പ്രവാസികളോട് ഐക്യദാർഢ്യം തന്നെ; പക്ഷേ

മെയ് 26 ന് തിങ്കിൽ പബ്ലിഷ് ചെയ്ത "ആംബുലൻസ് കാത്തിരുന്നു മരിക്കുന്ന ഗൾഫിലെ പ്രവാസികൾ 'എന്ന തലകെട്ടിൽ കലാം ടി. ആലം എഴുതിയ കുറിപ്പ് പ്രയാസമനുഭവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ ചിലരുടെ അനുഭവം ആകാം. കുറ്റാരോപിതമായ സിസ്റ്റത്തിനകത്തു നിൽക്കുന്ന പ്രവാസിയെന്ന നിലയിലും എന്റെ ഐക്യദാർഢ്യം തീർച്ചയായും നമ്മുടെ സഹോദരങ്ങൾക്കൊപ്പം തന്നെ.

എന്നാൽ ഇതിൽ പറയുന്ന ചില കാര്യങ്ങളോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. മാത്രമല്ല, കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ സൗദിയുടെ കാര്യത്തിൽ ശരിയാണ്. എന്തെന്നാൽ ഗവണ്മെന്റ് ആശുപത്രികൾ അവിടെ സൗദി പൗരന്മാർക്കുള്ളതാണ്. അത്യാഹിത വിഭാഗത്തിനും ഉംറ, ഹജ്ജ് തീർത്ഥാടകർക്കും ഗവണ്മെന്റ് ആശുപത്രികളിൽ ഏതെങ്കിലും വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കും ചികിത്സ സൗജന്യമാണ്. മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിൽ തന്നെയാണ് ചികിത്സ തേടുന്നത്. കൊറോണക്കാലത്ത് ഇതെല്ലാവർക്കും സൗജന്യമാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള ഈ മാറ്റം ജനസംഖ്യാനുപാതത്തിലുള്ള ആശുപത്രി സൗകര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റം വരുത്തുന്നുണ്ട്. സൗദിയുടെ ഉൾപ്രദേശങ്ങളിൽ ചികിത്സ തേടാനുള്ള സൗകര്യം നന്നേ കുറവുമാണ്.
എന്നാൽ ഖത്തറിന്റെ അവസ്ഥ അതല്ല. ഇവിടുത്തെ ജനസംഖ്യ 2.6 മില്യൺ ആണ്. ഇതിൽ 88% വിദേശികളാണ്. അതിൽ തന്നെ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരുടെ എണ്ണം പന്ത്രണ്ടര ലക്ഷം വരുന്നു. അതിലും ഭൂരിഭാഗവും മലയാളികൾ തന്നെ. രോഗ/മരണ നിരക്ക് പരിശോധിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി മനസ്സിൽ വെക്കണം.

ഈ കൊച്ചു രാജ്യത്തിന്റെ ഏറ്റവും വിശാലമായ സ്ഥലം കിലോമീറ്ററുകൾ പരന്നു കിടക്കുന്ന അതിന്റെ ലോകോത്തര നിലവാരമുള്ള ആശുപത്രികളാണ്. ഇവിടെ ഖത്തറികൾക്ക് ചികിത്സ സൗജന്യമാണെങ്കിലും ഖത്തർ ഐഡി ഉള്ള എല്ലാവർക്കും വളരെ തുച്ഛമായ ചിലവിൽ ചികിത്സകളും ശാസ്ത്രക്രിയകളും ചെയ്യുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഒരേ തരം സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ഖത്തറിന്റെ കോവിഡ് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ഇതുവരെ 50,000 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 2% വരും. അതായത് നൂറിൽ രണ്ടുപേർ കോറോണബാധിതരാണ്. അതിൽ 90 ശതമാനവും വിദേശികൾ ആണ്. ദിനേന രണ്ടായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആശുപത്രികൾ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം നിറഞ്ഞു കവിയുന്നു. എങ്കിലും ഖത്തറിന്റെ മരണ നിരക്ക് തുലോം കുറവാണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 30 ആണ്.

ഖത്തറിൽ ഏതു വിധേന എത്തിപ്പെട്ടവർക്കും കൊറോണ പരിശോധനകളും ചികിത്സകളും സൗജന്യമാണ്. അതിനായി മാത്രം ഇന്നുവരെ 6 ആശുപത്രികൾ മുഴുവൻ സമയ കോവിഡ് കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്. ഈ ഒരാഴ്ചയിൽ 3500 അധിക കിടക്കകൾ തുറന്നിട്ടുമുണ്ട്. കോവിഡ് ടെസ്റ്റിംഗിനു മാത്രമായി വർത്തിക്കുന്ന PHCC കൾക്കും ക്വാറന്റൈൻ സെന്ററുകൾക്കും പുറമെയാണത്. യു.കെ ഗവണ്മെന്റ് ഹോസ്പ്പിറ്റലുകളിൽ നേരിട്ട് എസ്കോർട് പോയി പരിചയമുള്ള സഹപ്രവർത്തകരുടെ തന്നെ സാക്ഷ്യം വെച്ച് പറയട്ടെ, അവിടുത്തേക്കാൾ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും ആമ്പുലൻസ് സർവീസും ഖത്തറിനുണ്ട്.

ഇന്ത്യയിലില്ലെങ്കിലും ഖത്തറിൽ ഔദ്യോഗിക ഭാഷകളിൽ മലയാളമുണ്ട്. അറബി, ഇംഗ്ലീഷ്, ഹിന്ദി കഴിഞ്ഞാൽ മലയാളത്തിലും ഏതു കാൾസെൻററുകളിലേക്കും വിളിക്കാം. ഇവിടെ എല്ലാ തസ്തികകളിലും മലയാളികൾ ഒരുപാടുണ്ട്. മറ്റുരാജ്യക്കാർ ഖത്തറിൽ വന്നിട്ട് അറബിയെക്കാൾ മലയാളമാണ് പഠിക്കുക എന്നതും തർക്കമില്ലാത്ത വസ്തുത തന്നെ.

(ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് ആശുപത്രിയിൽ (Hazm Mebaireek General Hospital-industrial area) ICU നേഴ്‌സാണ് ലേഖിക)

Comments