മാസ്കൻ

ഒന്ന്

വീടു മാറിപ്പോവുന്നേരം
ബാക്കി വെച്ചൊരു മാസ്ക്
ഏറെ നാള് ലോകത്തിന്റെ
നാറ്റം മാറ്റിയ മറവ്

എന്നെ ഞാൻ ആവർത്തിച്ച്
ശ്വസിച്ചു നീണ്ടൊരു പോക്ക്
മൂക്കിൽ നിന്നു തിരിഞ്ഞ്
ശ്വാസം, മയ്യത്ത് നിസ്കരിച്ച്

വന്നു വന്നു ചെവിടൽപം
മുന്നിലോട്ടങ്ങാഞ്ഞ്
കണ്ണൊരിത്തിരി കൂടുതൽ
വിരിഞ്ഞു തള്ളിക്കണ്ട്

രണ്ട്

ഞാനൊരാള് മുഖത്തിന്റെ
വാതിൽ മാറ്റി നടന്നേ
ആകാശം കേറിയിറങ്ങിയ
കൂട്ടരെ കളിപ്പിച്ചേ

നാല് പാടും വെയർത്തു വെരകി
അകറ്റി ഒട്ടിച്ചല്ലേ
തൊട്ടു തൊട്ടു വളർന്നൊ-
രാളൽ താഴ്ത്തി വെച്ചതന്നേ

കാറ്റു കേറാതുള്ളിലന്നു
ചീർത്തു ചത്ത ചിരിയേ
കോട്ടുവായക്കുന്നിലേറി
ദീർഘശ്വാസം വിട്ടേ

മൂന്ന്

വീടു മാറിപ്പോവുന്നേരം
ബാക്കി വെച്ചൊരു മാസ്കിൽ
ഉണ്ടുരുണ്ടു വളർന്ന പേടി
പൊടിച്ചു പൊങ്ങിയല്ലോ

ഇത്രമാത്രം അടുത്തിരുന്നോ-
രായിരുന്നോ വെയിലേ
അത്രയേറെ അടുപ്പത്തിൽ
ചെമ്പുമായി വരുന്നേ

നിന്നു പോയില്ലൊന്നുമൊന്നും
ഞാനുമങ്ങനയേ
തൂക്കിയിട്ടു മടങ്ങുന്നു
എന്റെ ജയിൽ പൂവ്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


വിമീഷ്‌ മണിയൂർ

നോവലിസ്റ്റ്, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments