രവിശങ്കർ (റാഷ്) ഇന്നലെ മരിച്ചു. ഇതെഴുതുമ്പോൾ അടക്കു കഴിഞ്ഞിട്ടുണ്ടാകും. ഒരു മാസം മുൻപാണ് അവസാനമായി സംസാരിച്ചത്. അന്ന് “വയ്യെടാ” എന്നു പറഞ്ഞിരുന്നു. ഫീൽഡ് വർക്കിനു വരുമ്പോൾ കാണാമെന്നു പറഞ്ഞു വെച്ചു. ആ വാക്ക് പാലിക്കാൻ എനിക്കോ, കാത്തിരിക്കാൻ റാഷിനോ ആയില്ല. വീണ്ടും കാണാൻ ആവാത്തതും ലോകജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗവാക്കാണ് എന്ന് മാത്രം ഓർക്കുന്നു, എവിടൊക്കെയോ സങ്കടപ്പെടുന്നു.
സ്കൂൾ സമയത്താണ് റാഷിനെ ഫേസ്‌ബുക്ക് വഴി കാണുന്നത്. അന്നിങ്ങനെ എഴുതുന്നത് ഒക്കെ വായിച്ചു നോക്കുമായിരുന്നു. കോളേജിൽ ചേർന്നപ്പോൾ ഭാഷാ പരിമിതികൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് ഒക്കെ ഞാൻ മലയാളത്തിലായിരുന്നു തയാറാക്കിയിരുന്നത്. സുഹൃത്തുക്കൾ ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു സഹായിച്ചിരുന്നു. അന്നൊരിക്കൽ സബ്മിഷന്റെ സമയം ആയിട്ടും തീരാതെ വന്നപ്പോൾ, സഹായം ചോദിച്ചത് റാഷിനോട് ആയിരുന്നു. ഇംഗ്ലീഷ് അറിയാവുന്ന, കവിത ഒക്കെ എഴുതുന്ന ആൾ എന്നതിൽ ഉപരി അന്നാരാന്നോ എന്താന്നോ അറിയില്ല. നിവൃത്തി ഇല്ലാത്തതു കൊണ്ട് ചോദിച്ചതാണ്. പുള്ളി യാതൊരു മടിയും പറയാതെ എനിക്കത് കാലത്ത് ചെയ്തു അയച്ചു. പിന്നീട് ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോൾ സബ്ടൈറ്റിൽ തയാറാക്കിയും തന്നു. അതിനു ശേഷം പിന്നെ എപ്പൊളേലുമൊക്കെ മിണ്ടിയിരുന്നു.

ഇതുപോലെ വയ്യാണ്ട് 2019-ൽ തൃശ്ശൂർ മദേഴ്സ് ഹോസ്പിറ്റലിൽ കിടന്നപ്പോളാണ് ആദ്യമായും അവസാനമായും കാണുന്നത്. കൂടുതൽ അടുത്തത് ‘In the mirror, our graves’ എന്ന പുസ്തകം ചെയ്യുന്ന സമയത്താണ്. സാധാരണ നിലയിൽ ഉള്ള പുസ്തകം അല്ലെന്നും, കുറച്ചു പേജുകൾ മാത്രമുള്ള-കുറച്ചു കാലം മാത്രം ആയുസ്സു വേണ്ട ഒരു 'ചാപ് ബുക്കാണ്' ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ടിബറ്റൻ കവി ടെൻസിങ് സുണ്ടോയുടെ ‘കോര’ എന്ന പുസ്തകം കാണുകയുണ്ടായി. ഞാൻ അത് പുള്ളിക്ക് അയച്ചിട്ടു, "ഈ ഒരു രീതിയിൽ നമ്മൾക്ക് അച്ചടിച്ചാലോ?" എന്നു ചോദിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമാകുകയും, തിരിച്ച് ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്തു. ആ പ്രൊജക്റ്റ് എങ്ങനെ വേണമെന്ന് പൂർണമായും തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യവും ആളെനിക്ക് തന്നു. ഞാൻ ധരംശാലയിലെ പ്രസ്സ് കണ്ടെത്തി, ഒപ്പം ആനന്ദ് അയിനിക്കാട്ടിനോട് ഈ പുസ്തകത്തെ പറ്റി സംസാരിക്കുകയും ചെയ്തു. അയാളുമാ എക്സൈറ്റ്മെൻ്റിൽ കൂടെ കൂടി. അതിലേക്ക് വേണ്ട കുറച്ചു കുഞ്ഞു ചിത്രങ്ങൾ അയാൾ വരച്ചു തന്നു. ബുക്കും കവറും ഞാൻ ഡിസൈൻ ചെയ്തു, ഹിമാചലിലെ ഇമ്പീരിയൽ പ്രസ്സിൽ അച്ചടിച്ചു. നൂല് കൊണ്ട് കെട്ടിയ, നിറയെ ഇലകളുടെ അടരുകളുള്ള ഹാൻഡ് മെയ്ഡ് പേപ്പറിൽ, ബൈൻഡ് ചെയ്ത കുഞ്ഞ് പുസ്തകം.

