ബുട്ടാചിറയിലെ വൊറാബെ (Worabe) എന്ന ഗ്രാമത്തിലെ ഒരു കുടിൽ

ഹെയ്‌ലിയെപ്പോലെ ദുരിതട്രാക്കിലൂടെ ഓടിക്കയറിയ രാജ്യം

എത്യോപ്യൻ യാത്ര - 3

മനുഷ്യന്റെ പിതൃഭൂമിയിലൂടെ

ബുട്ടാചിറയിൽ നിന്നുമുള്ള യാത്രക്കിടയിൽ വൊറാബെ (Worabe) എന്നൊരു ഗ്രാമപ്രദേശത്ത് വണ്ടി നിർത്തി. കൃഷിയിടങ്ങൾക്ക് നടുവിൽ പരമ്പരാഗത എത്യോപ്യൻ ശൈലിയിലുള്ള ഗ്രാമീണ കുടിലുകൾ.
അത്തരമൊരു കുടിലിന് സമീപത്തേക്ക് ചെന്നു.
നനഞ്ഞു കിടക്കുന്ന വളക്കൂറുള്ള കറുത്ത മണ്ണ്. അധികം അകലെയല്ലാതെ നിലമുഴുന്നുണ്ട് ഒരു ഗ്രാമീണൻ.
കമ്പും മരത്തടികളും ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടക്കൂടിന് ഇരുപുറത്തുമായി ചളിവാരിപൊത്തിയാണ് വീടിന്റെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. നീണ്ടകമ്പുകൾക്ക് പുറത്ത് നല്ല കനത്തിൽ പുല്ലുമേഞ്ഞ മേല്ക്കൂര. കുടിലനകത്ത് വെളിച്ചം കുറവാണ്. പരിസരഭംഗി ക്യാമറയിൽ പകർത്തിക്കൊണ്ടിരിക്കുന്നതിനിടക്ക് അജിൻ ഡോക്ടറുടെ വിളി വന്നു. എത്യോപ്യൻ ഗ്രാമങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന ബി 51 ബുട്ടാച്ചിറ - ഹൊസൈന ലിങ്ക് റോഡിലൂടെ ഞങ്ങളുടെ വാഹനം വീണ്ടും യാത്ര തുടർന്നു. അവിശ്വസനീയമായൊരു സൗന്ദര്യമുണ്ട് എത്യോപ്യൻ ഗ്രാമപ്രകൃതിക്ക്. നീലാകാശവും ദൂരക്കാഴ്ച പ്രദാനം ചെയ്യുന്ന സസ്യനിബിഡമല്ലാത്ത പരിസരങ്ങളും ആധുനികയുടെ അടയാളങ്ങളൊന്നുമില്ലാത്ത ചുറ്റുപാടുകളും എല്ലാം ചേർന്ന് അത് നമ്മെ ആകർഷിച്ചുകൊണ്ടേയിരിക്കും.

എത്യോപ്യൻ ബുന്ന കഴിക്കുന്ന യാത്രാ സംഘം

അടുത്ത കേന്ദ്രം അലാബയാണ്. അവിടെ നിന്ന് ഒരു കാപ്പി പിന്നീട് അർബാമിഞ്ചിലെത്തുന്നത് വരെ ഇടവേളകളില്ലാത്ത ഒരു ദീർഘയാത്ര അതാണ് ഡോക്ടറും അബ്ദുവും ചേർന്ന് ധാരണയിലെത്തിയിരിക്കുന്ന അന്നത്തെ യാത്രാപദ്ധതി. മൂന്നരയോടെ അലാബ (Alaba) യിലെത്തി. എത്യോപ്യയുടെ സതേൺ നേഷൻസ്​ റീജ്യനിൽപെട്ട നഗരമാണ് അലാബ. എത്യോപ്യയെ 9 റീജ്യനുകളും രണ്ട് വൻ നഗരങ്ങളും എന്ന രീതിയിൽ 11 വ്യത്യസ്ത പ്രവിശ്യകളായാണ് തിരിച്ചിരിക്കുന്നത്. ആഡിസ് അബാബയിൽ നിന്ന് പുറപ്പെട്ട ഞങ്ങളിപ്പോൾ ഒറോമിയ റീജ്യന്റെ ഒരു ഭാഗം പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. വഴിയിലൊരിടത്ത് ബുന്ന വില്ക്കുന്ന ഒരു കുടുംബം. മരത്തണലിൻ കീഴെയുള്ള ചെറു ഇരിപ്പിടങ്ങളിലിരുന്ന് ഒരു കാപ്പി. എത്യോപ്യൻ എറിത്രിയൻ സംസ്‌കാരത്തിന്റെ ഭാഗമാണ് ബുന്ന. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എത്യോപ്യക്കാരും അതിഥികളെ സല്ക്കരിക്കുന്നത് ബുന്ന കൊടുത്താണ്. തിയയിൽ നിന്ന് ആ ബുന്ന ആചാരപരമായി കഴിച്ചതോടെ ഞങ്ങളും അതിന്റെ ആരാധകരായി.

ബുന്ന കച്ചവടക്കാർ

മരത്തണലിലിരുന്ന് ബുന്നയും നിലക്കടല വറുത്തതും ചേർത്ത് കഴിച്ചു. പിന്നീട് അവർ തന്നെ വിൽക്കാൻ വെച്ചിരുന്ന വെണ്ണപ്പഴങ്ങൾ വാങ്ങി.
അന്തരീക്ഷത്തിന് ഒരിളം തണുപ്പാണ്; പക്ഷെ നേരിട്ട് വെയിൽ ശരീരത്തിലടിക്കുമ്പോൾ നല്ല ചൂടും. ഇനി കടന്നുപോകുന്നതും എത്യോപ്യയുടെ മനോഹരമായ ഭൂഭാഗങ്ങളിലൂടെ തന്നെയാണ്- അബായ തടാകത്തിന്റെ തീരത്തെ പച്ചപ്പു നിറഞ്ഞ സമതലഭൂമിയിലൂടെ.
ഡോക്ടർ പഴയ മലയാള ഗാനങ്ങളുടെ ആരാധകനാണ്. മുമ്പിൽ നിന്ന്​ പഴയ സിനിമാഗാനങ്ങൾ ഉയർന്നപ്പോൾ ജോയേട്ടനും ഒപ്പം കൂടി. താമസിക്കാതെ അൻവറും ആ ഗായക സംഘത്തിന്റെ ഭാഗമായി. ദത്തേട്ടൻ പ്രസന്നവദനായി പുറംകാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു. നേർരേഖയിലുള്ള നല്ല റോഡാണ്. സമതലത്തിലേക്കുള്ള ഒട്ടും കുത്തനെയല്ലാത്ത ഇറക്കം. സോഡോയിൽ നിന്നും അർബാമിഞ്ചിലേക്കുള്ള പ്രധാനപ്പെട്ട ഒരു പാതയായിട്ടും കാര്യമായ വാഹനത്തിരക്കില്ലാത്ത ആ റോഡിൽ അബ്ദു ഒരു ഡ്രൈവറല്ല, വൈമാനികനാണ്.

ഒരു മേടിറങ്ങിയതോടെ മുന്നിൽ വളരെ അകലെയായി അവ്യക്തമായി ആ ദൃശ്യം കണ്ടു. മോഹനമായ വലിയൊരു താഴ്വാരം മുൻപിൽ പരന്നങ്ങിനെ കിടക്കുന്നു. അതിന്റെ അവസാനത്തിലായി ഭൂമിയുടെ അതിർരേഖ പോലെ ജലസമുദ്രം. നിമിഷാർദ്ധം കൊണ്ട് എല്ലാവരും നിശബ്ദരായി. വിവരണാതീതമായ ആ കാഴ്ചയുടെ മനോഹാരിതയിൽ അത്ഭുതം കൂറി സ്വയം മറന്ന് അങ്ങനെയിരുന്നു. ലേക്​അബായയുടെ മോഹിപ്പിക്കുന്ന വിദൂര ദൃശ്യമാണ് അതെന്ന് പിന്നീടാണ് ഞങ്ങളറിയുന്നത്.

ഗ്രാമത്തിലെ പാടമുഴുന്ന കർഷകൻ

തടാകങ്ങളുടെ നാടാണ് എത്യോപ്യ.
ഇരുപത്തിയഞ്ചോളം വൻ ശുദ്ധജല / ഉപ്പു തടാകങ്ങൾ ഈ രാജ്യത്തുണ്ട്.
അതിവിപുലമായൊരു ജൈവവെെവിധ്യം ഈ നാടിന് സംഭാവന ചെയ്യുന്നു ഈ ജലാശയങ്ങളും അതിന്റെ തീരങ്ങളും. തടാകങ്ങളിലെ ബൃഹത്തായ മത്സ്യസമ്പത്ത് അതിന് ചുറ്റും വ്യാപിച്ച് കിടക്കുന്ന വനസ്ഥലികൾ ആ സംരക്ഷിതപ്രദേശങ്ങളിലെ നിരവധിയായ സസ്യ- ജന്തുജാലങ്ങൾ. അങ്ങനെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പോലെ എത്യോപ്യയുടെയും ജീവനാഡികളാണ് ഈ തടാകങ്ങൾ. എത്യോപ്യയുടെ സാമ്പത്തികവ്യവസ്ഥയിലും വലിയ പങ്കാണ് ഈ ജലാശയങ്ങൾ വഹിക്കുന്നത്. നൈലിന്റെ പ്രധാന കൈവഴിയായ ബ്ലൂനൈൽ ഉദ്ഭവിക്കുന്നത് മധ്യ എത്യോപ്യയിലെ "ടാനാ' എന്ന ഇത്തരമൊരു ബൃഹദ് തടാകത്തിൽ നിന്നാണ്.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്​ നരവംശത്തിന്റെ ആവിർഭാവവും പിന്നീട് ഹോമോസാപ്പിയൻ‌സിന്റെ ഉത്ഭവവും ഈ ഭൂഭാഗത്തായിരുന്നു. രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോസാപ്പിയൻ‌സിൽ നിന്ന് ഇന്ന് കാണുന്ന ആധുനിക മനുഷ്യനായി മാറുന്നതും ഇവിടെ വെച്ച് തന്നെ

എത്യോപ്യയിലെ ഏറ്റവും വലിയ തടാകമായ "അബായ' യാണ് ഞങ്ങളുടെ കാഴ്ചയുടെ അതിരിൽ ഒരു സമുദ്രം പോലെ കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്നത്. 1162 സ്‌ക്വയർ കിലോമീറ്ററാണ് അബായ തടാകത്തിന്റെ വിസ്തീർണ്ണം. ആ തടാക തീരത്തേക്കാണ് ഞങ്ങൾ അടുത്തു കൊണ്ടിരിക്കുന്നത്. റിഫ്‌റ്റ് വാലി (വിള്ളൽ താഴ്​വര) എന്ന ഭൗമപ്രതിഭാസ മേഖലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ സിറിയ മുതൽ ആഫ്രിക്കയിലെ മൊസാംബിക്ക് വരെ 6000 കിലോമീറ്ററോളം നീളം വരുന്ന ഭൂപാളിയിലെ പിളർപ്പ് സൃഷ്ടിച്ച താഴ്​വരയാണ് ഗ്രേറ്റ് റിഫ്‌റ്റ് വാലി. അതിന്റെ ഒരു ഭാഗമാണ് ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് വാലി. അതിന്റെ തുടർച്ചയാണ് എത്യോപ്യയുടെ വടക്കുകിഴക്കൻ അതിരു മുതൽ തെക്കൻ അതിരുവരെ കടന്നുപോകുന്ന എത്യോപ്യൻ റിഫ്റ്റ് വാലി.

35 മില്യൺ വർഷങ്ങൾക്കുമുമ്പ്​ ഭൂമിയുടെ ബാഹ്യപാളിയായ മാന്റിൽ പിളർന്നാണ് ഗ്രേറ്റ് റിഫ്റ്റ് വാലി ഉണ്ടാകുന്നത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പര്യവേക്ഷകനായ ജോണ് വാൾട്ടർ ഗ്രിഗറിയാണ് ഇത്തരമൊരു ഭൗമപ്രതിഭാസം ആദ്യമായി ലോകശ്രദ്ധയിലെത്തിക്കുന്നത്. തുടർന്ന് നിരവധി ഭൗമ- നരവംശ ശാസ്ത്ര പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. തുടർച്ചയായ ഒരൊറ്റ പിളർപ്പ് എന്നതിനേക്കാൾ സാംസ്‌ക്കാരികപരവും ചരിത്രപരവുമായ പ്രത്യേകതകൾ കൂടിയുണ്ട് ഗ്രേറ്റ് റിഫ്റ്റ് വാലിക്ക്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രധാന തടാകങ്ങളെന്നതു പോലെ എത്യോപ്യയിലെ പ്രധാന തടാകങ്ങളും സ്ഥിതി ചെയ്യുന്നത് ഈ റിഫ്റ്റ് വാലി പ്രദേശങ്ങളിലാണ്. ലേക്​ അബായക്ക് പുറമേ ചാമോ, സ്വായ്, കോക, ലംഗാനോ, ഹവാസ, ഷാല, അബിജാട്ട എന്നിവയാണ് എത്യോപ്യൻ റിഫ്റ്റ് വാലിയിലെ മറ്റു തടാകങ്ങൾ. അതിൽ അബിജട്ടയും ഷാലയും ഒഴികെയുള്ളതെല്ലാം ശുദ്ധജലത്തടാകങ്ങളാണ്.

ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള കിഴക്കൻ ആഫ്രിക്കയിലാണ് എത്യോപ്യയുടെ സ്ഥാനം. കിഴക്കനാഫ്രിക്കയിൽ തന്നെ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭൂഭാഗമുണ്ട്. കണ്ടാമൃഗത്തിന്റെ കൊമ്പിനോട് സാദൃശ്യം തോന്നുന്ന തരത്തിൽ ആഫ്രിക്കൻ വൻകരയിൽ നിന്ന് പുറത്തേക്ക് തള്ളിനില്ക്കുന്ന പ്രദേശം. എത്യോപ്യ, എറിത്രിയ, സോമാലിയ, ഡിജിബൂട്ടി എന്നീ രാജ്യങ്ങൾ ചേർന്നതാണിത്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്​ നരവംശത്തിന്റെ ആവിർഭാവവും പിന്നീട് ഹോമോസാപ്പിയൻ‌സിന്റെ ഉത്ഭവവും ഈ ഭൂഭാഗത്തായിരുന്നു. രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോസാപ്പിയൻ‌സിൽ നിന്ന് ഇന്ന് കാണുന്ന ആധുനിക മനുഷ്യനായി മാറുന്നതും ഇവിടെ വെച്ച് തന്നെ. ഇവിടെ നിന്നാണവർ ലോകത്തിന്റെ പല ഭാഗത്തേക്ക് വ്യാപിക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ നമ്മുടെ പിതൃഭൂമിയാണ് ഈ പ്രദേശങ്ങൾ. തെക്കൻ എത്യോപ്യയിലെ അവാഷ് താഴ്വരയിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പുരാതനമായ (32 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന) "ആസ്ട്രലോപിത്തക്കസ് അഫാറൻ‌സിസ്' (ഹോമോസാപിയൻ‌സിന് മുൻപുള്ള നരവംശം) വംശത്തിൽ പെട്ട ലൂസി എന്ന മനുഷ്യഫോസിൽ 1974 ൽ ലഭിച്ചിരുന്നത്. എന്നാൽ 2016ൽ എത്യോപ്യയിലെ തന്നെ അഫാർ മേഖലയിൽ നിന്നും 38 ലക്ഷം വർഷം പഴക്കമുള്ള "ആസ്ട്രലോപിത്തക്കസ് അനമെന്‌സിസ്' വംശത്തിൽ പെട്ട തലയോട്ടി കണ്ടെടുക്കപ്പെടുകയുണ്ടായി.

വണ്ടി ഒരു തിരിവ് കഴിഞ്ഞ് ആ മഹാതാഴ്​വാരത്തിലേക്കിറങ്ങി (റിഫ്റ്റിലേക്ക്) തുടങ്ങുമ്പോൾ കണ്ട തടാകത്തിന്റെ ആദ്യ ദൃശ്യം താമസിക്കാതെ മറഞ്ഞുപോയി. ഏറെ കഴിയും മുൻപ് വീണ്ടും ആ കാഴ്ച. പിന്നീട് മുൻപിൽ മറ്റു തടസ്സങ്ങളില്ലാതെ ആ കാഴ്ച മാത്രമായി. ഒട്ടനവധി കിലോമീറ്ററുകൾക്കപ്പുറമാണ് ആ ജല ലോകം.

അപരാഹ്നസൂര്യന്റെ പ്രഭയിൽ വെട്ടിത്തിളങ്ങി മോഹിപ്പിച്ച് അങ്ങിനെ കിടക്കുകയാണവൾ. നീണ്ട യാത്രയുടെ ആലസ്യവും വിരസതയും ക്ഷീണവുമൊക്കെ പമ്പകടന്നു. ആ ജല സമുദ്രത്തിലേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ എത്രയും പെട്ടെന്ന് അവിടെ എത്തിപ്പെടാനുള്ള ധൃതിയിലായിരുന്നു എല്ലാവരും. മുമ്പിൽ നേർ രേഖപോലെ നീണ്ടു കിടക്കുന്ന പാത. വിജനമായ വഴിയോരങ്ങൾ പിന്നിട്ട വരണ്ട പ്രകൃതിയിൽ നിന്നുമാറി പച്ചപ്പാണ് മുൻപിലും ചുറ്റിലും. ഇനിയും മണിക്കൂറുകളുടെ യാത്രയുണ്ട് ആ തടാകക്കരയിലേക്ക് എന്ന് അബ്ദു പറഞ്ഞു.

അർബാമിഞ്ചിലെ രാവ്

അബായ തടാകതീരത്തെത്തിയപ്പോഴേക്കും പകൽ വെളിച്ചം പിൻവാങ്ങി തുടങ്ങിയിരുന്നു. സമുദ്രത്തിലെന്നതുപോലെ അലയടിക്കുന്നുണ്ട് ജലം. വെള്ളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലായി ചിലരൊക്കെ. മത്സ്യബന്ധത്തിനും മറ്റുമായി നാട്ടുകാർ ഈ തടാകത്തിൽ ധാരാളമായി ഇറങ്ങുന്നതാണെങ്കിലും വിജനമായ പരിസരത്ത് ഇരുട്ടിയ നേരത്ത് വെള്ളത്തിലിറങ്ങുന്നതിനെ ഒട്ടുമനുകൂലിച്ചില്ല അബ്ദുവും ഡോക്ടറും. മുതലയും ഹിപ്പോയുമടക്കമുള്ള ജലജീവികളുടെ വാസകേന്ദ്രങ്ങളാണ് എത്യോപ്യൻ റിഫ്റ്റ് വാലി തടാകങ്ങൾ.

അബായ തടാകതീരം

സമീപത്തു തന്നെയുള്ള ചാമോ തടാകമാണ് മുതലകളുടെ എത്യോപ്യയിലെ ഏറ്റവും വലിയ സംരക്ഷിത കേന്ദ്രങ്ങളിലൊന്ന്. അർബാമിഞ്ചിലേക്കുള്ള പെരുവഴിയുടെ ഓരത്തോട് ചേർന്നുള്ള തീരത്ത് ആ വൈകിയ വേളയിൽ മഹാതടാകം നോക്കി നില്ക്കുമ്പോൾ അതിന്റെ വൈപുല്യത്തിനൊപ്പം ആഫ്രിക്കയുടെ വിശാലതയും വന്യതയും കൂടി അനുഭവിച്ചറിയുകയായിരുന്നു ഞങ്ങൾ. പ്രധാന ഹൈവേയായിട്ടും വല്ലപ്പോഴും കടന്നുപോകുന്ന കാറുകളും ചില മിനിലോറികളുമൊഴിച്ചാൽ ഒട്ടും വാഹനത്തിരക്കുണ്ടായിരുന്നില്ല, തടാകത്തിൻ മുകളിലെ പാതയിൽ ആ സായംകാലത്ത്. വഴിക്കപ്പുറം വനം റിഫ്റ്റിന്റെ അവസാനം വരെ നീണ്ടു കിടന്നു. ആ വിജനതയിലേക്ക് ഇരുട്ട് അരിച്ചിറങ്ങിക്കൊണ്ടിരുന്നു.

സമുദ്രസമാനമായ ആ ജലസാമീപ്യത്തിനും നിർജ്ജനമായ പരിസരത്തിനും അഭൗമമായൊരു ആകർഷണീയതക്കൊപ്പം ഹേതുവറിയാത്ത ഭീതിജനിപ്പിക്കുന്ന നിഗൂഢത കൂടിയുണ്ടായിരുന്നു. തടാകത്തിലെ ഓളങ്ങളും കാറ്റും ചേർന്ന് സൃഷ്ടിക്കുന്ന സീൽക്കാരശബ്ദവും വല്ലപ്പോഴും വാഹനങ്ങൾ അടുത്തുവരുന്നതിന്റെയും അകന്നുപോകുന്നതിന്റെയും ആരോഹണാവരോഹണക്രമത്തിലുമള്ള ശബ്ദങ്ങളും അത് സൃഷ്ടിക്കുന്ന പ്രതിധ്വനികളുമൊഴിച്ചാൽ സാന്ദ്രമായൊരു നിശബ്ദതയുണ്ടായിരുന്നു ആ പരിസരത്തിന്.

മായികമായ ആ ആഫ്രിക്കൻ രാവിൽ സ്വപ്നസമാനമായ ആ അന്തരീക്ഷത്തിൽ മുമ്പിലെ അവ്യക്തമായ വിജനതയിലേക്ക് മിഴികളാഴ്ത്തി ഇടക്കൊക്കെ വന്യശബ്ദങ്ങൾക്ക് കാതോർത്ത് ആ അത്താഴമേശക്ക് ചുറ്റും ഏറെ നേരം സംസാരിച്ചിരുന്നു ഞങ്ങൾ

ചിത്രമെടുപ്പും തടാകതീരത്തുകൂടെയുള്ള നടത്തവുമായി കാഴ്ചാകൗതുകങ്ങളിൽ മുഴുകി അവിടെനിന്ന്​ പോരാൻ കൂട്ടാക്കാതെ ഞങ്ങൾ നില്ക്കുമ്പോൾ എന്തുകൊണ്ടോ ഡോക്ടർ പരിഭ്രാന്തിയിലായിരുന്നു. അധികനേരം ഇവിടെ തങ്ങാൻ പറ്റിയ സമയമല്ല ഇതെന്ന് വീണ്ടും വീണ്ടും ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു ഡോ. അജിൻ. ഒടുവിൽ ഞങ്ങൾ വാഹത്തിലേക്ക് മടങ്ങി. വനപ്രകൃതിയിലൂടെ ഒരു മണിക്കൂറിൽ താഴെ പിന്നിട്ടാൽ അർബാമിഞ്ച് നഗരാതിർത്തിയിലെത്താം; അവിടെ നിന്ന് അധികം ദൂരമില്ല ഇന്നത്തെ താമസസ്ഥലമായ ഹെയ്‌ലി റിസോര്ട്ട് എന്ന നക്ഷത്ര ആഡംബര ഹോട്ടലിലേക്ക്. തടാകതീരത്തുകൂടെ തന്നെയായിരുന്നു ഏറെ നേരത്തെ യാത്ര. ഇരുട്ടിന് ഗാഢത ഏറിയിരുന്നെങ്കിലും തടാകത്തിന് മുകളിൽ നേരിയ ഒരു വെളിച്ചം ശേഷിച്ചിരുന്നു അപ്പോഴും. ഒട്ടും മെച്ചമില്ലാത്ത പ്രകാശരഹിതമായ വഴികളിലൂടെയായിരുന്നു തുടർയാത്ര.

ഹെയ്‌ലി റിസോർട്ട് രാത്രിവെളിച്ചത്തിൽ

ഹെയ്‌ലി റിസോട്ടിന്റെ പ്രവേശനകവാടം പിന്നിടുമ്പോൾ 8 മണി കഴിഞ്ഞിരുന്നു. എത്യോപ്യയിലെ ഒട്ടും യാത്രാസുഖം തരാത്ത പാതകളിലൂടെയുള്ള ദീർഘയാത്ര വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട് ശരീരത്തെ. പിന്നിട്ട യാത്രാപഥങ്ങളിലെ ചേതോഹരമായ വഴിയോരങ്ങളും ഇടത്താവളങ്ങളും യാത്രാകൗതുകങ്ങളും ആകാംക്ഷകളുമാണ് ഒട്ടും മടുപ്പില്ലാതെ ഇതുവരെ ഞങ്ങളെ എത്തിച്ചത്. പക്ഷെ ഹോട്ടൽ മുറിയിലെത്തിയതോടെ എല്ലാവരും കിടക്കയിലേക്ക് ചാഞ്ഞു. രണ്ടാം നിലയുടെ മധ്യഭാഗത്തായി ഇടവാതിൽ തുറന്നാൽ ഒന്നായി ഉപയോഗിക്കാവുന്ന രണ്ട് മുറികളാണ് ഞങ്ങൾക്ക് കിട്ടിയത്. ബഡ്ജറ്റ് യാത്രക്കാർക്ക് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല എത്യോപ്യയിലെ പ്രശസ്തമായ ആ ആഡംബര ഹോട്ടൽ. പക്ഷെ ആ താമസം തരുന്ന അനുഭവം വെച്ച് നോക്കുമ്പോൾ തുക ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന അജിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അന്നവിടെ താമസിക്കാൻ തീരുമാനമായത്. തന്റെ ബന്ധങ്ങളുപയോഗിച്ച് ഞങ്ങൾക്കായി വാടകയിൽ മോശമല്ലാത്ത ഒരിളവ് നേടിയെടുക്കുകയും ചെയ്തിരുന്നു അദ്ദേഹം.

ഉറക്കത്തിന് മുമ്പ്​ ഭക്ഷണമേശക്ക് ചുറ്റുമിരുന്ന് ഇന്നത്തെ യാത്രയുടെ വിശകലനവും തുടർയാത്രയുടെ ആസൂത്രണവും നടത്താമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ചൂടുവെള്ളത്തിലുളള കുളി കഴിഞ്ഞപ്പോഴേക്കും ഉറക്കം കണ്ണിലേക്കരിച്ചിറങ്ങിത്തുടങ്ങി. ദത്തേട്ടുനും ജോയേട്ടനും ഡോക്ടറും ഭക്ഷണത്തിന് മുൻപായുള്ള മധുപാനത്തിലാണ്. അബ്ദുവിന്റെ കൈകളിൽ പതിവുപോലെ തണുത്ത ബിയർക്കുപ്പി. എല്ലാവരുടേയും കുളിയും ഫോൺവിളികളും കഴിഞ്ഞ് ഭോജനശാലയിലേക്ക് പോകുമ്പോഴേക്കും രാത്രി കനത്തിരുന്നു. അപ്പോഴേക്കും അടച്ചിരുന്ന റിസോട്ടിന്റെ പുറത്തെ ഡൈനിങ്ങ് ഏരിയ വീണ്ടും തുറപ്പിച്ചു ഡോക്ടർ. മോശമല്ലാത്ത തണുപ്പത്ത് മെഴുകുതിരിയുടെ ചെറുവെട്ടത്തിൽ ആഫ്രിക്കൻ ആകാശത്തിനുകീഴിൽ അവിസ്മരണീയമായ ഒരു അത്താഴം.

ഹെയ്‌ലിയിലെ അത്താഴം

അരണ്ട നാട്ടുവെളിച്ചത്തിൽ അറ്റം കാണാത്ത ഒരു പ്രദേശം മുന്നിൽ അവ്യക്തമായി പരന്നുകിടക്കുന്നുണ്ട്. അവിടെ നിന്ന് കാടിന്റെ വന്യമായ ശബ്ദങ്ങളുയരുന്നുമുണ്ട്. പഴയ പെരുമ്പിലാവ് ദിനങ്ങൾ വീണ്ടും ഓർ‌ത്തെടുത്തു ഡോക്ടർ. പൊതു സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിച്ചു. കനത്ത ബില്ലാവുമെന്നതുകൊണ്ട് പുറത്തുനിന്നാകാം രാത്രി ഭക്ഷണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ലളിതമായി എന്തെങ്കിലും ഇവിടെ നിന്നു തന്നെ കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ആ ചതുർനക്ഷത്ര സുഖസ്ഥലിയിലെ എത്യോപ്യൻ ഭക്ഷണത്തിന്റെ രുചി കഴിപ്പിലെ ലാളിത്യം മറക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. മായികമായ ആ ആഫ്രിക്കൻ രാവിൽ സ്വപ്നസമാനമായ ആ അന്തരീക്ഷത്തിൽ മുമ്പിലെ അവ്യക്തമായ വിജനതയിലേക്ക് മിഴികളാഴ്ത്തി ഇടക്കൊക്കെ വന്യശബ്ദങ്ങൾക്ക് കാതോർത്ത് ആ അത്താഴമേശക്ക് ചുറ്റും ഏറെ നേരം സംസാരിച്ചിരുന്നു ഞങ്ങൾ.

അവസാനിക്കാത്ത തീൻമേശ ചർച്ച

എത്യോപ്യൻ മതം, രാഷ്ട്രീയം, സാമൂഹ്യ- സാംസ്‌ക്കാരിക ധാരകൾ, കച്ചവട-തൊഴിൽ സാധ്യതകൾ, സമകാലിക ഇന്ത്യൻ സാഹചര്യങ്ങൾ... അങ്ങിനെ രാവേറിക്കൊണ്ടിരുന്നു. ഇനി ഭക്ഷണം വേണ്ടെന്നുണ്ടെങ്കിൽ പാത്രങ്ങളെടുത്തുമാറ്റി വൃത്തിയാക്കാമായിരുന്നെന്ന് റെസ്റ്റോറന്റ് ചുമതലക്കാരിയായ എത്യോപ്യൻ പെൺകുട്ടി ഒട്ടും അലോസരപ്പെടുത്താതെ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. അവരവിടം വൃത്തിയാക്കി പോയിട്ടും ഏറെ നേരം ഞങ്ങളവിടെ തന്നെ തുടർന്നു. വിട്ടുപോരാൻ തോന്നാത്ത ഒരു കാന്തികശക്തിയുണ്ട് ആ അന്തരീക്ഷത്തിന്. വിഷയക്ഷാമമൊട്ടുമില്ലായിരുന്നു ആ തീന്മേശ ചർച്ചകൾക്ക്. ഒടുവിൽ രാവ് പാതിയോടടുത്തപ്പോൾ സംവാദങ്ങൾക്ക് ഇടവേള കൊടുത്ത് തീരുമാനമാകാത്ത ചില തർക്കങ്ങൾ ബാക്കിയാക്കി മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക് മടങ്ങി ഞങ്ങൾ.

അർബാമിൻചിലെ ഏറ്റവും പ്രധാന നിർമിതികളിലൊന്നാണ് ഹെയ്‌ലി റിസോർട്ട്.

ഹെയ്ലി ഗബ്രസെലാസി അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ

എത്യോപ്യയിലെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഹെയ്‌ലി ഗബ്രസെലാസിയുടെ ഉടമസ്ഥതയിലുള്ളതാണത്. ദീർഘദൂര ഓട്ടത്തിലിലൂടെ ഒളിമ്പിക്‌സിൽ സാന്നിദ്ധ്യമറിയിച്ചവരുടെ നാടാണ് എത്യോപ്യ. 1960ൽ ഒളിമ്പിക്‌സിൽ മത്സരിക്കാൻ ആബെബെ ബിക്കില എന്ന എത്യോപ്യക്കാരൻ നഗ്‌നപാദനായി റോമിലെത്തിയതോടെ തുടങ്ങുന്നു എത്യോപ്യയുടെ മാരത്തോൺ പെരുമ. പരിഹാസത്തിന്റെയും സഹതാപത്തിന്റെയും നോട്ടങ്ങൾ ഗ്യാലറിയിൽ നിന്ന് ബിക്കിലക്കുനേരെ ഉയർന്നു. എന്നാൽ ആ സെപ്തംബർ 10ന് ബിക്കില മുത്തമിട്ടത് സ്വർണ മെഡലിനൊപ്പം ഒളിമ്പിക്‌സ് റെക്കോഡിൽ കൂടിയായിരുന്നു. മാരത്തോണിൽ സ്വർണമെഡൽ നേടിയ ആദ്യ ആഫ്രിക്കക്കാരൻ കൂടിയായി ബിക്കില. തുടർന്നുള്ള 1964ലെ ടോക്യോ ഒളിമ്പിക്‌സിലും സ്വർണമെഡൽ മറ്റാർക്കും വിട്ടുകൊടുത്തില്ല ബിക്കില. അത്തവണ അദ്ദേഹം പാദുകമണിഞ്ഞായിരുന്നു മത്സരിക്കാനിറങ്ങിയത്. അതിനുശേഷം നിരവധി തവണ ഒളിമ്പിക്‌സ് ദീർഘ ദൂര ഓട്ടമത്സരങ്ങളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു എത്യോപ്യ.

ദാരിദ്രവും രാഷ്ട്രീയ അനിശ്ചിതത്ത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമൊന്നും അവരെ ട്രാക്കുകളിൽ നിന്ന് അകറ്റിയില്ല. പ്രതികൂല പരിസ്ഥിതികളോട് പടവെട്ടി ഓരോ തവണവും ഇപ്പോഴും അവരെത്തുന്നു വരവറിയിക്കുന്നു. മറ്റൊരു ആഫ്രിക്കൻ രാജ്യമായ കെനിയയാണ് പലപ്പോഴും എത്യോപ്യയുടെ എതിരാളി. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിലും 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലും പതിനായിരം മീറ്ററിൽ റെക്കോഡോടെ സ്വർണം നേടിയത് ഹെയ്‌ലി ഗബ്രസെലാസിയായിരുന്നു. ഒറോമിയ പ്രവിശ്യയിലെ അസെല്ലയിൽ ഒരു ദരിദ്രകുടുംബത്തിലെ പത്ത് മക്കളിലൊരാളായാണ് ഹെയ്‌ലി ജനിക്കുന്നത്. ദിവസവും 10 കിലോമീറ്ററിനപ്പുറമുള്ള സ്‌ക്കൂളിലേക്കും തിരിച്ചുമുള്ള ഓട്ടമാണ് അദ്ദേഹത്തെ പിന്നീട് ദീർഘദൂര ഓട്ടമത്സരങ്ങളിലെ കിരീടം വെക്കാത്ത രാജാവാക്കി മാറ്റിയത്. ഇടതുകൈയ്യിൽ അടക്കിപ്പിടച്ച പുസ്തകങ്ങളുമായി ഓടിയോടി പിന്നീട് ആ ശൈലി കൈവിടാനായില്ല അദ്ദേഹത്തിന്. 1993, 1995, 1997, 1999 വർഷങ്ങളിലെ ലോക മാരത്തോൺ ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി സ്വർണമെഡൽ നേടി എത്യോപ്യൻ കായികരംഗത്തിന്റെ കീർത്തി ലോകമെങ്ങും പരത്തി ഹെയ്‌ലി. മാരത്തണിന്റെ പര്യായമായി മാറി ഈ എത്യോപ്യക്കാരൻ.

ആബെബെ ബിക്കില നഗ്നപാദനായി റോമിൽ

ലോക ഇൻ‌ഡോർ, ഔട്ട്‌ഡോർ ചാമ്പ്യൻഷിപ്പുകളിലായി 25 തവണയിലേറെയാണ് ഹെയ്‌ലി റെക്കോർഡ് തിരുത്തിക്കുറിച്ചത്. ബെർലിൻ മാരത്തണിലെ തുടർച്ചയായ നാലു തവണയും ദുബൈ മാരത്തണിലെ തുടർച്ചയായി മൂന്നുതവണയും കിരീടം നേടി. മാരത്തണിൽ എത്യോപ്യൻ ദേശീയ റെക്കോർഡ് 61 തവണയാണ് സെലാസി തിരുത്തിക്കുറിച്ചത്. ഓരോ തവണ ഓടുമ്പോഴും പുതിയ വേഗം കണ്ടെത്തുമായിരുന്ന ഗബ്രെ സെലാസിയെ മാരത്തണിനായി മാത്രം ജനിച്ച ജീവിച്ച ഒരാളായാണ് ലോകം കണ്ടത്. പക്ഷെ ഇന്ന് എത്യോപ്യൻ ബിസിനസ്​ രംഗത്താണ് ഹെയ്‌ലി തന്റെ പാദമുദ്ര പതിപ്പിക്കുന്നത്. എത്യോപ്യൻ കായികരംഗത്തിന് ഹെയ്‌ലി നല്കിയ സംഭാവനകൾ പരിഗണിച്ച് സുപ്രധാനസ്ഥലങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഹോട്ടൽ ശൃംഖലക്ക് സ്ഥലമനുവദിച്ച് നല്കിയിട്ടുണ്ട് സർക്കാർ. അങ്ങിനെയാണ് അർബാമിഞ്ചിലെ ഏറ്റവും മനോഹരമായ ദൂരക്കാഴ്ച ലഭ്യമാകുന്ന ഇവിടെ 2018 ജൂണിൽ 110 മുറികളോടെ ഹെയ്‌ലിയുടെ നക്ഷത്രഹോട്ടലുയരുന്നത്.

തിരിച്ച് മുറിയിലെത്തി കിടക്കാനൊരുങ്ങുമ്പോഴാണ് മേശപ്പുറത്ത് ഹെയ്‌ലിയുടെ ജീവചരിത്രഗ്രന്ഥമായ "The Greatest' എന്ന പുസ്തകമിരിക്കുന്നത് ശ്രദ്ധയിൽ‌പെട്ടത്. നിഷ്‌കളങ്കമായ ചിരിയോടെ ചിറവുകൾ പോലെ വിടർത്തി ഉയർത്തിയ കൈകളോടെ ട്രാക്കിൽ വിജയിയായി ഓട്ടമവസാനിപ്പിക്കുന്ന ഹെയ്‌ലിയുടെ വർണ്ണചിത്രമാണ് Jim Denison എഴുതിയ ആ പുസ്തകത്തിന്റെ പുറം ചട്ട. ഹെയ്‌ലിയെ പോലെ ദുരിതക്കടലുകൾ ഏറെ താണ്ടിയിരിക്കുന്നു എത്യോപ്യ എന്ന ഈ രാജ്യവും. ഇന്നത് മാറ്റത്തിന്റെ വഴിയിലാണ്. ആഫ്രിക്കയിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് എത്യോപ്യയുടേത്. എത്യോപ്യൻ യുവത്വത്തെ ഏറെ പ്രചോദിപ്പിക്കുന്ന മുഖങ്ങളിലൊന്നാണ് ഹെയ്‌ലിയുടേത്. മുഖചിത്രത്തിലെ ഹെയ്‌ലിയുടെ ചിത്രം തന്നെയാണ് ഇന്നത്തെ എത്യോപ്യയുടെ ചിത്രവുമെന്ന് ഒരു വേള തോന്നി. ഹെയ്‌ലിയെപ്പോലെ ലോകത്തിന് മുന്നിൽ ഓടി മുന്നേറാനുള്ള ഒരുക്കത്തിലാണ് ഇന്ന് എത്യോപ്യയും.

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments