K2-18b, പറയൂ,
അവിടെ ജീവനുണ്ടോ?

ഭൂമിയിൽ നിന്ന് 124 പ്രകാശവർഷം അകലെയുള്ള എക്‌സോ പ്ലാനറ്റ് K2-18b-യെ കുറിച്ചുള്ള ഗവേഷണം പ്രധാന കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നു. ഒരു എക്‌സോ പ്ലാനറ്റിന്റെ അന്തരീക്ഷത്തിൽ കാർബൺ അധിഷ്ഠിത ജൈവതന്മാത്രകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഭൂമിക്കപ്പുറത്ത് ജീവന്റെ അടയാളങ്ങൾ കണ്ടെത്തുന്ന പ്രധാന കാൽവയ്പ്പാണിത്- വി. വിജയകുമാർ എഴുതുന്നു.

ധുനിക ശാസ്ത്രത്തിന്റെ ഉദയത്തിന് കോപ്പർനിക്കൻ വിപ്ലവം കൂടി കാരണമായിരുന്നു. പ്രപഞ്ചത്തെ കുറിച്ചുള്ള പാശ്ചാത്യമനുഷ്യന്റെ ധാരണകളെ വലിയ മാറ്റങ്ങൾക്കും തിരുത്തലുകൾക്കും വിധേയമാക്കിയ വിപ്ലവമായിരുന്നു അത്. തന്റെ അരുമയായ പുത്രന് വസിക്കാനായി സ്രഷ്ടാവ് തെരഞ്ഞെടുത്തു നൽകിയ ഇടമായിട്ടാണ് മദ്ധ്യകാല യൂറോപ്യൻ മതങ്ങൾ ഭൂമിയെ മനസ്സിലാക്കിയിരുന്നത്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടിരുന്നു. ഈ വിശ്വാസത്തെ ആകപ്പാടെ തകർത്തു കളയുന്ന ആശയമാണ് കോപ്പർനിക്കൻ വിപ്ലവം അവതരിപ്പിച്ചത്. ഭൗമകേന്ദ്രലോകത്തിനു പകരം സൗരകേന്ദ്രലോകത്തെ സ്ഥാപിക്കുകയാണ് കോപ്പർനിക്കസ് ചെയ്തത്. സൂര്യനെന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു ചെറിയ ഗ്രഹമായി ഭൂമിയുടെ സ്ഥാനം പുനർനിർവ്വചിക്കപ്പെട്ടു. പാശ്ചാത്യമനുഷ്യന്റെ മൂല്യസങ്കൽപ്പനങ്ങളിൽ അത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കോപ്പർനിക്കൻ വിപ്ലവത്തിന്റെ പ്രഭാവങ്ങൾ ബഹുദിശീയമായിരുന്നു. ഭൗതികശാസ്ത്രത്തിലും തത്ത്വചിന്തയിലും വാനശാസ്ത്രത്തിലും മതത്തിലും അതു പരിവർത്തനങ്ങൾ സൃഷ്ടിച്ചു. മനുഷ്യന്റെ ചിന്താപ്രക്രിയയെ അത് ഉടച്ചു വാർത്തു. നിരന്തരം പുതുക്കാൻ പ്രേരിപ്പിക്കുമ്പോഴും അതിന്റെ പ്രഭാവങ്ങൾ ഒരു പക്ഷേ എന്നന്നേക്കും നിലനിൽക്കുന്നതുമായിരുന്നു.

പത്തു ബില്യൻ ഡോളർ ചെലവഴിച്ചു നിർമ്മിച്ച ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് ഈ അന്വേഷണങ്ങളിൽ പ്രധാന സഹായിയായി മാറി. നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി, കാനേഡിയൻ സ്‌പേസ് ഏജൻസി എന്നിവയുടെ സംയുക്തസംരംഭമായിരുന്നു ഇത്.

