ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന സമയത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്ന വി.എസ്. അച്യുതാനന്ദൻ / Photo: V. Chandranandan via Dr. T M Thomas Isaac, Fb

ഈ ലോകഗോളത്തിൽ, ഒരു സിരാസന്ധിയിൽ...

വെയിൽക്കാലങ്ങൾ- 16

രാവിലെ ഒരു കുടയുമേന്തി പഴവീട്ടിൽനിന്ന് വി.എസ്. അച്യുതാനന്ദൻ ഉദ്ധതമായ തന്റെ ശിരസ്സ് ഒട്ടുമേ താഴ്ത്താതെ ആലപ്പുഴ ബോട്ടുജെട്ടിയിലെ ശ്രീകൃഷ്ണഭവൻ ഹോട്ടലിന്റെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന സി.പി.എം താലൂക്കോഫീസിലേക്ക് നടന്നുപോകുന്നത് ആദ്യമൊക്കെ അമ്പരപ്പോടെയും പിന്നീട് ആദരവോടെയും നോക്കിനിന്നിട്ടുണ്ട്.

ലപ്പുഴ ഒരുപാട് കാര്യങ്ങളിൽ എന്റെ വിദ്യാലയമായിരുന്നു.
ആലപ്പുഴയിൽ ഒരു ‘കുടിയേറ്റക്കാരനായി' എത്തിയ ആദ്യകാലത്ത് ചന്ദനക്കാവ് എന്നിടത്ത് താമസിച്ചിരുന്നു. അന്ന് സി.പി.എമ്മിന്റെ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദൻ പഴവീട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.

എന്റെ വീട്ടുകാരെ അറിയാവുന്ന അദ്ദേഹം ഒരേയൊരു പ്രാവശ്യം, പത്‌നിയുമൊത്ത് ഞാൻ താമസിച്ചിരുന്നിടത്ത് വന്നതായി ഓർക്കുന്നു. ഞാനൊന്നും അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടിട്ടേ ഉണ്ടാവില്ല, അന്ന്. രാവിലെ ഒരു കുടയുമേന്തി പഴവീട്ടിൽനിന്ന് അദ്ദേഹം ഉദ്ധതമായ തന്റെ ശിരസ്സ് ഒട്ടുമേ താഴ്​ത്താതെ ആലപ്പുഴ ബോട്ടുജെട്ടിയിലെ ശ്രീകൃഷ്ണഭവൻ ഹോട്ടലിന്റെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന സി.പി.എം താലൂക്കോഫീസിലേക്ക് നടന്നുപോകുന്നത് ആദ്യമൊക്കെ അമ്പരപ്പോടെയും പിന്നീട് ആദരവോടെയും നോക്കിനിന്നിട്ടുണ്ട്. ഒരിക്കൽപ്പോലും അദ്ദേഹം ഒരു സൈക്കിൾ റിക്ഷയിൽ യാത്ര ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

എന്റെ ജീവിതത്തിൽ നിർണായകയൊരു ‘ഡിക്ലാസിങ്' സംഭവിച്ചത് ആലപ്പുഴയിലെ മനുഷ്യരുമായി ഇടപഴകാനും അവിടെ പലപ്പോഴും അവരിലൊരാളായി ജീവിക്കാനും കഴിഞ്ഞതിനാലാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ചന്ദനക്കാവിന്റെ പിന്നിൽ ഒരു ലോകമുണ്ടായിരുന്നു;ചുങ്കത്തെ കയർ തൊഴിലാളികളും കമീഷൻ ഏജന്റുമാരും കർഷകത്തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരിൽ സാധാരണക്കാർ താമസിച്ചിരുന്ന സ്ഥലങ്ങൾ. ചന്ദനക്കാവിനടുത്തതായിരുന്നു ഭീമ ഭട്ടരുടെ വീട്. ആ വലിയ വീടിന്റെ വേലിക്കുപുറത്ത് ഒരു ഭാഗത്ത് ചെറിയൊരു നടപ്പാതയുണ്ടായിരുന്നു. ആ നടപ്പാത ചെന്നെത്തിയിരുന്നത് ആലപ്പുഴയുടെ ‘പിന്നാമ്പുറം' എന്നുവിളിക്കാവുന്ന ഒരു പാടശേഖരത്തായിരുന്നു. ഭീമയുടെ വീടിനടുത്തുകൂടിയായിരുന്നു ‘വാടത്തോട്' എന്നറിയപ്പെട്ടിരുന്ന ഒരു നീർച്ചാൽ ഒഴുകിയിരുന്നത്. അതിനു കുറുകെ ഒരു തെങ്ങിൻ തടിപ്പാലം ഉണ്ടായിരുന്നു (ഭീമയുടെ വീടിനു മുന്നിലൂടെയുള്ള നിരത്ത് നെടുമുടിക്കുള്ള റോഡായിരുന്നു). അത് കയറി അങ്ങേപ്പുറത്തെത്തിയാൽ ചന്ദനക്കാവിന്റെ ‘ഉള്ളിൽ' മിടിച്ചിരുന്ന ഹൃദയം കാണാം. എന്റെ ജീവിതത്തിൽ നിർണായകയൊരു ‘ഡിക്ലാസിങ്' സംഭവിച്ചത് അവിടത്തെ മനുഷ്യരുമായി ഇടപഴകാനും അവിടെ പലപ്പോഴും അവരിലൊരാളായി ജീവിക്കാനും കഴിഞ്ഞതിനാലാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അവരിൽ മിക്കവരെയും പിന്നീട് ഞാൻ കണ്ടിട്ടില്ല. പക്ഷെ ആരെയും ഞാൻ മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞിട്ടില്ല; ചെയ്യാത്ത കുറ്റത്തിന് തൂക്കുമരം വിധിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്ന ടി. പി. നരേന്ദ്രനും ബീഡിതെറുപ്പ് തൊഴിലാളിയായി പണിയെടുത്ത് തന്റെ മാതാവിനെ പരിരക്ഷിക്കുകയും തന്റെ അനുജന് നല്ല വിദ്യാഭ്യാസം നേടാൻ വഴിയൊരുക്കുകയും ചെയ്ത ഗോപിയും അങ്ങനെ പലരും ചേർന്നാണ് എന്റെ ജീവിതത്തിന് വെളിച്ചം നൽകിയത്.

കടമ്മനിട്ട

ആലപ്പുഴയുടെ അക്കാലത്തെ യഥാർത്ഥ കരുത്ത് അവിടുത്തെ ഫാക്ടറികളിലും പാടശേഖരങ്ങളിലും പണിതിരുന്ന തൊഴിൽശക്തി ആയിരുന്നു. അത് അനുഭവത്തിലൂടെ കണ്ടറിഞ്ഞ് ആദ്യമെല്ലാം വിസ്മയിക്കാനും, ക്രമേണ ആ സമൂഹത്തിന്റെ ആശങ്കകളും വേദനകളും അറിഞ്ഞ് അവരോട് "എമ്പതൈസ്' ചെയ്യാനും, എനിക്ക് സാധിച്ചു. വലിയ അറിവുകളുടെ അതിശയവും നടുക്കവുമായിരുന്നു അവിടത്തെ മനുഷ്യജീവിതം.
സി.പി.എമ്മിനോടുള്ള സഹഭാവം വെടിയാതെ ആ പാർട്ടിയെ വിമർശനാത്മകമായി സമീപിക്കാൻ എനിക്ക് സാധിച്ചതും പാർട്ടി ക്ലാസുകളിൽ നിന്നുള്ള വിദ്യാഭ്യാസത്തെ മാത്രം ആശ്രയിച്ചിരുന്ന ആ സാധുമനുഷ്യരുടെ ആദർശാഭിവാഞ്ഛയുടെ പ്രചോദനത്താലായിരിക്കണം. കലഹിക്കേണ്ട സമയത്ത് കലഹിക്കാൻ എനിക്ക് ആരുടേയും പിന്തുണയോ ഔദാര്യമോ ആവശ്യമില്ലായിരുന്നു.

എന്റെ കലഹങ്ങൾ പലപ്പോഴും മറ്റുള്ളവർക്കുവേണ്ടിയായിരുന്നു. സി.പി.എം ടിക്കറ്റിൽ മൽസരിച്ച് എം.എൽ.എയായ കടമ്മനിട്ട രാമകൃഷ്ണനെ ഒരു കാലത്ത് പുലഭ്യം പറഞ്ഞിരുന്നവരുണ്ടായിരുന്നു പാർട്ടിയിലും അന്നത്തെ പു.ക.സ ആയിരുന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിലും. ആദ്യമാദ്യം കടമ്മനിട്ടയെ ആവേശത്തോടെ കവിയരങ്ങുകൾക്ക് ക്ഷണിച്ചിരുന്ന സ്റ്റഡി സർക്കിളുകൾ ഏതോ ഒരു ഘട്ടത്തിൽ അദ്ദേഹം "പാർട്ടിവിരുദ്ധ'നും "സാമൂഹ്യവിരുദ്ധ'നും ആണെന്ന് പറയാൻ തുടങ്ങി. "ഡേയ്, നിന്റെ ഒരു കൂട്ടുകാരൻ ഒണ്ടല്ലാ, എന്താണവന്റെ പേര്, കടമ്പനാട് രാമചന്ദ്രനോ, അവനെ വിളിച്ച് നമക്ക് രണ്ട് കവിത പാടിച്ചേക്കാം' എന്നത് ഒരു നേതാവിനെ കളിയാക്കി ചെറുപ്പക്കാർ സൃഷ്ടിച്ച കഥയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

അയ്യപ്പ പണിക്കർ, കടമ്മനിട്ട, വൈലോപ്പിളളി / Photo: Keralaculture.org

ദേശാഭിമാനി പത്രത്തിൽ (ഞാൻ അവിടം വിട്ടശേഷം), മദ്യലഹരിയിൽ കവിത ചൊല്ലി കൂത്താടുന്ന ഒരു കവിയായി കടമ്മനിട്ടയെ പരിഹസിച്ചപ്പോൾ അതിനെതിരെ പി.ജിക്ക് ഞാൻ ശക്തമായ ഒരു കത്തെഴുതുകയുണ്ടായി. ആ കത്ത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു എന്നദ്ദേഹം ഒരു എസ്.എഫ്.ഐ. നേതാവിലൂടെ എന്നെ അറിയിച്ചു. ഞാനതിന് മാപ്പ് പറയില്ല എന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ ആ സഖാവിനോട് പറയുകയും ചെയ്തു (ഇവിടെ ഒരു കാര്യം വ്യക്തമാക്കുന്നതാവും സുരക്ഷിതം. ഈ പരമ്പരയിൽ പലയിടത്തും എം. എ. ബേബി എന്റെ സുഹൃത്ത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ പരാമർശിക്കപ്പെടുന്ന എസ്.എഫ്.ഐ നേതാവ് അദ്ദേഹമല്ല എന്ന് പറഞ്ഞുകൊള്ളട്ടെ).

ആശയപരമായ ഒരു ‘കടയൽ' നടക്കുന്ന ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയ്ക്ക് സി.പി.എമ്മിനെ എനിക്ക് ബഹുമാനമാണ്. അതുകൊണ്ടു തന്നെയാണ് എന്നെപ്പോലെ സ്വതന്ത്രമായി ചിന്തിക്കുന്ന, അതേസമയം കമ്മ്യൂണിസം ജീവവായുവായി കരുതുന്ന മനുഷ്യർ, ആ പാർട്ടിയിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്നത്.

അത്തരം സന്ദർഭങ്ങൾ എസ്.എഫ്.ഐക്കാരൻ എന്ന നിലയിൽ എനിക്ക് പരിചിതമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട് ക്രൂരമർദ്ദനമേറ്റ് ഉടലും ഉയിരും ഒരുപോലെ നൊന്ത്, സഹായത്തിന് നിശ്ശബ്ദം കേണിരുന്ന വിദ്യാർഥി സഖാക്കളുണ്ടായിരുന്നു. പിന്നീട് പാർട്ടിയുടെ തന്നെ ശക്തമായ ഒരു യൂണിയന്റെ നേതൃനിരയിലേക്കുയർന്ന ഒരു സഖാവ് ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്നോട് കണ്ണീരോടെ പറഞ്ഞു, ‘എടാ, എനിക്ക് ഏതെങ്കിലും നല്ല തിരുമ്മുകാരനെക്കൊണ്ട് ഒന്ന് തിരുമ്മിക്കണം, പക്ഷെ എന്റെ വീട്ടിൽ അതിനു വശമില്ല.'
ഒപ്പം ജയിലിൽ കഴിഞ്ഞ ചിലരെ പേരെടുത്ത് പറഞ്ഞ് അയാൾ തുടർന്നു, ‘അവനൊക്കെ കരിമ്പൂച്ചയുടെ ഇറച്ചിയും തിന്ന് ഗുണ്ടുമണികളായി ഇനിയും ഇറങ്ങും; അടുത്ത സമരത്തിന്.'

പി. ഗോവിന്ദപ്പിള്ള / Photo: Wikimedia Commons

ഇങ്ങനെ പറഞ്ഞെങ്കിലും സ്ഥിതപ്രജ്ഞനായ ആ സഖാവ് പാർട്ടി വിട്ടില്ല.
എൻ. കെ. വാസുദേവനെപ്പോലെ അയാൾ പാർട്ടിയോട് ആഭിമുഖ്യമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ആഫീസ് ഉദ്യോഗസ്ഥന്മാരുടെ യൂണിയന്റെ പ്രവർത്തകനായി; കാലാന്തരത്തിൽ അയാൾ അതിന്റെ അനിഷേദ്ധ്യരായ നേതാക്കളിൽ ഒരാളായി. അയാളുടെ പേര്: പ്രദീപ് കുമാർ. പ്രദീപ് ഒരിക്കൽ എന്റെ സുഹൃത്തും സഖാവുമായിരുന്നു എന്ന് ഞാൻ അഭിമാനപൂർവം ഓർക്കുന്നു.
ആശയപരമായ ഒരു ‘കടയൽ' (churning) നടക്കുന്ന ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയ്ക്ക് സി.പി.എമ്മിനെ എനിക്ക് ബഹുമാനമാണ്. അതുകൊണ്ടു തന്നെയാണ് എന്നെപ്പോലെ സ്വതന്ത്രമായി ചിന്തിക്കുന്ന, അതേസമയം കമ്യൂണിസം ജീവവായുവായി കരുതുന്ന മനുഷ്യർ, ആ പാർട്ടിയിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്നത്. അവിടെ നടക്കുന്ന നിരന്തരമായ ഓർമ്മ പുതുക്കലുകളുടെയും തിരുത്തലുകളുടെയും പ്രതിഫലനം എസ്.എഫ്.ഐയിലും തെളിയുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് രണ്ടു കൊല്ലം മാറി നിന്നശേഷം1977- ൽ തിരിച്ചെത്തുമ്പോഴേക്ക് ഒരു വൃദ്ധനായി മാറിയതുപോലെയാണ് എനിക്കുതോന്നിയത്. അതുകൊണ്ടുതന്നെ എസ്.എഫ്.ഐയുടെ സംഘടനാപരമായ കാര്യങ്ങൾ അന്വേഷിക്കാനൊന്നും ഞാൻ പോയില്ല. അവിടെ പക്ഷെ ഗൗരവതരമായ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി മനസ്സിലാക്കി. ഒരു ഘട്ടത്തിൽ അത് മൂർച്ഛിക്കുകയും നിലവിലുണ്ടായിരുന്ന കമ്മിറ്റി സ്ഥാനമൊഴിഞ്ഞ് പുതിയൊരു പ്രസിഡന്റിനെയും സെക്രട്ടറിയേയും തെരഞ്ഞെടുക്കണം എന്ന ആവശ്യം ഉയർന്നതുമായിട്ടാണ് ഞാനറിഞ്ഞത്. അങ്ങനെ ഒരു സി.പി.എം ജില്ലാ കമ്മറ്റി പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ കോളേജിൽ ഒരു എസ്.എഫ്.ഐ യൂണിറ്റ് മീറ്റിങ് സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രനാണ് ജില്ലാ കമ്മറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഒരു മുതിർന്ന എസ്.എഫ്.ഐ പ്രവർത്തകൻ എന്ന നിലയിൽ എന്നെയും ആ മീറ്റിംഗിൽ പങ്കെടുക്കാൻ അനുവദിച്ചു. പ്രസിഡൻറിനെ മാറ്റണം (അതോ പ്രസിഡൻറ്​ രാജിവെച്ച് ഒഴിയുകയായിരുന്നുവോ, സംശയമുണ്ട്.) എന്ന ആവശ്യത്തിന് മാറ്റമില്ല എന്നുകണ്ട് പിന്നെ ആരാവണം എന്ന ചോദ്യം ഉയർന്നു. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അന്നത്തെ മാഗസിൻ എഡിറ്ററായിരുന്ന ജഗദീഷ് ബാബു (പിൽക്കാലത്ത് കേരളകൗമുദി, കലാകൗമുദി എന്നിവയുടെ പത്രാധിപർ) എന്റെ പേര് നിർദ്ദേശിച്ചു (ജഗദീഷ് ആയിരുന്നു എന്നൊക്കെ ഓർമയിൽ നിന്നെടുത്ത് എഴുതുകയാണ് കേട്ടോ. തെറ്റിപ്പോയെങ്കിൽ ജഗദീഷ് ക്ഷമിക്കട്ടെ). അങ്ങനെ വളരെ ചെറിയൊരു കാലഘട്ടം ഞാൻ ആ കോളേജിലെ പ്രസിഡന്റായി.

പി. മധു

ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയി. സംഘടനാ ചുമതല എന്നതുതന്നെ ഒരു വലിയ തലവേദന ആയിരിക്കും. അതിനും മീതെ പ്രസിഡന്റിന്റെ സ്ഥാനമാവുമ്പോൾ ചുമതലയോടൊപ്പം വിമർശനത്തിന്റെ വ്യാപ്തിയും വർദ്ധിക്കും. എന്റെ സന്ദിഗ്ധത അറിഞ്ഞിട്ടെന്നോണം എന്റെ ക്ലാസിൽ (ഇംഗ്‌ളീഷ് എം.എ) ഉണ്ടായിരുന്ന കവി പി. മധു എസ്.എഫ്. ഐയെയും എന്നെയും രക്ഷിക്കാനായി ഒരു അഭിപ്രായം പറഞ്ഞു. അഭിപ്രായമല്ല; എനിക്കുള്ള ഒരു ഓർമപ്പെടുത്തലോ ഒരു ഒളിയമ്പോ ആയിരുന്നു.
‘എനിക്ക് ജയചന്ദ്രനോട് ഒരു അഭ്യർഥനയുണ്ട്’; മധു പറഞ്ഞു, തിരിഞ്ഞ് ഞാനിരുന്നിടത്തേക്ക്​ എന്നെ നോക്കി; ‘പ്രസിഡന്റായിക്കഴിഞ്ഞാലെങ്കിലും ദയവായി മദ്യപിച്ചുകൊണ്ട് കോളേജിൽ വരരുത്.' ഞാൻ സ്തംഭിച്ചുപോയി.
യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശസ്തമായ റൂം 114 എന്ന ലക്ച്ചർ റൂമിലാണ് ഞങ്ങളുടെ മീറ്റിങ്. അതിലുണ്ടായിരുന്നവരാരും മിണ്ടിയില്ല. കടകംപള്ളി ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി, ‘എന്തുപറയുന്നു? നല്ല സജഷൻ; അല്ലെ?'

മധുവിന് വല്ലാത്ത തെറ്റിദ്ധാരണയുണ്ടായിരുന്നു; ഞാൻ മിക്കവാറും ലഞ്ച് കഴിഞ്ഞുള്ള ലക്ച്ചറുകൾക്ക് എവിടെയോ പോയി കള്ളുകുടിച്ചിട്ടാണ് വരുന്നത് എന്നായിരുന്നിരിക്കണം സംശയം. സത്യമെന്തെന്നാൽ, മിക്കവാറും ലഞ്ചിന് നിവൃത്തിയില്ലാത്തതിനാൽ രാമനിലയത്തിൽ പോയി അവിടുത്തെ ഫോയെയിൽ (Foyer) ഇരുന്ന് നേരം കളഞ്ഞതിനുശേഷമായിരുന്നു ഞാൻ തിരികെ കോളേജിൽ വന്നിരുന്നത്. ഉച്ചയോടെ വിശപ്പ് കാരണം കണ്ണുകൾ കലങ്ങിച്ചുവന്നിരുന്നു. കാണുന്ന ആർക്കും ഇത് ഒന്നുകിൽ കള്ള്, അല്ലെങ്കിൽ ഗ്രാസ് (കഞ്ചാവ്). മദ്യപിച്ച് യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു ക്ലാസിലും ഞാൻ ഇരുന്നിട്ടില്ല. വല്ലപ്പോഴും ഞങ്ങൾ മദ്യപിച്ചിരുന്നത് ഗോപന്റെ (ടി. എൻ. ഗോപകുമാർ) കിഴക്കേ കോട്ടയിലുള്ള മുറിയിൽ പോകുമ്പോഴായിരുന്നു. ആ യാത്രയിൽ മുരളീധരനും കൂടിയിരുന്നു. മുരളിയുടെ അച്ഛൻ ഒരു കാലത്ത് തിരുവനന്തപുരത്തെ കുറ്റവാളികൾക്ക് പേടിസ്വപ്നമായിരുന്ന പൊലീസ് മേധാവി ഹൃഷീകേശൻ നായർ ആയിരുന്നു.

ഒരു ദിവസം എന്റെ സഖിയും ഞാനും ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ ഹൃദയകുമാരി ടീച്ചർ സാധാരണ ഇരിക്കാറുള്ള സീറ്റിനുതൊട്ടപ്പുറത്തെ മുറിയിൽ സംസാരിച്ചിരിക്കെ, വാതിലിലൂടെ ഒരാൾ മുറിയിൽ കയറിവന്നു; കാറ്റിന്റെ ചലനവേഗം. ഒന്നുഞെട്ടി.

പി. മധു അക്കാലത്ത് തന്നെ കവിതകൾ എഴുതിയിരുന്നു. കാഴ്ചയിൽ വളരെ ശാന്തനാണെന്ന് തോന്നും. പക്ഷേ മധുവിന്റെ ഉള്ളിൽ പ്രക്ഷോഭങ്ങളുടെ അനേകം ഖാണ്ഡവങ്ങൾ നിലയ്ക്കാതെ ജ്വലിച്ചുകൊണ്ടിരുന്നു.
കോളേജ് വിട്ടതിനു ശേഷം മധുവിനെ ഞാൻ കണ്ടിട്ടില്ല. വിദേശത്തായിരുന്നപ്പോൾ യാദൃച്ഛികമായി മധുവിന്റെ അനുജൻ വിനോദിനെ ഒരു ഓൺലൈൻ കവിതാഗ്രൂപ്പിൽ ഒരിക്കൽ കാണുകയുണ്ടായി. മധുവിന്റെ സഹോദരനാണെന്നറിഞ്ഞ് ഞാൻ മധുവിന്റെ ഫോൺനമ്പർ വാങ്ങി. മധുവിനെ വിളിക്കാം എന്ന് വിചാരിച്ചിരുന്നപ്പോൾ ഒരു ദിവസം കേൾക്കുന്നു, മധുവിന്റെ ഒരേയൊരു മകൻ മരിച്ചുപോയി എന്ന്. ഒരു അത്യാഹിതമായിരുന്നു. പൊൻകുന്നത്താണ് മധുവിന്റെ വീട്. കുറെ ദിവസങ്ങൾക്കുശേഷം ഞാൻ മധുവിനെ ഫോണിൽ വിളിച്ചു. വിളിക്കുമ്പോൾ ഒരുപാട് സംസാരിക്കണം എന്നൊക്കെ കരുതിയിരുന്നു. പക്ഷേ ആ സന്ദർഭത്തിൽ ഒരു വാക്കുപോലും ഉരിയാടാൻ കഴിഞ്ഞില്ല.
‘ഇനി നാട്ടിൽ വരുമ്പോൾ കാണാം,' എന്നു ഞാൻ പറഞ്ഞത് ഇന്നും പ്രവാസത്തിന്റെ ചുവയുള്ള ഭംഗിവാക്കായി എന്റെ ഉള്ളിൽ ക്ലാവുപിടിച്ച് കിടക്കുന്നു. മധു അദ്ദേഹത്തിന്റെ നാട്ടിൽ അറിയപ്പെടുകയും ഏറെ ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ്.

സി.പി.എമ്മിന്റെ ബൗദ്ധികവൃത്തങ്ങളിലും മധു ഇരുത്തം വന്ന ഒരു ചിന്തകനും കവിയുമായി അറിയപ്പെടുന്നു. ഭാഗ്യവശാൽ (എന്നുതന്നെ പറയണം) ആ ‘തസ്തിക'യിൽ ഞാൻ അൽപ്പായുസ്സായിരുന്നു. കാരണം, അപ്പോഴേക്ക് എനിക്ക് ദേശാഭിമാനിയിൽ നിന്ന് വിളി കിട്ടിയിരുന്നു. അങ്ങനെ ശക്തമായ ചേരിതിരിവിന്റെ മത്സരത്തിൽ നിന്ന് രക്ഷപ്പെട്ട് ഞാൻ കൊച്ചി ‘സംസ്ഥാന'ത്തേക്ക് പറപറന്നു.
എത്രയോ മാസങ്ങൾക്കു ശേഷം ഒരു ദിവസം എന്റെ സഖിയും ഞാനും ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ ഹൃദയകുമാരി ടീച്ചർ സാധാരണ ഇരിക്കാറുള്ള സീറ്റിനുതൊട്ടപ്പുറത്തെ മുറിയിൽ സംസാരിച്ചിരിക്കെ, വാതിലിലൂടെ ഒരാൾ മുറിയിൽ കയറിവന്നു; കാറ്റിന്റെ ചലനവേഗം. ഒന്നുഞെട്ടി. ഞങ്ങൾ രണ്ടാളും എഴുന്നേറ്റു. മുന്നിൽ നിൽക്കുന്നത് ഹൃദയകുമാരി ടീച്ചർ! എന്റെ രക്തം തണുത്തുറഞ്ഞു കാണണം. എന്റെ സഖിയുടെ കണ്ണുകൾ കലങ്ങിത്തുടങ്ങി. ഒരു ഞെട്ടൽ നിമിഷത്തിനു വിരാമമിട്ടത് ടീച്ചറാണ്.

ബി. ഹൃദയകുമാരി

‘സോറി ടു ഇൻററപ്റ്റ്'; ഒരു ചെറുചിരിയോടെയാണ് ടീച്ചർ സംസാരിച്ചത്, ‘ജയചന്ദ്രന് ഒരു അഞ്ചു മിനിറ്റ് എന്റെ റൂമിലേക്ക് വരാമോ?' ഞാൻ ശരി എന്നുപറഞ്ഞു. അപ്പോഴും ഞെട്ടലിന്റെ ആഫ്റ്റർഷോക്ക് മാറിയിരുന്നില്ല. ഞാൻ ടീച്ചറെ അനുഗമിച്ചു.
ടീച്ചറുടെ മേശപ്പുറത്ത് ഒരു പഴയ കവിതാപുസ്തകം കിടന്നിരുന്നു.
ടീച്ചർ അതെടുത്ത് എന്നെ കാണിച്ചു; ‘നോക്കൂ, കുമാരപിള്ളസാറിന്റെ കവിതാസമാഹാരമാണ്.'
അതെടുത്ത് ഒരു പേജ് മറിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു, ‘നാളെ വൈകുന്നേരം നമ്മുടെ മുകളിലത്തെ ആഡിറ്റോറിയത്തിൽ വച്ച് കുമാരപിള്ള സാറിന്റെ സമ്പൂർണകവിതകളുടെ ഒരു സമാഹാരം പ്രകാശനം ചെയ്യുന്നുണ്ട്.'
എന്റെ ഷോക്ക് മാറി; കാര്യം വളരെ പ്രധാനപ്പെട്ട മറ്റെന്തോ ആണെന്ന് എനിക്ക് മനസ്സിലായി.
‘അതിനോടൊപ്പം സാറിന്റെ ചില തെരഞ്ഞെടുത്ത കവിതകൾ; അധികമില്ല, രണ്ടോ മൂന്നോ മാത്രം, നമ്മൾ ചിലരെക്കൊണ്ട് അൽപ്പം സംഗീതാത്മകമായി ചൊല്ലിക്കുന്നുണ്ട്. അതിലൊരാൾ ജയചന്ദ്രനാണ്. ഇതാണ് ജയചന്ദ്രൻ ചൊല്ലേണ്ട കവിത' ഇത്രയും പറഞ്ഞ് ടീച്ചർ ആ കവിത എന്നെ കാണിച്ചു.
‘താരകങ്ങൾ ഉറങ്ങിയ രാത്രിയിൽ' എന്നുതുടങ്ങുന്ന ഒരു വിരഹഗീതം.
പത്രത്തിൽ വായിച്ചിരുന്നു ആ ചടങ്ങിനെപ്പറ്റി. അരവിന്ദൻ ഒക്കെ പങ്കെടുക്കുന്നുണ്ടായിരുന്നു. അവരുടെയൊപ്പം ഞാനും...
ടീച്ചർക്ക് എന്റെ സന്ദേഹം പിടികിട്ടിയെന്നു തോന്നുന്നു.‘If you can't do it, no one can..' ഇത്രയും പറഞ്ഞ് ടീച്ചർ എഴുന്നേറ്റു.

ഞാൻ തിരികെപ്പോന്നു. തിരിച്ചുവന്നപ്പോഴേക്ക് എന്റെ സഖിയും പോയിക്കഴിഞ്ഞു.
ആ പിണക്കം തീർക്കാൻ ടീച്ചർ തന്ന പുസ്തകത്തിലെ ഒരു കവിതയും പോരാതെ വന്നു.
‘രാമനിലയം’ ആയിരുന്നു അന്നത്തെ എന്റെ താവളം.
അവിടെ ചെന്നിരുന്ന്, സംഗീതകുതുകി കൂടിയായ എന്റെ സുഹൃത്തിനെ കവിത ചൊല്ലിക്കേൾപ്പിച്ചു.
പിറ്റേന്ന് വൈകുന്നേരം ചടങ്ങിൽ അരവിന്ദൻ കുമാരപിള്ളസാറിന്റെ ‘ഹൃദയത്തിൻ രോമാഞ്ചം' ഒരു പ്രത്യേക ഈണത്തിൽ ചൊല്ലി. അരവിന്ദൻ നന്നായി പാടുമെന്ന് കേട്ടിരുന്നെങ്കിലും അന്നാണ് കേൾക്കാൻ കഴിഞ്ഞത്. ആ ശബ്ദം ഇപ്പോഴും കാതിൽ അലയടിക്കുന്നു. ശാന്തമായ അലയൊലികൾ.
എനിക്ക് ചൊല്ലാൻ ടീച്ചർ തന്ന വിരഹഗീതം എന്നെക്കൊണ്ട് കഴിയുമ്പോലെ ഭംഗിയായിത്തന്നെ ചൊല്ലി. കുമാരപിള്ള സാറും സാറിന്റെ സഹധർമിണിയും വേദിയിൽ ഉണ്ടായിരുന്നു.
പിറ്റേന്ന് കോളേജിലെക്കു ചെന്നു കയറുമ്പോൾ അതാ പതിവില്ലാതെ മലർക്കെച്ചിരിച്ചുകൊണ്ട് ടീച്ചർ മുന്നിൽ. ടീച്ചർ എന്നെ മാറ്റി നിർത്തി ഇത്രയും പറഞ്ഞു, ‘It was excellent Jayachandran. Sweet, melancholic, moving.. Thank you.'

​ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയ ‘ഈ ലോകഗോളത്തിൽ ഒരു സിരാസന്ധിയിൽ' എന്ന ഗാനത്തിന്റെ ആദ്യ പകുതിയാണ് ഞാൻ അന്ന് പാടിയത്. ടീച്ചർക്ക് അത് വളരെ ഇഷ്ടമായി. അത് ഒരിക്കൽക്കൂടി ഞാൻ പാടി.

എനിക്ക് വിശ്വാസമായില്ല.
ടീച്ചർ അത്രയേറെ തുറന്ന് സന്തോഷം പ്രകടിപ്പിച്ച് ഒരിക്കൽക്കൂടി ഞാൻ കണ്ടിട്ടുണ്ട്. 1981ൽ ഞാൻ നാട്ടിൽ നിന്ന് പോകുന്നതിനു മുൻപ് വെള്ളായണി കാർഷികകോളേജിൽ ഒരു കവിസമ്മേളനം കഴിഞ്ഞ് ഞങ്ങൾ തിരിച്ചുപോരുമ്പോൾ. സുഗതചേച്ചിയും ഉണ്ടായിരുന്നു ആ കാറിൽ. അതൊരു വാൻ ആയിരുന്നു. അന്ന് സുഗതചേച്ചി എന്നെക്കൊണ്ട് ചില കവിതകൾ ചൊല്ലിച്ചു. അതുകഴിഞ്ഞ് ടീച്ചർ എന്നോട് പറഞ്ഞു, ‘പണ്ട് കുമാരപിള്ളസാർ നമ്മുടെ കോളേജിൽ നിന്ന് സ്ഥലംമാറി പോയപ്പോൾ ആ ഫെയർവെൽ ചടങ്ങിൽ ജയചന്ദ്രൻ ഒരു പാട്ട് പാടിയില്ലേ, ആ പാട്ട് ഓർമയുണ്ടെങ്കിൽ ഒന്ന് പാടൂ.'

ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയ ‘ഈ ലോകഗോളത്തിൽ ഒരു സിരാസന്ധിയിൽ' എന്ന ഗാനത്തിന്റെ ആദ്യ പകുതിയാണ് ഞാൻ അന്ന് പാടിയത്. ടീച്ചർക്ക് അത് വളരെ ഇഷ്ടമായി. അത് ഒരിക്കൽക്കൂടി ഞാൻ പാടി.
അന്ന്, ആ ചടങ്ങിന് കണ്ടതിനുശേഷം ഞാൻ ടീച്ചറെ കണ്ടിട്ടില്ല.
​കാണണമെന്ന് ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോഴും മനസ്സിൽ പ്ലാൻ ചെയ്യും. ഒരുതരം അധൈര്യമായിരുന്നു, നന്ദാവനത്തേക്ക് കടക്കാൻ.
ടീച്ചറുടെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളുണ്ടായി.
ഒരിക്കലും അവ ഉണ്ടാവാൻ പാടില്ലായിരുന്നു. ▮


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments