മാസായ് ഗോത്രജീവിതം / ചിത്രങ്ങൾ: ഡോ. മോഹനൻ പിലാങ്കു

മാസായ് മാരാ: ചോരയുടെ ഫോസിലുകൾ

നിനച്ചിരിക്കാതെ ഒരു പകലിലും രാത്രിയിലേക്കുമായി ഒത്തുവന്ന ഒരു ഇടവേളയിൽ ഞാൻ മറ്റൊരു യാത്ര പുറപ്പെടുകയായിരുന്നു, ചരിത്രത്തിന്റെ ഇരുട്ടിലേക്ക്.

യാത്ര ഒരിക്കലും കണക്കുകൂട്ടലുകളുടെ കള്ളിവരകൾക്കുള്ളിൽ പെട്ടിരുന്നില്ല, എനിക്ക്. ഓരോ യാത്രയും ഓരോ ആകസ്മിതയ്ക്ക് കൈയും കാലും വച്ചതുതന്നെയായിരുന്നു. അതുകൊണ്ട്, ഏതു നിമിഷം വേണമെങ്കിലും എങ്ങോട്ടെങ്കിലും പുറപ്പെട്ടുപോവാൻ ഒരുങ്ങിനിൽക്കുകയായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല, നാളിത്രയും കാലം.

നീ വന്നുവിളിക്കുന്ന മാത്രയിൽ ഇറങ്ങിവരാൻ പാകത്തിൽ ഒരെന്നെ ഞാൻ എന്റെയുള്ളിൽ വളർത്തിയെടുക്കുന്നുണ്ടെന്ന് എവിടെയോ എഴുതിയിട്ടുമുണ്ട്.
ഒരു ദിവസം വന്നുവിളിക്കുമ്പോൾ, ഒരു ചോദ്യവും ചോദിക്കാതെ ഇറങ്ങിപ്പോകേണ്ടവരല്ലേ എന്നു സംശയവും കൊണ്ടു.

ഇതും അങ്ങനെയായിരുന്നു. ഗാന്ധിയൻ ആദർശങ്ങളുടെ ആൾരൂപമായ മലയാളി പി.വി. രാജഗോപാൽ നയിക്കുന്ന ഏകതാ പരിഷത്തിന്റെ ദേശീയ കൺവീനർ അനീഷ് തില്ലങ്കേരി ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ വിളിച്ചു: ‘‘ഇത്തവണ ഞങ്ങളുടെ കൂടെ നിങ്ങളുമുണ്ട്.''
ഞാനെന്നും നിങ്ങളുടെ ഒപ്പമായിരുന്നല്ലോ, എന്ന് എന്റെ മറുപടി. ‘‘ഇതങ്ങനെയല്ല. നമ്മൾ കെനിയയിലേക്കു പോകുന്നു. വേൾഡ് സോഷ്യൽ ഫോറം ഇക്കുറി അവിടെയാണ്. നയ്‌റോബിയിൽ.’’‘‘അതെ, നമ്മൾ പോകുന്നു.''

ചരിത്രം എന്നും നോക്കുകുത്തികളാക്കിയ മനുഷ്യനെ, അവന്റെ സംസ്‌കാരവും തനിമയും പിച്ചിച്ചീന്താനായി നടന്ന കൊളോണിയൽ ഗൂഢാലോചനകളെ അപ്പോൾ നൊടിയിടയിൽ ഓർത്തു.

അങ്ങനെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും പറ്റുമെന്നു വിചാരിക്കാത്ത ആഫ്രിക്കയുടെ മണ്ണിൽ കാലുകുത്തുന്നത്. അതു കേട്ടപാടെ മനസ്സിലുയർന്നത്, ആരും കൊതിക്കുന്ന, കേൾവിപെറ്റ ആഫ്രിക്കൻ സഫാരി തന്നെയായിരുന്നു. എന്നാൽ, സ്വച്ഛന്ദതയുടെ തുറസിലെ ഏതാനും വന്യമൃഗങ്ങളെ കാണാനായിരുന്നില്ല അത്. മറിച്ച്, നൂറ്റാണ്ടുകളായി വലിയ മനുഷ്യസഫാരി പാർക്കിൽ ഗെട്ടോ ചെയ്യപ്പെട്ട മാസായ് ഗോത്രവിഭാഗത്തെ മനസിലാക്കുന്നതിനായിരുന്നു.

അനീഷ് തില്ലങ്കേരി, നിർഭയ് സിങ് എന്നിവർക്കൊപ്പം വി. ജയദേവ് വേൾഡ് സോഷ്യൽ ഫോറത്തിൽ പങ്കെടുക്കാൻ കെനിയയിലെത്തിയപ്പോൾ. / Photo: Aneesh Thillenkery, facebook

