പിണറായി വിജയൻ
കെ.ടി. ജലീലിനെക്കുറിച്ച്
എഴുതുന്നു
പിണറായി വിജയൻ കെ.ടി. ജലീലിനെക്കുറിച്ച് എഴുതുന്നു
ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെയും പരസ്പര സ്‌നേഹത്തിന്റെയും ജീവിത രീതികളെ തകര്‍ക്കാനാണ് പരിശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആപത്ക്കരമായ ചിന്തകളാകുന്നത് എന്തുകൊണ്ടാണെന്ന് തെളിവുകള്‍ നിരത്തി കെ.ടി. ജലീല്‍ വിശദീകരിക്കുന്നത് പഠനാര്‍ഹമാണ്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഇത്തരം ധാരകളെ യഥാര്‍ത്ഥ ഇസ്‌ലാം മത വിശ്വാസികള്‍ ഒറ്റപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കെ.ടി. ജലീല്‍ വ്യക്തമാക്കുന്നുണ്ട്- മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു
23 Aug 2020, 02:10 PM
എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ ഡോ. കെ.ടി ജലീല്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ എഴുത്തും പ്രഭാഷണങ്ങളുമാണ് ‘മതം മതഭ്രാന്ത് മതേതരത്വം' എന്ന പുസ്തകത്തിലെ ഉള്ളടക്കം. കേരളത്തിന്റെ സാംസ്‌കാരികമായ സവിശേഷതയെയും അതിലെ വിവിധങ്ങളായ ധാരകളുടെ കൂടിച്ചേരലുകളെയും പരിചയപ്പെടുത്തുന്നതാണ് ഇതിലെ ലേഖനങ്ങള്‍ മിക്കതും. നാട്ടില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നവരെ തുറന്നുകാട്ടുകയും മനുഷ്യര്‍ക്കിടയിലെ യോജിപ്പിന്റെ മേഖലകളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന അന്വേഷണമാണ് പുസ്തകത്തിലുടനീളം ജലീല്‍ നടത്തുന്നത്.

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ദേശീയതയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് സമൂഹത്തെ അദ്ദേഹം വിലയിരുത്തുന്നത്. എല്ലാ സംസ്‌കൃതിയെയും നാഗരികമായ മൂല്യങ്ങളെയും അലിയിച്ചെടുത്ത് സ്വന്തമാക്കിയെടുക്കാനുള്ള പാടവമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. മനുഷ്യരെ ഭിന്നിപ്പിക്കലല്ല, യോജിപ്പിക്കുകയാണ് മതവിശ്വാസികളുടെ ഉത്തരവാദിത്തമെന്ന്, ഇസ്‌ലാം മതത്തിന്റെ സവിശേഷതകളെ പരിചയപ്പെടുത്തി ഇതില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. മറ്റു വിശ്വാസങ്ങളെ ബഹുമാനിച്ചും അംഗീകരിച്ചും, ബഹുസ്വരതയുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് ലേഖകന്റെ നിരീക്ഷണങ്ങള്‍.
ഇസ്‌ലാം കേരളത്തിൽ
കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ നിന്നുകൊണ്ട്, കേരളവും അറേബ്യയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്ന ‘കേരള അറബ് സാംസ്‌കാരിക വിനിമയം ഒരു അന്വേഷണം' എന്ന ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പ്രാചീനകാലം തൊട്ട് ലോക വാണിജ്യ ഭൂപടത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് കേരളത്തിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവ വാങ്ങുന്നതിനും വിനിമയം ചെയ്യുന്നതിനും അറേബ്യ ഉള്‍പ്പെടെയുള്ള നാടുകളില്‍ നിന്ന് കേരളത്തിലേക്ക് ആളുകള്‍ എത്തിയിരുന്നു.
അറേബ്യയുമായി നേരത്തേ ഉണ്ടായിരുന്ന ഈ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് അറബി കച്ചവടക്കാരിലൂടെ ഇസ്‌ലാം മതം കേരളത്തില്‍ എത്തിച്ചേരുന്നത്. ഈ വിശ്വാസവും കേരളത്തിന്റെ സമൂഹത്തില്‍ നിലനിന്ന കാഴ്ചപ്പാടുകളും തമ്മില്‍ കൂടിക്കുഴയുകയും സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പ്രക്രിയയെ ഈ ഗ്രന്ഥം വിശദീകരിക്കുന്നുണ്ട്.
ഒരു നാഗരിക സമൂഹത്തിന്റെ ജീവിതത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങളോടെ കേരളത്തില്‍ എത്തിയ അറേബ്യന്‍ കച്ചവടക്കാരുമായി കേരളീയ സമൂഹം ഇടപഴകുകയായിരുന്നു. കച്ചവടം മാത്രം അറിയാമായിരുന്ന അറബികള്‍ മറ്റെല്ലാ ജോലികള്‍ക്കും സേവനങ്ങള്‍ക്കും പ്രദേശവാസികളെ ആശ്രയിച്ചു. ഇത് തദ്ദേശീയരുമായുള്ള അടുത്ത ബന്ധങ്ങളുടെ സാധ്യത തുറന്നു. ഇങ്ങനെ പരസ്പരാശ്രിതമായ ഒരു ജീവിതരീതി കേരളത്തിന്റെ തീരങ്ങളില്‍ വളര്‍ന്നുവന്നു. കപ്പലുകള്‍ നിര്‍മിക്കുന്നതിനും പള്ളികള്‍ പണിയുന്നതിനുമെല്ലാം കേരളീയരായ കരകൗശല വിദഗ്ധരെ തന്നെ ഉപയോഗപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ഹിന്ദുമത വിശ്വാസികള്‍ക്ക് കടല്‍യാത്ര നിഷിദ്ധമായിരുന്ന കാലത്ത് കച്ചവടത്തിന് യാത്ര ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ നാടിന് ആവശ്യമായതിനാല്‍ മുസ്‌ലിം ജനവിഭാഗത്തിന്റെ വളര്‍ച്ചയും സാന്നിധ്യവും ഒരു രക്ഷാമാര്‍ഗമെന്ന നിലയിലാണ് സാമൂതിരി കണ്ടതെന്നാണ് ജലീല്‍ നിരീക്ഷിക്കുന്നത്.
കേരളത്തിന്റെ പരമ്പരാഗതമായ ജീവിതത്തെയും കലാരൂപങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് കേരളീയമായ രീതിയിലേക്ക് മാറുന്ന ഇസ്‌ലാമിന്റെ ഉള്‍ക്കൊള്ളലിന്റെ മുഖത്തെ ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്. കല, വാദ്യം, ആരാധന, ഭക്ഷണം തുടങ്ങിയവയിലെല്ലാം രൂപപ്പെട്ടുവന്ന ഈ യോജിപ്പിനെ ജലീല്‍ വിശദീകരിക്കുന്നത് ചിന്താര്‍ഹമാണ്. ഇത്തരത്തിലുള്ള കൂടിച്ചേരലിന്റെ ഭാഗമായി അറബി മലയാളം എന്ന ഭാഷ തന്നെ രൂപപ്പെട്ട കാര്യവും പുസ്തകത്തില്‍ വിശകലന വിധേയമാക്കുന്നുണ്ട്.
പ്രാചീനകാലത്ത് അറബികളുടെ ലക്ഷ്യസ്ഥാനം കേരളമാണെങ്കില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലം മലയാളികളുടെ പ്രധാന ലക്ഷ്യം അറബ് രാഷ്ട്രങ്ങളായി മാറിയിട്ടുണ്ട്. പ്രാചീന കാലത്ത് അറബികളെ എങ്ങനെയാണോ കേരളം സ്വീകരിച്ചത്, അതുപോലെ അറബ് രാജ്യങ്ങളും മലയാളിയെ മതഭേദമന്യേ സ്വീകരിക്കുകയും പരസ്പര ബന്ധത്തെ അന്നത്തെ പോലെ ഇന്നും അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും പ്രസ്തുത ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.
മൗദൂദിയും ഗോള്‍വാള്‍ക്കറും
പ്രബോധനത്തിലൂടെയും സ്വാംശീകരണത്തിലൂടെയും കേരളീയ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി മുസ്‌ലിംകള്‍ മാറുകയാണ് ഉണ്ടായത്. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമ്മുടെ നാടിന്റെ സംസ്‌കാരങ്ങളെ സ്വാംശീകരിച്ചും വികസിപ്പിച്ചും മുന്നോട്ടുപോകുന്ന രീതിയാണ് മുസ്‌ലിം സമൂഹം സ്വീകരിച്ചുവന്നത്. എന്നാല്‍ ഇത്തരം സ്ഥിതിവിശേഷത്തിന് തടസ്സം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രക്രിയകളെ സൂക്ഷ്മമായി തന്നെ പുസ്തകം പരിശോധിക്കുന്നുണ്ട്.

ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെയും പരസ്പര സ്‌നേഹത്തിന്റെയും ജീവിത രീതികളെ തകര്‍ക്കാനാണ് പരിശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആപത്ക്കരമായ ചിന്തകളാകുന്നത് എന്തുകൊണ്ടാണെന്ന് തെളിവുകള്‍ നിരത്തി വിശദീകരിക്കുന്നത് പഠനാര്‍ഹമാണ്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഇത്തരം ധാരകളെ യഥാര്‍ത്ഥ ഇസ്‌ലാം മതവിശ്വാസികള്‍ ഒറ്റപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ജലീല്‍ വ്യക്തമാക്കുന്നുണ്ട്.
ഇസ്‌ലാമിക രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന മൗദൂദിയും, ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ഗോള്‍വാള്‍ക്കറും, ആശയപരമായ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ‘ഗോള്‍വാക്കറും മൗദൂദിയും ഉയര്‍ത്തുന്ന സ്വത്വഭീഷണി' എന്ന ലേഖനത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആദര്‍ശ അടിത്തറ മതേതരത്വവിരുദ്ധവും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് എങ്ങനെ എതിരുമായിത്തീരുന്നുവെന്ന് മൗദൂദിയുടെ പ്രസിദ്ധ ഗ്രന്ഥമായ ‘ഖുത്ബാത്തി'ലെ ഉദ്ധരണികളിലൂടെ ജലീല്‍ സമര്‍ത്ഥിക്കുന്നു.
ആരാധനയുടെ ലക്ഷ്യം തന്നെ ഭരണപരിശീലനമാണെന്ന് കരുതുന്നവരാണ് ജമാത്തെ ഇസ്ലാമിക്കാര്‍. മതമെന്നാല്‍ രാഷ്ട്രം തന്നെയാണെന്ന് മൗദൂദി മുതല്‍ അമീര്‍ മൗലാനാ ഹുസൈനി വരെയുള്ളവര്‍ മുന്നോട്ടുവച്ച ആശയമാണെന്ന് ഉദ്ധരണികള്‍ സഹിതം വിശദമാക്കുന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും: ‘നമ്മുടെ വീക്ഷണത്തില്‍ മതേതരത്വം, ദേശീയത, ജനാധിപത്യം എന്നീ മൂന്ന് ആശയങ്ങളും അബദ്ധജടിലങ്ങളാണെന്ന് മാത്രമല്ല, മനുഷ്യന്‍ അടിപ്പെട്ടുപോയ സകലദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്ന് കൂടി ദൃഢമായി വിശ്വസിക്കണം' എന്ന വീക്ഷണമാണ് അബുല്‍ അഅ്‌ലാ മൗദൂദി മുന്നോട്ടുവച്ചിട്ടുള്ളത്. ഇത്തരത്തില്‍ ആധുനിക മൂല്യങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയും, ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സംസ്ഥാപനം പോലെ വര്‍ജ്യമാകണം ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിക രാഷ്ട്രവാദവുമെന്നാണ് ജലീല്‍ വരഞ്ഞുകാട്ടുന്നത്.

മോദി ഭരണത്തിന്‍ കീഴില്‍ മുസ്‌ലിം ജനവിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങളെയും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ബ്രിട്ടീഷുകാര്‍ ചെയ്തുവച്ച കുതന്ത്രങ്ങളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. അത്തരത്തിലുള്ള നിലപാടുകളാണ് ഇപ്പോള്‍ രാജ്യത്ത് പൊതുവില്‍ ഉയര്‍ന്നുവരുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പരസ്പര ബഹുമാനത്തോടെ കഴിയേണ്ട ജനവിഭാഗത്തെ തമ്മിലടിപ്പിക്കാനുള്ള നയങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന കാര്യവും ജലീല്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഹാഗിയ സോഫിയ
‘ദേശീയവാദിയായ വാരിയംകുന്നന്‍' എന്ന ലേഖനം മലബാര്‍ കലാപത്തിന്റെ കരുത്തും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാട്ടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ മതനിരപേക്ഷ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് വിലയിരുത്തുകയാണ് പ്രസ്തുത ലേഖനം. ഇങ്ങനെ വര്‍ത്തമാനകാലത്തെ രാഷ്ട്രീയ ചര്‍ച്ചകളിലെ സജീവ ഇടപെടലായി ഇത് മാറുന്നത് ശ്രദ്ധേയമാണ്. തുര്‍ക്കിയിലെ ‘ഹാഗിയ സോഫിയ' വിവാദം ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ലേഖനം ഓരോ രാജ്യത്തും വിശ്വാസികള്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട മാന്യമായ ധാരണകളിലേക്ക് വായനക്കാരുടെ ചിന്തയെ കൊണ്ടുപോകാന്‍ പര്യാപ്തമാണ്.

പുസ്തകത്തിന്റെ രണ്ടാംഭാഗം വിവിധ ഘട്ടങ്ങളില്‍ ജലീല്‍ നടത്തിയ പ്രഭാഷണങ്ങളാണ്. ഈ പ്രഭാഷണങ്ങളിലെല്ലാം മതങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹപരമായ മുഖങ്ങളെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്. വിവിധ വിശ്വാസങ്ങള്‍ പരസ്പരം ഇഴുകിച്ചേര്‍ന്ന് കഴിയുന്നതാണ് നമ്മുടെ പാരമ്പര്യമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ പുസ്തകത്തില്‍ ഉടനീളമുണ്ട്. ‘മമ്പുറം തങ്ങളും കോന്തുനായരും - നാടുണര്‍ത്തിയ സൗഹൃദം' പോലുള്ളവ ഈ സമീപനത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ചരിത്രത്തിലെ ഇത്തരം ബന്ധങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മതനിരപേക്ഷതയുടെ വളര്‍ച്ചയ്ക്ക് കരുത്തും പ്രചോദനവുമായി ഈ പുസ്തകം മാറുന്നു.
ചരിത്രാധ്യാപകന്‍ എന്ന നിലയില്‍ സ്വാംശീകരിച്ച ജ്ഞാനവും, രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ ഇടപെട്ടുകൊണ്ട് ഉണ്ടാക്കിയ അറിവും ഈ പുസ്തകത്തെ ഏറെ സമ്പന്നമാക്കുന്നു. മതത്തിന്റെ പേരു പറഞ്ഞ് അക്രമങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അവയ്‌ക്കെതിരെയുള്ള ആശയപ്രചരണങ്ങള്‍ക്ക് സഹായിക്കുന്ന ഒട്ടേറെ വിവരങ്ങളാലും കാഴ്ചപ്പാടുകളാലും സമ്പന്നമാണ് ഈ ഗ്രന്ഥം. മതവും വര്‍ഗീയതയും രണ്ടാണെന്ന നിലപാടില്‍ നിന്നുകൊണ്ട് മനുഷ്യരുടെ പരസ്പര യോജിപ്പിനെ മുന്നോട്ടുവയ്ക്കുന്ന രചനകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം വര്‍ത്തമാനകാലത്തെ ശക്തമായ ഇടപെടലാണെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ നാടിന്റെ സംസ്‌കാരിക സവിശേഷതകളെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു കൈപ്പുസ്തകം തന്നെയാണ് 'മതം മതഭ്രാന്ത് മതേതരത്വം' എന്ന ഈ കൃതി. (ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ടി. ജലീലിന്റെ ‘മതം മതഭ്രാന്ത് മതേതരത്വം' എന്ന കൃതിക്ക് പിണറായി വിജയന്‍ എഴുതിയ അവതാരിക)
സിവിക് ചന്ദ്രൻ
Feb 26, 2021
6 Minutes Read
പ്രമോദ് പുഴങ്കര
Feb 05, 2021
10 Minutes Read
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
ടി.എം. ഹർഷൻ
Feb 04, 2021
5 Minutes Raed
പ്രമോദ് പുഴങ്കര
Jan 30, 2021
8 Minutes Read
എന്‍.പി രാജേന്ദ്രന്‍
Jan 25, 2021
9 minutes read