കോര്‍പറേറ്റ് താല്‍പര്യങ്ങളല്ല,
പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്
കോര്‍പറേറ്റ് താല്‍പര്യങ്ങളല്ല, പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്
പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ വരുന്നത് പരിസ്ഥിതി ഇന്നത്തെയത്ര മോശമായി നില്‍ക്കുന്ന കാലത്തല്ല. എന്നാലതേ നിയമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി ഭേദഗതി ചെയ്യുന്നത് പരിസ്ഥിതി ഏറ്റവും ദുര്‍ബലമായ സമയത്താണെന്നതാണ് ഇതിലെ വെെരുദ്ധ്യം. ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 82 ൽ പ്രസിദ്ധീകരിച്ച ലേഖനം.
27 Dec 2022, 11:31 AM
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ, സവിശേഷമായ ഒരു ഘട്ടത്തിലാണ് ഇന്ന് നമ്മളെത്തിനില്‍ക്കുന്നത്. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതല്‍ തന്നെ വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങളുണ്ടായിട്ടുണ്ട്. 1853-ലാണ് തീരസംരക്ഷണത്തിന് The Shore Nuisances ആക്ട് നടപ്പില്‍ വരുത്തിയത്. വനത്തേയും പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യസുരക്ഷയേയും ബാധിക്കത്തക്ക വിധത്തിലുള്ള ഇടപെടലുകള്‍ നിയന്ത്രിക്കാൻ സ്വാതന്ത്ര്യാനന്തരവും പരിസ്ഥിതി നിയമങ്ങള്‍ പുതുക്കപ്പെട്ടു. ശ്രദ്ധേയമായ കാര്യം, അന്ന് പരിസ്ഥിതി നിലവിലുള്ളത്ര ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതാണ്.
എന്നാല്‍ 1990- കള്‍ക്കുശേഷം നമ്മള്‍ കാണുന്നത്, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ അട്ടിമറിക്കുന്ന കാഴ്ചയാണ്. വനത്തേയും, അതിലെ ആവാസവ്യവസ്ഥയേയും, അതിലെ വിഭവങ്ങളേയും, അവയെ ആശ്രയിക്കുന്ന വന്യജീവികളേയും, അതിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മനുഷ്യരുടെയും നിലനില്‍പ്പിനെയും തകിടം മറിച്ചുകൊണ്ടാണ് വന്‍കിട കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി ഭരണകൂടം നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്.
കാട്ടിനുള്ളില്‍ ധാതുഖനനത്തിനു മുന്നോടിയായ സര്‍വേക്കും പര്യവേക്ഷണത്തിനും സ്വകാര്യ ഏജന്‍സികള്‍ക്ക് നിര്‍ബാധം അനുമതി നല്‍കാനുള്ള ഭേദഗതി കേന്ദ്ര വനമന്ത്രാലയവും, കേന്ദ്ര ഖനി മന്ത്രാലയവും കൊണ്ടുവന്നത് ഈയിടെയാണ്. കാട്ടിനുള്ളില്‍ സ്വകാര്യമേഖയ്ക്ക് ഖനനത്തിന് വഴിയൊരുങ്ങുകയാണിതിലൂടെ. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെയും സംരക്ഷിതവനമേഖലകളുടെയും അതിര്‍ത്തികളില്‍നിന്ന് ഒരു കി.മി. ദൂരം സുരക്ഷക്കുവേണ്ടി ബഫര്‍ സോൺ ആയി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവിനെയും കാണേണ്ടത്. അതു കൊണ്ടുതന്നെ പ്രസ്തുത വിധി സ്വാഗതാര്‍ഹവുമാണ്.

