26 Aug 2020, 11:53 AM
കാമുകിയുമായി ഒരു ഹൊറര്‍ സിനിമക്ക് പോയതിന്റെ പുകിലാണ് ഇതില്‍ എഴുതാന്‍ പോകുന്നതത്രയും. കാമുകിയേയും കൊണ്ട് ആരെങ്കിലും ഹൊറര്‍ സിനിമക്ക് പോകുമോ എന്നു ചോദിച്ചേക്കാം. എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇതു തന്നെയായിരുന്നു സംശയം. ‘റൊമാന്റിക് സിനിമകള്‍ക്കല്ലേ പോകേണ്ടത്? അതിലല്ലേ ത്രില്ലുള്ളൂ? മരമണ്ടന്‍!'
അവര്‍ ഇതെന്തറിഞ്ഞിട്ടാണോ എന്തോ? ഈ രണ്ടു വര്‍ഷത്തിനിടെ എട്ടോ ഒന്‍പതോ റൊമാന്റിക് ചിത്രങ്ങള്‍ക്കെങ്കിലും ഞാനും മിലയും പോയിട്ടുണ്ട്. ചിത്രം കണ്ടുകൊണ്ടിരിക്കേ തിയേറ്ററിന്റെ ഇരുളിനുള്ളിലൂടെ വല്ലപ്പോഴും കണ്ണില്‍ കണ്ണില്‍ നോക്കും എന്നതല്ലാതെ ഇവര്‍ ഉദ്ദേശിക്കുന്ന ത്രില്ലൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അവള്‍ക്ക് അതൊക്കെ ഒരുജാതി പേടിയാണ്. തിയേറ്ററിലെ സീറ്റില്‍ എനിക്കും അവള്‍ക്കും ഇടയിലെ ഹാന്‍ഡ് റെസ്റ്റില്‍ അവള്‍ കൈ വെക്കുകകൂടിയില്ല. റസ്റ്റോറന്റില്‍ മുഖാമുഖം ഇരിക്കുമ്പോഴും ഇതുതന്നെ അവസ്ഥ. എന്റെ കാല്‍വിരല്‍ അവളുടെ കാല്‍വിരലില്‍ സ്പര്‍ശിക്കാതിരിക്കാന്‍ അവള്‍ കസേരയ്ക്ക് അടിയിലേക്ക് കാല്‍ മടക്കിവെക്കും. പ്രൈമറി സ്‌കൂള്‍ കഴിഞ്ഞുടനേ അച്ഛനോടും അമ്മയോടും ഒപ്പം അവള്‍ ഇവിടെ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാക്കിയതാണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
ചെറുതായൊന്നു സ്പര്‍ശിക്കാന്‍ പോലും അവള്‍ സമ്മതിക്കില്ല. അങ്ങനെ എന്തെങ്കിലും ശ്രമമുണ്ടായാല്‍ ഒരു കുഗ്രാമവാസിപ്പെണ്‍കുട്ടി ദേഹത്തു കയറിയതുപോലെ അവള്‍ തനിമലയാളത്തില്‍ പുലമ്പും:
‘‘ഹതേ.. ഹതേ.. തൊടലും പിടിക്കലുമൊന്നും ഇപ്പോ വേണ്ട!''.
ആ ഭാഷ കണ്ടില്ലേ? ‘തൊടലും പിടിക്കലും'. ഞാന്‍ അവളെക്കയറി പിടിക്കാനൊന്നും ഒരിക്കലും പോയിട്ടില്ല. പിന്നെ എവിടുന്നാണ് അവള്‍ക്ക് ഈ ‘പിടിക്കല്‍' പ്രയോഗം വരുന്നത്? ദിവസവും നാട്ടിലേക്ക് സ്‌കൈപ്പ് ചെയ്യുമ്പോള്‍ അമ്മൂമ്മ ഓതിക്കൊടുക്കുന്നതാവാം. മില പ്രായമായ വാര്‍ത്ത അറിഞ്ഞ ദിവസം മുതല്‍ അവര്‍ക്ക് ഇതുതന്നെ ആയിരുന്നിരിക്കും പരിപാടി. ‘ഇപ്പോ ചെറ്യേ കുട്ട്യൊന്നുമല്ല. വളര്‍ന്ന പെണ്ണാണ്. ആണ്‍ചെക്കന്മാര് തൊടാനും പിടിക്കാനുമൊക്കെ വരും. സൂക്ഷിക്കണം.'
പേടി വരുന്ന വരവു നോക്ക്; എത്ര ദൂരമാണത് ചാടിക്കടക്കുന്നത്!. അമ്മൂമ്മ തന്നെ ആവണമെന്നില്ല മിലയെ പേടിപ്പിക്കുന്നത്. അമ്മയുമാവാം. യു.കെയിലും യു.എസ്സിലുമൊക്കെയുള്ള മലയാളി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 18 വയസ്സാകുമ്പോഴേക്ക് തുടങ്ങും മാതാപിതാക്കളുടെ വെപ്രാളം, ‘അയ്യോ സര്‍ക്കാരിന്റെ കണ്ണില്‍ എന്റെ മോള്‍ക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി അവള്‍ അന്യജാതിക്കാരന്റെ കൂടെപ്പോകുമോ? കറുമ്പന്മാരുടെ കൂടെപ്പോകുമോ? ലിവിംഗ് ടുഗദര്‍ തുടങ്ങുമോ? ഒരു കറുമ്പന്റെ അമ്മായിയമ്മ ആയാല്‍ ഞാനെങ്ങനെ പത്താളിന്റെ മുഖത്തു നോക്കും? ഈശ്വരാ..' അമ്മ ഈ ആശങ്കകളെല്ലാം കൂടി ഒരു ഭാണ്ഡത്തിലാക്കി മകളുടെ മുതുകില്‍ കെട്ടിവെക്കും. അവള്‍ അതും പേറി നടക്കും. ഇതൊക്കെക്കൊണ്ടാണ് കമ്പനിയിലെ മലയാളിപ്പയ്യന്മാര്‍ പറയുന്നത്: ‘ഒരു ഗതിയുണ്ടെങ്കില്‍ മലയാളിപ്പെണ്‍പിള്ളേരെ പ്രേമിക്കരുത്'.