ചരിത്രം എന്നും നോക്കുകുത്തികളാക്കിയ മനുഷ്യനെ, അവന്റെ സംസ്‌കാരവും തനിമയും പിച്ചിച്ചീന്താനായി നടന്ന കൊളോണിയൽ ഗൂഢാലോചനകളെ അപ്പോൾ നൊടിയിടയിൽ ഓർത്തു. സന്നദ്ധസംഘടകൾ ഉയർത്തുന്ന ചോരയുടെയും വിയർപ്പിന്റെയും ചെറുത്തുനിൽപ്പുകളുടെയും പെരുങ്കളിയാട്ടമായ വേൾഡ് സോഷ്യൽ ഫോറത്തിന് ഇന്ത്യയിൽ നിന്ന് ഏക പത്രപ്രതിനിധിയായി ഞാനും. അതിനിടയിലും എന്റെ ശ്രദ്ധ ചരിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ പോയ ഏറ്റവും വലിയ അരികുവൽക്കരണത്തിന്റെ ഇരകളെയായിരുന്നു. അതിലേക്ക് എത്തിപ്പെടാൻ ഏറ്റവും നല്ല വഴി മസായ് മാരാ ആഫ്രിക്കൻ സഫാരി തന്നെയായിരുന്നു. നിനച്ചിരിക്കാതെ ഒരു പകലിലും രാത്രിയിലേക്കുമായി ഫോറത്തിന്റെ ഒത്തുവന്ന ഒരു ഇടവേളയിൽ ഞാൻ മറ്റൊരു യാത്ര പുറപ്പെടുകയായിരുന്നു, ചരിത്രത്തിന്റെ ഇരുട്ടിലേക്ക്.

ഇരുട്ടിൽ നിന്നൊരു ഉൾവിളി

വേൾഡ് സോഷ്യൽ ഫോറത്തിൽ പങ്കെടുക്കാനെത്തിയ ഒന്നുരണ്ടു പേർ എന്നോടൊപ്പമുണ്ടായിരുന്നെങ്കിലും മാരായിൽ കുറ്റിക്കാടുകൾക്ക് ഇരുട്ടുകനക്കുമ്പോൾ ഞങ്ങൾ കൂട്ടം തെറ്റി. പരിമിത സൗകര്യങ്ങൾ മാത്രമായിരുന്നു രാത്രിക്കുവേണ്ടി ഒരുക്കപ്പെട്ടിരുന്നത്. നിരനിരയായി വലിച്ചുകെട്ടിയ ടെന്റുകളിൽ ട്വിൻ ഷെയർ ക്രമീകരണമായിരുന്നു. കട്ടിലും പുതപ്പും. രാത്രി അത്യാവശ്യത്തിന് ഒരു ഞെക്കുവിളക്കും. കൂട്ടിന് ഇരുട്ടു തുളച്ചെത്തുന്ന കൊതുകുപടയും.

കുളിമുറിയിലാണ് ഏറ്റവും വലിയ കണ്ടുപിടിത്തം കണ്ടത്. ഒരു പ്ലാസ്റ്റിക്കു കുപ്പിയിൽ ഓട്ടയുണ്ടാക്കി വച്ചതായിരുന്നു ഷവർ. അതിലൊന്നും ആർക്കും പരാതി ഉണ്ടായിരുന്നില്ല. പരാതി ഒരു മിഡിൽ ക്ലാസ് ശീലമാണെന്നു തോന്നുന്നു.

മഞ്ഞപ്പനിക്കുള്ള കുത്തിവെപ്പ് ഡൽഹിയിൽ വച്ചേ എടുത്തിട്ടുണ്ടായിരുന്നതുകൊണ്ട് (ആഫ്രിക്കയിലേക്കു കടക്കാൻ പാസ്‌പോർട്ട്, വിസ എന്നിവയേക്കാളും പ്രധാനം മഞ്ഞപ്പനിക്കു കുത്തിവെപ്പെടുത്ത രേഖയായിരുന്നു. അതിനും നിറം മഞ്ഞ.) അത്ര പേടി തോന്നിയില്ല.

മാസായ് മാരാ ദേശീയ വനോദ്യാനത്തിലെ കാഴ്ച

ടെന്റിൽ അപരിചിതനായിരുന്നു പങ്കാളി. ഏതു നാട്ടുകാരനാണെന്നൊന്നും നോക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. ആഫ്രിക്കയിലെ കാടിനരികിൽ ഒറ്റയ്ക്ക് ആരായാലെന്ത്, ആരും ഒരു കരുതൽ തന്നെ. എന്നാലും വൈകുന്നേരം ഇഴഞ്ഞുനീങ്ങുന്നതു പോലെ തോന്നി. ക്യാമ്പിന്റെ അരികുകൾ ഇരുട്ടിത്തുടങ്ങിയിരുന്നു. രാത്രിഭക്ഷണം കഴിഞ്ഞ് കിടന്ന് നേരത്തേയുണർന്നു സഫാരിക്കു പോകാൻ തയാറാവണമെന്ന് നിർദേശം വന്നു. കുളിമുറി എന്നാൽ കുളിക്കാൻ മാത്രമായുള്ള മുറിയായിരുന്നു. ശൗചാലയം ലോകത്തെ ഏറ്റവും സിംപിൾ. കാര്യം നടത്താൻ മാത്രമുള്ള സംവിധാനം. കുളിമുറിയിലാണ് ഏറ്റവും വലിയ കണ്ടുപിടിത്തം കണ്ടത്. ഒരു പ്ലാസ്റ്റിക്കു കുപ്പിയിൽ ഓട്ടയുണ്ടാക്കി വച്ചതായിരുന്നു ഷവർ. അതിലൊന്നും ആർക്കും പരാതി ഉണ്ടായിരുന്നില്ല. പരാതി ഒരു മിഡിൽ ക്ലാസ് ശീലമാണെന്നു തോന്നുന്നു.

കെനിയയിലേക്ക് ഭൂമുഖത്തെ മറ്റേതു രാജ്യത്തേക്കുമെന്ന പോലെ വെള്ളക്കാർ കടന്നുകയറിയെത്തിയതും കച്ചവടക്കണ്ണുകളോടെ തന്നെയായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി, പൊതുവേ അപരിഷ്‌കൃതമായ നാട്ടുമനുഷ്യരെ കണ്ണുരുട്ടി വിരട്ടി ചുളുവിൽ കൈക്കലാക്കാമെന്ന കണക്ക് എന്നാൽ, ആദ്യമേ തെറ്റുകയായിരുന്നു.

വനസമീപ മേഖലകളിലെ വിനോദസഞ്ചാരത്തിന്റെ രീതികൾ അങ്ങനെയാണ്. ആരും എ.സി മുറികളിലൊന്നും താമസിക്കണമെന്ന് സംഘാടകർക്ക്​ നിർബന്ധം ഉണ്ടാവില്ല. അവരൊരുക്കുന്ന സൗകര്യങ്ങൾക്കനുസരിച്ച് സഞ്ചാരികൾ മെരുങ്ങണം. സൗകര്യത്തിലേക്ക് ഉടൽ ചുരുക്കുന്ന ഒരു പ്രക്രിയ ആണത്.
അതിലൊന്നുമായിരുന്നില്ല എനിക്കു ചെറിയ സങ്കടം തോന്നിത്തുടങ്ങിയിരുന്നത്. അറിയാത്ത കാടിന്റെ മുറ്റത്തിരുന്ന്, കേട്ടാൽ ആരും മനസിലാക്കാൻ ചുറ്റുമുണ്ടാവില്ലെന്ന ധൈര്യത്തോടെ ഞാൻ മലയാളത്തിൽ ഉറക്കെ ആത്മഗതം ചെയ്തു: ""എന്റെ കാട്ടുമുത്തപ്പാ, ഈ കാനനവിജനതയിൽ എനിക്ക് ഒരു തുള്ളി നരകതീർത്ഥമിറ്റിച്ചു തരാൻ ആരുമുണ്ടാവില്ലേ ഇവിടെ?'' വി.കെ.എന്നിന്റെ പ്രസിദ്ധമായ ആ രണ്ടുവരി അപ്പോൾ ഓർക്കുകയും ചെയ്തു: ‘‘ആരവിടെ?'' ‘‘ആരുമില്ല.''

എന്നാൽ എന്റെ ചോദ്യത്തിന് മറുപടിയായി ആരോ ഉണ്ടായിരുന്നു. ഇരുട്ടിലേക്ക് തലപൂഴ്ത്തിത്തുടങ്ങിയ ടെന്റുകളൊന്നു മിണ്ടി. അതും സ്വന്തം മലയാളത്തിൽ.‘‘കയറിപ്പോര്, അകത്തേക്ക്.''
ഒച്ചവച്ച ടെന്റിനകത്തേക്കു ഞാൻ തലയിട്ടു. അവിടെ ലഹരിയുടെ നിറഗർഭിണിയായ ഒരു കുപ്പിയെ താലോലിച്ച് സാത്വികനായ ഒരു മലയാളി ഇരിക്കുന്നു. തിരുവനന്തപുരത്തു നിന്നുള്ള സന്നദ്ധസംഘടനാപ്രവർത്തകനാണ്. വേൾഡ് സോഷ്യൽ ഫോറത്തിനു വന്നതുതന്നെ. സർവോപരി സഹൃദയനാണ്. കുറഞ്ഞ സഹൃദയത്വം കൊണ്ടൊന്നും ആ ആഫ്രിക്കൻ രാത്രിയെ അത്ര കാൽപ്പനികമാക്കാൻ കഴിയില്ല തന്നെ. പിന്നെ മണിക്കൂറുകൾക്കു മേൽ മലയാളം നിറഞ്ഞുപതഞ്ഞതൊക്കെയും കാട്ടുമുത്തപ്പൻ കേട്ടുകൊണ്ടിരിക്കുകയായിരിക്കണം.

തുറന്ന കാട് എന്ന കാഴ്ചബംഗ്ലാവ്

ആഫ്രിക്കയുടെ നാഡിമിടിപ്പ് തൊട്ടറിയുന്ന കെനിയയിലേക്ക് ഭൂമുഖത്തെ മറ്റേതു രാജ്യത്തേക്കുമെന്ന പോലെ വെള്ളക്കാർ കടന്നുകയറിയെത്തിയതും കച്ചവടക്കണ്ണുകളോടെ തന്നെയായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി, പൊതുവേ അപരിഷ്‌കൃതമായ നാട്ടുമനുഷ്യരെ കണ്ണുരുട്ടി വിരട്ടി ചുളുവിൽ കൈക്കലാക്കാമെന്ന കണക്ക് എന്നാൽ, ആദ്യമേ തെറ്റുകയായിരുന്നു.

സിംഹങ്ങളുടെ ശ്വാസം. അത്രയും അടുത്ത് മൃഗവാസനകളെ അനുഭവിക്കാൻ പോന്ന മറ്റൊരു സ്ഥലം പിന്നെ മൃഗശാലകൾ മാത്രം.

ഇന്ത്യയിൽ അഹിംസയായിരുന്നു അവർക്കെതിരെ ഉയർത്തപ്പെട്ട ആയുധമെങ്കിൽ, കെനിയയിൽ അത് തീയും ചോരയും തുപ്പുന്ന ആയുധങ്ങളായിരുന്നു. ബ്രിട്ടനെ അത്രമേൽ ബാധ്യതപ്പെടുത്തിയ മറ്റൊരു ജനത ഭൂമുഖത്തുണ്ടായിരുന്നില്ല.

മാസായ് മാരാ ദേശീയ വനോദ്യാനത്തിന് അധിമൊന്നും പ്രായമായിട്ടില്ല. ബ്രിട്ടീഷ് കോളണിയിൽ നിന്ന് കെനിയ ഔദ്യോഗികമായി വിട്ടുമാറുന്നതിന് തൊട്ടുമുന്നേയാണ് വെള്ളക്കാരുടെ മൃഗയാവിനോദങ്ങൾക്കുള്ള കേന്ദ്രമായി മാരായിൽ ഒരു റിസർവ് (സംരക്ഷിതപ്രദേശം) എന്ന നിലയിൽ നിലവിൽ വരുന്നത്. 520 ചതുരശ്ര കിലോമീറ്റർ മാത്രമായിരുന്നു വിസ്തൃതി. അത് പിന്നീട് 1820 ചതുരശ്ര കിലോമീറ്റർ കൂടി നീട്ടി. എന്നാൽ ഈ മേഖലയെ ദേശീയ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുന്നത് 1974 ൽ മാത്രമായിരുന്നു. കുറച്ചു സ്ഥലം തദ്ദേശീയ ഗോത്രങ്ങൾക്ക് തിരിച്ചുകൊടുത്ത് 1984ൽ 1500 ചതുരശ്ര കിലോമീറ്റർ ആയി കുറവുചെയ്തു.

ലോകത്തെ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ആഫ്രിക്കൻ സഫാരി തന്നെയാണ് തൻസാനിയയ്ക്ക് അതിരിടുന്ന കെനിയയിലെ മാരായിൽ. അത്തരമൊരു മൃഗോദ്യാനത്തിനു വേണ്ടി, അവസാന ആവാസവ്യവസ്ഥയിൽ നിന്നുപോലും കുടിയിറക്കപ്പെട്ട മാസായ് ഗോത്രത്തിന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. (എന്തൊരു പ്രഹസനമാണ്, ചരിത്രത്തിന്റെ.) - മാസായ് മാരാ ദേശീയോദ്യാനം.

പുലിയെ കാണാൻ അതിന്റെ മടയിൽ ചെല്ലണമെന്നു പറയാറുള്ളതിനെ യാഥാർത്ഥ്യമാക്കുകയാണ് ഈ ദേശീയോദ്യാനം. അതുകൊണ്ടുതന്നെ ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ വന്നുപോവുന്നത്. ഇപ്പോൾ ഞാനും അതിലൊരാളായി മാറുകയായിരുന്നു.
സിംഹങ്ങളും പുലികളും ആനയും വരയൻകുതിരകളും... അങ്ങനെ കാടു കാണാൻ പോകുന്ന ഏതു സഞ്ചാരിയുടെയും കണ്ണിൽ നിറഞ്ഞു നിൽക്കുന്ന മൃഗക്കൂട്ടങ്ങളുടെ വൈവിധ്യം ചുറ്റിലുമുണ്ട് എന്ന തിരിച്ചറിവാണ് മാസായ് മാരാ. ഉദ്യാനപാലകർ തയാറാക്കി നിർത്തിയിരിക്കുന്ന സഫാരി ജീപ്പുകളിൽ പുലിമടയോളം എത്തിച്ചേരാവുന്നതേയുള്ളൂ. സിംഹങ്ങളുടെ ശ്വാസം. അത്രയും അടുത്ത് മൃഗവാസനകളെ അനുഭവിക്കാൻ പോന്ന മറ്റൊരു സ്ഥലം പിന്നെ മൃഗശാലകൾ മാത്രം. എന്നാൽ അവിടെ കാണിക്കും മെരുങ്ങിത്തുടങ്ങുന്ന കാട്ടുമൃഗത്തിനും ഇടയിൽ കമ്പിയഴികൾ കവാത്തു നിൽക്കും. മാസായ് മാരാ ഉദ്യാനത്തിൽ അതൊന്നുമില്ല. പുലിക്കും സിംഹത്തിനും മനുഷ്യനെ കാണുമ്പോഴുള്ള മുരൾച്ചയോ ആട്ടിയോടിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യേണ്ടവനാണെന്ന ഉൾത്തോന്നലുകളോ ഇല്ല. അവരെ കാലം അത്രയും മെരുക്കിയിരിക്കുന്നു. അല്ലെങ്കിൽ അവ മനുഷ്യന്റെ, ഒരു ജന്തുവെന്ന നിലയിലുള്ള കഴിവുകേടിനെ നന്നായി മനസിലാക്കിയിരിക്കുന്നു.

എറിഞ്ഞുകിട്ടിയ കാളത്തുട കടിച്ചെടുത്ത് പുള്ളിപ്പുലി മരത്തിൽ കയറിയപ്പോൾ

കാടിന്റെ വിജനതയിൽ, മൃഗകാമത്തിന്റെ സ്വച്ഛന്ദതയിൽ മാത്രം ഇണയിലേക്ക് അമരുന്ന പതിവുപോലും മറന്ന ഒരു ആൺസിംഹത്തെ കണ്ടു. ചുറ്റിലും കൂടിയിരിക്കുന്ന മനുഷ്യന്റെ പരകാമക്കണ്ണുകളിലേക്ക് അതു നോക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, സിംഹി ഇടയ്ക്കു സഞ്ചാരികളുടെ നേർക്കു കണ്ണുതുറിച്ചു. ഇതൊരു അപൂർവകാഴ്ചയായിരുന്നുവെന്നു ഗൈഡ് പറയുന്നുണ്ടായിരുന്നു. ഒരു ഇലയുടെ പോലും മറയില്ലാതെ ഇങ്ങനെയൊന്ന്...ഏതൊക്കെയോ ഭാഷകളിൽ ശബ്ദമുണ്ടാക്കുന്ന മനുഷ്യർക്കു മുന്നിൽ പതിഞ്ഞിരുന്നു സിംഹി മൃഗക്കഴപ്പിന്റേതായ രതിമുഴക്കങ്ങളുടെ തിടുക്കത്തിലായിരുന്നു.

വിശക്കുമ്പോൾ മാത്രം ഇരതേടിയിരുന്ന, ഞരമ്പിൽ കാട്ടുതീയാളുമ്പോൾ മാത്രം ഇണതേടിയിരുന്ന മൃഗപതിവുകൾ പലതും അപ്പോഴേക്കും അഴിച്ചുമാറ്റപ്പെട്ടുതുടങ്ങിയിരുന്നു. കൃത്യമായ ഇടവേളകളിൽ വനപാലകർ നൽകുന്ന പച്ചയിറച്ചിയുടെ ചോരയിറ്റാത്ത ചുരിലേക്ക് അവർ മുഖം പൂഴ്ത്തി. തനിക്ക് എറിഞ്ഞുകിട്ടിയ കാളത്തുടയുടെ മുറ്റ് കടിച്ചെടുത്ത് പുള്ളിപ്പുലികളിലൊന്ന് അതിന്റെ പതിവുചിട്ട മറന്നില്ല. നേരെ അടുത്തുള്ള മരക്കൊമ്പിലേക്ക് അതിന്റെ സ്ഥാനം മായ്ച്ച് അടയാളപ്പെടുത്തി. ചീറ്റകളിലൊന്ന് ഉടലിൽ അതിന്റെ ഏറ്റവും വലിയ വേഗം നിറച്ചു. വരയൻകുതിരക്കൂട്ടത്തിൽ, എന്തോ പേടിപ്പെട്ടെന്ന പോലെ, കാലുകളിൽ വന്യമായ തിടുക്കം വിറകൊണ്ടു.

ആഫ്രിക്കയുടെ എല്ലാ പൊരുത്തക്കേടുകളും ജനിച്ചയന്നുതൊട്ടുകാണുന്ന ഡ്രൈവർ ഉറക്കെ ചിരിച്ചു. ഇത്രയും സന്തോഷമുള്ള, മനസിനെ അയച്ചുവിട്ട് ഉടലിനെ സ്വതന്ത്രമാക്കാൻ സാധിക്കുന്ന മനുഷ്യരെ ആഫ്രിക്കയിലേ കാണാൻ കഴിയൂ

വന്യമൃഗങ്ങളെ സാധാരണ ദേശീയോദ്യാനങ്ങളിൽ കാണാൻ പോയാൽ അത്യപൂർവമായ ഭാഗ്യം ഒന്നു കൂടെയുണ്ടെങ്കിൽ മാത്രം സാധിക്കാവുന്ന കാഴ്ചകളായിരുന്നു ചുറ്റിലും. സാധാരണ എൺപതു ഡോളർ വരെ മുടക്കിയാൽ മാത്രം സാധിക്കുന്ന അപൂർവതയായിരുന്നു അത്. വേൾഡ് സോഷ്യൽ ഫോറം ഉച്ചകോടി കാരണം ലഭിച്ച ഡിസ്‌കൗണ്ട് കൂപ്പണിൽ എന്നാൽ അത്രയൊന്നും മുടക്കാതെ തന്നെ എനിക്കും ഈ അപൂർവ്വത സ്വന്തമാക്കാൻ കഴിഞ്ഞു.
തിരിച്ചുവരുമ്പോൾ, കൂടെ നയ്‌റോബിയിൽ നിന്ന് പിടിച്ചുവന്ന വാടകക്കാറിന്റെ ഡ്രൈവർ ചോദിച്ചു; ‘‘എന്തു കണ്ടു?’’ ‘‘എന്തൊക്കെ കണ്ടില്ല എന്നല്ലേ ചോദിക്കേണ്ടിയിരുന്നത്?'' പങ്കുയാത്രക്കാരിലാരോ തിരിച്ചുചോദിച്ചു.‘‘ഈ മൃഗങ്ങളെ കാണാനാണോ ഇത്രയും ദൂരം പോന്നത്?'' ‘‘മൃഗങ്ങൾ അത്ര മോശപ്പെട്ട കൂട്ടരൊന്നുമല്ല.''

ആഫ്രിക്കയുടെ എല്ലാ പൊരുത്തക്കേടുകളും ജനിച്ചയന്നുതൊട്ടുകാണുന്ന ഡ്രൈവർ ഉറക്കെ ചിരിച്ചു. ഇത്രയും സന്തോഷമുള്ള, മനസിനെ അയച്ചുവിട്ട് ഉടലിനെ സ്വതന്ത്രമാക്കാൻ സാധിക്കുന്ന മനുഷ്യരെ ആഫ്രിക്കയിലേ കാണാൻ കഴിയൂ. നാലുനാൾ മുമ്പു വിമാനത്താവളത്തിൽ നിന്ന് എന്നെ പൊക്കിയെടുത്ത ഡ്രൈവറും ഓരോ മറുപടിക്കും അയാളെ കുടഞ്ഞിട്ടു ചിരിച്ചു. ഏതു മുറിവിനെയും ഇങ്ങനെ ചിരിയിൽ ഉണക്കാൻ കഴിയുന്ന ജൈവവാസന എന്താണെന്ന് അറിയണമെങ്കിൽ അവരുടെ നിലനിൽപ്പിന്റെ ജാതകം നോക്കേണ്ടതുണ്ട് എന്നു കൂടി പറയുന്നുണ്ടായിരിക്കും അവരുടെ ചിരി.

അടിച്ചമർത്തപ്പെട്ടവന്റെ കാഴ്‌ചോദ്യാനം

മാസായ് മാരാ ദേശീയ ഉദ്യാനം എന്ന പേരുണ്ടെങ്കിലും മാസായ് ഗോത്രത്തിന്റെതായ ഒരു അടയാളവും അവിടെ ഇല്ലായിരുന്നു. എന്നാലും കെനിയയുടെ ചരിത്രം തന്നെ മാസായ് ആദിമജനതയുടേതായിരുന്നു. തന്റെ ഭൂമിയിൽ നിന്ന്, തന്റെ സ്വത്വത്തിൽ നിന്ന്, തന്റെ അസ്തിത്വങ്ങളിൽ നിന്ന്, തന്റെ നാടിന്റെ ചരിത്രത്തിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവരായിരുന്നു മാസായ് ഗോത്രം.

മാസായ്​ ഗോത്രജീവിതക്കാഴ്​ച

ചരിത്രത്തിൽ നിന്ന് പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട മാസായ് ഗോത്രത്തിന്റെ ശേഷിപ്പുകൾ തന്നെയായിരുന്നു മാസായ് മാരാ ദേശീയ ഉദ്യാനത്തിലേക്കെന്നു പറഞ്ഞു പുറപ്പെട്ടുപോയ എനിക്കു കാണേണ്ടിയിരുന്നതും. അതിനുശേഷം, അത്തരമൊരു യാത്ര ആൻഡമാനിലെ ജാരവ ആദിമവാസികളെ തേടിയുള്ളതായിരുന്നു.

മാസായ് എന്ന സ്വന്തം ജനത

സ്വന്തം ജനങ്ങൾ എന്നാണ് മാസായ് വാക്കിന്റെ ഏകദേശ അർത്ഥമെങ്കിലും മാസായ് എന്നാൽ ധൈര്യത്തിന്റെയും നെഞ്ചൂക്കിന്റെയും പര്യായമാണ്. ഈ നെഞ്ചൂക്ക് തന്നെയാണ് വെള്ളക്കാരായ ഇംഗ്ലീഷുകാരെ ചൊടിപ്പിച്ചത്. കെനിയയുടെയും തൻസാനിയയുടെയും വടക്കൻ ഭാഗങ്ങളിൽ കന്നുകാലി വളർത്തലും അത്യാവശ്യം കാർഷികവൃത്തിയുമായി കഴിഞ്ഞിരുന്ന താന്തോന്നി വർഗക്കാരായിരുന്നു അവർ. ഇടങ്ങളിൽ നിന്ന് ഇടങ്ങളിലേക്ക് അവർ ഓരോ ഇടവേളയിലും സ്വയം പറിച്ചുനടുകയായിരുന്നു.

കെനിയയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും തൻസാനിയയുടെ വടക്കൻ ഭാഗത്തുമായി ഏതാണ്ടെല്ലാ സ്ഥലങ്ങളും അവർക്കായി സൃഷ്ടിക്കപ്പെട്ടതാണെന്ന് അവർ വിശ്വസിച്ചു. ഭൂമിക്കു മുകളിലെ ഏതുകന്നുകാലിയും തന്റേതാണെന്നു മാസായ് വിചാരപ്പെടലോടെ അവകാശപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ മാസായ് ഗോത്രമേഖല കടലുകളും കാടുകളും തൊടുംവരെ നീണ്ടു. കെനിയയുടെ ഏതാണ്ട് മുഴുവനായും തൻസാനിയയുടെ പകുതിയും വരെ.

മാസായ്​ ഗോത്രവംശജർ

അവർക്കു മുന്നിലുള്ള ഭൂമി മുഴുവൻ അവരുടേതായിരുന്നു. അതിലെ പച്ചപ്പും മൃഗസമ്പത്തും അവർക്കു മാത്രമായി. വേട്ടയിൽ കണിശതയും വേഗവും അവർ കൈക്കൊണ്ടു. വേട്ടമൃഗങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. അത് സ്വന്തം കൂട്ടങ്ങൾക്കിടയിലും മറ്റു ഗോത്രങ്ങളിലേക്കും കൈവിട്ടു. കൊണ്ടും കൊടുത്തും ജയിച്ചും തോറ്റും ചോരയും ഉപ്പും വിയർത്തും അവർ നിലനിന്നു. മണ്ണിലും പെണ്ണിലും ഒരു വിലക്കും മാസായ് ഏട്ടിലോ മനസിലോ എഴുതിയിട്ടില്ല. അവർ സ്വന്തം സ്വാതന്ത്ര്യങ്ങളും സ്വന്തം കാമവും സന്തോഷവും ഉന്മാദവും പങ്കിട്ടെടുത്തു. കൂടുതൽ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി വിശേഷാവസരങ്ങളിൽ മൃഗച്ചോര കുടിച്ചു. വേഷത്തിലും മെയ് മിനുക്കലിലും നിറങ്ങൾ വാരിയണിഞ്ഞു. പരമ്പരാഗതമായ എന്തിനെയും ജീവശ്വാസം പോലെ കൊണ്ടുനടന്നു.

അധികാരത്തിന്റെ ചോരച്ചാലുകൾ

ഈ വിശാലതയിലേക്കാണ് വെള്ളക്കാർ കടന്നെത്തുന്നത്.
ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി എന്ന പേരിൽ, വെള്ളക്കാരായ കുടിയേറ്റക്കാരുടെ വേഷത്തിൽ, യൂറോപ്യൻ അധിനിവേശത്തിന്റെ പുതിയ വിത്തുകളും കൃഷിക്കോപ്പുകളുടെയും ബലത്തിൽ, ആയുധങ്ങളുടെ ഊറ്റത്തിൽ. വിശാലമായ ആഫ്രിക്കൻ സമ്പന്നതയുടെ ആഴങ്ങൾ അളക്കാൻ അവർക്കു കാലതാമസമുണ്ടായില്ല. ഉഗാണ്ടൻ റയിൽവേയിലൂടെ ആഫ്രിക്കയെ മുഴുവൻ കൈപ്പിടിയിലൊതുക്കാനായിരുന്നു അവരുടെ മനക്കണക്ക്.

വെള്ളക്കാരന്റെ കൈപ്പിടിയിൽ നിന്ന് പുറത്തുവന്നിട്ടും കുടിയൊഴിക്കപ്പെടലുകളും ആട്ടിയോടിക്കലും തുടർന്നുകൊണ്ടിരുന്നു. മുമ്പ്, കൊളോണിയൽ കൃഷിക്കും ഖനനത്തിനും വേണ്ടിയായിരുന്നെങ്കിൽ, സ്വാതന്ത്ര്യാനന്തര കാലത്ത് അത് വികസനത്തിന്റെയും സംരക്ഷിത വനോദ്യാനങ്ങളുടെയും പേരിൽ.

ഇതിന് കണ്ണിൽ കരടായത് മാസായ് അടക്കമുള്ള ആഫ്രിക്കൻ ആദിമനിവാസികളായിരുന്നു. കൂടുതലും മാസായ്. കിക്കുയു, മേരു, എംബു, കംപ ഗോത്രങ്ങളെയും വെള്ളക്കാർ നോട്ടമിട്ടു. ഈ ഗോത്രജനതകളെല്ലാം ചേർന്ന് ആയുധമേന്തിയ കെനിയ ലാൻഡ് ആൻഡ് ഫ്രീഡം ആർമിയായിരുന്നു വെള്ളക്കാർക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നത്. മൗ മൗ പോരാട്ടങ്ങൾ എന്നറിയപ്പെട്ട ആയുധപ്പോരിലൂടെ ഒഴുകിയ ചോരയേക്കാൾ അധികമൊന്നും മാരാ നദിയിലൂടെ ഒഴുകിയിട്ടില്ല.

ഏറ്റവും കൂടുതൽ സ്വന്തം ഇടങ്ങൾ പിടിച്ചെടുക്കപ്പെട്ടത് മാസായ് ഗോത്രത്തിൽ നിന്നായിരുന്നു. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടതും മറ്റാരുമല്ല. അവരെ കെനിയയുടെ രാജസ്ഥലികളിൽ നിന്ന് ദൂരേക്കുദൂരെ മാറ്റിനിർത്തി. മാസായ് മാരാ എന്ന മാസായ് ഇടങ്ങളിൽ നിന്നാണ് അവരെ വെള്ളക്കാരന്റെ ചരിത്രം കുടിയൊഴിച്ചത്. ആഫ്രിക്കയുടെ ഏറ്റവും വലിയ മുറിവാണ് മാസായ് ഗോത്രം. ഇന്നും, വെള്ളക്കാരന്റെ കൈപ്പിടിയിൽ നിന്ന് പുറത്തുവന്നിട്ടും കുടിയൊഴിക്കപ്പെടലുകളും ആട്ടിയോടിക്കലും തുടർന്നുകൊണ്ടിരുന്നു. മുമ്പ്, കൊളോണിയൽ കൃഷിക്കും ഖനനത്തിനും വേണ്ടിയായിരുന്നെങ്കിൽ, സ്വാതന്ത്ര്യാനന്തര കാലത്ത് അത് വികസനത്തിന്റെയും സംരക്ഷിത വനോദ്യാനങ്ങളുടെയും പേരിൽ.

വ്യാഖ്യാനം മാത്രമേ മാറിയിരുന്നുള്ളൂ. ഓരോ തവണയും മാസായ് അവന്റെ ഇടങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടുകൊണ്ടിരുന്നു.
ഇന്ന് അവരുടെ ചുരുങ്ങിപ്പോയ ഇടങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കുന്ന മാസായ് മനുഷ്യരെ കാണാൻ കഴിഞ്ഞു. ചോരയ്ക്കു ചോര, വാക്കിനു തോക്ക് എന്ന വേഷം അവർ അഴിച്ചുവച്ചിരിക്കുന്നു. പരിമിത സൗകര്യങ്ങളിൽ അവരുണ്ട്. അവരുടെ സന്തോഷങ്ങളും ആഘോഷങ്ങളുമുണ്ട്. തങ്ങളെ പടിയിറക്കിവിട്ട നയ്‌റോബി രാജസ്ഥലികളിലേക്ക് അവർക്കു പോകാം. എന്നാലും മുഖ്യധാരയിലേക്ക് അവർക്ക് എളുപ്പം കടന്നുചേരാനാവില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കുന്നു. തൊലിപ്പുറത്തെ കറുപ്പ് സാമ്പത്തികവും സാമൂഹ്യവുമായ വേർപെടുത്തലിന് ആക്കം കൂട്ടിയിട്ടുണ്ട്.

ചോരയുടെയും മരണത്തിന്റെയും ചരിത്രം അവർക്ക് ഒരിക്കലും ഒരു ബാധ്യതയായിരുന്നില്ല, മറിച്ച്, അത് ജീവിതത്തോടുള്ള ചേർത്തുപിടിക്കലായിരുന്നു.

പൊതുവേ ദരിദ്രരായ ആഫ്രിക്കക്കാരെ സൂക്ഷിക്കണമെന്നാണ് സഞ്ചാരികൾക്ക് കിട്ടുന്ന ആദ്യ മുന്നറിയിപ്പ്. ആഫ്രിക്കയുടെ മൊത്തം നടപ്പുരീതി അങ്ങനെയാണ്. പണത്തിനു വേണ്ടി അവർ എന്തുതന്നെ ചെയ്യില്ല. കെനിയൻ കറൻസിയായ ഷിലിങ് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയായിരുന്നു നേരിട്ടിരുന്നത്. നയ്‌റോബിയിൽ ഒരു ഡോളറിനും ഒരു ഷിലിങ്ങിനും ചായ കിട്ടും. അതേ തേയില, അതേ മധുരം. എന്നാലും രണ്ടു സമൂഹങ്ങളുടെ വ്യത്യാസം. എന്നാലും കെനിയ ആഘോഷങ്ങൾക്ക് ഒരു പഞ്ഞവും വരുത്തിയിരുന്നില്ല. കാമുകിയ്‌ക്കൊത്തു ബിയർ നുണയുന്ന യുവാവിന്റെ കൂടെ ഒരു മേശ പങ്കിട്ടിരുന്നു, ഒരു ബാറിൽ. അവിടെ ബിയറിനൊപ്പം യുവാവു കാമുകിയെയും നുണയുന്നുണ്ടായിരുന്നു. അതാണ് ജീവിതം എന്നു പറയുന്നത്. അല്ലാതെ ഇസ്തിരിയിട്ട പെരുമാറ്റങ്ങളല്ല.

ഊരുകളിൽ മാസായ് ജനത വീണ്ടും സന്തോഷത്തോടെ ആവോളം ചേർത്തുനിർത്തുന്നുണ്ടായിരുന്നു വീണ്ടും. ചോരയുടെയും മരണത്തിന്റെയും ചരിത്രം അവർക്ക് ഒരിക്കലും ഒരു ബാധ്യതയായിരുന്നില്ല, മറിച്ച്, അത് ജീവിതത്തോടുള്ള ചേർത്തുപിടിക്കലായിരുന്നു. ഗ്രാമങ്ങളിൽ, വിദേശികളോട് അവർ ഒരു അയിത്തവും കാണിച്ചില്ല. അവരുടെ സന്തോഷങ്ങളിലേക്കും കൂട്ടിരിപ്പുകളിലേക്കും ആഘോഷങ്ങളിലേക്കും അവർ എല്ലാവരെയും ക്ഷണിക്കുന്നു.
​മാസായ് മാരാ ചോരയുടെ ഫോസിലുകളാണെന്ന് ഓർമിപ്പിക്കുന്നു.▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments