ഒരു തിങ്കളാഴ്ച വൈകുന്നേരം. രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർക്ക് സഹിക്കാനാവാത്ത കാൽ വേദന. അടുത്ത ദിവസങ്ങളിൽ ഡോക്ടർക്ക് കടുത്ത രക്താർബുദമാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. ദീപക് തെക്കൂട്ടിൻ്റെ ജീവിതം പിന്നീട് മാറിമറയുകയാണ്. ഡോക്ടറുടെ വൈറ്റ് കോട്ടിൽ നിന്നും ഹോസ്പിറ്റൽ ഗൗണിലേക്ക് പെട്ടെന്നൊരു റോൾ റിവേഴ്സൽ.ഡോ. ദീപക് എഴുതിയ അതിജീവനത്തിൻ്റെ കഥ, Silk and Clay, ക്രിയേറ്റീവ് നോൺ ഫിക്ഷനിലെ ശ്രദ്ധേയമായ പുസ്തകമായി ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. തൃശൂരിൽ നിന്നും ലണ്ടനും സ്കോട്ട്ലൻഡും താണ്ടി ഒടുവിൽ ബ്രൂക്ക്ലിനിലെത്തിയ ഒരു ഡോക്ടറുടെ ജീവിതയാത്രകൾ. ട്രാൻസ്പ്ലാൻ്റിന്, ബോൺമാറോ മാച്ചിനു വേണ്ടിയുള്ള, ഒടുവിൽ തികച്ചും അന്യനും അപരിചിതനുമായ ഇറ്റലിക്കാരൻ ആൻഡ്രൂവിൽ എത്തിച്ചേർന്ന അന്വേഷണം. ഒരു സയൻ്റിസ്റ്റിൻ്റെ മരണാസന്ന ചിന്തകളിൽ കയറി വന്ന ആത്മീയ ചിന്തകളുടെ വൈരുധ്യങ്ങൾ. ഒരു കാൻസർ രോഗി, ഏകാന്ത നിമിഷങ്ങളിൽ അനുഭവിക്കുന്ന ട്രോമയുടെ കഠിനാനുഭവങ്ങൾ, സ്വപ്നങ്ങൾ. ന്യു യോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളിലായുള്ള ഈ അഭിമുഖം ഒരേ സമയം ഡോക്ടറും രോഗിയുമായിരിക്കുമ്പോഴുള്ള മനഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം കൂടിയാണ്.