രണ്ടു കമിതാക്കൾ നൂറ്റാണ്ടുകൾക്ക് ഇപ്പുറം ഇരുന്നു സംസാരിക്കുന്നതു പോലെയായിരുന്നു അതിന്റെ രൂപം. ഒരു വശത്ത് റാഷിന്റെ കവിതയ്ക്ക് അപ്പുറത്ത് സിലുഗുരിക്കാരി റിതംവര മറുപടി എഴുതി. അങ്ങനെ ഒരു തുടർച്ചയായിരുന്നു ആ പുസ്തകം. ചെയ്തതിൽ ഏറ്റവും സന്തോഷം തന്ന പുസ്തകം. എല്ലാത്തിനും നന്ദി എന്നു പറഞ്ഞു, ഒപ്പിട്ട കുറച്ചു കോപ്പികൾ എനിക്ക് അയച്ചു. 50 രൂപ ആയിരുന്നു പുസ്തകത്തിന്റെ വില. ഇതിനിടെയിൽ ആദ്യം അടിച്ച 1000 കോപ്പിയും കൊടുത്തു തീർത്തു, രണ്ടാമത് 500 കോപ്പി കൂടെ ചെറിയ മാറ്റങ്ങളോടെ പുറത്തിറക്കി. ഇതെല്ലം ആ മനുഷ്യൻ വയ്യായ്കകൾക്ക് ഇടയിലും സ്വന്തമായി പോസ്റ്റൽ വഴി അയച്ചു, കൂടുതലും പൈസ വാങ്ങാതെ. പിന്നീട് പല തിരക്കുകളിൽ വല്ലപ്പോഴും മാത്രം വിളിച്ചു, പല രാഷ്ടീയ നിലപാടിലും വിയോജിപ്പുകൾ ഉണ്ടായി. പലപ്പോഴും ദേഷ്യം വന്നു, ചിലത് പറഞ്ഞു, പുള്ളി തിരിച്ചു ചിരിക്കുക മാത്രം ചെയ്തു.

പക്ഷെ അയാളുടെ മരണം തുറന്നുവിട്ടത് എനിക്ക് സുപരിചിതനല്ലാത്ത ഒരാളെയാണ്. നാടകവും അരാജകത്വ ജീവിതവും കുറെയൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ബ്രസീലിയൻ വിദ്യാഭ്യാസ പ്രവർത്തകനും മാർക്സിസ്റ്റുമായ പൗലോ ഫ്രെയർ 1967ൽ എഴുതിയ 'പെഡഗോഗി ഓഫ് ദി ഒപ്രസ്സ്ഡ്' മലയാളത്തിലേക്ക് 1979ൽ വിവർത്തനം ചെയ്തത് രവി ശങ്കർ ആയിരുന്നു എന്നത് പുതിയ അറിവായിരുന്നു. “മർദ്ദിതരുടെ ബോധനശാസ്ത്രം” എന്ന പേരിലുള്ള ആ വിവർത്തനം എൺപതുകളിലെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകവുമായിരുന്നു. ജീവിതകാലം മുഴുവൻ നമ്മുടെ നാട്ടിലെ ചെറുതും-വലുതുമായ നിരവധി എഴുത്തുകാരെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയ റാഷിന് അദ്ദേഹത്തിന്റെ തന്നെ 'സൈലന്റ് ഫെയർവെൽ' എന്ന കവിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ച് വിട പറയാമെന്നു കരുതി. ബാലചന്ദ്രൻ ചുള്ളിക്കാട്, കെ. സച്ചിദാനന്ദൻ, അൻവർ അലി, പി.പി. രാമചന്ദ്രൻ തുടങ്ങി 112 ആളുകൾ പരിഭാഷ ചെയ്ത കവിത. മാത്രമല്ല 21 പരിഭാഷകൾ മറ്റ് ഇന്ത്യൻ ഭാഷകളിലും, 6 പരിഭാഷകൾ വിദേശ ഭാഷകളിലും ഉണ്ടായി. ഇവയെല്ലാം ചേർത്തു ഫാബിയാൻ ബുക്ക്സ് 'മുണ്ടാണ്ടിങ്ങനെ' എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചു. കുട്ടിയായിരുന്നപ്പോൾ ഒരു ചെറിയ അസൈൻമെൻ്റ് പരിഭാഷപ്പെടുത്താൻ, വലുപ്പ ചെറുപ്പങ്ങൾ ഇല്ലാതെ കാണിച്ച കരുണയ്ക്ക്, അപ്പൂപ്പന്റെ പ്രായമുള്ള മനുഷ്യന് ഇങ്ങനെ അല്ലാതെ എങ്ങനെ ഞാൻ യാത്ര പറയും.
▮
'പോയേച്ചും വരാം' / പരിഭാഷ: ദേവനാരായണൻ പ്രസാദ്
എന്നാ ചെയ്യാനാ
പോയപ്പോ എല്ലാമങ്ങ് പോയി.
ഒന്നും പറയാനോ, ഒന്നും കേൾക്കാനോ-
ആരും നിന്നില്ല.
മുളകിന്റെ കൊടികെട്ടുമ്പോളാണ്
ചാച്ചൻ പോയത്.
എപ്പോഴത്തേം പോലെ “പോയേച്ചും വരാന്നു”
പറയാൻ പുള്ളി മറന്നതാകില്ല.
അമ്മച്ചിയും അതെ.
വൈകീട്ട് കഞ്ഞീം കുടിച്ചു-
കൊന്തയും ചൊല്ലി കിടന്നതാ,
കാലത്തൊരു തണുപ്പ് മാത്രമാ എന്നെത്തൊട്ടത്.
പെര, വെള്ളം കൊണ്ടുപോയപ്പോളും
അത് ഒന്ന് അനങ്ങിയതുപോലുമില്ല
മലവെള്ളപ്പാച്ചിലിൽ പിള്ളേരേം കൂട്ടി
അത് സാവധാനം ഒഴുകി.
പറമ്പിലെ പൂവും പ്യൂപ്പകളും മുങ്ങുമ്പോൾ,
ഒരു കാറ്റ് പോലും വീശിയില്ല
യാത്രയാക്കാൻ ഒരു തേനിച്ച പോലും വന്നില്ല
ഒടുവിൽ മേരിയെയും കൊണ്ട്
പള്ളിക്കുന്നു കയറുമ്പോൾ
ആ ദൂരമത്രയും സ്നേഹത്താൽ
കണ്ണുകളടച്ചു ഞങ്ങൾ പരസ്പരം നോക്കുക മാത്രം ചെയ്തു
ഒരു മഴ പോലും പെയ്തില്ല, ഒരു നനവുപോലും പടർന്നില്ല.
എനിക്ക് പോകാറായപ്പോളേക്കും
മരണം അത്രയും പരിചയമുള്ള ഒന്നായിരിക്കുന്നു
യാത്ര പറയാൻ ഈ ഭൂമിയിൽ
ഞാൻ സ്നേഹിച്ചവരാരും ഉണ്ടായില്ല.
എല്ലാ സന്തോഷങ്ങളുമായി,
എല്ലാ സങ്കടങ്ങളുമായി, പിരിയുന്നതിന്റെ
ഒരു പാടുപോലും ബാക്കിയാക്കാതെ
ഞാൻ കപ്പലിമാവിന് വളമായി.
അപ്പോൾ ദൂരെയേതോ നാട്ടിൽ
എനിക്കറിയാത്ത ഭാഷയിൽ
ഒരു മനുഷ്യൻ ഒറ്റയ്ക്കിരുന്നു
വയലിൻ വായിക്കുന്നുണ്ടായിരുന്നു.
▮
Silent Farewells by Ra Sh
When things start leaving you
they dont say bye.
Silently, they leave in a row.
My dad did not say bye
when he died.
My mom did not say bye
when she died.
My house did not say bye
when it quietly collapsed.
My garden did not say bye
when it went under water.
Finally, my love my love
my love did not say bye
when she left
when she left.
When I left me
I left quietly
leaving no trail of good byes.
But I heard a violin from afar.
▮
രവിശങ്കർ എൻ. മുൻപ് ട്രൂകോപ്പിയിൽ എഴുതിയ ആർട്ടിക്കിൾ വായിക്കാം: മൗമിതാ ആലം: പെണ്ണ്, പൗര, പോരാളി