ഞാനും ഇതേ ഡയലോഗ് പറഞ്ഞുനടന്നിരുന്ന ആളാണ്; ഇരുപത്തിയാറാം വയസ്സുവരെ. അപ്പോഴാണ് മില കമ്പനിയില്‍ ജോയിന്‍ ചെയ്യുന്നത്. കാണാന്‍ കൊള്ളാവുന്നൊരു പെണ്‍കുട്ടി എന്നതുപോലെ കേള്‍ക്കാന്‍ കൊള്ളാവുന്ന മലയാളവും അവളുടെ പ്രത്യേകതയായിരുന്നു. മലയാളം പഠിക്കുക എന്നത് ഇന്നത്തെക്കാലത്ത് വലിയ കാര്യമാണെന്നല്ല പറയുന്നത്. അച്ഛനോ അമ്മയോ മലയാളിയാണെങ്കില്‍ അവരില്‍ നിന്നു കിട്ടുന്ന മലയാളത്തിന്റെ ബാക്കി ടി.വി വഴിയും മൊബൈല്‍ വഴിയുമൊക്കെ ഇങ്ങ് ഇഴഞ്ഞെത്തിക്കൊള്ളും. എന്നിട്ട് വേറേ ഭാഷകളോടൊപ്പം പാര്‍പ്പും തീനും കുടിയും തുടങ്ങും.
രാവിലെ റിസപ്ഷനില്‍ വെച്ചും ഉച്ചയ്ക്ക് കാന്റീനില്‍ വെച്ചും ഇടയ്ക്കിടെ പ്രിന്റര്‍ റൂമില്‍ വെച്ചും മിലയും ഞാനും കണ്ടുമുട്ടാറുണ്ടായിരുന്നു. അപ്പോഴൊക്കെ വെറുതേ എന്തെങ്കിലും രണ്ടുമൂന്നു വാക്ക് സംസാരിക്കും. അങ്ങനെ മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവളുടെ ഡെസ്‌കില്‍ ചെന്ന് ‘വൈകും നേരം കോഫി കുടിക്കാന്‍ വരുന്നോ' എന്നു ചോദിച്ചു. ഇരുന്നയിരുപ്പില്‍, കമ്പ്യൂട്ടറില്‍ നിന്ന് മുഖമുയര്‍ത്തി, രണ്ടു നിമിഷം ചരിഞ്ഞങ്ങനെ നോക്കിക്കൊണ്ട് അവള്‍ മൂളി. ‘ഉം..'. അന്നു വൈകുന്നേരം ഞങ്ങള്‍ ലിവര്‍പൂളിലെ ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ പോയി.
മിലയ്ക്ക് തൊടുന്നതിലും പിടിക്കുന്നതിലും മാത്രമേയുള്ളൂ പേടി. മറ്റുകാര്യങ്ങള്‍ക്ക് ധൈര്യവതിയാണ്. ധൈര്യം എന്നാല്‍ പേടിയില്ലാത്ത അവസ്ഥ എന്നല്ല; പേടിക്കാനുള്ള ധൈര്യമെന്നാണ്. ഉദാഹരണത്തിന്, അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ അഡ്വഞ്ചറസ് റൈഡുകളില്‍ കയറുന്നത് അവള്‍ക്ക് പേടിയാണ്. അതേസമയം, അവള്‍ക്ക് അവയില്‍ കയറിയിരുന്ന് പേടിക്കാന്‍ അതിയായ ഉത്സാഹവുമാണ്. എങ്ങനെയുണ്ടായിരുന്നു റൈഡ് എന്നു ചോദിച്ചാല്‍ അവള്‍ പറയും: ‘‘വൗ.. ഇറ്റ് വാസ് ഫന്റാസ്റ്റിക്! നമ്മള്‍ ശരിക്കും പേടിച്ചുപോകും.''
ജീവിതത്തില്‍ സാധ്യമാകുന്ന എല്ലാ രുചി/മണങ്ങളും ആസ്വദിക്കണമെന്ന പക്ഷക്കാരിയാണവള്‍. ഇരുപത്തി നാലാം വയസ്സിലേ വലിയൊരു ബക്കറ്റ് ലിസ്റ്റൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസം ആ ലിസ്റ്റ് എന്നെ കാണിച്ചിരുന്നു. അമ്പോ, അതിലില്ലാത്ത കാര്യങ്ങളില്ല. മിസ്റ്റര്‍ ബീനിനെ നേരിട്ടു കാണുന്നതു മുതല്‍ ചൈനയില്‍ പോയി പാമ്പിന്റെ നടുക്കണ്ടം തിന്നുന്നതുവരെ ഉണ്ടതില്‍. വായിച്ചു നോക്കിയിട്ട് ഞാന്‍ തമാശ പറഞ്ഞു: ‘മിലാ, ബക്കറ്റ് ലിസ്റ്റ് എന്നു പറഞ്ഞിട്ട് ഇതൊരു വാട്ടര്‍ ടാങ്കില്‍ കൊള്ളാനുള്ളതുണ്ടല്ലോ?’.
സിനിമ കാണാന്‍ പോയതിനു മുമ്പത്തെ വീക്ക് എന്‍ഡില്‍ ഞങ്ങള്‍ രണ്ടും കൂടി ട്രാഫോര്‍ഡ് പാര്‍ക്കിനടുത്തെ ചൈനീസ് റസ്റ്റോറന്റില്‍ പോയിരുന്നു. ജാഹുവ. തനി ചൈനീസ്. അവിടുത്തെ മുതലാളിയും ജോലിക്കാരും കുക്കുകളുമെല്ലാം ചൈനക്കാരാണ്. പാചക ഉപകരണങ്ങളും പാത്രങ്ങളും അതേ. അതുകൊണ്ടുതന്നെ, വിഭവങ്ങള്‍ക്കെല്ലാം തനതായ ചൈനീസ് രുചിയാണ്. മാഞ്ചസ്റ്ററില്‍ മറ്റു പലയിടങ്ങളിലും ചൈനീസ് റെസ്റ്റോറന്റുകള്‍ ഉണ്ടെങ്കിലും ഇവിടുത്തെപ്പോലെ ഒറിജിനല്‍ ചൈനീസ് ഫൂഡ് അവിടെയെങ്ങും കിട്ടുകയില്ല. (തനതു രുചിയെപ്പറ്റിയുള്ള കാര്യങ്ങള്‍ ചൈനാക്കാരായ സഹപ്രവര്‍ത്തകര്‍ പറഞ്ഞതാണ്. ഞങ്ങള്‍ അതു വിശ്വസിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതല്ലാതെ അവരുടെ തനതു രുചി എന്താണെന്ന കാര്യം ഞാനെങ്ങനെ അറിയാനാണ്?)
വെയിറ്റര്‍ ഞങ്ങളിരുവര്‍ക്കും മെനു തന്നിട്ട് ഉപചാരപൂര്‍വ്വം ഒന്നു കുനിഞ്ഞുനിവര്‍ന്നു. ‘ഹുസ്സ്..' അയാളുടെ അന്വേഷണങ്ങളും ആശംസകളും കഴിഞ്ഞുടനേ മില തമാശയ്ക്ക് ചോദിച്ചു: ‘പാമ്പിനെ കഷ്ണിച്ചതുണ്ടാവുമോ?'. വെയിറ്റര്‍ ഒന്നു ചിരിച്ചു. ചൈനീസ് ടോപ്പിംഗ്‌സ് വിതറിയ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു:
‘ഫോര്‍ ദാറ്റ്.. യൂ നീഡ് റ്റൂ.. ഗോ റ്റൂ.. സതേണ്‍ പാര്‍ട്ട് ഓഫ് ചൈന'.
