ഗവര്‍ണര്‍
ഇറങ്ങിപ്പോകാന്‍ പറഞ്ഞത്
ഞങ്ങളുടെ പ്രേക്ഷകരോട് കൂടിയാണ്
ഗവര്‍ണര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത് ഞങ്ങളുടെ പ്രേക്ഷകരോട് കൂടിയാണ്
ഔദ്യോഗികമായി ക്ഷണിച്ചു വരുത്തിയിട്ട് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രണ്ട് ചാനലുകളോട് ഇറങ്ങി പോകാനാവശ്യപ്പെടുക എന്നു പറയുന്നത് തന്നെ ഒരു ഫാഷിസ്റ്റ് നടപടിയാണ്. ഒരു ചാനലിന് നേരിടേണ്ടി വന്ന നടപടിയെന്നതിലുപരി അത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയെ കുറിച്ച് പ്രമോദ് രാമന് പ്രതികരിക്കുന്നു
7 Nov 2022, 12:51 PM
മാധ്യമ സമ്മേളനത്തില്‍ നിന്ന് മീഡിയ വണ്ണിനെയും കൈരളിയെയും ഇറക്കി വിട്ട ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പറയാമെങ്കിലും അതിലുപരിയായി അതൊരു ഫാഷിസ്റ്റ് സമീപനത്തിന്റെ ആദ്യ പടികൂടിയാണ് എന്നും പറയേണ്ടിവരും.
ജനാധിപത്യത്തെ നിഷേധിക്കുന്നു എന്നു മാത്രമല്ല താന്‍ ജനാധിപത്യത്തെ ഒട്ടുംതന്നെ ബഹുമാനിക്കുന്നില്ല, മറിച്ച് ഫാഷിസ്റ്റ് ഭരണാധികാരികള്‍ എടുത്തിട്ടുള്ള നടപടികള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് തന്റെയും ഉദ്ദേശമെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്. ഗവര്ണറെകുറിച്ചുള്ള ആക്ഷേപം അദ്ദേഹം സംഘപരിവാറിന്റെ പ്രതിനിധിയെപോലെ പെരുമാറുന്നു എന്നുള്ളതാണ്. കേവലം ആക്ഷേപമല്ല തന്റെ ശൈലി തന്നെ അതാണ് എന്ന് പ്രത്യക്ഷത്തില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍ ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്.
ഔദ്യോഗികമായി ക്ഷണിച്ചു വരുത്തിയിട്ട് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രണ്ട് ചാനലുകളോട് ഇറങ്ങി പോകാനാവശ്യപ്പെടുക എന്നു പറയുന്നത് തന്നെ ഒരു ഫാഷിസ്റ്റ് നടപടിയാണ്. ഒരു ചാനലിന് നേരിടേണ്ടി വന്ന നടപടിയെന്നതിലുപരി അത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലിപ്പോള്‍ നിരവധി ചാനലുകള്‍ ഉണ്ട്. എന്തിനാണ് ഇത്രയേറെ ചാനലുകള്‍? അത് ജനാധിപത്യത്തിന്റെ വൈവിധ്യം കൂടിയാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു ചാനല്‍ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ളൊരു അവകാശത്തിന്റെ ഭാഗം കൂടിയാണ്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. അതിനെതിരെയുള്ള ഒരു വെല്ലുവിളിയാണ് ഗവര്‍ണറുടെ ഈ നടപടി. കാരണം ഏതെങ്കിലും ചാനലുകളെ ഒഴിവാക്കുമ്പോള്‍ ആ ചാനല്‍ ഇഷ്ടപ്പെടുന്ന, ആ ചാനല്‍ കാണാനാഗ്രഹിക്കുന്ന ജനങ്ങളോടുകൂടിയാണ് ഇറങ്ങിപ്പോകൂ എന്ന് പറയുന്നത്. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല എന്ന് പറയുകയാണ് ഗവര്‍ണര്‍. അത്രക്ക് ആഴത്തിലുള്ളൊരു ജനാധിപത്യ നിഷേധമാണ് അതിലുള്ളത്.
ഭരണഘടനയുടെ 19, 1 (A) അനുച്ഛേദ പ്രകാരം അറിയാനുള്ള അവകാശവും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും മാത്രമല്ല അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നുണ്ട്. അതാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.
മീഡിയ വണ്‍ ഏതെങ്കിലും തരത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍, കൈരളി വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍, ആ വിമര്‍ശനത്തെ നേരിടുന്നതിനു പകരം വിമര്‍ശനം നടത്തിയവരെ ഇറക്കി വിടുമ്പോള്‍ എന്താണ് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാണ്.
മീഡിയ വണ്ണില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകയാണ് ഗവര്‍ണറുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത്. ആ പെണ്‍കുട്ടിയോട് ആക്ഷേപകരമായ സ്വരത്തില്‍ തന്നെ ഇറങ്ങി പോകാന്‍ പറയുകയാണ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ ഈ നിലയിലാണ് പെരുമാറുന്നതെങ്കില്‍ തീര്‍ച്ചയായും ജനങ്ങളതിനോട് പ്രതികരിക്കും. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധികള്‍ ചെയ്യുന്ന നടപടികളോട് പ്രതികരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് പല തരത്തിലുള്ള പരിരക്ഷയുണ്ട്. ഇപ്പോള്‍ ആ പരിരക്ഷ കൂടി ദുരുപയോഗപ്പെടുത്തുകയാണ് അദ്ദേഹം. ജനങ്ങള്‍ക്കു മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ ജനങ്ങളിലൊരു വിഭാഗത്തെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഔദ്യോഗിക പരിരക്ഷ അദ്ദേഹത്തിനുണ്ട്. ഒരു പൊതു വേദിയില്‍ അദ്ദേഹത്തിന് ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്നില്ല. ഈ സാധ്യതകളാണ് ഏറ്റവും കൂടുതല്‍ ഗവര്‍ണര്‍ ദുരുപയോഗിക്കുന്നത് എന്നു കൂടി ഈ ഘട്ടത്തില്‍ പറയേണ്ടി വരും.
മീഡിയ വണ്‍ ഈ വിഷയത്തോട് ശക്തമായി തന്നെ പ്രതികരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാധ്യമ വേദികളില്‍ വിഷയം ഉന്നയിക്കുകയും, ഗവര്‍ണറുടെ നടപടിയോട് കൂട്ടായ് തന്നെ പ്രതികരിച്ച് മുന്നോട്ടു പോകുവാനാണ് മീഡിയ വണ്ണിന്റെ തീരുമാനം.
എഡിറ്റർ, മീഡിയ വണ്‍.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
ഷാജഹാന് മാടമ്പാട്ട്
Jan 10, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
ജെയ്ക് സി. തോമസ്
Dec 07, 2022
6 Minutes Read
നിരഞ്ജൻ ടി.ജി.
Nov 26, 2022
5 Minutes Read