അനിശ്ചിതമായി
കാത്തുനില്‍ക്കുന്നവരുടെ
'ഉമ്മറപ്പടി അസ്തിത്വം'
അനിശ്ചിതമായി കാത്തുനില്‍ക്കുന്നവരുടെ 'ഉമ്മറപ്പടി അസ്തിത്വം'
ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്ന് ചിന്നിച്ചിതറിപ്പോയ മനുഷ്യരുടെ വേവലാതികള്‍ക്ക് സദൃശമാണ് സിറിയയിലെയും ഫലസ്തീനിലെയും ഇറാനിലെയും അഭയാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്. ഉര്‍വശി ബൂട്ടാലിയ വിവരിക്കുന്ന ചരിത്രത്തിന്റെ വിറങ്ങലിച്ച വസ്തുതകളുടെ ആവര്‍ത്തനം ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദിന നയേരിയുടെ ആത്മകഥാപരമായ പുസ്തകത്തിലും കാണാം. ജീവിതമെഴുതുന്ന ചില മൗലികാഖ്യാനങ്ങളിലൂടെ...
26 Jul 2020, 02:13 PM
‘We journey towards a home not of our flesh. Its chestnut trees are not of our bones.
Its rocks are not like goats in the mountain hymn. The pebbles' eyes are not lilies.
We journey towards a home that does not halo our heads with a special sun'
We Journey Towards A Home : Mahmoud Darwish
കുടിയേറ്റം പ്രായഭേദമെന്യെ മനുഷ്യരെ അദൃശ്യരാക്കുകയാണ്. തടഞ്ഞുവെക്കപ്പെടുമ്പോഴും തടവിലാകുമ്പോഴും അവര്‍ പൊതുമധ്യത്തില്‍ നിന്ന് അപ്രത്യക്ഷരാവുന്നു. രേഖകളിലില്ലാത്ത മനുഷ്യരുടെ വികാരവിചാരങ്ങള്‍ക്ക് തെല്ലും വിലകല്‍പ്പിക്കാത്ത ഭരണകൂടങ്ങള്‍, അക്കൂട്ടരെ മറവിയുടെയും ഏകാന്തതയുടെയും കയത്തിലേക്ക് വലിച്ചെറിയുന്നു എന്നത് അതിശയോക്തി മാത്രമല്ല. ഒരു പക്ഷെ, നിഴലുകളില്‍ വസിക്കാന്‍ നിര്‍ബന്ധിതരായ അഭയാര്‍ത്ഥികളുടെ സ്വത്വം സാവധാനം ഇല്ലാതാവുകയും ശബ്ദം നിലയ്ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് കരീബിയന്‍-അമേരിക്കന്‍ എഴുത്തുകാരി എഡ്വീജ് ഡാന്റിക്ക (Edwidge Danticat) കൃത്യമായി അവലോകനം ചെയ്തിട്ടുണ്ട്. പുനരധിവാസകേന്ദ്രമോ സുരക്ഷിതയിടമോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമോ (അവകാശമോ) ഇല്ലാത്ത അഭയാര്‍ത്ഥിവര്‍ഗം പ്രസ്തുത തെരഞ്ഞെടുപ്പ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കോ കാവല്‍ക്കാര്‍ക്കോ തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് എഡ്വീജ് ചൂണ്ടിക്കാണിക്കുന്നു. ഒരിടത്തെ മണ്ണില്‍ വിതയ്ക്കുകയും വേറേതോ പ്രദേശത്തെ മണ്ണിലെ ‘കള'യായി മാറുകയും ചെയ്യുന്ന അഭയാര്‍ത്ഥികളുടെ ജീവിതത്തെ സ്വാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് നല്ല പരിചയമുണ്ട്.

കരീബിയയിലെ ഹെയ്തിയില്‍ നിന്ന് അമേരിക്കയിലെത്തിയ ദൂരം അവരെ സംബന്ധിച്ചടത്തോളം എളുപ്പത്തില്‍ അളക്കാവുന്ന ഒന്നായിരുന്നില്ല. എന്നോ ഒരിക്കല്‍ പെയ്യാന്‍പോകുന്ന മഴയുടെ ആനന്ദം ആലോചിച്ചുകൊണ്ട് പലായനത്തിന്റെ മരുഭൂമിയകലങ്ങള്‍ താണ്ടിയവരില്‍ ഒരാളായ എഡ്വീജ്, വീട് എന്നതിന്റെ നിര്‍വചനം എന്താണെന്ന് ചോദിക്കുന്നു.
അഭയാര്‍ഥികളുടെ അപൂര്‍ണമായ പുസ്തകത്തിലെ എഴുതിത്തീരാത്ത താളുകളിലെ ഉള്ളടക്കത്തിന് അദ്ഭുതകരമായ സാമ്യമുണ്ടാകും. രാഷ്ട്ര/വര്‍ഗ/വര്‍ണ വ്യത്യാസമില്ലാതെ ഒരുക്കിയ തിരക്കഥയ്ക്ക് അനുസൃതമെന്നോണം ജീവിച്ചു അഭിനയിക്കുന്ന മനുഷ്യരെയാണ് അതിര്‍ത്തികളില്‍ കാണുന്നത്. ഓരോ അഭയാര്‍ത്ഥിക്കും പറയാന്‍ ഓരോ കഥയുണ്ടാവും. പശ്ചാത്തലവും കഥാപാത്രങ്ങളും മാറിയേക്കാം. എന്നാല്‍ കഥാതന്തുവും പ്രമേയവും മിക്കപ്പോഴും സാമ്യമുള്ളതാവും. തങ്ങളുടെ സ്വത്വബോധത്തില്‍ ഊന്നിക്കൊണ്ട് കഥ പറയാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്കൊപ്പം ‘സ്വത്വം'തന്നെ വെല്ലുവിളിയായിത്തീരുന്ന ഒരു പറ്റം മനുഷ്യരും ഉണ്ട്. ബഹിഷ്‌കൃതരായിക്കഴിയുന്ന ഇവരുടെ സാന്നിധ്യം സ്വാഗതം ചെയ്യാന്‍ പല രാജ്യങ്ങളും തയ്യാറാവുന്നില്ല. കലുഷകാലത്തിന്റെ പ്രത്യാഘാതമെന്നോണം പലായനം ചെയ്യുന്നവര്‍ക്ക് സ്വന്തം രാഷ്ട്രത്തെയും ബന്ധുജനങ്ങളെയും നഷ്ടപ്പെടുന്ന കാഴ്ചയ്ക്ക് ഒട്ടും പുതുമ ഇല്ലാതായിരിക്കുന്നു. എന്നാല്‍ ഭൂപടങ്ങളെയും അതിരുകളെയും ഭേദിച്ചുകൊണ്ട് ഓര്‍മ നിലനില്‍ക്കുന്നത് സാധാരണമാണ്. ‘ഓര്‍മ' ഒരിക്കലും അതെവിടെയാണ് വസിക്കുന്നത് എന്നത് കണക്കിലെടുക്കാറില്ലല്ലോ എന്ന് റെയ്മണ്ട് കാര്‍വര്‍ പറഞ്ഞത് എത്ര ശരിയാണ്! സ്വന്തം ദേശവും പരിസരവും വീണ്ടും സന്ദര്‍ശിക്കുന്നവര്‍ മങ്ങിപ്പോയ ചിത്രങ്ങളെയും കൂടെ പ്രകാശിപ്പിക്കുന്നു. വളരെക്കാലത്തെ പ്രവാസത്തിനുശേഷം മുംബൈ സന്ദര്‍ശിച്ച സല്‍മാന്‍ റുഷ്ദി അവിടത്തെ ടെലഫോണ്‍ ഡയറക്ടറിയില്‍ തന്റെ അച്ഛന്റെ പേരും വിലാസവും കണ്ടു അത്ഭുതപ്പെടുന്നുണ്ട്. ഇന്ത്യ വിട്ടതിനുശേഷം മറ്റു പലയിടങ്ങളിലുള്ള തന്റെ ജീവിതം അയഥാര്‍ത്ഥമായിരുന്നോ എന്ന് റുഷ്ദി പെട്ടെന്ന് ശങ്കിച്ചുപോകുന്നുണ്ട്.
‘കഥ'യും' ‘ജീവിത'വും തമ്മിലുള്ള അന്തരം
പലായനത്തിന് നിര്‍ബന്ധിതരാകുന്നതോടെ, നഷ്ടപ്പെടുന്ന പ്രിയപ്പെട്ടവയെ കുറിച്ചുള്ള ചിന്ത എഴുത്തിനു ഉല്‍പ്രേരകമാകുന്ന ഘടകമാണ്. വാക്കുകളിലൂടെ അവ പുനര്‍ജീവിപ്പിക്കാനുള്ള ബഹിഷ്‌കൃതരുടെ ശ്രമമായിരിക്കാം അഭയാര്‍ത്ഥിജീവിതത്തെ കുറിച്ചുള്ള എഴുത്തുകള്‍ സൂചിപ്പിക്കുന്നത്. ‘ഗൃഹരഹിതരും' ‘ദേശരഹിതരും' അവരുടെ സംഘര്‍ഷങ്ങളും അങ്ങനെയുള്ള ആഖ്യാനങ്ങളിലൂടെ പ്രകാശിതമാവുന്നു. അവയില്‍ അത്തരം ജീവിതങ്ങളുടെ തീവ്രത മുഴുവന്‍ ഒപ്പിവെക്കാനാകുന്നുണ്ടോ എന്ന് സംശയമാണ്. ദേശ-രാഷ്ട്ര വിവേചനമില്ലാത്തതുപോലെ സമയ-കാലങ്ങളും അവയ്ക്ക് വ്യത്യാസം വരുത്തുന്നില്ല.
പ്രവാസത്തിനുശേഷം മുംബൈ സന്ദര്‍ശിച്ച സല്‍മാന്‍ റുഷ്ദി അവിടത്തെ ടെലഫോണ്‍ ഡയറക്ടറിയില്‍ തന്റെ അച്ഛന്റെ പേരും വിലാസവും കണ്ടു അത്ഭുതപ്പെടുന്നുണ്ട്. പലയിടങ്ങളിലുള്ള തന്റെ ജീവിതം അയഥാര്‍ത്ഥമായിരുന്നോ എന്ന് റുഷ്ദി പെട്ടെന്ന് ശങ്കിച്ചുപോകുന്നുണ്ട്
ഫിക്ഷനില്‍ യാഥാര്‍ഥ്യത്തിന്റെ അംശങ്ങള്‍ ഉണ്ടാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ ഇവിടെ, അഭയാര്‍ഥികളുടെ അനുഭവങ്ങള്‍ ഫിക്ഷനായി അവതരിപ്പിക്കുമ്പോള്‍, ഭാവനയ്ക്ക് പ്രാധാന്യം ഒട്ടുമില്ല എന്ന് പറയേണ്ടി വരും. അഴിച്ചുപണികളോ മിനുക്കലോ ഇല്ലാത്ത മുഹൂര്‍ത്തങ്ങളിലേക്ക് മടങ്ങിപ്പോക്ക് അസാധ്യമാകവേ ഓര്‍മകള്‍ക്ക് വാഗ്രൂപം ഉണ്ടാകുന്നു. സാങ്കല്‍പ്പികമായ സന്ദര്‍ഭങ്ങളെ വെല്ലുന്ന വിധത്തിലുള്ള ജീവിതഘട്ടങ്ങളില്‍ ആഴ്ന്നിറങ്ങുന്നവര്‍ക്ക് ‘കഥ'യും ‘ജീവിത'വും തമ്മിലുള്ള അന്തരം വലുതാണ്. ജീവിതമെഴുതുന്ന ആഖ്യാനങ്ങള്‍ മൗലികമാവുന്നത് അവയുടെ സത്യസന്ധതകൊണ്ടാണ്. അഴിക്കലും പൊളിക്കലുമുള്ള ജീവിതകഥകള്‍ ഫിക്ഷനെക്കാള്‍ ഭാവനാപൂര്‍ണമാവുന്നതില്‍ കണ്ണുമിഴിക്കേണ്ടതില്ല.
ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്ന് ചിന്നിച്ചിതറിപ്പോയ മനുഷ്യരുടെ വേവലാതികള്‍ക്ക് സദൃശമാണ് സിറിയയിലെയും ഫലസ്തീനിലെയും ഇറാനിലെയും അഭയാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്. ഉര്‍വശി ബൂട്ടാലിയ ‘The Other Side of Silence'ല്‍ വിവരിക്കുന്ന ചരിത്രത്തിന്റെ വിറങ്ങലിച്ച വസ്തുതകളുടെ ആവര്‍ത്തനം ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദിന നയേരിയുടെ (Dina Nayeri) ‘The Ungrateful Refugee' എന്ന ആത്മകഥാപരമായ പുസ്തകത്തിലും കാണാനാകും. വിസ്താരഭയം മൂലം ഇതേ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്ന മറ്റു പുസ്തകങ്ങളുടെ ഉള്ളറകളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഭര്‍ത്താവിനെ പിരിഞ്ഞ് മക്കളുമായി ഒരു സ്ത്രീയാത്ര
പലായനം ചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ക്ക് മിക്കവാറും ഒരേതലമാണ്. ‘The Other Side of Silence' ല്‍ പ്രതിപാദിക്കുന്ന സംഭവങ്ങളിലും നയേരിയുടെ ആഖ്യാനത്തിലെ സ്ത്രീകളും സമാനമായ ദുരിതമുഖങ്ങളെ അഭിമുഖീകരിച്ചവരാണ്. ആശങ്കാജനകവും സന്ദേഹങ്ങളൊഴിയാത്തതുമായ ഘട്ടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അഭിമുഖീകരിക്കുമ്പോള്‍ നിസ്സഹായതയുടെ തളയിടേണ്ടി വരുന്നവരുടെ പ്രതീകങ്ങളാണ് ഈ പുസ്തകത്തിലെ മനുഷ്യര്‍. യുദ്ധം കലുഷിതമാക്കിയ ഇറാനില്‍ നിന്ന് സ്വസ്ഥമായൊരു ജീവിതം കാംക്ഷിച്ചു, രാജ്യം വിടുന്ന ഡോക്ടറായ അമ്മയുടെയും രണ്ടു മക്കളുടെയും ‘ചരിത്രം' പറയുന്ന പുസ്തകം നയേരിയുടെ ആത്മകഥയാണ്. പലായനത്തിന് മുന്നേ തന്നെ ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നുണ്ട് ഇവര്‍. എഴുത്തുകാരിയുടെ എട്ടുവയസ്സു മുതലുള്ള ജീവിതമാണ് പുസ്തകത്തിലുള്ളത്. ചില ജീവിതം ഫിക്ഷന്‍ പോലെയാണെന്നത് കേവലം പരികല്‍പനയല്ലായെന്നു ഈ പുസ്തകം ദൃഢമായി ഉറപ്പിക്കുന്നു. സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനം പലായനത്തിലൂടെ മാത്രമാണെന്ന തീരുമാനത്തില്‍ ആ അമ്മ എത്തിച്ചേരുകയാണ്.
വസ്തുതകള്‍ പരമപ്രധാനമാണെന്നു വിശ്വസിക്കുന്ന അമ്മ, നയേരി എഴുതുന്നത് നുണകളാണെന്നു പറയുന്നുണ്ട്. എന്നാല്‍ സ്ഥാപിക്കപ്പെട്ട വസ്തുതകളില്‍ നിന്ന് ‘സത്യം' അകലെയാണെന്ന് മകള്‍ക്ക് ഉറപ്പുണ്ട്
സ്വരാജ്യം വിടാന്‍ തല്‍പരനല്ലാത്ത ഭര്‍ത്താവിനെ പിരിഞ്ഞുകൊണ്ട് മക്കളുമായി അഭയം തേടിയുള്ള യാത്രയ്ക്ക് അവര്‍ മുതിരുന്നു. സ്വാര്‍ത്ഥതയും അശ്ലീലവും ഇടകലര്‍ന്ന അധികാരത്തിനു മുന്നില്‍ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥാനമില്ലെന്നാകും പലായനത്തിനിടയില്‍ അമ്മയും പില്‍ക്കാലത്ത് അക്കാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ മക്കളും ഓര്‍ക്കുക എന്നു കരുതണം.
വസ്തുതകള്‍ പരമപ്രധാനമാണെന്നു വിശ്വസിക്കുന്ന അമ്മ, നയേരി എഴുതുന്നത് നുണകളാണെന്നു പറയുന്നുണ്ട്. എന്നാല്‍ സ്ഥാപിക്കപ്പെട്ട വസ്തുതകളില്‍ നിന്ന് ‘സത്യം' അകലെയാണെന്ന് മകള്‍ക്ക് ഉറപ്പുണ്ട്. ആപേക്ഷികമായ വീക്ഷണങ്ങള്‍ കൂടെ ഘടിപ്പിച്ചാലേ സത്യം ‘വസ്തുതകളില്‍' നിന്ന് കടഞ്ഞെടുക്കാനാവൂ. ഉപരിപ്ലവമായ സ്ഥിതിവിവരക്കണക്ക് നിറഞ്ഞ റിപ്പോര്‍ട്ടിംഗില്‍ നിന്ന് സത്യസന്ധമായ ആഖ്യാനമായി ‘The Ungrateful Refugee' വിഭിന്നമാവുന്നത് അങ്ങനെയാണ്. രാഷ്ട്രങ്ങളുടെ ബലതന്ത്രങ്ങളും, പലായനത്തിന്റെ രാഷ്ട്രീയവും അഭയാര്‍ഥികളുടെ പിരിമുറുക്കവും സൂക്ഷ്മമായി പരിശോധിക്കുകയും താനടക്കമുള്ളവരുടെ സംഘര്‍ഷഭരിതമായ ജീവിതം വിശകലനം ചെയ്യുകയുമാണ് നയേരി ചെയ്യുന്നത്.
മതത്തിന്റെ പേരില്‍ നടന്ന വിഭജനത്തിന്റെ ചരിത്രം വിശദീകരിക്കേണ്ട കാര്യമില്ല. അതേത്തുടര്‍ന്നുണ്ടായ, അതിര്‍ത്തികള്‍ ഭേദിച്ചുള്ള, മതവിവേചനം അധിഷ്ഠിതമാക്കിയ പലായനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബൂട്ടാലിയയുടെ പുസ്തകത്തിലൂടെ കൂടുതല്‍ വ്യക്തമായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അരികുജീവിതം നയിച്ചവരെയും കേന്ദ്രീകരിച്ചു അവര്‍ നടത്തിയ അന്വേഷണം സാമൂഹികബോധ്യത്തില്‍ വിച്ഛേദം വരുത്താന്‍ പ്രാപ്തമായതാണ്.
അനൗദ്യോഗികരേഖകളില്‍ കുരുങ്ങിക്കിടക്കുന്ന മനുഷ്യന്‍
ഇതിനു സമാനമായി അഭയാര്‍ഥികളുടെ വിവിധ തലത്തിലുള്ള പ്രശ്‌നങ്ങളെ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയെയാണ് നയേരിയുടെ പുസ്തകത്തില്‍ കാണുന്നത്. അഭയാര്‍ത്ഥികളെ അഭിമുഖം ചെയ്യുകയും അവരുടെ പ്രതിസന്ധികളെ വിലയിരുത്തകയും ചെയ്യുന്ന നയേരിയുടെ അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഭയകേന്ദ്രത്തില്‍ (Asylum) എത്തിപ്പെടാനുള്ള ഔദ്യോഗികമായ കടമ്പകള്‍ അനവധിയാണ്. എണ്ണയിട്ട യന്ത്രം പോലെയുള്ള അധികൃതരുടെ ചോദ്യങ്ങളും അവയ്ക്കുള്ള കൃത്യമായ ഉത്തരങ്ങള്‍ കൊടുക്കണം എന്നതും അഭയാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഇത്തരം മുഖാമുഖങ്ങളില്‍ അഭയാര്‍ത്ഥികളുടെ വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയുമൊക്കെ ഘടകങ്ങളാണ്.
മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് യുക്തിപരമായ വിശദീകരണങ്ങള്‍ കൊടുക്കേണ്ടി വരും. പുതിയ മതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അതിനോടുള്ള തീവ്രമായ വികാരവും അതിലെ ആചാരങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നുണ്ടോ എന്നെല്ലാം വ്യക്തതയോടെ ചോദിച്ചറിയുകയും ചെയ്യാറുണ്ട്. ‘കഥ'കള്‍ പറഞ്ഞുഫലിപ്പിക്കാന്‍ കഴിവില്ലാത്ത അഭയാര്‍ത്ഥികള്‍ പരാജയപ്പെട്ടേക്കുമെന്നാണ് ഇതിന്റെ മറുവശം. ഉത്തരങ്ങള്‍ കൊടുക്കുന്നതില്‍ പതറിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയാറാണ് പതിവ്. നയേരി അഭിമുഖത്തിനായി സമീപിക്കുന്ന ഫൗഷിയാറിന്റെ കാര്യത്തില്‍ ഇത്തരമൊരു കാര്യം സംഭവിച്ചിരുന്നു.
മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് യുക്തിപരമായ വിശദീകരണങ്ങള്‍ കൊടുക്കേണ്ടി വരും. പുതിയ മതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അതിനോടുള്ള തീവ്രമായ വികാരവും ആചാരങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നുണ്ടോ എന്നെല്ലാം ചോദിച്ചറിയുകയും ചെയ്യാറുണ്ട്
പാശ്ചാത്യസംസ്‌കാരവുമായി ചില സാമ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാറുമുണ്ട്. LGBTQക്കാരുടെ കുടിയേറ്റവേളയില്‍, അധികൃതരുമായുള്ള ആദ്യത്തെ മുഖാമുഖത്തില്‍ തന്നെ തങ്ങളുടെ സ്വത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശരിയായി നല്‍കിയാല്‍ മാത്രമേ പിന്നീട് ആ തരത്തില്‍ അവര്‍ പരിഗണിക്കപ്പെടുകയുള്ളു. സ്വവര്‍ഗാനുരാഗിയായ ഫൗഷിയാര്‍ അഭയകേന്ദ്രത്തില്‍ അധിവാസമുറപ്പിക്കാന്‍ വേണ്ടി സ്വത്വം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ലൈംഗികാഭിമുഖ്യം അയാളുടെ സ്വകാര്യത ആയിരുന്നു. ഏതായാലും, മതപരവും ലൈംഗികപരവുമായ ചോദ്യങ്ങള്‍ അഭയാര്‍ത്ഥികളെ വെട്ടിലാക്കുന്ന കരുക്കളാണ്. മാത്രമല്ല, പുനരധിവാസകേന്ദ്രത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ അസത്യങ്ങളുടേതായ കൊട്ടാരം കെട്ടിപ്പൊക്കേണ്ട സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഒരു അഭിമുഖത്തില്‍ പരാജയപ്പെട്ടവര്‍ അടുത്തതിനായി കച്ചകെട്ടുന്നു. മതവും രാഷ്ട്രീയവും ഒക്കെ സ്വാധീനിക്കുന്ന അംശങ്ങളായി തീരുകയും ചെയ്യുന്നു.
ഇരുപത്താറു കൊല്ലം നെതര്‍ലാന്‍ഡില്‍ അനധികൃത കുടിയേറ്റക്കാരനായിരുന്ന ഒരാളുടെ വിവരങ്ങള്‍ നയേരി വിശദമാക്കുന്നുണ്ട്. പല തവണയായി പതിനൊന്നു കൊല്ലം ഇയാള്‍ ജയിലിലായിരുന്നു. അതുപോലെ ഇറാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ കാംബിസ് മുപ്പത്താറാം വയസ്സില്‍ ആത്മഹത്യ ചെയ്യുന്നു. സ്വാസ്ഥ്യം നിറഞ്ഞ ജീവിതത്തിനായി പന്ത്രണ്ട് വര്‍ഷത്തോളം നിരന്തരം ശ്രമിച്ച അയാള്‍ക്ക് ലക്ഷ്യത്തില്‍ എത്താനായില്ല. അനൗദ്യോഗികരേഖകളില്‍ കുരുങ്ങിക്കിടക്കുന്ന മനുഷ്യനില്‍ നിന്ന് ഔദ്യോഗികമായ അവകാശങ്ങളുള്ള പൗരനാവാന്‍ വേണ്ടി അയാള്‍ നടത്തിയ ഉദ്യമങ്ങള്‍ വിജയം കണ്ടില്ല. ഒടുവില്‍ നെതര്‍ലാന്റിലെ തിരക്കേറിയ ഒരു നഗരചത്വരത്തില്‍ വെച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുകയാണ് അയാള്‍. സുരക്ഷിതമായ ഒരു അഭയസങ്കേതം ലഭിക്കുന്നത് വരെ കാത്തിരിപ്പിന്റെ ആകുലതകള്‍ അനുഭവിക്കുക എന്നത് അഭയാര്‍ഥികളുടെ വിധിയാണ്. ‘കാത്തിരിപ്പിനെ' കുറിച്ച് റോളണ്ട് ബാര്‍ത്തിന്റെ കാഴ്ചപ്പാട് നയേരി എടുത്തുപറയുന്നു. ഭരണകൂടങ്ങളുടെ സവിശേഷാധികാരത്തിന്റെ പ്രതിഫലനമായി ‘കാത്തിരിപ്പിനെ' കാണാമെന്നാണ് ബാര്‍ത്ത് ‘A Lover's Discourse' എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നത്. ഒരു പരിധി വിട്ടാല്‍ പരാധീനതയും ഉന്മാദവും ആയിത്തീരുന്ന അവസ്ഥയാണ് കാത്തിരിപ്പെന്ന ബാര്‍ത്തിന്റെ നിഗമനം എഴുത്തുകാരി പരാമര്‍ശിക്കുന്നത് മറ്റൊരു തലത്തില്‍ കാണണം. ‘വാതിലുകള്‍' അടയ്ക്കുന്ന രാജ്യങ്ങളുടെ അതിരുകളില്‍ അനിശ്ചിതമായി കാത്തുനില്‍ക്കുന്നവരുടെ ‘ഉമ്മറപ്പടി അസ്തിത്വത്തെ'യെയാണ് ഇവിടെ ഓര്‍ക്കേണ്ടത്.
വാലിദിന്റെയും താരയുടെയും ജീവിതം
അഫ്ഗാനിസ്ഥാന്‍കാരായ വാലിദിന്റെയും താരയുടെയും ജീവിതം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. താലിബാന്‍ വിഭാഗത്തിന്റെ കരിമ്പട്ടികയില്‍ ഇടംപിടിച്ച വാലിദിന്റെ സ്വൈര്യം അവര്‍ കെടുത്തി. അഫ്ഗാനില്‍നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടയില്‍ അയാള്‍ക്ക് അച്ഛനെയും സഹോദരിയെയും രണ്ടുമക്കളെയും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ബോംബ് പൊട്ടിത്തെറിച്ചത് മൂലമുണ്ടായ ഈ ദാരുണസംഭവത്തില്‍ താരയ്ക്കു നട്ടെല്ലിനും ഇടുപ്പിനും ക്ഷതം സംഭവിച്ചു. ഭാര്യയുടെയും മകന്റെയും കൂടെ ജീവിതം അഫ്ഗാനില്‍ തന്നെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ച വാലിദിനെ ശത്രുക്കള്‍ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല.
അനേകം അഭയാര്‍ഥികളുടെ കേന്ദ്രമായ ഗ്രീസിലെ കാസ്സിക്കസിലെ ക്യാമ്പിനെ പറ്റിയും അവിടത്തെ ജീവിതത്തെ പറ്റിയും ഒരധ്യായത്തില്‍ വിശദമായി എഴുതിയിരിക്കുന്നു
നിരന്തരം തോക്കിന്‍മുനയില്‍ ജീവിക്കേണ്ടി വന്ന വാഹിദിനും താരയ്ക്കും ഇറാനിലെത്തിയിട്ടും സ്വസ്ഥത ലഭിച്ചില്ല. താലിബാന്‍ സംഘം അവരെ കണ്ടുപിടിച്ചതോടെ ഇറാനിലും അവര്‍ക്ക് സുരക്ഷയില്ലാതായി. വേട്ടനായ്ക്കളെ പോലെ പിന്തുടരുന്ന ശത്രുക്കള്‍ക്ക് മുന്നില്‍പ്പെട്ട ഇരകളെപ്പോലെ അവര്‍ അവസാനം തുര്‍ക്കിയിലൂടെ യാത്ര ചെയ്ത് ഗ്രീസില്‍ അഭയം പ്രാപിക്കുകയാണ്. നീണ്ട പതിനഞ്ചുവര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനു ശേഷമാണിത് നടന്നത്.
മുപ്പത്താറുകൊല്ലം ജീവിച്ച ഇറാനില്‍ നിന്ന് പലായനം ചെയ്യുന്ന മജീദ് എഴുത്തുകാരിയോട് സംസാരിക്കുന്നുണ്ട്. തുര്‍ക്കിയിലെ ജയിലുകള്‍ ഇറാനിലെയും അഫ്ഗാനിലെയും ജനങ്ങളെ കൊണ്ട് നിറഞ്ഞതാണെന്ന് വിവരം നയേരിയോട് അയാള്‍ പറയുന്നു. എന്നാല്‍ സിറിയക്കാരെ അവര്‍ തടവിലിടുന്നില്ലെന്നു മജീദിന് അറിയാം. കുര്‍ദ് ഭാഷ പറയുന്ന മജീദിനെ സിറിയക്കാരനായ കുര്‍ദ് വംശജനായി അവതരിപ്പിച്ചുകൊണ്ടാണ് ഇടനിലക്കാരന്‍ പലായനം ചെയ്യാന്‍ സഹായിക്കുന്നത്. അനേകം അഭയാര്‍ഥികളുടെ കേന്ദ്രമായ ഗ്രീസിലെ കാസ്സിക്കസിലെ ക്യാമ്പിനെ പറ്റിയും അവിടത്തെ ജീവിതത്തെ പറ്റിയും ഒരധ്യായത്തില്‍ വിശദമായി എഴുതിയിരിക്കുന്നു. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഈ ക്യാമ്പിലുണ്ട്. താല്‍ക്കാലികമായി നിര്‍മിച്ച സ്റ്റീലിന്റെ അറകളിലാണ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്.
നയേരി സ്വയം ഒരു അഭയാര്‍ത്ഥിയായിരുന്ന കാലം പോലെയല്ല ഇന്ന്. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും പുതുതലമുറയില്‍ പെട്ട അഭയാര്‍ഥികളുടെ കൈയിലെല്ലാമുണ്ട്
അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും എല്ലാം ഇതിന്റെ ഒപ്പമുണ്ടാകും. അവര്‍ക്ക് വേണ്ട സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടയും അവിടെയുണ്ട്. പരിമിതമായ സൗകര്യങ്ങളില്‍ ഇത്തരം ക്യാംപുകളില്‍ ജീവിക്കുന്നവര്‍ ശാശ്വതമായ ഒരിടത്തേക്ക് പറിച്ചു നടപ്പെട്ടും എന്ന പ്രതീക്ഷയോടെയാണ് കഴിയുന്നത്.
നയേരി സ്വയം ഒരു അഭയാര്‍ത്ഥിയായിരുന്ന കാലം പോലെയല്ല ഇന്ന്. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും പുതുതലമുറയില്‍ പെട്ട അഭയാര്‍ഥികളുടെ കൈയിലെല്ലാമുണ്ട്. ഇടനിലക്കാരുമാറി സംവദിക്കാനും രക്ഷാമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാനും സാങ്കേതികമായി സാധിക്കുന്ന തരത്തില്‍ ഇപ്പോഴത്തെ അഭയാര്‍ത്ഥികളില്‍ പലരും പുരോഗമിച്ചുകഴിഞ്ഞു. എങ്കിലും അതിര്‍ത്തികള്‍ കടന്നു വാഗ്ദത്ത ഭൂമിയിലേക്കുള്ള പലായനം അവസാനിക്കാത്തതാണ് വ്യസനങ്ങളും വ്യഗ്രതകളും തുടര്‍ക്കഥയാവുന്ന മുഖങ്ങളും വേരുകളും ഇല്ലാത്തവരെയാണ് നയേരി പരിചയപ്പെടുത്തുന്നത്. രേഖകളുടെ മഷിക്കറുപ്പില്ലാതെ, അസ്തിത്വം അടയാളപ്പെടുത്താന്‍ സാധിക്കാതെ അലച്ചില്ലെന്ന അപരിഹാര്യമായ സമസ്യയിലേക്ക് ചുരുങ്ങേണ്ടിവരുന്ന ഇത്തരം മനുഷ്യരുടെ ചരിത്രത്തിന്റെ പര്യായപദമാണ് പലായനം.
പലായനങ്ങളുടെ ഭൂപടം | രാഹുല്‍ രാധാകൃഷ്ണന്‍
സാഹിത്യ നിരൂപകന്‍
Ananthu
31 Jul 2020, 02:00 PM
അഭയാർഥികളുടെ പ്രശ്നങ്ങളെ കൃത്യമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
Shreeram
31 Jul 2020, 08:35 AM
Good one
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
സുദീപ് സുധാകരന്‍
Aug 31, 2022
12 Minutes Read
സി.പി. ജോൺ
Aug 31, 2022
7 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 20, 2022
10 Minutes Watch
ടി.വൈ. വിനോദ്കൃഷ്ണൻ
Jul 11, 2022
15 Minutes Read
ഇശാം
8 Aug 2020, 11:25 AM
വാതിലുകള്‍ അടയ്ക്കുന്ന രാജ്യങ്ങളുടെ അതിരുകളില്‍ അനിശ്ചിതമായി കാത്തുനില്‍ക്കുന്നവരുടെ ഉമ്മറപ്പടി അസ്തിത്ത്വം.. !! നല്ല എഴുത്ത്..