എസ്. ജോസഫ്

പുല്ലാംകുഴൽ

നിക്കൊരു പുല്ലാങ്കുഴൽ വഴിയിൽ കിടന്നു കിട്ടി.
ഞാനത് ഊതി വെറുതേ ശബ്ദമുണ്ടാക്കി.
എനിക്കത് ഊതുവാൻ അറിഞ്ഞുകൂടായിരുന്നു.
ഇതിന്റെ ഉടമയാരാണ്,
അയാളെന്തിനാണ് ഇത് വഴിയിൽ ഉപേക്ഷിച്ചത്.
അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത് അയാൾക്ക് നഷ്ടപ്പെട്ടത്?

ആ വഴി പൂഴിമണ്ണുള്ളതിനാൽ
ഞാൻ മണ്ണിൽക്കണ്ട കാല്പാടുകളെ പിന്തുടർന്നു.
കുറേ ദൂരം കാല്പാടുകൾ വ്യക്തമായിരുന്നു
പിന്നീടത് കാണുന്നില്ല.

ഞാനെന്റെ യാത്ര അവസാനിപ്പിച്ചുമടങ്ങി
ആ പുല്ലാങ്കുഴൽ ഞാൻ ഇപ്പോഴും
എന്റെ കൊച്ചു മൺകുടിലിൽ
സൂക്ഷിക്കുന്നുണ്ട്.

ഉടമസ്ഥൻ മടങ്ങിവരില്ലായിരിക്കാം
പക്ഷേ എനിക്കയാളെ കാത്തിരിക്കേണ്ടതുണ്ട്.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments