കാൻസോയിലേക്കുള്ള വഴിയിലെ കാഴ്ചകൾ. അർബാമിഞ്ചിൽ നിന്ന് ഒരു മണിക്കൂറോളം പിന്നിട്ടാൽ പച്ചപ്പ് പതുക്കെ വരണ്ട ഭൂപ്രകൃതിയിലേക്ക് മാറുന്നത് കാണാം.

കോൻസോ; കാലം നിശ്ചലമായി പോയ ഒരിടം

എത്യോപ്യൻ യാത്ര - 5

ക്ഷാമവും വരൾച്ചയും ദാരിദ്ര്യവും പിടിമുറുക്കിയ എത്യോപ്യയുടെ കിഴക്കനതിർത്തി പ്രദേശങ്ങളിൽനിന്ന് സൗദി അറേബ്യ എന്ന വാഗ്ദത്തഭൂമി തേടി കാൽനടയായി പാലായനം ചെയ്യുന്നുണ്ട് പതിനായിരക്കണക്കിന് സ്ത്രീപുരുഷന്മാർ ഓരോ വർഷവും.

നൂറുകിലോമീറ്ററിൽ താഴെയാണ് അർബാമിഞ്ചിൽ നിന്ന് കോൻസോ പട്ടണത്തിലേക്കുള്ള ദൂരം. പക്ഷെ സ്വഭാവിക യാത്ര ഒട്ടും സാധ്യമാകുന്ന തരത്തിലുള്ളതല്ല അങ്ങോട്ടുള്ള റോഡിന്റെ അവസ്ഥ. തലേന്നാൾ ഇവിടെയൊക്കെ മഴ പെയ്തിട്ടുണ്ട്. റോഡിലെ പല കുഴികളിലും വെള്ളം കെട്ടിക്കിടക്കുന്നു. മറയൂർ താഴ്‌വാരത്തിനോട് ചേർന്നുനിൽക്കുന്ന ഭൂപ്രകൃതി. ചുറ്റും പച്ചപ്പുനിറഞ്ഞ സമതലം. ദൂരെ അതിന് അതിരിടുന്ന പർവതപ്രദേശം. അവിസ്മരണീയമായ ഒരു പുലരിയുടെ ഓർമകളിൽ കുരുങ്ങിക്കിടക്കുന്നതുകൊണ്ടാവും എല്ലാവരും നിശ്ശബ്ദരാണ്. പുറംകാഴ്ചകളിലേക്ക് കണ്ണുകളയച്ച് അങ്ങനെയിരുന്നു. ഫോണിൽ ഇ- മെയിൽ, വാടസ്ആപ്പ് സന്ദേശങ്ങളുടെ ലോകത്താണ് ഡോ. അജിൻ. അർബാമിഞ്ചിൽ നിന്ന് കോൻസോയിലേക്ക് പോകുന്ന അതിപ്രധാന പാതയാണിങ്ങനെ തകർന്നു കിടക്കുന്നത്. യാത്ര ദുസ്സഹമാക്കി റോഡിൽ ചിലയിടത്തൊക്കെ മരാമത്ത് പണി നടക്കുന്നുണ്ട്.

കാലിക്കൂട്ടങ്ങളുമായി പോകുന്ന ഗ്രാമീണർ. അർബാമിഞ്ചിൽ നിന്ന് കാൻസോയിലേക്കുള്ള വഴിയിലെ കാഴ്ച.

വഴിയിൽ കാലിക്കൂട്ടങ്ങളെ കണ്ടുതുടങ്ങി.
അമ്പതും നൂറും അതിലധികവുമുളള പശുക്കളും കാളകളും ഇട കലർന്ന കൂട്ടങ്ങൾ. എത്യോപ്യൻ ഗ്രാമീണമേഖലകളിൽ പലയിടത്തും ഇന്നും ഒരാളുടെ സമ്പത്തും സാമൂഹ്യപദവിയും നിശ്ചയിക്കുന്നത് അവർക്ക് സ്വന്തമായുള്ള കാലികളുടെ എണ്ണം കണക്കാക്കിയാണ്. അതു കൊണ്ടുതന്നെ ചെറിയ കുട്ടികൾ മുതൽ കാലിവളർത്തലിൽ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങും. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ കുറവാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം എത്യോപ്യയിൽ സാർവത്രികമാണിന്ന്. ഉൾനാടൻ ഗ്രാമങ്ങളിൽ വരെ പ്രാഥമിക വിദ്യാലയങ്ങളും ഏകാധ്യാപക വിദ്യാലയങ്ങളുമുണ്ട്. എന്നാൽ കൃഷിയിലും കാലിവളർത്തലിലും കുടിവെള്ള ശേഖരണത്തിലുമൊക്കെ കുട്ടികളുടെ കൂടി സഹായം കുടുംബങ്ങൾക്ക് ആവശ്യമുള്ളതുകൊണ്ട് അവരിൽ പലരുടെയും സ്‌കൂൾ ദിനങ്ങൾ പരിമിതമാണ്. വഴിയോരങ്ങളിൽ വാഴത്തോട്ടങ്ങളുടെ സമൃദ്ധിയാണ് ഇപ്പോഴത്തെ കാഴ്ച. തോട്ടങ്ങൾക്കപ്പുറം അങ്ങകലെ അബായ തടാകത്തിലെ കലങ്ങിമറിഞ്ഞ ജലപരപ്പ് കാണുന്നുണ്ട്.

