കുട വാങ്ങാൻ തീരുമാനിച്ച ദിവസമാണ് പഴ്സ് മോഷണം പോയെന്ന് പറഞ്ഞ് ജോമോന് അപ്പച്ചന്റെ വിളി വന്നത്. എഴുപത് കഴിഞ്ഞും പെൻഷൻ വാങ്ങാൻ ബാങ്കിൽ പോകുന്ന പതിവ് തുടരുന്നതിലുള്ള ദേഷ്യം ജോമോൻ സംഭാഷണത്തിൽ പ്രകടിപ്പിച്ചില്ല. മറിച്ച് സഹതാപപൂർവം കേട്ട് ഓൺലൈൻ വഴി പോലീസിൽ പരാതിപ്പെടാനുള്ള മാർഗം പഠിപ്പിക്കാമെന്നേറ്റു. പണമായി പെൻഷൻ വാങ്ങുന്നത് അവസാനിപ്പിക്കാനും ഫോണിൽ ഗൂഗിൾ പേ ശരിയാക്കാനും ഒന്നുകൂടി ഓർമ്മിപ്പിച്ചു. വർത്തമാനത്തിനിടയിൽ അല്പസമയം കാരണമില്ലാതെ അപ്പച്ചൻ മൂകനായത് അയാളെ തെല്ല് പരിഭ്രമിപ്പിച്ചു. ഞാറാഴ്ച അവിടംവരെ പോകാൻ അയാൾ തീരുമാനിച്ചു.
ജോമോൻ സിസിലിയെ വിളിച്ച് അപ്പച്ചന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചന്വേഷിച്ചു. ആകുലപ്പെടേണ്ടതായൊന്നുമില്ലെന്ന് അവർ പറഞ്ഞു. കൂട്ടത്തിൽ ശമ്പളം കൂട്ടുന്നതിനെപ്പറ്റി സൂചിപ്പിച്ചു. അടുത്ത മാസമാകട്ടെ എന്ന് പറഞ്ഞ് അയാൾ നഗരത്തിലേയ്ക്കിറങ്ങി. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും വഴിയിലുടനീളം പേമാരിയുടെ ഭീഷണികൾ ഉണ്ട്. ബസ്സിറങ്ങിയതും ചെറുമഴ ആരംഭിച്ചു. നഗരത്തിന്റെ നടുക്കുള്ള മൂന്ന് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പുറത്തേയ്ക്ക് പ്രവഹിക്കുന്ന സമയം. ഉല്ലാസം നിറഞ്ഞ കലപിലശബ്ദവും പുറപ്പെടുവിച്ച് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് മിക്കവരുടെയും നടത്തം. ജോമോന് അവരോരുത്തരോടും അളവില്ലാത്ത അമർഷം ഉള്ളിൽ പുകഞ്ഞു. തന്റെ കേടായ കുടയുടെ വശം കൊണ്ട് അവരുടെ കുടകൾ ഊക്കിൽ തട്ടിമാറ്റിക്കൊണ്ട് അയാൾ നടന്നു. അവരാരും അത് അറിഞ്ഞതുപോലുമില്ല.
ഫുട്പാത്തിലൂടെ അല്പം നടന്ന് മാർക്കറ്റിലേയ്ക്ക് വഴി മുറിച്ച് കടക്കാൻ തുനിഞ്ഞപ്പോഴാണ് മൂന്നടി നീളത്തിൽ ചളിവെള്ളം കെട്ടി നിൽക്കുന്നത് കണ്ടത്. നടപ്പത്രയും തിരിച്ച് നടക്കേണ്ടി വരുമെന്ന് മനസ്സിലായപ്പോൾ ദേഷ്യം വർദ്ധിച്ച് ഒരു കാർമേഘം കണക്ക് തലയ്ക്ക് മുകളിൽ രൂപപ്പെടുന്നതായി ജോമോന് അനുഭവപ്പെട്ടു. ചുറ്റും നോക്കിയപ്പോൾ ഇതേ വഴിക്കുരുക്കിൽ പെട്ട കുറച്ച് വിദ്യാർത്ഥികളെ കാണാനായി. അവരെല്ലാം കുറച്ചാലോചിച്ചും വിഡ്ഢികളെപ്പോലെ ചിരിച്ച് മറിഞ്ഞും നടപ്പാതയുടെ കൈവരി ചാടിക്കടക്കാൻ തുടങ്ങി. ആൺകുട്ടികളാണ് ചാടുന്നത്. പെൺകുട്ടികൾ കൈവരിക്ക് പുറകിലായി നിന്ന് പേടി അഭിനയിക്കുകയും മറ്റും ചെയ്യുന്നു. അശ്രീകരങ്ങൾ. പെട്ടന്ന് അവർക്കിടയിലൂടെ യൂണിഫോമിൽ അല്ലാത്ത ഒരുത്തി കാലുകൾ കവച്ച് വെച്ച് അനായാസം അപ്പുറത്തേക്ക് കടന്നു.
അവൾ മറിഞ്ഞ് വീണിരുന്നെങ്കിൽ എന്ന് ജോമോൻ ആശിച്ചു. വേഗം ചളിവെള്ളത്തിലൂടെ നടന്ന് അയാൾ അവളുടെ മുഖം നോക്കി. ചായം പുരട്ടിയ ചുണ്ടുകൾ. കാതിൽ മുഖത്തിന് ചേരാത്ത വലിയ വളയങ്ങൾ. അവൾക്ക് പുറകെ അയാൾ നടന്നു.
ഫോണിൽ ചിത്രങ്ങളെടുത്ത് നിരത്തിലെ കച്ചവടക്കാരോട് വഴി ചോദിച്ച് നടക്കുന്നു. നടത്തത്തിന് ഒരു കുതിപ്പുണ്ട്. ചുവടുകൾ വയ്ക്കുമ്പോൾ പാവാട അൽപം പൊങ്ങി തുട കാണാം. ആദ്യത്തെ കടയിൽ അവൾക്ക് പുറകിൽ നിന്നപ്പോൾ കുടയാണ് വാങ്ങാൻ വന്നിരിക്കുന്നതെന്ന് അയാൾക്ക് മനസ്സിലായി. അവൾ പരിശോധിച്ച് ഉപേക്ഷിച്ച കുടകൾ അയാൾ എടുത്ത് നോക്കി വില ചോദിച്ചു.
▮
ആശ തോമസിന് തന്റെ വീട്ടിൽ മറ്റൊരാളിന്റെ സാന്നിധ്യം അനുഭവപ്പെട്ട് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. കഴുകാതെ വെച്ച പാത്രങ്ങൾ രാവിലെയാകുമ്പോൾ കഴുകി വൃത്തിയായിരിക്കുന്നതായി കണ്ട് തുടങ്ങിയടത്തുനിന്നാണ് ആരംഭം. തുടർന്ന് രാത്രികളിൽ അടുത്ത മുറികളിൽ നിന്ന് സ്വിച്ച് ഓൺ ആവുന്നതിന്റെ ശബ്ദം. മീൻ വറുക്കുന്നതിനിടയിൽ മറ്റെന്തെങ്കിലും പണി ചെയ്തു തിരിച്ച് വരുമ്പോഴേക്കും അത് മറിച്ചിട്ടിരിക്കുന്നതായി കാണപ്പെടും. ഭയം മൂടിയ സന്ധ്യകളിൽ തൊടിയിൽ നിന്നും ചുള്ളിക്കമ്പുകൾ അമർന്ന് പൊട്ടുന്നതിന്റെ ഒച്ചകൾ.
നഗരത്തിന് അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് മാറാൻ അവൾ ആഗ്രഹിച്ചു. ശമ്പളം കൂട്ടിക്കിട്ടാൻ മേലുദ്യോഗസ്ഥന് കത്തയച്ചു. വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. കട്ടിലിനടിയിലും വീട്ടുടമസ്ഥന്റെ വാഴത്തോപ്പിന് പുറകിലും കിണറ്റിലും വരെ. ഇരുട്ടും ശൂന്യതയുമല്ലാതെയൊന്നും അവിടങ്ങളിൽ ഉണ്ടായിരുന്നില്ല.
പച്ചക്കറിക്കടയിൽ നിൽക്കുമ്പോഴാണ് സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള മേലുദ്യോഗസ്ഥന്റെ മറുപടി ഒരു ‘ടിം’ നാദത്തോടെ ആശയുടെ ഇൻബോക്സിൽ വന്ന് വീണത്. പ്രതീക്ഷിക്കാതെ വന്ന ഒരു ദേഷ്യത്തള്ളിച്ചയിൽ കുട സ്വല്പം ശക്തിയിൽ തുറന്നപ്പോൾ രണ്ട് കമ്പികൾ പൊട്ടി. കുടയിൽ ഒന്ന് രണ്ട് ഓട്ടകളും ആയടുത്ത് ശ്രദ്ധയിൽ പെട്ടിരുന്നത് കൊണ്ട് പുതിയതൊന്ന് വാങ്ങുക തന്നെയാണ് നല്ലതെന്ന് ആശ തീരുമാനിച്ചു.

ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ വാതിലിനു മുന്നിലായി മാറാല വഴി തടഞ്ഞു. എത്ര വൃത്തിയാക്കിയാലും പെട്ടന്ന് തന്നെ എട്ടുകാലിക്കെണികൾ രൂപപ്പെടുക ആ വീട്ടിൽ പതിവാണ്. ചില പശനൂലുകൾ അവളുടെ കണ്ണടയിൽ തങ്ങി. കൈ കൊണ്ട് അവ തുടച്ച് നീക്കിയാൽ ലെൻസിൽ പോറൽ വീഴുമെന്ന് പേടിച്ച് ആശ കാഴ്ചയിൽ വെള്ളി നൂലുകളുമായി പുറപ്പെട്ടു.
ആപ്പീസിലേയ്ക്ക് പോവാനും വരാനുമല്ലാതെ കുറെ മാസങ്ങളായി ആശ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ടാവാം, ഒറ്റയടിക്ക് വളരെയേറെ പ്രകാശം തന്റെ കാഴ്ചയിൽ കടന്നുകൂടിയതായി അവൾക്ക് തോന്നി. പച്ചയ്ക്ക് കൂടുതൽ പച്ച. കാലിൽ പുരണ്ട ചെളിക്ക് കൂടുതൽ ചെളിച്ച. നിറങ്ങളുടെ അതിപ്രസരം കാരണം ഉണ്ടായ ഒരുതരം വിഭ്രാന്തി കൊണ്ടു കൂടിയാണ് വഴി മുറിച്ച് കടക്കാൻ കൈവരി ചാടുന്ന കുറുക്കു വഴി പ്രയോഗിക്കാൻ അവൾ ധൈര്യപ്പെട്ടത്. ഒരു കാൽ അപ്പുറത്തിട്ടപ്പോൾ കമ്പി അമർന്ന് ഗുഹ്യഭാഗം വേദനിച്ചു. മാർക്കറ്റിലേക്കുള്ള വഴിക്കരികിലായുള്ള പൊളിച്ച് തുടങ്ങിയ പഴയ കെട്ടിടത്തിന്റെ ചിത്രം എടുത്ത് തീരും വരെ ആ വേദനയുടെ മിടിപ്പ് നിലനിന്നു.
കുട തിരയുക എളുപ്പമായിരുന്നില്ല. പഴയ കുട പോലെ പൂക്കളുള്ളത് തന്നെ വേണം. ഉള്ളിൽ സൂര്യനെ തടുക്കാനുള്ള വെള്ളി ആവരണം ഇല്ലാത്തതാവണം. എന്നാലേ പുറത്തെ പൂക്കളെ കുടയ്ക്കുള്ളിൽ നിന്നും നോക്കിക്കാണാനാവൂ. പത്താമത്തെ കടയിലാണ് അവൾക്കത് കിട്ടിയത്. കറുപ്പിൽ കടും ചോപ്പും വയലറ്റും നിറത്തിലുള്ള വലിയ റോസാപ്പൂക്കളുള്ളത്. അത് നിവർത്തി തറയിൽ വെച്ച് ഒരു ചിത്രമെടുത്തു ഫോണിന്റെ വോൾപ്പേപ്പറാക്കി. നിറങ്ങൾ സ്ക്രീനിൽ നിന്നും പുറത്തേയ്ക്ക് പരക്കുന്നതായി തോന്നി. വില നാനൂറ്റി അറുപതിൽ നിന്നും അമ്പത് ആക്കാൻ പോലും അവർ തയ്യാറായില്ല.
കടയിൽ നിന്നിറങ്ങിയപ്പോഴേയ്ക്കും ആ കാട്ടുറോസുകൾ വീഥികളിൽ വലിയ മുൾപ്പടർപ്പായിത്തീർന്നിരുന്നു. അതിൽ കുരുങ്ങി ശരീരം കൊണ്ടു കീറാതിരിക്കാൻ അവൾ മന്ദഗതിയിൽ നടന്നു.

▮
ജോമോന് ആപ്പീസിൽ നിന്നു വിളി വന്നു.
ആനിമേഷൻ വീഡിയോയിൽ ക്ലയന്റിന് തിരുത്തുകളുണ്ട്. ഞായറാഴ്ച തന്നെ വേണം. അയാൾ ചെയ്ത് തീർക്കാമെന്ന് ഉടൻ സമ്മതിച്ച് കോൾ കട്ട് ചെയ്ത് ബസ് സ്റ്റോപ്പിൽ കുടക്കാരിയുടെ പുറകിലായി നിലയുറപ്പിച്ചു. ഒരു നിമിഷം താൻ അവളെ നിരത്തിൽ അമർത്തിക്കിടത്തി കഴുത്തിൽ പിടി മുറുക്കുന്നതായ ഒരു ചിത്രം അയാളുടെ തലച്ചോറിൽ മിന്നി. എന്നാൽ അവൾ ബസ്സിൽ കയറിയപ്പോൾ എന്തെന്നില്ലാത്ത വിഷാദം ശരീരത്തിലപ്പാടെ പടരുന്നതായി അയാളറിഞ്ഞു.
അതുവരെ ഇല്ലാതിരുന്ന വിശപ്പും അതേ നിമിഷം വരവറിയിച്ചു. നഗരത്തിലെ ഒരു പ്രസിദ്ധമായ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും മസാലദോശയും ഉഴുന്നുവടയും ആർത്തിയോടെ ഭക്ഷിച്ച് ജോമോൻ മടങ്ങി. ഇരുട്ടിയിരുന്നു.
ആ ആഴ്ച വരാൻ കഴിയില്ലെന്നും ശമ്പളം അടുത്ത മാസം മുതൽ ആയിരം രൂപ കൂട്ടാമെന്നും സിസിലിയെ വിളിച്ചു പറഞ്ഞു.
വീഡിയോയിൽ മാറ്റങ്ങൾ വരുത്താൻ ഏറെ സമയമെടുത്തു. ഡെങ്കിപ്പനി പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി ഒരു കാർട്ടൂൺ കുടുംബം സംസാരിക്കുന്നു. പൊതുജനതാൽപര്യാർത്ഥം സി.ഐ.എൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന് പറയുന്നിടത്ത് കുടുംബാംഗങ്ങളെല്ലാം നിരന്നുനിന്ന് ‘തംബ്സ് അപ്പ്’ കാണിക്കണം. ആൺകുട്ടിയുടെ മുടി അൽപം ചുരുളിക്കണം. അപ്പൂപ്പന്റെ കഥാപാത്രത്തിന് ഒരു ഊന്നുവടി കൊടുക്കണം. അത് ഇടയ്ക്ക് കറക്കിക്കൊണ്ടുവേണം അയാൾ സംസാരിക്കാൻ.

തനിക്ക് ജോലിത്തിരക്കുള്ള കാര്യം ജോമോൻ അറിയിച്ചെങ്കിലും ഞാറാഴ്ച രാത്രി കീർത്തി അയാളെ കാണാൻ വന്നു. കഴിഞ്ഞ ആഴ്ചത്തേക്കാളും അല്പം അവൾ തടി വെച്ചതായി തോന്നി. മുടിയിൽ ഒരു ചുവന്ന റോസാപ്പൂ വെച്ചിരുന്നു. പതിവില്ലാത്ത ആ ചമയം കണ്ട് ഹോസ്റ്റൽ മുറിയിൽ റോസാച്ചെടി എങ്ങനെ വളർത്താൻ സാധിച്ചു എന്നയാൾ ചോദിച്ചു. അവൾ ചിരിച്ച് പതുക്കെ അത് മുടിയിൽ നിന്നും അടർത്തിമാറ്റി അതുകൊണ്ട് അയാളുടെ തലയിൽ പതുക്കെ തട്ടി ചുണ്ടിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു; "ഇത് പ്ലാസ്റ്റിക്കാണ് പൊട്ടാ".
എന്നാൽ അത് പ്ലാസ്റ്റിക്ക് പോലെ തോന്നിയതേയില്ല. ഇതളുകൾക്ക് മാർദവം. ഒന്നുരണ്ടിടത്ത് ജലകണികകൾ. അയാൾ ആ പുഷ്പം മണത്തു. കണ്ണുകളടച്ച് ദീർഘമായി ഉച്ഛ്വസിച്ചപ്പോൾ നഗരത്തിലെ കുടക്കാരിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. കീർത്തി അയാളുടെ ഷർട്ടിന്റെ ബട്ടനുകൾ അഴിക്കാൻ തുടങ്ങിയപ്പോഴാണ് ജോമോന്റെ ശ്രദ്ധ തന്റെ മെത്തയിലേയ്ക്ക് മടങ്ങിയത്.
രാത്രി ഏറെ വൈകിയാണ് കീർത്തി തിരിച്ചുപോയത്. പടിയിറങ്ങുമ്പോൾ താഴത്തെ നിലയിൽ താമസിക്കുന്ന വീട്ടുടമയുടെ ശ്രദ്ധ ക്ഷണിക്കത്തക്ക ശബ്ദങ്ങളൊന്നും ഉണ്ടാകരുതെന്ന് പതിവുപോലെ അയാൾ ഓർമ്മിപ്പിച്ചു. കുറച്ച് മാറി പാർക്ക് ചെയ്തിരുന്ന അവളുടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതിനു ശേഷം അയാൾ വീഡിയോയിൽ ചില മാറ്റങ്ങൾ കൂടി വരുത്തി.
അന്നത്തെ ഉറക്കത്തിന് ആഴം കുറവായിരുന്നു.
▮
“അങ്കിൾ, ബെഡ്റൂമിൽ ചോർച്ചയുണ്ട്,” ആശ ഫോണിൽ പറഞ്ഞു. ജോലിക്ക് പോകുന്നതിനു മുമ്പായുള്ള ഓട്ടപ്പാച്ചിലിലായിരുന്നു അവൾ. “അത് കഴിഞ്ഞ വർഷം അടച്ചതാണല്ലോ മോളേ.”
“പിന്നെയും വന്നിട്ടുണ്ട് അങ്കിൾ. തറ ആകെ നനഞ്ഞു. ഒന്ന് നോക്കിക്ക്യോ?”
“നോക്കട്ടെ. ഇതിപ്പൊ മഴക്കാലം തീരാണ്ട് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ’’.
വേനലിൽ ചോർച്ച അടച്ചാൽ ഇപ്പോൾ ഇറ്റ് വീഴുന്ന വെള്ളം നിലയ്ക്കുന്നതെങ്ങനെ എന്ന് അയാളോട് ചോദിക്കേണ്ടെന്ന് ആശ തീരുമാനിച്ചു.
വെള്ളം വന്ന് വീഴാൻ ഒരു മഗ്ഗ് നിലത്ത് വെച്ച് മോട്ടർ സ്വിച്ചും സ്റ്റവ്വും ഓഫാണെന്ന് ഉറപ്പ് വരുത്തി. ഇറങ്ങുന്നതിന് തൊട്ട് മുമ്പാണ് കുട എടുക്കാൻ തുനിഞ്ഞത്. പ്ലാസ്റ്റിക്ക് കവർ മാറ്റി അത് പുറത്തെടുത്തപ്പോൾ അവൾ ഒന്ന് ശങ്കിച്ചു. അതിന്റെ ഭംഗി അവൾക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് തോന്നി. അത് മഴയത്ത് ചൂടിയാൽ നിറങ്ങൾ ഒലിച്ചിറങ്ങി പോയേക്കുമെന്ന് അവൾ ഭയന്നു. റോസാക്കാട് അലമാരയ്ക്കുള്ളിൽ നന്നെ പട്ടുനൂൽ ചിത്രപ്പണികളുള്ള, പ്രത്യേക അവസരങ്ങളിൽ മാത്രം ഉപയോഗിക്കാൻ മാറ്റി വെച്ച ബാഗിൽ വെച്ച് അവൾ ഓട്ടയുള്ള, കമ്പികൾ ഒടിഞ്ഞ പഴയ കുടയെടുത്ത് ഇറങ്ങി.
കോച്ചിംഗ് സെന്ററിൽ കുട്ടികൾക്ക് അന്ന് സംശയങ്ങൾ ഏറെയുണ്ടായിരുന്നു.
‘I എന്ന് സബ്ജക്ട് വന്നാൽ ചോദ്യത്തിൽ are എന്ന് ചേർക്കണം. I am late, aren't I? എന്നാണ്. Amn't I? എന്നല്ല’.
അവസാനത്തെ സംശയവും തീർത്ത് കഴിഞ്ഞപ്പോൾ മണി ഏഴ് കഴിഞ്ഞു. ബസ്സിനായി ഏറെ നേരം കാത്ത് നിൽക്കേണ്ടിവന്നു. വീട്ടിലേയ്ക്കുള്ള വഴിയിലെ വിളക്കുകൾ അണഞ്ഞ് കിടന്നു. ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ നടക്കവേ തന്റെ പുറകിലായി ആരോ നടന്നടുക്കുന്നതായി ആശയ്ക്ക് തോന്നി. ഒരു കയ്യിൽ വെളിച്ചം തെളിച്ച ഫോണും മറു കയ്യിൽ കുടയും, ബിസ്കറ്റും പാലും നൂഡിൽസും ഉള്ള കവറും ഉണ്ട്. അത് തള്ളവിരലിനും ചൂണ്ടുവിരലും ഇടയിലായി വലിഞ്ഞമർന്ന് അവൾക്ക് വേദനിച്ചു. അവൾ പൊടുന്നനെ തിരിഞ്ഞ് തന്നെ പിന്തുടരുന്ന ആളെ അഭിമുഖീകരിക്കുന്ന രീതിയിൽ ഫോൺ കൈയ്യിലുയർത്തിപ്പിടിച്ച് നിന്നു. എന്നാൽ അവിടെ ഇരുട്ടും ഇലകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
▮
തനിക്ക് എന്തോ രോഗമുള്ളതായി ജോമോൻ സംശയിച്ചു. ഉറക്കം എഴുന്നേൽക്കുമ്പോൾ തുടങ്ങുന്ന ക്ഷീണം. ഉന്മേഷക്കുറവ്. മിക്ക ദിവസങ്ങളിലും ‘വർക് ഫ്രം ഹോം’ തിരഞ്ഞെടുത്തു. ഒരു മൗസ് ക്ലിക്ക് ചെയ്യാൻ പോലും കുറെ ഊർജം ചെലവാകുന്നുവെന്ന തോന്നൽ. കീർത്തി അയാളെ നിർബന്ധിച്ച് ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. കുഴപ്പമൊന്നുമുള്ളതായി കാണുന്നില്ലെന്നും കുറച്ച് ഇലക്ട്രോൾ പൗഡർ ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് നന്നായിരിക്കുമെന്നും ആ സ്ത്രീ പറഞ്ഞു. അയാൾക്ക് കീർത്തിയോടും ഡോക്ടറോടും വല്ലാത്ത ദേഷ്യം തോന്നി. തിരിച്ച് വീട്ടിലെത്തിയപ്പോൾ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് കീർത്തിയെ മുറിക്കകത്തേയ്ക്ക് വരാൻ സമ്മതിക്കാതെ അയാൾ പറഞ്ഞയച്ചു.
കിടക്കയിൽ കീർത്തി തലയിൽ ചൂടിയ പ്ലാസ്റ്റിക്ക് എന്ന ആരോപണം നേരിടുന്ന പൂവ് കിടന്നിരുന്നു. അതിന്റെ മാർദവം സ്പർശിച്ച് അയാള് മെത്തയിൽ അമർന്നു കിടന്നു. ആയിടെയായി കിടപ്പിൽ കാലുകൾ നിരന്തരം ചലിപ്പിക്കുക എന്നൊരു ശീലം ജനിച്ചിരുന്നു. ഗൂഗിൾ ചെയ്തപ്പോൾ അത് restless leg syndrome എന്ന് വിളിക്കുന്ന ഒരു നാഡീരോഗം ആയേക്കാം എന്ന് അയാൾക്ക് തോന്നി. അടുത്ത ദിവസം അപ്പച്ചനെ കാണാൻ പോവേണ്ടതിനാൽ ജോമോൻ നേരത്തെ ഉറങ്ങി.
എങ്കിലും രാവിലെ എഴുന്നേറ്റപ്പോൾ പഴയ ഉന്മേഷക്കുറവുണ്ടായിരുന്നു. ബസ്സിൽ കയറി കുറച്ച് സമയത്തിനുള്ളിൽ തന്നെ അയാൾ ഉറങ്ങി. കണ്ടക്ടർ സ്ഥലം എത്തി എന്ന് പറഞ്ഞ് തോളിൽ തട്ടിയപ്പോഴാണ് ജോമോൻ ഉറക്കം ഉണർന്നത്.
അപ്പച്ചന് പ്രത്യേകിച്ച് വയ്യായ്കയൊന്നും ഉള്ളതായി ജോമോന് തോന്നിയില്ല. പഴയതിലും കൂടുതൽ മൂകനായിരുന്നു. കിടപ്പുമുറിയിലെ ജനാലയ്ക്ക് പുറത്ത് വലിച്ചെറിഞ്ഞ ബീഡിക്കുറ്റികളുടെ എണ്ണം കൂടിയിട്ടുണ്ട്. നീണ്ട മിണ്ടാ വേളകൾക്ക് ശേഷം ജോലി എങ്ങനെ പോകുന്നു, കല്യാണം കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയോ തുടങ്ങിയ ചോദ്യങ്ങൾ. മറുപടികൾക്ക് മൂളലുകൾ മറുപടി.
“അപ്പച്ചന് എന്റെ കൂടെ വന്ന് നിക്കാമ്മേലേ?” ജോമോൻ പെട്ടന്ന് ചോദിച്ചു.
“എല്ലാ ഞായറാഴ്ചയും കുർബാനയ്ക്ക് ശേഷം ഞാൻ സെമിത്തേരിയിൽ പോയി കല്ലറയിൽ ഒരു മെഴുകുതിരി കത്തിക്കും. മരിക്കും വരെ എനിക്കത് ചെയ്യണം’’.
“പ്രായശ്ചിത്തവായിരിക്കും”, വാക്കുകൾ ജോമോൻ അറിയാതെ പുറത്തുചാടി.
അപ്പച്ചൻ വാക്കിംഗ് സ്റ്റിക്ക് എടുത്ത് ജോമോന് നേരെ എറിഞ്ഞു. അയാളുടെ ചെവിക്കരികിലൂടെ പറന്ന് അത് വാതിൽപ്പടിയിൽ ചെന്ന് പതിച്ചു. ജോമോൻ അത് തിരിച്ച് അപ്പച്ചന്റെ കസേരയ്ക്കരികിൽ വെച്ചു.
സിസിലി മീൻ കറിയും മോര് കറിയും കാബേജ് തോരനും വെച്ചിരുന്നു. കൊണ്ടാട്ടവും പപ്പടവും ഉണ്ടായിരുന്നു. അയാൾ പതിവിലും കൂടുതൽ ഭക്ഷണം കഴിച്ചു. ഇരുട്ടുന്നതുവരെ ഉറങ്ങി.
സിസിലി വന്ന് വാതിൽക്കൽ മുട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്.
"എനിക്ക് അടുത്ത മാസം കുറച്ച് ദിവസം അവധി വേണം. മോള് പ്രസവത്തിന് വന്നേക്കുവാ’’.
"പകരം ആരേലും ഏർപ്പാടാക്കാവോ?"
"നോക്കാം. ഉറപ്പൊന്നും പറയാൻ മേല."
ജോമോൻ ഓൺലൈനായി പഴ്സ് മോഷണം പോയതിന്റെ പരാതി ഫയൽ ചെയ്തതിന് ശേഷം വയോധികരെ ശുശ്രൂഷിക്കുന്ന ആളുകളെ ഏർപ്പാട് ചെയ്യുന്ന ഒരു ഏജൻസിയുമായി ബന്ധപ്പെട്ടു. മാസം ഇരുപതിനായിരം രൂപയാണ് അവർ ഈടാക്കുന്നത്. ഒരാഴ്ചയ്ക്ക് അയ്യായിരം. പാചകം ചെയ്യില്ല. സിസിലിക്ക് വർധനവും കൂടി കൂട്ടി പതിനായിരമാണ് ശമ്പളം.
"എന്റെ കൂടെ വന്ന് നിക്കാമ്മേലെങ്കെ സ്വന്തം പെൻഷനേന്ന് കൊടുത്തേച്ചാ മതി സിസിലിയുടെ ശമ്പളം’’, ഇറങ്ങുന്നതിനുമുമ്പായി ജോമോൻ അപ്പച്ചനോട് പറഞ്ഞു.
“നിന്നോട് കൊടുക്കാൻ ഞാൻ പറഞ്ഞില്ലല്ലോ. എനിക്ക് ഒരുത്തിയുടെയും സഹായം വേണ്ടെന്ന് അന്നേ ഞാൻ പറഞ്ഞതാ.”
“നിങ്ങൾക്ക് സ്വന്തമായി ഒരു ചായ ഇടാൻ അറിയാവോ? ഒന്ന് അടിതെറ്റി വീണാൽ ആരുണ്ടിവിടെ?”
“ഈശോ മിശിഹാ”
“അയാള് കൊണ്ടുപോവുമോ ആശുപത്രിയിൽ?”
“പ്ഫ. ദൈവദോഷം പറയുന്നോ കഴുവേറിടെ മോനേ” ഊന്നുവടി വീണ്ടും പറന്നു.

▮
ആശ മഗ്ഗിലെ വെള്ളം ബാത്രൂമിൽ ഒഴുക്കിക്കളഞ്ഞു. നിലത്തു തുളുമ്പിയത് ഒരു തുണിയെടുത്ത് തുടച്ചു. രണ്ടാഴ്ചയായി മഴ കൂടുതലാണ്.
നൂഡിൽസ് ഉണ്ടാക്കിക്കഴിച്ചതിന് ശേഷം ആശ മമ്മിയെ വീഡിയോ കോൾ ചെയ്തു. പപ്പ നേരത്തെ കിടന്നുവെന്നും അനിയൻ അടുത്ത ആഴ്ച അവധിക്ക് വരുന്നുണ്ടെന്നും മനസ്സിലാക്കി.
“മമ്മി പപ്പയോട് അനൂപിന്റെ കാര്യം പറഞ്ഞോ?” അവൾ ചോദിച്ചു.
“ഇല്ല. നീയും കൂടുള്ളപ്പോൾ പറയാം’’.
“മമ്മിയെ തല്ലാൻ തുടങ്ങിയാൽ ഞാൻ തിരിച്ച് തല്ലും’’.
“നീ വാ’’.
ഞാറാഴ്ച വരാൻ ശ്രമിക്കാം എന്ന് അവൾ ഉറപ്പ് കൊടുത്തു. സംസാരത്തിനിടയിൽ മുറിയിലേയ്ക്ക് ഒരു പുതിയ ശബ്ദം പ്രവേശിച്ചത് അവൾ ശ്രദ്ധിച്ചു. ഒരു നിമിഷം നിശ്ശബ്ദയായി അവൾ അതിന്റെ ഉറവിടം അന്വേഷിച്ചു. ചുമരിലെ ക്ലോക്കിന്റെ സെക്കന്റ് സൂചി ചലിക്കുന്നതാണ്. അതുവരെ നിശ്ശബ്ദമായിരുന്ന ആ യന്ത്രം പെട്ടന്ന് കഥ പറയാൻ തുടങ്ങിയതിൽ അവൾക്ക് അല്പം കൗതുകം തോന്നി. ഇപ്പോൾ മഗ്ഗിൽ വന്ന് വീഴുന്ന വെള്ളത്തുള്ളികളോടൊപ്പം അതൊരു പുതിയ താളം സൃഷ്ടിച്ചു. വെള്ളത്തിന്റെ ക്ലപ്.
സെക്കന്റ് സൂചിയുടെ പ്‌ചപ്.
ക്ലപ് പ്ചപ്
ക്ലപ് പ്ചപ്
ക്ലപ് പ്ചപ്…
ക്ലോക്ക് ജോലി കിട്ടി ഈ നഗരത്തിലേയ്ക്ക് തിരിച്ചപ്പോൾ വീട്ടിൽ നിന്നും കൊണ്ടുവന്നതാണ്. നല്ല വലിപ്പമുള്ള ഒരു വട്ടം. ആറിഞ്ച് റേഡിയസ് കാണും. കനവുമുണ്ട്.
മമ്മിയുമായുള്ള ഫോൺ വിളി കഴിഞ്ഞപ്പോഴേയ്ക്കും അനൂപിന്റെ വീഡിയോ കോൾ വന്നു.
“ഞാൻ വീട്ടിൽ നിന്നെക്കുറിച്ച് പറയാൻ പോവുകയാണ്’’, ആശ പറഞ്ഞു.
“ഇത് പറയാൻ തുടങ്ങിയിട്ട് വർഷം രണ്ടായി.”
“നിനക്കെന്റെ പപ്പയെ അറിയാത്തതുകൊണ്ടാണ്.”
ആ നഗരത്തിലെ ഒരു സ്റ്റാർട്ട് അപ്പിൽ ഇന്റർവ്യൂവിന് തന്നെ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ ആവശ്യത്തിന് സന്തോഷം പ്രകടിപ്പിക്കാഞ്ഞതിൽ ദേഷ്യപ്പെട്ട് അയാൾ പെട്ടന്ന് തന്നെ കോൾ കട്ട് ചെയ്തു. അവൾ തിരിച്ച് വിളിക്കാനോ അനുനയിപ്പിക്കാനോ ശ്രമിച്ചില്ല.
പതിവുപോലെ കുറ്റാന്വേഷണ നോവൽ വായിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നപ്പോൾ കഥയുടെ പോക്കിൽ നിന്നും ശ്രദ്ധ ഇടയ്ക്കിടെ വഴുതി ക്ലോക്കിലേയ്ക്ക് പോയി. കുറച്ചു പേജുകൾ വായിച്ച് കഴിഞ്ഞപ്പോഴേക്കും ആശ ഉറങ്ങി.
പുലർച്ചെ മൂന്ന് മണിക്ക് പാത്രം നിലത്ത് വീഴുന്ന വലിയ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. എലികളായിരിക്കും എന്ന് തന്നോട് തന്നെ പറഞ്ഞ് സമാധാനിക്കാൻ നോക്കി. ഏതെങ്കിലും അജ്ഞാതൻ അവിടെയുള്ള പക്ഷം, താൻ ഉറങ്ങിയിട്ടില്ലെന്ന് കാണിക്കാൻ അവൾ ഫോണിൽ പാട്ട് വെച്ചു. ചില ഒച്ചയനക്കങ്ങൾ പാട്ടിനെയും ഭേദിച്ച് വന്നു. ഭയന്ന്, അവൾ അനൂപിന് മെസ്സേജ് അയച്ചു.
‘ഇവിടെ മറ്റാരോ ഉണ്ട്.’
‘നിനക്ക് തോന്നുന്നതാണ്,’ അയാൾ പറഞ്ഞു.
‘പാത്രം നിലത്ത് വീഴുന്ന ശബ്ദം കേട്ടു.’
‘വാതിലെല്ലാം അടച്ചതല്ലേ?’
‘അതേ. എന്നാലും പേടിയാവുന്നു.’
‘ഞാൻ വീഡിയോ കോൾ ചെയ്യാം. കാമറ തിരിച്ച് വെച്ച് നമുക്ക് ഒരുമിച്ച് എല്ലായിടത്തും നോക്കാം.’
‘എനിക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പേടിയാവുന്നു.’
‘ഒന്നുമില്ല. എന്തെങ്കിലും കണ്ടാൽ അപ്പൊത്തന്നെ ഞാൻ പോലീസിനെ വിളിക്കാം. പോരേ?’
ആശ പതുക്കെ എഴുന്നേറ്റ് സ്വീകരണ മുറിയിലും അടുക്കളയിലും അതിന് പുറത്തെ വർക് ഏരിയയിലും ലൈറ്റ് ഓണാക്കി നോക്കി. അടുക്കളയിൽ വീണു കിടന്ന പാത്രം എടുത്ത് തിരിച്ച് സ്ഥാനത്ത് വെച്ചു. ‘സമാധാനമായോ?’ അനൂപ് ചിരിച്ചുകൊണ്ട് ചോദിച്ചു.
നെഞ്ചിടിപ്പ് സാധാരണ നിലയിൽ ആയത് ശ്രദ്ധിച്ച് അവൾ പറഞ്ഞു, ‘Thank you.’
പരസ്പരം ഉമ്മയുടെ ആംഗ്യം കാണിച്ച് ലൈറ്റുകൾ അണച്ച് മടങ്ങുന്നതിനിടയിൽ, നൂഡിൽസ് ഉണ്ടാക്കിയതിന് ശേഷം കഴുകാൻ സിങ്കിൽ ഇട്ട പാത്രം കഴുകി കമിഴ്ത്തി വെച്ചിരിക്കുന്നത് ആശ കണ്ടു. അതിനെക്കുറിച്ച് അനൂപിനോട് സംസാരിക്കാൻ അവൾക്ക് തോന്നിയില്ല. തന്നെ സഹായിച്ചതിന്റെ പേരിൽ അനൂപ് പിണക്കം മറന്നത് അവൾക്ക് ഇഷ്ടപ്പെട്ടതുമില്ല.
▮
“നിന്നോടാരാ എന്റെ പർസ് പോയെന്ന് പോലീസിൽ പരാതിപ്പെടാൻ പറഞ്ഞേ?” അപ്പച്ചൻ ദേഷ്യത്തിലാണ്. “അവരേതോ ഒരുത്തനെ പൊക്കി, വന്ന് പർസിലെ സാധനങ്ങൾ പറഞ്ഞാൽ തരാമെന്ന് പറയുന്നു. എനിക്കൊന്നും മേല പോലീസ് സ്റ്റേഷനേപ്പോവാൻ’’.
“അപ്പച്ചന് അപ്പൊ പൈസാ തിരിച്ച് വേണ്ടേ?” കൈയ്യിലിരുന്ന വാകോം ടാബ്ലെറ്റിന്റെ പേനയിൽ അയാളുടെ പിടി മുറുകി.
“അവർക്ക് വേണോങ്കെ ഇവിടെ വന്ന് തരട്ടെ. ഞാനല്ലേ പരാതിക്കാരൻ. പിന്നെ എന്നെ എന്നാത്തിനാ വിളിപ്പിക്കുന്നേ?”
“പോലീസ് സ്റ്റേഷന്റെ പേരെന്നാ? ഞാൻ നോക്കട്ടെ”.
“പത്തിരുപത് വർഷം ഇവിടെ ജീവിച്ചിട്ട് നിനക്ക് പോലീസ് സ്റ്റേഷന്റെ പേരറിയാമ്മേലേ?”
ജോമോൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്ത് ഗൂഗിൾ മാപ്സ് തുറന്ന് പരതാൻ തുടങ്ങി. സ്റ്റേഷനിൽ വിളിച്ച് അപ്പച്ചന് ആരോഗ്യപ്രശ്നം കാരണം നടക്കാൻ വയ്യെന്ന് പറഞ്ഞ് ഭവ്യതയോടെ സംസാരിച്ചു. വൈകുന്നേരം അവർ വീട്ടിലേയ്ക്ക് പോകാമെന്ന് ഉറപ്പു പറഞ്ഞു.

ഇലക്ട്രോൾ പൗഡർ കലക്കിക്കുടിച്ച് ജോമോൻ കണ്ണാടിയിൽ നോക്കി. താടി വടിക്കാമെന്ന് വിചാരിച്ച് ട്രിമ്മറെടുത്തപ്പോൾ അതിൽ ചാർജില്ലെന്ന് കണ്ടു. അടുക്കളയിൽ ചെന്നപ്പോൾ പഞ്ചസാരയും ചായപ്പൊടിയും തീർന്നിരിക്കുന്നു. ചായപ്പാട്ടയെടുത്ത് ഒരേറ് വെച്ച് കൊടുത്ത് ഒരു ഷർട്ടെടുത്തിട്ട് അയാൾ പടിയിറങ്ങി. ആ ആഴ്ചയിൽ ആദ്യമായാണ് പുറത്തിറങ്ങുന്നത്. വീട്ടുടമസ്ഥൻ ഗേറ്റിനരികിൽ ദേഹത്ത് എണ്ണ തേച്ചുകൊണ്ട് നിൽപുണ്ട്.
“ആ. ഇവിടെയുണ്ടായിരുന്നോ. ഞാൻ വിചാരിച്ചു നാട്ടീപ്പോയെന്ന്.” അയാൾ സംസാരിച്ചപ്പോൾ കുടവയറ് കുലുങ്ങി. അതിൽ മുട്ടി നിന്ന സ്വർണമാല അതിനോടൊപ്പം അനങ്ങി. “നാളെ ചോർച്ച നോക്കാൻ പണിക്കാര് വരുന്നുണ്ട് കേട്ടോ. നീ ഇവിടെ കാണില്ലേ?”
“ഇല്ല അങ്കിൾ നാളെ ഓഫീസിൽ പോണം’’.
"എന്നാ ഞാൻ എന്റെ താക്കോലെടുത്ത് കേറിക്കോട്ടെ?”
ജോമോൻ ശരിയെന്ന് പറഞ്ഞ് ഇറങ്ങി. ഒരു പയ്യൻ രണ്ട് കയ്യും വിട്ട് സൈക്കിൾ ഓടിച്ച് അയാൾക്ക് എതിരെ വന്നു. ജോമോൻ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ ജോമോനെ തുറിച്ച് നോക്കി കടന്ന് പോയി. ചായപ്പൊടി വാങ്ങി തിരിച്ചെത്തിയപ്പോഴേയ്ക്കും അയാൾ തളർന്നു. പച്ചവെള്ളം കുടിച്ചു കിടന്നപ്പോൾ അപ്പച്ചന്റെ വിളി വന്നു. ഫോൺ എടുത്തപ്പോൾ അപരിചിതമായ ശബ്ദമാണ് കേട്ടത്. “പേഴ്സ് തിരിച്ചുകൊടുത്തിട്ടുണ്ട്. പരാതി ഒന്നുമില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഞങ്ങൾ എന്നാൽ കേസ് അവസാനിപ്പിച്ചേക്കട്ടെ?”
“ആരാണ് പേഴ്സ് എടുത്തത്?” ജോമോൻ ചോദിച്ചു.
“അതാണ് തമാശ. ആൾ ഇവിടൊണ്ട്. ഇവിടെ ഒരു സ്കൂളിലെ അധ്യാപകനാ. ഹെഡ്മാസ്റ്ററെ വിവരം അറിയിക്കുന്നതിനെ പറ്റി ആലോചിക്കുവാ.”
അപ്പച്ചന്റെ ശബ്ദം ജോമോൻ കേട്ടു:
“ഹ എന്നാത്തിനാ സാറേ. കൊലപാതകവൊന്നുവല്ലല്ലോ. സാറ് സ്കൂളിൽ ചെന്ന് സംസാരിച്ചാൽ ഞാൻ ഈ പേഴ്സ് ഇയാക്ക് അങ്ങോട്ട് കൊടുക്കും. പിന്നെ മോഷണവാന്ന് പറയാനൊക്കുകേല”.
“അപ്പച്ചനെന്നാ വട്ടാണോ?” ജോമോൻ അലറി.
“വട്ട് നിന്റെ തന്തയ്ക്ക്.”
വേണ്ടെന്നും വേണമെന്നും കുറെ നേരം തന്നോട് തന്നെ തർക്കിച്ച് ഒടുവിൽ കാണാൻ തോന്നുന്നുവെന്ന് പറഞ്ഞ് അയാൾ കീർത്തിക്ക് മെസ്സേജ് അയച്ചു.
ക്ലപ് പ്ചപ്
ക്ലപ് പ്ചപ്
ക്ലപ് പ്ചപ്…
കുളിമുറിയിലെയും സിങ്കിലെയും വോഷ് വാഷ്ബേസിനിലെയും ടാപ്പുകൾ മുറുക്കിയടച്ചിട്ടും ശബ്ദം നിലച്ചില്ല. ജോമോൻ അതിന്റെ താളത്തിൽ കീർത്തിയുടെ ചുമലിൽ ചൂണ്ട് വിരൽ കൊണ്ട് തട്ടി. പ്ചപ്പിനൊപ്പം നാവ് വായ്ക്ക് മുകളിൽ ഞൊട്ടി.
“ഇതേതാ പാട്ട്?” കീർത്തി ചോദിച്ചു.
“നിനക്ക് ഇറങ്ങാറായില്ലേ?”
“ഓ എനിക്ക് ധൃതിയൊന്നുമില്ല. നാളെ രാവിലെ പോയാലും മതി.”
“അത് വേണ്ട. എല്ലാരും കാണും.”
തനിക്ക് ഇങ്ങനെ ഒളിച്ചും പതുങ്ങിയും വരുന്നത് ഇനി പറ്റില്ലെന്നും ഇത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത ഒരിടത്തേയ്ക്ക് താമസം മാറാനും പറഞ്ഞ് ദേഷ്യപ്പെട്ട് കീർത്തി ഇറങ്ങി.
▮
ഒരു കസേരയ്ക്ക് മുകളിൽ കയറിനിന്ന് ആശ ക്ലോക്കെടുത്ത് മേശയ്ക്ക് മുകളിൽ വെച്ച് അതിന്റെ ബാറ്ററിയൂരി. അത് ഇടാൻ പാകത്തിന് കവറൊന്നും ഇല്ലാത്തതിനാൽ കൈയ്യിൽ പിടിച്ച് അവൾ നഗരത്തിലേയ്ക്കിറങ്ങി. കുട വാങ്ങിയ കടയ്ക്കടുത്താണ് സമയം ശരിയാക്കുന്ന കട. കഴിഞ്ഞ തവണ വന്നപ്പോൾ അവിടമാകെ പടർന്ന് പന്തലിച്ച മുൾപ്പടർപ്പ് നിബിഡമായിരുന്നു. അവയ്ക്കിടയിൽ അങ്ങിങ്ങായി വിരിഞ്ഞ് നിന്ന റോസാപ്പൂക്കളിൽ കഴിഞ്ഞ മഴയുടെ തുള്ളികൾ മിനുങ്ങി. തന്റെ അലമാരയിൽ ഭദ്രമായിരിക്കുന്ന സൗന്ദര്യച്ചെപ്പിനെയോർത്ത് ആശ പുഞ്ചിരിച്ചു. അവൾ പ്രവേശിച്ചതും അലമാര പോലുള്ള ഒരു പെൻഡുലം ക്ലോക്ക് മണിമുഴക്കി. നാല്. ആശയുടെ ക്ലോക്ക് നന്നാക്കാൻ അവർ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ഒരു യന്ത്രം വരുത്തിക്കണമത്രേ.

സമയം നിലച്ച വീട്ടിലെ അന്യസാന്നിധ്യം ആശയ്ക്ക് പരിചിതമായിത്തുടങ്ങി. ഉറങ്ങുന്നതിന് മുമ്പ് അടുക്കളവാതിൽ അടച്ചോ എന്നും ഗേറ്റിന്റെ ഓടാമ്പൽ ഇട്ടോയെന്നും ഉറപ്പ് വരുത്തുന്നത് അവൾ അവസാനിപ്പിച്ചു. എന്തിനിത്ര സുരക്ഷ.
മഗ്ഗിലെ വെള്ളം മിക്ക ദിവസങ്ങളിലും ഒഴിച്ച് കളയേണ്ടതായി വരാറില്ല. അത് ഒഴിഞ്ഞ് തന്നെ കിടന്നു. ഒരു ദിവസം അവൾ വന്ന് കയറിയപ്പോൾ നിലം തുടച്ചതിന്റെ അവസാനത്തെ നനവ് അവൾ നോക്കി നിൽക്കെ വലിഞ്ഞ് അപ്രത്യക്ഷമാകുന്നത് കാണുക കൂടി ചെയ്തു. ആരെങ്കിലും ഉണ്ടോ എന്ന് തിരയാനോ അനൂപിനെ വിളിച്ച് വിവരം പറയാനോ ആശ മുതിർന്നില്ല.
ഒരു വാരാന്ത്യത്തിൽ അനൂപ് വിളിച്ചുപറയാതെ ആശയെ കാണാനെത്തി.
മഴയായതിനാൽ നഗരത്തിൽ കറങ്ങാൻ പോകേണ്ടെന്ന് വെച്ചു. ഭക്ഷണം പുറത്ത് നിന്ന് വാങ്ങാൻ അനൂപ് തുനിഞ്ഞപ്പോൾ അവൾ വിലക്കി. മീൻ വാങ്ങി. പ്ലാസ്റ്റിക് കവറിൽ കിടക്കുന്ന പച്ചമീന്റെ ഫോട്ടോ എടുത്തപ്പോൾ അതിലൊന്നിന്റെ പുറത്ത് ഒരു ചത്ത ഈച്ചയെ അവൾ കണ്ടു. അനൂപ് അവളുടെ ഫോൺ വാങ്ങി സ്ക്രീനിന്റെ താഴെ കണ്ട ഒരു ഇറേസർ ചിഹ്നത്തിൽ ഞെക്കി. അയാൾ ഈച്ചയ്ക്ക് മുകളിലായി വരഞ്ഞു. അവിടെ വെള്ള നിറമാകും എന്നാണ് ആശ കരുതിയത്. എന്നാൽ ഈച്ച അപ്രത്യക്ഷമായി അവിടെ മീൻതോലിന്റെ ചാര നിറം നിറഞ്ഞു. അവൾക്ക് ആ വിദ്യ വളരെ മികച്ചതായി തോന്നി.
അനൂപ് അവളുടെ അത്ഭുതം കണ്ട് കളിയാക്കി.
“ഇതൊക്കെ എത്ര കാലമായുള്ള ടെക്നോളജിയാണ്. ഇപ്പൊ AI കവിത എഴുതുന്നു സിനിമ പിടിക്കുന്നു കോഡ് എഴുതുന്നു. അഞ്ച് വർഷത്തിൽ എനിക്കൊക്കെ ജോലി പോലും ഉണ്ടാവുമോ എന്ന് സംശയമാണ്. നിനക്കും കാണില്ല. ഇംഗ്ലീഷ് ഒക്കെ AI ഒരു എക്സ്പർട്ടിനെപ്പോലെ handle ചെയ്യും.” അയാൾ പറഞ്ഞു.

“എനിക്ക് ഈ റബറാണ് ഏറ്റവും ഇഷ്ടമായത്.”
“ഇംഗ്ലീഷ് പഠിപ്പിക്കുന്ന നീ ഇറേസറിനെ റബർ എന്നാണോ വിളിക്കുന്നത്?”
“ഇറേസർ ഇംഗ്ലീഷിൽ. മലയാളത്തിൽ ഇത് റബ്ബർ. മനുഷ്യരെ വെച്ച് ഇത് ചെയ്യാൻ പറ്റിയാൽ ഒന്നാലോചിച്ച് നോക്ക്. നിന്റെ മോളിൽ ഒരു റബ്ബർ വെച്ച് ഉരച്ചാൽ നീ അവിടെ ഉണ്ടായിരുന്നതായേ അറിയില്ല’’.
‘AI ഒക്കെ വരുന്നതിന് മുമ്പേ സ്റ്റാലിൻ അങ്ങനെ പലതും ചെയ്തിരുന്നു എന്ന് വായിച്ചിട്ടുണ്ട്.’
‘നീയെപ്പഴാ പുസ്തകം വായിക്കാൻ തുടങ്ങിയത്?’
‘‘ഓ ഇന്നാള് അഭിരാമിനെ കാണാൻ പോയപ്പോ അവൻ ഒരു ആർട്ടിക്കിൾ വായിക്കാൻ തന്നതാ. അതിനെ പറ്റി എന്തോ പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്, കേൾക്കാൻ പറഞ്ഞ്. കുറച്ച് വായിച്ചപ്പോ തന്നെ എനിക്ക് ബോറടിച്ച് നിർത്തി’’.
‘ആ അങ്ങനെ വരട്ടെ.’ അവൾ പറഞ്ഞു. ‘ഞാൻ പക്ഷേ ഫോട്ടോയിൽ നിന്ന് മാറ്റുന്ന കാര്യമല്ല പറഞ്ഞത്. ശരിക്കും മാറ്റുന്നതിന്റെ കാര്യമാ.’
'ശരിക്കും മാറ്റുകയോ?'
‘ആ ഒരു കണക്കിന് അതും ശരിയാ. ശരിക്കും മാറ്റുക എന്നൊന്നും ഇല്ല. ഒരാൾ ശരിക്കും ഉണ്ടായിരുന്നു എന്നതിന് ഇതൊക്കെ തന്നെ തെളിവ്. ഫോട്ടോയിൽ ഇല്ലെങ്കിൽ ശരിക്കും ഇല്ല.'
'അപ്പോ എന്റെ അപ്പൂപ്പനും അമ്മൂമ്മയുമൊന്നും ഉണ്ടായിരുന്നേ ഇല്ലേ?'
‘ഇല്ലായിരിക്കും.’ അവൾ തോൾ കുലുക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
അനൂപിനോടൊപ്പം സംസാരവും രതിയും എപ്പോഴത്തെയും പോലെ അനായാസവും ആസ്വാദ്യകരവുമായി നടന്നു. അവൾക്ക് മിക്കവാറും സന്തോഷവും ലാഘവവും അനുഭവപ്പെട്ടു. എങ്കിലും എത്രയും പെട്ടന്ന് അയാൾ മടങ്ങി ആ വീട്ടിൽ ഒറ്റയ്ക്കാവാൻ അവൾ ആഗ്രഹിച്ചു.
▮
“അവര് വന്ന് നോക്കി ചോർച്ചയൊന്നും ഇല്ലെന്ന് പറഞ്ഞു. നീ എവിടെയാ വെള്ളം വീഴുന്നെന്ന് പറഞ്ഞത്?” വീട്ടുടമ ചോദിച്ചു.
“കിടപ്പുമുറിയിൽ.” ജോമോൻ പറഞ്ഞു.
“ഹ അവിടെ ഞാൻ നോക്കിച്ചെന്നേ.”
ജോമോന്റെ ഫോൺ ശബ്ദിച്ചു. “എനിക്കറിയില്ലങ്കിളേ. ഞാൻ കണ്ടത് പറഞ്ഞു.” അയാൾക്ക് കൂടുതലൊന്നും പറയാൻ ഇട കൊടുക്കാതെ ജോമോൻ ഫോണെടുത്തു.
“എനിക്ക് മറ്റന്നാൾ പോണം. ഞാൻ അന്വേഷിച്ചായിരുന്നു. ഇങ്ങോട്ടേയ്ക്കാണെന്ന് പറയാന്നേരം എല്ലാരും പറ്റുകേലാന്നാ പറയുന്നേ.” സിസിലിയുടെ ശബ്ദത്തിൽ പരിഹാസമില്ലെങ്കിലും സന്തോഷമുണ്ട്. രണ്ടാമത്തെ പേരക്കുട്ടി വരാൻ പോകുന്നതിന്റെയാവണം, ജോമോൻ വിചാരിച്ചു. “കുഴപ്പമില്ല. ഞാൻ നാളെ വന്നേക്കാം.” അയാൾ പറഞ്ഞു.
ബാഗ് പാക്ക് ചെയ്ത് ജോമോൻ മെത്തയിൽ അതിനരികിലായി ഇരുന്നു. രാവിലെ അഞ്ച് മണിക്കത്തേയ്ക്ക് അലാറം വെച്ചു. കിടന്നെങ്കിലും പുതപ്പിനടിയിൽ അയാളുടെ കാലുകൾ നിർത്താതെ ചലിച്ചു.
മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും ഒരു തുള്ളിയുടെ ശബ്ദം മാത്രമേ അയാൾക്ക് കേൾക്കാനാവുന്നുണ്ടായിരുന്നുള്ളൂ.
വീടിന്റെ പടികടന്ന് വാതിൽ പൂട്ടാൻ മെനക്കെടാതെ കീർത്തി അനേകം തവണ ശബ്ദമുണ്ടാക്കാതെ നടന്ന കോണിപ്പടിയിറങ്ങി അയാൾ നടന്നു. വെള്ളത്തുള്ളികൾ ദേഹത്ത് വന്ന് പതിച്ചപ്പോൾ വേദനിച്ചു. അയാളുടെ നടത്തം ഓട്ടമായി.
▮
“എനിക്ക് നല്ല പേടിയുണ്ട്.” സ്ക്രീനിലെ അനൂപിന്റെ മുഖത്ത് നോക്കി ആശ പറഞ്ഞു.
“കൂടിപ്പോയാലെന്ത് ചെയ്യും? നിന്നെ വീട്ടിൽ നിന്ന് പുറത്താക്കും. നീ അല്ലെങ്കിലും വീട്ടിലല്ലല്ലോ നിക്കുന്നത്. പിന്നെന്താ പ്രശ്നം. പത്ത് മുപ്പത് വയസ്സായിട്ടും വീട്ടുകാരെ പേടിക്കുക എന്നൊക്കെ പറഞ്ഞാ നാണക്കേടാണേ. അല്ലെങ്കിലും നിനക്ക് പേടി കൂടുതലാ. കുറെ നാള് അവിടെ പ്രേതമുണ്ടെന്നായിരുന്നു പേടി. ഞാൻ വന്നപ്പോ വല്ല പ്രശ്നവുമുണ്ടായിരുന്നോ. ഓവർതിങ്കിങ്ങ് ആണ് ഇതൊക്കെ.
അവള് സ്ക്രീനിലെ ചെറിയ ചതുരത്തിലുള്ള തന്റെ മുഖത്ത് ഞെക്കി. അത് വലുതാവുകയും അനൂപിന്റേത് ചെറുതാവുകയും ചെയ്തു.
“പ്രേതമെന്നൊന്നും ഞാൻ പറഞ്ഞില്ല. ആരോ ഉണ്ടെന്നാ പറഞ്ഞത്. പുലർച്ചെയാണ് ബസ്സ്. ഞാൻ കിടക്കട്ടെ.” അവള് പറഞ്ഞു.
ലൈറ്റ് ഓഫ് ചെയ്തിട്ടും ഉറക്കം വരാഞ്ഞതിനാൽ ആശ ഫോണിൽ തമാശ വീഡിയോകൾ കാണാൻ തുടങ്ങി. മൂളക്കത്തോടെ ട്യൂബ് ലൈറ്റിന് ചുറ്റും പറക്കുകയായിരുന്ന പ്രാണികൾ സ്ക്രീനിന്റെ വെളിച്ചത്തിന് ചുറ്റും കൂടി. അവൾ ഇരുട്ടാക്കി. ഇരുട്ട് വന്നു.

ഇരുട്ടിൽ ഒരു കിതപ്പ്.
അവൾ കണ്ണ് തുറന്നു.
ആശ മുൻവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി. ഉമ്മറത്തെ ലൈറ്റ് ഇട്ടെങ്കിലും അത് തെളിഞ്ഞില്ല. കരിമ്പച്ചയുടെ നനവുകൾ ഇരുട്ടിൽ തിളങ്ങുന്നതൊഴിച്ചാൽ ഒന്നും കാണാൻ വയ്യ. എന്താണ് തിരയുന്നതെന്നും ആശയ്ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും അവൾ ടോർച്ച് തെളിയിച്ചു. കാത്തിരുന്നതെന്തോ കയ്യെത്തും ദൂരത്തുണ്ട്. ഒന്ന് എത്തിപ്പിടിക്കുകയോ വേണ്ടൂ, അവൾക്ക് ഉറപ്പായിരുന്നു. വാഴക്കൂട്ടത്തിനിടയിൽ നിന്നും കരിയില അമരുന്ന ശബ്ദം കേൾക്കാം. മഴയായതിനാൽ മുറ്റത്തിറങ്ങാതെ ഉമ്മറത്ത് തന്നെ നിന്ന് അവൾ അങ്ങോട്ട് നോക്കി. ടോർച്ചിന്റെ വെളിച്ചത്തിന് എത്താൻ കഴിയുന്നതിലും ദൂരത്താണ് അവിടം. അകത്ത് ചെന്ന് കുട എടുക്കാൻ തുനിഞ്ഞപ്പോൾ മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ് അതിഥി സൽക്കാരം നടത്തുന്ന പോലെ ഒരു അനൗചിത്യം അവൾക്ക് അനുഭവപ്പെട്ടു. കിടപ്പ് മുറിയിൽ ചെന്ന് കണ്ണാടിയിൽ നോക്കി മുടി കോതിയൊതുക്കി അലമാരയുടെ വാതിൽ തുറന്ന് ചിത്രപ്പണികളുള്ള ബാഗ് തുറന്നു. അത് ശൂന്യമായിരുന്നു.
▮
ബസ് സ്റ്റാന്റിൽ ഒരു പ്രതിഷേധ ജാഥ ഉണ്ടായിരുന്നു. കറുത്ത തുണികൊണ്ടുള്ള ഒരു ബാനർ നെടുകെ പിടിച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് അവർ കടന്നുപോകുന്നത് ആശ ചായക്കടയിലിരുന്ന് നോക്കി. കാഴ്ചയെ തടസ്സപ്പെടുത്തി അവൾക്ക് അഭിമുഖമായുള്ള കസേരയിൽ ഒരാൾ വന്നിരുന്നു.
“ഞാൻ ജോമോൻ”
“എനിക്കറിയാം.” ആശ പറഞ്ഞു.
▮
ഫീഡ്ബാക്ക്: മൈക്രോഫോണിൽ നിന്നുള്ള ശബ്ദം സ്പീക്കറിലൂടെ പുറത്തുവന്ന് വീണ്ടും മൈക്രോഫോണിലേക്ക് പ്രവേശിക്കുകയും, അങ്ങനെ ആവർത്തിച്ച് ശക്തിപ്രാപിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അലോസരപ്പെടുത്തുന്ന ശബ്ദം / പ്രതിഭാസം.
പാരനോയ്‍യ: ഒരുതരം മാനസികരോഗം. യഥാർത്ഥ തെളിവുകളില്ലെങ്കിലും, മറ്റുള്ളവർ തനിക്കെതിരെ പ്രവർത്തിക്കുന്നു, തന്നെ പിന്തുടരുന്നു, നിരീക്ഷിക്കുന്നു, അപായപ്പെടുത്താൻ ശ്രമിക്കുന്നു മുതലായ ശക്തമായ സംശയമോ ഭയമോ രോഗികൾ അനുഭവിക്കുന്നു.
