താണു പത്മനാഭൻ: യമുനയ്ക്കുവേണ്ടി പാടിയ ഗായകൻ

പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ മേഖലയിൽ പ്രാപഞ്ചിക സ്ഥിരാങ്കവുമായി ബന്ധപ്പെട്ട് താണു പത്മനാഭൻ നടത്തുന്ന ഗവേഷണങ്ങൾ അത്യന്തം പ്രാധാന്യമുള്ളതായിരുന്നു. ഭൗതികശാസ്ത്രലോകം ഏറെ പ്രതീക്ഷകളോടെ ആ ഗവേഷണങ്ങളെ നോക്കിക്കൊണ്ടിരുന്ന ഒരു സന്ദർഭത്തിലാണ് വളരെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്.

താണു പത്മനാഭന്റെ ഹോംപേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഒരു കഥയിലേക്കാണ്.

അക്ബർ ചക്രവർത്തിയുടേയും അദ്ദേഹത്തിന്റെ സദസ്സിലെ ഗായകനായിരുന്ന താൻസേനിന്റെയും കഥ. താൻസേനിന്റെ ആലാപനത്തിൽ അത്ഭുതാധീനനായ ചക്രവർത്തി അദ്ദേഹത്തെ പ്രശംസകൾ കൊണ്ടു മൂടുന്നു. തന്നെ പുകഴ്ത്തുന്നതു കേട്ട താൻസേൻ തന്നേക്കാളും എത്രയോ മനോഹരമായി പാടുന്ന ഒരു ഋഷിയുണ്ടെന്ന് ബാദ്ഷായോടു പറയുന്നു. ആ ഋഷിയുടെ ആലാപനം കേൾക്കാൻ അക്ബറും താൻസേനും യമുനയുടെ തീരത്തുള്ള വനാന്തരങ്ങളിലേക്കു പോകുന്നു. യമുനയിൽ സൂര്യൻ അസ്തമിക്കുമ്പോൾ, പ്രകൃതി നിശബ്ദതയുടെ സൗന്ദര്യത്തിൽ മുങ്ങിനില്ക്കുമ്പോൾ ഋഷി തന്റെ കുടിലിൽ നിന്ന് പുറത്തുവരികയും ഒരു പാറപ്പുറത്ത് യമുനയെ നോക്കി പാടുകയും ചെയ്യുന്നു. താൻസേന് ഒരിക്കലും സാധ്യമാകാത്ത അതീവ ഹൃദ്യമായ ഒരു സംഗീതമാണ് താൻ കേൾക്കുന്നതെന്ന് അക്ബറിനു തോന്നി. മടക്കവഴിയിൽ വച്ച് ചക്രവർത്തി താൻസേനോടു പറഞ്ഞു.
‘ആ ഋഷി നിന്നെ സംഗീതം പഠിപ്പിച്ചിരുന്നെങ്കിലും ചില കാര്യങ്ങളെങ്കിലും പഠിപ്പിച്ചിട്ടില്ലെന്നു തോന്നുന്നു.'
താൻസേൻ പറഞ്ഞു; ‘സംഗീതത്തിന്റെ എല്ലാ സങ്കേതങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചിരുന്നു.'
‘എങ്കിൽ അത്രയും ഇമ്പത്തോടെ പാടാൻ താൻസേന് കഴിയാത്തത് എന്തുകൊണ്ടാണ്?'
‘അത് ലളിതമായ കാര്യമാണ്. അദ്ദേഹം പാടുന്നത് യമുനക്കു വേണ്ടിയാണ്, ഞാൻ ചക്രവർത്തിക്കു വേണ്ടിയും.'

ഭൗതികശാസ്ത്രത്തിനു വേണ്ടി മാത്രമായി തന്റെ ജീവിതം മാറ്റി വച്ച താണു പത്മനാഭന്റെ ഹോം പേജിനു ഏറ്റവും യോജിച്ച കഥ തന്നെ ഇത്.
1957ൽ തിരുവനന്തപുരത്തിനടുത്താണ് പാഡി എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന താണു പത്മനാഭൻ ജനിച്ചത്. സ്‌കൂൾ ക്ലാസുകളിൽ വച്ചുതന്നെ ഗണിതവും ഭൗതികവും അതീവതാൽപ്പര്യത്തോടെ പഠിക്കാനാരംഭിച്ച പത്മനാഭൻ എന്ന വിദ്യാർത്ഥി ബിരുദതലത്തിൽ എത്തുമ്പോഴേക്കും ഗുരുത്വാകർഷണത്തെ കുറിച്ച് ഗവേഷണപ്രബന്ധം എഴുതാൻ പ്രാപ്തി നേടിയിരുന്നു.

പ്രമാണ എന്ന ശാസ്ത്രജേർണലിലൂടെ അത് പ്രസിദ്ധീകരിക്കപ്പെട്ടു. ഗഹനമായ ഭൗതികശാസ്ത്രപ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനു ഏറെ സമയം ചെലവഴിച്ച ഈ വിദ്യാർത്ഥിക്ക് കോളേജിലെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസം മതിയാകുമായിരുന്നു. ഗവേഷണത്തിനായി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുമ്പോഴേക്കും തനിക്കു ഗവേഷണം നടത്താനുള്ള വിഷയം ഏതെന്നു പത്മനാഭൻ സ്വയം തീരുമാനമെടുത്തിരുന്നു.

ഗവേഷണത്തിനു ചേർന്ന് ആറുമാസത്തിനുള്ളിൽ മിടുക്കനായ ഈ ഗവേഷകനെ റിസേർച്ച് അസോസിയേറ്റായി വേതനത്തോടെ അവിടെ തന്നെ നിയമിച്ചു. ദിവസവും ഭൗതികശാസ്ത്രപഠനത്തിനും എഴുത്തിനുമായി പതിനാലു മണിക്കൂറിലേറെ ചെലവഴിച്ചിരുന്ന ഈ ശാസ്ത്രജ്ഞൻ യമുനയ്ക്കു വേണ്ടി പാടുന്ന താൻസേനിന്റെ കഥയിലെ ഋഷിയെ പോലെ ആയിരുന്നു. ഒരു യാത്രക്കിടയിൽ, തന്നോട് "വടക്കൻ വീരഗാഥ' കാണാൻ ആഗ്രഹമുണ്ടെന്നു പാഡി പറഞ്ഞതായി ജോ ജേക്കബ്ബ് അനുസ്മരിക്കുമ്പോൾ ഭൗതികശാസ്ത്രത്തോടുള്ള അഭിനിവേശത്തിൽ സാധാരണമനുഷ്യന്റെ എത്രയോ ഇഷ്ടങ്ങളെ അദ്ദേഹം ഉപേക്ഷിച്ചിരിക്കണമെന്ന് ഞാൻ ആലോചിച്ചു പോയി!

ജഗദീഷ് ചന്ദ്രബോസ്, പ്രഫുല്ല ചന്ദ്ര റായ്, സി. വി. രാമൻ, ജാനകിയമ്മാൾ, മേഘ്‌നാഥ് സാഹ

ഇന്ത്യയിലെ പുതിയ തലമുറയിലെ ശാസ്ത്രജ്ഞനായിരുന്നു, അദ്ദേഹം. ഇന്ത്യയിലെ ആദ്യകാലശാസ്ത്രകാരന്മാർ എല്ലാവരും തന്നെ; ജെ.സി. ബോസും പി.സി. റേയും സി.വി.രാമനും ജാനകിയമ്മാളും സാഹയുമെല്ലാം, സന്ദിഗ്ദ്ധതകളിലും അനിശ്ചിതത്വങ്ങളിലും പെട്ട് ഉഴലുന്ന ശാസ്ത്രജീവിതം നയിച്ചവരായിരുന്നു. പാരമ്പര്യവും ആധുനികശാസ്ത്രവും തമ്മിലുളള സംഘർഷങ്ങളും കൊളോണിയൽ ഭരണവും ജാതിവ്യവസ്ഥയും പുരുഷാധികാരവും എല്ലാം ചേർന്നൊരുക്കുന്ന വിവേചനങ്ങളും ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

ഇവയിൽ പല മൂലകങ്ങളും ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും കൊളോണിയൽ ഭരണാധികാരികൾ ഇന്ത്യയിലെ ശാസ്ത്രപഠനത്തോടു സ്വീകരിച്ച മുൻവിധിയോടെയുള്ള സമീപനങ്ങളെ ചെറുക്കാൻ, ഇന്ത്യക്കാർ ശാസ്ത്രപഠനത്തിനു യോഗ്യരായിട്ടില്ലെന്ന കൊളോണിയൽ നിലപാടിനെ മാറ്റിത്തീർക്കാൻ, താണു പത്മനാഭനെ പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തിനു കഴിയുമായിരുന്നു. സുബ്രഹ്മണ്യം ചന്ദ്രശേഖറിനെയോ ഹർ ഗോവിന്ദ് ഖൊരാനെയെയോ ഇ.സി.ജി സുദർശനെയോ പോലുള്ള ശാസ്ത്രജ്ഞന്മാർക്കു കഴിയാതിരുന്ന കാര്യം താണു പത്മനാഭനെ പോലെ ചിലർക്ക് സാദ്ധ്യമാക്കാൻ കഴിഞ്ഞു.

സുബ്രഹ്മണ്യം ചന്ദ്രശേഖർ, ഹർഗോബിന്ദ് ഖൊരാനെ, ഇ.സി.ജി. സുദർശൻ

അധിനിവേശപരമായ വിവേചനത്തെ അവർ വെല്ലുവിളിച്ചു. ആധുനിക ഭൗതികശാസ്ത്രത്തിലെ ഏറ്റവും ഗഹനമായ മേഖലകളിൽ ഉൾക്കാഴ്ചയുള്ള ഇടപെടലുകൾ നടത്തുന്നതിലൂടെ ശാസ്ത്രം ഇന്ത്യയ്ക്കു സാദ്ധ്യമാണെന്നു പ്രഖ്യാപിക്കുക കൂടിയാണ് ടി പത്മനാഭൻ ചെയ്തത്. അദ്ദേഹം വിദേശത്തെ ആശ്രയിച്ചില്ല. സർക്കാരിന്റെ സ്‌കൂളിലും കലാലയങ്ങളിലുമാണ് അദ്ദേഹം പഠിച്ചത്. ഇന്ത്യയിൽ തന്നെ സൈദ്ധാന്തികഭൗതികത്തിൽ ഗവേഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. അവസാനമായി നൽകിയ ഒരു അഭിമുഖത്തിൽ പോലും ഇ.സി.ജി സുദർശന് രണ്ടു നോബൽ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്നും രാഷ്ട്രീയതീരുമാനം കൊണ്ടാണ് അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിക്കാതിരുന്നതെന്നും പറയുന്നതിലൂടെ ശാസ്ത്രരംഗത്ത് ഇന്ത്യക്കാരോട് വിദേശത്ത് ഇപ്പോഴും തുടരുന്ന വിവേചനത്തെ കുറിച്ചു പറയുകയും അതിനെ വിമർശിക്കുകയുമാണ് താണു പത്മനാഭൻ ചെയ്തത്.

രാജ്യത്ത് ഹിന്ദുത്വശക്തികൾ അധികാരത്തിലെത്തുന്നതോടെ ഇന്ത്യയിലെ ശാസ്ത്രമേഖലയിൽ സംഭവിക്കുന്ന പ്രതിലോമപ്രവണതകളോട് താണു പത്മനാഭൻ പ്രതികരിച്ചത് ജനകീയശാസ്ത്രപ്രസ്ഥാനങ്ങളോട് കണ്ണി ചേർന്നു നിന്നുകൊണ്ടാണ്. ഈ വിശ്രുത ശാസ്ത്രകാരൻ സാധാരണമനുഷ്യർക്കു മനസ്സിലാകുന്ന രീതിയിൽ നിരവധി ശാസ്ത്രലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു കൊണ്ടിരുന്നു. നല്ല ഒരു ശാസ്ത്രപ്രചാരകന്റെ വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

പാഡി നല്ല ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹം സദസ്സിലുള്ള സന്ദർഭങ്ങളിൽ കൂടുതൽ നന്നായി ശ്രമപ്പെട്ട് തങ്ങളുടെ വാദഗതികൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ നിർബ്ബന്ധിതരായിരുന്നുവത്രെ! എപ്പോഴും പാഡിയിൽ നിന്നുള്ള ഒരു ചോദ്യം അവർ മനസ്സിൽ പ്രതീക്ഷിക്കേണ്ടിയിരുന്നു! രണ്ടു കൈകൾ കൊണ്ടും ഒരേ പോലെ സമർത്ഥമായി ബോർഡിൽ സമവാക്യങ്ങൾ എഴുതുന്ന പാഡി നല്ലൊരു ആശയസംവേദകനും ഉയർന്ന ആശയവിനിമയശേഷിയുള്ളയാളും ആയിരുന്നു. ധാരാളം ശാസ്ത്രപുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവായിരുന്നു, അദ്ദേഹം. ശാസ്ത്രത്തിന്റെ ഉദയം (The Dawn of Science), ഭൗതികശാസ്ത്രത്തിന്റെ കഥ (The Story of Physics), ഗുരുത്വാകർഷണം : അടിസ്ഥാനങ്ങളും അതിർത്തികളും (Gravitation : Foundations and Frontiers), പ്രപഞ്ചഘടനാ രൂപീകരണം (Structure Formation in the Universe), ക്വാണ്ടം പ്രമേയങ്ങൾ: കമനീയമായ സൂക്ഷ്മലോകം (Quantum Themes: The Charms of the Microworld), ആദ്യത്തെ മൂന്നു മിനുട്ടിനു ശേഷം : നമ്മുടെ പ്രപഞ്ചത്തിന്റെ കഥ (After First Three Minutes - The Story of Our Universe) സൈദ്ധാന്തിക ജ്യോതിർഭൗതികം (Theoretical AstroPhysics)എന്നിവ വളരെ വിഖ്യാതമായ പുസ്തകങ്ങളാണ്.

താണു പത്മനാഭന്റെ പ്രധാന ഗവേഷണമേഖല ഗുരുത്വാകർഷണത്തെ സംബന്ധിച്ചതായിരുന്നു. രണ്ടു വസ്തുക്കൾക്കിടയിലെ ഗുരുത്വാകർഷണബലത്തെ വസ്തുക്കളുടെ ദ്രവ്യമാനത്തിന്റെ ഗുണനഫലത്തോട് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗ്ഗത്തോട് വിപരീതാനുപാതത്തിലും ബന്ധിപ്പിക്കുന്ന ന്യൂട്ടന്റെ നിയമത്തിനു ഒരു വലിയ പരിമിതിയുണ്ടായിരുന്നു. വസ്തുക്കൾക്കിടയിലെ ആകർഷണം ഒരു വിദൂരപ്രവർത്തനം (Action at a distance) കൊണ്ടാണ് അതു വിശദീകരിച്ചത്. വസ്തുക്കൾക്കിടയിൽ എത്ര അകലമുണ്ടെങ്കിലും ഈ വിദൂരപ്രവർത്തനം മൂലം ഗുരുത്വാകർഷണബലം അനുഭവവേദ്യമാകുമെന്ന് അതു സങ്കൽപ്പിക്കുന്നു. ഐൻസ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്ത (General Theory of Relativity) മാണ് ഇതിനെ തിരുത്തിയത്. പ്രപഞ്ചത്തിലെ ഭൗതികസ്ഥലം ദ്രവ്യസാന്നിദ്ധ്യം കൊണ്ട് വളഞ്ഞതായിരിക്കുമെന്ന റീമാന്റെ ആശയത്തെ പ്രയോഗത്തിൽ കൊണ്ടുവരുന്ന ഐൻസ്‌റ്റൈൻ നാലു മാനങ്ങളുള്ള സ്ഥല-കാലത്തുടർച്ചയുടെ ജ്യാമിതി വളവുള്ളതാണെന്നു സങ്കൽപ്പിക്കുന്നു. ജോൺ വീലർ ഇങ്ങനെ പറയുന്നു: ദ്രവ്യം സ്ഥല-കാലത്തുടർച്ചയോട് വളയേണ്ടതെങ്ങനെയെന്നു പറയുന്നു. സ്ഥല-കാലം ദ്രവ്യത്തോട് എങ്ങനെ സഞ്ചരിക്കണമെന്നു പറയുന്നു. 147 ദശലക്ഷം കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സൂര്യന്റെ ഭൂമിയുടെ മേലുള്ള ആകർഷണം ഒരു വിദൂരപ്രവർത്തനമല്ല, സൗരദ്രവ്യം സ്ഥല- കാലത്തു സൃഷ്ടിക്കുന്ന വളവിന്റെ ഫലമാണ്. വലിയ ദ്രവ്യമാനം സ്ഥല- കാലത്തു സൃഷ്ടിക്കുന്ന വളവിൽ ദ്രവ്യമാനം കുറഞ്ഞ വസ്തുക്കൾ ചലിക്കുകയും വലിയ ദ്രവ്യമാനത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു. സാമാന്യആപേക്ഷികസിദ്ധാന്തത്തിന്റെ ഗുരുത്വാകർഷണത്തെ കുറിച്ചുള്ള ധാരണ ഇതാണ്. എന്നാൽ, ഇതിൽ പുതുക്കലുകളോ കൂട്ടിച്ചേർക്കലുകളോ കൂടുതൽ ഗ്രാഹ്യമോ നേടേണ്ടിയിരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കരുതുന്നത്.

പ്രപഞ്ചത്തിന്റെ ത്വരിതഗതിയിലുള്ള വികാസം, ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊർജ്ജം എന്നിവയെ കുറിച്ചുള്ള അറിവുകൾ, പ്രപഞ്ചത്തിലെ നാലു ബലങ്ങളേയും ഏകീകരിക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഗുരുത്വാകർഷണത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ വീണ്ടും പുതുക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്. ക്വാണ്ടം ബലക്ഷേത്ര സിദ്ധാന്തങ്ങളും സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും തമ്മിലുള്ള ഉദ്ഗ്രഥനം ഇതിന്നാവശ്യമാണെന്നു പലരും കരുതുന്നു. എന്നാൽ, ഇത് അത്യന്തം വിഷമകരമായ ഒരു പ്രശ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു പാതയിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന ചില ചുവടുകൾ വയ്ക്കാൻ ശ്രമിക്കുകയും ചില മേഖലകളിൽ വളരെയേറെ മുന്നോട്ടു പോകാൻ കഴിയുകയും ചെയ്തിട്ടുള്ള ഒരു സമീപനമാണ് താണുപത്മനാഭന്റെ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നത്. ഐൻസ്‌റ്റൈന്റെ ഗുരുത്വബലക്ഷേത്ര സമവാക്യങ്ങൾ ദ്രവ ബലതന്ത്ര (Fluid Dynamics) ത്തിലെയോ താപഗതിക (Thermo Dynamics) ത്തിലെയോ സമവാക്യങ്ങൾ പോലെയാണെന്ന് താണു പത്മനാഭൻ അനുമാനിക്കുന്നു. സ്ഥല-കാലത്തിന്റെ വളവ് നിശ്ചയിക്കുന്ന സമവാക്യത്തെ താപഗതികസമവാക്യമായി മാറ്റിയെഴുതാൻ താണു പത്മനാഭനു കഴിഞ്ഞു. സ്ഥല-കാലത്തിന്റെ സൂക്ഷ്മഘടകങ്ങളെ മനസ്സിലാക്കാനും അത് എത്രയെന്ന് കണ്ടെത്താനും പത്മനാഭന്റെ ഗവേഷണത്തിനു കഴിയുമെന്നാണ് കരുതപ്പെടുന്നത്. അനുയോജ്യമായ അതിർത്തികളിൽ ഇത് ഐൻസ്‌റ്റൈന്റെ നിയമത്തിലേക്കു നയിക്കപ്പെടുമെന്നും മനസ്സിലാക്കപ്പെടുന്നു. സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടി ഉൾക്കൊള്ളുന്ന കൂടുതൽ വിശാലമായ സിദ്ധാന്തത്തിലേക്കു ഇതു നയിക്കപ്പെടും.

പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ മേഖലയിൽ പ്രാപഞ്ചിക സ്ഥിരാങ്കവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ഗവേഷണങ്ങളും അത്യന്തം പ്രാധാന്യമുള്ളതായിരുന്നു. ഗുരുത്വാകർഷണത്തെ കുറിച്ചുള്ള പഠനങ്ങളിൽ ന്യൂട്ടനും ഐൻസ്‌റ്റൈനും ശേഷം മൂന്നാമത്തെ വിപ്ലവം സാദ്ധ്യമാക്കുന്ന ഗവേഷണങ്ങളിലാണ് നമ്മുടെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ ഏർപ്പെട്ടിരുന്നത്. ഭൗതികശാസ്ത്രലോകം ഏറെ പ്രതീക്ഷകളോടെ അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ നോക്കിക്കൊണ്ടിരുന്ന ഒരു സന്ദർഭത്തിലാണ് വളരെ ആകസ്മികമായി അദ്ദേഹത്തിന്റെ നിര്യാണം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനേഴാം തീയതി പൂനയിൽ അദ്ദേഹം പ്രവൃത്തിയെടുത്തു കൊണ്ടിരുന്ന IUCAA യിൽ വച്ച് അദ്ദേഹം അന്തരിച്ചു. താണു പത്മനാഭന്റെ വിയോഗം ഭൗതികശാസ്ത്രസമൂഹത്തിന് ഒരു വലിയ ഒരു നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
ആ മഹാ ശാസ്ത്രജ്ഞന് ആദരാഞ്ജലികൾ.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments