അന്ത്യോപചാരം
തകർന്ന ഭവനത്തിന്റെ പേരിൽ
ഞാൻ പാനോപചാരം ചെയ്യുന്നു.
എന്റെ ജീവിതത്തിന്റെ തിന്മകൾക്ക്
നാം പങ്കിട്ട ഏകാന്തതക്ക്
ഞാൻ നിനക്കായി പാനോപചാരം ചെയ്യുന്നു.
എന്നെ ഒറ്റുകൊടുത്ത ചുണ്ടുകളിലെ നുണകൾക്ക്
കണ്ണുകളിലെ കടുത്ത നിർവികാരതക്ക്
ലോകം ക്രൂരവും നികൃഷ്ടവുമാണെന്ന യാഥാർഥ്യത്തിന്
ദൈവം രക്ഷിച്ചില്ല എന്ന വസ്തുതക്ക്.
പുറപ്പെടൽ
ഇത് എന്റെ നാട് അല്ലെങ്കിലും
അതിന്റെ ഉൾക്കടൽ ഞാൻ ഓർമിക്കും
വളരെ തണുത്ത ജലാശയത്തെയും
പഴകിയ എല്ലുപോലെ വെളുത്ത മണലിനെയും
സൂര്യൻ താഴുന്നിടത്തെ പൈൻ മരങ്ങളുടെ
പ്രത്യേകതരം ചുമപ്പ് നിറത്തെയും
നമ്മുടെ പ്രണയമാണോ, അതോ ദിവസമോ,
ഏതാണ് അവസാനിക്കുന്നതെന്നു
എനിക്ക് പറയാൻ ആവില്ല.
ഒരു സ്വപ്നത്തിൽ
ഈ ഇരുണ്ട തീരാത്ത വേർപാട്
ഞാനും അത് സഹിക്കുന്നുണ്ട് -എല്ലാം
നീ എന്തിനു കരയുന്നു? വരൂ
അതിനുപകരം എന്റെ കൈപിടിക്കൂ-
സ്വപ്നത്തിൽ വരുമെന്ന് സത്യം ചെയ്യൂ
ഞാനും നീയും
ദുഃഖവും പർവതവും പോലെയാണ്
ഈ ലോകത്ത് നാം കണ്ടുമുട്ടുകയില്ല
പക്ഷെ എപ്പോഴെങ്കിലും
നക്ഷത്രങ്ങൾക്ക് കുറുകെ
നീയൊരു കുറി അയക്കുമോ?