കോപ്പർനിക്കസിന്റെ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ഗലീലിയോ ദൂരദർശിനികൾ നിർമ്മിക്കുകയും ഭൂമിയെന്ന പോലെ സൂര്യനു ചുറ്റും കറങ്ങുന്ന ആകാശഗോളങ്ങളെ കാണുകയും തന്നോടൊപ്പമുള്ളവർക്ക് കാണിച്ചുനൽകുകയും ചെയ്യുന്നതോടെ പ്രപഞ്ചത്തെ കുറിച്ചുള്ള പുതിയ ബോധം ഉറപ്പുള്ളതായി. ശാസ്ത്രത്തിന്റെ വികാസം സൗരയൂഥത്തിനും അപ്പുറത്തേക്ക് പ്രപഞ്ചത്തെ കുറിച്ചുള്ള ധാരണകളെ വികസിപ്പിച്ചു കൊണ്ടേയിരുന്നു. കൂടുതൽ ക്ഷമതയാർന്ന ദൂരദർശിനികൾ നിർമ്മിക്കപ്പെട്ടതോടെ പ്രപഞ്ചം എന്ന അത്ഭുതം കൂടുതൽ കൂടുതലായി വെളിവാക്കപ്പെട്ടു. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന എഡ്വിൻ ഹബ്‌ളിന്റെ പേരിൽ അറിയപ്പെടുന്ന ഹബ്ൾ ടെലസ്‌ക്കോപ്പ്, പരീക്ഷണാത്മകശാസ്ത്രത്തിന്റേയും സാങ്കേതികതികവിദ്യയുടേയും മണ്ഡലത്തിൽ ഒരു വിസ്മയമെന്നോണമാണ് സ്ഥാപിതമായത്. ഈ ദൂരദർശിനിയിലൂടെ മനുഷ്യൻ ഒരു പുതിയ പ്രപഞ്ചത്തെ കാണുകയായിരുന്നു! ഭീമാകാരങ്ങളായ നിരവധി ഗാലക്‌സികൾ നിറഞ്ഞ പ്രപഞ്ചത്തിൽ, ശരാശരി വലിപ്പം മാത്രമുള്ള ആകാശഗംഗ എന്ന ഗാലക്‌സിയിലെ അതിസാധാരണമായ ഒരു ചെറുനക്ഷത്രത്തിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഗ്രഹത്തിലാണ് താൻ വസിക്കുന്നതെന്നു പ്രപഞ്ചകേന്ദ്രസ്ഥാനീയനെന്നു കരുതിയിരുന്ന മനുഷ്യന് സ്വന്തം കാഴ്ചയിലൂടെ തന്നെ ബോദ്ധ്യപ്പെടുകയായിരുന്നു.

 ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടിരുന്നു. ഈ വിശ്വാസത്തെ ആകപ്പാടെ തകർത്തു കളയുന്ന ആശയമാണ് കോപ്പർനിക്കൻ വിപ്ലവം അവതരിപ്പിച്ചത്.  ഭൗമകേന്ദ്രലോകത്തിനു പകരം സൗരകേന്ദ്രലോകത്തെ സ്ഥാപിക്കുകയാണ് കോപ്പർനിക്കസ് ചെയ്തത്.
ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടിരുന്നു. ഈ വിശ്വാസത്തെ ആകപ്പാടെ തകർത്തു കളയുന്ന ആശയമാണ് കോപ്പർനിക്കൻ വിപ്ലവം അവതരിപ്പിച്ചത്. ഭൗമകേന്ദ്രലോകത്തിനു പകരം സൗരകേന്ദ്രലോകത്തെ സ്ഥാപിക്കുകയാണ് കോപ്പർനിക്കസ് ചെയ്തത്.

ജീവനെ ​തേടി

ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള പല ധാരണകളെയും പൊളിച്ചെഴുതുന്നതിനും നവീകരിക്കുന്നതിനും പുതിയ ധാരണകളെ സ്വരൂപിക്കുന്നതിനും അഭൂതപൂർവ്വമായ സംഭാവനകളാണ് ഹബ്ൾ ടെലസ്‌ക്കോപ്പ് നൽകിയത്. നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിന്റെ വ്യാപ്തി കുറഞ്ഞത് 93 ബില്യൺ പ്രകാശവർഷമാണെന്ന് മനസ്സിലാക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതിന്റെ യഥാർത്ഥ വലിപ്പം ഇപ്പോഴും അജ്ഞാതമാണ്. പ്രപഞ്ചത്തിന്റെ ആകെ വലിപ്പം ഇപ്പോൾ നിരീക്ഷിക്കാവുന്ന ഭാഗത്തേക്കാൾ വളരെ വലുതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. നിരീക്ഷിതപ്രപഞ്ചത്തിന്റെ അരികിലുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം നമ്മിൽ എത്താൻ 13.82 ബില്യൺ വർഷങ്ങളെടുക്കും. മഹാവിസ്‌ഫോടനത്തിനു ശേഷം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് പ്രപഞ്ചവിജ്ഞാനീയസിദ്ധാന്തങ്ങൾ പറയുന്നത്. ഇത് ത്വരിതഗതിയിലുള്ള വികാസമാണ്. പ്രപഞ്ചവികാസം മൂലം താരാപഥങ്ങൾ തമ്മിലുള്ള ദൂരം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇരുണ്ട ഊർജ്ജമാണ് ഈ വികാസത്തെ നയിക്കുന്നത്.

ഡോ. മധുസൂദൻ 'ഹൈസിയൻ' എന്ന് സവിശേഷനാമം നൽകി തരംതിരിച്ചിരിക്കുന്ന ഒരു ഗ്രഹമായ K2-18b ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷമുള്ളതാണെന്നു കരുതപ്പെടുന്നു. ഈ ഗ്രഹം ഭൂമിയേക്കാൾ 8.6 മടങ്ങ് വലുതാണ്, നമ്മുടെ ഗ്രഹത്തേക്കാൾ 2.6 മടങ്ങ് വ്യാസവുമുണ്ട്. നെപ്റ്റ്യൂണിനേക്കാൾ ചെറുതാണ്.

പ്രപഞ്ചത്തിന്റെ വൈപുല്യത്തേയും അപാരതയേയും കുറിച്ചുള്ള ധാരണ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഭൂമിയെ പോലെ ജീവൻ ആവിർഭവിച്ചിട്ടുള്ള ഇടങ്ങൾ ഉണ്ടായിരിക്കാമെന്ന ചിന്തയിലേക്ക് നയിക്കുക സ്വാഭാവികമാണല്ലോ? സയൻസ് ഫിക്ഷനുകളും പറക്കും തളികകളെ കുറിച്ചുള്ള കഥകളും വളരെക്കാലമായി അന്യഗ്രഹജീവികൾ എന്ന ആശയത്തെ ഉയർത്തിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളിലൊന്നായ ചൊവ്വ ഒരു വികസിത നാഗരികതയുടെ ആവാസകേന്ദ്രമായിരിക്കാമെന്ന അനുമാനവും സൃഷ്ടിക്കപ്പെട്ടിരുന്നു. അടുത്തകാലം വരെ ജീവൻ തേടിയുള്ള അന്വേഷണത്തിന്റെ കേന്ദ്രബിന്ദു ചൊവ്വയായിരുന്നു. നമ്മുടെ സൗരയൂഥത്തിനു പുറത്ത് മറ്റൊരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ ഗ്രഹത്തെ കണ്ടെത്തുന്നതോടെ അന്വേഷണത്തിന്റെ ഈ അവസ്ഥ മാറിത്തീർന്നു. ഇത്തരം ആറായിരത്തോളം ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതോടെ ഈ എക്‌സോപ്ലാനറ്റുകളുടെ അന്തരീക്ഷത്തിന്റെ രാസഘടന വിശകലനം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ വികസിപ്പിക്കാൻ തുടങ്ങി. ഈ ഗ്രഹങ്ങളിൽ നിന്നുള്ള ബയോസിഗ്നേച്ചറുകൾ തിരയാൻ തുടങ്ങി. പത്തു ബില്യൻ ഡോളർ ചെലവഴിച്ചു നിർമ്മിച്ച ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് ഈ അന്വേഷണങ്ങളിൽ പ്രധാന സഹായിയായി മാറി. നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി, കാനേഡിയൻ സ്‌പേസ് ഏജൻസി എന്നിവയുടെ സംയുക്തസംരംഭമായിരുന്നു ഇത്. മഹാസ്‌ഫോടനത്തിനു ശേഷമുള്ള ആദ്യത്തെ ഊർജ്ജജ്വാല മുതൽ ജീവന്റെ ഉത്ഭവത്തിനും നിലനിൽപ്പിനും കാരണമാകുന്ന നക്ഷത്ര-ഗ്രഹവ്യവസ്ഥകളുടെ രൂപീകരണം വരെ, ഈ പ്രപഞ്ചത്തിന്റെ ഓരോ ഘട്ടത്തിന്റേയും ചരിത്രത്തെ അറിയാൻ ഈ ദൂരദർശിനി ഉപയോഗപ്പെടുമെന്നു കരുതപ്പെട്ടിരുന്നു. ഇപ്പോൾ ഒരു ജൈവവ്യവസ്ഥയുടെ കണ്ടെത്തലിലേക്കു നീങ്ങിയേക്കാവുന്ന ചില ഫലങ്ങളാണ് ഈ ദൂരദർശിനിയിലൂടെയുള്ള നിരീക്ഷണങ്ങളിലൂടെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ നിക്കു മധുസൂദന്റെ നേതൃത്വത്തിലള്ള സംഘം കണ്ടെത്തിയിരിക്കുന്നത്.

നിക്കു മധുസൂദൻ
നിക്കു മധുസൂദൻ

K2-18b നൽകുന്ന
അടയാളങ്ങൾ

ഭൂമിയിൽ നിന്ന് ഏകദേശം 124 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന എക്‌സോപ്ലാനറ്റ് K2-18b-യെ കുറിച്ചുള്ള ഗവേഷണം ആ ഗ്രഹത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെയും മീഥെയ്‌ന്റെയും സാന്നിധ്യം വെളിപ്പെടുത്തുന്നു, പക്ഷേ ശാസ്ത്രജ്ഞരുടെ ശ്രദ്ധ ഏറെ ആകർഷിച്ചത് വ്യത്യസ്തമായ മറ്റൊരു രാസവസ്തുവിന്റെ സാന്നിധ്യമായിരുന്നു. ഈ എക്‌സോപ്ലാനറ്റിൽ ഡൈമെഥൈൽ സൾഫൈഡിന്റെ സൂചനകൾ ഉണ്ടായിരുന്നു. ഇത് ഹൈസിയൻ ലോകങ്ങളിൽ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ച ജീവശാസ്ത്രത്തിന്റെ ഒരു മുദ്രയാണ്.

അതായത്, ഭൂമിയിലെ ജീവജാലങ്ങൾ ഉത്പാദിപ്പിക്കുന്ന ഡൈമിഥൈൽ സൾഫൈഡ് (DMS) എന്ന തന്മാത്രയുടെ സാന്നിധ്യം K2-18bയിൽ കണ്ടെത്തിയിരിക്കുന്നു. ഒരു എക്‌സോ പ്ലാനറ്റിന്റെ അന്തരീക്ഷത്തിൽ കാർബൺ അധിഷ്ഠിത ജൈവതന്മാത്രകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. നിക്കു മധുസൂദന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള സംഘത്തിന്റെ കണ്ടെത്തൽ K2-18bയിൽഒരു ജൈവമണ്ഡലം ഉണ്ടാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. ഭൂമിക്കപ്പുറത്തു ജീവന്റെ അടയാളങ്ങൾ കണ്ടെത്തുന്ന ഒരു സുപ്രധാന കാൽവയ്പ്പായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു.'സൗരയൂഥത്തിനപ്പുറത്തുള്ള ജീവൻ കണ്ടെത്തുന്ന ഒരു പരിവർത്തന നിമിഷമാണിത്, നിലവിൽ വാസയോഗ്യമായ ഗ്രഹങ്ങളിൽ ബയോസിഗ്നേച്ചറുകൾ കണ്ടെത്തുന്നത് സാധ്യമാണെന്ന് ഞങ്ങൾ തെളിയിച്ചിരിക്കുന്നു. നിരീക്ഷണജ്യോതിർജീവശാസ്ത്രത്തിന്റെ യുഗത്തിലേക്ക് നമ്മൾ പ്രവേശിച്ചിരിക്കുന്നു' ആസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ രചയിതാവു കൂടിയായ നിക്കു മധുസൂദൻ പറയുന്നു. K2-18b-യുടെ അന്തരീക്ഷം വിശകലനം ചെയ്യാനും ഡൈമിഥൈൽ സൾഫൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താനും ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി് ഉപയോഗിച്ചുള്ള പഠനങ്ങളാണ് സഹായകമായത്.

ഡോ. മധുസൂദൻ 'ഹൈസിയൻ' എന്ന് സവിശേഷനാമം നൽകി തരംതിരിച്ചിരിക്കുന്ന ഒരു ഗ്രഹമായ K2-18b ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷമുള്ളതാണെന്നു കരുതപ്പെടുന്നു. ഈ ഗ്രഹം ഭൂമിയേക്കാൾ 8.6 മടങ്ങ് വലുതാണ്, നമ്മുടെ ഗ്രഹത്തേക്കാൾ 2.6 മടങ്ങ് വ്യാസവുമുണ്ട്. നെപ്റ്റ്യൂണിനേക്കാൾ ചെറുതാണ്. ലിയോ നക്ഷത്രസമൂഹത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ സൂര്യനേക്കാൾ ചെറുതും തിളക്കമില്ലാത്തതുമായ ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ഇത് പ്രദക്ഷിണം ചെയ്യുന്നത്. അതിന്റെ ഉപരിതല താപനില ദ്രാവകജലം നിലനിൽക്കാൻ സാദ്ധ്യത നൽകുന്നതാണെന്നും ഗ്രഹത്തിൽ സമുദ്രങ്ങൾ ഉണ്ടാകാമെന്നും കരുതപ്പെടുന്നു. ഈ സവിശേഷതകൾ അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനു പ്രതീക്ഷ നൽകുന്ന ഒന്നാക്കി ഈ ഗ്രഹത്തെ മാറ്റുന്നു. ഗ്രഹത്തിൽ കണ്ടെത്തിയിരിക്കുന്ന ഡൈമിഥൈൽ സൾഫൈഡ് അതീവ പ്രാധാന്യവും ക്ഷമതയുമുള്ള ഒരു ബയോസിഗ്നേച്ചറാണ്, അതായത് ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒരു തന്മാത്രയാണിത്. ഭൂമിയിൽ, സമുദ്രത്തിലെ ആൽഗകളും മറ്റുചില ജീവികളുമാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്.

ഡോ. മധുസൂദൻ 'ഹൈസിയൻ' എന്ന് സവിശേഷനാമം നൽകി തരംതിരിച്ചിരിക്കുന്ന ഒരു ഗ്രഹമായ K2-18b ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷമുള്ളതാണെന്നു കരുതപ്പെടുന്നു. ഈ ഗ്രഹം ഭൂമിയേക്കാൾ 8.6 മടങ്ങ് വലുതാണ്, നമ്മുടെ ഗ്രഹത്തേക്കാൾ 2.6 മടങ്ങ് വ്യാസവുമുണ്ട്.
ഡോ. മധുസൂദൻ 'ഹൈസിയൻ' എന്ന് സവിശേഷനാമം നൽകി തരംതിരിച്ചിരിക്കുന്ന ഒരു ഗ്രഹമായ K2-18b ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷമുള്ളതാണെന്നു കരുതപ്പെടുന്നു. ഈ ഗ്രഹം ഭൂമിയേക്കാൾ 8.6 മടങ്ങ് വലുതാണ്, നമ്മുടെ ഗ്രഹത്തേക്കാൾ 2.6 മടങ്ങ് വ്യാസവുമുണ്ട്.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്ന് ഇതുവരെ ലഭിച്ച എല്ലാ ഡാറ്റയും K2-18b ജീവൻസാദ്ധ്യമായ ഒരു ഹൈസിയൻ ലോകമാണെന്ന് വിശദീകരിക്കുന്ന സാഹചര്യമുണ്ട്. 'എങ്കിലും, നമ്മൾ തുറന്നിരിക്കുകയും മറ്റു സാഹചര്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുകയും വേണം’. നമ്മുടെ അനുമാനം ലളിതമായ സൂക്ഷ്മജീവികളുടെ ജീവിതമാണ്. ഈ ഗ്രഹത്തിലെ സമുദ്രങ്ങൾ ഭൂമിയേക്കാൾ ചൂടുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ ബഹുകോശ ജീവികളെക്കുറിച്ചോ ബുദ്ധിയുള്ള ജീവികളെ കുറിച്ചോ നമുക്ക് പറയാൻ കഴിയില്ല. ഡി എം എസ് സാന്നിദ്ധ്യം 99.7% ഉറപ്പോടെ കണ്ടെത്തിയതായാണ് പറയുന്നത്. അതായത് നിരീക്ഷണം ഒരു സ്റ്റാറ്റിസ്റ്റിക്കൽ ആകസ്മികത മാത്രമാകാനുള്ള സാധ്യത 0.3% മാത്രമാണ്. വാതകത്തിന്റെ സാന്ദ്രത അവയുടെ ഭൂമിയുടെ അന്തരീക്ഷത്തിലെ സാന്ദ്രതയേക്കാളും കൂടുതലാണ്. ഇത് ജൈവികപ്രവർത്തനമില്ലാതെ വിശദീകരിക്കാൻ പ്രയാസമാണ്. ഭൂമിയിൽ, ഡൈമിഥൈൽ സൾഫൈഡ് ജീവനുള്ള ആൾഗകൾ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ, K2-18b-ക്കു ചുറ്റുമുള്ള ബയോസിഗ്നേച്ചറുകൾ യഥാർത്ഥമാണെന്ന് വ്യക്തമായി തെളിയിക്കാൻ രണ്ടുവർഷത്തിനുള്ളിൽ മതിയായ ഡാറ്റ ലഭിക്കുമെന്ന് പ്രൊഫസർ മധുസൂദൻ പ്രതീക്ഷിക്കുന്നു. ടെക്‌സസിലെ സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്‌പേസ് സയൻസ് ഡിവിഷനിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ഗ്ലെയിൻ പറയുന്നു.

ഡോ. നിക്കു മധുസൂദന്റെ ശാസ്ത്രപ്രബന്ധത്തിലും മറ്റും തെളിയുന്നതു പോലെ ഭൂമിയിലേതു പോലെ കാർബണിനെ ആധാരമാക്കുന്ന ജൈവവ്യവസ്ഥകളെയാണ് ശാസ്ത്രജ്ഞന്മാർ അന്വേഷിക്കുന്നത്.

K2-18b-യിൽ നിന്നുള്ള സമ്പന്നമായ ഡാറ്റ അതിനെ ഒരു അമ്പരപ്പിക്കുന്ന ലോകമാക്കി മാറ്റുന്നു. ഈ ഏറ്റവും പുതിയ ഡാറ്റ നമ്മുടെ ധാരണയ്ക്ക് വിലപ്പെട്ട സംഭാവനയാണ്. എന്നിരുന്നാലും,ഡാറ്റ കഴിയുന്നത്ര സമഗ്രമായി പരിശോധിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്ന ഡാറ്റ വിശകലനത്തിൽ കൂടുതൽ സ്വതന്ത്രമായ പ്രവർത്തനങ്ങൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു'

ഈ ഗവേഷണങ്ങളെ വർദ്ധമാനമായി സഹായിച്ചേക്കാവുന്ന ചില പശ്ചാത്തലസൗകര്യങ്ങൾ ഇപ്പോഴും ഒരുക്കപ്പെടുന്നുണ്ട്. ഈ ദശകത്തിന്റെ അവസാനത്തിൽ യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ ടെലിസ്‌കോപ്പ് ഓൺലൈനിൽ വരും. അത് ചിലിയൻ മരുഭൂമിയിലെ തെളിഞ്ഞ ആകാശത്തേക്ക് 39 മീറ്റർ വ്യാസമുള്ള വലിയ കണ്ണാടിയുമായി നിലയുറപ്പിക്കും. മുൻഗാമികളേക്കാൾ കൂടുതൽ വിശദാംശങ്ങൾ കാണാൻ ഈ ദൂരദർശിനിക്കു കഴിയും. 2030-കളാകുമ്പോഴേക്കും നാസ ഹാബിറ്റബിൾ വേൾഡ്‌സ് ഒബ്‌സർവേറ്ററി ആസൂത്രണം ചെയ്യുന്നതോടെ കെ2-18ബിക്കു സമാനമായ ഗ്രഹങ്ങളുടെ അന്തരീക്ഷം കണ്ടെത്താനും മാതൃകാപരിശോധനകൾ നടത്താനും കഴിയും.

ആരാണ്
ഡോ. നിക്കു മധുസൂദൻ?

K2-18b ഗവേഷണത്തിലെ മുഖ്യശാസ്ത്രജ്ഞനായ നിക്കു മധുസൂദനെ കുറിച്ച്:
കേംബ്രിഡ്ജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിൽ ജ്യോതിശാസ്ത്രത്തിന്റെയും എക്‌സോപ്ലാനറ്ററി സയൻസിന്റെയും പ്രൊഫസറാണ് ഇന്ത്യൻ വംശജനായ ഡോ. മധുസൂദൻ. അവിടെ അദ്ദേഹം 'ഹൈസിയൻ ടീമിനെ' നയിക്കുന്നു. ഡോ. മധുസൂദന്റെ ഗവേഷണം എക്‌സോപ്ലാനറ്ററി വിഭാഗത്തിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലും ഘടനയിലും അവയുടെ ജീവൻ നിലനിർത്താനുള്ള കഴിവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഈ ഗ്രഹങ്ങളുടെ അന്തരീക്ഷം, ഉൾഭാഗങ്ങൾ, രൂപീകരണപ്രക്രിയകൾ, ആവാസവ്യവസ്ഥ, ബയോസിഗ്നേച്ചറുകൾ, ഹൈസിയൻ ലോകങ്ങളെക്കുറിച്ചുള്ള പഠനം എന്നീ വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഗവേഷണം വ്യാപിച്ചിരിക്കുന്നു. വാരണാസി IIT-യിൽ നിന്ന് ബിടെക് നേടി, പിന്നീട് അദ്ദേഹം MIT-യിൽ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടി. പ്രശസ്ത എക്‌സോപ്ലാനറ്റ് ഗവേഷകയായ ഡോ. സാറാ സീഗറിനൊപ്പം പ്രവർത്തിച്ചു. 2009-ൽ അദ്ദേഹം ഡോക്ടറേറ്റ് ചെയ്തത് സൗരയൂഥേതരഗ്രഹങ്ങളുടെ അന്തരീക്ഷസവിശേഷതകൾ കണ്ടെത്തുന്നതിലായിരുന്നു - ഇപ്പോഴും അദ്ദേഹം ഗവേഷണം തുടരുന്ന മേഖലയാണിത്.

124 വർഷം മുമ്പുള്ള
സൂചനകൾ

K2-18b എന്ന ഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 124 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രകാശവർഷം എന്നത് ഒരു വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് - 9.5 ട്രില്യൺ കിലോമീറ്റർ. അതായത് 1178 ട്രില്യൻ കിലോമീറ്റർ അകലെയാണ് K2-18b. നാം ഏതെങ്കിലും സന്ദേശങ്ങൾ അവിടുത്തെ ജീവികൾക്ക് അയച്ചാൽ, അത് പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽ പോലും 124 വർഷങ്ങൾക്കുശേഷമേ അവിടെ എത്തിച്ചേരൂ. അതുപോലെ ഇവിടെ ഡോ. മധുസൂദനും മറ്റും വിശ്ലേഷണം ചെയ്ത പ്രകാശരേഖകൾ യഥാർത്ഥത്തിൽ 124 വർഷങ്ങൾക്കു മുന്നേ അവിടെനിന്ന് പുറപ്പെട്ടതാണ്. അവിടെ ബുദ്ധിയുള്ള ജീവികൾ വസിക്കുന്നുണ്ടെങ്കിൽ അവരുമായി നാം എങ്ങനെയാണ് വിനിമയങ്ങൾ നടത്തുക? അവരുമായുള്ള നമ്മുടെ വിനിമയങ്ങൾ എന്തായിരിക്കും?

K2-18b എന്ന ഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 124 പ്രകാശവർഷം അകലെയാണ്  സ്ഥിതിചെയ്യുന്നത്. ഒരു പ്രകാശവർഷം എന്നത് ഒരു വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് - 9.5 ട്രില്യൺ കിലോമീറ്റർ.
K2-18b എന്ന ഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 124 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രകാശവർഷം എന്നത് ഒരു വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് - 9.5 ട്രില്യൺ കിലോമീറ്റർ.

ഡോ. നിക്കു മധുസൂദന്റെ ശാസ്ത്രപ്രബന്ധത്തിലും മറ്റും തെളിയുന്നതു പോലെ ഭൂമിയിലേതു പോലെ കാർബണിനെ ആധാരമാക്കുന്ന ജൈവവ്യവസ്ഥകളെയാണ് ശാസ്ത്രജ്ഞന്മാർ അന്വേഷിക്കുന്നത്. കാർബൺ അല്ലാതെ മറ്റു രാസമൂലകങ്ങളെ ആധാരമാക്കുന്ന ജൈവവ്യവസ്ഥകൾക്കു സാദ്ധ്യതയില്ലേ? ധിഷണയുള്ള അന്യഗ്രഹജീവികളെ കണ്ടെത്തിയാൽ അവരുടെ കഴിവുകളും ഇന്ദ്രിയശേഷികളും മനുഷ്യരുടേതു പോലെയാകണമെന്നില്ല. അവരുടെ ഗ്രഹത്തിന്റെ സാഹചര്യങ്ങൾക്കും പരിസ്ഥിതിക്കും അനുസരിച്ച് പരിണമിക്കുകയും രൂപപ്പെടുകയും ചെയ്തവരായിരിക്കുമല്ലോ, അവർ? അവരുടെ ധൈഷണികപ്രവർത്തനങ്ങൾ - കല, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം - നമ്മുടേതു പോലെയായിരിക്കുമോ? ശാസ്ത്രം സാർവ്വലൗകികമാണെന്നാണല്ലോ ശാസ്ത്രജ്ഞന്മാർ കരുതുന്നത്. നമ്മുടെ അന്യഗ്രഹഗവേഷണങ്ങളുടെ അടിസ്ഥാനമായി പോലും ശാസ്ത്രത്തിന്റെ സാർവ്വലൗകികതയെ കുറിച്ചുള്ള ധാരണ പ്രവർത്തിക്കുന്നുണ്ട്. ധിഷണാശാലികളായ അന്യഗ്രഹജീവികൾ നമ്മുടെ ഭൗതികശാസ്ത്രത്തെ അതേപടി പുനരാവിഷ്‌ക്കരിച്ചിട്ടുണ്ടാകുമോ? തീർച്ചയായും അവരുടെ പരിസ്ഥിതിയും പരിണാമവും രൂപപ്പെടലും അവരിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ നമ്മുടേതു പോലെ ആയിരിക്കില്ല. നാം കാണുന്ന തരംഗദൈർഘ്യങ്ങളിൽ അവർക്കു കാഴ്ചാശേഷി ഉണ്ടാകണമെന്നില്ല. നാം കേൾക്കുന്ന ശബ്ദാവൃത്തികൾ അവർ കേൾക്കണമെന്നില്ല. ഇതെല്ലാം ശാസ്ത്രപ്രവർത്തനത്തിലും പ്രതിഫലിക്കും. സാംസ്‌കാരികമായ ഘടകങ്ങളുടെ പ്രവർത്തനം വരുത്തുന്ന മാറ്റങ്ങളുമുണ്ടാകും. എങ്കിലും സവിശേഷപഠനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും അവരുടെ ശാസ്ത്രസിദ്ധാന്തങ്ങളെ അവരുടെ ഭാഷയിൽ നിന്നും നമ്മുടെ ഭാഷയിലേക്കു വിവർത്തനം ചെയ്താൽ നമ്മുടെ ശാസ്ത്രസിദ്ധാന്തങ്ങളുടെ അതേ ഫലങ്ങൾ ലഭിക്കുമോ? ശാസ്ത്രം സാർവ്വലൗകികമാണെങ്കിൽ അങ്ങനെ സംഭവിക്കണം.


Summary: Research on the exoplanet K2-18b, located 124 light-years from Earth, has led to a major discovery. V Vijayakumar writes in detail.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments