ഉൺമൈ സൊല്ലപ്പോനാൽ, I don't want to die..

"നീങ്കൾ എല്ലാവരും ഇരുക്കറ വരൈയ്ക്കും എങ്കള്ക്ക് എങ്ക അപ്പാ ഇരുക്കാര്...'-ചെന്നൈയിലെ ആശുപത്രിമുറ്റത്തു നിന്ന് മാധ്യമങ്ങളോട് ആ മരണവാർത്ത അറിയിക്കുമ്പോൾ മകൻ എസ്.പി.ബി.ചരൺ പറഞ്ഞു. തീർച്ചയായും ചരൺ, പാട്ടുകളെ ഇഷ്ടപ്പെട്ട അവസാന മനുഷ്യനും മൺമറയുന്നതു വരെ എസ്.പി.ബി. ഇവിടെയുണ്ട്. ആ പാട്ടുകളില്ലാതെ ഈ മണ്ണിൽ എന്ത് ജീവിതം? മണ്ണിൽ അന്ത പാടലിൻട്രി യാരും വാഴ്തൽ കൂടുമോ?

"യാം ഏൻഷ്യന്റ്, സ്റ്റിൽ അയാം സിങ്ങിങ്ങ്'-ഏതാനും വർഷം മുമ്പൊരു അഭിമുഖത്തിൽ എസ്.പി.ബാലസുബ്രമണ്യം പറഞ്ഞു. " Though music is religiously important to me, I don't want to sacrifice my pleasures...my joys...ഉൺമൈ സൊല്ല പോനാൽ, I don't want to die...' എന്നു കൂടി അന്ന് ബാലു പറഞ്ഞു.

ജീവിതത്തെയും പാട്ടിനെയും അയാൾ അത്രയേറെ പ്രണയിച്ചിരുന്നു. അല്ലെങ്കിൽ മറ്റെന്തു കൊണ്ടാണ് എക്കാലത്തെയും ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ അയാൾ ഇത്രയും ഇഴുകിച്ചേർന്നു പാടിയത്?
മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തിൽ പോലും അയാൾ ചുണ്ടനക്കിയിട്ടുണ്ടാവും, ഏതോ ഒരു പാട്ടിന്റെ വരികൾ തനിക്കു ജീവിതത്തിലേക്കു കൈനീട്ടുമെന്ന പ്രതീക്ഷയോടെ. ഒന്നല്ല, ഒരായിരം അനശ്വരഗാനങ്ങൾ തിരശീലക്കപ്പുറത്ത് കാത്തുനിൽക്കുന്നത് അന്നേരം അയാൾ കണ്ടു കാണും. ഓ! അനശ്വരഗാനങ്ങളോടൊപ്പം അനശ്വരതയിലേക്കുള്ള ആ യാത്ര!

എം.ജി.ആറിന് നന്ദി; ആ ആയിരം നിലാവുകൾക്ക്

എം.ജി.ആറും ജയലളിതയും അഭിനയിച്ച "അടിമൈപ്പെൺ' എന്ന പടത്തിലൂടെയാണ് എസ്.പി.ബി. തമിഴന് പരിചിതശബ്ദമാകുന്നത്. അതിനു മുൻപ് പാടിയ ഹോട്ടൽ രംഭയിലെ "അത്താനോട് ഇപ്പടി ഇരുന്ത് എത്തന നാളാച്ച്' പുറത്തിറങ്ങിയിരുന്നില്ല. അടിമൈപ്പെണ്ണിൽ പാടാൻ സംഗീതസംവിധായകൻ കെ.വി.മഹാദേവൻ വിളിക്കുമ്പോൾ ബാലു എഞ്ചിനീയറിംഗ് വിദ്യാർഥിയായിരുന്നു.

എസ്.ബി ബാലസുബ്രഹ്മണ്യവും ഇളയരാജയും.

ഒപ്പം പാവലർ സഹോദരന്മാരുടെ ട്രൂപ്പിൽ ഗാനമേളയ്ക്കും പാടും. (എം.ജി.ആറിന്റെ അനുമതിയോടെയാണ് മഹാദേവൻ വിളിച്ചത്. ടി.എം.സൗന്ദർരാജന്റെ ശബ്ദത്തിൽ മാത്രം തമിഴ് രസികർകൾ എം.ജി.ആറിനെ കേട്ടിരുന്ന കാലമായിരുന്നു. അതു കൊണ്ടു തന്നെ എം.ജി.ആറിന് സന്ദേഹങ്ങൾ ഉണ്ടാകാതിരുന്നില്ല. എന്നിട്ടും ആ തെലുഗുപയ്യന് ഒരവസരം നൽകാൻ എം.ജി.ആറിനെ പ്രേരിപ്പിച്ചതെന്തെന്ന് ആർക്കുമറിയില്ല. ആ പ്രേരണയോട് ബാലു എന്നും കടപ്പെട്ടിരുന്നു).

"ആയിരം നിലവേ വാ..' എന്ന അതിമനോഹരമായ കോംപോസിഷൻ. സ്റ്റുഡിയോയിലെത്തി തമിഴ് വരികൾ തെലുങ്കിൽ എഴുതിയെടുത്ത് പാടിപ്പഠിച്ച് പയ്യൻ സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു. റെക്കോർഡിങ്ങിനു രണ്ടു ദിവസം മുൻപ് നല്ല പനി. ഡോക്ടറെക്കണ്ടപ്പോൾ ടൈഫോയ്ഡാണ്. ഒരു മാസം വിശ്രമം വേണം.

അടിമൈപ്പെണ്ണിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ തുടങ്ങിക്കഴിഞ്ഞു. പോട്ടെ, വേറൊരവസരം തരാം എന്ന ആശ്വാസവാക്കുകളിലും ആശ്വാസം കിട്ടാതെ ഒരു മാസത്തെ വിശ്രമം. ഒരു മാസം കഴിഞ്ഞ് വീണ്ടും റെക്കോർഡിങ്ങിന് വിളിച്ചു. വലിയ പ്രതീക്ഷയില്ലാതെയാണ് പോയത്. സ്റ്റുഡിയോയിലെത്തുമ്പോൾ എം.ജി.ആറുമുണ്ട്. "തമ്പീ സൗഖ്യമാ?'-എം.ജി.ആറിന്റെ സുഖാന്വേഷണം. പാടിപ്പഠിച്ച ആ അതിമനോഹരഗാനം അപ്പോളും തനിക്കായി കാത്തു നിൽക്കുന്നുണ്ടെന്നു ബാലു അറിഞ്ഞില്ല. സ്വയം മറന്നു പാടി. പി.സുശീലയായിരുന്നു കൂടെ.

പാടിക്കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എം.ജി.ആറിനെ മുറിയിൽ പോയി കണ്ടു. ഒരു കാര്യം അറിയാനുണ്ടായിരുന്നു. "അയ്യാ...പടത്തിന്റെ ഷൂട്ടിംഗ് തീരാറായല്ലോ. എന്തു കൊണ്ടാണ് ഈ പാട്ട് എനിക്കു വേണ്ടി കാത്തു വെച്ചത്? ഇത് വേറ ആരെക്കൊണ്ടും പാടിക്കാതിരുന്നത്?'

ജനകോടികളെ സ്വന്തം ഹൃദയത്തോടു ചേർത്തുപിടിച്ച കൈകൾ കൊണ്ട് ആ ചെറുപ്പക്കാരനെ ആശ്ലേഷിച്ച് എം.ജി.ആർ. പറഞ്ഞു: "തമ്പീ...ഈ പാട്ട് വേറെ ആരെക്കൊണ്ടെങ്കിലും പാടിക്കാമായിരുന്നു.

എം.ജി.ആർ.

നിനക്ക് വേറെ ഏതെങ്കിലും പാട്ട് തരാമായിരുന്നു. എന്തു കൊണ്ടാണ് ഞാൻ അത് ചെയ്യാതിരുന്നതെന്നറിയാമോ? നീ ഇതിനകം നിന്റ കൂട്ടുകാരോടെല്ലാം പറഞ്ഞിട്ടില്ലേ, എം.ജി.ആറിന്റെ അടിമൈപ്പെണ്ണിലെ ആയിരം നിലവേ വാ എന്ന പാട്ട് നീയാണ് പാടുന്നതെന്ന്? എത്ര തവണ നീ ഈ പാട്ട് അവർക്കെല്ലാം പാടിക്കൊടുത്തിട്ടുണ്ടാവും. ഇനി സിനിമ വരുമ്പോൾ ഈ പാട്ട് വേറെ ഒരാളാണ് പാടിയത്, നിനക്ക് പാടാൻ കിട്ടിയത് വേറെയൊരു പാട്ടാണ് എന്നറിഞ്ഞാൽ നിന്റ കൂട്ടുകാർ എന്തു പറയും? ഈ പാട്ട് നീ പാടിയത് എം.ജി.ആറിന് ഇഷ്ടപ്പെട്ടില്ല, അതു കൊണ്ട് വേറൊരാളെക്കൊണ്ട് പാടിച്ചതാണ് എന്ന് അവർ കരുതും. അത് നിന്റെ ഭാവിയെ ബാധിക്കും'. അഭിമുഖങ്ങളിൽ ഇക്കാര്യം പറയുമ്പോൾ ബാലുവിന്റെ കണ്ണ് നിറയാറുണ്ടായിരുന്നു.

കുടിച്ചും വലിച്ചും ആനന്ദങ്ങളെ ആഘോഷിച്ച ബാലു

ശാസ്ത്രീയ സംഗീതം പഠിക്കാതെ ശാസ്ത്രീയഗാനങ്ങൾ പാടി എന്നത് എസ്.പി.ബിയുടെ ഏറ്റവും വലിയ സവിശേഷതയായി പലരും പറയാറുണ്ട്. അതൊന്നുമായിരുന്നില്ല തന്നെ എസ്.പി.ബിയുടെ യു.എസ്.പി. സംഗീതമെന്ന ആത്മാവിഷ്‌കാരത്തിനു വേണ്ടി അയാൾ സ്വന്തം ആനന്ദങ്ങളെ വെടിഞ്ഞില്ല. സംഗീതകാരൻ സന്യാസിയാവണമെന്ന് പിന്മുറക്കാരെ ഉപദേശിച്ചില്ല. I am a social drinker. I have been smoking for 35 years എന്ന് അയാൾ പരസ്യമായി തുറന്നു പറഞ്ഞു. പിന്നെ വലിച്ചുവലിച്ചു മടുത്ത് വലി നിർത്തി. ശരീരം പറഞ്ഞപ്പോൾ കുടിയും. ഐസ്‌ക്രീമും ചോക്ലേറ്റും ഇഷ്ടം തോന്നുമ്പോളെല്ലാം കഴിച്ചു.

എൺപതുകളുടെ അവസാനമായിരിക്കണം, കമൽഹാസന്റ തെലുഗു പടം "ഇന്ദ്രുഡു ചന്ദ്രുഡു'വിൽ കമലിന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ഗിമ്മിക് പാട്ട് പാടി. തൊണ്ടയൊക്കെ പൊട്ടിച്ച്. പിറ്റേന്ന് മണിരത്തിനത്തിന്റെ അഞ്ജലിയിൽ അതേ ശബ്ദത്തിൽ "രാത്തിരി നേരത്തിൽ' എന്ന സൈ-ഫൈ പാട്ട്. അതിനും പിറ്റേന്ന് മണിരത്തിനത്തിന്റെ തന്നെ തെലുങ്കുപടം "ഗീതാഞ്ജലി'യുടെ മലയാളം പതിപ്പിനു പാടാൻ ചെന്നപ്പോൾ ഒച്ചയില്ല. ഒട്ടുമില്ല. പാടുമ്പോൾ അതിഭയങ്കര വേദനയും. ഡോക്ടറെ കണ്ടു. വോക്കൽ കോർഡ്സിൽ ഓപ്പറേഷൻ വേണം. അത് നടത്തിയാൽ സംസാരിക്കാം. എന്നാലും പാടാൻ പറ്റുമോ എന്ന് ഉറപ്പില്ല.
ഓപറേഷനു പോവരുതെന്ന് ലതാമങ്കേഷ്‌കർ വരെ വിളിച്ചു പറഞ്ഞു. എന്നാലും ചെയ്തു. എന്നിട്ടും ബാലു പാടിക്കൊണ്ടിരുന്നു.

എസ്.ബി ബാലസുബ്രഹ്മണ്യവും കമൽഹാസനും

റിയാലിറ്റി ഷോയിൽ ജൂറിയായിരിക്കുമ്പോൾ ഷോ തുടങ്ങാൻ നേരം എസ്.പി.ബി. മൽസരാർത്ഥികളോട് ഇതെല്ലാം പറഞ്ഞു. എല്ലാവരും എന്നെ മാതൃകയാക്കരുതെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

The biggest Rafi fan

I am the biggest fan of Rafi എന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു എസ്.പി.ബി. റഫിയുടെ പാട്ട് കേട്ടുകേട്ടാണ് പാട്ടിലേക്ക് എത്തിയതെന്ന് ബാലു തുറന്നു പറയാറുമുണ്ടായിരുന്നു. "തേരേ മേരേ സപ്നേ' പതിനായിരം വട്ടമെങ്കിലും ബാലു സ്റ്റേജിൽ പാടിക്കാണണം. പാടുമ്പോൾ ഉള്ളിൽ അഭിനയിക്കുമായിരുന്നു റഫി. ഒരു നല്ല നടനു മാത്രമേ "സൗ സാല് പഹലേ' ഇങ്ങനെ പാടാൻ കഴിയൂ എന്ന് ബാലുവിന് അറിയാം. പാടുമ്പോൾ ബാലുവും അഭിനയിക്കുമായിരുന്നു. ("മുത്തു'വിൽ രജനീകാന്ത് കുതിരവണ്ടിയിലിരുന്ന് പാടുന്ന "ഒരുവൻ ഒരുവൻ മുതലാളി' കണ്ണടച്ചിരുന്ന് കേട്ട്നോക്കൂ. "കിലുക്ക'ത്തിലെ ഊട്ടിപ്പട്ടണം പാട്ട് പാടുമ്പോൾ പാട്ടുകാരൻ ഇസ്തിരിവടിവിൽ നിർമമനായി കൺസോളിൽ നിൽക്കുകയാണെന്ന് തോന്നിയാൽ നിങ്ങൾ ആ തീയ്യേറ്റർ വിട്ട് ഓടും, തീർച്ച).

അടിമൈപ്പെണ്ണിലെ "ആയിരം നിലവേ'യിൽ മുഹമ്മദ് റഫിയെ പിൻപറ്റിയാണ് (അനുകരിച്ചല്ല) പാടിയതെന്ന് ബാലു തുറന്നു പറഞ്ഞിട്ടുണ്ട്. രണ്ടു മൂന്ന് പടങ്ങൾ കഴിഞ്ഞപ്പോൾ എം.ജി.ആർ. വിളിച്ചു പറഞ്ഞു: "തമ്പീ. ഇത് കൊഞ്ചം ജാസ്തിയാ തോന്നുന്നുണ്ട്'. എന്നിട്ടും മുഹമ്മദ് റഫിയെ ഓർക്കാതെ ഒരു മെലഡിയും പാടിയിട്ടില്ല ബാലു.

"നീങ്കൾ എല്ലാവരും ഇരുക്കറ വരൈയ്ക്കും എങ്കള്ക്ക് എങ്ക അപ്പാ ഇരുക്കാര്...'-ചെന്നൈയിലെ ആശുപത്രിമുറ്റത്തു നിന്ന് മാധ്യമങ്ങളോട് ആ മരണവാർത്ത അറിയിക്കുമ്പോൾ മകൻ എസ്.പി.ബി.ചരൺ പറഞ്ഞു.
തീർച്ചയായും ചരൺ, പാട്ടുകളെ ഇഷ്ടപ്പെട്ട അവസാന മനുഷ്യനും മൺമറയുന്നതു വരെ എസ്.പി.ബി. ഇവിടെയുണ്ട്.
ആ പാട്ടുകളില്ലാതെ ഈ മണ്ണിൽ എന്ത് ജീവിതം? മണ്ണിൽ അന്ത പാടലിൻട്രി യാരും വാഴ്തൽ കൂടുമോ?


ശ്വാസം നിലച്ചു, ശബ്ദം നിലയ്​ക്കുന്നില്ല

Comments