കാൺപൂരിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കോൺഫറൻസിൽ ശിങ്കാരവേലുചെട്ടിയാർ, കമ്മ്യൂണിസത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്നു
പറഞ്ഞ് അദ്ധ്യക്ഷപ്രസംഗം നടത്തുന്നതിനും മുന്നേ, വേലിക്കൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി.എസ്. അച്യുതാനന്ദൻ ജനിച്ചിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഭൂമിസാന്നിദ്ധ്യകാലത്തിലുടനീളം ഇന്നേവരെ, നൂറു വർഷത്തോളം, വി.എസിന്റെ ഭൂമിസാന്നിദ്ധ്യവും ഉണ്ടായിരുന്നു.
തന്റെ പേരിനപ്പുറം സഖാവ് എന്ന പേരിലൂടെ കേരളമെമ്പാടും ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റുപാർട്ടിയുടെ ആദ്യത്തെ സെക്രട്ടറിയാണ്, സഖാവ് പി കൃഷ്ണപിള്ളയാണ്, വി.എസിന് പാർട്ടിയിൽ അംഗത്വം നൽകുന്നത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംരക്ഷിക്കാനും അവർക്കിടയിൽ പ്രവർത്തിക്കാനും കൃഷ്ണപിള്ള വിഎസിനോട് നിർദ്ദേശിക്കുന്നു. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ സംഘടന കെട്ടിപ്പടുക്കുന്നതിൽ വി.എസ് വഹിച്ച പങ്ക്നി നിസ്തുലമായിരുന്നു.
കേരളത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഏറ്റവും വലിയ സമരപ്രക്ഷോഭത്തിന്റെ നായകനിരയിൽ വി.എസും ഉണ്ടായിരുന്നു. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യമുയർത്തി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പുന്നപ്ര- വയലാർ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വി.എസ് കൊടിയ മർദ്ദനത്തിനിരയായി. പോലീസുകാർ കാലിൽ ബയണറ്റ് തുളച്ചുകയറ്റുകയും മരിച്ചെന്ന സന്ദേഹത്തിൽ കുറ്റിക്കാട്ടിൽ തള്ളുകയും ചെയ്ത മനുഷ്യദേഹമാണ് പിന്നീട് എൺപതുവർഷക്കാലം ഈ നാട്ടിലുടനീളം സഞ്ചരിച്ച് നിരവധി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയത്.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ രൂപീകരിക്കപ്പെട്ടപ്പോൾ വി.എസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് പ്രസ്ഥാനത്തിന്റെ പിളർപ്പിന്റെ കാലത്ത് തിരുത്തൽവാദപ്രവണതകൾക്കെതിരായ നിലപാടുകളുമായി സി.പി.ഐ (എം) രൂപീകരിക്കുന്നതിനായി പുറത്തിറങ്ങിപ്പോന്ന ന്യൂനപക്ഷമായിരുന്ന 32 നേതാക്കളിൽ വി.എസും ഉണ്ടായിരുന്നു.
