ഡല്‍ഹി വിറയ്ക്കുന്നു,
കര്‍ഷകരുടെ
സമരവീര്യത്തില്‍
ഡല്‍ഹി വിറയ്ക്കുന്നു, കര്‍ഷകരുടെ സമരവീര്യത്തില്‍
ആഭ്യന്തര മന്ത്രാലയവും ഇന്റലിജന്‍സ് ഏജന്‍സികളുമായല്ല, രാഷ്ട്രീയ ഭരണനേതൃത്വവുമായി മാത്രമേ തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറുള്ളൂ എന്ന് കര്‍ഷകര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഡല്‍ഹിയുടെ പ്രവേശന കവാടങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവിധ കബളിപ്പിക്കല്‍ തന്ത്രങ്ങളെയും അവര്‍ നെഞ്ചൂക്കോടെ നേരിടുകയാണ്, അവര്‍ പറയുന്നു; 'ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിച്ചിരിക്കുന്നു; ഉത്തരം നല്‍കാന്‍ അധികാരികള്‍ തയ്യാറായേ മതിയാകൂ.'
30 Nov 2020, 10:13 AM
ഡല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചിരിക്കുന്നു. രാത്രിയിലെ താപനില 9-10 ഡിഗ്രിയിലാണ്. അഞ്ച് ദിവസമായി ലക്ഷക്കണക്കിന് കര്‍ഷകര്‍ റോഡരികിലും മൈതാനങ്ങളിലുമായി രാപ്പാര്‍ക്കുകയാണ്. അഹന്തപൂണ്ട ഭരണകൂടം ജലപീരങ്കികള്‍ ഉപയോഗിച്ച് വെള്ളം ചീറ്റിയും കണ്ണീര്‍ വാതക ഷെല്ലുകളെറിഞ്ഞും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചും കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. കൊടുംചൂടിലും അതിശൈത്യത്തിലും കടുത്ത മഴയിലും കഠിനാധ്വാനം ചെയ്ത് 130 കോടിയോളം വരുന്ന ജനതയെ പശിയറിയിക്കാതെ പോറ്റുന്ന കര്‍ഷക ജനതയുടെ സമരവീര്യത്തെ ഈ രീതിയില്‍ അടിച്ചമര്‍ത്താമെന്ന ഭരണകൂട മൗഢ്യത്തിന് കിട്ടിയ ആദ്യ തിരിച്ചടിയാണ് ഡല്‍ഹിയിലെ രാജപാതകളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷക ലക്ഷങ്ങള്‍.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26നാണ് ദില്ലി ചലോ മാര്‍ച്ച് തുടങ്ങിയത്. 21ഓളം കര്‍ഷക സംഘടനകളുടെ മുന്‍കൈയ്യില്‍ രൂപീകരിച്ച അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച മാര്‍ച്ചില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് അണിചേര്‍ന്നിരിക്കുന്നത്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ വന്‍തോതില്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്തത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
പതിനായിരക്കണക്കിന് ട്രാക്റ്ററുകള്‍, മൂന്നുമാസത്തേക്കുള്ള ഭക്ഷണം...
ഡല്‍ഹിയിലേക്കുള്ള ഈ അഞ്ചുനാളത്തെ യാത്ര കര്‍ഷകരെ സംബന്ധിച്ച് നിരവധി യാതനകള്‍ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞു. അറസ്റ്റുകള്‍, കണ്ണീര്‍വാതക ഷെല്‍ വര്‍ഷങ്ങള്‍, ലാത്തിച്ചാര്‍ജ്ജുകള്‍. യാത്രമുടക്കാന്‍ ദേശീയപാതകള്‍ വെട്ടിമുറിച്ചും, വലിയ കണ്ടെയ്‌നര്‍ ലോറികളും മരങ്ങളും കല്ലുകളും കൂട്ടിയിട്ട് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചു.
ജലപീരങ്കികളെയും ലാത്തികളെയും കൂസാതെ, വെടിയൊച്ചകളില്‍ ഭയപ്പെടാതെ, കിടങ്ങുകള്‍ കുഴിച്ച് യാത്രാമാര്‍ഗം തടയുന്ന ഭരണകൂടഭയത്തെ പരിഹസിച്ചുകൊണ്ടുതന്നെ മണ്ണിന്റെ കാവലാളുകള്‍ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ഡല്‍ഹി നഗരത്തെ വളഞ്ഞുകൊണ്ടിരിക്കുന്നു. കര്‍ഷക മാര്‍ച്ചിനെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശപഥം ചെയ്തും അതിര്‍ത്തികളില്‍ പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളെ വന്‍തോതില്‍ വിന്യസിച്ചും ഈ മുന്നേറ്റം തടയാന്‍ ശ്രമിച്ച ഭരണകൂടനീക്കങ്ങള്‍ കര്‍ഷകരുടെ ദൃഢനിശ്ചയങ്ങള്‍ക്കു മുന്‍പില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുകയാണ്.

സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയിലുള്ള ക്ഷമയോടും വീര്യത്തോടും കൂടിയായിരുന്നു കര്‍ഷക ലക്ഷങ്ങളുടെ മാര്‍ച്ച്. മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും അവര്‍ ധൈര്യപൂര്‍വ്വം നേരിട്ടു. ജലപീരങ്കികളെയും ഇരുമ്പ് മുള്‍വേലികളെയും കണ്ണീര്‍വാതക ഷെല്ലുകളെയും തൃണവല്‍ഗണിച്ച് അവര്‍ ഡല്‍ഹിയിലെത്തിച്ചേരാനുള്ള ശപഥം ഓരോ നിമിഷവും പുതുക്കിക്കൊണ്ടിരുന്നു.
പതിനായിരക്കണക്കിന് ട്രാക്ടറുകളിലായി മൂന്ന് മാസക്കാലത്തേക്കുള്ള ഭക്ഷണസാധാനങ്ങളും വെള്ളവുമായാണ് അവര്‍ തിരിച്ചിരിക്കുന്നത്. ലക്ഷ്യം നേടാതെ തിരിച്ചുപോകില്ലെന്ന ദൃഢനിശ്ചയം അവരുടെ ഈ കരുതലുകളില്‍ കാണാന്‍ കഴിയും.
80കളില്‍ മഹേന്ദ്രസിംഗ് ടികായത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന് സമാനമായ മുന്നേറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വേണം, ഉപാധികളില്ലാത്ത ചര്‍ച്ച
ഇനിയുള്ള ദിവസങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെ സംബന്ധിച്ച് നിര്‍ണ്ണായകമായിരിക്കും. കര്‍ഷക മാര്‍ച്ചിനെ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഗവണ്‍മെന്റിന് തങ്ങളുടെ മര്‍ക്കട മുഷ്ടിയില്‍ നിന്ന് പിന്‍വലിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ബുരാഡി മൈതാനിയിലേക്ക് പ്രക്ഷോഭ സ്ഥലം മാറ്റണമെന്നും ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയത് കര്‍ഷക പ്രക്ഷോഭത്തിന്റെ ആദ്യവിജയമായി കണക്കാക്കാം.

എന്നാല്‍, ഈ ആവശ്യം തള്ളിക്കളഞ്ഞ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഉപാധികളില്ലാതെ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയവും ഇന്റലിജന്‍സ് ഏജന്‍സികളുമായല്ല രാഷ്ട്രീയ ഭരണനേതൃത്വവുമായി മാത്രമേ തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറുള്ളൂ എന്ന് കര്‍ഷകര്‍ ഉറപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയാണ്. ഉത്തരവാദപ്പെട്ട കാബിനറ്റ് സമിതി വന്നാല്‍ മാത്രമേ സമരസമിതി ചര്‍ച്ചയ്ക്ക് സന്നദ്ധമാകൂ എന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹരിയാന- ദില്ലി അതിര്‍ത്തിയായ സിംഘുവിലടക്കം വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ച പതിനായിരക്കണക്കിന് കര്‍ഷകര്‍ കൂടി നവംബര്‍ 30 ന് ഡല്‍ഹിയിലെത്തും. ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷക പ്രക്ഷോഭകരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
‘ചരിത്രപരമായ താങ്ങുവില വര്‍ദ്ധനവ്'
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതികള്‍ കര്‍ഷകരെ സംബന്ധിച്ച് മരണക്കെണിയാണെന്ന വ്യക്തമായ ബോധ്യത്തില്‍ നിന്നുതന്നെയാണ് അന്തിമ സമരത്തിന് അവര്‍ ഇറങ്ങിയത്. നിയമം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ അതിന്റെ പ്രത്യക്ഷ അനുഭവങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിയും വന്നു. ‘ഒരു രാജ്യം ഒരു വിപണി’ എന്ന് സര്‍ക്കാര്‍ ആണയിടുമ്പോഴും ഉത്തര്‍പ്രദേശില്‍ നിന്ന് കാര്‍ഷിക ഉൽപ്പന്നങ്ങള്‍ വില്‍ക്കാന്‍ ഹരിയാനയിലെത്തിയ കര്‍ഷകരെ APMCയില്‍ വില്‍ക്കാന്‍ അനുവദിക്കാത്തതില്‍ നിന്നുതന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കര്‍ഷകര്‍ക്ക് ബോദ്ധ്യമായിക്കഴിഞ്ഞു.

കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ റദ്ദാക്കാനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ താങ്ങുവില ലഭ്യമാക്കണം എന്നാവശ്യപ്പെട്ടും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടന്നു വന്നിരുന്നു. ഇതിനിടയില്‍ കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഒക്ടോബര്‍ 20 നു ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ പ്രത്യേക സെഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയുകയും മൂന്നു ഫാം അമെന്‍ഡ്‌മെന്റ് ബില്ലുകള്‍ പാസാക്കുകയും ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് ഹരിയാനയിലെ കര്‍ഷകര്‍ അവരുടെ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അതിനു വഴങ്ങിയില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തമ്മില്‍ തുറന്ന വാക്‌പോരിലേക്കു കാര്യങ്ങള്‍ നീങ്ങവേ, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ കൂടി പിന്തുണയോടെസമരം ശക്തിയാര്‍ജ്ജിച്ചു ഡല്‍ഹിയിലേക്ക് മുന്നേറുകയായിരുന്നു.
ഈ പ്രതിഷേധങ്ങള്‍ക്കിടയിലും പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പുതിയ അവകാശങ്ങളും പുതിയ അവസരങ്ങളും കര്‍ഷകര്‍ക്ക് നല്‍കും എന്ന പല്ലവി ആവര്‍ത്തിക്കുക തന്നെയാണ് ചെയ്തത്. കാര്‍ഷിക ബില്ലിന്റെ പ്രഖ്യാപനത്തോടെ വന്‍തോതില്‍ ഉയര്‍ന്നു വന്ന കര്‍ഷക രോഷം തണുപ്പിക്കാന്‍ ആറോളം റാബി വിളകള്‍ക്ക് 2020 -21 കാലയളവിലേക്ക് മിനിമം താങ്ങുവില ഉയര്‍ത്തിയിരുന്നു.
സെപ്റ്റംബര്‍ 21 ന് മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന Cabinet Committee on Economic Affairs (CCEA) ല്‍ ആയിരുന്നു ഈ തീരുമാനം എടുത്തത്. ഈ മിനിമം താങ്ങുവില വര്‍ദ്ധനവ് ‘ചരിത്രപരവും' കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഉപകാരമായി തീരും എന്നൊക്കെയാണ് മോദി അന്ന് പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ അത് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും നല്‍കുന്നില്ലെന്ന് സംസ്ഥാനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് ആ ‘ചരിത്രപരമായ താങ്ങുവില വര്‍ദ്ധനവ് ' വേണ്ടെന്ന് ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പറയുന്നു. രാജ്യത്തിന്റെ ഗോതമ്പുല്‍പാദനത്തില്‍ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്ന (31.5 %) ഉത്തര്‍പ്രദേശ് ഗോതമ്പിനു നിശ്ചയിച്ച താങ്ങുവില കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാള്‍ 735 രൂപ കൂടുതലാണ്. ജാര്‍ഖണ്ഡ് 2020 -21 കാലയളവിലേക്ക് ഗോതമ്പിന്റെ താങ്ങുവില നിശ്ചയിച്ചത് ക്വിന്റലിന് 4254 രൂപയായിരുന്നു. ഉയര്‍ന്ന താങ്ങുവില നിരക്ക് എന്ന് വിശേഷിപ്പിച്ച് മോദി പ്രഖ്യാപിച്ചതാകട്ടെ ക്വിന്റലിന് 1975 രൂപയും. ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വില 2583 രൂപയാണ്. 608 രൂപ വ്യത്യാസം.
മറ്റു വിളകളുടെ കാര്യത്തിലും സമാന അവസ്ഥയാണുള്ളത്. ജാര്‍ഖണ്ഡ് , ഉത്തര്‍പ്രദേശ്, ബീഹാര്‍, ചണ്ഡീഗഡ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രം തീരുമാനിച്ച മിനിമം താങ്ങുവിലക്ക് പകരം സംസ്ഥാനങ്ങള്‍ നിശ്ചയിച്ച നിരക്ക് പരിഗണയിലെടുക്കണം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഓരോ സംസ്ഥാനങ്ങളുടെയും കാര്‍ഷികോല്‍പാദന ചെലവുകള്‍, ഉല്‍പാദന നിരക്ക് എന്നിവ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ട് തന്നെ, ആ സാഹചര്യങ്ങളെ പരിഗണയില്‍ എടുക്കാതെ കേന്ദ്രം ഒരേ താങ്ങുവില സംസ്ഥാങ്ങള്‍ക്കായി നിശ്ചയിക്കുന്നത് കര്‍ഷക വിരുദ്ധമായ തീരുമാനം തന്നെയാണ്. ഈ സാഹചര്യങ്ങളെല്ലാമാണ് കര്‍ഷകരെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്.
വിളവെടുപ്പിന്റെയും അടുത്ത കാര്‍ഷിക സീസണിലേക്കുള്ള വിത്തൊരുക്കലിന്റെയും സമയമായിട്ടും യാതനകളും ഭരണകൂട അതിക്രമങ്ങളും വകവെക്കാതെ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് തങ്ങളുടെ കൃഷിയും കൃഷിഭൂമിയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. രാജ്യത്തെ അന്നമൂട്ടുന്ന ആ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹികള്‍ എന്ന നിലക്കാണ് മോദി ഭരണകൂടം അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
ചിട്ടയായ സംഘാടനം
ഇടതു കര്‍ഷക സംഘടനകളുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സംഖ്യത്തിന്റെയും സ്വരാജ് അഭിയാനിന്റെയും അടക്കം നിരവധി ദേശീയ നേതൃത്വങ്ങള്‍ കാര്യക്ഷമമായാണ് കര്‍ഷക പ്രക്ഷോഭത്തെ മുന്‍നിരയില്‍ നിന്ന് നിയന്ത്രിക്കുന്നത്. സ്ത്രീ കര്‍ഷകരുടെ വലിയ പിന്തുണയും കര്‍ഷക സമരത്തെ സമാനതകളില്ലാത്ത മുന്നേറ്റമാക്കി മാറ്റുന്നു. കിസാന്‍ മസ്ദൂര്‍ സമന്വയ് സമിതി, അഖില്‍ ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി, ആള്‍ ഇന്ത്യ കിസാന്‍ സഭ, ആള്‍ ഇന്ത്യ കിസാന്‍ മഹാസഭ, രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍, മസ്ദൂര്‍ കിസാന്‍ സംഗ്രാം സമിതി, മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍, ജയ് കിസാന്‍ ആന്ദോളന്‍, കൃഷക് മുക്തി സംഗ്രാം സമിതി, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, മസ്ദൂര്‍ കര്‍മചാരി സമന്വയ് സമിതി, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പ്ള്‍സ് മൂവ്‌മെന്റ്, ഭാരതീയ കിസാന്‍ ഖേത് സംഘടന്‍, സ്വരാജ് അഭിയാന്‍, തരായ് കിസാന്‍ സംഘടന്‍, സ്വാഭിമാന്‍ ശേത്കാരി സംഘടന്‍, ലോക് സംഘര്‍ഷ് മോര്‍ച്ച, നാഷണല്‍- സൗത്ത് ഇന്ത്യ റിവര്‍ ഇന്റര്‍ലിങ്കിംഗ് അഗ്രികള്‍ച്ചറിസ്റ്റ് അസോസിയേഷന്‍, കര്‍ണാടക രാജ്യ റെയ്ത സംഘം, റെയ്തു സ്വരാജ്യ വേദികെ എന്നീ സംഘടനകള്‍ക്കൊപ്പം ആയിരക്കണക്കിന് സര്‍വീസ് സംഘടനകള്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസമ്പര്‍ ഒന്നു മുതല്‍ ദേശീയതലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
നവംബര്‍ 30ന് ഡല്‍ഹി-യു.പി പ്രവേശന കവാടമായ ഗാസിപ്പൂര്‍ ഗേറ്റിലും, ഡല്‍ഹി ബാഗ്പത് ദേശീയപാതയിലും അടക്കം ഡല്‍ഹിയിലേക്കുള്ള പ്രവേശനകവാടങ്ങളിലൂടെ കര്‍ഷകര്‍ മാര്‍ച്ച് ആരംഭിക്കും.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കുശേഷം രാജ്യം അതിശക്തമായ മറ്റൊരു മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഒരു കര്‍ഷക നേതാവ് പറഞ്ഞതുപോലെ, 'ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിച്ചിരിക്കുന്നു; ഉത്തരം നല്‍കാന്‍ അധികാരികള്‍ തയ്യാറായേ മതിയാകൂ.'
Sreekanth U G
30 Nov 2020, 04:29 PM
അന്നം വിളയിക്കുന്നവർ നീതിക്കായി തെരുവിലേക്ക് ,കർഷക മാർച്ചിന് ഐക്യദാർഡ്യം.....
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
PJJ
1 Dec 2020, 05:48 PM
Support farmers agitation for justice