നെരൂദ, ചിലി
ഏകാധിപത്യത്തിന്റെ ചേരികളില്‍നിന്ന്
ഒരനുഭവക്കുറിപ്പ്
നെരൂദ, ചിലി ഏകാധിപത്യത്തിന്റെ ചേരികളില്‍നിന്ന് ഒരനുഭവക്കുറിപ്പ്
പ്രവാസം, പലായനം, നാടുകടത്തപ്പെടല്‍ എന്നീ വാക്കുകളുടെ ആഴവും വ്യംഗ്യാര്‍ത്ഥവും അനുഭവങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഇസബെല്‍ അല്ലെന്‍ഡയുടെ പുതിയ നോവല്‍ 'A Long Petal Of The Sea' മുറിപ്പാടുകളുടെ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ഉദ്യമമാണ്. ചിലി എന്ന രാജ്യത്തിന്റെ രാഷ്ട്രീയവായനക്കൊപ്പം പലായനത്തിന്റെ ദുരിതങ്ങളും ചേര്‍ത്തുവെച്ച നോവലിന്റെ വായന
12 Oct 2020, 11:50 AM
Listen!
If stars are lit
It means there is someone who needs it,
It means someone wants them to be,
That someone deems those specks of spit
Magnificent!
Vladimir Mayakovsky, Listen!
വീടുനഷ്ടപ്പെട്ടവരുടെ വികാരവും ദേശം അന്യമായവരുടെ വിലാപവും ചരിത്രത്തിന്റെ അടരുകളിലെ ഒപ്പാനാകാത്ത കണ്ണീരണ്. ഒരുപടി കൂടെ കടന്ന്, രാജ്യം വിടുന്നവരുടെ ഓര്‍മയും, ഭയവും, വിദ്വേഷവും, നഷ്ടങ്ങളും, അനിവാര്യമായ ‘പുതിയ' വേരുകളുറപ്പിക്കലും ചരിത്രരേഖാശേഖരണത്തിന്റെ ദിശകളെ നിര്‍വചിക്കുകയും പുനര്‍നിര്‍ണയിക്കുകയും ചെയ്‌തേക്കാം. മടക്കമില്ലാത്ത യാത്രയില്‍, കൈവിട്ടുപോകുന്നതിനെ തിരികെ കിട്ടില്ലെന്ന ചിന്ത പലായനം ചെയ്യുന്നവരുടെ അഗാധവിഷാദത്തിലകപ്പെടുത്തുന്നു.
എന്നിലിതിന് മറിച്ചു ഒരുവാദം കൂടെ മുന്നോട്ടുവെയ്ക്കാമെന്നു തോന്നുന്നു.
ഓര്‍മയുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന ഒന്നാണത്. ഭൂതകാലത്തെ വീട് ഓര്‍മയില്‍ ഉള്ളിടത്തോളംകാലം അതിനെ നഷ്ടപ്പെടാന്‍ സാധ്യത ഇല്ലെന്ന ആശയം കാല്‍പനികമാവാം; പക്ഷെ ആശ്വാസപ്രദമാണ്. പോളണ്ടില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ എഴുത്തുകാരിയായ ഇവാ ഹോഫ്മാന്റെ പ്രസിദ്ധ ആത്മകഥയായ Lost in Translation: A Life in a New Languageല്‍ പലായനത്തിന്റെ തിക്തതകള്‍ക്ക് വേറിട്ട ചില വിചാരങ്ങള്‍ നല്‍കുന്നുണ്ട്. ഗൃഹാതുരതയെ കുറിച്ച് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടാണ് അതില്‍ പ്രധാനം.
വിശ്വാസ്യതയും കവിതയും വിഷാദപാരവശ്യവുമായി ഗൃഹാതുരതയെ നോക്കിക്കാണുന്ന ഇവാ പോളണ്ടിന്റെ ചിത്രങ്ങളെ ഗര്‍ഭത്തില്‍ വഹിച്ച് കാനഡയിലെ തെരുവോരങ്ങളിലൂടെ നടന്നത് ഓര്‍ത്തെടുക്കുന്നു. ഗൃഹാതുരതയില്‍ ഉരുകിയുറച്ച ബിംബമായി വീട് തെളിഞ്ഞുവരുന്നതിനെ കുറിച്ചും അവര്‍ പറയുന്നു. ജീവിതത്തിന്റെ ആഴമില്ലായ്മയെ പ്രതിരോധിക്കാന്‍ വിസ്മൃതമായ ചരിത്രത്തെ കൂട്ടുപിടിക്കുന്നത് വൈകാരികതയെ മുറുകെപ്പിടിക്കുന്നവരാവും.
അധികാരത്തിന്റെ ആള്‍രൂപങ്ങള്‍
ഭാവിയെ പ്രത്യാശയോടെ കാണുന്നവരാകട്ടെ ഭൂതകാലത്തെ ബാധ്യതയായി കാണാനും ഇടയുണ്ട്. തിക്തതകള്‍ നിറഞ്ഞ പോയകാലത്തിന്റെ അതിരുകള്‍ താണ്ടി ശാശ്വതവും സമാധാനപൂര്‍ണവുമായ മറ്റൊരുജീവിതം നിര്‍മിക്കുന്നതിന് വെല്ലുവിളി പലതാണ്. സ്വരാജ്യം എന്നന്നേക്കുമായി ഉപേക്ഷിക്കുന്നത് ആരും സ്വമനസ്സാലെ ചെയ്യുമെന്ന് കരുതുന്നില്ല. അന്തഃച്ഛിദ്രങ്ങളും അരക്ഷിതാവസ്ഥയും അധികാരവും ചേര്‍ന്ന് സാധാരണക്കാരെ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിക്കുകയാണ്. ഇതുപോലൊരു ചുറ്റുപാടില്‍ ഇസബെല്‍ അല്ലെന്‍ഡെയുടെ പുതിയ നോവലിന്റെ പ്രസക്തി വലുതാണ്.
പ്രവാസം, പലായനം, നാടുകടത്തപ്പെടല്‍ എന്നീ വാക്കുകളുടെ ആഴവും വ്യംഗ്യാര്‍ത്ഥവും അനുഭവങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഇസബെല്‍ അല്ലെന്‍ഡയുടെ പുതിയ നോവലായ A Long Petal Of The Sea മുറിപ്പാടുകളുടെ ചരിത്രം രേഖപ്പെടുത്താനുള്ള ഉദ്യമമാണ്.

സ്വന്തം രാജ്യത്തുനിന്നുള്ള ‘നിര്‍ബന്ധിതമായ' ഒഴിഞ്ഞുപോകല്‍, മരവിച്ച ശരീരത്തെയും ചിന്തയെയും ഊര്‍ജപ്പെടുത്തിക്കൊണ്ടുള്ള പുതിയ ജീവിതം കെട്ടിയുയര്‍ത്തല്‍, അതികഠിനമായ തണുപ്പില്‍ ഉറഞ്ഞുകൂടിയ മനസിനെ തീകൂട്ടിക്കൊണ്ട് ജീവിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായ മറ്റൊരു പലായനം എന്നിങ്ങനെ നിശ്ചയമില്ലാത്ത ദശകളിലൂടെയുള്ള സഞ്ചാരമാണ് മനുഷ്യന്റെ സ്വത്വത്തെ വേര്‍തിരിക്കുന്നത്. ഇതിന്റെ നേര്‍ചിത്രമാണ് സ്‌പെയിനില്‍ നിന്ന് അഭയാര്‍ഥികളായി ചിലിയില്‍ എത്തിപ്പെട്ട വിക്ടറിലൂടെയും റോസറിലൂടെയും ഈ നോവലില്‍ വരച്ചിടുന്നത്.
നെരൂദ എന്ന കവിയുടെ രാഷ്ട്രീയത്തെ അല്ലെന്‍ഡെയുടെ നോവലിലൂടെ നാം കൂടുതല്‍ മനസിലാക്കുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെക്കാള്‍ മൗനം വേവുന്ന സന്ദിഗ്ധമുഹൂര്‍ത്തങ്ങളാണ് സംഘര്‍ഷഭരിതം. അതുപോലെ പലായനം ചെയ്യുക എന്ന തീരുമാനമെടുക്കലാണ് അതിര്‍ത്തികളുടെ വേലിക്കെട്ടുകള്‍ മറികടക്കുന്നതിനേക്കാള്‍ ക്ലേശകരമെന്നു തോന്നുന്നു. ആഴമേറിയ ജലാശയത്തില്‍, ഒരു ചെറുകല്ലെറിയുമ്പോള്‍ അനവധി ഓളങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനുസമാനമായി അധികാരത്തിന്റെ ആള്‍രൂപങ്ങള്‍ ചമയ്ക്കുന്ന തിരക്കഥയില്‍ പല വിധത്തിലുള്ള സ്ഥാനഭ്രംശങ്ങള്‍ സാധാരണക്കാര്‍ക്ക് വരുന്നത് നേരില്‍ കാണുന്ന അവസ്ഥയിലാണ് നമ്മള്‍ ഇന്ന്. പഞ്ചേന്ദ്രിയങ്ങളിലോരോന്നും അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും സ്ഥാപിതലക്ഷ്യങ്ങള്‍ക്കുമുന്നില്‍ അടിയറ വെക്കാതിരിക്കാനുള്ള മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളും ശ്വാസംമുട്ടലും, അവരിലൊരാളായി സൂക്ഷ്മദര്‍ശിനിയിലൂടെ കാണുന്ന എഴുത്തുകാരിയാണ് ഈ നോവലിനുപിന്നില്‍.
നെരൂദ എന്ന കഥാപാത്രം
ഭാഷ മാറാം, സംസ്‌കാരം വേറെയാകാം; എങ്കിലും നൈരാശ്യത്തിന്റെയും ഉല്‍കണ്ഠയുടെയും ഭാരം അഴിച്ചുവെച്ച്, പ്രതീക്ഷയുടെ തുറമുഖത്തിലെത്തുന്ന അഭയാര്‍ഥികളുടെ കണ്ണിലെ തിളക്കം സാര്‍വ്വജനീനമാണ്. ആകാശത്തിലെ എണ്ണമറ്റ നക്ഷത്രത്തിളക്കം പോലെ പുതുജീവിതത്തിലേക്ക് നങ്കൂരമിടുന്ന അവരുടെ താപനിലയ്ക്ക് സ്ഥലകാലഭേദങ്ങളുണ്ടാവുന്നില്ല. ഫ്രാന്‍സിസ്‌കോ ഫ്രാന്‍കോ എന്ന ഏകാധിപതി രംഗപടമെഴുതിയ സ്പാനിഷ് ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് രാജ്യം വിടേണ്ടി വന്ന വിക്ടറിന്റെ കുടുംബത്തെയാണ് നോവലില്‍ പ്രാഥമികമായി അവതരിപ്പിക്കുന്നത്.
ഫ്രാന്‍കോയുടെ പട്ടാളം റിപ്പബ്ലിക്കന്‍ സൈന്യത്തെ തുരത്തി സ്‌പെയിന്‍ പിടിച്ചെടുക്കുകയായിരുന്നു. പിയാനിസ്റ്റ് ആയ റോസര്‍ വിക്ടറിന്റെ കുടുംബത്തിലായിരുന്നു വളര്‍ന്നത്. അയാളുടെ സഹോദരനില്‍ നിന്ന് ഗര്‍ഭം ധരിച്ച അവര്‍ക്കും കാമുകന്റെ അമ്മയ്ക്കും ഒരുഘട്ടത്തില്‍ സ്‌പെയിനില്‍ നിന്ന് പലായനം ചെയ്യേണ്ടത് അനിവാര്യമായിത്തീര്‍ന്നു.
കലാപത്തില്‍ സജീവമായി പങ്കെടുത്ത അയാള്‍ മരിച്ചു എന്നറിയാതെയായിരുന്നു അമ്മയും റോസറും വിക്ടറിന്റെ സുഹൃത്തായ ഇബാരയുടെ സഹായത്തോടെ രാജ്യം വിടാന്‍ ശ്രമിച്ചത്. ഈ യാത്രക്കിടയില്‍ അമ്മയെ കാണാതായെങ്കിലും ഇബാരയുടെ സഹായത്തോടെ റോസര്‍ ഫ്രാന്‍സിലെത്തുകയും അവിടെ വെച്ച കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്നു.
കലാപത്തില്‍ പരിക്കേറ്റവരെയും അംഗഭംഗം വന്നവരെയും പരിചരിക്കുന്ന വൈദ്യസംഘത്തിന്റെ സഹായിയായി രാപ്പകല്‍ ഭേദമെന്യേ ജീവിതം അര്‍പ്പിച്ച വിക്ടറും ഫ്രാന്‍സിലെത്തുകയാണ്. വിക്ടറിന്റെയും റോസറിന്റെയും ജീവിതത്തെ വലയം ചെയുന്ന സവിശേഷമുഹൂര്‍ത്തങ്ങളെ അനാവരണം ചെയ്യുകവഴി ‘നാടുകടത്ത'പ്പെടലിന്റെ തീക്ഷ്ണതകളെയാണ് നോവലിസ്റ്റ് ശ്രദ്ധയില്‍കൊണ്ടുവരുന്നത്.
ഒരുപക്ഷെ ചിലിയിലെ രാഷ്ട്രീയസാഹചര്യം ഇസബെല്‍ അല്ലെന്‍ഡെ എന്ന വ്യക്തി നേരിട്ട വിധത്തിന്റെ സ്വാധീനം ഈ നോവലിലുണ്ടാകാം. അസ്വാസ്ഥ്യത്തിന്റെ അലുക്കുകളില്‍ സ്വന്തം ഇടത്തെ ഏകാധിപത്യത്തിന്റെ ചേരികളിലേക്ക് എറിഞ്ഞു കൊടുക്കേണ്ടി വരുന്ന ഓരോരുത്തരുടെയും വൈയക്തികമായ അനുഭവക്കുറിപ്പു കൂടിയായി മാറുമ്പോഴാണ് A Long Petal Of The Sea ശ്രദ്ധേയമാവുന്നത്.
പ്രത്യക്ഷമായ സര്‍ഗ്ഗാത്മകതുടിപ്പില്‍ നിന്ന് അകലംപാലിച്ച് രാഷ്ട്രീയത്തിന്റെ നേരുകളില്‍ വ്യവഹാരം നടത്തുന്ന നെരൂദ നോവലിലെ കരുത്തുറ്റ ഒരു കഥാപാത്രമാണ്. ചിലിയുടെ അടരുകള്‍ കൂടുതല്‍ സൃഷ്ടിപരവും വികാസനോന്മുഖവുമാക്കാന്‍ യത്‌നിച്ച നെരൂദയുടെ മുഖമാണ് ഇവിടെ ദൃശ്യമാവുന്നത്. ഏതാണ്ട് രണ്ടായിരത്തോളം അഭയാര്‍ത്ഥികളെ, ഒരു കപ്പലില്‍ ഫ്രാന്‍സില്‍ നിന്ന് ചിലിയിലേക്ക് കൊണ്ടുവരുന്ന നെരൂദയുടെ രൂപം യഥാതഥമായി നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു.
ചിലിയിലേക്ക് അഭയാര്‍ത്ഥികളെ കൊണ്ടുപോകാൻ നെരൂദ വിന്നിപെഗ് എന്ന കപ്പലും മറ്റുസൗകര്യങ്ങളും ഏര്‍പ്പാടാക്കിയിരുന്നു. കുടുംബങ്ങള്‍ക്കാണ് ആ യാത്രയില്‍ മുന്‍ഗണന കൊടുത്തിരുന്നത്. ചിലിയിലേക്ക് പോകാന്‍ സാഹചര്യവശാല്‍, വിവാഹം അനിവാര്യമായിത്തീര്‍ന്ന വിക്ടറും റോസറും വിന്നിപെഗിലെ യാത്രികരായി. സ്‌പെയിനില്‍ നിന്ന് ഫ്രാന്‍സ് വഴി ചിലിയില്‍ എത്തിപ്പെട്ട അനേകം പേരോടൊപ്പം പുതിയ ഒരുജീവിതത്തിനു അവര്‍ തുടക്കം കുറിച്ചു. നിര്‍ഭാഗ്യമെന്നുപറയട്ടെ, വിന്നിപെഗ് ചിലിയില്‍ നങ്കൂരമിട്ട അന്നു തന്നെയാണ് രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

അഭിമുഖം നടത്തി നെരൂദ തെരഞ്ഞെടുത്ത രണ്ടായിരത്തോളം വരുന്ന അഭയാര്‍ത്ഥികളില്‍ കലാകാരന്മാരും, പത്രലേഖകരും, രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും ഉള്‍പ്പെട്ടിരുന്നു. ചിലി എന്ന അപരിചിത രാജ്യത്തേക്കുള്ള യാത്ര ആരംഭിക്കുന്ന നാള്‍ , ശിരസ്സ് മുതല്‍ കാല്‍പ്പാദം വരെ നീണ്ടുകിടക്കുന്ന വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് പത്‌നീസമേതനായി കപ്പലിന്റെ മേല്‍ത്തട്ടില്‍ പ്രത്യക്ഷപ്പെട്ട നെരൂദക്ക് ദിവ്യപരിവേഷം അനുഭവപ്പെട്ടിരുന്നു. കപ്പല്‍ കണ്‍മറയത്തുനിന്ന് മറയുന്നതുവരെ ഒരു തൂവാല വീശി പുതിയ ജീവിതത്തിന്റെ ആനന്ദത്തിലേക്ക് ഒരുകൂട്ടം നിരാശ്രയരെ ആനയിച്ച നെരൂദ പിന്നീട് അതിനെ പറ്റി ഇങ്ങനെ എഴുതി; ‘നിരൂപകര്‍ ആഗ്രഹിച്ചാല്‍ ഒരുപക്ഷെ, അവര്‍ക്ക് എന്റെ കവിതയെല്ലാം മായ്ചുകളയാന്‍ സാധിച്ചേക്കും. എന്നാല്‍, ഇന്ന് ഞാന്‍ എഴുതിയ ഈ ജീവിതകാവ്യം അനന്തമായി നിലനില്‍ക്കുക തന്നെ ചെയ്യും'.
നെരൂദ പുറത്തേക്ക്
അഭയമരുളിയ രാഷ്ട്രം എന്നതിലുപരിയായി സൗഹൃദങ്ങളുടെയും ആശയങ്ങളുടെയും പെരുക്കപ്പട്ടിക വിക്ടറിന്റെയും റോസറിന്റെയും ജീവിതത്തിലേക്ക് ചേര്‍ത്തുവെച്ച വികാരമായി മാറുകയായിരുന്നു ചിലി. അപ്പോഴേക്കും ജോര്‍ഡി മോളിനെ എന്ന മുതിര്‍ന്ന സുഹൃത്തുമായി കൂടി, വിന്നിപെഗ് എന്ന പേരില്‍ ഒരു ഹോട്ടല്‍ വിക്ടര്‍ ആരംഭിച്ചിരുന്നു. പിന്നീട് ഭരണം കയ്യാളിയ സാല്‍വദോര്‍ അല്ലെന്‍ഡയുമായുള്ള വിക്ടറിന്റെ സൗഹൃദം, അദ്ദേഹവുമായിട്ടുള്ള ചെസ്സ് കളി, ഫെലിപ്പിന്റെ കുടുംബവുമായുള്ള ബന്ധം, ഫെലിപ്പിന്റെ സഹോദരി ഓഫെലിയയുമായി വിക്ടറിനുള്ള ആസക്തി നിറഞ്ഞ പ്രണയവും വിരഹവും എന്നിങ്ങനെയുള്ള അദ്ധ്യായങ്ങള്‍ തുറന്നു തുടങ്ങി.
ആകാശക്കാറുകള്‍ നീക്കിക്കൊണ്ട് നക്ഷത്രക്കാഴ്ചകളായി ഭവിക്കുന്ന ചിത്രങ്ങളുടെ ഊടുംപാവും നെയ്യുന്ന ദമ്പതികളായി, ജീവിതം വാര്‍ത്തെടുക്കുകയായിരുന്നു പ്രസിദ്ധനായ ഹൃദ്രോഗവിദഗ്ധനായി പരിണമിച്ച വിക്ടറും, രാജ്യമറിയുന്ന പിയാനിസ്റ്റായിത്തീര്‍ന്ന റോസറും. 1948ൽ, പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നെരൂദയ്ക്ക് ഒളിവില്‍ പോകേണ്ടി വന്നപ്പോള്‍, വേണ്ട സഹായം ചെയ്തുകൊടുത്ത് അദ്ദേഹത്തോടുള്ള കടം വീട്ടാന്‍ വിക്ടറിന് കഴിഞ്ഞു.
അങ്ങനെ ആരോരുമറിയാതെ വിക്ടറിന്റെ വീട്ടില്‍ താമസിച്ച നെരൂദ Canto General ന്റെ പണിപ്പുരയിലായിരുന്നു. അയാളോടുള്ള നന്ദി പ്രകടിപ്പിക്കാനെന്നോണം സ്വതേയുള്ള ആര്‍ദ്രശബ്ദത്തില്‍ അദ്ദേഹം കവിതകള്‍ ഉറക്കെ ചൊല്ലിക്കൊടുത്തിരുന്നു. പിന്നീട് അര്‍ജന്റീനയിലേക്കുള്ള കവിയുടെ രക്ഷപ്പെടലിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്തവും വിക്ടറില്‍ നിക്ഷിപ്തമായി. തുടര്‍ന്ന്, എഴുത്തുകാരനായ മിഗുല്‍ അസ്തുറിയാസിന്റെ പാസ്സ്പോര്‍ട്ട് ഉപയോഗിച്ചുകൊണ്ട് നെരൂദ അര്‍ജന്റീനയില്‍ നിന്ന് പുറത്തുകടന്നു.
My Country in Darkness
ഒരാളുടെ ജീവിതം അയാള്‍ മാത്രമായി-ജനനം മുതല്‍ മരണം വരെ- ജീവിക്കുന്ന ഒരു കഥയാവില്ലല്ലോ. മറിച്ച് അയാള്‍ അഭിമുഖീകരിക്കുന്ന (അയാളുമായി അടുപ്പമുള്ളവരും) രാഷ്ട്രീയ, സാമൂഹിക, ഗാര്‍ഹിക, വൈയക്തിക അനുഭവപരിസരങ്ങള്‍ കൂടിയാണ് അത്. ഒട്ടൊക്കെ വിരസവും അന്യഥാ ഏകാന്തവും ആകുന്ന , ഇലകൊഴിയും കാലം തളിര്‍ക്കുന്നതും പൂക്കുന്നതും ഇത്തരം ആവരണങ്ങളിലൂടെയാണ്. നെരൂദയുടെ ഓര്‍മ്മക്കുറിപ്പിലെ (Memoirs), My Country in Darkness എന്ന അധ്യായത്തില്‍ പറയുന്നത് ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.
‘സ്വദേശത്താണ് ഒരാള്‍ ജീവിക്കേണ്ടത്. എനിക്ക് എന്റെ രാജ്യത്തു മാത്രമേ ജീവിക്കാനാവൂ. എന്റെ കൈകാലുകള്‍ അതില്‍ പതിക്കാതെയും ചെവി അതിനോട് ചേര്‍ത്തുവെയ്ക്കാതെയും അതിലെ ജലത്തിന്റെ ഇരമ്പത്തോടും നിഴലുകളുടെ സ്പര്‍ശത്തോടും വേരുകളുടെ ആഴത്തോടും സംവദിക്കാതെ എനിക്ക് പൂര്‍ണതയുണ്ടാവില്ല' എന്ന നെരൂദയുടെ വാക്കുകള്‍ സ്ഥാനഭ്രംശം സംഭവിക്കുകയും ഇടങ്ങള്‍ തേടിയലയുകയും ചെയ്യുന്ന മനുഷ്യരുടെ പൊതുവിചാരമാണ്.
ആയിടയ്ക്ക്, എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ വിക്ടറിന്റെ അമ്മയുടെ കത്ത് ലഭിച്ചതോടെ പുനഃസമാഗമത്തിന് വേദിയൊരുങ്ങി. ഇതിനിടയില്‍ റോസറിന്റെ മകന്‍ മാര്‍സല്‍ ഖനനം പഠിച്ചുകൊണ്ട് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇത്തരത്തില്‍ എല്ലാം സമാധാനത്തോടെ മുന്നോട്ട് നീങ്ങുകയും പ്രവാസത്തിനുശേഷം നെരൂദ ചിലിയില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍, സന്തോഷത്തിന്റെ ദിനങ്ങള്‍ ഏറെക്കാലം നീണ്ടുനിന്നില്ല.
അല്ലെന്‍ഡെയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനം അരക്ഷിതാവസ്ഥയ്ക്കും അരാജകത്വത്തിനും വഴിയൊരുക്കി. നെരൂദയും അല്ലെന്‍ഡെയും ആയുള്ള ബന്ധത്തെ മുന്‍നിര്‍ത്തി വിക്ടറിനെ പിനോഷെയുടെ പട്ടാളം അറസ്റ്റ് ചെയ്തു. ‘അര്‍ദ്ധരാത്രിയില്‍ ഞാന്‍ എന്നോട് ഭീതിയോടെ ചോദിക്കാറുണ്ട്. എന്ത് സംഭവിക്കും ചിലിക്ക്, എന്റെ പാവപ്പെട്ടതും ഇരുണ്ടതുമായ മാതൃരാജ്യം എന്തായിത്തീരും' എന്ന ആശങ്ക കവിതയിലൂടെ പങ്കുവെച്ച (Insomnia) നെരൂദയുടെ ഉല്‍കണ്ഠ ശരിവെച്ച് പിനോഷെയുടെ പട്ടാളഭരണം ചിലിയില്‍ ചുവടുറപ്പിച്ചു.
കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കിക്കൊണ്ടുള്ള ശുദ്ധീകരണപ്രക്രിയയ്ക്കാണ് പുതിയ ഭരണകൂടം ലക്ഷ്യമിട്ടത്. ഏതാണ്ടിതേ സമയത്താണ് നെരൂദ മരിച്ചത്. ‘സഖാവ്' എന്ന വാക്കിന് വിലക്കുവന്ന ഈ കലുഷകാലത്ത് പീഡനമുറികളും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും രാജ്യത്തിന്റെ പല ഭാഗത്തും ഉയര്‍ന്നു. ഭീകരമായ ഭേദ്യമുറകള്‍ പ്രയോഗിച്ച പട്ടാളം ക്രൂതയുടെ അതിരുകള്‍ ഭേദിച്ചു. പട്ടികളെ കൊണ്ട് അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യിക്കാനും തുടങ്ങി.
ഏകാധിപത്യത്തിന്റെ വിത്തുകള്‍ വിളയുന്ന ഭൂമി
അടുക്കും ചിട്ടയും ഇല്ലാത്ത, തീര്‍ത്തും ക്രമരഹിതമായ സ്ഥിതിയിലേക്ക് വീഴുവാനുള്ള ത്വര പൊതുവെ ലോകത്തിലുണ്ട് . സ്വസ്ഥത നഷ്ടപ്പെട്ട ജീവിതവും പേറിക്കൊണ്ട് അലയുന്നതും ഇതിന്റെ ഭാഗം തന്നെയാവണം. അഭയം നല്‍കുന്ന രാജ്യം വൈകാരികമായി അകന്നുനില്‍ക്കുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. പക്ഷെ ചിലിയുടെ കാര്യത്തില്‍ സ്‌പെയിനില്‍ നിന്നുവന്നവര്‍ക്ക് പക്ഷപാതപരമായ വ്യത്യാസം ഒന്നും തോന്നിയിരുന്നില്ല.
എന്നാല്‍ ഏകാധിപത്യത്തിന്റെ വിത്തുകള്‍ വിളയുന്ന ഭൂമിയായി അതുമാറിത്തുടങ്ങിയപ്പോള്‍ അവിടെനിന്ന് രക്ഷപ്പെടേണ്ട അവസ്ഥയാണ് സംജാതമായത്. പതിനൊന്നു മാസത്തെ തടവിനുശേഷം പുറത്തുവന്ന വിക്ടര്‍ ശാരീരികമായും മാനസികമായും ക്ഷീണിതനായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടെ ‘നാട്' വിടാന്‍ വിക്ടറും റോസറും. നിര്‍ബന്ധിതരായി.

വെനിസ്വെലയിലേക്കാണ് വിക്ടറും കുടുംബവും മാറിത്താമസിച്ചത്. മാനവശരാശിയുടെ മുഖമുദ്രയായി അലച്ചില്‍ മാറിയതിനെ ശരിവെക്കുന്ന സന്ദര്‍ഭമാണിത്. സ്വതവേ ശാന്തമായ ജീവിതത്തെ ഇളക്കിമറിച്ചു കൊടുങ്കാറ്റു വീശുന്നത് പോലെ, അഭയം അര്‍ത്ഥിച്ചു കൊണ്ട് വെനിസ്വെലയിലേക്ക് വിക്ടറും റോസറും നീങ്ങി. എങ്കിലും, How can I live so far from what I lived, from what I love എന്ന നെരൂദയുടെ വരിയെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ചിലിയിലേക്ക് മടങ്ങിയെത്താനുള്ള വെമ്പല്‍ വിക്ടര്‍ കാണിച്ചിരുന്നു.
പ്രശ്‌നങ്ങള്‍ ഒട്ടൊന്നു അവസാനിപ്പിച്ചപ്പോള്‍ വിക്ടറും കുടുംബവും ചിലിയിലേക്ക് മടങ്ങി. എന്നാല്‍ രാഷ്ട്രീയതടവുകാരനായിരുന്ന അയാള്‍ക്ക് ചിലിയിലെ ആശുപത്രി അധികൃതര്‍ ജോലി നിഷേധിച്ചു. ഒടുവില്‍ സാന്റിയാഗോയുടെ പ്രാന്തപ്രദേശത്തുള്ള പുറമ്പോക്കുകളിലെ മനുഷ്യരുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ വിക്ടര്‍ തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള പ്രസ്തുത പ്രദേശത്തെ മറയ്ക്കുവാനെന്നോണം വലിയ മതിലുകള്‍ കെട്ടി വിഭജനങ്ങള്‍ ഉണ്ടാക്കിയിരുന്നു.
മടക്കമില്ലാത്ത തിരിച്ചുപോക്ക്
ദരിദ്രരെ അദൃശ്യരാക്കുന്ന അധികൃതവര്‍ഗ്ഗത്തിന്റെ ചെയ്തികള്‍ക്ക് ലോകത്ത് എല്ലായിടത്തും ഒരേ തലമാണെന്നു ഇതിലൂടെ വ്യക്തമാണ്.
അധികാരസ്ഥാപനങ്ങളുടെ കുല്‍സിതവ്യവഹാരങ്ങള്‍ ഹതാശരാക്കുന്ന ജനതയുടെ നില സാര്‍വലൗകികമായ വിഷയമാണ്. അറ്റകുറ്റപ്പണികള്‍ക്ക് പോലും വിധേയമാകാത്ത വിധത്തില്‍, ഭരണകൂങ്ങളെ ഗ്രസിക്കുന്ന സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ ജനാധിപത്യവ്യവസ്ഥയുടെ ബലം കുറയ്ക്കുന്ന പ്രവണതയാണ്. ചുരുക്കത്തില്‍, ചിലി എന്ന രാജ്യത്തിന്റെ രാഷ്ട്രീയവായനയ്‌ക്കൊപ്പം പലായനത്തിന്റെ ദുരിതങ്ങളും ചേര്‍ത്തുവെച്ചിരിക്കുന്ന നോവലാണ് ഇസബെല്‍ എഴുതിയിരിക്കുന്നതെന്നു നിസ്സംശയം പറയാം.
ഭൂതകാലത്തെ ഗൃഹാതുരമായി കാണുക എന്നത് പ്രായോഗികജീവിതത്തില്‍ ഇപ്പോഴും സാധ്യമാവണമെന്നില്ല. മറ്റൊരു വിധത്തില്‍ ‘ഭൂതകാലത്തെ' ഓര്‍മകളായി മാത്രമേ അടയാളപ്പെടുത്താന്‍ കഴിയൂ. ഫ്രാന്‍കോയുടെ മരണശേഷം സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന വിക്ടറിനും റോസറിനും ഭൂതകാലത്തെ തിരികെകൊണ്ടുവരാന്‍ സാധിച്ചില്ല. നഷ്ടപ്പെട്ടതിന്റെ മൂല്യം മടക്കിക്കൊണ്ടുവരുന്നത് എളുപ്പമല്ലല്ലോ.
ഒരിക്കല്‍ നാടുകടത്തപ്പെട്ടവര്‍ക്ക് പിന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങിയാലും അവിടം അന്യമായി തീരുന്നുവെന്നത് ദുഃഖകരമാണ്; പക്ഷെ, അത് കാലം കാത്തുവെച്ച അനിവാര്യത കൂടിയാവുകയാണ്. പിറന്ന നാടിന്റെ സിരകളുടെ പിടച്ചില്‍ ‘ശ്വസിക്കാനാവാതെ' അവര്‍ തിരിച്ചുപോകുകയാണ്. ഇനിയൊരു മടക്കമില്ലാത്ത തിരിച്ചുപോക്കായിരുന്നു അത്.
പലായനം പ്രമേയമാക്കിയ കൃതികളുടെ വായനകള്‍
Dayal Karunakaran
15 Oct 2020, 07:17 PM
നല്ല കുറിപ്പ്...
sankar s
15 Oct 2020, 05:54 PM
പാലായനത്തിന്റെ മുറിവുകളെ കൃത്യമായി അടയാളപ്പെടുത്തുന്ന നോവൽ. ഇതിനെ കുറിച്ച് എഴുതിയത് നന്നായി.
ബാബു കൃഷ്ണ കുമാർ
15 Oct 2020, 02:42 PM
പലായനം ചെയ്തവരുടെ ആസ്വസ്തമാക്കപ്പെട്ട മനസ്സിന് സ്വന്തം മണ്ണിൽ തിരിച്ചെത്തിയാലും ശാന്തി ലഭിക്കുന്നില്ല. ജീവിതകാലം മുഴുവൻ കലുഷിതമാക്കപ്പെട്ടവർക്ക് തിരിച്ചറിവുകൾ നഷ്ടപ്പെടുന്നതു കൊണ്ടായിരിക്കും. പുസ്തകത്തിന്റെ ആത്മാവിലേക്കുള്ള വഴികൾ കാണിച്ചുതരുന്ന രാഹുലിന്റെ എഴുത്തിനു അഭിനന്ദനങ്ങൾ.
ശിവന്‍ എടമന / രാജേഷ് അത്രശ്ശേരി
Jan 28, 2021
54 Minutes Watch
രാഹുല്‍ രാധാകൃഷ്ണന്‍
Jan 14, 2021
12 Minutes Read
രാഹുല്‍ രാധാകൃഷ്ണന്‍
Nov 23, 2020
9 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Nov 12, 2020
5 Minutes Read
കെ. സഹദേവന്‍
Nov 02, 2020
6 minute read
ആദിത്യന്‍ കെ.
Oct 08, 2020
5 Minutes Read
Babu Krishnakumar
31 Oct 2020, 01:09 AM
നിലപാടുതറകകൾ വീണ്ടും നഷ്ടപ്പെടുന്നവർക്ക് ആരെ ഭയപ്പെടാം, ആരെ സ്നേഹിക്കാം എന്ന അറിവില്ലായ്മ ഒരു ആശ്വാസമാകുന്നുണ്ടായിരിക്കും.