മുരട്ടു കമ്മ്യൂണിസ്റ്റും സ്റ്റാലിനിസ്റ്റും ഒക്കെയായി പാർട്ടിക്കുള്ളിലും പുറത്തും വി.എസ് അറിയപ്പെട്ടിരുന്ന കാലമുണ്ട്. എന്തിനേയും ആരേയും നിശിതമായ വിമർശനത്തിനു വിധേയമാക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഈ ചാപ്പകുത്തലിൽ ഒരു പങ്കു വഹിച്ചിട്ടുണ്ടാകണം. എന്നാൽ, തനിക്കെതിരായ വിമർശനങ്ങളെ സശ്രദ്ധം കേൾക്കാനും തിരുത്താനും കൂടി വി.എസ് തയ്യാറായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്തു ബന്ധപ്പെട്ടിട്ടുള്ള കീഴ്ഘടകങ്ങളിലെ സഖാക്കൾ പോലും പറയുന്നതും ശ്രദ്ധിക്കണം. ബോൾഷേവിക് പാർട്ടിസംവിധാനവും കേന്ദ്രീകൃത ജനാധിപത്യത്തിലൂന്നുന്ന സംഘടനാശൈലിയും വി.എസിന്റെ ഇടപെടലുകളെയും സ്വാധീനിച്ചിരിക്കാം. പാർട്ടി ജനങ്ങൾക്കു വേണ്ടിയെന്ന നിലയ്ക്കു മാത്രം പ്രവർത്തിക്കുമ്പോൾ സംഘടനാ രൂപങ്ങളുടെ പരിമിതികൾ തെളിഞ്ഞു മനസ്സിലാകണമെന്നില്ല. പാർട്ടി ജനതയിൽ നിന്ന് അകലുമ്പോൾ ജനപക്ഷനേതാക്കൾക്ക് സംഘടനാശൈലിയുടെ നിർബ്ബന്ധവഴക്കങ്ങളെ ഉല്ലംഘിക്കേണ്ടിവരും. വി.എസിൽഇതു സംഭവിക്കുന്നു.
തനിക്കെതിരായ വിമർശനങ്ങളെ സശ്രദ്ധം കേൾക്കാനും തിരുത്താനും കൂടി വി.എസ് തയ്യാറായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്തു ബന്ധപ്പെട്ടിട്ടുള്ള കീഴ്ഘടകങ്ങളിലെ സഖാക്കൾപോലും പറയുന്നതും ശ്രദ്ധിക്കണം.
പാർട്ടി അപചയിച്ചു തുടങ്ങുന്ന കാലത്ത് വി.എസ് പാർട്ടിക്കുള്ളിലെ പ്രതിപക്ഷമായി മാറുന്നു. പാർട്ടിക്കു പുറത്തു മാത്രമല്ല, പാർട്ടിക്കകത്തും അദ്ദേഹത്തിനു ശത്രുക്കളുണ്ടാകുന്നു. 1996- ൽ വി.എസ് നേതൃത്വം നൽകിയ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കുമ്പോഴും അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴയിലെ ഒരു മണ്ഡലത്തിൽ ഒട്ടും അറിയപ്പെടാത്ത ഒരാളോട് വി.എസ് പരാജയപ്പെട്ടത് പാർട്ടിക്കുള്ളിൽ രൂപം കൊണ്ടിരുന്ന ഈ ശത്രുതയുടെ തെളിവായിരുന്നു. ഈ പരാജയത്തിന്റെ തുടർച്ചയിൽ വി.എസ് കൂടുതൽ ജനകീയനായി മാറിത്തീരുന്നതാണ് നാം കാണുന്നത്.

1998- ൽ പാലക്കാട് സമ്മേളനത്തിൽ ബോൾഷേവിക് സംഘടനാരീതിയുടെ ഉപകരണങ്ങളെ ഉപയോഗിച്ച് പാർട്ടിക്കുള്ളിലെ തന്റെ ശത്രുക്കളെ അദ്ദേഹം കീഴ്പ്പെടുത്തുന്നുണ്ടെങ്കിലും, അക്കാലത്തു തന്നോടൊപ്പം നിന്ന് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിൽ എത്തിയവർ ജനാധിപത്യമൂല്യങ്ങളെ തീർത്തും കൈയ്യൊഴിയുന്ന സംഘടനയായി പാർട്ടിയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ, പാർട്ടിയിൽ നിന്നുകൊണ്ടു തന്നെ അതിന്റെ ചട്ടക്കൂടുകളെ ഭേദിക്കുന്ന ജനകീയപ്രവർത്തനങ്ങൾ അദ്ദേഹം ഏറ്റെടുത്തു തുടങ്ങുന്നു.