ഞാന്‍ ഓക്കാനിക്കുമ്പോലെ കാട്ടി: ‘ബേ..'. വെറുതേ, തമാശക്ക്.
വെയിറ്റര്‍ ഒരു മങ്ങിയ ചിരി ചിരിച്ചു. ആ മങ്ങല്‍ അയാളുടെ ചിറുങ്ങിയ രണ്ടു കണ്ണുകളിലുമായി പടര്‍ന്നു.
അയാള്‍ക്ക് എന്തു തോന്നിയിട്ടുണ്ടാവുമോ എന്തോ?
സ്റ്റാര്‍ട്ടറായി ഞങ്ങള്‍ സ്വീറ്റ് & സോര്‍ ഡൈസ്ഡ് ചിക്കനും അവോക്കാഡോ സലാഡും കുറച്ചു പപ്പടവും ഗ്രേവിയും ഓര്‍ഡര്‍ ചെയ്തു. ഒപ്പം രണ്ട് ലാര്‍ജ് ഗ്ലാസ്സ് ഹെനിക്കനും. മില അവളുടെ ഡേവിഡോഫ് സ്ലിമ്മിന്റെ പാക്കില്‍ നിന്ന് ഒന്നെടുത്ത് കത്തിച്ച് പാക്കറ്റ് എനിക്കു നീട്ടി. അതില്‍ നിന്ന് ഞാനും ഒന്നെടുത്ത് ചുണ്ടില്‍ വെക്കുമ്പോള്‍ അവള്‍ കത്തിച്ചുതന്നു.

ബിയറും സ്റ്റാര്‍ട്ടറുകളും നുണഞ്ഞ്, പുകയൂതി അങ്ങനെയിരിക്കവേ മില പാമ്പുകറിയെപ്പറ്റി ചുമ്മാ ഓരോന്ന് സങ്കല്‍പ്പിച്ചു. കൂത്താട്ടുകുളത്ത് അതിരാവിലെ പുഴമീന്‍ കിട്ടുന്ന ചന്തയില്‍പ്പോയി അച്ഛന്‍ ഒരു കോര്‍മ്പലു നിറയെ മീനുമായി വരുന്നതുപോലെ ഒരു ചൈനീസ് ഗൃഹനാഥന്‍ ഒരു വലിയ പാമ്പിനെ വള്ളിയില്‍ കോര്‍ത്ത് കറിവെക്കാനായി കൊണ്ടുവരുന്ന രംഗം.
‘ബേ..' - ഞാന്‍ വീണ്ടും ഓക്കാനിച്ചു ചിരിച്ചു.
അവള്‍ ഗൗരവം വരുത്തിപ്പറഞ്ഞു: ‘ബൂണ്‍, നീയൊന്ന് ആലോചിച്ചു നോക്കിയേ. ജീവന്‍ പോകാറായ പാമ്പ് കോര്‍മ്പലില്‍ കിടന്ന് ചെറുങ്ങനെ പുളയുന്നുണ്ടാവും. വീട്ടിലെത്തുമ്പോള്‍ പാമ്പിനെ ഭാര്യയെ ഏല്‍പ്പിച്ച് അയാള്‍ കുളിക്കാന്‍ പോകും. ഭാര്യ അതിനെ കോര്‍മ്പലോടുകൂടി ഒരു കറിച്ചട്ടിയില്‍ ചുറ്റിവെച്ച് അല്‍പം വെള്ളമൊഴിക്കും. ഇത്തിരി വെള്ളം കിട്ടിയ ഉന്മേഷത്തില്‍ പാമ്പ് അവിടെക്കിടന്ന് അതിന് ആവുന്നതുപോലെ ഞെളിപിരിയും. വെളുവെളെ മിനുങ്ങുന്ന അതിന്റെ പള്ള കാട്ടും. സൂപ്പുകലത്തിനു ചുവട്ടിലെ വിറകുകൊള്ളി തള്ളിവെച്ചിട്ട് ഗൃഹനാഥ പിച്ചാത്തിയെടുത്ത് അരകല്ലില്‍ നാലഞ്ച് രാക് രാകും. പാമ്പ് അതുകേട്ടുകൊണ്ട് കണ്ണടച്ചു കിടക്കും. ശേഷം അവര്‍ പാമ്പിന്റെ ചട്ടിയുമെടുത്ത് പുറത്തുപോയി പൈപ്പിന്‍ ചുവട്ടില്‍ ഒരു കൊരണ്ടിയിട്ടിരുന്ന് പാമ്പിനെ ചട്ടിയില്‍ നിന്ന് വലിച്ചുപൊക്കും. ഒരു വലിയ വരാലിനെ പിടിക്കുന്നവണ്ണം അവര്‍ അതിനെ വരുതിയിലാക്കിപ്പിടിച്ച് അതിന്റെ ശല്‍ക്കങ്ങളിലൂടെ പിച്ചാത്തി ഓടിക്കും. ശബ്ദം കേട്ട് അടുത്ത വീട്ടിലെ രണ്ടു പൂച്ചകള്‍ അടുത്തുവന്ന് വന്ന് കുത്തിയിരിക്കും. പാമ്പ് ഇക്കിളികൊണ്ട് തിരിഞ്ഞുമറിയും. അതിന്റെ ദേഹത്തൂടെ ഒന്നുകൂടി വെള്ളമൊഴുക്കി പഴയൊരു ചിരവത്തടിയുടെ പുറത്തേക്ക് അതിന്റെ തല ചേര്‍ത്തുവെച്ച് വെട്ടുമ്പോള്‍ പാമ്പ് അതിന്റെ അവസാനത്തെ പുളച്ചില്‍ പുളയും.

പണ്ട് ഒരു എലിയുടെ പിറകേ പാഞ്ഞപ്പോഴെന്നപോലെ വളവളാപുളയും.'
എനിക്ക് ശ്വാസം മുട്ടി: ‘മിലാ പ്ലീസ്... ഭക്ഷണത്തിന്റെ മുമ്പിലിരിക്കുമ്പോ ഇങ്ങനെ പേടിപ്പിക്കാതെ..'
‘ഭക്ഷണത്തിന്റെ കാര്യമല്ലേ ഞാനും പറഞ്ഞുകൊണ്ടിരിക്കുന്നത്? ചൈനാക്കാര്‍ക്ക് ഈ ഇരിക്കുന്ന ചിക്കനെപ്പോലെ ഒരു ഐറ്റമായിരിക്കും അത്. അതുകേട്ട് പേടിക്കുന്നതെന്തിന്?'
റസ്റ്റോറന്റിന് മുന്നില്‍ അല്പം മാറിയിട്ട് ഒരു വലിയ കനാലാണ്. അതിനപ്പുറത്ത് ബി.ബി.സിയുടെ വലിയ ബിള്‍ഡിംഗുകള്‍. മില മറ്റേതെങ്കിലും വിഷയത്തിലെക്ക് തിരിഞ്ഞെങ്കിലെന്നു കരുതി ഞാന്‍ മുഖം തിരിച്ച് ബിബിസിയിലേക്ക് നോക്കി. We cook food, they cook news എന്ന് റസ്റ്റോറന്റിന്റെ ഗ്ലാസ്സ് ഡോറില്‍ എഴുതിയിരിക്കുന്ന വാക്യം കടന്നു വേണം കാഴ്ച ബി.ബി.സിയിലെത്താന്‍. ബി.ബി.സിയില്‍ നിന്ന് കാഴ്ചയെ ചുരുക്കി ഞാന്‍ ആ വാക്യത്തിലേക്ക് കണ്ണുനട്ടു. അതു ചൂണ്ടി മിലയോടു ചോദിച്ചു:
‘What do WE cook Mila?' (‘മിലാ, നമ്മള്‍ എന്താണ് പാകം ചെയ്യുന്നത്?')
മില പറഞ്ഞു: ‘നമ്മളിപ്പോ പാമ്പുകറിയുടെ റെസിപ്പി പറയുകയല്ലേ'
ഇവളെന്താണിങ്ങനെ?. ഈ ഡിന്നര്‍ വേളയില്‍ അവളെ ഞാന്‍ പ്രണയത്തിന്റേതായ മൂഡിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അവളോ, പാമ്പുകറിയെപ്പറ്റി പറയുന്നു. ഞാന്‍ വീണ്ടും ബി.ബി.സിയിലേക്ക് നോക്കി. അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. ആ പെണ്‍കുട്ടികള്‍ ഇങ്ങനെ ഒരൊറ്റ വിഷയത്തില്‍ കടിച്ചുതൂങ്ങിക്കിടക്കില്ല. ഒരു വിഷയത്തില്‍ നിന്ന് വേറൊരു വിഷയത്തിലേക്ക് മാറിക്കൊണ്ടേയിരിക്കാന്‍ അവര്‍ക്കാവും. സുനാമിയില്‍ നിന്നും വിമ്പിള്‍ ഡണ്‍ ട്രോഫിയിലേക്ക് മാറാന്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
ടേബിളിനു മുകളില്‍ നിന്ന് മിലയുടെ കൈകള്‍ കവര്‍ന്നുകൊണ്ട് ഞാന്‍ പറഞ്ഞു:
‘മിലാ, പ്ലീസ്.. എന്താണിങ്ങനെ?'
അവള്‍ കൈകള്‍ രണ്ടും മെല്ലെ പിന്‍വലിച്ചു. ബിയര്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിളിറക്കി അത് തിരികെ ടേബിളില്‍ വെച്ചു. ഒരു ഡേവിഡോഫ് കൂടി എടുത്തു കത്തിച്ച് പുകവിട്ടുകൊണ്ട് പാക്കറ്റ് എനിക്കു നീട്ടി. ‘നീ എന്തിനാണ് അയാളുടെ മുന്നില്‍ ഓക്കാനിച്ചത്?'- അവള്‍ ചോദിച്ചു.
‘ഓ.. അതാണോ കാര്യം?'
ഞാന്‍ കൂടുതല്‍ വാദങ്ങള്‍ക്ക് മുതിര്‍ന്നില്ല. എങ്കില്‍ അവളെന്നെ ഗ്രില്ല് ചെയ്ത് പ്ലേറ്റിലാക്കി കത്തികൊണ്ടരിഞ്ഞ് ഫോര്‍ക്കില്‍ കോര്‍ത്ത് വിഴുങ്ങും. ഇത്തരം കാര്യങ്ങളില്‍ എനിക്ക് മനസ്സിലാകാത്തതും അംഗീകരിക്കാന്‍ പറ്റാത്തതുമായ കുറേ തത്വങ്ങളുണ്ട് അവളുടെ കയ്യില്‍. മലയാളിപ്പെണ്‍കുട്ടികളെ മാത്രമല്ല ഓവര്‍ പക്വതയുള്ള പെണ്‍കുട്ടികളേയും പ്രേമിക്കാന്‍ കൊള്ളില്ല.
ഞാന്‍ മറ്റെന്തെങ്കിലുമൊക്കെ സംസാരിക്കാന്‍ ശ്രമിച്ചു. മാഞ്ചസ്റ്ററിലെ ഇരുണ്ടുമൂടിയ കാലാവസ്ഥയെപ്പറ്റിയും മറ്റു ചില റസ്റ്റോറന്റുകളെപ്പറ്റിയുമൊക്കെ. സംസാരിക്കാന്‍ ഒന്നുമില്ലാത്തപ്പോഴുള്ള വിഷയങ്ങളാണല്ലോ ഇതെല്ലാം.
പരമാവധി ശ്രമിച്ചുവെങ്കിലും സന്തോഷകരമായ ഒരു സംഭാഷണത്തിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ക്കായില്ല. മാത്രമല്ല, പലപ്പോഴും ഒരു തര്‍ക്കത്തിലേക്ക് വഴുതിയേക്കുമെന്നും ഭയന്നു. അതിനാല്‍ മെയിന്‍ കോഴ്‌സ് പാഴ്‌സല്‍ ചെയ്ത് ഞങ്ങളിങ്ങ് തിരിച്ചു പോന്നു. ഒരു വീക്കെന്റ് കുളമായതിന്റെ വിഷമം മിലയ്ക്കും ഉണ്ടായിരുന്നു. പോരും വഴിതന്നെ ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചു; ‘അടുത്ത വീക്കെന്റ് ത്രില്ലിംഗ് ആയിരിക്കണം.'
‘പ്രോഗ്രാം സജസ്റ്റ് ചെയ്യാനുള്ള അവകാശം ബൂണിന്റേത്' - അവള്‍ പറഞ്ഞു.
ആ അവകാശത്തിന്മേലാണ് ഒരു ഹൊറര്‍ ഫിലിം കാണാന്‍ പോകാം എന്നു ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. മില അതിന് യേസ് മൂളുമോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് എന്നേക്കാള്‍ താല്‍പര്യം.
മാഞ്ചസ്റ്ററില്‍ അന്ന് രണ്ട് ഹൊറര്‍ ഫിലിമുകള്‍ കളിക്കുന്നുണ്ട്. ഏതു ഫിലിമാണ് കാണേണ്ടതെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. കൂട്ടുകാരോടു ചോദിച്ചപ്പോള്‍ ‘A moon that screams at midnight' എന്ന സിനിമ നിര്‍ദ്ദേശിച്ചു. അതുകണ്ടാല്‍ പേടിച്ച് നിക്കറേല്‍ മുള്ളുമെന്നൊരു അഭിപ്രായവും വന്നു.

പടം റിലീസായി രണ്ടാഴ്ചയോളം ആയതുകൊണ്ടാവാം, തിയേറ്ററില്‍ അധികം ആളുണ്ടായിരുന്നില്ല. ഞാനും മിലയും ഇരുന്നിരുന്ന വരിയില്‍ അറ്റത്തായി ഒരു സ്ത്രീയും പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നില്‍ രണ്ട് വരികള്‍ കാലി. അതിനു പിന്നിലെ വരിയില്‍ നാലുപേരുണ്ട്. ഫ്രണ്ടിലെ വരികളില്‍ അവിടവിടെയായി ഒറ്റയായും ഇരട്ടയായും കുറച്ചാളുകളെ കാണാം. എല്ലാവരും ബീഭത്സരംഗങ്ങള്‍ കണ്ട് ഭയപ്പെടാനായി കാത്തിരിക്കുന്നു.
ആദ്യത്തെ കുറേ രംഗങ്ങള്‍ എനിക്ക് ബോറിംഗ് ആയി തോന്നി. മില പക്ഷേ അത് സാകൂതം കണ്ടുകൊണ്ടിരുന്നു. ചിത്രത്തിന്റെ യഥാര്‍ഥമായ പിരിമുറുക്കം കിട്ടാന്‍ കഥയുടെ തുടക്കത്തിലെ പരിചരണങ്ങള്‍ പ്രധാനമാണെന്ന് അവള്‍ കരുതുന്നുണ്ടാവും. ഒരു ഭീകര രൂപം വന്ന് പെട്ടെന്ന് ഒരു നിമിഷം പേടിപ്പിക്കുന്നതില്‍ എന്തു സുഖമാണുള്ളത്?
ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് മിലയില്‍ ആകാംക്ഷ ജനിക്കാന്‍ തുടങ്ങി. അവള്‍ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ചിത്രത്തിലെ ഓരോ അനക്കവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഓരോ ചെറിയ മുട്ടലും തട്ടലും അവളില്‍ ഭയത്തിന്റെ നേരിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. രംഗങ്ങള്‍ ഒരു വലിയ ഭയാനകതയിലേക്ക് പുരോഗമിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി തെളിയാന്‍ തുടങ്ങി. ആരെങ്കിലും പിന്നില്‍ നിന്നൊന്നു തൊട്ടാല്‍ അലറിവിളിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ അവളുള്ളത്.
മില സിനിമയില്‍ ശ്രദ്ധിക്കുമ്പോള്‍ എന്റെ ശ്രദ്ധ അധികവും മിലയിലായിരുന്നു. സിനിമ പിന്നെയും കാണാമല്ലോ. സ്‌ക്രീനില്‍ ഓരോ രംഗങ്ങള്‍ മാറിമറിയുമ്പോള്‍ അവളുടെ മുഖത്ത് വന്നുപോകുന്ന ഭയപ്പാടിന്റെ വിവിധ ഭാവങ്ങള്‍. അവള്‍ ആകാംക്ഷപ്പെടുമ്പോഴുള്ള ചന്തം. സ്‌ക്രീനില്‍ നിന്ന് പല വര്‍ണ്ണത്തിലുള്ള വെളിച്ചം അവളുടെ മുഖത്തു വീഴുന്നതിന്റെ മനോഹാരിത. ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ പറ്റില്ല. പെണ്ണിന്റെ മുഖത്തുതന്നെ നോക്കിയിരിക്കണം. നീല വെളിച്ചത്തില്‍ അവളുടെ ഭംഗി ഒന്നു വേറേ തന്നെ.
ഇടയ്ക്കിടെ മുള്‍മുന രംഗങ്ങള്‍ മുറ്റിവരുമ്പോള്‍ എന്റെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ എന്നിലേക്ക് പതിയെ ചരിയും. അവളുടെ ചുമല്‍ എന്റെ ചുമലിനോടു ചേരും. അപ്പോഴെല്ലാം അവളുടെ ചുമലിന്റെ മാര്‍ദ്ദവം ഞാനറിഞ്ഞു. മൂന്നാമത്തെ പ്രാവശ്യം അവള്‍ എന്റെ ചുമലിലേക്ക് ചാരിയപ്പോള്‍ ഞാന്‍ അവളെ തോളിലൂടെ കയ്യിട്ട് ചേര്‍ത്തുപിടിച്ചു. മില അനങ്ങിയില്ല.
അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു: ഇനി എപ്പോഴാണ് ഇവള്‍ ഭയന്നു നിലവിളിച്ചുകൊണ്ട് എന്റെ കഴുത്തില്‍ ചുറ്റിപ്പിടിക്കുക? മാറില്‍ മുഖമമര്‍ത്തുക? നിക്കറേല്‍ മുള്ളും എന്ന് കൂട്ടുകാര്‍ പറഞ്ഞ സീനുകള്‍ എവിടെ? ഒരു പെണ്‍കുട്ടി വിരണ്ടു വിളറി എന്റെ നെഞ്ചിലേക്ക് വീഴുമ്പോള്‍ അവളെ നെഞ്ചോടു ചേര്‍ത്ത് അടക്കിപ്പിടിക്കണം. അതിലൊരു സുഖമുണ്ട്. ‘നീ എന്തിനാണ് പേടിക്കുന്നത്? നിനക്ക് ഞാനില്ലേ?' എന്ന സന്ദേശമുണ്ടതില്‍. എന്റെ പേശികള്‍ക്കുള്ളില്‍ മില അമര്‍ന്നിരിക്കുന്നതിന്റെ നിര്‍വൃതിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഞാന്‍ പുളകം കൊണ്ടു. തോളില്‍ കയ്യിട്ടിരിക്കുന്നതിനേക്കാള്‍ നല്ലൊരു അനുഭൂതിയായിരിക്കും അത്. അവള്‍ അങ്ങനെ ചേര്‍ന്നു കിടക്കുന്നതിനിടെ ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ നിന്ന് ഭീകരമായൊരു സൗണ്ട് പൊട്ടിപ്പുറപ്പെടാം. അപ്പോള്‍ അവള്‍ ഒന്നുകൂടി ചേര്‍ന്നിരിക്കും. ‘മിലാ, എന്തിനാ പേടിക്കുന്നത്? ഞാനില്ലേ കൂടെ?'. ഭയപ്പാടുകളില്‍ പോലും ആസ്വദിക്കാനാവുന്ന ഒന്നാണ് ജീവിതമെന്ന് ആ നിമിഷം മില മനസ്സിലാക്കിയേക്കും.
ഇങ്ങനെയെല്ലാം ഓര്‍ത്തോര്‍ത്ത് ഞാന്‍ അസ്വസ്ഥനായിരിക്കവേ മില പെട്ടെന്ന് ചാടി എന്റെ നെഞ്ചിലേക്ക് വലതുകവിള്‍ അമര്‍ത്തി. ഞാനങ്ങ് പേടിച്ചുപോയി. സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍, മുഖത്ത് വെള്ളയും ചുവപ്പും വാരിത്തേച്ച ഒരു കോമാളി തന്റെ കടും ചുവപ്പായ വായപൊളിച്ച് അട്ടഹസിക്കുന്നു. അയാളുടെ വായയില്‍ നിന്ന് ചുവന്നുകൊഴുത്ത രക്തം ഒലിച്ചുവീഴുന്നു. അങ്ങനെ ചോരയും വാറ്റിക്കൊണ്ട് അയാള്‍ തന്റെ പൊയ്ക്കാലുകളില്‍ നടന്നടുക്കുന്നു. ആ കോമാളിയെ പേടിച്ച് രണ്ടു സ്ത്രീകള്‍ (അമ്മയും മകളും) ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കുകയാണ്. ഒരു സ്ത്രീ മറ്റേ സ്ത്രീയുടെ ചുമലില്‍ പറ്റിയിരിക്കുന്നു. ഭയന്നുപോയ രണ്ടുപേര്‍ പരസ്പരം പുണര്‍ന്നിരിക്കുന്നതുകണ്ടാവും കോമാളി പൊട്ടിച്ചിരിക്കുന്നു.

അതുകേട്ട് മില മുഖം മുഴുവന്‍ നെഞ്ചിലേക്ക് അമര്‍ത്തി കണ്ണുകള്‍ ഇറുക്കിയടച്ചെങ്കിലും പതിയെ മുഖം തിരിച്ച് ഒരു കണ്ണുകൊണ്ട്, കാണണം കാണണ്ട എന്ന രീതിയില്‍ സ്‌ക്രീനിലേക്ക് പാളിനോക്കി. കോമാളിയുടെ വരവുകണ്ട് ഞാന്‍ ഹൊറര്‍ സിനിമകളുടെ പരിണാമത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തു. ആദ്യം ഡ്രാക്കുളയെപ്പോലെയുള്ള പുരുഷന്മാര്‍, ശേഷം സ്ത്രീകള്‍, ശേഷം കുട്ടികള്‍, ശേഷം കളിപ്പാവകള്‍. ഇപ്പോഴിതാ ആളുകളെ ചിരിപ്പിച്ചുകൊണ്ടിരുന്ന കോമാളികള്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഭയപ്പെടുത്താമെന്നായിരിക്കുന്നു. ഇനി അടുത്തത് ആരായിരിക്കും?.
പെട്ടെന്ന് കോമാളിയുടെ കൈകള്‍ നീണ്ടുവന്ന് ഭിത്തിതുളച്ച് സ്ത്രീകളില്‍ ഒരാളുടെ കഴുത്തില്‍ പിടുത്തമിട്ടു. അതു കാണാനാവാതെ മില പിന്നെയും എന്റെ നെഞ്ചില്‍ മുഖം അമര്‍ത്തി. കോമാളി മറ്റേ കൈകൂടി ഭിത്തിതുളച്ചു കയറ്റി. മില പിന്നെയും പാളി നോക്കി. കോമാളി അതേ സ്ത്രീയുടെ തലപിടിച്ചു തിരിച്ചു. തെങ്ങില്‍ നിന്ന് കരിക്ക് പിരിക്കുമ്പോലെ. ശേഷം അയാള്‍ ആ സ്ത്രീയുടെ തല ഇറുത്തെടുത്തു. കഴുത്തിനു താഴെ മാംസവും ഞരമ്പുകളും തൂങ്ങിയാടുന്നു. ഞരമ്പുകളിലൂടെ രക്തം ചീറ്റിയൊഴുകുന്നതിന്റെ ശബ്ദം തിയേറ്ററിനുള്ളില്‍ പാഞ്ഞുനടന്നു. ഞങ്ങളുടെ വരിയില്‍ അറ്റത്തിരുന്നിരുന്ന സ്ത്രീ അലറിവിളിച്ചു. മില എന്നെ ഇറുക്കിപ്പിടിച്ചു. ഞാന്‍ അവളെ അവളുടെ സീറ്റില്‍ നിന്ന് എന്റെ സീറ്റിലേക്ക് കൊണ്ടുവന്നു. അവള്‍ കാലുകള്‍ ഇരുവശത്തേക്കും നീട്ടിയിട്ട് സ്‌ക്രീനിനു പുറം തിരിഞ്ഞ് എന്റെ മടിയിലിരുന്നുകൊണ്ട് ഇടതു തോളിലേക്ക് ചാഞ്ഞു. കൈകള്‍ എന്റെ പുറത്തേക്ക് പിണച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവള്‍ എന്റെ നെഞ്ചോടു ചേര്‍ന്ന് ഇറുകിക്കിടന്നു.
‘ഞാനില്ലേ? എന്തിനാ പേടിക്കുന്നത്?' തിരികെപ്പുണര്‍ന്ന് അവളുടെ കഴുത്തിലെ ഗന്ധം നുണഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു.
കണ്ണുകള്‍ ഇറുക്കിയടച്ച്, തിയേറ്ററില്‍ നിന്നുള്ള ശബ്ദങ്ങളില്‍ ഭയപ്പെട്ടുകൊണ്ട് അവള്‍ ഒന്നും മിണ്ടാതങ്ങനെ പതുങ്ങിത്തന്നെയിരുന്നു. ‘ഹോ.. എന്തൊരു മാര്‍ദ്ദവം..'
തോളില്‍ ചേര്‍ത്തുവെച്ച തലതിരിച്ച് മില വീണ്ടും നോക്കി. മറ്റേ സ്ത്രീ ഇറങ്ങിയോടുന്നു. കോമാളി അവളെ പിന്തുടരുന്നു. അയാളുടെ ഒരു കയ്യില്‍ ആദ്യത്തെ സ്ത്രീയുടെ തല. അതില്‍ നിന്ന് ഇറ്റുന്ന രക്തം. സ്ത്രീ പല മുറികളിലേക്കും ഓടിക്കയറാന്‍ ശ്രമിക്കുന്നു. സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നെല്ലാം ഇറങ്ങിയോടുന്നു. മിലയുടെ തല എന്റെ തോളില്‍ ‘കാണണം കാണണ്ട' എന്ന നിലയില്‍ ഉരുണ്ടുകളിക്കുന്നു. എന്റെ കയ്യിലും നെഞ്ചിലും മാര്‍ദ്ദവം. ഉള്ളില്‍ ഇറുകെ പുണരാനുള്ള മോഹം. സ്ത്രീ ഓടി കിച്ചണില്‍ കയറി. അവിടെ നിന്ന് ഒരു വലിയ പിച്ചാത്തിയെടുത്ത് അവര്‍ കോമാളിക്കെതിരേ കാട്ടുന്നു. കോമാളി കൂസലില്ലാതെ സ്ത്രീയുടെ അടുത്തേക്ക് നടന്നടുക്കുന്നു. സ്ത്രീ പിച്ചാത്തി വീശി കോമാളിയുടെ നേര്‍ക്ക് എറിയുന്നു. കോമാളി അതു പിടിച്ചെടുത്ത് സ്ത്രീയുടെ നേര്‍ക്ക് അടുക്കുന്നു. മില എന്നോട് കൂടുതല്‍ അമരുന്നു. എനിക്ക് അവളെ പുണരാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളുടെ കാതില്‍ മെല്ലെ പറഞ്ഞു: ‘മിലാ, ഞാനില്ലേ കൂടെ?'. കോമാളി സ്ത്രീയുടെ അടുത്തെത്തുമ്പോള്‍ അവര്‍ രക്ഷപ്പെടാന്‍ ഇടമില്ലാതെ കിച്ചണ്‍ സ്ലാബിലേക്ക് ചേര്‍ന്നു നിന്ന് നിലവിളിക്കുന്നു. മില എന്റെ തോളില്‍ കിടന്നുകൊണ്ട് ആ രംഗങ്ങളിലേക്കു തന്നെ കണ്ണുനട്ടു. ഭയം കൊണ്ട് അവളുടെ ഉടല്‍ പുളയുന്നത് എനിക്കിപ്പോള്‍ കൃത്യമായി അറിയാം. അതിലെ ഓരോ കോശങ്ങളുടേയും തുടിപ്പുകള്‍ അറിയാം. സ്ത്രീയുടെ മുടിക്കുത്തിനു പിടിച്ചടുപ്പിച്ച് കോമാളി അവരുടെ രണ്ടു കവിളുകളും കത്തികൊണ്ടു വിടര്‍ത്തിക്കീറുന്നു. ഇരുവശത്തേയും കവിളുകള്‍ തൂങ്ങിയാടുമ്പോള്‍ അണപ്പല്ലുകള്‍ ദൃശ്യമായിരുന്നു. കോമാളി അവരുടെ ചുണ്ടുകളും ഛേദിച്ചെടുത്തു. അല്പം മുമ്പുവരെ നിലവിളിച്ചുകൊണ്ടിരുന്ന ആ സ്ത്രീ ഇപ്പോള്‍ പല്ലുകളിലൂടെ ചോര വാര്‍ത്ത് ഭയാനകമായി ചിരിക്കുന്ന രൂപമായിരിക്കുന്നു. കോമാളി അവരുടെ തല വെട്ടിയെടുത്ത് സെന്റര്‍ ടേബിളില്‍ വെച്ച് തൊലിയുരിക്കാന്‍ തുടങ്ങി. എന്റെ പാന്റിനു മുന്‍വശത്ത് നനവുപടര്‍ന്നതായി അനുഭവപ്പെട്ടു.
എനിക്ക് സംശയം തോന്നി. മിലയെ അല്പം തള്ളിനിര്‍ത്തി ഞാന്‍ നനവ് തൊട്ടു പരിശോധിച്ചു. വഴുവഴുപ്പില്ല. വെറും വെള്ളം പോലെ. ഞാന്‍ മിലയുടെ ജീന്‍സില്‍ മെല്ലെ തൊട്ടുനോക്കി. അപ്പാടെ നനഞ്ഞിരിക്കുന്നു. സ്‌ക്രീനില്‍ നിന്ന് ഭയാനകമായൊരു അട്ടഹാസം തിയേറ്ററിലെ സറൗണ്ട് സിസ്റ്റത്തിലൂടെ ഓടിപ്പാഞ്ഞു. ടേബിളിന്റെ പുറത്തിരുന്ന തലയും അതിനെ ചെത്തിയൊരുക്കുന്ന കോമാളിയും ഒരുപോലെ അട്ടഹസിക്കുന്നു. മില വീണ്ടും ഞെട്ടിക്കൊണ്ട് എന്നെ അമര്‍ത്തിപ്പിടിച്ചു. ഭയത്തിന്റെ ലായനി എന്റെയും അവളുടെയും പാന്റിലൂടെ വേഗത്തില്‍ പാഞ്ഞ്, നിലത്തൂടെ തഴേക്ക് താഴേക്ക് ഒഴുകിപ്പോയി. ഏറ്റവും മുന്നിലെ വരിയും കഴിഞ്ഞ് അത് സ്‌ക്രീന്‍ വരെയും ഒഴുകിയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്.
ഞാന്‍ അവളെ എന്നില്‍ നിന്ന് വിടര്‍ത്തി. ‘എന്തൊരു പണിയാണ് കാണിച്ചത്?' പാന്റിന്റെ നനവില്‍ എറ്റിക്കൊണ്ട് ഞാന്‍ നീരസം പ്രകടിപ്പിച്ചു. മറിച്ചൊന്നും മിണ്ടാതെ അവള്‍ ധൃതിപ്പെട്ട് തിയേറ്ററിനു പുറത്തേക്ക് നടന്നു. കുറച്ചു നിമിഷങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അങ്ങനെതന്നെയിരുന്നു. പിന്നെ ഞാനും സീറ്റില്‍ നിന്നെഴുന്നേറ്റു. വാതില്‍ തുറന്നു പുറത്തേക്കിറങ്ങുമ്പോള്‍ തിയേറ്ററിനുള്ളില്‍ കോമാളിയും സ്ത്രീയുടെ തലയും വീണ്ടും അട്ടഹസിച്ചു.
മില നടന്നും ഓടിയും ലിഫ്റ്റിനടുത്തെത്തി കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ ഒച്ചത്തില്‍ വിളിച്ചു:
‘മിലാ, വാട്ട് ഹാപ്പെന്റ്?'
അവള്‍ ഒന്നു തിരിഞ്ഞുനോക്കിയിട്ട് ലിഫ്റ്റില്‍ കയറി താഴേക്കു പോയി.
ഞാന്‍ ഓടിക്കിതച്ച് താഴെ എത്തുമ്പോഴേക്കും അവള്‍ ഒരു ടാക്‌സിയില്‍ കയറി അപ്രത്യക്ഷയായിരുന്നു.
പേടിച്ചു മുള്ളിയതില്‍ അവള്‍ക്ക് ചമ്മലുണ്ടാകുമെന്ന് ഞാന്‍ കരുതി. വിളിച്ചിട്ട് ഫോണ്‍ അറ്റന്റ് ചെയ്യാത്തതിനാല്‍ വാട്ട്‌സാപ്പില്‍ മെസ്സേജ് അയച്ചു:
‘എന്താ പറ്റിയത്?'.
മെസ്സേജ് ഡെലിവറായതിന്റെ ചാരനിറത്തിലുള്ള ടിക്ക് മാര്‍ക്കും അണ്ടര്‍ ലൈനും തെളിഞ്ഞു. അവള്‍ അതു വായിക്കുന്നതും നോക്കി ഞാനിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
പിറ്റേദിവസം ഞാന്‍ കണ്ടു; ടിക്ക് മാര്‍ക്കും അണ്ടര്‍ ലൈനും ചാരനിറം മാറി നീലനിറമായിരിക്കുന്നു. പക്ഷേ മെസ്സേജിനു താഴെ മറുപടിയൊന്നുമില്ല. ഇന്നും അതങ്ങനെതന്നെ കിടക്കുന്നു.
ഷഫീഖ് മുസ്തഫയുടെ മറ്റൊരു കഥ വായിക്കാം ഒരേ നിറമുള്ള കടലുകള്‍
Maryam afsal
30 Aug 2020, 04:18 PM
Adipoli ❤️
Maryam afsal
30 Aug 2020, 04:18 PM
Adipoli ❤️
അഭിലാഷ് വസന്തഗോപാലൻ
30 Aug 2020, 02:04 AM
അവസാനിപ്പിക്കുമ്പോൾ ആണ് ഒരു നല്ല കഥ തുടങ്ങേണ്ടത് എന്ന് വിശ്വസിക്കുന്നവർക്ക് ഇതിഷ്ടമാകും 💓
ആറാട്ടുപുഴ ഹക്കിംഖാൻ
29 Aug 2020, 01:14 PM
എല്ലാ കഥകളിലെയും പോലെ ഇതിലും, വായനക്കാരെ - ആസ്വാദകരെ കൂടെ കൊണ്ടുപോകുന്ന ആ ഷെഫീക്കിയൻ ടച്ച് കാത്ത് സൂക്ഷിച്ചു. എന്ത് രസമായി വായിക്കുവാൻ കഴിയുന്നു. അഭിനന്ദനങ്ങൾ. ഓണം കഴിഞ്ഞ് സ്റ്റുഡിയോയിൽ ചെന്നാൽ ഇതിന് ശബ്ദം നൽകണം എന്ന് കരുതുന്നു. അനുവാദം തേടുന്നു. ( കാശ് പിറകേ തന്നാലും മതി )
വൈ. ഇർഷാദ്
28 Aug 2020, 08:47 AM
ഒരു ഹൊറർ സിനിമയുടെ ഉദ്വേഗത്തോടെ ഷഫീഖിന്റെ കഥ വായിച്ചു. ഉജ്ജ്വലം. കാമുകന്റെ മടിയിൽ മൂത്രമൊഴിച്ച് പോകുക എന്ന നർമ്മാഖ്യാനത്തിൽ നമ്മുടെ ശരീര നിബദ്ധമായ പുരുഷ കാമനയുടെ സറൗണ്ട് സിസ്റ്റമാണ് തുറന്നു വെക്കുന്നത്. 'എന്തീനാണ് പേടിക്കുന്നത് .. ഞാനില്ലേ കൂടേ " എന്ന കരുതലിന്റെ ആയുസ് എവിടെ വരെ എന്ന തിരിച്ചറിവിലൂടെ ഇറങ്ങി പോകുന്ന മില , ഷഫീഖിന്റെ പതിവ് ക്ലൈമാക്സുകളേക്കാൾ ഗംഭീരമായി.
ShameerArattupuzha
27 Aug 2020, 11:16 PM
നല്ല തഴുത്ത് നന്നായി ആസ്വദിച്ചു
Nisam Abdul vahid
27 Aug 2020, 11:04 PM
ഒരു രക്ഷയുമില്ല
സേതുനാഥ് യു എൻ
27 Aug 2020, 07:55 PM
ഷഫീഖിന്റെ ശക്തമായ എഴുത്ത്. വിവരിക്കലും ധ്വനിപ്പിക്കലും ഒക്കെ അസാധ്യം... പാകം
മുഹമ്മദ് ഷമീം
27 Aug 2020, 12:32 PM
പാമ്പിനെ പിടിച്ചു കറി വെക്കുന്നതിൽ പോലും ഒരു പ്രത്യേക സൗന്ദര്യം ഫീൽ ചെയ്യുന്നുണ്ട് .. detailing,depth ഒക്കെ വേണ്ടുവോളമുണ്ട് .. എഴുത്തിന്റെ മാസ്മരികത നമുക്ക് ഈ വരികളിൽ തന്നെ കാണാം.. " ഭാര്യ അതിനെ കോര്‍മ്പലോടുകൂടി ഒരു കറിച്ചട്ടിയില്‍ ചുറ്റിവെച്ച് അല്‍പം വെള്ളമൊഴിക്കും. ഇത്തിരി വെള്ളം കിട്ടിയ ഉന്മേഷത്തില്‍ പാമ്പ് അവിടെക്കിടന്ന് അതിന് ആവുന്നതുപോലെ ഞെളിപിരിയും. വെളുവെളെ മിനുങ്ങുന്ന അതിന്റെ പള്ള കാട്ടും. സൂപ്പുകലത്തിനു ചുവട്ടിലെ വിറകുകൊള്ളി തള്ളിവെച്ചിട്ട് ഗൃഹനാഥ പിച്ചാത്തിയെടുത്ത് അരകല്ലില്‍ നാലഞ്ച് രാക് രാകും. പാമ്പ് അതുകേട്ടുകൊണ്ട് കണ്ണടച്ചു കിടക്കും. ശേഷം അവര്‍ പാമ്പിന്റെ ചട്ടിയുമെടുത്ത് പുറത്തുപോയി പൈപ്പിന്‍ ചുവട്ടില്‍ ഒരു കൊരണ്ടിയിട്ടിരുന്ന് പാമ്പിനെ ചട്ടിയില്‍ നിന്ന് വലിച്ചുപൊക്കും. ഒരു വലിയ വരാലിനെ പിടിക്കുന്നവണ്ണം അവര്‍ അതിനെ വരുതിയിലാക്കിപ്പിടിച്ച് അതിന്റെ ശല്‍ക്കങ്ങളിലൂടെ പിച്ചാത്തി ഓടിക്കും. ശബ്ദം കേട്ട് അടുത്ത വീട്ടിലെ രണ്ടു പൂച്ചകള്‍ അടുത്തുവന്ന് വന്ന് കുത്തിയിരിക്കും. പാമ്പ് ഇക്കിളികൊണ്ട് തിരിഞ്ഞുമറിയും. അതിന്റെ ദേഹത്തൂടെ ഒന്നുകൂടി വെള്ളമൊഴുക്കി പഴയൊരു ചിരവത്തടിയുടെ പുറത്തേക്ക് അതിന്റെ തല ചേര്‍ത്തുവെച്ച് വെട്ടുമ്പോള്‍ പാമ്പ് അതിന്റെ അവസാനത്തെ പുളച്ചില്‍ പുളയും.
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
ആര്യാ മോഹൻ
1 Sep 2020, 02:17 PM
ഭീതിയുടെ നിഴലിൽ വിവിധ വികാരങ്ങളെ സംയോജിപ്പിച്ച് വരച്ചു കാട്ടുന്ന ഒരു രചന.