എന്തിനായിരുന്നു മേരി വെസ്റ്റ്മാകോട്ട്? എന്തിനായിരുന്നു അഗതാ ക്രിസ്റ്റി?

ആദ്യ നോവലെഴുതുമ്പോൾ മോണോസിലബ, പിന്നീടൊരിക്കൽ കുറച്ചു ദിവസങ്ങൾ നീണ്ട അജ്ഞാത വാസത്തിൽ തെരേസ നീൽ. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും. എന്തിനായിരുന്നു അത് ?

"അമ്മ എഴുതിയ ആ ആറു നോവലുകളിലും നിറയെ പ്രണയം ആയിരുന്നു. കയ്പ്പും മധുരവും നിറഞ്ഞ പ്രണയം.' മേരി വെസ്റ്റ്മാകോട്ട് എന്ന എഴുത്തുകാരിയെ കുറിച്ച് മകൾ റോസലിൻഡാണ് ഇങ്ങനെ പറഞ്ഞത്. ആരാണീ മകൾ എന്ന് അറിയണമെങ്കിൽ അമ്മ ആരെന്ന് അന്വേഷിക്കണം. ആ അമ്മയാര് എന്ന് തേടിച്ചെന്നാൽ അപസർപ്പക കഥകളുടെ മറ്റൊരു ലോകമാണ് മുന്നിൽ തുറക്കുക.

ജയന്റ്‌സ് ബ്രഡ് (Giant's Bread)

ജയന്റ്‌സ് ബ്രഡ് (Giant's Bread) എന്ന നോവലുമായി 1930 ൽ രംഗത്തുവന്ന എഴുത്തുകാരിയാണ് മേരി വെസ്റ്റ്മാകോട്ട്. പിന്നീടിങ്ങോട്ട് 1956 വരെയുള്ള കാലത്ത് അഞ്ചു നോവലുകൾ കൂടി അവരുടേതായി പുറത്തു വന്നു. അൺഫിനിഷ്ഡ് പോർട്രൈറ്റ്‌സ്, ആബ്‌സെന്റ് ഇൻ ദി സ്പ്രിങ്, ദി റോസ് ആൻഡ് ദി യൂ ട്രീ, എ ഡോട്ടർ ഈസ് എ ഡോട്ടർ, ദി ബർഡൻ എന്നിവയായിരുന്നു അവ. ഇങ്ങനെ ഒന്നിന് പിറകേ മറ്റൊന്നായി ആറു നോവലുകൾ എഴുതിയ മേരി വെസ്റ്റ്മാകോട്ട് എന്ന പേരിനു പിന്നിൽ ഒളിഞ്ഞു നിന്നത് അതിന് വളരെ മുൻപേ തന്നെ "നിഗൂഢതകളുടെ റാണി' (Queen of Mystery) എന്നു പേരെടുത്ത ഒരു പ്രതിഭ ആയിരുന്നു. അത് മറ്റാരുമല്ല; ഒരുപാടു നിഗൂഢതകളുടെ ചുരുളഴിക്കുന്ന കഥകൾ പറഞ്ഞ എഴുത്തുകാരിയായ അഗതാ ക്രിസ്റ്റി തന്നെയായിരുന്നു.

കുറ്റാന്വേഷണ നോവൽ രംഗത്ത് 1920 മുതൽ എഴുപതുകളുടെ ആദ്യം വരെ നിറഞ്ഞു നിന്നിരുന്ന പേരാണ് അഗതാ ക്രിസ്റ്റിയുടേത്. ഇതിനിടയ്ക്കുള്ള 26 വർഷങ്ങളിൽ (1930 - 56) കുറ്റാന്വേഷണ നോവലുകൾക്ക് പുറമേ മേരി വെസ്റ്റ്മാകോട്ട് എന്ന പേരിൽ റൊമാന്റിക് നോവലുകളും എഴുതുകയായിരുന്നു അവർ.

എന്തിനായിരുന്നു അത് ?

ഈ എഴുത്തുകാരിയുടെ യഥാർത്ഥ ജീവിതം അന്വേഷിക്കുമ്പോൾ ആ ചോദ്യത്തിനുത്തരം കൂടുതൽ കെട്ടുപിണഞ്ഞ ഒരു കഥ പോലെയാകും. ദുരൂഹതകൾ സൃഷ്ടിക്കുകയും അതിനെക്കുറിച്ചു ഹെർക്യൂൾ പൊയ്റോട്ടിനെയും മിസ് മാർപ്പിളിനെയും കൊണ്ടൊക്കെ അന്വേഷിപ്പിക്കുകയുമൊക്കെ ആയിരുന്നല്ലോ അവരുടെ പ്ലോട്ടുകൾ. ഒറ്റ നോട്ടത്തിൽ തുമ്പു കിട്ടാത്ത ഒരു കുരുക്കിടുക, വായനക്കാരെ പരമാവധി ആശയക്കുഴപ്പത്തിൽ ആക്കുക, ഒടുവിൽ കൃത്യമായി ദാ ഇങ്ങനെ എന്നു നൂലറ്റം കണ്ടെത്തി ഓരോ കെട്ടായി അഴിച്ചു നേർരേഖയിലാക്കി അത്ഭുതപ്പെടുത്തുക. ഇതായിരുന്നല്ലോ അഗതാ ക്രിസ്റ്റിയുടെ എഴുത്തു രീതി.

തന്നെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ യഥാർത്ഥ ജീവിതത്തിലും അതേ രീതിയാണ് അവർ പരീക്ഷിച്ചത്. മേരി വെസ്റ്റ്മാകോട്ട് പോലുള്ള അപരനാമ ജീവിതങ്ങൾ അതിന്റെ ഭാഗമാണ്. മേരി എന്നത് അവരുടെ വിവാഹ പൂർവ നാമത്തിന്റെ ഭാഗവും വെസ്റ്റ്മാകോട്ട് എന്നത് കുടുംബത്തിലെ ഏതോ ഒരു ശാഖയിലെ പേരുമായിരുന്നു.

അഗതാ ക്രിസ്റ്റി എന്ന കുറ്റാന്വേഷക കഥാകാരി കുറച്ചുനാൾ മറ്റൊരു പേരിൽ സ്വയം മറഞ്ഞു നിന്ന് പ്രണയ നോവലുകൾ കൂടി എഴുതിയെന്നല്ലേ ഉള്ളൂ എന്ന് ജോസി വാഗമറ്റം - സി.വി. നിർമ്മല എന്ന രീതി വച്ച് ചിന്തിക്കാവുന്നതേയുള്ളൂ.

അഗതാ മേരി ക്ലാരിസ്സാ മില്ലർ എന്ന സ്ത്രീ, ആർച്ചി ബാൾഡ് ക്രിസ്റ്റി എന്ന പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു ജീവിക്കുന്ന കാലത്ത് ഭർത്താവിന്റെ ക്രിസ്റ്റി എന്ന വാലറ്റം കൂട്ടിച്ചേർത്ത് അഗതാ ക്രിസ്റ്റി എന്ന പേരിൽ കുറ്റാന്വേഷണ നോവലുകളെഴുതി പ്രശസ്തയാവുകയായിരുന്നു. ആർച്ചിക്ക് ഒപ്പമുള്ള ജീവിതത്തിനിടയിൽ 1926 ൽ മുപ്പത്തിയാറാം വയസ്സിൽ ഒരു ദിവസം അവരെ പൊടുന്നനെ കാണാതെയായി.

ആർച്ചി ക്രിസ്റ്റി, മേജർ ബാൾച്ചർ, ബേറ്റ്സ്, അഗത ക്രിസ്റ്റി

ആർച്ചിയും അവരും തമ്മിൽ അതിനു മുൻപേ സ്വരച്ചേർച്ച ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ആർച്ചിയുടെ കാമുകിയെച്ചൊല്ലിയുള്ള പിണക്കങ്ങൾ ഇരുവർക്കുമിടയിൽ പതിവായിരുന്നു. അതുകൊണ്ടു തന്നെ ഭാര്യയുടെ തിരോധാനത്തിൽ ആർച്ചി സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു. പതിനൊന്നു ദിവസങ്ങൾക്കു ശേഷം ഹാരോഗേറ്റിലെ ഒരു ഹോട്ടലിൽ താമസിച്ചു വരവേ അഗതയെ കണ്ടെത്താനായി. ആർച്ചിയുടെ കാമുകിയുടെ പേരായ നാൻസി നീൽ എന്നതിനോട് സാമ്യമുള്ള തെരേസാ നീൽ എന്ന കള്ളപ്പേരിലായിരുന്നു അവർ അവിടെ തങ്ങിയത്.

എന്തിനായിരുന്നു അത് ?

താൽക്കാലികമായുണ്ടാവുന്ന മറവിരോഗം എന്നൊരു വിശദീകരണത്തിൽ അഗത ആ ദിവസങ്ങളെ ഒതുക്കി നിർത്തി. പിന്നീട് ഇങ്ങോട്ടുള്ള കാലത്തും ആ വിഷയത്തിലുള്ള ചോദ്യങ്ങൾ അവർ ഒഴിവാക്കി.

ഇതേ പോലെ ഒരു പ്രശസ്തയായ എഴുത്തുകാരിയുടെ തിരോധാനവും ഭർത്താവിനെ പൊലീസ് സംശയിക്കുന്നതുമൊക്കെ ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഗോൺ ഗേൾ എന്ന സിനിമയിലും (2014) കാണാം. ഗിലിയൻ ഫ്‌ലിൻ എഴുതിയ "ഗോൺ ഗേൾ' എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് സിനിമ. അഗതാ ക്രിസ്റ്റിയുടെ ആരാധികയായ ഫ്‌ലിൻ ആ ജീവിതത്തെ ആധാരമാക്കി എന്ന് തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സാമ്യം മറച്ചുവയ്ക്കാവുന്നതല്ല.

1914 മുതൽ പതിന്നാലു വർഷം നീണ്ടുനിന്ന ആർച്ചി ബാൾഡ് ക്രിസ്റ്റിയുമായുള്ള വിവാഹ ജീവിതം അവസാനിക്കുമ്പോഴേക്കും അഗതാ ഏറെ പേരെടുത്തു കഴിഞ്ഞിരുന്നു എന്നതിനാൽ ആവാം ക്രിസ്റ്റി എന്ന ആ പേര് നിലനിർത്തിയത്.

അഗതാ ക്രിസ്റ്റി ആദ്യമെഴുതിയ നോവൽ "സ്‌നോഅപ്പോൺദ ഡസേർട്ട് 'ആണ്. റൊമാൻസ്

ദ മിസ്റ്റീരിയസ് അഫയർ അറ്റ് സ്‌റ്റൈൽസ്

നോവൽ വിഭാഗത്തിൽ പെടുത്താവുന്ന ഒന്നായിരുന്നു അത്. എന്നാൽ പല പ്രസാധകരും മടക്കി അയച്ചതിനാൽ അക്കാലത്ത് ആ നോവൽ പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയി. മോണോസിലബ എന്ന അപരനാമത്തിലാണ് അഗതാ ക്രിസ്റ്റി ആ നോവൽ എഴുതിയത്. ആദ്യ നോവൽ ശ്രമം പരാജയപ്പെട്ടതോടെ ആ പേര് അവർ ഉപേക്ഷിക്കുകയും ചെയ്തു. വായനക്കാരി എന്ന നിലയ്ക്ക് കുറ്റാന്വേഷണ നോവലുകൾ അഗതയെ കുറച്ചൊന്നുമല്ല ആകർഷിച്ചിരുന്നത്. വിൽക്കി കോളിൻസ്, ആർതർ കോനൻ ഡോയ്ൽ എന്നിവരുടെ ആരാധിക ആയിരുന്നു അഗത. ആദ്യ രചനയായ "സ്‌നോ അപ്പോൺ ദ ഡസേർട്ട്' പ്രസിദ്ധീകരിക്കാൻ പോലും ആയില്ല എന്നതിനാൽ അവർ മാറി ചിന്തിക്കാൻ നിർബന്ധിതയായി. കുറ്റാന്വേഷണം വിഷയമാക്കാൻ ഇതൊക്കെ കാരണമായി ഭവിക്കുകയും ചെയ്തു.

അഗതയുടേതായി ആദ്യം പ്രസിദ്ധീകരിച്ച നോവൽ ദ മിസ്റ്റീരിയസ് അഫയർ അറ്റ് സ്‌റ്റൈൽസ് ആണ് (1926ൽ). ഹെർക്യൂൾ പൊയ്‌റോട്ടിനെ ആദ്യമായി അവതരിപ്പിച്ച കുറ്റാന്വേഷണ നോവൽ ആണിത്. പിന്നീടിങ്ങോട്ട് "അപസർപ്പക റാണി' എന്ന പേര് ചാർത്തിക്കിട്ടാൻ തക്കവണ്ണമുള്ള എഴുത്തായിരുന്നു അവരുടേത്.

അഗതയുടെ ഉള്ളിൽ എന്നും ഒരു മോണോസിലബയും റൊമാന്റിക് നോവലിസ്റ്റുമൊക്കെ പുറത്തു ചാടാൻ വെമ്പി നിന്നിരുന്നു എന്നുവേണം കരുതാൻ. അതൃപ്തവും അപൂർണ്ണവുമായ കുടുംബ ജീവിതവും സ്വത്വാവിഷ്‌ക്കാരത്തിനുള്ള അടക്കി വയ്ക്കാനാകാത്ത ആഗ്രഹവും ഒക്കെ ചേർന്നപ്പോൾ മേരി വെസ്റ്റ്മാകോട്ട് എന്ന പേരിൽ ആ വ്യക്തിത്വം പുറത്തു വന്നു. ഒരു പക്ഷേ മാക്സ് മല്ലോവൻ എന്ന പുരാവസ്തു ഗവേഷകനെ വിവാഹം കഴിച്ചതോടെ (1930 ൽ) എഴുത്തിന്റെ രണ്ടാം ഭാവവും പുറത്തെടുക്കാനായതും ആവാം.

അഗതാ ക്രിസ്റ്റിക്കൊപ്പം ഭർത്താവ് മാക്‌സ് മാല്ലോവൻ

മേരി വെസ്റ്റ്മാകോട്ട് എന്ന പേരിൽ എഴുതിയ ആദ്യ നോവലായ ജയന്റ്‌സ് ബ്രഡ് വായിക്കുമ്പോൾ എഴുത്തുകാരിയുടെ ബാല്യകാല അനുഭവങ്ങൾ തന്നെ കേന്ദ്ര കഥാപാത്രമായ വെർനോൺ ഡയറിന്റെ കുട്ടിക്കാലത്തും കാണാനാകും. സംഗീതത്തിലുള്ള താല്പര്യമുൾപ്പടെ നോവലിലെ കുട്ടിക്കുമുണ്ട്.

അഗതയുടെ മകളായ റോസലിൻഡിന്റെ മകനും അഗതയുടെ ഇപ്പോഴുള്ള അനന്തരാവകാശിയുമായ മാത്യു പിച്ചാർഡ് പറയുന്നു, "1930ൽ എന്റെ അമ്മയ്ക്ക് ജെയന്റ്‌സ് ബ്രഡ് എന്ന പുസ്തകത്തിന്റെ ഒരു പതിപ്പ് കിട്ടി. മറിയ വെസ്റ്റ്മാകോട്ട് തന്നെ ഒപ്പിട്ട പതിപ്പ്. അന്ന് അമ്മയുൾപ്പടെ ആർക്കും അറിയാതിരുന്ന കാര്യമാണ് മേരി വെസ്റ്റാംകോട്ട് എന്നൊരാൾ ഇല്ല എന്നും അത് അഗത ക്രിസ്റ്റി തന്നെയാണ് എന്നതും.'

അഗത ക്രിസ്റ്റിയുടെ ചെറുപ്പകാലം

1934 ൽ ഇറങ്ങിയ അൺഫിനിഷ്ഡ് പോർട്രൈറ്റ് എന്ന രണ്ടാമത്തെ വെസ്റ്റ്മാകോട്ട് പുസ്തകം നാല്പതുകളിൽ എത്തിയ അഗതയുടെ ഓർമ്മക്കുറിപ്പുകൾ പോലെയാണ്. ജീവിതത്തിന്റെ അപൂർണഭാവം അവരുടെ മനസ്സിനെ മഥിച്ചിരുന്നു, നോവലിലെ നായികയെപ്പോലെ തന്നെ. വിവാഹ മോചനത്തോടെ ഒറ്റപെട്ടു പോകുന്ന സീലിയ എന്ന നായിക പോർട്രേറ്റുകൾ വരയ്ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടുകയും അയാളോട് തന്റെ പ്രശ്‌നങ്ങളും ആകുലതകളും തുറന്നു പറഞ്ഞു അതിൽ നിന്നൊക്കെ മുക്തയാവുകയും ചെയ്യുന്നുണ്ട്. ആർച്ചിയുമായുള്ള വിവാഹ മോചനത്തിന് ശേഷം മാക്‌സ് മല്ലൊവാനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു അഗത. തന്റെ പ്രശ്‌നങ്ങളൊക്കെ മാക്‌സുമായി പങ്കുവച്ചതിനെക്കുറിച്ച് അഗതയുടെ ജീവചരിത്രത്തിൽ പറയുന്നതും ഈ നോവലും ചേർത്തുവായിച്ചാൽ മതിയാകും എത്ര ആത്മകഥാംശം ഉണ്ടായിരുന്നു മേരി വെസ്റ്റ്മാക്കോട്ട് നോവലുകളിൽ എന്നറിയാൻ. എന്നാൽ കുറ്റാന്വേഷണ നോവലിസ്റ്റ് എന്ന നിലയ്ക്ക് അവർ എഴുതിയ ഒന്നിൽ പോലും ആത്മകഥാംശത്തിന്റെ തരിമ്പുപോലും ഇല്ല എന്നതും ശ്രദ്ധേയമാണ്.

അപസർപ്പക സാഹിത്യം രചിച്ചിരുന്ന സ്ത്രീകളെക്കുറിച്ചു മാർത്ത ഡുബോസും മാർഗരറ്റ് ക്ലാഡ്വെൽ തോമസും ചേർന്നെഴുതിയ"വിമെൻ ഓഫ് മിസ്ട്രി 'എന്ന പുസ്തകത്തിൽ അഗതയെക്കുറിച്ചു വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അൺ ഫിനിഷ്ഡ് പോർട്രൈറ്റ് എന്ന നോവലിലെ സീലിയയെ കുറിച്ച് "ഈ കഥാപാത്രത്തിലൂടെ അഗത തന്നെയാണ് സംസാരിക്കുന്നത്. നേരിട്ടുള്ള ഒരു തുറന്നു പറച്ചിലിലൂടെ അവരുടെ ആകുലതകൾ ഒഴിഞ്ഞു. മാക്‌സിനെ കൂടുതൽ സ്‌നേഹിക്കാനായി. റോസലിൻഡിനോടുള്ള പെരുമാറ്റവും സമാധാനം നിറഞ്ഞതായി' എന്ന് കാൾഡ്വെല്ലും ടുഡോസും പറയുന്നു.

അഗതാ ക്രിസ്റ്റിക്കൊപ്പം ഭർത്താവ് മാക്‌സ് മാല്ലോവൻ

"ജയന്റ്‌സ് ബ്രെഡ് ' എന്ന ആദ്യ നോവലിലും "അൺ ഫിനിഷ്ഡ് പോർട്രൈറ്റ്' എന്ന രണ്ടാമത്തെ നോവലിലും അഗതയുടെ ആ പഴയ തിരോധാനവുമായി ചേർത്തുവായിക്കാവുന്ന ചിലതുണ്ട്. അന്ന് അവർക്കുണ്ടായി എന്ന് പറയുന്നതു പോലെയുള്ള താത്കാലിക മറവി രോഗം ജയന്റ് ബ്രെഡിലെ കഥാപാത്രത്തിനും ഉണ്ട്.

ഗോൺ ഗേൾ എന്ന സിനിമയിൽ കാണുന്നതുപോലെ ആത്മഹത്യ ആ തിരോധാനത്തിന്റെ ലക്ഷ്യമായിരുന്നു എന്ന് സംശയം തോന്നും "അൺ ഫിനിഷ്ഡ് പോർട്രൈറ്റ്'വായിക്കുമ്പോൾ. (ആ സിനിമയിലെ നായിക ആത്മഹത്യ വേണ്ട എന്ന് പിന്നീട് തീരുമാനിക്കുന്നുമുണ്ട്.) അഗത ക്രിസ്റ്റി "ദി വുമൺ ആൻഡ് ഹെർ മിസ്റ്ററീസ് 'എന്ന പുസ്തകമെഴുതിയ ഗില്ലിയൻ ഗിലിന്റെ അഭിപ്രായത്തിൽ ഈ നോവൽ മതി അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നു എന്നതിനു സാക്ഷ്യം പറയാൻ. ഈ രണ്ടു നോവലുകളും കൂടെ ചേർത്ത് വായിക്കുമ്പോൾ സ്വന്തം തിരോധാനത്തിന് ന്യായീകരിക്കാവുന്ന ഒരു ലക്ഷ്യം തേടാൻ അഗത തന്നെ ശ്രമിക്കുകയായിരുന്നു എന്നും തോന്നാം.

മൂന്നാമതേത് ആബ്‌സെന്റ് ഇൻ ദി സ്പ്രിങ്. അതിനെക്കുറിച്ചു അഗതാ ക്രിസ്റ്റിയുടെ ആത്മകഥയിൽ പറയുന്നത് "എന്നെ പൂർണമായി തൃപ്തയാക്കിയ പുസ്തകം' എന്നാണ്. തന്റെ സ്വത്വം തിരിച്ചറിയാൻ ആകാതെ ഉഴലുന്ന നായികയെയാണ് ഈ പുസ്തകത്തിൽ കാണുന്നത്. മകളെ കാണാൻ ഒറ്റയ്ക്ക് യാത്രയാവുന്ന മധ്യവയസ്‌കയായ നായിക ബാഗ്ദാദിനടുത്തു അപരിചിതമായ ഏതോ ഒരിടത്തു ഒറ്റപ്പെട്ടു പോകുന്നു. കുടുംബത്തിലെ ഓരോ അംഗങ്ങളെയും അവർക്കു തന്നോടുള്ള ബന്ധത്തിന്റെ സത്യാവസ്ഥകളെയും ഒറ്റയ്ക്കായ നായികയുടെ ചിന്തകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. എങ്ങനെ എഴുതണം എന്ന് ആഗ്രഹിച്ചോ അങ്ങനെ എഴുതാൻ കഴിഞ്ഞ പുസ്തകം ആയിരുന്നു അതെന്നും അവർ പറയുന്നു. "ഒരു എഴുത്തുകാരിക്ക് കൈവരാവുന്ന ഏറ്റവും അഭിമാനകരമായ സന്തോഷം'- ഇതിൽപ്പരം എങ്ങനെയാണ് അവർ എഴുത്തിനെ വിശദമാക്കേണ്ടത്. "ആദ്യ അധ്യായം ഒരു കടലാസിലേക്ക് പകർത്തിയ ശേഷം ഞാൻ നേരെ അവസാന അധ്യായം എഴുതി. അതോടെ എനിക്ക് എങ്ങോട്ടാണ് എഴുതി എത്തേണ്ടത് എന്ന് ഒരു രൂപമായി. പിന്നെ തുടർച്ചയായി എഴുതിയ മൂന്നു ദിവസങ്ങൾ കൊണ്ട് ഞാൻ ആ നോവൽ പൂർത്തിയാക്കി' അഗത ആത്മകഥയിൽ പറയുന്നു.

അഗതാ ക്രിസ്റ്റി

മേരി വെസ്റ്റ്മാകോട്ട് എന്ന പേരിൽ പിന്നീട് എഴുതിയ മൂന്നു പുസ്തകങ്ങളും അവർക്കു വളരെ തൃപ്തിയേകി. ആദ്യ നോവലിറങ്ങി ഏതാണ്ട് ഇരുപത് വർഷത്തോളം അഗതയാണ് മേരി എന്ന് വായനക്കാർ അറിഞ്ഞിരുന്നില്ല. തിരിച്ചറിയാൻ അവർ ആഗ്രഹിച്ചിരുന്നുമില്ല. 1946 ൽ മിടുക്കനായ ഒരു പത്രപ്രവർത്തകൻ മേരി എന്ന പേരിനു പിന്നിലെ പ്രതിഭയെ കണ്ടെത്തുകയും "ആബ്‌സെന്റ് ഇൻ ദി സ്പ്രിങ് ' എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയ ഒരു അവലോകന കുറിപ്പിൽ ആ പേര് വെളിപ്പെടുത്തുകയും ചെയ്തു. ക്രമേണ അത് വായനക്കാരൊക്കെ അറിഞ്ഞു. "എനിക്കതിലുണ്ടായിരുന്ന രസത്തെ ഇല്ലാതെയാക്കി' എന്നാണു അഗത അതിനെക്കുറിച്ചു തന്റെ ലിറ്റററി ഏജന്റായ എഡ്മണ്ട് കോർക്കിനോട് പറഞ്ഞത്. താൻ ആണ് മേരി വെസ്റ്റ്മാകോട്ട് എന്ന വിവരം പുറത്തറിഞ്ഞത് രസംകൊല്ലി ആയി എന്നതു മാത്രമായിരുന്നിരിക്കില്ല ആഗതയെ അലട്ടിയത് എന്നാണ് മാർത്ത ഡുബോസ് പറയുന്നത്. തന്റെ പരിചയക്കാർക്ക് ഓരോ കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിൽ ആരെ പ്രതിനിധാനം ചെയ്യുന്നു എന്ന് തിരിച്ചറിയാനാകും എന്നുള്ളതും അവരെ അലട്ടിയിരിക്കാമത്രെ.

മേരി വെസ്റ്റ്മാകോട്ട് എന്ന എഴുത്തുകാരിയെ ഇഷ്ടപ്പെടുന്ന വായനക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ ആറു പുസ്തകങ്ങളും സാമാന്യം നല്ല രീതിയിൽ വിറ്റഴിക്കപ്പെട്ടു. ആ നോവലുകൾ റൊമാന്റിക് നോവൽ എന്ന ഗണത്തിൽ ആണ് പെട്ടിട്ടുള്ളത്. എന്നാൽ പൾപ്പ് ഫിക്ഷൻ എന്ന പേരിൽ മാറ്റി നിർത്തപ്പെടേണ്ട എഴുത്തല്ലതാനും. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഏറ്റവും തീവ്രമായ, ആത്മനാശം വരെ എത്താവുന്ന, ഭാവങ്ങളാണ് ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. സാധാരണ കാണുന്ന പല പ്രണയകഥകളും പോലെ ശുഭപര്യവസായികൾ ആയിരുന്നുമില്ല അവ. ആത്മാവിഷ്‌കാരങ്ങൾ ഉൾപ്പെടുന്ന ജീവിതഗന്ധിയായ എഴുത്താണ് അവയുടെ കരുത്ത്.

ചാൾസ് ഡിക്കൻസിന്റെ അനന്തര തലമുറകളിൽപ്പെട്ട, പ്രശസ്ത എഴുത്തുകാരി കൂടിയായ മോണിക്ക ഡിക്കൻസിന്റെ അഭിപ്രായത്തിൽ, "മേരി വെസ്റ്റ്മകോട്ടിന്റേതു വളരെ കൃത്യമായും യാഥാർത്ഥ്യ ബോധത്തോടെയും പ്രവർത്തിക്കുന്ന മനസ്സാണ്. എത്ര നൈപുണ്യമുള്ള എഴുത്താണോ അവരുടേത് അത്രയും മികച്ച ഇതിവൃത്തവും ആണ് അവരുടെ നോവലുകളിൽ.'

സമൂഹത്തിന്റെ നേർക്കുള്ള കാഴ്ചപ്പാടിലും വളരെ വ്യത്യസ്തത പുലർത്തുന്നുണ്ട് ഡിറ്റക്റ്റീവ് നോവലുകളും വെസ്റ്റ്മാകോട്ട് നോവലുകളും. കുറ്റാന്വേഷണ നോവലുകളിൽ കാഴ്ച്പ്പാടുകൾക്കും തത്വചിന്തകൾക്കും സ്ഥാനം കുറവായിരുന്നു. അത് തന്നെയാണ് ആ ശാഖയിൽ പതിവും. വെസ്റ്റ്മാകോട്ട് നോവലുകളിൽ സംഘർഷം അനുഭവിക്കുന്ന സ്ത്രീകളുടെ കാഴ്ചപ്പാടുകൾ ആണ് ദർശിക്കാനാവുക. അതിൽ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ ഉൾപ്പെടുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും അഗതയുടെ മനസ്സ് വെസ്റ്റ്മാകോട്ട് നായികമാരുടേതു പോലെ സംഘർഷഭരിതം ആയിരുന്നു.

സർഫിംഗിനിടെ അഗതാ ക്രിസ്റ്റി

അഗത ക്രിസ്റ്റി എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ബ്രിട്ടീഷ് വരേണ്യ കുലജാതയുടെ എല്ലാ ഭാവങ്ങളും പാരമ്പര്യവും ഉള്ള മധ്യ വയസ്‌കയായ, അവരുടെ പുസ്തകങ്ങളുടെ പുറം ചട്ടയിൽ കാണുന്നതുപോലെയുള്ള, ഒരു സ്ത്രീയെ ആണ്. എന്നാൽ അമേരിക്കൻ, ജർമൻ പാരമ്പര്യങ്ങൾ ഉള്ള ഒരു മധ്യവർത്തി കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് അഗതയുടെ വരവ്. മേരി വെസ്റ്റ്മാകോട്ട് നായികമാരുടേതിനോട് ആയിരുന്നു ആ വ്യക്തിത്വം കൂടുതൽ ചേർന്ന് നിന്നത്. യഥാർത്ഥ അഗതാ ക്രിസ്റ്റിയെ അറിയാൻ മേരി വെസ്റ്റ്മാകോട്ടിനെ വായിച്ചറിഞ്ഞേ മതിയാകൂ.

പേരും പെരുമയും ഏറെ നേടിക്കൊടുത്ത അഗതാ ക്രിസ്റ്റി എന്ന പേരിലെ അപസർപ്പക സാഹിത്യ രചന നിർബാധം തുടർന്നുകൊണ്ടിരുന്ന കാലഘട്ടത്തിൽ തന്നെയാണ് വെസ്റ്റ്മാകോട്ട് നോവലുകൾ എഴുതാൻ തുടങ്ങുന്നതും തുടർന്നതും. വരുമാനം കൂടുതൽ നേടിക്കൊടുക്കുന്നവ എന്നതു കൊണ്ട് പ്രസാധകർക്കും താല്പര്യം പൊയ്റോട്ടിലും മിസ് മാർപ്പിളിലും ഒക്കെത്തന്നെ ആയിരുന്നുതാനും. അറുപത്തിയാറു നോവലുകളും പതിന്നാലു ചെറുകഥാസമാഹാരങ്ങളും എന്നു പറയുന്നതിൽ നിന്ന് തന്നെ അറിയാം അവരുടെ ജനസമ്മതിയും പ്രസാധകരുടെ സാമ്പത്തിക താല്പര്യങ്ങളും ചേർന്നുപോയിരുന്നു എന്ന്. ഒന്നിനു പുറകെഒന്നായി നോവലുകൾ എഴുതിക്കൊണ്ടിരുന്ന തന്നെപ്പറ്റി അവർ തന്നെ അക്കാലത്തു പറഞ്ഞത് "ഒരു സോസേജ് മെഷീൻ, കുറ്റമറ്റ ഒരു സോസേജ് മെഷീൻ' എന്നാണ്. അഗതാ ക്രിസ്റ്റി എന്ന പേരിൽ എഴുതുക എന്നത് അവരിഷ്ടപ്പെട്ടിരുന്ന തൊഴിലും വെസ്റ്റ്മാകോട്ട് എന്ന പേരിലെ എഴുത്ത് അവരുടെ ആനന്ദവും ആയിരുന്നു.

ആദ്യ നോവലെഴുതുമ്പോൾ മോണോസിലബ, പിന്നീടൊരിക്കൽ കുറച്ചു ദിവസങ്ങൾ നീണ്ട അജ്ഞാത വാസത്തിൽ തെരേസ നീൽ. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും.

മൂന്നാമത്തെ പാരഗ്രാഫിന് ഒടുവിലത്തെ ചോദ്യം ഏഴാമത്തെ പാരഗ്രാഫിന് ശേഷം വീണ്ടും ഉന്നയിച്ചത് ആവർത്തിക്കട്ടെ.

എന്തിനായിരുന്നു അത് ?

അതിനുള്ള ഉത്തരത്തിലേക്ക് തന്നെയാണ് ഇതുവരെയുള്ള വായന എത്തി നിൽക്കുന്നത്. എഴുത്താനന്ദത്തിനും സ്വത്വാവിഷ്‌കാരത്തിനും തന്നെയായിരുന്നു മേരി വെസ്റ്റ്മാകോട്ട് എന്ന അപരനാമ ജീവിതം. ഇത് സ്വയം വ്യക്തമാക്കാതെ കൂടുതൽ വായനയിലൂടെയും പഠനങ്ങളിലൂടെയും വെസ്റ്റ്മാകോട്ടിനെയും അവരുടെ കഥാപാത്രങ്ങളെയും തിരിച്ചറിയുന്നവർക്ക്, പൂരിപ്പിക്കാനുള്ള സാധ്യതയായി അവർ വിട്ടുകൊടുത്തു. തെരേസ നീൽ എന്ന പേരും മോണോസിലബ എന്ന പേരും സ്വീകരിച്ചതിനുള്ള കാരണങ്ങൾ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളായി ബാക്കിയുണ്ടുതാനും. അത്രയൊക്കെ ദുരൂഹത ബാക്കി നിർത്തി പോകുന്നതിലാണല്ലോ ഒരു അപസർപ്പക നോവലിസ്റ്റിന്റെ ജീവിതകഥയിലെ ത്രില്ല്.

വിനീതാ വെള്ളിമനയുടെ ലേഖനം:

വെള്ളിത്തിരയുടെ കറുത്ത വശം

Comments