ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനചർച്ച നടക്കണം, ഇടപെടലിന് തയ്യാറെന്ന് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ. സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയ്യാറെന്ന് അമേരിക്ക.

News Desk

ലോകത്തെയാകമാനം ആശങ്കയിലാഴ്ത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിന് മറുപടിയായി മെയ് -7ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 തീവ്രവാദികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഈ ആക്രമണത്തിന് ശേഷം മൂന്ന് ദിവസമായി ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷവും ഏറ്റുമുട്ടലും തുടരുകയാണ്. നിയന്ത്രണരേഖയിൽ നിലവിൽ പാക് ഷെല്ലാക്രമണം തുടരുകയാണ്. ജനവാസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയെന്നും ഇന്ത്യൻ സൈന്യം ഈ ശ്രമങ്ങളെല്ലാം തടഞ്ഞുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷത്തിൻെറ വഴിയേ നീങ്ങിത്തുടങ്ങിയപ്പോൾ തന്നെ ലോകരാജ്യങ്ങൾ മേഖലയിൽ സമാധാനം നിലനിൽക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻേറാണിയോ ഗ്യുട്ടെറസ് വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും വിശാല അർത്ഥത്തിൽ സമാധാനം മുൻനിർത്തി ചിന്തിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ സംയമനം പാലിക്കാൻ ഇരുരാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നതായി റഷ്യ വ്യക്തമാക്കി. ഏറെക്കാലം നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലിൽ നിന്ന് ആർക്കും ഒന്നും നേടാനില്ല. ഇരുരാജ്യങ്ങളും വലിയ സൈനിക ശക്തികളാണ്, അതുകൊണ്ട് സംയമനം പാലിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ലോകസമാധാനത്തിനും മേഖലയിലെ സാമാധാനത്തിനും ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കുകയും സംഘർഷങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യണമെന്ന് യുഎഇയും ആവശ്യപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ മധ്യസ്ഥ ചർച്ചകൾക്ക് ഇനി ആര് മുൻകൈ എടുക്കുമെന്നതാണ് സമാധാനകാംക്ഷികൾ പ്രത്യാശയോടെ കാത്തിരിക്കുന്നത്. നേരത്തെ പലപ്പോഴും ഇന്ത്യ - പാകിസ്ഥാൻ സംഘർഷഘട്ടങ്ങളിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ പ്രതികരണം. ഇരുരാജ്യങ്ങളും കാലങ്ങളായി സംഘർഷത്തിലാണെന്നും വൈകാതെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താൽപര്യമില്ലെന്നാണ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. “ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഒരുതരത്തിലും ഇടപെടില്ല. അത് ഞങ്ങളുടെ വിഷയമല്ല,” വാൻസ് പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുടെ പുതിയ നിലപാട് പ്രത്യാശയ്ക്ക് വകനൽകുന്നതാണ്.

Read More: സംഘർഷങ്ങളിൽ നിന്ന് സമാധാനത്തിലേക്കുള്ള ദൂരം, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇനിയെന്ത്?

സമാധാന സാധ്യതകൾ

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടലിൽ നിന്ന് എത്രയും പെട്ടെന്ന് പിൻമാറണമെന്ന് ഇന്ത്യയിൽ സന്ദർശനം നടത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ ഇറാന് താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മേഖലയിൽ സമാധാനം പുലരണമെന്നും സാമ്പത്തിക സഹകരണം വർധിപ്പിക്കണമെന്നുമാണ് ഇറാൻെറ നിലപാട്.

സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കയും ചൈനയും പ്രശ്നപരിഹാരത്തിന് ശ്രമം നടത്താനുള്ള സന്നദ്ധത അറിയിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും സൈനിക സംഘർഷം തുടരരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ എന്നിവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ തെറ്റിദ്ധാരണ ഒഴിവാക്കാൻ നേരിട്ട് ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ആശയവിനിമയം നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് G-7 രാജ്യങ്ങളും ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ബെയ്ജിങ് അറിയിച്ചു. സമാധാനം പുനസ്ഥാപിക്കാുന്നതിന് ഇരുരാജ്യങ്ങളും ശ്രമം നടത്തണമെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിഷയം പരിഹരിക്കുന്നതിന് ഇടപെടൽ നടത്താൻ ചൈന തയ്യാറാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഘർഷം യുദ്ധത്തിലേക്ക് നീളാൻ അനുവദിക്കരുതെന്ന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സമാധാനകാംക്ഷികളായ ഒരു കൂട്ടം ആക്ടിവിസ്റ്റുകൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിലും ആവശ്യപ്പെട്ടു. “ഇന്ത്യയും പാക്കിസ്ഥാനും കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. ഈ രാജ്യങ്ങൾ തമ്മിൽ ഒരു ആണവയുദ്ധം നടന്നാൽ അതിൻെറ വ്യാപ്തി വളരെ വലുതായിരിക്കും. സംഘർഷങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണ മനുഷ്യരെയാണെന്ന് ചരിത്രം നമ്മളോട് പറയുന്നു. നിലവിലുള്ള സംഘർഷാവസ്ഥ അവസാനിക്കണം. എത്രയും പെട്ടെന്ന് സമാധാനം പുലരണം. എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളോടും ഞങ്ങൾ എതിരാണ്. എന്നാൽ അതിനുള്ള മറുപടി യുദ്ധം ആവരുത്,” പ്രമുഖ ആക്ടിവിസ്റ്റും സംവിധായകനുമായ ആനന്ദ് പട്വർദ്ധൻ അടക്കമുള്ളവർ ഒപ്പിട്ട വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Comments