസരം ലഭിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെടാതെ പോയി.

പക്ഷേ അവരെ കാത്തിരുന്നത് മറ്റൊരു വഴിയായിരുന്നു. നാലു കൊല്ലം കൊണ്ട് ഇരുന്നൂറിലധികം സിനിമകൾ ചെയ്യാനും അവരുടെ ഒരു ഡാൻസ് നമ്പർ എങ്കിലും തങ്ങളുടെ സിനിമയുടെ ഭാഗമാക്കണമെന്ന് സംവിധായകരെ കൊണ്ട് ചിന്തിപ്പിക്കാനും സ്മിതയ്ക്കായി. സിനിമയിലെ മെയിൻ കഥാപാത്രങ്ങൾ വാങ്ങുന്നതിലുമധികം പ്രതിഫലം, ഒരു പാട്ട് രംഗത്തിന് മാത്രം അവർക്ക് ലഭിച്ചു.

വണ്ടിച്ചക്രം സിനിമയിൽ സിൽക്ക് സ്മിത

വിനു ചക്രവർത്തിയാണ് വിജയലക്ഷ്മിക്ക് ഒരു ബ്രേക്ക് നൽകുന്നത്. ‘വണ്ടിച്ചക്രം’ എന്ന സിനിമയിലെ ‘സിൽക്ക്’ എന്ന ബാർ ഡാൻസർ കഥാപാത്രം അങ്ങനെ എന്നെന്നേക്കുമായി അവരുടെ സിനിമാലോകത്തെ പേരിനൊപ്പം ചേരുകയായിരുന്നു. സ്മിതയുടെ ഗാനരംഗം കാണാനായി മാത്രം തിയറ്ററുകളിൽ ജനം തിങ്ങിനിറഞ്ഞു. ഒരു ഷൂട്ടിംഗ് സെറ്റിൽ ബ്രേക്ക് ടൈമിൽ അവർ പാതി കടിച്ചുവെച്ച ഒരു ആപ്പിൾ, പിന്നീട് ലേലത്തിൽ വെക്കപ്പെട്ടു. ലേലത്തുകയെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും അത് ലേലം ചെയ്യാൻ വെക്കപ്പെട്ടു എന്നതാണ് ഹൈലൈറ്റ്. ഒരു മുഴുനീള നായികയുടെയല്ല മറിച്ച് അധികവും ഐറ്റം നമ്പറുകളിൽ വന്നുപോകുന്ന ഒരു നടിയുടെ. ഇത്രയും മതിയല്ലോ, അന്നത്തെ തലമുറയെ ഈ നടി എത്രമാത്രം ആവേശിച്ചിരുന്നുവെന്ന് മനസ്സിലാക്കാൻ.

മലയാളത്തിൽ സ്മിതയുടെ സിനിമകളാലോചിച്ചാൽ അവരുടെ സാന്നിധ്യമുള്ള പാട്ടുകളായിരിക്കും ആദ്യം ഓർമ വരിക. അതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു പാട്ടുകൾ: "പുഴയോരത്തിൽ പൂന്തോണിയെത്തിയിലാ....", "ഓളങ്ങളെ.... ഓടങ്ങളെ...", " ഏഴിമലപൂഞ്ചോല.... "
ഈ മൂന്നു പാട്ടുകളിലും അവരെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനാവില്ല.

അഥർവ്വം സിനിമ കാണാത്തവർ ഇന്നും കുറേപ്പേരുണ്ട്. എങ്കിലും 'പുഴയോരത്തിൽ പൂന്തോണിയെത്തീല്ല' എന്ന ഗാനം കേൾക്കാത്തവരോ, മൂളാത്തവരോ, കാണാത്തവരോ, ‘പൊന്നിയുടെ’ വശ്യത ആസ്വദിക്കാത്തവരോ വിരളമാകും.

അഥർവ്വത്തിൽ ഒരു ആദിവാസിസ്ത്രീയുടെ വേഷത്തിലേക്ക് അന്നത്തെ ചില മുൻനിര നായികമാർ ഇങ്ങോട്ട് സമീപിച്ചെങ്കിലും, ഡെന്നിസിന് തുടക്കം മുതലേ സ്മിതയെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാനായിരുന്നു ആഗ്രഹം. ഡെന്നിസിന്റെ തീരുമാനത്തെ നിർമ്മാതാവും ഷിബു ചക്രവർത്തിയും പിന്തുണച്ചു. അങ്ങനെ പൊന്നിയായി സ്മിത നിറഞ്ഞാടി.

അഥർവ്വം സിനിമ കാണാത്തവർ ഇന്നും കുറേപ്പേരുണ്ട്. എങ്കിലും 'പുഴയോരത്തിൽ പൂന്തോണിയെത്തീല്ല' എന്ന ഗാനം കേൾക്കാത്തവരോ, മൂളാത്തവരോ, കാണാത്തവരോ, ‘പൊന്നിയുടെ’ വശ്യത ആസ്വദിക്കാത്തവരോ വിരളമാകും.

"പാടിക്കുളിക്കും പരൽമീൻ കണ്ണുള്ള പെണ്ണേ, കാക്കക്കറുമ്പീ...", ഭാസ്കരൻ മാഷ് ഈ വരികളെഴുതുമ്പോൾ സ്മിതയെ മുന്നിൽ കണ്ടിട്ടുണ്ടാവണം. മോഹൻലാലും സ്മിതയും എസ്. പി. വെങ്കിടേഷിന്റെ സംഗീതവും ചിത്രയുടെ സ്വരസാന്നിധ്യവും കൂടിയായപ്പോൾ മലയാളത്തിന് ലഭിച്ചത് എക്കാലവും ഓർമ്മയിൽ നിൽക്കുന്ന ഒരു പെപ്പി ഐറ്റം നമ്പറാണ്. ആ ഗാനരംഗത്തിൽ ഒരൊറ്റ അറ്റയറിലാണ് സ്മിത എത്തുന്നത്. പച്ച ബ്ലൗസും, മഞ്ഞ കലർന്ന കാക്കി ലുങ്കിയും, കൈ നിറയെ കുപ്പിവളകളും, അരക്കെട്ടിൽ വെള്ളിയരഞ്ഞാണവും, കൊലുസും, പാറിപ്പറന്ന മുടിയും... മലയാളത്തിലെ എക്കാലത്തെയും ആകർഷകമായ ഗാനരംഗമാണ് എവർഗ്രീൻ ഹിറ്റ് മൂവി സ്ഫടികത്തിലേത്.

യൂട്യൂബിൽ എത്ര തിരഞ്ഞാലും ക്ലാരിറ്റിയുള്ള ഒരു പ്രിന്റ് പോലും ലഭ്യമല്ലാത്ത ഒരു ഗാനമാണ്, "തുമ്പോളി കടപ്പുറം" എന്ന സിനിമയിൽ ഒ.എൻ. വിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകി ചിത്ര ആലപിച്ച "ഓളങ്ങളെ....ഓടങ്ങളെ" എന്നത്.

യൂട്യൂബിൽ എത്ര തിരഞ്ഞാലും ക്ലാരിറ്റിയുള്ള ഒരു പ്രിന്റ് പോലും ലഭ്യമല്ലാത്ത ഒരു ഗാനമാണ്, "തുമ്പോളി കടപ്പുറം" എന്ന സിനിമയിൽ ഒ.എൻ. വിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകി ചിത്ര ആലപിച്ച "ഓളങ്ങളെ....ഓടങ്ങളെ" എന്നത്. ഗാനത്തിലുടനീളം വെള്ള ബ്ലൗസും, വെള്ളമുണ്ടും ധരിച്ച് കടൽത്തീരത്ത് സന്തോഷവതിയായി നടക്കുന്ന, നൃത്തം വെയ്ക്കുന്ന അതിസുന്ദരിയായ സ്മിത മാത്രമാണ്. A Pure Bliss to the Soul. ഗാനത്തിന്റെ വരികൾ പോലെതത്തന്നെ സുന്ദരം.

ഒരു കാലഘട്ടത്തിലെ ജനങ്ങളെ മുഴുവൻ ഇങ്ങനെ ആവേശിച്ച സ്മിത പക്ഷേ ഒരു തികഞ്ഞ ഇൻ​ട്രോവർട്ട് ആയിരുന്നു എന്നാണ് സഹപ്രവർത്തകയായിരുന്ന, നടി ജയമാലിനിയടക്കം എല്ലാവരും ഓർമ്മിക്കുന്നത്. സ്വന്തം വേദനകളും സംഘർഷങ്ങളും ഒന്നും സ്മിത ആരുമായും പങ്കുവെച്ചിരുന്നില്ല. ഗ്ലാമറസ് ലോകത്ത് അതിന്റെ പരകോടിയിൽ തിളങ്ങിനിന്നപ്പോഴും അവർ തീർത്തും അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു. വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രമുള്ള ആൾ.

സ്മിത ഒരു ഫയർ ബ്രാൻഡ് ആയി നിന്നിരുന്ന സമയത്ത് തമിഴകത്തെ മുടിചൂടാമന്നനായിരുന്ന ശിവാജിഗണേശൻ അഭിനയിക്കുന്ന ഒരു സിനിമയുടെ സെറ്റിൽ അദ്ദേഹം കടന്നുവന്നപ്പോൾ, എഴുതപ്പെടാത്ത നിയമമെന്നപോലെ എല്ലാവരും എഴുന്നേറ്റുനിന്നപ്പോൾ, ഒരു കസേരയിൽ ഇരുന്നിരുന്ന സ്മിത മാത്രം എഴുന്നേറ്റില്ല. മാത്രമല്ല കാലിന്മേൽ കാൽകയറ്റി വെച്ചിരിക്കുന്നത് മാറ്റാൻ കൂടി തയ്യാറായില്ല. പാട്രിയാർക്കൽ വ്യവസ്ഥ കൊടികുത്തിവാണിരുന്ന, ഇപ്പോഴും വാണുകൊണ്ടിരിക്കുന്ന സിനിമാലോകത്തിന് അതത്ര ദഹിച്ചില്ല. എന്തുകൊണ്ട് അദ്ദേഹം വന്നപ്പോൾ എഴുന്നേറ്റില്ല, കാൽകയറ്റി ഇരുന്നു എന്നെല്ലാമുള്ള ചോദ്യത്തിന് അവർ മറുപടി പറഞ്ഞത്, "ഞാൻ എന്റെ കാലിന്മേലാണ് കയറ്റി വച്ചത്, അല്ലാതെ ശിവാജിഗണേശന്റെ കാലിന്മേൽ അല്ലല്ലോ" എന്നായിരുന്നു.

വി. രവിചന്ദ്രൻ

പഴയ ഒരു ഇന്റർവ്യൂയിൽ, കന്നഡ വെറ്ററൻ ആക്ടറും സംവിധായകനും പ്രൊഡ്യൂസറുമെല്ലാമായ വി. രവിചന്ദ്രൻ 1996 സെപ്റ്റംബർ 22 ന്, സ്മിത തനിക്ക് ചെയ്ത ഫോൺ കോളിനെക്കുറിച്ച് പറയുകയുണ്ടായത്രേ. അന്നേ ദിവസം ഷൂട്ടിംഗ് തിരക്കുകാരണം സ്മിതയുടെ കോളുകൾ എടുക്കാൻ സാധിച്ചില്ലെന്നും, എന്തിനാണ് തനിക്ക് ഇത്രതവണ കോൾ ചെയ്തതെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു. തിരികെ വിളിച്ചപ്പോൾ കണക്ടിവിറ്റി പ്രോബ്ലം കാരണം കണക്ടായതുമില്ല. ഒരു സാധാരണ കോൾ ആയിരിക്കുമെന്നാണത്രേ രവിചന്ദ്രൻ ധരിച്ചത്. എന്നാൽ പിന്നേറ്റ് സ്മിതയുടെ മരണവാർത്തയാണ് തേടിയെത്തിയത്. എന്ത് പറയാനായിരിക്കും നിരവധി തവണ അവർ വിളിച്ചതെന്ന കാര്യം ഇന്നും തന്നെ വേട്ടയാടുന്നുവെന്ന് അദ്ദേഹം ഓർമിക്കുന്നു.

ചുറ്റുമുള്ളവർ തന്നെ ഉപഭോഗവസ്തുവായി മാത്രം കാണുന്നുവെന്ന തിരിച്ചറിവ്, പ്രിയപ്പെട്ടവർ തന്നെ വഞ്ചിച്ചു എന്ന തിരിച്ചറിവ്, ഇതെല്ലാം സ്മിതയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നിരിക്കണം. തകർന്ന പ്രണയബന്ധങ്ങൾ, അവർക്കായി ചെലവാക്കിയ പണം, അവർക്കായി, അവരുടെ സിനിമകൾക്കായി മുടക്കിയ വലിയ തുകകൾ, നഷ്ടങ്ങൾ, ചൂഷണങ്ങൾ എന്നിവയെല്ലാം അവരെ റിയാലിറ്റിയിൽ നിന്ന് വിമുഖയാക്കി, ഡിപ്രഷനിലെത്തിച്ചിരിക്കാം. അങ്ങനെ സ്വന്തം ജീവനെടുക്കാൻ പ്രേരിപ്പിച്ചിരിക്കാം.

വിജയശ്രീ, ശോഭ, സ്മിത പാട്ടീൽ

വളരെയധികം വിവാദങ്ങൾ സ്മിതയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായി. പിന്നീട്, അവരുടെ കൈപ്പടയിലെഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് അവരുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. തെലുങ്കിലെഴുതിയ ആ കുറിപ്പിൽ മുഴുവൻ നിറയുന്നത് സ്നേഹത്തിന്റെ പേരിൽ ചതിക്കപ്പെട്ട ഒരുവളുടെ വേദനകളാണ്. സ്നേഹത്തിനായി, കരുതലിനായി, ഒരു താങ്ങിനായി കൊതിച്ചവളുടെ വേദനകളാണ്. ആ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്.

തന്റെ 35-ാം വയസ്സിൽ സ്മിത മരിച്ചുപോയെന്ന വസ്തുത 27 വർഷങ്ങൾക്കിപ്പുറവും വേദനയുളവാക്കുന്ന ഒന്നായി തുടരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇന്ന് അവർക്ക് 62 വയസായിരുന്നേനേ. പക്ഷേ ഇന്നും അവർ അതേ ആകർഷണീയതയിൽ ഓർമിക്കപ്പെടുന്നു. സ്മിത പാട്ടീൽ, ശോഭ, വിജയശ്രീ, സിൽക്ക് സ്മിത… അങ്ങനെ അകാലത്തിൽ വിട്ടുപിരിഞ്ഞ എല്ലാവരും ഇന്നും ജരാനരകളില്ലാതെ നമ്മുടെ മനസ്സിൽ നിലകൊള്ളുന്നു.

Comments