അബായ തടാകം / ഫോട്ടോ : എം.സി.എച്ച്. അൻവർ

നീണ്ട കൊടുവാളും വടിയും വെള്ളക്കുപ്പികളുമായി പശുക്കൂട്ടങ്ങൾക്കൊപ്പമുള്ള ഇടയന്മാരിലധികവും കുട്ടികളാണ്. ചില വാഴത്തോട്ടങ്ങളിൽ പണികൾ നടക്കുന്നുണ്ട്. ചോളവും തെഫുമൊക്കെ കൃഷി ചെയ്യുന്നു നിലങ്ങൾ ഇടക്ക് കാണാം. റിഫ്റ്റിവാലി തടങ്ങളിലെ പച്ചപ്പും ജലസമൃദ്ധിയും കാർഷികസമ്പന്നതയുമൊന്നും എത്യോപ്യയുടെ പൊതുചിത്രമല്ല. ക്ഷാമവും വരൾച്ചയും ദാരി​ദ്ര്യവും പിടിമുറുക്കിയ എത്യോപ്യയുടെ കിഴക്കനതിർത്തി പ്രദേശങ്ങളിൽനിന്ന് സൗദി അറേബ്യ എന്ന വാഗ്ദത്തഭൂമി തേടി കാൽനടയായി പാലായനം ചെയ്യുന്നുണ്ട് പതിനായിരക്കണക്കിന് സ്ത്രീപുരുഷന്മാർ ഓരോ വർഷവും.

അബായ തടാകവും അരികിലെ പച്ചനിറഞ്ഞ ചതുപ്പും / ഫോട്ടോ:എം.സി.എച്ച്. അൻവർ

ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ അഫാർ മരുനിലങ്ങളിലൂടെ എത്യോപ്യൻ അതിർത്തി താണ്ടി ഡിജിബൂട്ടിയിലെത്തി അവിടത്തെ മരുപ്രദേശങ്ങളും പിന്നിട്ട് ഏദൻ കടലിടുക്ക് താണ്ടി യെമനിലെ ആഭ്യന്തരയുദ്ധം സൃഷ്ടിച്ച അപകടകരമായ കുരുതിനിലങ്ങളിലൂടെ സൗദി അറേബ്യയിൽ കുടിയേറാൻ ശ്രമിക്കുന്നവരാണിവർ.
കുറേപേർ കടുത്തചൂടിനെ അതിജീവിക്കാനാകാതെ മരുനിലങ്ങളിൽ തന്നെ മരിച്ചുവീഴും. ഏദൻ കടലിടുക്കിൽ മനുഷ്യക്കടത്തുകാർ കുത്തിനിറച്ചുകൊണ്ടുപോകുന്ന ബോട്ടുകൾ മുങ്ങി മരിക്കുന്നവരും നിരവധി. മോചനദ്രവ്യത്തിനും അടിമപ്പണിക്കായും യെമനിലെ മാഫിയകളാൽ ബന്ദികളാക്കുന്നവരും ഒട്ടനവധി. സൗദി അതിർത്തിയിൽ രക്ഷാസേനയുടെ വെടിയുണ്ടകളിൽനിന്ന് രക്ഷപ്പെട്ട് അതിർത്തിക്കപ്പുറത്തേക്ക് കടക്കാനാകുന്നത് ന്യൂനപക്ഷത്തിനുമാത്രം. അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ അവരും എത്തിപ്പെടുന്നത് ആടുജീവിത സാഹചര്യങ്ങളിലേക്കാണ്. 2000 കിലോമീറ്ററോളം താണ്ടി ഓരോ പ്രദേശത്തേയും മനുഷ്യക്കടത്തുസംഘങ്ങൾക്കും മാഫിയകൾക്കും സർവതും അടിയറ വെച്ച് ഇങ്ങനെ അതിർത്തി കടക്കാൻ ശ്രമിക്കുന്നവരിലധികവും ഒറോമോ ഗോത്രവർഗക്കാരാണ്. ഇതിൽ തന്നെ വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട്. ടിഗ്രായാൻ അമാര ഗോത്രങ്ങൾ ഒറോമോകളേക്കാൾ താരതമ്യേന സമ്പന്നരായതുകൊണ്ട് വാഹനങ്ങളിലാണ് അതിർത്തി കടന്ന് ഏദൻ കടലിടുക്കിലെത്തുന്നത്. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യക്കടത്ത് സംഘങ്ങൾ വഴി അതിർത്തി കടക്കാൻ അവർക്ക് കഴിയുമെങ്കിലും അവരേയും അവസാനം കാത്തിരിക്കുന്നത് തീരാദുരിതം തന്നെ.
മനോഹര ദൂരക്കാഴ്ചകൾ ദൃശ്യമാകുന്ന വഴിയോരങ്ങളിൽ വാഹനം നിർത്താനാവശ്യപ്പെടുന്നുണ്ട് അൻവർ.

യു.എൻ സഹായപദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘത്തിന്റെ വാഹനങ്ങൾ.

ഫോട്ടോഗ്രാഫർമാരെ വഴിയരികിലിറക്കി യാത്ര തുടരേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു ഡോ. അജിൻ. ഒടുവിൽ വഴിയിലൊരിടത്ത് ബുന്ന കുടിക്കാൻ വണ്ടി നിർത്തി. നദീതട സമതലത്തോട് ചേർന്ന ചെറിയൊരു തീൻപുര. പുറകിൽ ഒന്നോ രണ്ടോ കിലോമീറ്റർ പച്ചനിറഞ്ഞ ചതുപ്പിനപ്പുറം അബായ തടാകം. ചില യു.എൻ വാഹനങ്ങൾ ആ വഴി കടന്നുപോകുന്നുണ്ട്. ഗ്രാമങ്ങളിലേക്കുള്ള യു.എൻ സഹായപദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘത്തിന്റെ വാഹനവ്യൂഹമാണ്. ഗോക്കളും ഗോപാലകരും അപ്പോഴും കടന്നുപോകുന്നുണ്ട് ആ വഴി. എങ്ങോട്ടാണായാത്ര എന്ന് പിടികിട്ടിയില്ല. ഒരു പക്ഷെ അങ്ങകലെയെങ്ങോയുള്ള മേച്ചിൽപ്പുറങ്ങളിലേക്കായിരിക്കും, അല്ലെങ്കിൽ ഏതെങ്കിലും ഗ്രാമീണ മൃഗചന്തയിലേക്ക്. കാലങ്ങൾക്കു മുമ്പത്തെ പെരുമ്പിലാവ്, വാണിയംകുളം ചന്ത ദിവസങ്ങൾ ഓർമിപ്പിക്കുന്നുണ്ട് ആ കാഴ്ച. അജിനും അതു തന്നെ പറഞ്ഞു. ചില ഇടയന്മാർ ടയർചക്രങ്ങളോടുകൂടിയ കാളവണ്ടികളിലിരുന്നാണ് കാലിക്കുട്ടത്തേയും തെളിച്ച് പോകുന്നത്.

എത്യോപ്യൻ യുവതി / ഫോട്ടോ:എം.സി.എച്ച്. അൻവർ

തീൻപുരയോട് ചേർന്ന കുടിലിലെ എത്യോപ്യൻ ഗ്രാമസുന്ദരിയുടെ ചിത്രം അവരുടെ അനുവാദത്തോടെ പകർത്തി അൻവർ. വീണ്ടും യാത്ര തുടർന്നു. ഉച്ചഭക്ഷണത്തിന് മുമ്പ് കോൻസോയിലെ താമസസ്ഥലത്തെത്തണം. അവിടെ ഉച്ചഭക്ഷണവും ചെറിയൊരു വിശ്രമവും കഴിഞ്ഞ് കോൻസോയുടെ കാഴ്ചകളിലേക്കിറങ്ങണം. വലിയ വാഹനത്തിരക്കുള്ള വഴിയല്ല ഇതും. ഇരുചക്രവാഹനങ്ങൾ, ബജാജ് ഓട്ടോറിക്ഷകൾ, കാളവണ്ടികൾ, ചില കാറുകൾ, അപൂർവമായി ബസുകൾ, ട്രക്കുകൾ ഇതൊക്കെയാണ് വാഹനങ്ങൾ. ചിലയിടങ്ങളിൽ വാഴത്തോട്ടങ്ങളിൽനിന്നുള്ള കുലകൾ വെട്ടി ലോറികളിൽ കയറ്റുന്നുണ്ട്. ബുന്ന കഴിഞ്ഞിറങ്ങിയതോടെ എല്ലാവരും വീണ്ടും ഉഷാറായി. ജോയേട്ടന്റെ നേതൃത്വത്തിൽ ഗാനമേള തുടങ്ങി. മറ്റൊന്നിലും ശ്രദ്ധിക്കാതെ തകർന്നു കിടക്കുന്ന റോഡിലൂടെ അതിവിദഗ്ധമായി വണ്ടി ഓടിക്കുകയാണ് അബ്ദു. മൂന്ന് വർഷത്തോളമാകുന്നു അബ്ദു അജിനൊപ്പം കൂടിയിട്ട്. മെക്കാനിക്കൽ ഡിപ്ലോമധാരി കൂടിയാണ് അബ്ദു. ഉറച്ച ശരീരപ്രകൃതിയുള്ള അബ്ദു കഠിനാധ്വാനിയും സത്യസന്ധനും സഹായമനസ്‌ക്കനുമാണ്. തുറന്ന പെരുമാറ്റം. നിരവധി എത്യോപ്യൻ പെൺകുട്ടികളുടെ കണ്ണിലുണ്ണിയാണ് അബ്ദുവെന്ന് പറഞ്ഞിരുന്നു അജിൻ, പരിചയപ്പെടുത്തിയപ്പോൾ.

എത്യോപ്യൻ ഗ്രാമീണർ

യാത്ര ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ ഭൂപ്രകൃതി മാറിത്തുടങ്ങി. തടാകതടം പിന്നിട്ട് വണ്ടി മേടിലേക്ക് കയറുകയാണ്. പച്ചപ്പ് പതുക്കെ പതുക്കെ വരണ്ട ഭൂപ്രകൃതിയിലേക്ക് വഴിമാറുകയാണ്. മലപ്പുറം ജില്ലയിലെ പറങ്കിമാവിൻ കൂട്ടങ്ങൾ നിറഞ്ഞ ഇടനാടൻ ചെങ്കൻകുന്നുകളിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി. പിന്നെ പിന്നെ സസ്യപ്രകൃതിയും കുറഞ്ഞു വന്നു. വിശാലമായി കിടക്കുന്ന തരിശായ ആഫ്രിക്കൻ സമതലപ്രകൃതിയിലൂടെയായി യാത്ര. വീണ്ടും മേടുകളിലേക്ക് വണ്ടി കയറി. ഒടുവിൽ 11.30 ഓടെ കോൻസോ അങ്ങാടിയിലെത്തി. പ്രധാന കവലയിൽ നിന്ന് 1.5 കിലോമീറ്ററോളം മാറി കോൻസോ കൾചറൽ ലാൻഡ് സ്‌കേപ്പിലേക്ക് പോകുന്ന പാതയോടുചേർന്ന് പരമ്പരാഗത ആഫ്രിക്കൻ ശൈലി പിന്തുടർന്ന് നിർമിച്ച ഒരു റിസോട്ടുണ്ട്. കാന്താ ലോഡ്ജ് (Kanta Lodge) എന്നാണ് അതി മനോഹരമായ ആ വാസഗേഹത്തിന്റെ പേര്. പരുക്കൻ കല്ലുകൾ അടുക്കി നിർമിച്ച അതിർത്തിമതിലിനുള്ളിൽ ബോഗൻവില്ലകൾ അതിരിടുന്ന കല്ലുവിരിച്ച പാതകൾ, അതിൽനിന്നുള്ള ചെറിയ ഉപനടപ്പാതകൾ, അതിന്റെ ഓരം ചേർന്ന് ആഫ്രിക്കൻ പരമ്പരാഗത വാസ്തു മാതൃകകളെ പിന്തുടർന്ന് നിർമിച്ച മനോഹരമായ പുല്ലുമേഞ്ഞ വൃത്താകൃതിയിലുള്ള കുടിലുകൾ. ആ വളപ്പിന്റെ ഒരു വശം മനോഹരമായ താഴ്‌വരയാണ്. മരങ്ങളിൽ നിറയെ ചെറുകിളികൾ. ശാന്തവും സ്വച്ഛവുമായ പരിസരം. പതിവുപോലെ വിലപേശലുകൾക്കുശേഷം അവരുമായി ധാരണയിലെത്തി അന്നവിടെ തങ്ങാമെന്ന് തീരുമാനമായി. അൽപനേരത്തെ കാത്തിരിപ്പിനുശേഷം ചൂടോടെ എത്യോപ്യൻ ഉച്ചഭക്ഷണമെത്തി. അപ്പോഴേക്കും എവിടെ നിന്നോ കടന്നുവന്ന പൂച്ചകൾക്കൊപ്പം അത് കഴിച്ച് അൽപനേരം വിശ്രമിച്ചു ഞങ്ങൾ.

കോൻസോയിലെ പരമ്പരാഗത ഗ്രാമം

ഇനി കോൻസോയുടെ കാഴ്ചകളിലേക്കാണ്, എത്യോപ്യൻ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനപ്പെട്ട ഒരിടത്തേക്ക്. ആഫ്രിക്കയിലെ ഏറ്റവും പ്രാകൃതരായ ഗോത്രവർഗക്കാരുള്ളത് ഓമോ വാലിയിലാണ്. എത്യോപ്യൻ ആദിവാസി-ഗോത്രവംശജർ പാരമ്പര്യത്തനിമയോടെ അവരുടെ സ്വാഭാവിക ചുറ്റുപാടിൽ ഇന്നും ജീവിക്കുന്ന ഇടം. ആൻഡമാനിലെ പ്രാകൃത മനുഷ്യരെ പോലെ അവരും അർധനഗ്‌നരാണ്. അവിടേക്ക് കോൻസോയിൽ നിന്ന് 300 കിലോമീറ്ററോളം പോകണം. കോൻസോയിൽ കൂടിയാണ് ഓമോ വാലിയിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതും. പക്ഷെ ഞങ്ങളുടെ യാത്രാപരിപാടിയിൽ ഓമോ വാലിയില്ല. എന്നാൽ അതിനോളം പ്രാധാന്യമുള്ള, ഒരു കാലത്ത് ഏറ്റവും സംസ്‌കൃതരായിരുന്ന, കർഷകരായ, തനത് ആഫ്രിക്കൻ പൈതൃകം പിന്തുടർന്നുപോരുന്ന, പ്രാചീനമായൊരു ജനവിഭാഗം ഇപ്പോഴും അതേ പാരമ്പര്യത്തനിമയോടെ ജീവിക്കുന്ന കോൻസോ സാംസ്‌കാരിക ഭൂമികയാണ് ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

കോൻസോ സാംസ്‌കാരിക ഭൂമിക

ക്രിസ്തുമതവും പിന്നീട് ഇസ്‌ലാമും എത്യോപ്യയിലേക്ക് കടന്നുവന്നിട്ട് നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും തങ്ങളുടെ പരമ്പരാഗത ഗോത്രജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഒരു മാറ്റവും വരുത്താൻ തയ്യാറാകാത്തവരാണ് ഓമോവാലിയിലെ പോലെ കോൻസോ പൈതൃകഗ്രാമത്തിലെ പർവതവാസികളായ ഗ്രാമീണരും. പക്ഷെ വസ്ത്രധാരണത്തിലും ഭക്ഷണശീലത്തിലും വിദ്യാഭ്യാസത്തിലും ഇന്ന് കോൻസോ ഗോത്രക്കാർക്ക് ചില മാറ്റങ്ങൾ വന്നിട്ടുമുണ്ട്.

കോൻസോ സാംസ്‌കാരിക ഭൂമികയിലെ കാഴ്ച

മറ്റ് ഗോത്രങ്ങളെ വെച്ചുനോക്കുമ്പോൾ ഒരു കാലത്ത് വളരെ പരിഷ്‌കൃതരും ആധുനികരുമായിരുന്നു കോൻസോയിലെ ജനത. അവർക്ക് സ്വയം സമ്പൂർണമായ ഒരു ഗ്രാമവ്യവസ്ഥയും അധികാരകേന്ദ്രങ്ങളും ആസൂത്രിത പാർപ്പിട സമ്പ്രദായവും തട്ടുതട്ടായി മണ്ണ്- ജല സംരക്ഷണം നടത്തിക്കൊണ്ടുള്ള കൃഷിസമ്പ്രദായങ്ങളും ഉണ്ടായിരുന്നു. തനതായ ശാസ്ത്രസാങ്കേതിക വിദ്യകളും സാമൂഹ്യ ഐക്യവും സാംസ്‌കാരിക മൂല്യങ്ങളും ഉണ്ടായിരുന്ന ഒരു ജനത. മറ്റ് ഗോത്രവർഗങ്ങൾ ഇരുളിലാണ്ടു പോന്ന ഒരു കാലത്ത് ഏറെ നവീനരായിരുന്നു അവർ. എന്നാൽ ചരിത്രത്തിന്റെ എതോ വഴിയോരത്തുവെച്ച് അവർ മുന്നോട്ടുള്ള യാത്ര മതിയാക്കി.

കോൻസോയിൽ പരമ്പരാഗത ജീവിതം കാത്തുസൂക്ഷിക്കന്ന ഗ്രാമം

അങ്ങനെ കാലം നിശ്ചലമായി പോയ ഒരിടമാണ് കോൻസോ സാംസ്‌കാരിക ഭൂമിക. 1977 മുതൽ യുനസ്‌കോ സംരക്ഷിത പ്രദേശമാണിത്. ലോകത്തിന്റെ പലഭാഗത്തുനിന്നും നിരന്തരം വന്നു പോകുന്ന നരവംശശാസ്ത്ര ഗവേഷകർക്കും സാംസ്‌കാരിക പഠിതാക്കൾക്കും പത്രപ്രവർത്തകർക്കും സഞ്ചാരികൾക്കുമൊക്കെ മുമ്പിൽ അതിന്റെ പരമ്പരാഗത ജീവിതം തുടരുമ്പോഴും അതുവഴി തുറന്നു കിട്ടിയ ചില പുതിയ ഉപജീവനവഴികളുമായി ചേർന്നു പോകുകയും ചെയ്യുന്നു ഈ ഗ്രാമം.

കോൻസോയിലെ ധാന്യപ്പുര

കോൻസോ സാംസ്‌കാരിക ഭൂഭാഗത്ത് ഇന്ന് ആയിരത്തിൽ താഴെ കുടുംബങ്ങളാണുള്ളത്. കല്ലുകൾ അടക്കിവെച്ച് നിർമിച്ച ആളുയരം വരുന്ന പുറംമതിലുകൾക്കിടയിലൂടെ നീണ്ടു കിടക്കുന്ന ഇടുങ്ങിയ നടവഴികൾ. അവക്കിടയിലും ഉള്ളിലുമായി കുരുങ്ങിക്കിടക്കുകയാണ് മുഖ്യ ഗ്രാമം. ഗ്രാമമുഖ്യന്റെയും പുരോഹിതന്റെയും ഭവനങ്ങൾ, ദൈവപ്പുരകൾ, വെളിപാട് തറകൾ, ഗ്രാമസഭകൾ ചേരുന്ന ഇടങ്ങൾ, ധാന്യപ്പുരകൾ, ഗ്രാമത്തിലെ പൊതു ഇടങ്ങൾ എല്ലാമുണ്ട് അതിനിടയിൽ. ഒരു സ്വയം സമ്പൂർണഗ്രാമത്തിനു വേണ്ട നെയ്ത്തും മൺപാത്രനിർമാണവും കൈവേലകളും കൃഷിത്തരങ്ങളുമൊക്കെയായി അവരവിടെ കഴിഞ്ഞു കൂടുന്നു.

കോൻസോയിലെ കുട്ടികൾ

ഗ്രാമത്തിന് താഴെയായാണ് കൃഷിയിടങ്ങൾ. ഉയർന്ന മലപ്രദേശത്ത് തട്ടുതട്ടായുള്ള സ്ഥലത്ത് ധാനങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. ശവമടക്കിനും ഔഷധസസ്യങ്ങൾ വളർത്തുന്നതിനുമായി പരിപാലിക്കപ്പെടുന്ന വിശുദ്ധവനങ്ങളും ഗ്രാമത്തിന് പൊതുവായുള്ള ജലസംഭരണികളും ഇവിടെയാണ്.

കോൻസോ സാംസ്കാരിക ഭൂമികയുടെ പടിവാതിൽ

കോൻസോയിലെ ടെറസ് ഫാമിങ്ങ് പ്രശസ്തമാണ്. തലമുറകളായി പകർന്നു കിട്ടിയ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ അവരിന്നും പിന്തുടരുന്നു. ഇന്ന് വിദേശ വിനോദസഞ്ചാരികൾ ധാരാളമായി ഈ ഗ്രാമത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടിക്കച്ചവടക്കാർ കരകൗശലവസ്തുക്കളുമായി സഞ്ചാരികൾക്കൊപ്പം തന്നെയുണ്ട്. ഭൂനിരപ്പിൽനിന്ന് കരിങ്കല്ലുകൊണ്ട് കെട്ടി ഉയർത്തിയ ചെറുതറകൾക്ക് മുകളിലാണ് പുരകൾ. വൃത്താകൃതിയിലാണ് ചുമരും മേൽപ്പുരയും. മരക്കമ്പുകൾ കുത്തിനിറുത്തിയതാണ് ചുമർ. കമ്പുകൾക്കുമേൽ കനത്തിൽ പുല്ല് മേഞ്ഞതാണ് മേൽക്കൂര. ഗ്രാമവാസികളുടെ കുടിലിന്റെ നേർപ്പകർപ്പുതന്നെയാണ് കാലിപ്പുരകളും. ചില കുടിലിനകത്ത് കാലികളെയും കണ്ടു. ഒരിടത്ത് വലിയൊരു കല്ല് കിടക്കുന്നുണ്ട്. പഴയ ആചാരപ്രകാരം പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരൻ ആ കല്ലുയർത്തി തലക്ക് മുകളിലൂടെ പുറകിലേക്കിടണം. അതിനായാൽ മാത്രമേ വിവാഹിതനാകാൻ അയാൾ യോഗ്യത നേടൂ.

കോൻസോയിലെ കൽമതിലുകൾ

21 തലമുറകളുടെ പഴക്കമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കോൻസോ സംസ്‌കൃതിക്ക്. 400 വർഷമായി തനത് സാംസ്‌ക്കാരിക തുരുത്തായി ഇത് നിലനില്ക്കുന്നു. തലമുറകളുടെ വംശാവലി അവർ അടയാളപ്പെടുത്തിയിട്ടുള്ളത് കുത്തി നിർത്തിയ മരത്തടികളും കൽസ്തംഭങ്ങളും മരപ്രതിമകളുമുപയോഗിച്ചാണ്.

കോൻസോ - പൂർവ്വികരുടെ മരപ്രതിമകൾ

പലയിടത്തായി ചിതറിക്കിടക്കുന്ന Anthropomorphic മരപ്രതിമകളിലും തടി-കൽത്തൂണുകളിലും ലിഖിതങ്ങളിലും ചിഹ്നങ്ങളിലുമായി ഈ വംശാവലിപ്പട്ടികയും ചരിത്രവും ചിതറിക്കിടക്കുന്നു. കൃഷിക്കുപുറമെ തേനീച്ചവളർത്തലും നെയ്ത്തും അവരുടെ ഉപജീവനമാർഗങ്ങളാണ്. മൊരിങ്ങ എന്നു തന്നെ അവർ വിളിക്കുന്ന മുരിങ്ങയാണ് പ്രധാന ഭക്ഷ്യവസ്തുക്കളിലൊന്ന്. മുരിങ്ങയുടെ ഇല മുതൽ കായും തൊലിയും ഉണക്കിയ കുരുവുമൊക്കെ പല വിധ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുപോരുന്നു അവർ.

ബാവോ കളിക്കാർ

യുനസ്‌കോ സാസ്‌കാരിക ഭൂമികാ പദവി പ്രകാരം ലഭ്യമാകുന്ന നിയമ പരിരക്ഷയും പ്രാദേശിക സ്വയംഭരണവും വിദേശസഹായങ്ങളും കോൻസോയുടെ പ്രത്യേകതകളാണ്. പൈതൃകവും പാരമ്പര്യത്തനിമയും നിലനിർത്തുന്നതിന് ഗോത്രത്തലവന്മാരും ഗവൺമെന്റ് പ്രതിനിധികളും യുനസ്‌കോ നിരീക്ഷകരും അടങ്ങുന്ന സംവിധാനമുണ്ട്. പലയിടത്തും പ്രദർശനമൂല്യത്തിന് ഒരു മ്യൂസിയം പീസുപോലെ ഇത്തരം ജനസമൂഹങ്ങളെ നിലനിർത്തിയിരിക്കുകയാണെങ്കിൽ കോൻസോയിൽ അത് അങ്ങനെയല്ല. പുതിയ കാലവുമായി പലയിടത്തും അവർ സന്ധിക്കുമ്പോഴും അവരിന്നും നടപ്പുരീതികളും ആചാരാനുഷ്ഠാനങ്ങളും കാർഷിക രീതികളും ദൈനംദിന വ്യവഹാരങ്ങളും സാംസ്‌കാരിക മൂല്യങ്ങളും മാറ്റമില്ലാതെ തുടരുന്നു.

കോൻസോയിലെ നടവഴികൾ

കരിങ്കൽക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതകളിലൂടെയുള്ള യാത്രക്കിടയിൽ എവിടേയൊ വെച്ച് നാം സ്വയം നഷ്ടപ്പെട്ടുപോകും. മരത്തിൽ കൊത്തിയ ആഫ്രിക്കൻ മുഖംമൂടികൾ, ആരാധനയ്ക്കുള്ളതും മൂർത്തികളെ തളച്ചിട്ടതുമായ പ്രതിമകൾ, ഏതോ കാലത്ത് സ്വപ്‌നത്തിൽ കണ്ടതെന്ന് നമ്മെ വിഭ്രമിപ്പിക്കുന്ന ചില വൃദ്ധമുഖങ്ങൾ, നാമറിയാതെ എവിടെ നിന്നൊക്കയോ നമ്മെ നിരീക്ഷിക്കുന്ന ചില കണ്ണുകൾ. ചിത്രമെടുപ്പും മറ്റുമായി അലയുന്നതിനിടയിൽ പലപ്പോഴും നാം കൂട്ടം തെറ്റിയിരിക്കും. ഭയപ്പെടുത്തുന്ന യാതൊന്നും അവിടെയില്ലെങ്കിൽതന്നെയും ആ അന്തരീക്ഷവും ഏകാന്തതയും വല്ലാതെ സംഭ്രമിപ്പിക്കും നമ്മളെ. പ്രകൃതിക്കും അവിടെ ജീവനുണ്ട്. അതുമൊരു മനുഷ്യനായി തന്നെയാണ് അനുഭവപ്പെടുക. ജരാനിരകളാൽ ഏറെ ആക്രമിക്കപ്പട്ടതാണ് പക്ഷെ അത്. കരകൗശലവസ്തുക്കളുടെ കച്ചവടത്തിനും പണത്തിനും മറ്റു സംഭാവനകൾക്കുവേണ്ടിയും നമ്മുടെ ഫോണും ക്യാമറയും കാണുന്നതിനും നമുക്കൊപ്പം കൂടുന്ന കുട്ടികൾ മാത്രമാണ് നമ്മെ വിഭ്രമാത്മകമായ ആ അന്തരീക്ഷത്തിൽനിന്ന് അൽപമെങ്കിലും രക്ഷിച്ചെടുക്കുക.

കോൻസോയിലെ കുട്ടികളും ലേഖകനും / ഫോട്ടോ : എം.സി.എച്ച്. അൻവർ

രാവണൻകോട്ടപോലെയുള്ള ആ കൽമതിലുകൾക്കുള്ളിലെ ഒറ്റയടിപ്പാതയിലൂടെ നടന്ന് ഒടുവിൽ തുറസ്സായ സ്ഥലത്തെത്തി. വൃത്താകൃതിയിലുള്ള മേൽപ്പുരയോടുകൂടിയ ഒരു തുറന്ന മണ്ഡപമുണ്ടവിടെ. ഗ്രാമസഭകൾ ചേരുന്നതോ പൊതുആവശ്യങ്ങൾക്കുള്ളതോ ആവണം അത്. തല പെരുത്തിരിക്കുന്നു; അവിടെയിരുന്നു. അൻവറും ജോയേട്ടനും ദത്തേട്ടനുമെത്തി, പുറകെ അബ്ദുവും. ഡോ. അജിനെ കാണാനില്ല.

കുറച്ച് കുട്ടികൾ അവർ നിർമിച്ച കരകൗശല വസ്തുക്കൾ വിൽക്കാൻ ഞങ്ങൾക്കൊപ്പം കൂടിയിരുന്നു. അതിലൊരാൾക്ക് ക്യാമറ കാണണം, തൊടണം, പിന്നീട് അവരുടെ ഫോട്ടോ എടുത്ത് കാണണം. ആ ഫോട്ടോകൾ കാണുന്നതിനിടക്ക് ഫോണിൽ നാട്ടിലെ ഫോട്ടോകൾ കണ്ടപ്പോൾ അത് മുഴുവനും കാണണമെന്നായി. ഒടുവിൽ ആഡിസ് അബാബയിലെ ലാൻഡിങ്ങും ദുബായ് നഗരവും അർമേനിയയും നോങ്ങല്ലൂരുമൊക്കെ വീഡിയോകളിലൂടെ കണ്ടുതുടങ്ങിയതോടെ ആ കുട്ടിക്കൂട്ടം വലുതായി വലുതായി വന്നു. അവരുടെ സ്‌നേഹം കെട്ടിപ്പിടിക്കലും മുടിയും ഷർട്ടുമൊക്കെ പിടിച്ചുവലിക്കലും പിച്ചലുമൊക്കെയായി പടർന്നു തുടങ്ങി. ഷർട്ടും ട്രൗസറുമാണ് ഗ്രാമീണരുടെ വേഷം. സ്ത്രീകൾ മേൽക്കുപ്പായവും (മിക്കവാറും ബനിയൻ) താഴെ ഞെറികളോടുകൂടി രണ്ട് തട്ടായി കിടക്കുന്ന മുക്കാൽ പാവടയും ധരിക്കുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പരുത്തിയിൽ നിന്ന് നൂലുണ്ടാക്കി കൈത്തറി കൊണ്ട് നെയ്‌തെടുക്കുന്ന തുണികൊണ്ടുള്ളതാണ് പാവാടകൾ.
കുട്ടികളുടെ ആഘോഷം കൂടി വന്നപ്പോൾ ഗ്രാമീണരിൽ ചിലരുവന്ന് കുട്ടികളെ ശാസിച്ചു. കുറച്ചുകൂടി വലിയ കുട്ടികൾ കുറച്ചപ്പുറത്തായി പന്തു കളിക്കുന്നുണ്ട്. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി ചില സ്ത്രീകൾ വീടുകളിലേക്ക് പോകുന്നുണ്ട്.

കോൻസോയിലെ കുട്ടികൾ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ

ചില കുട്ടികളെങ്കിലും സകൂളിൽ പോകുന്നവരാണ്. മോശമില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്. ചില ചെറിയ കുട്ടികൾ സന്ദർശകരുമായുള്ള സഹവാസം കൊണ്ടാകണം, ചില ഇംഗ്ലീഷ് വാക്കുകൾ പറയുന്നുണ്ട്. പക്ഷെ വൈദ്യുതി എത്തിയിട്ടില്ല, മറ്റ് അനുബന്ധ ഉപകരണങ്ങളും ഇല്ല. ഒഴിവാക്കാനാകാത്ത വൈദ്യുതി ആവശ്യങ്ങൾക്കായി പൊതുവായ ഒരു ഡീസൽ ജനറേറ്ററുണ്ട് ഇപ്പോഴവിടെ.

കോൻസോയിലെ പൊതുകൂടിച്ചേരലുകൾക്കുള്ള പുര

താമസിയാതെ ഡോ. അജിനെത്തി ഞങ്ങളുടെ ഗൈഡും ഡോക്ടറെ തിരഞ്ഞുപോയ അബ്ദുവും ഒപ്പമുണ്ട്. അതിനിടയിൽ എതോ കുടിലിൽ നിർമിച്ചുകൊണ്ടിരുന്ന പ്രദേശികമായ അരാക്ക് (ചാരായം) വാങ്ങിയിട്ടിയുണ്ട്. മൂപ്പര് കത്തിച്ചാൽ കത്തുന്നതാണ്. അത് പരീക്ഷിക്കുന്നതിന്റെ വീഡിയോയും കാണിച്ചു തന്നു. ഒരു പക്ഷെ ഈ സംസ്‌കൃതിയോളം തന്നെ പഴക്കമുള്ളതാകണം അവിടത്തെ ഈ പ്രദേശിക മദ്യത്തിനും അതുണ്ടാക്കുന്ന പുരാതനമായ രീതികൾക്കും.

കോൻസോയിലെ കുട്ടികൾ

ഏറെ നേരമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളിൽനിന്ന് അവരുണ്ടാക്കിയ പുതിയ മാതൃകയിലുള്ളതും പരമ്പരാഗതവുമായ കരകൗശലവസ്തുക്കൾ വാങ്ങി. അവർക്കെല്ലാവർക്കുമായി കുറച്ച് പണം കൂടി കൊടുത്ത് ഞങ്ങൾ യാത്ര പറഞ്ഞു.
എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് ചന്ത ദിവസങ്ങൾ. ഞങ്ങൾ കോൻസോയിലെത്തിയത് വ്യാഴാഴ്ചയായതുകൊണ്ട് ഗ്രാമചന്ത കൂടി കാണാൻ കഴിഞ്ഞു. കോൻസോ സാംസ്‌കാരിക ഭൂമികയിൽനിന്ന് ചന്തയിലെത്തുമ്പോഴേക്കും വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു.▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments