കാൾ സാഗൻ / Photo: pxhere

സൂര്യഹൃദയം ആവഹിച്ച സഞ്ചാരി

വിവിധ മേഖലകളിലെ പ്രതിഭാശാലികളുമായി ഒരു മാധ്യമപ്രവർത്തകൻ വർഷങ്ങൾക്കുമുമ്പ് നടത്തിയ അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും ഓർമയിൽനിന്ന്, ആ വ്യക്തികളെ വീണ്ടെടുക്കുന്ന ഒരു സഞ്ചാരമാണിത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗനുമായി തൊണ്ണൂറുകളുടെ തുടക്കത്തിൽ മുംബൈയിൽ വച്ച് നടത്തിയ അഭിമുഖത്തിൽനിന്ന് ഈ പരമ്പര തുടങ്ങുന്നു

ത്രപ്രവർത്തനം ഒരു യാത്രയാണ്.
സഞ്ചാരീഭാവങ്ങൾ മാറിമറിയുന്ന സഞ്ചാരം.
അങ്ങനെ മാറിമറിയാത്തപക്ഷം ഇത് കേവലമൊരു ഗുമസ്തവേല.
ഉല്ലസിക്കാൻ, ഊരുകാണാൻ, ഉദ്യോഗാർഥം...യാത്രകൾ പലവിധമുണ്ടുലകിൽ സുലഭം.
അത്തരം സഞ്ചാരങ്ങളിൽ ഹാജരുവെക്കാത്ത ഒന്നുണ്ട്- ആന്തരിക സഞ്ചാരം. പറഞ്ഞുവന്നാൽ, അതിന് ഒരു പുറപ്പാടുതന്നെ വേണ്ടതില്ല.
ചുമ്മാ, മുറിയിലടച്ചിരുന്നാലും തോണിയേറും, മനസ്സ്.

തെല്ലൊരബദ്ധവശാൽ വന്നുപെട്ട ഈ ചെറുതൊഴിലിൽ അകസഞ്ചാരത്തിന്റെ പ്രപഞ്ചം ഒളിഞ്ഞുകിടക്കുന്നത് ആദ്യമറിയുന്നത് വൃത്താന്തങ്ങളുടെ ജാതകം പരതാൻ തുടങ്ങിയപ്പോഴാണ്- കാഴ്ചയ്ക്കും കേൾവിക്കുമപ്പുറമെന്ത്?
ആ ചോദ്യമാണ് നാന്ദി.
വേഗം മടുപ്പിക്കുന്ന രാജവീഥികളിൽനിന്ന് ഊടുവഴികൾ കയറുമ്പോൾ അറിഞ്ഞുതുടങ്ങും, കാഴ്ച ഒരു ലേബ്രിന്താണ്.
വിശേഷിച്ചും, രണ്ടു ജോഡി കരചരണങ്ങളും കൽപനാസ്വരം പോലെ ഒരൊഴുക്കൻ കഴുത്തും അതിന്മേലുറപ്പിച്ച മിസ്റ്ററി കുംഭവും പേറിയ ചർമാവൃതമായ ആ ജീവരൂപം- മനുഷ്യൻ.

ഓരോ മനുഷ്യരൂപവും കൗതുകം ത്രസിപ്പിക്കുന്ന പ്രേരകമാകുമ്പോൾ, ചോദ്യചിഹ്‌നത്തിന്റെ ആകൃതിയാകും, മനസ്സിന്.
പേഴ്‌സണാലിറ്റി- ഇന്റർവ്യൂവിന്റെ പ്രാഥമിക മൂലധനമാണത്.

ജേണലിസത്തിന് ഒരു സവിശേഷതയുണ്ട്, മിക്ക തൊഴിലുകൾക്കും ഇല്ലാത്തൊരു സൗഭാഗ്യം.
ഇവിടില്ല, കൗതുകത്തിന് പരിധികൾ. Sky is the limit എന്ന ക്ലീഷേ പോലും അസംബന്ധമാക്കുന്ന ഒരപരിമേയത.
ഒരിക്കൽ ഒരു പത്രാധിപർ പരിഹാസച്ചുവയോടെ തിരക്കി, ‘‘ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും എഴുതിക്കളയും, ല്ലേ?’’.
ഔചിത്യം കൊണ്ട് മറുപടി ചെറുചിരിയിലൊതുക്കിയപ്പോൾ വിടാൻ ഭാവമില്ല ആശാന്: ‘‘ന്താ ചിരിച്ചുകളഞ്ഞത്?''.
ഗത്യന്തരമില്ലാതെ പറഞ്ഞുപോയി; ക്ഷമിക്കണം- സർ, ആകാശത്തിനും അപ്പുറത്തുനിന്നാണ് പണി തുടങ്ങിപ്പോയത്.
പത്രാധിപർക്ക് തിരിഞ്ഞില്ല. കൊച്ചുകൊച്ച് ആകാശങ്ങളുള്ള വല്യവല്യ ആളുകൾക്ക് അതങ്ങനെയാണ്, ഖഗോളം തിരിഞ്ഞുവരാൻ കാലമെടുക്കും.

പറഞ്ഞത് നേരമ്പോക്കായിരുന്നില്ല, തർക്കുത്തരവും.

കാൾ സാഗൻ, ഹൈസ്കൂൾ പഠനകാലത്ത് (1951)

പത്രപ്രവർത്തനയാത്രയിലെ ആദ്യ കാഴ്ചകളിലൊന്ന് അങ്ങനെയായിപ്പോയി. ഗഗനസീമകൾക്കപ്പുറത്തേക്ക്​ കണ്ണും കാതും നീട്ടിയ ഒരപൂർവ ശിരസ്സ്. NASA യുടെ പ്ലാനറ്ററി സ്റ്റഡീസ് മേധാവി, ശാസ്ത്രത്തെ ജനഹൃദയങ്ങളോട് അടുപ്പിച്ച അൻപഴകുള്ളൊരു പേനയുടെ ഉടമ, ക്ഷീരപഥങ്ങൾക്കപ്പുറമെങ്ങാനും ജീവന്റെ അനച്ചയുണ്ടോന്ന് നോക്കിപ്പോയ സഞ്ചാരി- കാൾ എഡ്വേഡ് സാഗൻ.
ഒളിമങ്ങിയ രാവിന്റെ നീലമൂടാപ്പിൽ നിനച്ചിരിക്കാതെ ഒരു വാൽനക്ഷത്രം പൊടുന്നനെ പാളീവീണാൽ? അതാണ് അന്ന് സംഭവിച്ചത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച. ഡോ. വെങ്കട വരദനുള്ളതാണ് നന്ദി- മുംബൈയിലെ നെഹ്‌റു പ്ലാനറ്റോറിയം ഡയറക്ടർ. ഔൽസുക്യം ചിറകുവെച്ച സ്വരത്തിൽ അദ്ദേഹമാണറിയിച്ചത്, ശാസ്ത്രലോകത്തെ വാനമ്പാടിയുടെ വരവ്.

പഠിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ടിരുന്നു, ‘കോസ്‌മോസ്’ ടെലിവിഷൻ പരമ്പര. ഞായറാഴ്ചകളിൽ രാവിലെ പതിനൊന്നിന്. തിരശ്ശീല നിറഞ്ഞ് സാഗൻ, പക്ഷെ, കേന്ദ്രകഥാപാത്രം മറ്റൊരാളാണ്: പ്രപഞ്ചം.
വാഷിങ്ടൺ യൂനിയൻ സ്‌റ്റേഷനിലെ ഒരു പോർട്ടർ വരുന്നുണ്ട്, ഒരെപ്പിസോഡിൽ. വണ്ടിയിറങ്ങിവന്ന സാഗന്റെ ലഗേജ് ചുമന്നിട്ട് അയാൾ കൂലി വാങ്ങാൻ വിസമ്മതിക്കുന്നു. നിർബന്ധിച്ചപ്പോൾ സാഗനോട് അയാൾ കാരണം പറഞ്ഞു: You gave me the Universe.

ടി.വി പെട്ടിയിലെ ഒരു ശാസ്ത്രപരിപാടി വാഷിങ്ടണിലെ ചുമട്ടുകാരൻ തൊട്ട് ചെങ്ങന്നൂരിലെ ഒരു നാട്ടിൻപുറ വിദ്യാർഥി വരെ ഭൂഗോളത്തിൽ എത്ര ജനലക്ഷങ്ങളെയാണ് വശീകരിച്ചുകളഞ്ഞത്! ദൃശ്യവിസ്മയമായിരുന്നില്ല കോസ്‌മോസ് സീരീസ്, വിസ്മയങ്ങളുടെ ദൃശ്യപരമ്പരയായിരുന്നു. പ്രകാശവേഗത്തിൽ തൊടുത്താൽ പദാർഥമേതും തരംഗരൂപമാളുന്നത്, ത്രിമാനങ്ങൾക്കപ്പുറം സ്ഥല- കാലങ്ങളുടെ ഏകാത്മകത, ജീവന്റെ ഉയിരെടുപ്പ്, സൂര്യന്റ മരണം, പ്രപഞ്ചോൽപ്പത്തി, പ്രണവം... പിന്നെ ഈജിപ്ത്യൻ ഹെറോഗ്ലിഫിക്‌സും എസ്‌കിമോകളുടെ തീൻ വിശേഷവും ഇൻകയിലെ മിത്തും എന്നുവേണ്ട ജീവിതത്തിൽ നാം കണ്ണടച്ചുവിടുന്ന നിത്യസാധാരണത്വങ്ങളുടെ മിസ്റ്ററികൾ വരെ. ഓരോന്നും രമ്യഭാസുരമായി അനാവരണം ചെയ്യുന്നതുകാൺകെ, ശാസ്ത്രമറിയുന്നോരും അല്ലാത്തോരും ഒന്നുപോലെ ആശ്ചര്യചിഹ്‌നത്തിന്റെ സന്ധിബന്ധുക്കളായിത്തീരുന്നു. മാലോകരുടെ ഈ വ്യാക്ഷേപകാനുഭവത്തിന്റെ ചാലകശക്തിയോ- ഒരൊറ്റ മനുഷ്യൻ, അയാളുടെ അദമ്യമായ പ്രപഞ്ച കൗതുകം.

കാൾ സാഗൻ കോസ്മോസ് സീരിസിന്റെ സെറ്റിൽ

അത് ഏറ്റവുമരികെനിന്ന് കണ്ടയാളോളം മറ്റാരുണ്ട് പറഞ്ഞുതരാൻ? ആൻ ഡ്രുയാൻ പ്രസിദ്ധമായ ആ ടി.വി പരമ്പരയുടെ നിർമാണക്ലേശത്തെപ്പറ്റി കുറിച്ചത് സ്വന്തം ജീവിതപങ്കാളിക്കുചേർന്ന വെളിപ്പെടുത്തലായി: It was nothing but climbing Mr. Cosmos.

കാലിഫോർണിയയിലെ പാറക്കെട്ടുകൾ നിറഞ്ഞ ഒരു കടപ്പുറത്തായിരുന്നു തുടക്കം. സാഗരം സാക്ഷിയായി സാഗൻ പറഞ്ഞുതുടങ്ങുന്നു: The Cosmos is all that is or ever was or ever will be. അനന്തരം, ഒരു ഭാവനായാനത്തിൽ സാഗനെ കടത്തുന്നു, പ്രപഞ്ചത്തിലൂടൊരു ടൈം ട്രാവൽ. അലക്‌സാൻഡ്രിയയിലെ പ്രാചീന ഗ്രന്ഥാലയത്തിലേക്ക്, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലൂന്നിയ നിമിഷത്തിലേയ്ക്ക്, ജ്യോതിശാസ്ത്രത്തിന്റെ ജാതകത്തിലേയ്ക്ക്...ഇടയ്ക്കിടെ ജ്യോതിഷവും അന്ധവിശ്വാസങ്ങളും മിത്തുകളുടെ ഉള്ളറകളും പൊളിച്ചടുക്കുന്ന നർമഭാസുരമായ പര്യവേഷണങ്ങൾ. മനുഷ്യമസ്തിഷ്‌കത്തിന്റെ ഉൾമടക്കുകളിലെ മുത്തും പവിഴവും തേടിയുള്ള മുങ്ങാംകുഴി വേറെ. ഒടുവിലൊടുവിൽ, നരവംശത്തിന്റെ അസ്തമനസൂചന ചൊരിയുന്ന ദുരന്തഛവി. സത്യത്തിൽ, സാഗന്റെ പേനയുതിർത്ത പ്രസാദാത്മകതക്ക് ഈ കരിനിഴൽ ഒരാന്റിക്ലൈമാക്‌സാണ്. അതുപിന്നാലെ പറയാം.

രസമെന്തെന്നാൽ, അറിഞ്ഞവന്റെ ഗർവല്ല അറിയാനുള്ള കൗതുകമായിരുന്നു ഓരോ ചോദ്യത്തോടും ആ മനുഷ്യന്റെ പ്രതികരണത്തിൽ. എങ്ങനെ ഈ ചോദ്യങ്ങളുണ്ടാകുന്നു എന്നതിലെ കൗതുകം. ആ പ്രഭവം കൂടിയറിഞ്ഞുകൊണ്ടുള്ള മറുപടികൾ.

ഗണിതകണിശതയുള്ള ന്യായയുക്തികൾ നിരത്തുമ്പോൾ തന്നെ കാവ്യാത്മകമായിരുന്നു ആ മഷിക്കൂട്ട്​. അതിൽനിന്നു വാർന്ന അക്ഷരക്കൂട്ടിലേക്ക് ഒരു പ്രവേശികയുണ്ട്: In the vastness of Space and immensity of time, it is a pleasure and joy to share a planet and an epoch with Ann. ആകാശത്തിന്റെ നിസ്സീമതയിലും കാലത്തിന്റെ അഗാധതയിലും ഒരു ഗ്രഹവും ഒരു യുഗവും പങ്കിടാൻ പ്രാണസഖിക്കുള്ള സമർപ്പണക്കുറി വാസ്തവത്തിൽ നമുക്കെല്ലാമുള്ള ക്ഷണക്കുറിയായിരുന്നു. സ്ഥല- കാലങ്ങളുടെ മാസ്മരികമായ ആഴങ്ങളിലേക്ക്.

കാൾ സാഗൻ (1980)

കോസ്‌മോസും ബ്രോക്കാസ് ബ്രയിനും ഡ്രാഗൻസ് ഓഫ് ഏദവും കോമറ്റുമൊക്കെ വായിച്ചപ്പോൾ കിട്ടിയ അതേ ഹൃദയസ്പർശം വർളി സീഫെയ്‌സിൽ ആദ്യമായി കൈകൾ കവർന്നപ്പോഴും. ഒരു കൊച്ചുകുട്ടിക്കെന്നോണം ഓരോ ചോദ്യത്തിനും ഓരോ അബദ്ധങ്ങൾക്കും സാഗൻ ക്ഷമയോടെ മറുപടി തന്നു. രസമെന്തെന്നാൽ, അറിഞ്ഞവന്റെ ഗർവല്ല അറിയാനുള്ള കൗതുകമായിരുന്നു ഓരോ ചോദ്യത്തോടും ആ മനുഷ്യന്റെ പ്രതികരണത്തിൽ. എങ്ങനെ ഈ ചോദ്യങ്ങളുണ്ടാകുന്നു എന്നതിലെ കൗതുകം. ആ പ്രഭവം കൂടിയറിഞ്ഞുകൊണ്ടുള്ള മറുപടികൾ. റാഷനാലിറ്റിയുടെ ദാർഢ്യത്തിന് തെളിമയുടെ സൗമ്യാവരണമിട്ട വാക്കുകൾ. അതുകൊണ്ടാവണം, പിന്നീട് അഭിമുഖം പകർത്തിയെഴുതാനിരിക്കേ മനസ്സ് സ്വഭാവികമെന്നോണം കുറിച്ചുപോയി തലക്കെട്ട്: സൂര്യഹൃദയം ആവഹിച്ച സഞ്ചാരി.

ബ്രൂക്‌ലിനിൽ ജൗളിക്കമ്പനി മാനേജരായ സാമുവെലിനും പ്രാർഥനയെ ജീവാരൂഢമാക്കിയ റേച്ചലിനും പിറന്ന കൊച്ചുകാളിന്റെ ഹീറോ അവരാരുമായിരുന്നില്ല. ജോൺ കാർട്ടൻ. ചൊവ്വാ ഗ്രഹത്തിൽ ചുറ്റിത്തിരിയുന്ന ആ എഡ്ഗാർ റോസ്ബറോ കഥാപാത്രം. പള്ളിക്കൂടത്തിൽ കാൾ വല്ലാത്തൊരു കുസൃതിയായിരുന്നു. സയൻസ് മാഷ് മക് നമാറയുടെ സ്ഥിരം തലവേദന. ചോദ്യങ്ങൾ തൊടുത്തുകൊണ്ടേയിരിക്കും. എന്നുവെച്ച് ക്ലാസിലെ ഏറ്റവും മിടുക്കന്മാരുടെ കൂട്ടത്തിലായിരുന്നുമില്ല. എന്നിട്ടും, അവർക്കില്ലാത്ത ഒരനായാസത കാളിന്റെ വിനിമയത്തിനുണ്ടായിരുന്നു, സംശയങ്ങളിലായാലും കുസൃതികളിലായാലും. പിൽക്കാലത്ത് പ്രസിദ്ധമായ ആ വിനിമയ സാരള്യത്തിന്റെ രഹസ്യമെന്താണ്?

സൗരയൂഥത്തിൽ ഭൂമിയൊഴികെ ഒരിടത്തുമില്ല, ജീവാങ്കുര സാധ്യത. ഇന്ന് ഇതൊക്കെ ഏതു കുഞ്ഞിനുമറിയാം. അന്ന് പക്ഷെ, ഒരു കുഞ്ഞിനുമില്ല ധാരണ. വെറും 60 കൊല്ലം മാത്രം മുമ്പാണീ ‘അന്ന്' എന്നുകൂടിയോർക്കണം.

‘‘... കാര്യങ്ങൾ വിശദീകരിക്കാൻ എനിക്കു നല്ല കഴിവുണ്ട്. കാരണം, അവ മനസ്സിലാക്കാൻ എനിക്കത്ര എളുപ്പമായിരുന്നില്ല. ക്ലാസിലെ സമർഥന്മാർക്ക് എല്ലാം പെട്ടെന്ന് മനസ്സിലാവുമായിരുന്നു. എനിക്കുപക്ഷെ, കഠിനാധ്വാനം വേണ്ടിവരുന്നു. ഏറ്റവും മിടക്കുരായവർക്ക് കാര്യം വേഗം പിടികിട്ടും, ആ വേഗം മൂലം മനസ്സിലാക്കലിന്റെ മെക്കനിക്‌സ് അവർ കാണാതെ പോകുന്നു.''
- ഇതാണ് സാഗന്റെ തെളിച്ചമുള്ള കാഴ്ചയുടെ വ്യാകരണ രഹസ്യം. ചോദ്യങ്ങളുടെ പ്രഭവമറിഞ്ഞുള്ള മറുപടിയുടെ പിന്നണി.

ന്യൂയോർക്ക് ഇത്താക്കയിലെ കാൾ സാഗന്റെ വസതി.

പി.എച്ച്ഡി എടുത്തയുടൻ ഹാർവേഡിൽ അസിസ്റ്റൻറ്​ പ്രൊഫസറായി. പക്ഷെ, സ്ഥിരപ്പെടുത്തിയില്ല. കാരണമാണ് രസകരം. വകുപ്പുതലവന്മാരിലൊരാൾ വിധിച്ചു- സാഗന്റെ ഗവേഷണപ്രബന്ധത്തിൽ, വാക്കുകൾ കൂടുതലാണെന്ന്!
‘വാക്ക് പ്രപഞ്ചം സൃഷ്ടിക്കുന്നു' എന്ന മനീഷിവാക്യം വായിക്കാത്തതിന് സായ്പിനെ കുറ്റം പറയാനുമാകില്ല. കോർനെൽ യൂണിവേഴ്‌സിറ്റി ആ യുവാവിന്റെ വാക്കിന് വിലവച്ചു. മരണം വരെ പിന്നെ അവിടെ തുടർന്നു.

ശ്വാസമടക്കിനിന്ന കൺട്രോൾ റൂമിന്റെ നിശ്ശബ്ദതയിൽ സാഗന്റെ ശബ്ദം മുഴങ്ങി: ‘‘അത് ഇവിടമാണ്, നമ്മുടെ വീട്, നമ്മൾ. ആ പൊട്ടിൽ എല്ലാമുണ്ട്, നമ്മൾ സ്‌നേഹിക്കുന്ന എല്ലാവരും, നമ്മളറിയുന്ന എല്ലാവരും.... ഇതാ ഇവിടെ, ഒരു സൂര്യവീചിയിൽ തൊങ്ങിക്കിടക്കുന്ന ഈ പൊടിപ്പൊട്ടിൽ.''

യുവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ സാഗന്റെ ആദ്യ ഗവേഷണം ശുക്രനെക്കുറിച്ചായിരുന്നു. അവിടെന്തേ ജീവനുണ്ടാവുന്നില്ല എന്ന ചിരകാല ശാസ്ത്ര സന്ദേഹത്തിന് ഉത്തരം കണ്ടെത്തുന്നു- ശുക്രാന്തരീക്ഷത്തിലെ അമ്ല മഴ. നേരെ തിരിഞ്ഞത് ചൊവ്വയിലേക്ക്. അവിടെയുണ്ടായിരുന്നു മറ്റൊരു ചിരകാല സന്ദേഹം- ഭൂമിയിൽനിന്ന് നോക്കുമ്പോൾ ചൊവ്വയുടെ അന്തരീക്ഷമുഖം മാറിമാറിപ്പോകുന്നു. ഋതുഭേദങ്ങൾ തൊട്ട് സസ്യജാലം വരെ പല ഉത്തരങ്ങൾ കൊണ്ടുള്ള തർക്കത്തിലായിരുന്നു ശാസ്ത്രലോകം. അതിനും സാഗൻ ശാശ്വത തീർപ്പുണ്ടാക്കി- അടങ്ങാത്ത പൊടിക്കാറ്റാണ് പ്രതി. ആ തീർപ്പിന്റെ വിപുലീകരണവും നിർവഹിച്ചു: സൗരയൂഥത്തിൽ ഭൂമിയൊഴികെ ഒരിടത്തുമില്ല, ജീവാങ്കുര സാധ്യത. ഇന്ന് ഇതൊക്കെ ഏതു കുഞ്ഞിനുമറിയാം. അന്ന് പക്ഷെ, ഒരു കുഞ്ഞിനുമില്ല ധാരണ. വെറും 60 കൊല്ലം മാത്രം മുമ്പാണീ ‘അന്ന്' എന്നുകൂടിയോർക്കണം.

സാഗൻ രംഗവേദിയിലെത്തുമ്പോൾ വാനശാസ്ത്രം ഏതാണ്ടൊരു മരവിപ്പിലായിരുന്നു. പൊടുന്നനെയാണ് അന്തരീക്ഷം മാറിമറിഞ്ഞത്. ടെലസ്‌കോപ്പുകളുടെ നവീകരണം, റോബോട്ടിക്‌സിന്റെ വരവ്, അപ്പോളോ യാത്രകൾ... മനുഷ്യന്റെ ആകാശസ്വപ്‌നങ്ങൾക്ക് അതിരില്ലാതായി. പ്രപഞ്ചം അതിന്റെ ഭൂതച്ചെപ്പ് മെല്ലെ തുറന്നുതരുമ്പോലെ.

വോയേജർ-1 / Photo: NASA, JPL- Caltech

കൂടിക്കാഴ്ച നടക്കുമ്പോൾ സാഗന്റെ നേതൃത്വത്തിൽ വിക്ഷേപിച്ച വോയേജർ- 1 പ്ലൂട്ടോയും കടന്ന് സൗരയൂഥത്തിന്റെ അതിർത്തി വിട്ടിരുന്നു. അതിരിലെ വിടവാങ്ങൽവേളയിൽ സാഗൻ ശാഠ്യം പിടിച്ചു, പേടകത്തിലെ കാമറ ഭൂമിക്കുനേരെ തിരിക്കണമെന്ന്. കോടിക്കണക്കിന് മൈലുകൾ അപ്പുറത്തുനിന്ന് ഇങ്ങു ‘താഴേ'ക്ക്! തിരിച്ചുവെച്ച കാമറ ഒരു ചിത്രം അയച്ചുതന്നു- സൂര്യവെട്ടത്തിന്റെ പാളികൾക്കിടയിലെങ്ങോ ഒരു കുഞ്ഞുപൊട്ട്. ശ്വാസമടക്കിനിന്ന കൺട്രോൾ റൂമിന്റെ നിശ്ശബ്ദതയിൽ സാഗന്റെ ശബ്ദം മുഴങ്ങി: ‘‘അത് ഇവിടമാണ്, നമ്മുടെ വീട്, നമ്മൾ. ആ പൊട്ടിൽ എല്ലാമുണ്ട്, നമ്മൾ സ്‌നേഹിക്കുന്ന എല്ലാവരും, നമ്മളറിയുന്ന എല്ലാവരും, നമ്മൾ കേട്ടിട്ടുള്ള എല്ലാവരും, മനുഷ്യജീവിയായിരുന്നിട്ടുള്ള എല്ലാവരും, ഇവിടെ ജീവിച്ച ഒരു ജീവിവംശത്തിൽപ്പെട്ട വിശുദ്ധരും പാപികളുമെല്ലാം- ഇതാ ഇവിടെ, ഒരു സൂര്യവീചിയിൽ തൊങ്ങിക്കിടക്കുന്ന ഈ പൊടിപ്പൊട്ടിൽ.''

ചരിത്രത്തിലാദ്യമായി ഒരന്യഗ്രഹത്തിൽ മനുഷ്യൻ ഒരു പേടകമിറക്കുകയായിരുന്നു. പക്ഷെ, ഭൂമിയിലെ സഹജീവികൾ ഈ സ്വന്തം വിജയകഥയറിഞ്ഞില്ല. മാധ്യമങ്ങൾ ഈ സാഹസം കാര്യമായെടുത്തില്ല. ചൊവ്വയിൽ ജീവനുണ്ട് എന്ന പൊതുവിശ്വാസം കൂടി വൈക്കിംഗ് തകർത്തതോടെ അവഗണന പൂർണമായി.

ഇതൊന്നും എഴുതിവായിക്കുന്ന സ്‌ക്രിപ്റ്റല്ല.
സാഗനോട് ഒരു വട്ടമെങ്കിലും സംസാരിച്ചിട്ടുള്ളവർക്കറിയാം, ഈ മനുഷ്യൻ മിണ്ടുന്നത് അയാളുടെ പുസ്തകങ്ങളിലെ എഴുത്തുപോലെ തന്നെയാണല്ലോ. കൗതുകം മറച്ചുവെച്ചില്ല, മറുപടി അതേ മട്ടിൽ വന്നു: ‘‘ഒന്നും എഴുതിയല്ല, റെക്കോർഡിലേക്ക് പറയും. സെക്രട്ടറി ട്രാൻസ്‌ക്രിപ്റ്റ് എടുത്തുതരും, എഡിറ്റ് ചെയ്യാൻ. ചിലപ്പോൾ, പറയുന്നത് അവർ ടൈപ്പുചെയ്യും...അതങ്ങനെ പോകുമ്പോൾ വല്ലപ്പോഴുമൊക്കെ സംസാരവും മരിജുവാനയും ഇണചേരും.''
-ട്രിപ്പ്?‘‘കാനബി ബ്രയിൻസ്‌റ്റോമിൽ മുറി വിട്ടോടിയ സന്ദർഭങ്ങളുണ്ട്.''
ഇരമ്പുന്ന കടൽ സാഗന്റെ ചിരിക്ക് കൈകോർത്തു.
ഇടപ്രായത്തിൽ സാഗൻ തന്നെയാണ് ഈ വലിക്കഥ പരസ്യമാക്കിയത്. മരിജുവാനക്കുള്ള വിലക്കിൽ പ്രതിഷേധിക്കാൻ. അതായി പിന്നെ പുകില്. എന്തായിരുന്നു ചേതോവികാരം?‘‘35ാം വയസ്സിൽ നന്നേ വലിച്ചിരുന്നു. പിന്നീട് ഒരു ജോയ്​ന്റ് ധാരാളം മതിയെന്ന നിലയെത്തി. കലയും സംഗീതവും കൂടുതൽ നന്നായി ആസ്വദിക്കാൻ ഇതൊരു സഹായമാണ്. ഭ്രാന്തുപിടിച്ച, അപകടകരമായ ഈ ലോകത്ത് ഇതൊക്കെ വേണ്ടിവരും. ഉൾക്കാഴ്ചക്ക് ഉതകുമെങ്കിൽ വിലക്കണോ?''

pale blue dot. 6.4 ബില്ല്യൻ കിലോമീറ്റർ ദൂരത്ത് നിന്ന് നാസയുടെ വോയേജർ-1 പകർത്തിയ ഭൂമിയുടെ ചിത്രം. വലതു വശത്ത് മധ്യഭാഗത്തായി കാണുന്ന നീല കലർന്ന വെളുത്ത പൊട്ടാണ് ഭൂമി (1990).

സോമയും ഭാംഗും ക്ഷേത്രപ്രസാദമാക്കിയ ഇന്ത്യയിൽ മരിജുവാന വിലക്കപ്പെട്ട കനിയായിരിപ്പതിനാൽ ട്രിപ്പ് വീണ്ടും വിനിമയരഹസ്യങ്ങളിലേക്ക് തിരിച്ചു.‘‘പറഞ്ഞുപറഞ്ഞുപോകുമ്പോൾ മനസ്സൊരു തൂവലാകും. എനിക്ക് പറയാനാണിഷ്ടം. ഭാഷ അങ്ങനെയാണ് എനിക്കുവഴങ്ങിത്തരുന്നത്.''
ഭാഷയ്ക്ക് മനുഷ്യന്റ വികാരങ്ങൾ മിക്കവാറും ഒഴിപ്പിക്കാൻ കഴിയും. അതാവാം, ഒരുവേള അതിന്റെ ധർമവും. വികാരങ്ങൾകൊണ്ട് അകം നിറഞ്ഞുപോയിട്ട് പുറംലോകത്തോട് അന്ധമായിപ്പോവുക എന്ന ദുരന്തം തടയാൻ ഭാഷ വലിയ തുണ തന്നെ. എങ്കിൽ, ഭാഷ ഒരേസമയം ശാന്തിയും ശാപവുമാണെന്ന് പറയേണ്ടിവരില്ലേ? അതെന്തായാലും, ഈ മനുഷ്യനിൽ ഭാഷ പ്രശാന്തിയാണ്.

‘‘വേദനാജകമായിരുന്നു ആ ദിവസങ്ങൾ. ഇത്രയും മഹത്തായൊരു കാൽവെപ്പു നടത്തിയിട്ട് അതിന്റെ സൗരഭം പങ്കിടാൻ മനുഷ്യലോകത്തെ കൂട്ടാത്തതിന്റെ ദുഃഖം. ഒരുപക്ഷെ, വൈക്കിംഗ് തകർന്ന് ദൗത്യം പരാജയപ്പെട്ടിരുന്നെങ്കിൽപോലും ഇത് ഇത്ര വേദന തോന്നുമായിരുന്നില്ല.''

1976ലെ വൈക്കിംഗ് ലാൻഡർ സംഘത്തിൽ അംഗമായിരുന്നു സാഗൻ. ചരിത്രത്തിലാദ്യമായി ഒരന്യഗ്രഹത്തിൽ മനുഷ്യൻ ഒരു പേടകമിറക്കുകയായിരുന്നു. പക്ഷെ, ഭൂമിയിലെ സഹജീവികൾ ഈ സ്വന്തം വിജയകഥയറിഞ്ഞില്ല. മാധ്യമങ്ങൾ ഈ സാഹസം കാര്യമായെടുത്തില്ല. ചൊവ്വയിൽ ജീവനുണ്ട് എന്ന പൊതുവിശ്വാസം കൂടി വൈക്കിംഗ് തകർത്തതോടെ അവഗണന പൂർണമായി. അക്കാദമിക് ദന്തഗോപുരത്തിൽനിന്ന് ഇന്ന് നാമറിയുന്ന കാൾ സാഗനെ നമുക്കു തന്ന വഴിത്തിരിവായി ആ അവഗണന.‘‘വേദനാജകമായിരുന്നു ആ ദിവസങ്ങൾ. ഇത്രയും മഹത്തായൊരു കാൽവെപ്പു നടത്തിയിട്ട് അതിന്റെ സൗരഭം പങ്കിടാൻ മനുഷ്യലോകത്തെ കൂട്ടാത്തതിന്റെ ദുഃഖം. ഒരുപക്ഷെ, വൈക്കിംഗ് തകർന്ന് ദൗത്യം പരാജയപ്പെട്ടിരുന്നെങ്കിൽപോലും ഇത് ഇത്ര വേദന തോന്നുമായിരുന്നില്ല.''
- അതുകൊണ്ടാണോ ടി.വി പ്രോഗ്രാമിലേക്കും പുസ്തക രചനയിലേക്കും തിരിഞ്ഞത്?‘‘അതുമാത്രമല്ല. 1976ൽ ചൊവ്വാ പരീക്ഷണം വിജയിച്ചപ്പോൾ മാധ്യമങ്ങൾ പൊതുവേ മുഖം തിരിച്ചല്ലോ. പൊതുജനങ്ങൾക്ക് ഇതൊന്നുമറിയില്ല, ഇതിലൊന്നും താൽപര്യമുണ്ടാകില്ല എന്നാണ് മാധ്യമങ്ങൾ അന്ന് കരുതിയത്. ഇത്തരം അസംബന്ധങ്ങളാണ് ശാസ്ത്രത്തെ ജനങ്ങളിൽനിന്നകറ്റി നിർത്തുന്നത്. അങ്ങനെ കാലാന്തരത്തിൽ ശാസ്ത്രത്തെ ഇല്ലാതാക്കുന്നത്.''

വൈക്കിംഗ് ലാൻഡർ / Photo: NASA

മാധ്യമങ്ങളുടെ ആ ചരിത്രമൗഢ്യമാണ് സാഗനെ പുതിയ കുപ്പായമിടുവിച്ചത്. സഹപ്രവർത്തകൻ ജൻട്രി ലീയുമൊത്ത് ശാസ്ത്രം ജനങ്ങളിലെത്തിക്കാൻ ഒരു ടി.വി പരിപാടി തയാറാക്കി. പല വാതിലുകളിൽ മുട്ടി. ഒടുവിൽ, ലോസാഞ്ചലസിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.സി.ഇ.റ്റി കനിഞ്ഞു. അങ്ങനെ ഭൂമിയിൽ ആദ്യമായി ഒരു ജ്യോതിശാസ്ത്ര പരമ്പര ടെലിവിഷനിൽ അവതരിപ്പിക്കപ്പെട്ടു- 13 എപ്പിസോഡുമായി ‘കോസ്‌മോസി’ന്റെ ആദ്യ രൂപം. പിന്നെയത് 24 കോടി പ്രേക്ഷകരുടെ വിസ്മയമായതൊക്കെ ചരിത്രം. ആ ചരിത്രത്തിൽ വൈകാതെ ഇടം നേടിയ ഒരാൾ കൂടിയുണ്ട്- ആൻ.

​A Famous Brocken Heart എന്ന നോവലിലൂടെ പ്രശസ്തയായിരുന്നു ആൻ ഡ്രുയാൻ. ടെലിവിഷൻ സിനിമകൾക്ക് അവരെഴുതിയ തിരക്കഥകൾ കാലിഫോർണിയയിൽ ആ രംഗത്ത് പുതിയൊരു രചനാരീതി തന്നെ സൃഷ്ടിച്ചിരുന്നു. ‘വോയേജർ' ദൗത്യത്തിന്റെ കലാസംവിധായികമായി എത്തിയപ്പോഴാണ് സാഗനെ ആൻ പരിചയപ്പെടുന്നത്. വോയേജറിൽ വിദൂരഗോളങ്ങളിലേക്ക് അയക്കാനുള്ള ചിത്രങ്ങളും സംഗീതവും തയാറാക്കുന്നത് ആനാണ്. ആകാശത്തിന്റെ ആഴങ്ങളിലേക്കുള്ള മനുഷ്യസന്ദേശം. അതിന്റെ ഭാവനക്കുപിന്നിലെ മനസ്സിനോട് സാഗൻ അടുത്തതോ അതോ മറിച്ചോ?‘‘ഒരു ദിവസം ആൻ വിളിക്കുന്നു. ഒരുപാട് തേടിത്തേടി ഒടുവിൽ 2500 വർഷം മുമ്പത്തെ ഒരു ചൈനീസ് ഗാനം കിട്ടി- Flowering Stream. വോയേജറിനുവേണ്ടി അവർ തേടിനടന്ന ഈണം. അതുകേട്ട നിമിഷം ഞങ്ങൾ ഒന്നായി. പിന്നെ ഒന്നിച്ചുള്ള ജീവിതം.''
- ഒരു ഗ്രഹവും ഒരു യുഗവും പങ്കിട്ട്... അതങ്ങനെ നീങ്ങി.
ബിഗ് ബാംഗായിരുന്നു മറ്റൊരു അഭിരതി. അത് ഒരുപാട് തർക്കവിതർക്കങ്ങളിൽ കൊണ്ടെത്തിച്ചു. എന്തായിരുന്നു ആ സിദ്ധാന്തപ്രണയത്തിനുപിന്നിൽ?

ആൻ ഡ്രുയാൻ/ Photo: NASA HQ PHOTO, flikr

‘‘ഒന്നാമത്, ലോകം നിമിഷംപ്രതി വികസിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്രവ്യൂഹങ്ങൾ പരസ്പരം അകലുന്നു. പിന്നോട്ട് ചിന്തിച്ചുനോക്കൂ, ഇതിനർഥം അവയെല്ലാം ഒരേ ബിന്ദുവിൽനിന്ന് ആരംഭിച്ചെന്നല്ലേ?. ആ ഉൽപ്പത്തി മുഹൂർത്തത്തിന്റെ സ്‌ഫോടനാവശിഷ്ടങ്ങൾ പ്രപഞ്ചത്തിൽ ചിതറിക്കിടക്കുന്നുണ്ട്- ലീനമായ വീചികൾ. ജീവികളെപ്പോലെ പ്രപഞ്ചത്തിനുമുണ്ട് പരിണാമം. ജീവികളുടെ ഫോസിലുകൾ പോലെ പ്രപഞ്ചവും ശേഷിപ്പിക്കുന്നുണ്ട് അതിന്റെ ഫോസിലുകൾ. 1962ൽ അത്തരമൊരു ഫോസിൽ കണ്ടെത്തി, ഭൗതികശാസ്ത്രജ്ഞൻ അർനോ പെൻസിയാസ്. അതായത്, ബിഗ് ബാംഗിന്റെ തരംഗങ്ങളിലൊന്ന്...''
ബിഗ് ബാംഗിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ സാഗൻ പതിവും കടന്ന് വാചാലനാകും. കുസൃതിച്ചോദ്യങ്ങൾക്കൊന്നും തടുക്കാനാകില്ല ആ പ്രവാഹത്തെ. ഉദാഹരണത്തിന്, ഒരൊറ്റ ബിന്ദുവിൽനിന്ന് തുടങ്ങിയെങ്കിൽ അതിനുതൊട്ടുമുമ്പ് എന്തായിരുന്നു?

‘‘... ബിഗ് ബാംഗിനുമുമ്പ് എന്തായിരുന്നെന്ന ചോദ്യമുന്നയിക്കുന്നത് നമ്മുടെ സമയബോധത്തിൽ നിന്നാണ്. അതുകൊണ്ട് എന്താണീ സമയം എന്ന് ആദ്യമറിയണം. നമ്മൾ സമയമളക്കുന്ന ഏറ്റവും ചെറിയ മാപിനിയാണല്ലോ കൈത്തണ്ടയിലെ വാച്ച്. അതിൽ 360 ഡിഗ്രിയിൽ ഒരു പൽച്ചക്രം കറങ്ങുന്നു. ആ കറക്കത്തിന്റെ ഓരോ ഡിഗ്രിയുമാണ് ഒരു സെക്കൻഡ്. ഇങ്ങനെ ഒരു വട്ടം പൂർത്തിയാക്കുമ്പോൾ 60 സെക്കൻഡ് അഥവാ ഒരു മിനിറ്റ് എന്നു കണക്കാക്കുന്നു. മറ്റൊരു സമയമാപിനിയാണ് ഭൂമി. അതിന് സ്വന്തം അച്ചുതണ്ടിൽ ഒരു വട്ടം കറങ്ങിവരാൻ എടുക്കുന്ന സമയമാണ് ഒരു ദിവസം. സൂര്യനെ ഒരുവട്ടം ചുറ്റിവരാനെടുക്കുന്നതിനെ ഒരു വർഷം എന്നും പറയും. ഈ രണ്ടു മാപിനിയിലും സംഭവിക്കുന്നത് എന്താണ്? പൽച്ചക്രവും ഭൂമിയും പദാർഥങ്ങളാണ് (matter). അവയുടെ ഭ്രമണം ചലനമാണ് (movement). രണ്ടും ഭ്രമിക്കുന്നത് സ്ഥലാകാശത്താണ് (space). എന്നുവെച്ചാൽ, പദാർഥം സ്‌പെയ്‌സിൽ ചലിക്കുന്നതിന്റെ ക്രമത്തെയാണ് സമയം എന്നു നമ്മൾ പറയുന്നത്. ഇപ്പറയുന്ന പദാർഥവും സ്ഥലാകാശവും ഉണ്ടാവുന്നത് ബിഗ് ബാംഗോടെയാണ്. പദാർഥ ചലനമുണ്ടാകുന്നതും അതോടെയാണ്. സമയം ഉണ്ടായിത്തുടങ്ങിയതുതന്നെ അന്നേരം മാത്രമാണ്. അപ്പോൾ, അതിനുമുമ്പ് എന്ന ചോദ്യം തന്നെ അസംബന്ധമാകുന്നു. ബിഗ് ബാംഗില്ലെങ്കിൽ സമയം എന്നൊന്നില്ല.''

പ്രപഞ്ചവികാസത്തിന്റെ ടൈംലൈൻ

ഇതൊക്കെ കേട്ടാൽ ഹ്യൂ എവ്‌റെറ്റിനും സ്ട്രിംഗ് തിയറിക്കും പതിനൊന്നാം ഡയമെൻഷനും പരലോകത്തുപോലും സ്വസ്ഥി കിട്ടില്ല. എവ്‌റെറ്റിന്റെ സിദ്ധാന്തത്തെപ്പറ്റി അന്ന് ഒന്നും ചോദിച്ചതുമില്ല. ചോദിച്ചിരുന്നെങ്കിൽ ബിഗ് ബാംഗിന്റെ കാമുകൻ അതിനും നൽകിയേനേ സൂചിമുനയിൽ കോർത്ത ഉത്തരം.
മനസ്സിന്റെ ഓരോ തനുവും തൊട്ടുണർത്തി പ്രഹ്ലാദഭരിതമാക്കുന്ന സംഭാഷണത്തിൽ ഉച്ചവെയിലിലെ കാർമേഘപാളി പോലെ ലീനമായ ഒരു നിഴൽ കൂടി പരന്നിരുന്നു. മനുഷ്യവംശത്തിന്റെ അസ്തമയ സാധ്യത, അതിലുപരി, സാഗൻ ഭാഷയിൽ പറഞ്ഞാൽ മനുഷ്യന്റെ great demotion. ഭൂമിയുടെ ഭാവിയെപ്പറ്റി ഉൽക്കണ്ഠ കൂടിക്കൂടി വന്ന അന്വേഷിയുടെ വിറയാർന്ന അവരോഹണസ്വരം പോലെ അത് ഇന്നും മനസ്സിലുണ്ട്: ‘‘മനുഷ്യൻ കഴിയുന്നത് പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലല്ല. മതങ്ങൾ പറയുമ്പോലെ സൃഷ്ടിയുടെ ഉദ്ദേശ്യവും അതല്ല. പ്രപഞ്ചത്തിന്റെ ഏർപ്പാടുകളിൽ ഭൂമിക്ക് വലിയ കാര്യമൊന്നുമില്ല. പരമശക്തനായ ഏതെങ്കിലും പരിശുദ്ധാത്മാവ് തെരഞ്ഞെടുത്ത സ്ഥലവുമല്ലിത്. സങ്കീർണമായ ഒരു ജൈവ മണ്ഡലത്തിൽ പരിണാമപരമായ ഒരൊറ്റ തിരിവ്. ദീർഘമായ നാച്ചുറൽ സെലക്ഷന്റെ അസ്വസ്ഥമായ പ്രക്രിയ വഴി രൂപപ്പെട്ട ഒരിടം മാത്രമാണിത്. മറ്റെവിടെയെങ്കിലും ജീവികളുണ്ടെങ്കിൽ അവ നമ്മേക്കാൾ വികസിതമായിരിക്കും, നമുക്കുമുമ്പേ പോയവർ.''

മനുഷ്യന്റെ ഈ അതിസാധാരണത്വത്തെ സാഗൻ വിളിച്ചത് മീഡിയോക്രിറ്റി പ്രിൻസിപ്പൾ എന്നാണ്. ഭൂമിയുടെ നിസ്സാരതക്ക് പ്രത്യേകിച്ചൊരു മാമോദീസ നൽകിയതുമില്ല. വേദനയുളവാക്കുന്ന താഴ്മയാണിത്. മനുഷ്യകേന്ദ്രിതവും ഭൂകേന്ദ്രിതവുമായ ചിന്തകളെ അപ്പാടെ നിലംപരിശാക്കുന്ന ഒന്ന്. സാർഥകമായ ഒരു ടിപ്പണി കൂടിയുണ്ട്: ‘‘പ്രപഞ്ചഗതിയിൽ ഭൂമി രണ്ടുമൂവായിരം വർഷങ്ങൾ കൂടി മാത്രമേ ജീവിക്കൂ. അത്ര തന്നെ ആയുസ്സുണ്ടാവണമെന്നുമില്ല. മനുഷ്യ പ്രവൃത്തികളുടെ ഫലമായി ഒരകാല മരണം സംഭവിച്ചെന്നും വരാം. നമ്മൾ പരിസ്ഥിതി നശിപ്പിക്കുന്നു, ആണവായുധങ്ങൾ സൃഷ്ടിക്കുന്നു. ഹിമയുഗത്തിൽനിന്ന് ഇരുപതാം നൂറ്റാണ്ടുവരെയുള്ള ദീർഘകാലത്ത് താപനില വർധിച്ചത് എട്ടു ഡിഗ്രിയാണ്. കഴിഞ്ഞ 100 കൊല്ലത്തിനിടയിൽ മാത്രം കൂടിയത് നാലു ഡിഗ്രി. അതാണ് മനുഷ്യന്റ സംഭാവന. ഇതിനൊന്നും ഒരു ദേശീയ പരിഹാരവുമില്ല. കാർബൺ ഡയോക്‌സൈഡ് തന്മാത്രക്ക് സഞ്ചരിക്കാൻ ഒരു ഭരണകൂടത്തിന്റെയും പാസ്‌പോർട്ട് ആവശ്യമില്ല.''
- ഒരു പോംവഴി?‘‘രാഷ്ട്രീയാധികാരം രാഷ്ട്രീയക്കാരിൽനിന്നെടുത്ത് തിരിച്ചറിവുള്ള ശാസ്ത്രജ്ഞർക്കു കൈമാറുക. ശാസ്ത്രത്തിനുമാത്രമേ ഇനിയുള്ള കാര്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയൂ. ശാസ്ത്രം പറയുന്നതുകേൾക്കാന ജനങ്ങൾ തയാറാകണം. ഇതൊരു ഉട്ടോപ്യയാണെന്നത് മറ്റൊരു കാര്യം.''

അമേരിക്കൻ ശാസ്ത്രജ്ഞൻ ബ്രൂസ് മുററെയും കാൾസാഗനും. 1976ൽ സാഗൻ, മുറെയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം

പറഞ്ഞുപറഞ്ഞ് സാഗൻ അശുഭാപ്തിയുടെ ഇരുളിലേക്ക് നീങ്ങുകയാണോ. സംശയം മറച്ചുവെച്ചില്ല.
മറുപടി പതിവുപോലെ സത്വരമായിരുന്നു: ‘‘20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ ഒരു സ്‌കൂൾ മാസ്റ്ററായിരുന്നു കോൺസ്റ്റാൻറിൻ സിയോൾകോവ്‌സ്‌കി. സ്വയം പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ മനുഷ്യരെ പഠിപ്പിക്കാൻ വേണ്ടി അദ്ദേഹം ചില കുറിപ്പുകൾ ലോകത്തിനു നൽകി. അവയിൽ ചിലതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് റോക്കറ്റ് പ്രൊപ്പൽഷനും ബഹിരാകാശ യാത്രയുമൊക്കെ തയാറാക്കപ്പെട്ടത്. ആ പഴയ അധ്യാപകന്റെ കുറിപ്പുകളിൽ ഒരു ഭാഗമുണ്ട്. അത് ഇങ്ങനെയാണ്: ഭൂമി, മനുഷ്യന്റെ തൊട്ടിൽ തന്നെയാണ്. എന്നുവെച്ച് തൊട്ടിലിൽ സ്ഥിരമായി കഴിഞ്ഞുകൂടാ.''

അശുഭാപ്തിയുടെ ലാഞ്ചനയെക്കുറിച്ച ചോദ്യം സാഗനെ അതിവേഗം കൊണ്ടെത്തിച്ചത് ശുഭാപ്തി വിശ്വാസത്തിന്റെ പരമ്പരാഗത മനുഷ്യമേടകളിലാണ്- മതങ്ങളും ക്രിയേഷനിസവും ഇന്റലിജന്റ്​ ഡിസൈനും ഒക്കെത്തന്നെ.‘‘മനുഷ്യന് സൗഖ്യം തരുന്ന കാര്യങ്ങൾ പ്രകാരമാണ് പ്രപഞ്ചസത്യങ്ങൾ എന്ന് വാശിപിടിക്കുമ്പോഴാണ് മതസങ്കൽപ്പങ്ങളും ക്രിയേഷനിസവും പോലുള്ള ബാലിശതകൾ തലയുയർത്തുക. അതെല്ലാം നമ്മെ തൊട്ടിലിൽത്തന്നെ തളച്ചിടുന്നു. തൊട്ടിലിന്റെ ഉൽപ്പന്നമല്ല ശാസ്ത്രം. അതിന്റെ മുന്നേറ്റത്തിന് ഈ തൊട്ടിൽ മനോഭാവം തടസ്സമുണ്ടാക്കുന്നുണ്ട്. തടസ്സമുണ്ടാവുന്നു എന്നതുകൊണ്ട് സത്യങ്ങൾ സത്യമല്ലാതാവുന്നില്ല- ശാസ്ത്രം കണ്ടെത്തുന്ന സത്യങ്ങൾ. അപ്പോഴും തൊട്ടിലിൽ തന്നെ കിടക്കണമെന്ന് ശാഠ്യം പിടിച്ചാൽ എന്തുചെയ്യും?''

‘‘സ്വർഗത്തേക്ക് എത്ര ദൂരമുണ്ട്, പ്രൊഫസർ?''
‘‘പ്രപഞ്ചത്തിൽ 10 ബില്യൻ പ്രകാശവർഷങ്ങളുടെ ദൂരം വരെ ശാസ്ത്രം ഇതുവരെ പോയിനോക്കിയിട്ടുണ്ട്. അവിടെയെങ്ങും ക്രൈസ്തവ സ്വർഗം പോലെന്ന് കണ്ടെത്തിയിട്ടില്ല. താങ്കൾക്ക് ശ്രമിച്ചുനോക്കാം.’’

സിയോൾകോവ്‌സ്‌കിയുടെ വാക്കുകൾ ആവർത്തിക്കുകയായിരുന്നില്ല സാഗൻ, ഉരുവിടുമ്പോലെ മന്ത്രിക്കുകയായിരുന്നു. അതൊരു അവബോധത്തിന്റെ ധ്വനിയായിരുന്നു. പ്രപഞ്ചത്തിന്റെ കേവലമൊരു അംശബിന്ദു മാത്രമാണ് മനുഷ്യനും ഭൂമിയുമൊക്കെ എന്ന തിരിച്ചറിവ്. അതിൽ നിന്നാണ് പ്രപഞ്ചതീരങ്ങൾ തേടിയുള്ള മുഴുവൻ അന്വേഷണങ്ങളുടെയും പിറവി. We are Stat` Stuff. We came from them. Hence we long to go for them. കുറിച്ച വാക്ക് സാഗൻ പാലിച്ചു. ബ്രൂക്‌ലിനിലെ നക്ഷത്ര കുതുകിയായ കുസൃതിച്ചെക്കനിൽനിന്ന് താരാപഥങ്ങളിൽ മനസ്സെറിഞ്ഞ സഞ്ചാരിയിലേക്ക്. ഒടുക്കം, 62ാം വയസ്സിൽ നക്ഷത്രങ്ങളിലേക്കുള്ള മടക്കം. നിമിത്തമായത് myelodysplasia. രക്തകോശങ്ങൾ നിർമിക്കുന്ന മജ്ജയുടെ വികൃതി. പെങ്ങളുടെ മജ്ജ കൈപ്പറ്റിയുള്ള മൂന്ന് ശസ്ത്രക്രിയകൾ. മൂന്നാമൂഴത്തിൽ അവസാനം.

ഇത്താക്കയിലെ ലെയ്ക്ക് വ്യൂ സെമിത്തേരിയിലെ കാൾ സാഗന്റെ ശവകുടീരം

രോഗം തിരിച്ചറിഞ്ഞ അവസാനത്തെ രണ്ടു വർഷങ്ങൾ. അതുമൊരു പ്രോജക്റ്റാക്കി, സാഗൻ. അന്ന് വൈദ്യശാസ്ത്രം ഒട്ടൊരു ഇരുട്ടിൽ തപ്പിയിരുന്ന ഈ മജ്ജരോഗത്തിന്റെ വ്യാകരണങ്ങളിലേക്ക് രോഗി തന്നെയിറങ്ങി. കിട്ടിയ ധാരണകളത്രയും ലോകത്തിനുപകർന്നു. ക്രോമസോമിന്റെ അടരുകളിലെവിടെയോ ഒളിയുന്ന അതിന്റെ മൂലഹേതു, അവഗണിക്കപ്പെടാവുന്ന ബാഹ്യലക്ഷണങ്ങൾ, ഭാവിയിൽ കണ്ടെത്തിയേക്കാവുന്ന പോംവഴികൾക്കുള്ള പാഥേയം. ഒന്നും വ്യക്തിപരമായി തനിക്കുതകില്ലെന്ന് അറിഞ്ഞുതന്നെയുള്ള ബോധപ്രചാരണം. തനി സാഗൻശൈലിയിൽ തന്നെ.

മരണത്തിന് മുഖാമുഖം നിൽക്കെയും സാഗനിലെ ശാസ്ത്രകാരൻ കടുകിടെ കുലുങ്ങിയില്ല. അവസാന നാളുകളിൽ ഒരു കത്തിന്റെ രൂപത്തിൽ ഏതോ ‘വിശ്വാസി' കാട്ടിയ ഒരു കന്നന്തിരിവുമുണ്ടായി, ശാസ്ത്രജ്ഞനും മരണമുഖത്ത് ദൈവത്തെ വിളിച്ചുപോകുമെന്ന വിചാരത്താൽ:
‘‘സ്വർഗത്തേക്ക് എത്ര ദൂരമുണ്ട്, പ്രൊഫസർ?''
നൂറുകണക്കിന് ലക്കോട്ടുകൾക്ക് മടിയാതെ, മുടങ്ങാതെ നിത്യം മറുകുറി അയക്കുന്നയാൾ മനസു കുറിച്ചു: പ്രപഞ്ചത്തിൽ 10 ബില്യൻ പ്രകാശവർഷങ്ങളുടെ ദൂരം വരെ ശാസ്ത്രം ഇതുവരെ പോയിനോക്കിയിട്ടുണ്ട്. അവിടെയെങ്ങും ക്രൈസ്തവ സ്വർഗം പോലെന്ന് കണ്ടെത്തിയിട്ടില്ല. താങ്കൾക്ക് ശ്രമിച്ചുനോക്കാം. ആശംസകളോടെ, കാൾ സാഗൻ.

ശിഷ്ടം...

വാനശാസ്ത്രത്തിന്റെ പൂമഴക്കാലത്താണ് കാൾ സാഗന്റെ ജീവിതം. സാഗന്റെ ലാവണ്യചേതന മനുഷ്യരാശിയെ പ്രചോദിപ്പിച്ചതിൽ ഈ അന്തരീക്ഷത്തിന്റെ പങ്ക് നിർണായകമാണ്. പിന്നീട് പക്ഷേ ഗവേഷണങ്ങളുടെ ദിശ രണസങ്കീർണ്ണമാവുന്നതാണ് കണ്ടത്. ജ്യോതിശാസ്ത്ര ചരിത്രത്തിന്റെ കാവൽമുത്തശ്ശിയായ വെർജീനിയ ട്രിംബിൾ പറഞ്ഞപോലെ, People don't do stars anymore. പകരം പുതിയ ആവേശങ്ങളുടെ വരവായി- പ്രാഗ് പ്രപഞ്ചം, ആദിമവീചികൾ, എക്‌സോ, പ്ലാനെറ്റ്, ഫാസ്റ്റ് റേഡിയോ ട്രാൻസിയൻറ്​.... ഇതേസമയം ശാസ്ത്രത്തിന്റെ മുഖ്യധാര ബിഗ് ബാംഗിൽത്തന്നെ നങ്കൂരമിട്ടു. വിമതഗണം ബദൽ മാതൃകകൾ പലതുണ്ടാക്കി. പുതിയൊരു തർക്കമുഖം തുറക്കപ്പെട്ടു.

വെർജീനിയ ട്രിംബിൾ

അരനൂറ്റാണ്ടുമുമ്പ് കോസ്​മിക്​മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷൻ (CMBR) ആദ്യമായി കണ്ടെത്തിയതോടെയാണ് സാഗന്റെ പ്രിയപ്പെട്ട ബിഗ്ബാംഗ് സിദ്ധാന്തം അരങ്ങുപിടിച്ചത്. 13.8 ബില്യൺ വർഷങ്ങൾ മുമ്പുണ്ടായതായി കരുതപ്പെടുന്ന ആ പ്രണവസ്‌ഫോടനത്തിന്റെ തരംഗവീചികൾ പ്രപഞ്ചമെങ്ങും ലീനമായി പടരുകയാണ്- സദാ വികസിക്കുന്ന പ്രപഞ്ചമാകെ. ബിഗ്ബാംഗിന്റെ ഈ ‘മാറ്റൊലി' പക്ഷെ ആ സിദ്ധാന്തത്തിന്റെ പല പ്രവചനങ്ങളോടും യോജിക്കുന്നില്ലെന്നാണ് പ്രതിയോഗിപക്ഷം. ഉദാഹരണത്തിന് പ്ലാസ്മാ ഫിസിക്‌സിലെ പ്രമുഖൻ എറിക് ലെർനർ. സിദ്ധാന്തത്തിന്റെ ആന്തരികപ്രതിസന്ധിക്ക് പോംവഴിയായി ഡാർക് മാറ്ററും ഡാർക് എനർജിയും പോലുള്ള വിചിത്ര കൽപനകൾ കൊണ്ടുവരേണ്ടിവരുന്നെന്ന് അദ്ദേഹം പരിഹസിക്കുന്നു. മുഖ്യമായും നാലു പ്രശ്‌നങ്ങളാണ് ഈ പ്രബല സിദ്ധാന്തത്തിന് നേർക്ക് ഉന്നയിക്കപ്പെടുന്നത്.

ഒന്ന്, ബിഗ് ബാംഗ്​ അംഗീകരിച്ചാൽ, പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തിലെ 96 ശതമാനവും ഇന്നും അജ്ഞാതമാണെന്നു സമ്മതിക്കേണ്ടിവരുന്നു. അപ്പോഴാണ് ദൃശ്യപ്രപഞ്ചവും അദൃശ്യപദാർത്ഥങ്ങളും ഡാർക് എനർജിയുമൊക്കെ പറയേണ്ടിവരുന്നത്.

രണ്ട്, ഇതിൽ പദാർത്ഥവും പ്രതിപദാർത്ഥവും (anti matter) തമ്മിലുള്ള അസന്തുലിതത്വം വിശദീകരിക്കാൻ കഴിയുന്നില്ല.
​മൂന്ന്, ഈ പ്രപഞ്ചമാതൃകയിൽ അധ്യാരോപം ചെയ്യുന്ന ഇൻഫ്‌ളേഷന്റെ പ്രകൃതം.

നാല്, ഈ പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു എന്നു പറയുമ്പോൾ ആ വികാസവേഗം തിട്ടപ്പെടുത്തണം. ആദ്യകാലങ്ങളിലെ വേഗമല്ല പിൽക്കാലത്തേക്ക്, മാത്രമല്ല വേഗം കൂടിയിരിക്കയാണ്. അതിനർത്ഥം, ആദ്യകാലങ്ങളിൽ ഇല്ലാതിരുന്ന ഒരുന്ത് പിന്നീട് കിട്ടുന്നുണ്ട്. എന്താണ് ആ ഉന്തിനു പിന്നിൽ? അത്​ പിടിയില്ലാത്തതുകൊണ്ട്, രണ്ടു കാലങ്ങളിലെയും വികാസവേഗങ്ങൾക്ക് വൈരുദ്ധ്യമുണ്ട്. ചുരുക്കിയാൽ, പായസത്തിന്റെ റെസിപ്പിയുണ്ട്, അതുവെച്ച് എന്തു പായസമാണുണ്ടാക്കുന്നതെന്ന് പിടിയില്ല.

സ്റ്റീഫൻ ഹോക്കിംഗും ജയിംസ് ഹാർട്ടലും

ഇതിനിടെ, സ്റ്റീഫൻ ഹോക്കിംഗ് ജയിംസ് ഹാർട്ടലുമൊത്ത്​പുതിയൊരു സിദ്ധാന്തമിറക്കി- തുടക്കവും പരിധിയുമില്ലാത്ത പ്രപഞ്ചം. പത്തുനാൽപ്പതുകൊല്ലം അതിനെച്ചൊല്ലിയായി ഗഹനമായ തർക്കവിതർക്കങ്ങൾ. അത്രയ്ക്കും ശാസ്ത്രജ്ഞരെ പ്രകോപിപ്പിക്കുന്ന ആശയമായിരുന്നു സംഗതി. ഒടുവിൽ ഒടുവിൽ നീൽ ട്യൂറോയും കൂട്ടരും പുതിയ ഗണിതസങ്കേതം വച്ച് പരിശോധിച്ചു- 2017ൽ. അപ്പോൾ ബോധ്യമായി, ഇപ്പറഞ്ഞമാതിരിയുള്ള പ്രപഞ്ചം ക്വാണ്ടം മെക്കാനിക്കലായി തുടങ്ങാനേ പറ്റില്ലെന്ന്. ഹോക്കിംഗിന്റെ പല നിഗമനങ്ങളും പോലെ ഇതുമൊരു ഭാവനമാത്രം.

ബൗൺസിംഗ് കോസ്‌മോളജിക്കൽ മോഡൽ, ഇലക്​ട്രിക്​ യൂണിവേഴ്‌സ് തിയറി, ബ്ലാക്‌ ഹോൾ ഒറിജിനൽ തിയറി എന്നുവേണ്ട സിമുലേഷൻ തിയറി വരെ ഉല്പത്തിക്കുമേൽ പല സിദ്ധാന്തങ്ങളുമിറങ്ങി. മറ്റൊരു പ്രപഞ്ചത്തിലെ ഏതോ തമോഗർത്തത്തിൽ നിന്ന് പുറത്തായിപ്പോയ ഒന്നാണ് നമ്മുടെയീ പ്രപഞ്ചം എന്നുകേട്ടാൽ എന്തുതോന്നും? അതാണ് ബ്ലാക്‌ ഹോൾ ഒറിജിനൽ തിയറി. സിലിക്കൺ വാലിശിരസുകൾക്ക് ബഹുപഥ്യമാകുന്ന ഭാവനാവിലാസമാണ് സിമുലേഷൻ തിയറി. പറഞ്ഞുവന്നാൽ, ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ വിത്താണ് പ്രപഞ്ചം എന്നാകും.

നിക്കൊഡാം പൊപ്ലാസ്കി

മറ്റൊരു വിഖ്യാത ശ്രമമാണ്​ മൾട്ടിവേഴ്‌സ്. നിക്കൊഡോം പൊപ്ലാസ്‌കിയാണ് (Nikodem Popławski) ആദി പിതാവ്. നമ്മുടേത് പല പ്രപഞ്ചങ്ങളിലൊന്നു മാത്രമാണെന്ന് ഈ സിദ്ധാന്തക്കാർ പറയുന്നു. അവരിൽത്തന്നെ പല വിഭാഗങ്ങളുണ്ട്. ബ്ലാക്‌ ഹോൾ ഒറിജിൻ കഥ പറഞ്ഞല്ലോ. ഹ്യൂ എവ്‌റെറ്റ് തുടക്കമിട്ട സ്ട്രിംഗ് തിയറിയാണ് കൂടുതൽ ആലോചനാമൃതം. നാലിലേറെ മാനങ്ങളും അതിനപ്പുറത്തെ സങ്കീർണ്ണതയുമൊക്കെ വിട്ട് ലളിതമാക്കിയാൽ, ഒരു പരവതാനി കുടഞ്ഞുവിരിക്കുമ്പോൾ ഉണ്ടാകുന്ന നിമ്‌നോന്നതികളുണ്ടല്ലോ- അതോരോന്നും ഓരോ പ്രപഞ്ചങ്ങളാണെന്നു സങ്കല്പിച്ചാലോ? സ്ട്രിംഗ് തിയറി അങ്ങനെ ചുരുക്കാം. പരീക്ഷണത്തെളിവൊന്നുമില്ല. പക്ഷെ കൊണ്ടുപിടിച്ച പണി അനേകം പേർ തുടരുകതന്നെയാണ്.

ശാസ്ത്രത്തിന്റെ മുഖ്യധാര ഇതെല്ലാം അവഗണിക്കുന്നുണ്ട്. ബിംഗ്ബാംഗാണ് ശരി, അതിന്റെ അയഞ്ഞ ചരടുകൾ ഒന്നുകൂടി മുറുക്കിയാൽ മാത്രം മതിയെന്നാണ് ഇഷ്ടന്മാരുടെ നിലപാട്. അതിനുള്ള പണിയെടുക്കു​മ്പോൾ തന്നെ പുതിയ എടങ്ങേറുകൾ മുഖം കാട്ടുന്നു. ഉദാഹരണമായി, ഏഴുകൊല്ലം മുമ്പ് ഗായിയ ടെലിസ്‌കോപ്പ് വന്നു. ഗാലക്‌സികൾ വികസിക്കുന്ന അഥവാ അകലുന്ന വേഗത്തോത് ഈ യന്ത്രം കണ്ടത് സെക്കന്റിൽ 67 കിലോമീറ്റർ എന്നാണ്. വാസ്തവത്തിലുള്ള വേഗം ഇതിലും കൂടുതലാണ്. ഡാർക് എനർജിയുടെ ഉപജ്ഞാതാവ് ആദം റീസും കൂട്ടരും സംഗതി 73.2 കിലോമീറ്റർ/ സെക്കൻറ്​ എന്ന് കുറച്ചെടുത്തു. അപ്പോൾ ടെലസ്‌കോപ്പിൽ കണ്ടതിനോട് അത്യാവശ്യം അടുത്തായി. പ്രപഞ്ചത്തിന്റെ ചൊട്ടയിലെ വികാസശീലമല്ല ആധുനികകാലത്ത്. അതാണ് തലവേദന.

ഗായിയ ടെലിസ്‌കോപ്പ്

മുമ്പു കരുതിയിരുന്നതിലും നേർത്തതാണ് പ്രപഞ്ചം എന്ന് അടുത്തിടെ കാനഡയിലെ വാനശാസ്ത്രജ്ഞൻ മൈക്കൽ ഹഡ്‌സൻ കണക്കാക്കുന്നു. ഇടക്കിടെ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഉരുപ്പടിയാണിതെന്ന് ചാക്രിക പ്രപഞ്ച സിദ്ധാന്തവുമായി വരുന്നു, വിഖ്യാതനായ പോൾ സ്റ്റൈയ്ൻഹാർട്ടും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാരി അന്ന ഇജാസും. ചുരുങ്ങിപ്പോവുമ്പോഴും തകർന്നുപോകാതെ സ്വയം പുനരുദ്ധരിക്കുന്ന ഈ വിശിഷ്ടസ്വത്വത്തിന് അവരിട്ട വിളിപ്പേരിങ്ങനെ: Ekpyrotic Universe.

ഈ തീപിടിച്ച സംവാദങ്ങൾക്കിടയിലാണ് ഇറ്റലിയിലെ കാലിഗരി ആസ്ട്രോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫെഡറിക് ഗൊവേനി ചൂണ്ടിപ്പറഞ്ഞത്- ഗോളങ്ങൾക്കുള്ളിലും ചുറ്റിലും, ഗാലക്സികൾക്കിടയിലെ ആകാശങ്ങളിലുമുണ്ട് അദൃശ്യമായ കാന്തമണ്ഡലങ്ങൾ. കഴിഞ്ഞ 20 കൊല്ലമായി ആ വഴിയ്ക്കും ഗവേഷണങ്ങൾ കൊണ്ടുപിടിച്ചു. അങ്ങനെയാണ് പ്രപഞ്ചവലയിൽ 10 ബില്യൺ പ്രകാശവർഷങ്ങളോളം സ്ഥലത്ത് ഒരു ഫിലമെൻറ്​ പോലെ കാന്തികമണ്ഡലം കിടക്കുന്നത് കണ്ടെത്തുന്നത്. ഇതിലുമേറെയുണ്ടെന്നുവരാം. ഇതും പിറന്നത് ബിഗ് ബാംഗിൽനിന്നാണോ? എങ്കിൽ "ഹബ്ൾ ടെൻഷന'ടക്കം നിലവിലുള്ള ചൂടൻ തർക്കങ്ങൾക്കു വിരാമമിടാം, ബിഗ് ബാംഗ് സിദ്ധാന്തം ഉറപ്പിച്ചെടുക്കാം. (പ്രപഞ്ച വികാസത്തിന്റെ തോത് സംബന്ധിച്ച് മുമ്പ് സൂചിപ്പിച്ച പൊരത്തക്കേടാണ്, ലളിതമായി പറഞ്ഞാൽ, ഹബ്ൾ ടെൻഷൻ).

കാത്തി മാക്

ഉൽപ്പത്തിക്കഥകൾ അങ്ങനെ പുരോഗമിക്കുമ്പോൾ അതാ നിൽക്കുന്നു, കാത്തി മാക്. ഏറക്കുറെ ഏകാന്തയായ ഈ വാനശാസ്ത്രജ്ഞ മനസർപ്പിക്കുന്നത് പ്രപഞ്ചവിനാശത്തിലാണ്. താപമൃതിയിലേക്കാണ് പ്രപഞ്ചഗതി- Heat death. നിലവിലുള്ള പ്രപഞ്ചവികാസമാണ് പ്രതി. ഗുരുത്വബലമുള്ള ഗോളങ്ങളും വ്യൂഹങ്ങളും പരസ്പരം അകന്നകന്ന് ഒടുവിൽ ഒറ്റയൊന്നുകളാകുന്നു. അതോടെ പിന്നെ പുതിയ നക്ഷത്രങ്ങൾ ഉയിരെടുക്കാതെയാകും, നിലവിലുള്ളവ എരിഞ്ഞുതീരും. ചൂടേറ്റ് തമോഗർത്തങ്ങൾ ആവിയാകും. എൻട്രോപി കൂടിക്കൂടി ഒടുക്കം ഈ പ്രപഞ്ചം അല്ലറചില്ലറ വിചിത്രപദാർഥരൂപങ്ങളും വികിരണങ്ങളും മാത്രമായി ശിഥിലമാകും. ‘ഫാന്റം ഡാർക് എനർജി' എന്ന് കാത്തി പറയും- ഊർജ്ജസാന്ദ്രത അസ്ഥിരമായ അമ്മാതിരി ഊർജ്ജമുണ്ടാകുന്നത്, സാന്ദ്രത കൂടുമ്പോഴാണ്. അപ്പോൾ, പ്രപഞ്ചം ഭീകരമായി തകരുന്നു.
ഇങ്ങനെ, ഫാന്റവും മാൻഡ്രേക്കും ലോതറുമെല്ലാം എട്ടിന്റെ പണി (ആ ടൂൺകഥയിലെ സിക്രട്ട് കോഡും എട്ട് എന്ന അക്കമാണ്) പരസ്പരം കൊടുക്കുന്ന കുരുക്ഷേത്രഭൂവിലാണ് തൽക്കാലം നമ്മുടെ പ്രപഞ്ചവിജ്ഞാനീയം.
പറ്റിയ കഥാപാത്രം തന്നെ പറയട്ടെ വിദുരവാക്യം, റിച്ചഡ് ഫെയ്ൻമാൻ: We are trying to prove ourselves wrong as quickly as possible, because in that way only Can We find progress.▮


വിജു വി. നായർ

മാധ്യമപ്രവർത്തകൻ. രതിയുടെ സൈകതഭൂവിൽ, മാറുന്ന മലയാളി യൗവനം, ഉച്ചിക്ക്​ മറുകുള്ളവന്റെ ഉപനിഷത്ത്​, ജീനിയസ്സിന്റെ തന്മാത്രകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments