അതാനുഘോഷ്: കഥയിൽ ചുവടുറപ്പിച്ച ചലച്ചിത്രജീവിതം

ഉജ്ജ്വലമായ സിനിമകളുമായി മിക്കപ്പോഴും ഐ.എഫ്.എഫ്.കെയിൽ എത്തുന്ന അതാനുഘോഷ് ഇക്കുറി എത്തിയിരിക്കുന്നത് 'ശേഷ് പട' (THE LAST PAGE) എന്ന സിനിമയുമായാണ്. സമകാലിക ബംഗാളി സിനിമയിലെ പ്രതിഭാധനനായ ഈ സംവിധായകന്റെ പുതിയ സിനിമയിൽ പ്രതീക്ഷയർപ്പിക്കുന്നത് അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ നൽകിയ ആഹ്ലാദം മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നതിനാലാണ്.

താനുഘോഷ് എന്ന സംവിധായകന്റെ സിനിമകളുടെ കഥാപരിസരങ്ങൾ മിക്കപ്പോഴും സാഹിത്യവും ചരിത്രവുമാണ്. സാഹിത്യത്തോടൊപ്പം ജീവിതത്തെയും പുനർവായിക്കാൻ ആ സിനിമകൾ നമ്മെ പ്രേരിപ്പിക്കും. ഉജ്ജ്വലമായ സിനിമകളുമായി മിക്കപ്പോഴും ഐ.എഫ്.എഫ്.കെയിൽ എത്തുന്ന അതാനുഘോഷ് ഇക്കുറി എത്തിയിരിക്കുന്നത് "ശേഷ് പട' (THE LAST PAGE) എന്ന സിനിമയുമായാണ്. സമകാലിക ബംഗാളി സിനിമയിലെ പ്രതിഭാധനനായ ഈ സംവിധായകന്റെ പുതിയ സിനിമയിൽ പ്രതീക്ഷയർപ്പിക്കുന്നത് അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ നൽകിയ ആഹ്ലാദം മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നതിനാലാണ്.

2009 ൽ ഗോവ അന്താരാഷ്ട്ര ചാലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ചെയ്ത അതാനുഘോഷിന്റെ ആദ്യസിനിമയായ "അംഘുഷ്മാനേർ ചോബി' അരവിന്ദൻ പുരസ്‌കാരവും നേടിയിരുന്നു. ഷാങ്ഹായി മേളയടക്കം നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമകളായ "രൂപ്കഥാ നോയി' (2013) "ഏക് ഫാലിരോധ് ' (2014) തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചലച്ചിത്രകലയോടുള്ള ധ്യാനാത്മകമായ സൗന്ദര്യോപാസനകളാണ്. പ്രമേയപരിചരണത്തിലും നിർമ്മിതിയിലും അസാധാരണമായ കയ്യടക്കമുള്ള ഈ സംവിധായകന്റെ ഓരോ ചിത്രവും അവിസ്മരണീയമായ ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക.

2018 ലെ മികച്ച ബംഗാളി സിനിമക്കുള്ള ദേശീയപുരസ്‌കാരം നേടിയ "മയൂരാക്ഷി' ചരിത്ര പ്രൊഫസറായ ഒരച്ഛന്റെയും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകന്റെയും ബന്ധത്തെ സൂക്ഷ്മമായി പിന്തുടരുന്ന സിനിമയായിരുന്നു.

'മയൂരാക്ഷി'യിൽ നിന്ന്

വാർദ്ധക്യത്തിലെത്തിയ, ഇപ്പോൾ ഓർമ്മക്കുറവിന്റെ പ്രയാസങ്ങളനുഭവിക്കുന്ന അച്ഛൻ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന പേരാണ് മയൂരാക്ഷി. ആരാണ് മയൂരാക്ഷിയെന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നില്ല. ആ മയൂരാക്ഷിയെ കണ്ടെത്താനുള്ള മകന്റെ യാത്രയാണ് സിനിമ. മയൂരാക്ഷി ഒരു പേരിനപ്പുറം ഒരു കാലത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളമാകുന്നുണ്ട് ഈ സിനിമയിൽ. സൗമിത്രാചാറ്റർജിയുടെ അതിഗംഭീരമായ അഭിനയമികവ് ഈ ചിത്രത്തെ മായാതെ ഓർമ്മയിൽ നിർത്തും.

മാനസികമായും ആശയപരമായും വേർപിരിഞ്ഞ രണ്ടുപേരെ പഴയ പ്രണയം വീണ്ടും പലവഴികളിൽ ബന്ധിപ്പിക്കുന്ന പ്രമേയമാണ് 2019 ൽ പുറത്തിങ്ങിയ അദ്ദേഹത്തിന്റെ "രൊബിബാർ'. ഒരു കോർപ്പറേറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥയായ സയോണി, ഞായറാഴ്ച രാവിലെ അലസമായി നടക്കാൻ പോകുമ്പോൾ ഒരു ലോക്കൽ കഫ്റ്റീരിയയിൽ വെച്ച് പതിനഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം, അവളുടെ മുൻകാമുകൻ അസിമാഭയെ കണ്ടുമുട്ടുന്നതിലൂടെയാണ് പ്രമേയം വികസിക്കുന്നത്. ഞായറാഴ്ചയിലെ തെളിഞ്ഞ സൂര്യപ്രകാശവും ഇടയിലെ മേഘാവൃതമായ ആകാശവും പോലെ വൈകാരികമായ വ്യത്യസ്ത അന്തരീക്ഷത്തിലൂടെയാണ് ഇതിന്റെ ആഖ്യാനം ഒഴുകുന്നത്.

രൊബിബാർ പോസ്റ്റർ

ജീവിതം അവസാനിപ്പിക്കാൻ തന്നെത്തന്നെ വകവരുത്തുന്നതിനു വേണ്ടി പണംകൊടുത്ത് ആളെ ഏർപ്പാടാക്കി അയാൾക്കായി കാത്തിരിക്കുമ്പോഴാണ് അസിമാഭ സയോണിയെ കാണുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിലൂടെയാണ് പിന്നീട് രണ്ടുപേരും തങ്ങൾക്ക് നഷ്ടമായ പ്രണയം തിരയുന്നത്. സംഭവബഹുലമായ ഒരു ഞായറാഴ്ചയിലെ സംഘർഷങ്ങളിലൂടെ സംവിധായകൻ അതാനു ഘോഷ് ഗൃഹാതുരമായ പ്രണയത്തിന്റെയും മരണത്തിന്റെയും സൂക്ഷ്മമായ വിശകലനമാണ് ഈ ചിത്രത്തിൽ നടത്തുന്നത്.

2020 ലെ ഐ.എഫ്.എഫ്.കെയിലെ ഏറ്റവും മനോഹരചിത്രങ്ങളിൽ ഒന്നായിരുന്നു അതാനു ഘോഷിന്റെ "ബിനി സുതോയ് ' (Without strings). ജീവിച്ചു തീർക്കുന്ന ഒരു ജീവിതവും ജീവിക്കാൻ ആഗ്രഹിക്കുന്ന അനേകം ജീവിതങ്ങളും തമ്മിലുള്ള കണ്ണുപൊത്തിക്കളിയാണ് ഈ സിനിമ.

ജീവിച്ചു തീർക്കേണ്ടി വരുന്ന ദൈനംദിന ജീവിതത്തിൽ തൃപ്തരാണോ നമുക്കു ചുറ്റുമുള്ള ഓരോ മനുഷ്യരും? അല്ലെങ്കിൽ നാം കാണുന്ന ഓരോ മനുഷ്യരും വെളിപ്പെടുത്തുന്നത് അവരുടെ യഥാർത്ഥ ജീവിതത്തെ തന്നെയാണോ? ഒരു ജീവിതത്തിൽ തന്നെ ചിലപ്പോൾ പരസ്പരവിരുദ്ധം പോലുമായ അനേകം ജീവിതങ്ങൾ ജീവിക്കുക എന്നത് അസാധ്യമായ ഒന്നാണോ? ജീവിതത്തെ സംബന്ധിക്കുന്ന ഇത്തരത്തിലുള്ള അടിസ്ഥാന ദാർശനിക സമസ്യകളാണ് "ബിനിസുതോയ് ' മുന്നോട്ട് വെക്കുന്നത്.

ഒരു ചാനൽ നടത്തുന്ന റിയാലിറ്റി ഷോയുടെ ഓഡിഷൻ സന്ദർഭത്തിൽ അവിചാരിതമായി കണ്ടുമുട്ടുന്ന ശ്രാബണി ബറുവയും കാജൽ സർക്കാരുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ. അവരുടെ പേരും അവർ പറയുന്ന ജീവിതകഥയും എന്നാൽ വ്യാജമാണ്.

താനുഘോഷ്

അവർ പലപ്പോഴായി പല വേഷങ്ങൾ മാറിമാറിയണിഞ്ഞു ജീവിക്കുന്നവരാണ്. സമ്പന്നരും. മനുഷ്യൻ ജീവിക്കുന്നത് അവരവരുടെ ഭൗതിക പരിസരത്തിൽ മാത്രമല്ല. ദൈനംദിന ജീവിതത്തിന്റെ എല്ലാ കയറ്റിറക്കങ്ങളിലും അതിസാധാരണമായി വ്യവഹരിക്കുമ്പോഴും ഉള്ളിൽ മറ്റൊരു ലോകം ഇതിലൊന്നും തൃപ്തിപ്പെടാതെ കിടക്കുന്നുണ്ട്. വ്യത്യസ്തമായ ജീവിത പരിസരങ്ങളെ, അനുഭവങ്ങളെ കാംക്ഷിച്ചു കൊണ്ട്. ഒന്നാലോചിച്ചാൽ നിരർത്ഥകമായ ജീവിതവൃത്തികളിലാണ് ഓരോ മനുഷ്യരും സ്വയം തടവിൽ അകപ്പെട്ടിരിക്കുന്നത്. സമ്പത്തും സ്ഥാനമാനങ്ങളും പദവികളും ഒന്നും ഈ അർത്ഥരാഹിത്യത്തെ ഇല്ലാതാക്കുന്നില്ല.

ബിനിസുതോയ്

ശ്രാബണി ബറുവയും കാജൽ സർക്കാരും കെട്ടുന്ന വേഷങ്ങൾ മറ്റൊന്നിനും വേണ്ടിയല്ല. അപരജീവിതം നയിക്കുമ്പോൾ അവർ കൂടുതൽ നന്മയുള്ളവരും കൂടുതൽ നല്ല മനുഷ്യരും കൂടി ആയിത്തീരുകയാണ്. ജീവിതത്തെക്കുറിച്ച് നാം ഉണ്ടാക്കുന്ന കഥകൾ/ ഭാവനകൾ ആണ് ചിലപ്പോൾ ജീവിതത്തെ തന്നെ സഹ്യമാക്കുന്നത് എന്ന ലളിതമായ കാര്യമാണ് അത്രയും മനോഹരമായി ഈ സിനിമയിൽ അതനു ഘോഷ് എന്ന സംവിധായകൻ ആവിഷ്‌കരിച്ചിരിക്കുന്നത്.

"ശേഷ് പട'യും സാഹിത്യത്തെയും കഥയേയും കൂട്ടുപിടിച്ചാണ് വിരിയുന്നത്. എഴുപതുകളിലും എൺപതുകളിലും പുതുക്കമാർന്ന പ്രമേയങ്ങൾ കൊണ്ട് ബംഗ്ലാ ഫിലിം വൃത്തങ്ങളിൽ പ്രശസ്തനായ, അഹംഭാവിയും പരമ്പരാഗത സമീപനങ്ങൾക്ക് വഴങ്ങാത്തവനുമായ ബാൽമീകി എന്ന എഴുത്തുകാരൻ, എന്നാൽ ഇപ്പോൾ കഷ്ടതയിലാണ്. ഒറ്റപ്പെട്ട, അവഗണിക്കപ്പെട്ട ജീവിതമാണ് അയാൾക്കിന്നുള്ളത്. കൊല്ലപ്പെട്ട ഭാര്യയെക്കുറിച്ച് എഴുതാൻ ഒരു പ്രസിദ്ധീകരണസ്ഥാപനം അദ്ദേഹത്തിന് നാൽപതിനായിരം രൂപ നൽകിയിട്ടുണ്ടായിരുന്നു. കൈയെഴുത്തുപ്രതിയുടെ ഒരു പേജ് പോലും അവർക്ക് നൽകാൻ എന്നാൽ ബാൽമീകിക്ക് സാധിക്കുന്നില്ല.

'ശേഷ് പട'യിൽ നിന്ന്

അദ്ദേഹത്തിൽ നിന്നും അതെഴുതി വാങ്ങാൻ പ്രസിദ്ധീകരണസ്ഥാപനം കടംവീണ്ടെടുക്കുന്ന ഏജന്റായ സൗനക്കിനെ ചുമതലപ്പെടുത്തുന്നു. അനാരോഗ്യം കാരണം തനിക്ക് എഴുതാൻ കഴിയില്ലെന്നാണ് ബാൽമീകി സൗനക്കിനോട് പറയുന്നത്. ബാൽമീകി പറഞ്ഞത് കേട്ടെഴുതാൻ സൗനക് മേധയെ ഏൽപ്പിക്കുന്നു. പെട്ടെന്ന് ജീവിതത്തിന്റെ താളം തെറ്റിയ, ജീവിതത്തിൽ ലക്ഷ്യബോധവും ശാന്തിയും എത്രയും വേഗം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മദ്ധ്യവയസ്‌കയായ മേധ, ഒരു കുടുംബം പോറ്റേണ്ട ബാദ്ധ്യതയുള്ള സൗനക് എന്ന ചെറുപ്പക്കാരൻ, അയാളുടെ അനിയനായ വിദ്യാർത്ഥി. ബാൽമീകിക്ക് ചുറ്റിലും കറങ്ങുന്ന ഈ കഥാപാത്രങ്ങളുടെ പരസ്പരവിരുദ്ധവും സംഘർഷഭരിതവുമായ വൈകാരികമുഹൂർത്തങ്ങളാണ് സിനിമ ഒപ്പിയെടുക്കുന്നത്. മൂല്യങ്ങളും ധാർമ്മികദർശനവും മനസ്സാക്ഷി ഏല്പിക്കുന്ന വ്യഥകളും ഇരുണ്ട ഇടനാഴിയുടെ അറ്റത്തുള്ള വെളിച്ചം തേടിയുള്ള അന്വേഷണവുമാണ് യഥാർത്ഥത്തിൽ ഈ ചിത്രം.

തീർച്ചയായും അതാനു ഘോഷ് എന്ന സംവിധായകൻ തുടർച്ചയായി സൃഷ്ടിക്കുന്ന വിസ്മയം "ശേഷ് പട'യിലും പ്രതീക്ഷിക്കാവുന്നതാണ്. നിർബന്ധമായും കാണേണ്ടുന്ന സിനിമ എന്നാണ് ഞാൻ പറയുക.

Comments