സുപ്രീംകോടതി വിധി വന്ന് ആഴ്ചക്കകം വനത്തില്‍ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിനുള്ള സാധ്യകള്‍ തുറന്നുകൊടുക്കുന്ന പുതിയ ഭേദഗതികള്‍ കൊണ്ടുവന്നതിലൂടെ വനം- പരിസ്ഥിതി സംരക്ഷണത്തിലെ കേന്ദ്രസർക്കാർ നിലപാട് കൂടുതല്‍ വ്യക്തമാവുകയാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ വരുന്നത് പരിസ്ഥിതി ഇന്നത്തെയത്ര മോശമായി നില്‍ക്കുന്ന കാലത്തല്ല. എന്നാലതേ നിയമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി ഭേദഗതി ചെയ്യുന്നത് പരിസ്ഥിതി ഏറ്റവും ദുര്‍ബലമായ സമയത്താണെന്നതാണ് ഇതിലെ വെെരുദ്ധ്യം. നിലവിലത്തെ സാഹചര്യത്തില്‍ ഇത്തരം കോടതിവിധികള്‍ അതുകൊണ്ടുതന്നെ അപൂര്‍വവും പ്രതീക്ഷ നൽകുന്നതുമാണ്.
"പരിസ്ഥിതി ഭേദഗതി വകുപ്പ്’
1980-കളില്‍ തന്നെ പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് എന്ന കാഴ്ചപ്പാട് നിലവില്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പശ്ചിമഘട്ടത്തിലെ കുദ്രേമുഖിന്റെ ഒരു ഭാഗം സംരക്ഷിക്കപ്പെടുകയും മറ്റൊന്നില്‍ ഖനനം നടത്തുകയും ചെയ്തത്. 1990-കളില്‍ രൂപപ്പെട്ട പുതിയ സാമ്പത്തിക സാമൂഹിക ക്രമം പരിസ്ഥിതിയെക്കുറിച്ചുള്ള ഇത്തരം അശാസത്രീയമായ കാഴ്ചപ്പാടിന് ചേര്‍ന്നതായിരുന്നു. റവന്യു, ഊര്‍ജം, റെയില്‍വേ, എന്നിങ്ങനെ ഒട്ടനവധി മേഖലകളില്‍ നിരന്തരം ഭേദഗതികള്‍ നടത്തിക്കൊണ്ടിരിക്കുന്നിടത്ത് അതെത്തി നില്‍ക്കുന്നു. പരിസ്ഥിതി വകുപ്പ്, മറ്റു പദ്ധതികള്‍ക്കനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള "പരിസ്ഥിതി ഭേദഗതി വകുപ്പായി' പരിണമിച്ചിരിക്കുകയാണിന്ന്.
2001-ല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ആദ്യമായി ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനകള്‍ വന്നപ്പോള്‍ അത് പത്തു കിലോമീറ്ററായിട്ടായിരുന്നു നിജപ്പെടുത്തിയത്. 2011-ല്‍ പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ The Western Ghats Ecology Expert Panel (WGEEP) പോലുള്ള ശാസ്ത്രീയാടിത്തറയുള്ള പഠനം നടക്കുകയും ചെയ്തു. എന്നാല്‍ ഇവയോടൊക്കെത്തന്നെയുമുള്ള പ്രതികരണം നിരാശാജനകമായിരുന്നു. ഭരണതലത്തില്‍ നിന്നുള്ള തണുത്ത പ്രതികരണവും, ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും കാരണം ഇവ പ്രാവർത്തികമാവുകയോ, ഗുണകരമായി പുതുക്കപ്പെടുകയോ ഉണ്ടായില്ല.

2019-ല്‍, പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംരക്ഷിത വനംപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നയം തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇതേ ഇടതുസര്‍ക്കാരാണ് ഇന്ന് സുപ്രീംകോടതി വിധിക്കെതിരെ ഹർത്താല്‍ നടത്തിയത്. പുതിയ സുപ്രീംകോടതി വിധിയില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് ഭരണകൂടങ്ങളുടെ പ്രതിലോമകരമായ ഇത്തരം സമീപനങ്ങളുടെ ഫലമായിക്കൂടിയാണ്. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ശരിയായ ഡിമാന്റുകള്‍ മുന്നോട്ടു വെക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ അത് കോടതിയുടെ പോരായ്മയായി വിലയിരുത്താനും സാധിക്കില്ല.
