സ്‌കൂളിലെ
അവസാനത്തെ ബെല്ലിന്
തൊട്ടു മുമ്പുള്ള ബെല്ല്,
ഹലുവ മുക്കിലുള്ള
പിള്ളേര്‍ക്കുളളതാണ്,
അവര്‍ക്ക്
തുപ്പലാം പൊട്ടി ടീച്ചറുടെ
ക്ലാസീന്ന് അഞ്ചു മിനുട്ട്
മുമ്പേ ഇറങ്ങാം.
അഞ്ച് മിനുട്ട്!
അത്ര ദൂരത്തൊന്നുമല്ലല്ലോ
ഹലുവ മുക്ക്.
വെയില്‍ പാടം കഴിഞ്ഞ്,
ചെറുതോണികളുടെ
പുഴ കഴിഞ്ഞ്,
വരുന്ന ഞങ്ങള്‍ക്ക്
മുള്ളുവേലികളുടെ
മറയിലിരുന്ന് കാണാം.
ഇടവഴി തിരിഞ്ഞ്
കൊന്ന മരങ്ങളുടെ
ചില്ലകള്‍ക്ക് താഴെ…
അമ്മ പന്നികളുടെ
പേറ്റ് കുഴിയെന്ന് ടീച്ചര്‍മാര്‍.
ഹലുവ മുക്കിലെ പിള്ളേര്‍ക്ക്
എന്ത് സുഖമാണ്.
വെളുപ്പിനെ എണീക്കേണ്ടതില്ല.
കടത്തുകാരന് പൈസ
കൊടുക്കേണ്ട.
സൂസന്‍ ടീച്ചറുടെ
ക്ലാസ്സേല്‍ കേറാന്‍
ഓടി കിതച്ചെത്തേണ്ട.
ഹാജര്‍ ബുക്കില്‍
പേരു വരാത്തവര്‍ക്ക്
കണ്ണടച്ചാത്തന്‍ വിളിക്കുമ്പോള്‍
ഒന്നെണീറ്റ് നിൽക്ക പോലും
വേണ്ട.
ഇരിക്കുമ്പോള്‍
അടുത്തിരുന്ന്
തമ്മില്‍ മുട്ടാതിരിക്കാന്‍
ക്ലാസിലെ ബെഞ്ച് കുഞ്ഞുങ്ങള്‍
നിരന്തരം കരയും.
ദേഹത്തൊരു ഹലുവ പെണ്ണിന്റെ
ചിത്രം പോലും വരക്കരുതെന്ന്
ചുമരുകള്‍ വഴക്കു പറയും.
ഒരു മധുരക്കത്തുപോലും
എഴുതിയിടരുതെന്ന്
സ്‌കൂളിലെ
തപാല്‍ പെട്ടി.
ഹലുവ ചെക്കന്മാരുടെ
കണ്ണിലെ നിറയുന്ന തേന്‍
നോക്കരുത്.
ആല്‍മരങ്ങള്‍ക്ക്
താഴെയിരുന്നൊപ്പം
കക്കു കളിക്കരുത്.
ഒരുമിച്ചൊരു
ഏഞ്ചു വടി കവിത പോലും
ഏറ്റു പാടരുത്.
ഇത്തിരി
ദൂരം അകലെ
അമ്മമാര്‍ പറഞ്ഞത്
തീണ്ടാപാടകലെ.
കഴിഞ്ഞ വിഷുവിന്
ഹലുവ മുക്കിലെ
കൊന്ന മരങ്ങള്‍ മാത്രമാണ്
നന്നായി പൂത്തത്.
എന്നിട്ടും കണി വെക്കാന്‍
ഒരു പിടി പോലും
കൊന്നയില്ലെന്ന് അപ്പൂപ്പന്‍.
അമ്പലകുളത്തിലെ
മീന്‍ കുഞ്ഞുങ്ങള്‍ക്ക്
സുഖമായി പേറാന്‍
നാട്ടിലൊരു തരി മഴ പോലുമില്ലെന്ന്.
വായനശാലയിലിരുന്നൊരു
മനുസ്മൃതി പോലും
വായിക്കാന്‍ പറ്റുന്നില്ലെന്ന്.
ഹലുവ മുക്കിലെ
പിള്ളേരുള്ളപ്പോള്‍
ആഗസ്റ്റ് പതിനഞ്ചിന്
കൊടിയുയര്‍ത്താന്‍
മടിക്കുന്നു,
ഹെഡ്മാഷ്.
ഇരിപ്പിടങ്ങളിലെ
ഹലുവ പിള്ളേരുടെ
പേര് മായ്ക്കുന്നു.
ഇടയ്ക്ക് മാത്രം പെയ്യുന്ന
ചാറ്റല്‍ മഴ.
ഒരു നാള്‍
വൈക്കോല്‍ കൂനകള്‍ പോലെ
ഹലുവ മുക്കും കത്തിയെരിയുമെന്ന്
ക്ലാസ്സിലെ ടീച്ചര്‍.
പ്രസവിച്ച് വീഴണ
ചെമ്പരത്തി മൊട്ടുകള പോലെ
ഒരു നാള്‍
പുലര്‍ച്ചെയ്ക്ക്,
ഓടയിലൊഴുകും
ആയിരം ചാപ്പിളകള്‍.
എന്നാല്‍
ടീച്ചര്‍മാര്‍ക്കിനി
ഹലുവ പിള്ളേര്‍ക്ക്
കഥകള്‍ പഠിപ്പിക്കേണ്ടതില്ലല്ലോ
ഒരുമിച്ച് കവിതകള്‍
എഴുതിക്കേണ്ടതില്ലല്ലോ,
ദേശത്തിന്റെ
ഭൂപടങ്ങളില്‍
‘ഹലുവ മുക്കെ’ന്ന്
ഇനി അടയാളപ്പെടുത്തേണ്ടതില്ലല്ലോ,
അവരുടെ ചോറ്റു പാത്രങ്ങളുടെ
ഒച്ചയും
സഞ്ചിയിലെ
ഹലുവ മണങ്ങളും
ഞങ്ങള്‍ ഓര്‍ക്കാതെയാകും.
ഇനിയുള്ള
വിഷുവിന്
അവരുടെ കൊന്നമരങ്ങള്‍
പൂക്കാതെയാകും.
മൂത്രപ്പുരകളില്‍
ഹലുവ പിള്ളേരുടെ
മൂത്രച്ചൂരൊഴിഞ്ഞു പോകും.
തുപ്പലാം പൊട്ടി ടീച്ചറുടെ
ക്ലാസേന്ന്
അഞ്ച് മിനുട്ട് മുമ്പേ
ഇറങ്ങിയ അവര്‍ക്ക്,
അകലേന്ന് മാത്രം
സ്‌കൂളിത്തെ ദേശീയഗാനം
കേള്‍ക്കാനാവുന്ന പോലെ.