2006- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കാതിരിക്കാനുള്ള തന്ത്രങ്ങൾ പാർട്ടിക്കുള്ളിൽ മെനയുകയും വി.എസിനെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തതിനുശേഷം വി.എസിനുവേണ്ടി പാർട്ടിക്കെതിരെയെന്നോണം ജനങ്ങൾ തെരുവിലിറങ്ങിയതും ജനകീയമായ ചെറുത്തുനിൽപ്പുകളുടെ ഫലമായി ഒരു കമ്യൂണിസ്റ്റ് പാർട്ടിയിലും പതിവില്ലാത്ത രീതിയിൽ വി.എസിനെ മത്സരിപ്പിക്കാൻ പാർട്ടിക്കു തീരുമാനിക്കേണ്ടിവന്നതും അദ്ദേഹം മുഖ്യമന്ത്രിയായതും കേരളചരിത്രത്തിലെ അനന്യമായ സംഭവമാണ്. വി.എസിൻറെ പ്രവർത്തനശൈലി കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ ചില കാര്യങ്ങൾ ചെയ്യാൻ സി.പി.ഐ- എമ്മിനെ നിർബന്ധിക്കുന്നുണ്ടായിരുന്നു.

‘കണ്ണേ, കരളേ, വിഎസേ’ എന്ന മുദ്രാവാക്യം ഒരു കവിയോ ബുദ്ധിജീവിയോ എഴുതിയതായിരുന്നില്ല. അവർക്കു പരമാവധി വിഎസിന്റെ ഹൃദയത്തെയും മസ്തിഷ്കത്തെയും കുറിച്ച് സംസാരിക്കുവാനാണല്ലോ കഴിയുക? വളരെ നൈസർഗികമായി, സ്വാഭാവികമായി, സ്നേഹവും ആദരവും കൊണ്ടുണ്ടായ വൈകാരികാവേശത്തിനിടയിൽ, ഏതോ പാവപ്പെട്ട മനുഷ്യന്റെ കണ്ഠത്തിൽനിന്ന് ആദ്യം ഉയർന്നതായിരിക്കണം ‘കണ്ണേ, കരളേ വിഎസേ' എന്ന വാക്കുകൾ. സാധാരണ മനുഷ്യന് വി.എസിനെ കണ്ണിനോടും കരളിനോടും ഉപമിക്കാൻ കഴിയുമായിരുന്നു.
സഖാവ് വി.എസ് എന്ന സംബോധന പാർട്ടിക്കതീതമാകുകയും സഖാവ് എന്ന വാക്കിന്റെ അർത്ഥത്തെ അതിന്റെ മുഴുവൻ സാമൂഹികതയിലും സമൂർത്തതയിലും പ്രതിഷ്ഠിക്കുന്നതായി മാറിത്തീരുകയും ചെയ്യുന്നതാണ് നാം പിന്നീടു കാണുന്നത്.
2006-ൽ അധികാരമേറ്റ വി.എസ് സർക്കാരിന്റെ പ്രവർത്തനം പൂർത്തിയായതിനുശേഷം, 2011- ൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ വി.എസ് തന്നെ വീണ്ടും അധികാരത്തിൽ വരുമായിരുന്നു. കേരളത്തിലെ ആദ്യത്തെ തുടർഭരണം അതാകുമായിരുന്നു.
വി.എസ് പ്രതിപക്ഷനേതാവായിരുന്ന സന്ദർഭങ്ങളിലെല്ലാം
പല മന്ത്രിമാരെക്കാളും ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നു.
വി.എസ് മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷത്തിന്റെ ദൗത്യം കൂടി ഏറ്റെടുത്ത മുഖ്യമന്ത്രിയായിരുന്നു. പ്രക്ഷോഭകാരിയായ മുഖ്യമന്ത്രി, ജനങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ നയിക്കുന്ന മുഖ്യമന്ത്രി, പാർട്ടിയുടെ പ്രക്ഷോഭവീര്യത്തെ കെടുത്താതെ ഉജ്ജ്വലിപ്പിക്കുന്ന മുഖ്യമന്ത്രി. വി.എസ് പ്രവർത്തിച്ചത് ഇങ്ങനെയാണ്.
പാർലമെൻററി മോഹങ്ങളിൽ വീഴാതെ പാർലമെൻറിനെ എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ ശരിയായ ദൃഷ്ടാന്തം കൂടിയായി വി.എസിന്റെ പ്രവർത്തനം മാറിത്തീരുന്നുണ്ട്. ഒരുപക്ഷേ, ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വലിയ അപചയങ്ങളിലേക്കു നീങ്ങി ഇല്ലാതായ സന്ദർഭത്തിൽ പോലും കേരളത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിക്കു ജനപിന്തുണയും സ്വാധീനവും നിലനിർത്താൻ കഴിഞ്ഞതിൽ വി.എസിനെ പോലുള്ള ഒരു നേതാവിന്റെ സാന്നിദ്ധ്യത്തോളം മറ്റൊന്നും പങ്കു വഹിച്ചിട്ടില്ല.
ഒരുപക്ഷേ, ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വലിയ അപചയങ്ങളിലേക്കു നീങ്ങി ഇല്ലാതായ സന്ദർഭത്തിൽ പോലും കേരളത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിക്കു ജനപിന്തുണയും സ്വാധീനവും നിലനിർത്താൻ കഴിഞ്ഞതിൽ വി.എസിനെ പോലുള്ള ഒരു നേതാവിന്റെ സാന്നിദ്ധ്യത്തോളം മറ്റൊന്നും പങ്കു വഹിച്ചിട്ടില്ല.
2006-ൽ അധികാരമേറ്റ വി.എസ് സർക്കാരിന്റെ പ്രവർത്തനം പൂർത്തിയായതിനുശേഷം, 2011- ൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ വി.എസ് തന്നെ വീണ്ടും അധികാരത്തിൽ വരുമായിരുന്നു. കേരളത്തിലെ ആദ്യത്തെ തുടർഭരണം അതാകുമായിരുന്നു. പാർട്ടിക്കുള്ളിലെ ശത്രുക്കൾ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് വി.എസിന്റെ നേതൃത്വത്തിലുള്ള മുന്നണിയെ പരാജയപ്പെടുത്തിയത്. മണലൂർ പോലുള്ള നിയോജകമണ്ഡലങ്ങളിൽ പാർട്ടിനേതൃത്വം നടത്തിയ കളികൾ ശ്രദ്ധിച്ചാൽ ഇതു പെട്ടെന്ന് മനസ്സിലാകും.
2011-ൽ തുടർഭരണം നേടാനുള്ള പാർട്ടിയുടെയും വി.എസിന്റെയും അവസരം തകർത്തുകളഞ്ഞത് പാർട്ടിനേതൃത്വത്തിനുള്ളിലെ ചില പ്രധാന പ്രവർത്തകർ തന്നെയായിരുന്നു. വി.എസിനെ ഭയപ്പെട്ടിരുന്ന കാട്ടുകൊള്ളക്കാരും മാഫിയാസംഘങ്ങളും അഴിമതിക്കാരും കൂടി അദ്ദേഹത്തിന്റെ പരാജയം ആഗ്രഹിച്ചിരുന്നുവെന്നതു തീർച്ചയാണ്.

വി.എസ് കേരളത്തിൽ രണ്ടാം ഭൂപരിഷ്ക്കരണം ആഗ്രഹിക്കുന്നുവെന്ന് സി.പി.ഐ-(എം) മുൻ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഒരു ജന്മദിനസന്ദേശത്തിൽ സാന്ദർഭികമായി പറയുന്നുണ്ട്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിൽ വൻകിട റിസോർട്ടു മുതലാളിമാരുടെ ഭുമികയ്യേറ്റത്തിനെതിരെ എടുത്ത നടപടികൾ ഈ ആഗ്രഹത്തിന്റെ പ്രകടിതരൂപമായിരുന്നു. കേരളത്തിലെ മുഴുവൻ സങ്കുചിതശക്തികളും ഈ നടപടിക്കെതിരെ ഒന്നു ചേരുന്നതു കാണാമായിരുന്നു. അതിനെ നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടലാണെന്നു പറഞ്ഞ് അവഹേളിച്ച മുൻമുഖ്യമന്ത്രിയും വംശനാശം വന്നുവെന്ന് ഉറപ്പിച്ചിട്ടും പിന്നെയും തിരിച്ചുവരുന്ന സ്റ്റാലിനിസത്തിനെതിരെ 'ദിനോസറുകളുടെ കാലം' എന്ന കഥയുമായി വന്ന എഴുത്തുകാരനും ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട എല്ലാ തിന്മകളേയും മറച്ചുവെച്ച്, സ്ഥാപിതതാൽപര്യക്കാരെ 'ജനത'യായി ചിത്രീകരിക്കാനും ന്യായീകരിക്കാനും ശ്രമിക്കുകയും കൈയ്യേറ്റത്തിനെതിരായ നടപടികളെ സർക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടികളായും മലയാളികളിലെ മദ്ധ്യവർഗ്ഗ വികലബോധത്തിന്റെ സൃഷ്ടിയായും അവതരിപ്പിച്ച പഴയ ഇടതുതീവ്രവാദിയും.... എല്ലാം വി.എസിന്റെ നടപടികൾ വ്യവസ്ഥാപിതത്വത്തെ എത്രമാത്രം പ്രകോപിപ്പിക്കുന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളായിരുന്നു. (എന്നാൽ ചെങ്ങറ ഭൂസമരത്തോട്
വി.എസ് സ്വീകരിച്ച സമീപനം ന്യായീകരിക്കാവുന്നതായിരുന്നില്ല. വി.എസിന്റെ ഭരണകാലത്ത് ചെങ്ങറ സമരം ഒത്തുതീർത്തതിന്റെ ഭാഗമായി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന വലിയ പരാതിയും നിലനിൽക്കുന്നുണ്ട്).
ടി.പി. ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടപ്പോൾ എല്ലാ പാർട്ടി ശാസനകളേയും ലംഘിച്ച് ചന്ദ്രശേഖരന്റെ കുടുംബത്തോടൊപ്പം നിന്ന വിഎസ്, നീതിയുടേയും കാരുണ്യത്തിന്റെയും വലിയ സന്ദേശമാണ് പാർട്ടി സഖാക്കൾക്കു നൽകിയത്.
സ്വതന്ത്ര സോഫ്ട് വെയറിനുവേണ്ടി വി.എസ് സ്വീകരിച്ച സമീപനങ്ങൾ പോലും പലരേയും പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു.
അഴിമതി, സ്ത്രീപീഡനം, പരിസ്ഥിതി നശീകരണം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, കോർപറേറ്റ് ചൂഷണം, ഭൂമികയ്യേറ്റം, ലൈംഗികാതിക്രമങ്ങൾ- ഇവയ്ക്കെല്ലാം എതിരെ വി.എസ് എടുത്ത ശക്തമായ നിലപാടുകൾ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി മാറ്റി. മതികെട്ടാൻമലയിലേയും പൂയംകുട്ടി വനത്തിലേയും കൈയേറ്റങ്ങൾ, ഐസ്ക്രീം പാർലർ -സൂര്യനെല്ലി - കവിയൂർ - കിളിരൂർ - വിതുര സ്ത്രീപീഡനക്കേസുകൾ, ഓൺലൈൻ ലോട്ടറി കച്ചവടക്കാരുടെ നികുതിവെട്ടിപ്പ്, പ്ലാച്ചിമടയിലെ ജലമൂറ്റൽ എന്നീ പ്രശ്നങ്ങളിലെല്ലാം
വി.എസ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കരുത്തോടെ പ്രവർത്തിക്കുന്നുണ്ട്.
നവലിബറൽ നയങ്ങളുടെ ഭാഗമായി സർക്കാർ ഭൂമിയും കെട്ടിടങ്ങളും കൊട്ടാരങ്ങളും വൻകിട മുതലാളിമാർക്കു തീറെഴുതുന്നതിനെതിരെയും എൻഡോസൾഫാൻ ഇരകൾക്കു വേണ്ടിയും അദ്ദേഹം പ്രക്ഷോഭങ്ങൾ നയിച്ചു. പല സമരമുഖങ്ങളും വി.എസ് ഒറ്റയ്ക്കു തുറക്കുന്നതായിരുന്നു.
ടി.പി. ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടപ്പോൾ എല്ലാ പാർട്ടി ശാസനകളേയും ലംഘിച്ച് ചന്ദ്രശേഖരന്റെ കുടുംബത്തോടൊപ്പം നിന്ന വിഎസ്, നീതിയുടേയും കാരുണ്യത്തിന്റെയും വലിയ സന്ദേശമാണ് പാർട്ടി സഖാക്കൾക്കു നൽകിയത്.
പ്രതിപക്ഷനേതാവെന്ന നിലയിൽ വി.എസിന്റെ പ്രവർത്തനത്തെ മുൻനിർത്തി നടത്തിയ പ്രചാരണങ്ങളിലൂടെയാണ് 2016-ൽ വീണ്ടും പാർട്ടി കേരളത്തിൽ അധികാരത്തിലെത്തുന്നത്. അന്ത്യനിദ്രക്കായി വലിയചുടുകാട്ടിലെത്തുന്ന അവസാനത്തെ പുന്നപ്ര-വയലാർ സമരഭടൻ വി.എസ് അച്യുതാനന്ദൻ ആയിരിക്കുമെന്നു തോന്നുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് 100 വർഷമായിരിക്കുന്നുവെന്നു പറഞ്ഞല്ലോ. ഈ 100 വർഷക്കാലവും പാർട്ടിയുടെ ഭൂമിസാന്നിദ്ധ്യത്തോടൊപ്പം വി.എസ്. അച്യുതാനന്ദനും ഉണ്ടായിരുന്നു. കഴിഞ്ഞ നൂറു വർഷക്കാലം പാർട്ടിയോടൊപ്പം നടന്നവരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ വി.എസിനെ യോഗ്യനാക്കുക എന്തായിരിക്കും? പാർട്ടി സഞ്ചരിച്ച വഴികൾ - പുന്നപ്രവയലാർ സമരം, കൽക്കത്ത തിസീസ്, ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ, തിരുത്തൽവാദത്തിനെതിരായ സമരം, പാർട്ടിയിലെ പിളർപ്പ്, മിച്ചഭൂമി സമരം, ഭൂപരിഷ്കരണം, നക്സലൈറ്റ് പ്രസ്ഥാനം, സ്റ്റാലിനിസം, സോവിയറ്റ് യൂണിയന്റെ തകർച്ച സൃഷ്ടിച്ച പ്രശ്നങ്ങൾ, ജനാധിപത്യ കേന്ദ്രീകരണത്തിലൂന്നുന്ന സംഘടനാരീതി ഉയർത്തുന്ന പ്രശ്നങ്ങൾ, ജനകീയമായ കാഴ്ചപ്പാടുകൾ, പാർട്ടിക്കുള്ളിലെ വൈരുദ്ധ്യങ്ങൾ, പരിസ്ഥിതി, സ്ത്രീ, ദലിത് പ്രശ്നങ്ങൾ - ഇവയിയിലോരോന്നിലും കൂടെ സഞ്ചരിച്ച അനുഭവങ്ങൾ വി.എസിനോളം മറ്റാർക്കെങ്കിലുമുണ്ടോ?
നീണ്ടകാലത്തെ വ്യത്യസ്തമായ നിരവധി അനുഭവങ്ങളിലൂടെ പാർട്ടിയും വി.എസിനെ പോലുള്ളവരും കടന്നുപോയതിന്റെയും അത് കേരള സമൂഹത്തിൽ സൃഷ്ടിച്ച എല്ലാവിധ മാറ്റങ്ങളുടെയും പ്രവണതകളുടെയും പ്രതികരണങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രത്തെ സൈദ്ധാന്തികവൽക്കരിക്കണമെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തിന് ചെറിയ സാധുതയെങ്കിലുമുണ്ട്.