കാഴ്ചപ്പാടില്ലാത്ത സർക്കാർ
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഘടനാപരമായ പ്രശ്‌നങ്ങളുണ്ട്. കേരളത്തില്‍ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പ്, മൈനിങ്ങ് ആൻറ് ജിയോളജി, വനം വകുപ്പ് മുതലായ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വകുപ്പുകള്‍ വ്യത്യസ്തങ്ങളായ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് കീഴിലാണ്. ഇങ്ങനെ ചിതറിക്കിടക്കുന്ന സാഹചര്യത്തില്‍ പൊതുതാല്‍പര്യം നിലനിര്‍ത്തിയുള്ള നയരൂപീകരണം പലപ്പോഴും സാധിക്കാതെ വരുന്നു.
സര്‍ക്കാരിന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലെന്ന് വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍. ഗൗരവവും ജനാധിപത്യപരവുമായ ഇടപെടല്‍ പരിസ്ഥിതി സംരക്ഷണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാവണം. പ്രതിപക്ഷം ഭരണപക്ഷത്തേയും, ഭരണപക്ഷം കേന്ദ്രത്തേയും പഴിപറയുന്ന പരിസ്ഥിതി സംരക്ഷണ സമീപനമല്ല നമുക്കാവശ്യം.
വന്‍കിട നിര്‍മാണങ്ങളും, ക്വാറി പ്രവര്‍ത്തനങ്ങളും ലക്ഷ്യം വെച്ചാണ് സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളുടെ ത്വരിതനേട്ടങ്ങള്‍ക്ക് കാരണമാകുന്ന സാമ്പത്തിക ഇടപാടുകളിലെ ഇടനിലക്കാര്‍ മാത്രമായി സര്‍ക്കാര്‍ ചുരുങ്ങരുതെന്നാണ് വിധി പ്രസ്താവിച്ച് ജസ്റ്റിസ് ബോസ് അഭിപ്രായപ്പെട്ടത്. വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി എടുത്തുപറയുന്നതും ഇത്തരം മേഖലകളിലെ ഖനികളുടെ നിയന്ത്രണത്തെക്കുറിച്ചാണ്. വനമേഖലകളിലെ പ്രകൃതിവിഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള വന്‍കിട പദ്ധതികള്‍ പ്രദേശവാസികള്‍ക്ക് ഒരു തരത്തിലും പ്രയോജനകരമല്ലെന്ന് നമുക്കുമുന്നില്‍ ഉദാഹരണങ്ങളുണ്ട്. മലയോര മേഖലകളിലും, കടലോര പ്രദേശത്തും താമസിക്കുന്നവരാണ് കേരളത്തില്‍ ഇന്നേറ്റവും ദരിദ്രരായിട്ടുള്ളത്. ഈ രണ്ടു മേഖലകളിലും ഒരേ വ്യഗ്രതയോടെയാണ് വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുന്നതും. ചൂഷകരുടെ താല്‍പര്യങ്ങള്‍ ജനതാല്‍പര്യമായി അവതരിപ്പിക്കപ്പെടുന്ന സൂത്രം ഇതില്‍ പ്രയോഗിക്കുന്നുണ്ട്. വനമേഖലകള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ആത്മീയ, ഉല്ലാസ ടൂറിസവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണം ഏതെങ്കിലും തരത്തില്‍ ജനജീവിതത്തെ സൂക്ഷ്മാര്‍ത്ഥത്തിലെങ്കിലും ബാധിക്കുന്നെങ്കില്‍ അതിന് പ്രായോഗിക പരിഹാരം കാണേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. കെ റെയില്‍, ഹൈവേ വികസനം പോലുള്ള പദ്ധതികളില്‍ സര്‍ക്കാറിന്റെ താല്‍പര്യപൂര്‍വമുള്ള ഇടപെടലുകള്‍ നാം കാണുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷെ ഈ ആത്മാര്‍ത്ഥതക്കുറവ് പ്രകടമാണ്. ജനം vs പരിസ്ഥിതി എന്ന അപകടകരമായ ദ്വന്ദ്വം ഈയൊരു സമീപനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കോ പരിസ്ഥിതിക്കോ ഗുണകരമല്ലാതെ പോവുകയും ചെയ്യുന്നു.
പുതിയ തലമുറയും പരിസ്ഥിതി ആക്ടിവിസവും
ആഗോളതലത്തില്‍ പുതിയ തലമുറ ക്ലൈമറ്റ് ആക്ടിവിസത്തെ നവീകരിക്കുകയും, പരിസ്ഥിതി സംരക്ഷണത്തില്‍ അടിയന്തര ഇടപെടല്‍ ഡിമാൻറ് ചെയ്യുകയും ചെയ്യുന്ന സാഹചര്യമിന്നുണ്ട്. എന്നാല്‍ കേരളത്തില്‍, വിദ്യാഭ്യാസരംഗത്ത് 90-കള്‍ക്കുശേഷമുണ്ടായത് മറ്റു പല മുന്‍ഗണനകളുമാണ്. വിദ്യാര്‍ത്ഥികളുടെ കാര്യം പറയാന്‍ കാരണം, ശാസ്ത്രീയമായ പരിസ്ഥിതി ബോധം രൂപപ്പെടേണ്ടതും, അതിനെ യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ടുതുടങ്ങേണ്ടതും അക്കാലഘട്ടത്തിലാണെന്നതിനാലാണ്. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ പരിസ്ഥിതി സംരക്ഷണ സമരങ്ങളും മുന്നേറ്റങ്ങളും ആരംഭിച്ചത് വിദ്യാര്‍ത്ഥികളില്‍ നിന്നാണെങ്കില്‍ ഇന്നത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. സ്‌കൂളുകളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് ചുരുങ്ങുകയാണ്.
പരിസ്ഥിതിചിന്തയ്ക്ക് ദാര്‍ശനികമായി നേതൃത്വം നല്‍കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെടുകയാണ്. എന്തുകൊണ്ടാണ് 70-കളില്‍ ജോണ്‍സി ജേക്കബിന് അത് സാധിക്കുകയും ഇന്നത്തെ അധ്യാപകര്‍ക്ക് സാധിക്കാതെ പോവുകയും ചെയ്യുന്നത്. അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാലാണ് എതെന്നാണ് എന്റെ ബോധ്യം. 1972-ലെ സ്റ്റോക് ഹോം കോണ്‍ഫറന്‍സ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചതിനെ ചുവടുപിടിച്ചാണ് ജോണ്‍സി മാഷ് അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ അതേവര്‍ഷം സുവോളജിക്കല്‍ ക്ലബ്ബ് തുടങ്ങുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളേയും കൂടാതെ കാമ്പസിനുപുറത്തുള്ള സമാനചിന്താഗതിക്കാരായ ആളുകളെയും ഉള്‍ക്കൊള്ളിച്ചാണ് പിന്നീട് 1979-ല്‍ ‘സീക്ക്’ (സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) എന്ന സംഘടന 1979-ല്‍ രൂപീകരിക്കുന്നത്.
1977-ല്‍ ഏഴിമലയില്‍ വെച്ച് നടന്ന ക്യാമ്പിലാണ് സൈലൻറ്വാലി സമരം രൂപപ്പെടുന്നത്. ജോണ്‍സി ജേക്കബ് ആയിരുന്നു ക്യാമ്പ് ഡയറക്ടര്‍. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. എം.കെ. പ്രസാദ്, തുടങ്ങിവരുടെ ക്ലാസുകളുണ്ടായിരുന്നു. സൈലൻറ്വാലി സമരം ഏറ്റെടുക്കണം എന്ന നിര്‍ദ്ദേശമുണ്ടാകുന്നത് ആ ക്യാമ്പില്‍ വെച്ചാണ്. 1978-ല്‍ പയ്യന്നൂര്‍ കോളേജില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പയ്യന്നൂര്‍ ടൗണിലേക്ക് സൈലന്റവാലി ഉപേക്ഷിക്കുക എന്ന പ്രഖ്യാപനവുമായി പ്രകടനം നടത്തി. പിന്നീട് മറ്റു കോളേജുകളിലടക്കം അത് വ്യാപിക്കുകയായിരുന്നു.

ഇന്ന്, വിദ്യാഭ്യാസ മേഖലയിലെ പാരിസ്ഥിതിക അവബോധ പ്രവര്‍ത്തനങ്ങളുടെ അവസ്ഥ സൂചിപ്പിക്കാൻ ഒരുദാഹരണം പറയാം. കണ്ണൂരിലെ കണ്ടങ്ങാളിയില്‍ ബി.പി.സി.എല്ലും, പി.ഒ.എല്ലും എച്ച്.പി.സി.എല്ലും ചേര്‍ന്ന് എണ്ണസംഭരണ ശാല നിര്‍മിക്കുന്നതിനെതിരെ സമരം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പബ്ലിക്ക് ഹിയറിങ്ങില്‍ സമീപപ്രദേശത്തെ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളൊന്നും പങ്കെടുത്തിരുന്നില്ല. അതേസമയം കുറച്ചുദൂരത്തുള്ള മാത്തില്‍ ഹൈസ്‌കൂളിലെ ഒരധ്യാപിക അഞ്ചു വിദ്യാര്‍ത്ഥികളുമായി വന്നു. പയ്യന്നൂരിലെയോ, കണ്ടങ്ങാളിയിലേയോ വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് ഇത്തരം വിഷയങ്ങളുമായി ഇടപഴകാനോ, അതില്‍ നിന്ന് പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനോ ഉള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളെ ഒരു ഐച്ഛിക വിഷയമോ, താല്‍പര്യ മേഖലയോ, അതുമല്ലെങ്കില്‍ ഒരു പ്രശ്‌നമോ പോലുമായല്ല കാണേണ്ടത്. അതൊരു വസ്തുതയാണ്. അങ്ങനെ വേണം അതിനെ സമീപിക്കാനും.
വിദ്യാര്‍ത്ഥികള്‍ക്ക് പാരിസ്ഥിതികാവബോധം ഇല്ലെന്നുപറയുന്നത് തെറ്റായിരിക്കും. അവരുടെ സാമൂഹിക ഇടങ്ങളില്‍ അത് എത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ വ്യക്തികേന്ദ്രീകൃത ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന, സ്വതന്ത്ര ചിന്തയെ വിലക്കുന്ന വിദ്യാഭ്യാസ സമീപനം അവരുടെ അവബോധത്തെ ചാനലൈസ് ചെയ്യുന്നതില്‍ സ്വാഭാവികമായും പരാജയപ്പെടുകയാണ്. സ്വയം വിമര്‍ശനാത്മകമായി നോക്കുമ്പോള്‍, പുതിയ തലമുറയുടെ സെന്‍സിബിലിറ്റിക്ക് അനുസരിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പരിമിതികളുണ്ടാവുന്നുണ്ട്.
മാധ്യമ തമസ്കരണം
മാധ്യമ ഇടപെടലും ഇക്കാര്യത്തില്‍ സുപ്രധാനമാണ്. മാധ്യമ മേഖല കൂടുതല്‍ മത്സരാധിഷ്ഠിതവും മൂലധന നിയന്ത്രിതവും ആയിക്കൊണ്ടിരിക്കുന്നത് പരിസ്ഥിതി വിഷയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകും. പണ്ട് പരിസ്ഥിതി വിഷയങ്ങള്‍ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് സാങ്കേതിക പരിമിതികള്‍ കൊണ്ടായിരുന്നെങ്കില്‍ ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ അതിനെ അവഗണിക്കുകയാണ്. 1970-കളില്‍ പയ്യന്നൂരില്‍ സൈലൻറ് വാലി സമരം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആദ്യം നടന്നപ്പോള്‍ അത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കോഴിക്കോട് അന്ന് പത്രങ്ങള്‍ അച്ചടിച്ചിരുന്നത്. കേരളത്തിന്റെ പലഭാഗത്തുനിന്നും വരുന്ന ഒരുപാട് വാര്‍ത്തകളില്‍ ഒന്നു മാത്രമായിരുന്നു അത്. എന്നാല്‍ ഇന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സൂക്ഷ്മ വിശകലനങ്ങളും വാര്‍ത്തകളും നമുക്കുമുന്നില്‍ സമാന്തര മാധ്യമങ്ങളിലൂടെ എത്തുകയും ചെയ്യുന്നുണ്ട്.
സൂചിമുഖി മാസികയുടെ പ്രവര്‍ത്തനം ഉദാഹരണമായി എടുക്കുകയാണെങ്കില്‍ പരസ്യവരുമാനത്തെ ആശ്രയിച്ചല്ല അത് ഇത്രകാലവും നിലനിന്നത്. പരിസ്ഥിതി റിപ്പോര്‍ട്ടിങ്ങ് എന്ന പറയുന്നത് കേവലം കുന്നിടിക്കുന്നതിനെക്കുറിച്ചോ, കാടുമുറിക്കുന്നതിനെക്കുറിച്ചോ, അതിനെക്കുറിച്ചുള്ള സമരങ്ങളോ മാത്രമല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ആ ഗണത്തില്‍ പെടുത്തുമ്പോള്‍, പരിസ്ഥിതി സംരക്ഷണുമായി ബന്ധപ്പെട്ട ദാര്‍ശനിക ചിന്തകളും, അതിന്റെ ധാര്‍മികതയും, ഫിലോസഫിയും ആളുകളിലേക്കെത്തേണ്ടതുണ്ട്. സൂചിമുഖി ഒരിക്കലും കമ്പോളയുക്തിക്കനുസരിച്ചല്ല പ്രവര്‍ത്തിച്ചത്. ഈ പ്രസിദ്ധീകരണത്തെ ഒരു ഉപജീവനമാര്‍ഗമാക്കാം എന്ന കാഴ്ചപ്പാടില്ല. എഴുതണമെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ട ഒരു മാസികയാണിത്. അത് മനഃപൂര്‍വം രൂപപ്പെടുത്തിയ ഒരു മോഡല്‍ ആണ്. 1987 ലാണ് ഞാന്‍ സൂചിമുഖിയുടെ എഡിറ്റര്‍ഷിപ്പ് ഏറ്റെടുത്തത്. പൂര്‍ണമായും സബ്‌സ്‌ക്രിപ്ഷനേയും, സംഭാവനകളേയും ആശ്രയിച്ചാണ് ഈ കാലം വരെ അത് നിലനിന്നുപോന്നതും.
ജനസാന്ദ്രത കൂടിയപ്രദേശമായിട്ടു പോലും കേരളത്തിലെ വനങ്ങള്‍ ഭീമമായ തോതില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അന്ധമായ കോര്‍പറേറ്റ് തല ഇടപെടല്‍ പരിസ്ഥിതിവിഷയത്തില്‍ ഇല്ലതാനും. സമൂഹമെന്ന നിലയില്‍ നമ്മള്‍ ആര്‍ജിച്ച ജാഗ്രതയും സുസ്ഥിര വികസന കാഴ്ചപ്പാടുമാണ് ഇതിന് കാരണം. അതു തുടരേണ്ടതുണ്ട്.
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 82 ൽ പ്രസിദ്ധീകരിച്ച ലേഖനം
പാരിസ്ഥിതികാവബോധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കുന്നു. സൈലൻറ്വാലി അടക്കമുള്ള പരിസ്ഥിതി വിഷയങ്ങളിൽ പഠനങ്ങൾക്ക് നേതൃത്വം നൽകുകയും സമരങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. 1987-മുതല്‍ സൂചിമുഖി മാസികയുടെ എഡിറ്റര്‍. സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്) ഡയറക്ടര്‍.
Truecopy Webzine
Mar 20, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
പുരുഷന്‍ ഏലൂര്‍
Mar 15, 2023
5 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read