ശൈലൻ

ശൈലൻ എന്ന കവിത

സോഷ്യൽ മീഡിയാകാലത്തെ അനുഭവ ലോകങ്ങളുടെ ഒറ്റക്കള്ളി നോട്ടത്തിനപ്പുറം കവിതകളുടെ പാഠശാലകളിലേക്കും സൂഫി ആശ്രമങ്ങളിലും നിരന്തരം സഞ്ചരിച്ചതിന്റെ കൈയൊതുക്കമാണ് ശൈലന്റെ കവിതയുടെ പശ്ചാത്തലം.

രിക്കൽ ഒന്നും ചെയ്യാനില്ലാത്ത ഒരു പകൽ ഞാനും ശൈലനും അവന്റെ ഉടലിന്റെയും ആത്മാവിനെയും ഭാഗമായ വണ്ടിയും കോഴിക്കോട്ട് കറങ്ങുകയും ഉറങ്ങുകയും ചെയ്യുകയായിരുന്നു. അപ്പോൾ എനിക്ക് ഒരു കോൾ വന്നു. ഞങ്ങളെപ്പോലെ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു മനുഷ്യൻ ഏകാന്തതയ്ക്ക് കൂട്ടുവിളിച്ചതാണ്. കൂടെ ഒരാളു കൂടി ഉണ്ടെന്നു പറഞ്ഞപ്പോൾ അപ്പുറത്തുനിന്ന് ആരാണെന്ന് തിരക്കി. ""ശൈലനാണ്, കവിയാണ്'' എന്നു പറഞ്ഞു. അതു കേട്ടതേ കവികൾക്കു പ്രവേശനമില്ലെന്റെ മുറിയിൽ എന്ന് അയാൾ തുറന്ന വാതിൽ കൊട്ടിയടച്ചു.

അയാൾ ആ സമയം പെരുമാറാനിടയുള്ള കുലീനസമ്പന്നതയുടെ സാഹചര്യം വിശദീകരിച്ചപ്പോൾ ശൈലൻ എന്റെ ഔചിത്യക്കുറവിനെ പരിഹസിച്ചു. കവിയെന്നത് എവിടെയും പരിചയപ്പെടുത്താനുള്ള ബിരുദമല്ലെന്ന് അവൻ. സായന്തനങ്ങളിലെ ഏകാന്തതയെ ചില്ലിട്ടു പൂജിക്കുന്ന തരം മനുഷ്യരോട്, തന്നെ ഫിലിം ക്രിട്ടിക് എന്നാണ് പരിചയപ്പെടുത്തേണ്ടത് എന്ന് ശൈലൻ തന്റെ റെയ്ബാൻ ഗ്ലാസ് അൽപം താഴ്ത്തി. കൃത്യം ആ സമയത്ത് ശൈലന്റെ ഫോണിൽനിന്ന് ആഹ്ലാദം പൂത്തിരി കത്തുന്ന ഒരു തമിഴ് സിനിമാഗാനം റിംഗ്‌കോളായി മുഴങ്ങി. ശൈലൻ ഫോണെടുത്ത് അതേ ഭാഷയിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ മാതിരി മൊഴിഞ്ഞു, "യാര്? ഇങ്കെ മഹാസൈലൻ പേസറത്...'

ചിരിയുടെയും ഉല്ലാസത്തിന്റെയും മധുരച്ചാറ് മേലടരിൽ ഊറി നിൽക്കുമ്പോഴും അടിയിൽ ആരുമറിയാത്ത, എന്തിനെന്നറിയാത്ത ഒരു നോവുണ്ട് ഈ കവിതകളിൽ.

സത്യമായും ശൈലൻ ഒരാളല്ല, അയാളെ പലമട്ടിൽ കണ്ടിട്ടുണ്ട്.
ഒരുമാതിരി എല്ലാവരും അറിയുന്ന പോലെ സ്വന്തമായി ശൈലനിസം എന്ന മതവും ശൈലനിസ്റ്റുകൾ എന്ന അനുയായിവൃന്ദവും ഉള്ള മഹാശൈലനായി, ദക്ഷിണേന്ത്യയിലെ ദ്രാവിഡപഥങ്ങളിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന യാത്രികനായി, അസൂയപ്പെടുത്തും വിധം കൂട്ടുകാരികളോ കാമുകിമാരോ ഉള്ള ഗന്ധർവ്വസദൃശനായി, ഏതുസിനിമയും കണ്ട് നിരൂപണമെഴുതുകയും ജനപ്രിയസിനിമകളെ ‘കൂതറ' എന്നു പരിഹസിച്ചാൽ ഏതറ്റംവരെയും പോയി സൈദ്ധാന്തികമാനങ്ങൾ കണ്ടെത്തി പോരടിക്കുകയും ചെയ്യുന്ന ചലച്ചിത്രജീവിയായി, ആഹാരത്തെക്കുറിച്ചുള്ള സാമ്പ്രദായികസങ്കല്പങ്ങളെ തലകീഴായി പിടിക്കുന്ന ഭക്ഷണപ്രിയനായി, ഏത് വിഷജീവിയേയും പോട്ടെ സാരമില്ല എന്ന് സാധിക്കുന്നത്രയും വെറുതെ വിടുന്ന അലിവാർന്ന സഹജീവിയായി, കവിയായി ശൈലൻ നമ്മുടെ മുമ്പിൽ മാറിമാറി പ്രത്യക്ഷപ്പെടും. കവിത ഒരു ജീവിതരീതിയായി സ്വീകരിച്ച ശൈലന്റേതായി ഇതിനകം അഞ്ച് കവിതാസമാഹാരങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിഷ്‌കാസിതന്റെ ഈസ്റ്റർ, താമ്രപർണി. ദേ ജാ വു, ശൈലന്റെ കവിതകൾ, വേട്ടൈക്കാരൻ എന്നിവയാണ് അവൻ.

ശൈലൻറെ 'ദേജാ വു' എന്ന പുസ്തകം കവി ചെമ്മനം ചാക്കോ പ്രകാശനം ചെയ്യുന്നു. സമീപം കവി എം.എസ്.ബനേഷ്

ആഹ്ലാദത്തിന്റെയും ജീവിതോല്ലാസത്തിന്റെയും ആറാം രസനയെയാണ് ശൈലൻ ഒരു മതമായി ചിട്ടപ്പെടുത്തുന്നത്. ശൈലന് എന്തും അലങ്കാരങ്ങളാണ്. എപ്പോഴും കൂടെയുള്ള ആ കറുത്ത കണ്ണട മാറ്റിയാൽ നമുക്ക് ശൈലൻ എന്ന കവിയെ കാണാം. ശൈലനിൽനിന്ന് / ശൈലന്മാരിൽനിന്ന് കവിതയെ വേർതിരിച്ചു മനസ്സിലാക്കുക എന്നത് വലിയ പാടാണ്. ശൈലന്റെ ഇനിയും ഇറങ്ങാത്ത ഒരു സമാഹാരത്തിലെ ഏതാനും കവിതകളെ മുൻനിർത്തിയാണ് ശൈലൻ എന്ന കവിതയെ അറിയാൻ ശ്രമിക്കുന്നത്.

2007ൽ അവതരിച്ച മലയാളം ബ്ലോഗുകവിതകൾ, 2010നുശേഷമുണ്ടായ ആൻഡ്രോയ്ഡ് വിപ്ലവം എന്നിവ മലയാളകവിതയെ മാറ്റത്തിനുള്ളിലെ മാറ്റമായി ആവേശിച്ചത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മുന്തിയ പരീക്ഷണങ്ങൾ നടക്കുന്നതും ആഭ്യന്തര വകളർച്ചയുള്ളതുമായ സാഹിത്യ ശാഖയാണ് മലയാളത്തിൽ കവിത. കവിതയിൽ വന്ന സമീപന- ഭാവുകത്വ പരിണാമങ്ങൾക്ക് ഒന്ന് ഒന്നിന്റെ തുടർച്ചയായ പശ്ചാത്തലങ്ങളുണ്ട്. തൊണ്ണൂറുകളുടെ തുടർച്ചയായെത്തിയ തുറസ്സും തെളിച്ചവുമാണ് ആദ്യത്തേത്. ഇവിടെ കവിത നാളതുവരെ അതിനുണ്ടായിരുന്നു എന്നു കരുതിയ ആഢ്യഭാവം വെടിയുന്നുണ്ട്. കവി മാത്രമല്ല കവിതയും സാധാരണ ജീവിതത്തിലേക്ക് ഇറങ്ങിയിരിക്കുന്നുണ്ട്. 2007ൽ അവതരിച്ച മലയാളം ബ്ലോഗുകവിതകൾ, 2010നുശേഷമുണ്ടായ ആൻഡ്രോയ്ഡ് വിപ്ലവം എന്നിവ മലയാളകവിതയെ മാറ്റത്തിനുള്ളിലെ മാറ്റമായി ആവേശിച്ചത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും മലയാള കവിതയിൽ ആറ്റൂരിന്റെ കുറ്റാലം പാരമ്പര്യവും മേതിലിന്റെ ഭാഷാപാരമ്പര്യവും തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചു പോന്നത്. ഇതിൽനിന്ന് കുതറിമാറി കാഴ്ചകളുടെയും ദൃശ്യങ്ങളുടെയും പുതിയഭാവുകത്വ പരിസരത്തിനകത്തുനിന്ന് കവിത കണ്ടെത്തുന്നത് ഇരുപതുകളോടടുപ്പിച്ചു മാത്രമാണ്.

കുറേക്കൂടി സൂക്ഷ്മതയിലേക്ക് പോയാൽ കവിത ഇനിയുമിനിയും വൈവിധ്യ മാനങ്ങളിലേക്ക് മാറുന്നതു കാണാനാവും. കവിതയ്ക്കുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് അതിന്റെ സാധാരണീകരണമാണ്. പത്രഭാഷയിൽനിന്ന്, സാധാരണ വർത്തമാനങ്ങളിൽനിന്ന് അത് അകലെ മാറി നിൽക്കുന്നില്ല. നിത്യവ്യവഹാരത്തോട് ഭാഷയിലും നോട്ടത്തിലും അടുത്തു നിൽക്കുമ്പോഴും അത് ഒരു ഞെട്ടലോ തലതിരിഞ്ഞ ഒരു കാഴ്ചയോ അവശേഷിപ്പിക്കുകയും ചെയ്യുന്നു. പരിചരണത്തിലെ ഈ ലാളിത്യം ചിട്ടയായ കാവ്യാനുശീലനംകൊണ്ടു മാത്രം സാധിക്കുന്നതാണെന്ന് അധികമാർക്കും അറിയില്ല. ശൈലനെ പോലുള്ള കവികൾ കവിതകളാലുണ്ടാക്കുന്ന കുഞ്ഞുബോംബുകളിൽ പൊട്ടി മറിയുമ്പോഴും ഇത് കവിതയായിരുന്നോ എന്ന് ആളുകൾ ആശ്ചര്യപ്പെടുന്നതിന്റെ അകപ്പൊരുൾ പിഴയ്ക്കാത്ത ഈ സൂക്ഷ്മതയാണ്. സോഷ്യൽ മീഡിയാകാലത്തെ അനുഭവ ലോകങ്ങളുടെ ഒറ്റക്കള്ളി നോട്ടത്തിനപ്പുറം കവിതകളുടെ പാഠശാലകളിലേക്കും സൂഫി ആശ്രമങ്ങളിലും നിരന്തരം സഞ്ചരിച്ചതിന്റെ കൈയൊതുക്കമാണ് ശൈലന്റെ കവിതയുടെ പശ്ചാത്തലം. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ സജീവമായിരുന്ന ലിറ്റിൽ മാഗസിൻ കാലത്തേക്ക് അതിന്റെ വേരുകൾ ചെന്നെത്തി നിൽക്കുന്നുണ്ട്. കടലാസിൽ വിന്യസിക്കപ്പെട്ട ഒരു ശൈലകവിതയുടെ ഗ്രാഫിക്‌സ് ലിറ്റിൽ മാഗസിൻ പേജുകളെ ഓർമിപ്പിക്കും.

സംസ്‌കൃതത്തിലേക്കുള്ള ഈ ഗൂഢവൽക്കരണംകൊണ്ട് കവിത സാധിക്കുന്ന ചിലത് തീർച്ചയായുമുണ്ട്. ആദ്യവായനയിലെ വിസ്മയവും ഒരു നുള്ളു ചിരിയുമാണ് അതിന്റെ പ്രാഥമിക ധർമങ്ങൾ

ശൈലൻ എന്ന കവി മൂന്നുതരത്തിൽ എന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഒന്ന് ശൈലന്റെ എഫ്.ബി. കുറിപ്പുകളാണ്. അതിൽ യാത്രയും സിനിമയും നിത്യജീവിതവർത്തമാനങ്ങളുമുണ്ട്. രണ്ടാമത്തേത് ശൈലന്റേതായി അച്ചടിച്ചുവരുന്ന കവിതകളാണ്. മൂന്നാമത്തേത് ശൈലന്റെ വർത്തമാനങ്ങളും. കോമാളിവേഷം ധരിച്ച ഒരു ട്രപ്പീസുകളിക്കാരൻ ആകാശത്തെ ഊഞ്ഞാലുകളിൽ ഒന്നിൽനിന്നൊലിലേക്ക് പിടിവിട്ട് ഊയലാടുന്നതുപോലെ ഈ മൂന്നു വ്യവഹാരങ്ങളിലായി ശൈലൻ പ്രത്യക്ഷപ്പെടുമ്പോൾ മാന്ത്രിക വിദ്യയ്ക്കുമുന്നിലെ കുട്ടിയെന്നപോലെ വാ പൊളിച്ചിരിന്നു പോവാറുണ്ട്. ഇതിനിടയിൽ ഞാനടിച്ചാൽ തൂങ്കമാട്ട് എന്ന സിനിമാഗാനം കറുത്ത കണ്ണട വെച്ച് കടന്നു പോവുകയും ചെയ്യും.

തലക്കെട്ടുമുതൽ ആരംഭിക്കുന്ന ഭാഷാകേളിയാണ് ശൈലന്റെ കവിതയുടെ ഒന്നാം പടവ്. വഴിപ്പലക എന്ന കവിതയിൽ പറയുന്നതുപോലെ പ്രസ്താവനകൾക്കിടയിൽ/ അപ്രതീക്ഷിതമായി കുറുകെ ചാടുന്ന/ വളവുകളുണ്ട്/ ശൈലന്റെ ഭാഷയിലും. സ്വപ്നഭാതം, വരാഹമിഹിരം ഒക്കെ ഉദാഹരണങ്ങളാണ്. പുലർകാല സ്വപ്നത്തെ ശൈലൻ സ്വപ്ന ഭാതമെന്നു പരിഭാഷപ്പെടുത്തും. പന്നിയെ വരാഹമിഹിരമാക്കും. സംസ്‌കൃതത്തിലേക്കുള്ള ഈ ഗൂഢവൽക്കരണംകൊണ്ട് കവിത സാധിക്കുന്ന ചിലത് തീർച്ചയായുമുണ്ട്. ആദ്യവായനയിലെ വിസ്മയവും ഒരു നുള്ളു ചിരിയുമാണ് അതിന്റെ പ്രാഥമിക ധർമങ്ങൾ. വരാഹമിഹിരമെന്ന കവിത ആരംഭിക്കുന്നത് റോഡിൽ പണി നടക്കുന്നു, സൂക്ഷിക്കുക എന്ന ഒരു വഴിപ്പലകയിൽനിന്നാണ്. ഈ ‘പണി'യെ രണ്ടോ മൂന്നോ തരത്തിൽ പ്രശ്‌നവൽക്കരിക്കുന്നതാണ് കവിത.

പണിയെന്നുപറയുമ്പോൾ എന്തുമാവാമല്ലോ പിഡബ്ല്യുഡി മെയിന്റനൻസ് വരെയാകാം

എന്ന് പ്രദീപാലങ്കാരത്തിന്റെ ഒരു മിന്നലാട്ടംകൊണ്ട് മലയാളി പുരുഷന് ഇഷ്ടപ്പെട്ട ഒരു ദ്വയാർത്ഥം തീർക്കുന്നുണ്ട്. തുടർന്ന്:

ഇച്ചിരെ കഴിഞ്ഞേയുള്ളൂ ണയുടെ മുന്നിൽ കെട്ടിയിട്ട ആ കിണി ഇറുത്തിട്ടു മറ്റാരോ...

അതോടെ പണി പന്നിയാകുന്നു. ന്ന -യും ണ-യും ദന്ത്യ - മൂർദ്ധന്യ അനുനാസികങ്ങളെന്നപോലെ ലിപിമത്തിലും സാമ്യമുള്ളവയാണ്. എഴുത്തിലും ണ -യെ ന്ന- ആക്കാൻ എളുപ്പം. ണയുടെ ആ കിണി പോയതോടെ പണി പന്നിയാവുകയും റോഡിലെ മണ്ണിളക്കൽ ഒരു സൂകരവൃത്തിയായി പരിണമിക്കുകയും ചെയ്യുന്നു. യന്ത്രത്തേറ്റകൾകൊണ്ട് കുത്തി മറിച്ചിട്ട നിരത്തുകൾ സഞ്ചാരികൾക്ക് അത്ര നല്ല അനുഭവമല്ല. ഇവിടെ അല്പമൊരു സാമൂഹ്യവിമർശനംകൂടി നിർവഹിച്ച് വരാഹമിഹിരം എന്ന തലക്കെട്ട് പൂർണമായും കവിതയാവുകയും ചെയ്യുന്നു. ഈ ഭാഷാകേളി ശൈലന്റെ മിക്ക കവിതകളിലും കാണാം.

അദ്വൈതം എന്ന കവിതയിൽ ശൃംഗേരി എന്ന സ്ഥലനാമം കവിയെ തന്റെ ഓർമയിലെ ശിങ്കാരി എന്ന പശുക്കുട്ടിയെ പുനരാനയിക്കുന്നതു കാണാം. മറ്റൊരു കവിതയിൽ ജി.പി.എസ്. അനൗൺസ്‌മെൻറിലെ ഉച്ചാരണപ്രശ്‌നമാണ് കവിയെ വട്ടം ചുറ്റിച്ച് ഗാർഹിക സ്മൃതികളിലെത്തിക്കുന്നത്. ഇവിടെ ബെല്ലാരി ബില്ലരിയും അത് ഓർമയിൽ തൂങ്ങിനിൽക്കുന്ന വെള്ളരിയും ആകുന്നു. ഇതേക്കുറിച്ച് മറ്റൊരു കാര്യംകൂടി സൂചിപ്പിക്കാനുള്ളത് അല്പം കഴിഞ്ഞു പറയാം.

ഭാഷ മരിക്കുന്നു എന്ന ആവലാതിയ്ക്കുള്ള ശൈലനിസ്റ്റ് മറുപടിയാണ് മഴയോളം മലയാളം എന്ന കവിത. കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:

ഭാഷ ദേ മരിക്കുന്നെന്നും മരിച്ചെന്നും പറഞ്ഞ് നെഞ്ചത്തടിച്ചു തളർന്ന് കരഞ്ഞുകരഞ്ഞ് കണ്ണുമടച്ചിരിക്കുന്നു കവിയൊരു ശിലാരൂപിയായ്... ആയിരം കെട്ടിടപ്പണിസൈറ്റുകളിൽ നിന്നു വന്ന പതിനായിരം ഒഡിഷക്കാർ മുഖത്തു വെള്ളം കുടഞ്ഞു ചോദിച്ചു എന്ത് പട്ടി സേട്ടാ?

എന്തു പട്ടി സേട്ടാ എന്ന ആ വിളിയിൽ ഒരു ചിരിയുണ്ട്. അതിനപ്പുറം ആ കവിതയാകെ നിറഞ്ഞിരിക്കുന്ന ഭാഷാദേശീയതയുടെ ഒരു മറുരാഷ്ട്രീയവുമുണ്ട്. മല കടന്നുവന്ന ഒഡിഷക്കാരൻ മലയാളം പറയുന്നു എന്നതാണ് അതിലൊന്ന്. തൊട്ടടുത്ത് ആസാമികൾ /യേദ് ഭാസ സത്ത് ബായ്/ എന്നു ചോദിക്കുമ്പോൾ മലയാളിക്ക് വൈലോപ്പിള്ളിയുടെ ആസാം പണിക്കാർ എന്ന കവിത ഓർമ വരേണ്ടതാണ്. മനുഷ്യരെ സംബന്ധിച്ചും ഭാഷയെ സംബന്ധിച്ചും ഒഴുക്ക് ഒരു ദിശയിലേക്കു മാത്രമല്ല എന്ന് ഈ കവിത ലളിതമായി പറയുന്നുണ്ട്.

കേരളത്തിൽനിന്നുള്ള മറുമൊഴിയായി മാത്രമല്ല ബംഗാളി ഗ്രാമങ്ങളിൽനിന്ന് കുറേക്കൂടി വ്യക്തമായി ഈ മൊഴി ‘എങ്ങോട്ടാ കാക്കാ' എന്ന് ഉയർന്നു കേൾക്കാം. കേരള പൊറോട്ടാ എന്ന ബോർഡ് മലയാളത്തിൽത്തന്നെ കാണുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേരളം ഇക്കാലം കൊണ്ടുണ്ടാക്കിയ സമ്പദ് വ്യവസ്ഥയുടെ കൈ പിടിച്ചാണ് മലയാളം മുന്നേറുന്നത്. ഈ കാക്കാ വിളിയിലും കേരളാ പൊറോട്ടയിലും മറ്റൊന്നു കൂടിയുണ്ട്. തൊട്ടുമുമ്പത്തെ വരികളിൽ /കിളി പോയി ക്ലീഷേ പോയി / എന്ന് പ്രാസമൊപ്പിച്ച് പറയുന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ പാലിക്കപ്പെടുന്നു. മഞ്ചേരിക്കാരൻ മലയാളിയെ പുറംനാട് കാണുന്നത് കാക്കായായിക്കൂടിയാണ്, കേരളം പൊറോട്ട കൂടിയാണ്. കേവലമായ മാതൃഭാഷാവാദങ്ങളുടെ ക്ലീഷേകൾക്ക് കണ്ണെത്താത്ത സൂക്ഷ്മതയാണ് മലയാളം പുറം നാടുകളിലേക്കു വളരുകയാണ് എന്ന വിളിച്ചുപറയലിനൊപ്പം ഇവിടെ തെളിയുന്നത്.

ശൈലൻ

ബില്ലരി ഉമ്മറത്തു തൂങ്ങുന്ന വെള്ളരിയാകുന്നതിലെ വിചാരങ്ങൾ പറയേണ്ടതുണ്ട്. ശൈലനെപ്പോലെ ഒരു സഞ്ചാരിയെ അത്തരമൊരു വിചാരവുമായി ബന്ധിപ്പിച്ചു പരിശോധിക്കുന്നതിൽ കൗതുകമുണ്ട്. ശൈലന്റെ കവിത പ്രമേയം കൊണ്ടും ആഖ്യാനത്തിനുള്ള ഉപാദാനം എന്ന മട്ടിലും യാത്രയെ നന്നായി ഉപയോഗിക്കുന്നവയാണ്. അധികം വേഗത്തിലല്ലാതെ ചലിക്കുന്ന ഒരു റോഡ് യാത്രയിൽനിന്ന് കണ്ടെടുക്കുന്ന ചെറുഷോട്ടുകളായി ശൈലന്റ കവിതയുടെ ആഖ്യാനവഴിയെ വിശദീകരിക്കാം. ഞാൻ നോക്കുന്നത്​ പക്ഷേ അതല്ല. ശൃംഗേരി ശിങ്കാരിയും ബില്ലരി വെള്ളരിയുമായി കവി തന്നിലേക്ക് തന്നെ തിരിച്ചുവരികയാണ്. കഴിയുന്നത്ര അകലേക്കുപോയി തന്റെ നാടിനെയും വീടിനെയും അതിനകത്ത് ഒറ്റയ്ക്ക് നിൽക്കുന്ന തന്നെത്തന്നെയും കണ്ടു വിചാരപ്പെടുന്ന സഞ്ചാരി യാത്രികരുടെ നോട്ടം സംബന്ധിച്ച ഒരു പഴയ മാതൃകയാണ്. യാത്രയിൽ സ്വന്തം ലാന്റ്‌സ്‌കേപ്പും മൈന്റ്‌സ്‌കേപ്പും കൂടെക്കൊണ്ടു പോകുന്നവന്/വൾക്ക് സ്വന്തം നാടും അനുഭവങ്ങളുമേ എവിടെയും കാണാനാവൂ. തന്നിൽനിന്ന് തന്നെത്തന്നെ ഊരിക്കളയുന്നവയാണ് ശൈലന്റെ സഞ്ചാരക്കുറിപ്പുകൾ. അതിൽനിന്നു വ്യത്യസ്തമായ ഈ തൻനോട്ടം കവിതയുടെ ആത്മാംശത്തിന്റെ ആവിഷ്‌ക്കാരമല്ലാതെ മറ്റൊന്നല്ല. ഭാരതവിഷാദയോഗം എന്ന കവിതയിൽ ആത്മം പുറത്തേക്കു പരക്കുന്ന മറ്റൊരു ഭാവം കാണാം.

പക്ഷേ, ശ്രാവണബലഗോളയിലെ രണ്ടാംകുന്നു കയറിച്ചെല്ലുമ്പോൾ കല്ലു പ്രതിമകളുടെ പ്രാചീനധാരാളിമ അവയ്ക്കിടയിലൊരാൾ, ഭരതൻ ആദിമചക്രവർത്തി ഛേദിച്ചിരിക്കുന്നൂ കാലം പുരുഷാംഗത്തെ ക്രൂരമായ്; ശൂന്യമാണുപസ്ഥം വിഷാദമൂകം നോട്ടം, നിൽപ്പ്, ഉടൽഭാഷണം നോട്ടമെത്താപ്പരപ്പിൽ താഴെ നീളെ കർണാടകം ഭാരതം മഹാഭാരതം

ഈ കവിത ഭരതൻ എന്നുപേരായ തന്റെ അമ്മാവനിൽനിന്നാണ് ആരംഭിക്കുന്നത്. ഭാഷയെക്കുറിച്ചുള്ള വിചാരം പോലെ കവിതയിലെ യാത്രികന്റെ സ്വത്വവും അങ്ങോട്ടുമിങ്ങോട്ടും പരക്കുന്നതാണ്. എങ്കിലും പിന്നിട്ട വഴികളും ലിപികളും വാക്കും വാചകവുമെല്ലാം ജിലേബിപോലെ ചുറ്റുപിണയുന്ന ഒരു യാത്രാ സന്ധിയിൽ ഏതോ ക്ഷേത്ര ഗോപുരത്തിലെ നന്ദീശില്പത്തെ ഉമ്പാച്ചു എന്നു മൊഴിമാറ്റുന്ന രണ്ടു വയസുകാരിയുടെ കിളിയൊച്ചയിൽ ഞെട്ടുന്ന (പാസ്​വേഡ്​) കവിതയ്ക്ക്, മലയാളം തിരിച്ചെത്താനുള്ള പാസ്​വേഡ്​ തന്നെയാണ്. സ്വപ്നഭാതം എന്ന കവിതയിൽ, നൂറുവഴികളിലും അയാൾ കൊതിക്കുന്ന ഒരു വിജനതയും യാത്രക്കാർ ഇറങ്ങിപ്പോയ ബസ്സ് എന്ന ഇടവും അതിൽ അജ്ഞാതയായ ഒരു കൂട്ടുകാരിയും തെളിയുന്നുണ്ട്.

ഞാനും എന്റെ തോളിൽ തല ചായ്ച്ചു കിടക്കുന്ന ഏതോ നേർത്ത പെൺകുട്ടിയും മാത്രം

എന്ന് കവിത നിത്യ ശാന്തമായ ഒരു പരിചരണത്തിൽ സ്വസ്ഥമാകുന്നു.

യാത്രയിൽ പുറത്തേക്ക് പരക്കുന്ന ശൈലൻ ദാർശനികനാണ്; കൂടെക്കൂടെ തന്നിലേക്ക് തിരിച്ചെത്തുന്ന അയാൾ വികാരഭരിതനും. രണ്ടാമതു പറഞ്ഞ ആൾക്കാണ് കവിതകളിൽ മിഴിവു കൂടുതൽ.
പല ഭാവങ്ങളുള്ള തന്റെ വ്യക്തിത്വത്തെ നേരേതന്നെ ശൈലൻ കവിതയിൽ ചേർത്തു വച്ചിട്ടുണ്ട്. ബഹുമുഖൻ എന്ന കവിത നോക്കൂ:

അതിരാവിലെ എഴുന്നേൽക്കുന്നു നേരെ ഈർച്ചമില്ലിലേക്കുപോയി വാളിന് മുന്നിൽ മലർന്നുകിടന്ന് നാലായി ഭാഗിക്കപ്പെടുന്നു.

ഇതിലൊന്ന് സിനിമ കാണാൻ നിയോഗിക്കപ്പെടുമ്പോൾ അടുത്തഭാഗം പ്രണയത്തിനുള്ള ഗന്ധർവ്വഭാവമാണ്. ഇനിയുമൊന്ന് യാത്രികനും ശേഷിക്കുന്നത് കുടുംബസ്ഥമാണ്.

എല്ലാ വേഷങ്ങളും അഴിച്ചു വെച്ചാൽ അജ്ഞാതമായ കാരണങ്ങളാൽ സങ്കടപ്പെട്ടു നിൽക്കുന്ന ഒരു മനുഷ്യനെ ഈ കവിതകൾ അവശേഷിപ്പിക്കും. ചിരിയുടെയും ഉല്ലാസത്തിന്റെയും മധുരച്ചാറ് മേലടരിൽ ഊറി നിൽക്കുമ്പോഴും അടിയിൽ ആരുമറിയാത്ത, എന്തിനെന്നറിയാത്ത ഒരു നോവുണ്ട് ഈ കവിതകളിൽ. ഇത് ആത്മനിഷ്ഠമോ സമൂഹനിഷ്ഠമോ എന്ന് വായനക്കാരന് പട്ടികപ്പെടുത്തി നോക്കാം. എന്നാൽ ശൈലന് ഇതിനെല്ലാംകൂടി ഒറ്റക്കള്ളിയേ ഉള്ളൂ. കവിതയിലെ ശൈലനിസം അഥവാ ശൈലൻ തന്നെ ഒരു കവിതയാകുന്നു എന്ന ലോകധർമിയായ ഒരു ആദിദ്രാവിഡ ഗാനമാകുന്നു അത്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments