റഷ്യയുടെ യുദ്ധകാലത്ത്
അമേരിക്കയെക്കുറിച്ച്
സംശയങ്ങൾ
റഷ്യയുടെ യുദ്ധകാലത്ത് അമേരിക്കയെക്കുറിച്ച് ചില സംശയങ്ങൾ
റഷ്യയോടോ യുക്രെയ്നോടോ എനിക്ക് സവിശേഷമായ ഒരു മമതയുമില്ല. അമേരിക്കന്‍ അനുകൂല പൈങ്കിളിയുമല്ല. അതുകൊണ്ട് സെലന്‍സ്‌കി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുദ്ധം അവസാനിക്കുകയും ചെയ്താലും ഞാന്‍ സന്തോഷവാനായിരിക്കും. ആ രാജ്യത്തെ സാധാരണമനുഷ്യരുടെ ജീവനും സ്വപ്നങ്ങളും ബാക്കിയാകുമല്ലോ.
3 Mar 2022, 09:55 AM
റഷ്യ ഒരു കമ്യൂണിസ്റ്റ് രാജ്യമാണെന്നോ പുടിന്‍ കമ്യൂണിസ്റ്റാണെന്നോ എനിക്കഭിപ്രായമില്ല. റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഓഫീസ് അന്വേഷിച്ച് മോസ്‌കോയിലൂടെ നടന്നതോര്‍ക്കുന്നു. അങ്ങനെയൊരു സ്ഥാപനമേ മോസ്‌കോ നിവാസികളുടെ മനസ്സിലില്ല. റെഡ് സ്‌ക്വയറില്‍നിന്ന് അധികം അകലെയല്ലാത്ത ആ കെട്ടിടം കണ്ടുപിടിക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയത് മനസ്സില്‍വെച്ചുകൊണ്ടാണ് റഷ്യ- യുക്രെയ്ൻ യുദ്ധത്തെ നിരീക്ഷിക്കുന്നത്.
പത്രങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയകളുടെയും റിപ്പോര്‍ട്ടിംഗ് രീതി സസൂക്ഷ്മം ശ്രദ്ധിക്കുകയായിരുന്നു. അമേരിക്ക സ്വതന്ത്ര പരമാധികാര രാജ്യങ്ങളില്‍ അധിനിവേശം നടത്തിയപ്പോള്‍ അമേരിക്കന്‍ കാഴ്ചപ്പാടിലുള്ള വാര്‍ത്തകളാണ് നമുക്കു കിട്ടിക്കൊണ്ടിരുന്നത്. അമേരിക്കയോട് വായനക്കാര്‍ക്ക്/പ്രേക്ഷകര്‍ക്ക് പക്ഷപാതിത്വം തോന്നുന്ന മട്ടിലാവും ഈ വാര്‍ത്തകളൊക്കെ എന്നു പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ റഷ്യ യുക്രെയ്നിൽ അതിക്രമിച്ചു കടന്നപ്പോഴും ഇതേ അമേരിക്കന്‍- യൂറോപ്യന്‍ ആഖ്യാനങ്ങളാണ് യുദ്ധത്തെ സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഈ ആഖ്യാനത്തില്‍ സ്വാഭാവികമായും റഷ്യ കൊടും കുറ്റവാളിയാണ്.
റഷ്യക്കെതിരെ ഉപരോധം വരുന്നു, ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു, സോഷ്യല്‍ മീഡിയ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു, യൂട്യൂബ് റഷ്യക്കാരുടെ പരസ്യങ്ങള്‍ സ്വീകരിക്കാതിരിക്കുന്നു, പാശ്ചാത്യ ഉല്‍പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കില്ലെന്നു തീരുമാനിക്കുന്നു. റഷ്യയെ ലോക കായികമത്സരങ്ങളില്‍നിന്നു വിലക്കുന്നു. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിലേക്ക് അതിക്രമിച്ചു കടക്കുന്ന രാജ്യത്തോട് ലോകരാജ്യങ്ങള്‍ ഇങ്ങനെ തന്നെ പ്രതികരിക്കണം.
അപ്പോള്‍ ഒരു ചോദ്യമുയരും. സമീപകാലത്ത് അമേരിക്കയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും സ്വതന്ത്ര പരമാധികാര രാജ്യങ്ങളിലേക്ക് കടന്നുകയറി ലക്ഷങ്ങളെ കൊന്നൊടുക്കുകയും രാജ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തപ്പോള്‍ ഇത്തരമൊരു ഉപരോധത്തെക്കുറിച്ച് നാമാരെങ്കിലും കേട്ടിരുന്നോ? അമേരിക്കയോ മറ്റു പാശ്ചാത്യശക്തികളോ മേലില്‍ ഇത്തരം അതിക്രമം നടത്തിയാലും ഇക്കണ്ട രാജ്യങ്ങളും കോര്‍പറേറ്റുകളുമൊക്കെ ഉപരോധം എന്ന സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുമോ? ഒരു സാധ്യതയുമില്ല. അമ്മാവന് അടുപ്പിലുമാവാം എന്നതാണ് യുക്തി.

ഇറാക്കിന്റെ കുവൈത്ത് അധിനിവേശം അച്ഛന്‍ ബുഷിന്റെ കുതന്ത്രമായിരുന്നതുപോലെ, സദ്ദാം ഹുസൈന്‍ ഒരു കരുവായിരുന്നതുപോലെ വൊളൊദമീര്‍ സെലന്‍സ്‌കിയും അമേരിക്കയുടെ കൈയിലെ കരുവാണ്. കൂടെനില്‍ക്കുമെന്നു പറഞ്ഞ് സദ്ദാമിനെ കുടുക്കിയപോലെ സെലന്‍സ്‌കിയെയും കുടുക്കി. സെലന്‍സ്‌കി എന്ന താറാവിനെ അമേരിക്ക വളര്‍ത്തിക്കൊണ്ടുവന്നത് ഒന്നും രണ്ടും കൊല്ലങ്ങള്‍കൊണ്ടൊന്നുമല്ല. 2014-ലെ യൂറോ മൈതാന്‍ റെവലൂഷനിലൂടെ യാനുകോവിച്ചിനെ അട്ടിമറിക്കാന്‍
മില്യണ്‍ കണക്കിന് ഡോളറാണ് അമേരിക്ക യുക്രെയ്നിൽ ചെലവാക്കിയത്. ചരിത്രപരമായി റഷ്യന്‍ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന യുക്രെയ്ൻ പൊടുന്നനെ യൂറോപ്യന്‍ യുണിയനോട് ചായ്വ് കാണിക്കുന്നു.
അതിനുവേണ്ടി തെരുവില്‍ അക്രമങ്ങള്‍ നടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനെ നാട്ടില്‍നിന്ന് ഓടിക്കുന്നു. "റെവലൂഷന്‍ ഓഫ് ഡിഗ്‌നിറ്റി' എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. 1991-നു ശേഷം ക്രമേണ ശക്തിപ്പെട്ട റഷ്യയെ അസ്ഥിരപ്പെടുത്താനുള്ള ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായിരുന്നു ഈ പരിപാടികളൊക്കെ. റഷ്യയോട് സൈനികമായി നേരിട്ടേറ്റുമുട്ടാനുള്ള പ്രാപ്തി അമേരിക്കക്കോ ഏതെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ക്കോ ഇപ്പോഴില്ല.

സോവിയറ്റ് യൂണിയന്റെ കാലത്തും അതുണ്ടായിരുന്നില്ല. അഫ്ഗാനില്‍ സോവിയറ്റ് യൂണിയനെ നേരിടാന്‍ മുജാഹിദ്ദീനുകളെ സൃഷ്ടിക്കാനും അവരെ ആയുധമണിയിക്കാനും അമേരിക്ക നടത്തിയ പരിപാടികള്‍ ഇന്നൊരു രഹസ്യമേയല്ല. അഫ്ഗാനിസ്ഥാൻ മതതീവ്രവാദികളുടെ കേന്ദ്രമാണെങ്കില്‍ അതിന്റെ സമ്പൂര്‍ണ ഡിസൈനിംഗ് അമേരിക്കയുടെ തലച്ചോറില്‍ നിന്നുണ്ടായതാണ്. അഫ്ഗാനിലേതുപോലെ യുക്രെയ്നെയും ആയുധമണിയിക്കാനും റഷ്യക്കെതിരെ ദീര്‍ഘകാലം യുദ്ധം ചെയ്യിക്കാനുമാണ് അമേരിക്കന്‍ പദ്ധതി എന്നാണ് മനസ്സിലാകുന്നത്. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തേക്ക് റഷ്യ സൈനികമായി അതിക്രമിച്ചു കടന്നതിനോടുള്ള സ്വാഭാവിക പ്രതികരണം എന്നു തോന്നുമെങ്കിലും വര്‍ഷങ്ങളായുള്ള അമേരിക്കന്‍ പദ്ധതികളുടെ ഭാഗമാണ് ഇത്. റഷ്യയുടെ അയല്‍രാജ്യങ്ങളില്‍ റഷ്യക്കെതിരായ കൃത്രിമ ദേശീയതകളുണ്ടാക്കുക, റഷ്യയോട് ചായ്വുള്ള നേതാക്കളെ അട്ടിമറിക്കുക, പ്രകോപനമുണ്ടാക്കി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുക, ആ യുദ്ധം നീട്ടിക്കൊണ്ടുപോയി മേഖലയെ അസ്ഥിരപ്പെടുത്തുക ഒക്കെയാണ് പരിപാടി. റഷ്യയും യൂറോപ്പിലെ പ്രബലശക്തികളും വന്‍ ഇന്ധനക്കരാറുകള്‍ ഉണ്ടാക്കുന്നതിന്റെയും അതില്‍ നാണയമായി യൂറോ കടന്നുവരുന്നതിന്റെയും സാമ്പത്തികയുക്തികളാണ് അമേരിക്കയെ ഈ കുത്തിത്തിരിപ്പിലേക്കു നയിച്ചിരിക്കുന്നത്.

യുദ്ധം ശരിയാണോ തെറ്റാണോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. യുദ്ധം തെറ്റു മാത്രമാണ്. യുദ്ധം രണ്ടു സൈന്യങ്ങള്‍ തമ്മിലല്ല സൈന്യങ്ങളും സാധാരണ മനുഷ്യരും തമ്മിലുള്ളതാണ്. അമേരിക്കയും സഖ്യകക്ഷികളും യുക്രെയ്ന്‍ ആയുധം കൊടുത്തല്ല ഈ പ്രശ്‌നം പരിഹരിക്കേണ്ടത്. മറിച്ച് നയതന്ത്രചര്‍ച്ചകളിലൂടെയാണ്. അഫ്ഗാനില്‍ ചെയ്തപോലെ റഷ്യന്‍ വിമാനങ്ങളും ടാങ്കുകളും തകര്‍ക്കാന്‍ ആയുധങ്ങള്‍ വിതരണം ചെയ്യുകയോ തീവ്രവാദി റിക്രൂട്ട്‌മെന്റുകള്‍ നടത്തി കൂലിപ്പടയെ ഇറക്കുകയോ ഒക്കെ ചെയ്‌തേക്കാം. അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടികള്‍ യുദ്ധം നീണ്ടുപോകാന്‍ ഇടയാക്കുകയും ഉക്രൈനിലും സമീപരാജ്യങ്ങളിലുമുള്ള സാധാരണ മനുഷ്യരുടെ ജീവിതത്തെ ദീര്‍ഘകാലത്തേക്ക് ബാധിക്കുകയും ചെയ്യും.
റഷ്യയോടോ യുക്രെയ്നോടോ എനിക്ക് സവിശേഷമായ ഒരു മമതയുമില്ല. അമേരിക്കന്‍ അനുകൂല പൈങ്കിളിയുമല്ല. അതുകൊണ്ട് സെലന്‍സ്‌കി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുദ്ധം അവസാനിക്കുകയും ചെയ്താലും ഞാന്‍ സന്തോഷവാനായിരിക്കും. ആ രാജ്യത്തെ സാധാരണമനുഷ്യരുടെ ജീവനും സ്വപ്നങ്ങളും ബാക്കിയാകുമല്ലോ.
കവി, അധ്യാപകൻ, എഴുത്തുകാരൻ.
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 09, 2023
6 Minutes Read
ഡോ. സന്തോഷ് കുമാര്‍ എസ്.എസ്.
Feb 25, 2023
39 Minutes Watch
വി.അബ്ദുള്‍ ലത്തീഫ്
Nov 26, 2022
3 Minutes Read
Truecopy Webzine
Oct 13, 2022
5 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read